Tuesday, December 13, 2016

കൊച്ചാപ്പിയെന്ന മരം... അഥവാ മരമെന്ന കൊച്ചാപ്പി / ആര്‍.സംഗീത


കട്ടപിടിച്ച ഇരുട്ടിന്റെ
റബ്ബര്‍ കായ്കള്‍
ഞെരക്കിചവുട്ടി പൊട്ടിച്ച്
വെട്ടം നടന്നെത്തുന്നത്തിനു
വളരെ മുന്‍പേ
കൊച്ചാപ്പി ടാപ്പിംഗിനിറങ്ങും..

മരങ്ങള്‍ അയാളെ കണ്ട്
ചിരിച്ചു തലയാട്ടി കാണിക്കും..!
ചിലതിനോട് അയാള്‍
തെരുതെരെ മിണ്ടും..
ചിലതിനോട് കെറുവിക്കും
എല്ലാ മരങ്ങളും അയാള്‍ക്ക്‌
മുല ചുരത്തി നില്‍ക്കുന്ന
പെണ്ണുങ്ങളാണ്..
പള്ളി സ്കൂളില്‍ കൂടെ പഠിച്ച
മെല്ലിച്ചു എല്ലുന്തിയ
റബേക്കയുടെ പേരാണ്
തോട്ടത്തിന്റെ കെഴക്കെ അതിരില്‍
ചുരുണ്ടുകൂടി കൊമ്പിടിഞ്ഞു
നില്‍ക്കുന്ന മരത്തിന്..
ചിത്ര പണിയുള്ള
ഉരുണ്ട തടിയില്‍
പച്ചപ്പ് അഴിച്ച് വിടര്‍ത്തി
നില്‍ക്കുന്ന ഒന്നിന്
ചന്തേലെ ത്രേസ്യേടെ പേരും..
നരച്ചു വിണ്ട ഉടലില്‍
ശോഷിച്ച ഇലക്കൈകള്‍ നീട്ടി
പാല് വറ്റാറായ മരത്തിനെ ചാരി
അയാള്‍ കുറെ നേരം നില്‍ക്കും
"അമ്മച്ചിയേ" ന്നു ചെവിയില്‍
വിളിക്കും.........!
അന്നേരം
ഒരു കുഞ്ഞില വന്നു
അയാള്‍ടെ കവിളില്‍ തൊടും
ഇല്ലെങ്കില്‍..
ഒരു കാറ്റിറങ്ങി വന്നു
മുടിയില്‍ തണുത്ത
വിരല്‍പ്പാട് തീര്‍ക്കും..
ഇതൊക്കെയാണെങ്കിലും
അന്തി റബ്ബര്‍ മരങ്ങളുടെ ഉച്ചിയില്‍
കറുപ്പിട്ടു തുടങ്ങുമ്പോള്‍
ഷീറ്റടിക്കുന്ന മെഷിന്‍ പെരേല്‍
ജോലിക്ക് നില്‍ക്കുന്ന
തമിഴത്തി പെണ്ണിനെ
ടോര്‍ച്ചിന്റെ പീലികണ്ണില്‍
വീട്ടിലെത്തിക്കും..!
അവള്‍ടെ
മൂക്കൊലിപ്പിക്കുന്നചെക്കന്
അരിമുറുക്ക് വാങ്ങി കൊടുക്കും
കൊച്ചാപ്പി എന്താണിങ്ങനെയെന്നു
ആരും ചോദിച്ചിട്ടില്ല...
വെട്ടുകല്ലിട്ട...
ടാര്‍പോളിന്‍ കെട്ടി മറച്ച
ഒരു വിറങ്ങലിച്ച തോട്ടത്തെ
വീടെന്നും.
.
പിന്നിലെ
*പോപ്പെരയില്‍
ഒറ്റകയറില്‍ തൂങ്ങി നിന്ന
ഒരുപെഴച്ച റബ്ബര്‍ മരത്തെ
"പെങ്ങളേ" ന്നും
അയാള്‍ കുറെ കാലം
വിളിച്ചിരുന്നു.. !
*പോപ്പെര_ പുകപ്പുര..[ റബ്ബര്‍ ഷീറ്റ്
ഉണക്കുന്ന ഇടം]
----------------------------------------