Monday, November 4, 2019

വെയില്/വിഷ്ണു പ്രസാദ്

ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
പേന്‍ നോക്കി.
അടക്കമില്ലാത്ത അത് ഇലകളുടെ
പിടി വിടുവിച്ച് ഓടി...
പത്തു മണിക്ക് കുളത്തില്‍
കുത്തിവരച്ചു.
‘ഭ്രാന്ത്’ എന്നായിരുന്നു
ചിത്രത്തിന്റെ പേര്.
തുമ്പികള്‍ ഇണകളുമായി വന്ന്
ചിത്രത്തില്‍
ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.

വിരുന്ന്/ടി.പി.രാജീവന്‍

ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.

ചിലരുടെ അ‍കത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.

ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.

ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.

കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?

വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.