Monday, February 29, 2016

അന്വേഷണം / ജി. ശങ്കരക്കുറുപ്പ്‌


പാഴിരുൾ മൂടട്ടെ,കുന്നും കുഴിയുമാം
പാതയിൽ ഞാൻ തനിച്ചായിടട്ടെ

പ്രേമമേ, നീയെൻ തുടിക്കും കരളിലും
നാമമെൻ ചുണ്ടിലും കത്തി നിൽക്കെ
കൂരിരുൾ പോലും തളിർക്കും വെളിച്ചത്തിൽ
പാരിലില്ലൊന്നുമസുന്ദരമായ്‌.
പേടിയില്ലങ്ങു, ഹാ ദൂരത്തോ ചാരത്തോ
തേടിയലയും കണ്ടെത്തുവോളം
ലക്ഷം കുരു ചേർത്തു കെട്ടിച്ചൊരാ ജപ-
നക്ഷത്രമാലയനങ്ങീടവേ
പ്രേമമേ നിന്റെ അമൃതമധുരമാം
നാമമുരുവിട്ടു നിശ്ശബ്ദയായ്‌
പോരുന്നു രാവുമെൻ കൂടെ, തനിച്ചായി-
പ്പോവുകയില്ല ഞാനീ യാത്രയിൽ.
തേടും ഞാനങ്ങയെ, നേടിയില്ലെങ്കിലും
തേടുവതെന്നുമെനിക്കാനന്ദം.
-----------------------------------------

ഊഞ്ഞാലില്‍ / വൈലോപ്പിള്ളി



ഒരു വെറ്റില നൂറു
തേച്ചു നീ തന്നാലുമീ -
ത്തിരുവാതിരരാവു
താംബൂലപ്രിയയല്ലോ.

മഞ്ഞിനാല്‍ ചൂളീടിലും
മധുരം ചിരിക്കുന്നൂ
മന്നിടം,നരചൂഴും
നമ്മുക്കും ചിരിക്കുക !
മാന്വൂവിന്‍ നിശ്വാസമേ -
റ്റോര്‍മ്മകള്‍ മുരളുന്വോള്‍
നാം പൂകുകല്ലീ വീണ്ടും
ജീവിതമധുമാസം !
മുപ്പതുകൊല്ലം മുന്വ്
നീയുമീ മന്ദസ്മിത -
മുഗ്ദധയാം പൊന്നാതിര -
മാതിരിയിരുന്നപ്പോള്‍
ഇതുപോലൊരു രാവില്‍ -
ത്തൂമഞ്ഞും വെളിച്ചവും
മധുവുമിറ്റിറ്റുമീ
മുറ്റത്തെ മാവിന്‍ചോട്ടില്‍
ആരുമേ കാണാതിരു -
ന്നുഴിഞ്ഞാലാടീലേ നാം
നൂറു വെറ്റില തിന്ന
പുലരി വരുവോളം ?
ഇന്നുമാ മുതുമാവി -
ന്നോര്‍മ്മയുണ്ടായീ പൂക്കാ,-
നുണ്ണിതന്‍ കളിന്വമൊ -
രൂഞ്ഞാലുമതില്‍ക്കെട്ടീ.
ഉറക്കമായോ നേര്‍ത്തേ -
യുണ്ണിയി ?--ന്നുറങ്ങട്ടേ,
ചിരിച്ചു തുള്ളും ബാല്യം
ചിന്തവിട്ടുറങ്ങട്ടെ.
പൂങ്കിളി കൗമാരത്തി -
ന്നിത്തിരി കാലം വേണം
മാങ്കനികളില്‍നിന്നു
മാന്വൂവിലെത്തിച്ചേരാന്‍.
വീശുമീ നിലാവിന്‍റെ
വശ്യശക്തിയാലാകാം
ആശയൊന്നെനിക്കിപ്പോള്‍
തോന്നുന്നൂ,മുന്നേപ്പോലെ
വന്നിരുന്നാലും നീയീ --
യുഴിഞ്ഞാല്‍പ്പടിയില്‍,ഞാന്‍
മന്ദമായ്ക്കല്ലോലത്തെ --
ത്തെന്നല്‍പോലാട്ടാം നിന്നെ.
ചിരിക്കുന്നുവോ ? കൊള്ളാം,
യൗവനത്തിന്‍റേതായ്,ക --
യ്യിരിപ്പുണ്ടിന്നും നിന --
ക്കാ മനോഹരസ്മിതം !
അങ്ങനെയിരുന്നാലും,
ഈയൂഞ്ഞാല്പടിയിന്മേല്‍ --
ത്തങ്ങിന ചെറുവെളളി --
ത്താലിപോലിരുന്നാലും !
കൃശമെന്‍ കൈകള്‍ക്കു നി --
ന്നുദരം മുന്നേപ്പോലെ,
കൃതസന്തതിയായി
സ്ഥൂലമായ് നീയെങ്കിലും.
നമ്മുടെ മകളിപ്പോള്‍
നല്‍ക്കുടുംബിനിയായി
വന്‍പെഴും നഗരത്തില്‍
വാഴ്കിലും സ്വപ്നം കാണാം
ആതിരപ്പെണ്ണിന്നാടാ ---
നന്വിളിവിളക്കേന്തു --
മായിരംകാല്‍മണ്ഡപ --
മാകുമീ നാട്ടിന്‍പുറം !
ഏറിയ ദുഃഖത്തിലും,
ജീവിതോല്ലാസത്തിന്‍റെ
വേരുറപ്പിവിടേപ്പോല്‍ --
ക്കാണുമോ വേറെങ്ങാനും ?
പാഴ്മഞ്ഞാല്‍ച്ചുളീടിലും,
പഞ്ഞത്താല്‍ വിറയ്ക്കിലും,
പാടുന്നു,കേള്‍പ്പീലേ നീ ?
പാവങ്ങളയല്‍സ്ത്രീകല്‍ ?
പച്ചയും ചുവപ്പുമാം
കണ്ണുമായ്,പോരിന്‍വേട്ട --
പ്പക്ഷിപോലതാ പാറി --
പ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നംപോലെ
പാഞ്ഞുമാഞ്ഞുപോ,മെന്നാല്‍
ത്തിരുവാതിരത്താര ---
ത്തീക്കട്ടയെന്നും മിന്നും,
മാവുകള്‍ പൂക്കും,മാന --
ത്തന്വിളി വികസിക്കും,
മാനുഷര്‍ പരസ്പരം
സ്നേഹിക്കും,വിഹരിക്കും.
ഉയിരിന്‍ കൊലക്കുടു --
ക്കാക്കാവും കയറിനെ --
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍
കഴിഞ്ഞതല്ലേ ജയം ?
ആലപിക്കുക നീയു --
മതിനാല്‍ മനം നൃത്യ --
ലോലമാക്കുമാഗ്ഗാനം,
'' കല്യാണി കളവാണീ ----''
പണ്ടുനാളെപ്പോലെന്നെ
പ്പുളകംകൊള്ളിച്ചു നിന്‍
കണ്ഠനാളത്തില്‍ സ്വര്‍ണ്ണ --
ക്കന്വികള്‍ തുടിക്കവേ.
മെല്ലവേ നീളും പാട്ടി --
ന്നീരടികള്‍തന്നൂഞ്ഞാല്‍ --
വള്ളിയിലങ്ങോട്ടിങ്ങോ --
ട്ടെന്‍ കരളാടീടവേ,
വെണ്‍നര കലര്‍ന്നവ --
ളല്ല നീയെന്‍ കണ്ണിന്നു
'കണ്വമാമുനിയുടെ
കന്യ 'യാമാരോമലാള്‍,
പൂനിലാവണിമുറ്റ --
മല്ലിതു, ഹിമാചല --
സാനുവിന്‍ മനോഹര---
മാലിനീനദീതീരം,
വ്യോമമല്ലിതു സോമ --
താരകാകീര്‍ണ്ണം,നിന്‍റെ --
യോമനവനജ്യൗത്സ്ന
പൂത്തുനില്‍ക്കുവതല്ലൊ.
നിഴലല്ലിതു നീളെ --
പ്പുള്ളിയായ് മാഞ്ചോട്ടില്‍,നി --
ന്നിളമാന്‍ ദീര്‍ഘാപാംഗന്‍
വിശ്രമിക്കുകയത്രേ !
പാടുക,സര്‍വ്വാത്മനാ
ജീവിതത്തിനെ സ്നേഹി --
ച്ചീടുവാന്‍ പഠിച്ചോരീ
നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്‍ത്തുന്വില്‍ --
പ്പൊതിഞ്ഞു സൂക്ഷിക്കുമീ --
യപ്സരോവധു,തീരു --
വാതിര,തിരിക്കവേ
നാളെ നാം നാനാതരം
വേലയെക്കാട്ടും പകല്‍ --
വേളയില്‍ ക്ഷീണി,ച്ചോര്‍മ്മി,--
ച്ചന്തരാ ലജ്ജിക്കുമോ ?
എന്തിന് ? മര്‍ത്ത്യായുസ്സില്‍
സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍ --
അല്ല മാത്രകള്‍ --മാത്രം.
ആയതില്‍ ചിലതിപ്പോ --
ളാടുമീയൂഞ്ഞാലെണ്ണീ
നീയൊരു പാട്ടുംകൂടി --
പ്പാടിനിര്‍ത്തുക,പോകാം.
-------------------------------------

Wednesday, February 24, 2016

ഭ്രാന്തമായി ഒരു യാത്ര വായിക്കുന്നു / ബൈജു മണിയങ്കാല



പോകുന്നിടം
അടയാളപ്പെടുത്താത്ത
ബോർഡ് വെച്ച്
ഒരു ബസ്സ്,
സ്റ്റാൻഡിൽ പിടിക്കുന്നു
അത് ചെസ്സ് ബോർഡിലെ
അപ്രതീക്ഷിതമായ
ഒരു കരുനീക്കത്തേ ഓർമ്മിപ്പിക്കുന്നില്ലേ?

ഇനി അടുത്ത നീക്കം
നിങ്ങളുടെതാണ്

നിങ്ങൾ
അതിലും അപ്രതീക്ഷിതമായി
നിങ്ങളുടെ നീക്കം
മാറ്റിവെയ്ക്കുകയാണ്
നിങ്ങൾ കയറുന്നില്ല
എന്നിരിക്കട്ടെ

അതെ ഇരിക്കാൻ
ഇരിപ്പിടം കിട്ടാത്ത
യാത്രക്കാരനിൽ നിന്ന്
'കളി' നിന്ന് കാണുന്ന
കളിക്കാരനിലേയ്ക്ക്
നിങ്ങൾ മാറുകയാണ്

നിങ്ങൾ ഇറങ്ങുമ്പോൾ
നിങ്ങളുടെ സ്ഥലത്തേയ്ക്ക്
കയറുവാൻ നില്ക്കുന്ന
മറ്റൊരാളാണ് ഞാൻ…

അതവിടെ നിൽക്കട്ടെ!

അടുത്ത നീക്കം
നടത്തേണ്ടത് ബസ്സാണ്
നിങ്ങളെ ഒട്ടും
അതിശയിപ്പിക്കാതെ
ബസ്‌
ഒരു കറുത്തനീക്കം
നടത്തുന്നു…

പുകകൊണ്ട്!

കൂടാതെ
അതിനേക്കാൾ കറുത്ത ഒരു
അന്നൗൻസ്മെന്റ്

ബസ്സിന് വേണ്ടി
ബസ്സിന്റെ പേരിൽ

ശരിക്കും അത്
കളങ്ങളെ പോലെ
അതിൽ കയറി
പലയിടങ്ങളിൽ ഇറങ്ങിപോകേണ്ട
സ്ഥലങ്ങളാണ്

സമയത്തിന് ഒരു വിലയുമില്ല
അടുത്ത നീക്കം
നടക്കുന്നുമില്ല

കളി നിങ്ങൾ മതിയാക്കുന്നു

അതറിയാതെ
ബസ്സ്‌
തുടർന്നുകൊണ്ടിരിക്കുന്ന
കളി.

നാളെയാണ്
നാളെ…

അതൊരു അറിയിപ്പ് മാത്രമല്ല
പേടിപ്പെടുത്തുന്ന മുന്നറിയിപ്പ്
കൂടിയാണ്

ഭാഗ്യം നിങ്ങൾക്ക് ഇന്നുണ്ട്
ഭാഗ്യക്കുറി എടുക്കാത്ത
എടുത്ത ഭാഗ്യക്കുറികൾ അടിക്കാത്ത
ധാരാളം ഇന്നലെകളും
ഉണ്ടായിരുന്നു

ഇനി ബസ്സിലെ ജാലകങ്ങൾ
നിങ്ങൾക്ക് കീറിയെടുക്കാവുന്ന തരത്തിൽ
പറന്നുകൊണ്ടിരിക്കുന്ന ഭാഗ്യക്കുറികൾ
ആണെന്നിരിക്കട്ടെ

ഒരെണ്ണം കീറി നാലായി മടക്കി
കീശയിൽ വെച്ച് കഴിഞ്ഞു

കാണുന്ന സ്ഥലപ്പേരു വെച്ച്
എത്തേണ്ട ഇടം ഒത്തുനോക്കേണ്ടതാണ്

അറിയാത്ത സ്ഥലത്തേയ്ക്കുള്ള
യാത്ര അടിക്കും എന്നു
ഉറപ്പുള്ളതു കൊണ്ട് എടുക്കുന്ന
ലോട്ടറിയാണ്
ടിക്കറ്റ്

മുട്ടാതെ കടന്നു പോകുന്ന
ലോറിയ്ക്ക് സ്തുതി

ഇപ്പോൾ
ബസ്സ്‌ പുറപ്പെടുമ്പോൾ
ബസ്സിൽ നിന്നും കേൾക്കേണ്ട
ഇരമ്പൽ
പ്രത്യേകം അന്നൌൻസ് ചെയ്യപ്പെടുകയാണ്
ബസ്സിന്റെ പേരിൽ
കാർ വിൽക്കുന്ന
ഭാഗ്യക്കുറികൾ

ആദ്യം
ഓടിവന്നു കയറുന്നത്
നാല്‌ ടയറുകൾ

ഈശ്വര പ്രാർത്ഥന എന്ന് കൂട്ടിക്കോളൂ

പിന്നീട് ഉരുണ്ടുവന്ന് കയറുന്ന
രണ്ട് പ്രായമായ ടയറുകൾ

അവയ്ക്ക് ഇരിക്കാൻ
നീങ്ങിക്കൊടുക്കുന്ന പിൻടയറുകൾ

ഗീയർ വല്ലാതെ വിറയ്ക്കുന്നുണ്ട്
തണുപ്പുകൊണ്ടല്ല
അതിന്റെ കമ്പിയിലാണ്‌
കുതറുന്ന വണ്ടിയെ കെട്ടിയിട്ടിരിക്കുന്നത്

ചതുരത്തിലേയ്ക്ക് ടിക്കറ്റ് എടുത്തുകഴിഞ്ഞു
ജാലകങ്ങൾ
മണിയിലെയ്ക്ക് കാക്കി നിറത്തിൽ
കടന്നു വരുന്ന
ഒരു ചലനം

ആ ബസ്സിൽ കയറിയിട്ടേയില്ലാത്ത
ഒരാൾ
ആദ്യം ഇറങ്ങാൻ ആവശ്യപ്പെടുന്ന
അയാൾ
ഇത്രയും നേരം
നിങ്ങളിലെയ്ക്ക് യാത്ര ചെയ്ത പോലെ
നിങ്ങളായി
പുറപ്പെടാത്ത ബസ്സ്‌
നിർത്തുമ്പോൾ തന്നെ
അടപ്പില്ലാത്ത വാതിലുമായി
ഇറങ്ങി പോകുന്നു

ആകെയുണ്ടായിരുന്ന ഒരേയൊരു
വാതിൽ നഷ്ടപ്പെട്ട ബസ്‌

എന്താ യാത്രയ്ക്ക് ഭ്രാന്ത്‌ പിടിച്ചോ?

ചില യാത്രകൾ വന്യമായ വായനയാണ്
എഴുത്ത് ഭ്രാന്താകുമ്പോൾ
ചില വായനകൾ യാതനയും

എന്നാലും വായന ഒഴിവാക്കുവാനാവില്ല
പേരുകൾ ഒഴിവാക്കാം
സ്ഥലങ്ങൾ യാത്ര ചെയ്യുന്ന
കാലമാണ്

അത്രയും തണുപ്പിൽ
ജാലകങ്ങൾ ബസ്സിന് പുറത്തേയ്ക്ക്
തിളച്ചുതൂവുന്നത്
ഒരു കാഴ്ച്ചയാണ്
കാണുന്നില്ലേ

എന്നാൽ ഇനി
ഒരു കുട്ടിയ്ക്ക്
കാണാതെ പഠിച്ചോളൂ

ആവർത്തന പട്ടികയിലെ
ഇനിയും കണ്ടുപിടിക്കാത്ത
മൂലകമാണ്
നിറയെ ജാലകങ്ങൾ ഉള്ള ബസ്… ‌
------------------------------------

Wednesday, February 17, 2016

പൊതുമ്പ് / അക്കിത്തം



ഞാനൊരു പൊതു-
മ്പെന്‍റെ മുതുകത്തിരിക്കുന്ന
മാനവര്‍ ദു:ഖത്തിന്‍റെ
തീരമന്വേഷിക്കുന്നു.
അവിടെത്തളിര്‍ക്കുമു-
ന്മേഷത്തിന്‍ പച്ചപ്പുക-
ളതില്‍ മൊട്ടിടുമാവേ-
ശത്തിന്‍റെ തുടുപ്പുകള്‍
അവര്‍ തന്‍ പ്രതീക്ഷയില്‍
ബിംബിപ്പൂ,നയ്മ്പില്‍പെട്ടെ-
ന്നഹങ്കാരത്തിന്‍ കൈകള്‍
മുറുകിപ്പിടിക്കുന്നു.
അവര്‍ തന്നിച്ഛാശക്തി
നക്ഷത്രചന്ദ്രാര്‍ക്കരാ-
യകലത്തുദിക്കയു-
മസ്തമിക്കയും ചെയ് വൂ.
അറിയുന്നു ഞാന്‍ മാത്രം
(നാവുണ്ടായിരുന്നെങ്കില്‍
പറഞ്ഞും കൊടുത്തേനേ)
കൂട്ടരേ കണ്ടിട്ടില്ല
പരവക്കന്ത്യം,പാരം-
ഗതനേയും ഞാന്‍
ഭരതപ്രായം ഞാനീ-
ത്തിരമാലതന്‍ മീതേ
വര്‍ത്തിപ്പൂ വരണ്ടൊരാ
ജ്ഞാനത്താല്‍.,എനിക്കിതു
വയ്യായിരുന്നു പച്ച-
മരമായിരുന്നപ്പോള്‍.
----------------------------

Tuesday, February 16, 2016

അമ്മ / ഒ.എന്‍.വി കുറുപ്പ്‌


ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒരമ്മ പെറ്റവരായിരുന്നു
ഒന്‍പതു പേരും അവരുടെ നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
കല്ലുകള്‍ ചെത്തി പടുക്കുമ-
ക്കൈകള്‍ക്ക് കല്ലിനെക്കാള്‍ ഉറപ്പായിരുന്നു
നല്ല പകുതികള്‍ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ..
ഒരു കല്ലടപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിര്‍പ്പും..
ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ
കോരി കുടിക്കാന്‍, കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ, അവര്‍ക്ക്
അന്തി ഉറങ്ങുവാന്‍ മാത്രമല്ലോ..
ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്‍
കെട്ടി പടുക്കും പടുത കണ്ടാല്‍
അക്കൈ വിരുതു പുകഴ്തുമാരും
ആ പുകള്‍ ഏതിനും മീതെയല്ലോ..
കോട്ട മതിലും മതിലകത്തെ
കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ
അഴകും കരുത്തും കൈ കോര്‍ത്തതത്രേ..
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരു
ശില്പ ഭംഗി തളിര്‍ത്ത പോലെ
ഒന്‍പതു കല്പ്പണിക്കാരവര്‍, നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
അത് കാലം കോട്ട തന്‍ മുന്നിലായി
പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഉത്സവമായി ശബ്ദ ഘോഷമായി..
കല്ലിനും മീതെയായി നൃത്തമാടി
കല്ലുളി, കൂടങ്ങള്‍ താളമിട്ടു..
ചെത്തിയ കല്ലുകള്‍ ചാന്തു തേച്ചു
ചേര്‍ത്ത് പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മ ആര്‍ന്നു പോയി
ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..
കല്ലുകള്‍ മാറ്റി പടുത്തു നോക്കി
കയ്യുകള്‍ മാറി പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി
ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി
തെറ്റിയതെന്താണ് എവിടെയവോ
ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..
എന്താണ് പോംവഴിയെന്നൊരൊറ്റ-
ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ
വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ,
അധികാരമുള്ളോരതേറ്റ് ചൊല്ലി..
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍
ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍
ആ മതില്‍ മണ്ണില്‍ ഉറച്ചു നില്കും
ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും..
ഒന്‍പതുണ്ടത്രേ പ്രിയ വധുക്കള്‍
അന്‍‍പിയെന്നോരവരൊന്ന് പോലെ
ക്രൂരമാമീ ബലിക്കായതില്‍ നിന്ന്
ആരെ, ഒരുവളെ മാറ്റി നിര്‍ത്തും..
കൂട്ടത്തില്‍ ഏറ്റവും മൂപ്പെഴുന്നോന്‍
തെല്ലോരൂറ്റത്തോടപ്പോള്‍ പറഞ്ഞു പോയി
ഇന്നുച്ച നേരത്ത് കഞ്ഞിയുമായി
വന്നെത്തിടുന്നവള്‍ ആരുമാട്ടെ,
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും
അവളീ പണിക്കാര്‍ തന്‍ മാനം കാക്കും..
ഒന്‍പതു പേരവര്‍ കല്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതു പേരുമപ്പോള്‍
സ്വന്തം വധൂ മുഖം മാത്രമോര്‍ത്തു..
അശുഭങ്ങള്‍ ശങ്കിച്ച് പോകയാലോ
അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഭിത്തി പടുക്കും പണി തുടര്‍ന്ന്..
തങ്ങളില്‍ നോക്കാനുമായിടാതെ
എങ്ങോ മിഴി നാട്ടു നിന്നവരും
ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി
പച്ചില തോറും പകര്‍ന്നതാരോ
അക്കഞ്ഞി വാര്ന്നതിന്‍ ചൂട് തട്ടി
പച്ച തലപ്പുകള്‍ ഒക്കെ വാടി..
കഞ്ഞിക്കലവും തലയിലേറ്റി
കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ
മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പ ചിരിയുമായി
മണ്ടി കിതച്ചു വരുന്നതാരോ..
മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു
മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പ് തുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവാലോ
മൂത്തയാള്‍ വേട്ട പെണ്ണായിരുന്നു..
ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്‍
ഊഴം അവളുടെതയിരുന്നു..
ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും..
എങ്കിലും ഏറ്റവും മൂത്തയാളിന്‍
ചങ്കിലൊരു വെള്ളിടി മുഴങ്ങി..
കോട്ടിയ പ്ലാവില മുന്നില്‍ വെച്ച്
ചട്ടിയില്‍ കഞ്ഞിയും വാര്‍ന്നു വെച്ചു
ഒറ്റത്തൊട് കറി കൂടെ വെച്ച്
ഒന്‍പതു പേര്‍ക്കും വിളമ്പി വെച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി, തന്റെ
കുഞ്ഞിന്റെ അച്ഛന്‍ അടുത്തിരിക്കേ,
ഈ കഞ്ഞി ഊട്ടൊടുക്കത്തെയാമെന്ന്
ഓര്‍ക്കുവാന്‍ ആ സതിക്കായതില്ല..
ഓര്‍ക്കാപുറത്തശനിപാതം
ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങള്‍ എല്ലാം അറിഞ്ഞവാറേ
ഈറനാം കണ്ണ് തുടച്ചു കൊണ്ടേ
വൈവശ്യം ഒക്കെ അകത്തൊതുക്കി
കൈവന്ന കയ്പും മധുരമാക്കി
കൂടെ പൊറുത്ത പുരുഷനോടും
കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗടത്തോട് പൊറുത്തിടുമ്പോള്‍
അക്ഷരമോരോന്നു ഊന്നിയൂന്നി
അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ..
ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി
കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്‌
ഒറ്റ ഒരാഗ്രഹം കേട്ട് കൊള്‍വിന്‍
കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം
കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..
എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ
ഏത് കാറ്റുമെന്‍ പാട്ട് പാടുന്നു
ഏത് മണ്ണിലും ഞാന്‍ മടയ്ക്കുന്നു..
മണ്ണളന്നു, തിരിച്ചു കോല്‍ നാട്ടി
മന്നരായി മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത
വന്പിയെന്നോര കോട്ട തന്‍ മുന്നില്‍
ഇന്ന് കണ്ടെനാ പെണ്ണിന്‍ അപൂര്‍ണ
സുന്ദരമായ പെണ്‍ശിലാ ശില്പം..
എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന
ചന്തമോലുന്ന വലം കയ്യും
ഞെട്ടില്‍ നിന്ന് പാല്‍ തുള്ളികള്‍
ഊറും മട്ടിലുള്ളൊരു നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെ ഉള്ളിലെ പൈതല്‍
അമ്മ അമ്മ എന്നാര്‍ത്തു നില്‍ക്കുന്നു..
----------------------------------------------

കോതമ്പുമണികള്‍ / ഒ.എന്‍.വി കുറുപ്പ്‌


 പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
കോതമ്പുക്കതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്‍ മിഴിയാണ്.
കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്‍ പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്‍ ചുട്ടുപഴുത്തൊരാ
കുഗ്രാമ ഭൂവിന്‍ കുളിരാണ്! (2)
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്‍ നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്‍ കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്‍കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!
കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍ ,
കുഞ്ഞു വയര്‍ നിറച്ചാഹാരം;
കല്ലുമണിമാല, കൈവളയുത്സവ-
ച്ചന്തയിലെത്തും പലഹാരം. (2)
തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍ ,
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍ ;
പെറ്റുവളര്‍ത്തും കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്! (2)
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍ ,
വെറുതെയീ നിനവുകള്‍ വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
നില്‍ക്കുവാനുത്സാഹമായിരുന്നു.
കണ്‍കളിലത്ഭുതമായിരുന്നു വിടര്‍ -
ക്കണ്ണാലെ പിന്നാലെ പോയിരുന്നു.
ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
ഇന്നാ നിറന്ന വരവ് കാണ്‍കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്‍ മറന്ന കിളിയല്ലേ! (2)
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു. (2)
നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല. (2)
വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
ഇല്ലോരാള്‍ , കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ! (2)
ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു! (2)
ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു, വെറും
കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍ ,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍ ,
കൂരകള്‍ തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു!
പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ! (2)
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?
-------------------------------------------

പ്രകൃതിപാഠം / ഒ.എന്‍.വി കുറുപ്പ്‌


തൊട്ടാലുടന്‍ തന്നെ നാണിച്ചു പോവുന്ന
തൊട്ടാവാടിക്കൊരു പൂവ് വന്നു.
എന്തൊരു ചന്തം!ആ പൂവിറുത്തീടുവാന്‍
എന്നുണ്ണി മോഹിച്ചടുത്തു ചെന്നു.

പൊട്ടിട്ടുനില്‍ക്കുമാ പുല്‍ച്ചെടിച്ചന്തത്തെ
ഒട്ടു കുനിഞ്ഞൊന്നു തൊട്ടെയുള്ളൂ,
പൂവിന്‍റെ ചോട്ടിലെ മുള്ളിന്‍മുന കൊണ്ടു
പാവമെന്നുണ്ണി കൈ പിന്‍വലിച്ചു.
പിന്നെയാ പിഞ്ചുവിരല്‍ത്തുമ്പിലായൊരു
ചെന്നിണത്തുള്ളി പൊടിഞ്ഞു വന്നു.
"പാവമാമിത്തിരിപ്പൂവിനുമുണ്ടൊരു
കാവലാള്‍!കൈയേറാന്‍ നോക്കിടേണ്ടാ!"
അമ്മതന്‍ ചൊല്ലുപോ,ലേതോ മരക്കൊമ്പില്‍
അന്നേരമേതോ കിളി ചിലച്ചു.
-----------------------------------------------

മരണത്തിനപ്പുറം / ഒ.എന്‍.വി കുറുപ്പ്‌


മര്‍ത്ത്യനെപ്പറ്റിയാണല്ലോ
നിന്റെ പാട്ടുകളെങ്കിലും
അമര്‍ത്ത്യത കടക്കണ്ണാല്‍
നിന്നെയെന്നേ വരിച്ചുപോയ്!

എങ്കിലും നീ മരിച്ചെന്ന
സങ്കടം ബാക്കിനില്‍ക്കവേ
ഉയിര്‍ത്തെഴുന്നേറ്റിടാവൂ
നീയീ നാടിന്റെയോര്‍മ്മയില്‍!
ആരാധകര്‍ നിനക്കായി
സ്മാരകങ്ങളുയര്‍ത്തുവാന്‍
പരസ്പരം മത്സരിക്കാം,
പണം വാരിയെറിഞ്ഞിടാം.
പാര്‍ക്കിലോ പാതയോരത്തോ
കല്ലിലോ നല്ലുരുക്കിലോ
പഞ്ചലോഹത്തിലോ, നിന്റെ
സാരൂപ്യം വാര്‍ത്തുവെച്ചിടാം.
ശിരസ്സില്‍ കാക്ക കാഷ്ഠിക്കാം;
പരസ്യങ്ങള്‍ തെളിഞ്ഞിടാം
പുറത്തും മാറിലും, പിന്നെ-
യൊരുകൈ തച്ചുടച്ചിടാം.
പശിയാം തോഴനോടൊപ്പം
നിശയെത്ര കഴിച്ചു നീ!
എങ്കിലും, നിന്‍ പേരിലുണ്ടാം
സുഖഭോജനശാലകള്‍!
തല ചായ്ക്കാനിടം തേടി
തളര്‍ന്നേറെയലഞ്ഞ നിന്‍
സ്മരണയ്ക്കായ് സവിലാസ
മന്ദിരങ്ങളുയര്‍ന്നിടാം!
വിദ്യുദ്ദീപങ്ങളാല്‍ തീര്‍ത്തോ-
രക്ഷരങ്ങളില്‍ നിന്റെ പേര്‍
തുംഗമന്ദിരമൊന്നിന്റെ
തൂനെറ്റിക്കുറിയായിടാം.
ഉദാസീനമതും നോക്കി-
പ്പഥികര്‍ നടകൊണ്ടിടാം;
നഗരത്തിന്‍ മുഖത്തെത്ര
നഖപ്പാടുകളാവിധം!
കവി നിന്‍ പേരിലുണ്ടാവാം
അവാര്‍ഡുകളുമങ്ങനെ;
കവിതയ്ക്കൊഴികേ മറ്റു-
ള്ളവയ്ക്കായവ പങ്കിടാം!
ഒരുനാളിനി വീണ്ടും നീ
വരുമീവഴിയെങ്കിലോ
നിന്‍പേരില്‍ കാണ്മതെന്തെല്ലാ-
മെന്നുകണ്ടമ്പരന്നിടാം.
എന്നാല്‍ പൊയ്പോയ പൂക്കാല-
ത്തിന്റെയോര്‍മ്മക്കുറിപ്പുകള്‍
ഇത്തിരിത്തുടുവര്‍ണ്ണത്തില്‍
മുറ്റത്തു വിരിയുന്നപോല്‍
വഴിവക്കിലിരുന്നാരോ
പാടും പാട്ടൊന്നു കേട്ടിടാം!
പണ്ടു നിന്‍ ചോരയില്‍ പൂത്ത
രണ്ടീരടികളായിടാം!
അതുകേള്‍ക്കെ,യൊരസ്വാസ്ഥ്യ-
മേതോ ഹൃത്തില്‍ തുടിച്ചിടാം;
ഏതോ കവിള്‍ തുടുത്തിടാം
നെടുവീര്‍പ്പൊന്നുയര്‍ന്നിടാം!
കണ്ണീരായ്, ചോരയായ്, വേര്‍പ്പായ്
മണ്ണിലേക്കു മടങ്ങിയോര്‍,
ഇടിനാദം മുഴക്കിക്കൊ-
ണ്ടിവിടെപ്പെയ്തൊഴിഞ്ഞവര്‍
വീണടിഞ്ഞ നിലത്തെപ്പാഴ്-
ത്തൃണപാളികള്‍പോലുമേ
കാതോര്‍ത്തിടാം, മിഴിത്തുമ്പില്‍
ഏതോ ദുഃഖം തുളുമ്പിടാം!
അനശ്വരത, തന്‍മാറോ-
ടണച്ചു നിന്നെയെന്നതും
നിനക്കറിയുമാറാകും
നിമിഷങ്ങളതായിടാം!
നിന്റെ വാക്കുകളില്‍ക്കൂടി
നീയുയിര്‍ത്തെഴുന്നേല്‍ക്കുക!
മൃത്യുവെ വെന്നു നീയെന്നും
മര്‍ത്ത്യദുഃഖങ്ങളാറ്റുക!
----------------------------------

വെറുതെ / ഒ.എന്‍.വി കുറുപ്പ്‌


ഒടുവിലീ വാഴ്‍വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒരു തിരിക്കുള്ളില്‍ കുറുമണികള്‍
തുരുതുരെത്തിങ്ങി നിറഞ്ഞപോലെ,
പെരുമാരിയായ് മാറും ജലകണങ്ങള്‍
ഒരു മേഘപാളിയിലെന്നപോലെ,
നിരവധിയൂര്‍ജ്ജകണങ്ങളൊന്നി-
ച്ചൊരുവിദ്യുല്ലേഖയിലെന്നപോലെ,
'വെറുതെ'യെന്നൊരു വാക്കില്‍ ജീവിതത്തിന്‍
പൊരുളുകളാകെയുള്‍ച്ചേര്‍ന്നുവല്ലേ?
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കില്‍ ഞാനെഴുതാം : 'വെറുതെ ' ...
ഗതകാല സ്മൃതികള്‍ ചുരന്നിടുന്ന
മധുരവും കയ്പും കവര്‍പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ഠമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനമറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടിലെന്തോ ചൊല്ലിത്തേങ്ങും പോലെ,
ബധിരനാം കാലത്തിന്‍ കാതിലെന്‍റെ
ഹൃദയം നിമന്ത്രിപ്പതും 'വെറുതെ'!
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കിലെഴുതിവയ്ക്കാം:
'വെറുതെ' ..
ഗഗനകൂടാരത്തിന്‍ കീഴിലെത്ര
നഗരങ്ങള്‍,നാട്ടിന്‍പുറങ്ങള്‍ കണ്ടു!
അവിടത്തെ ഗാനോത്സവങ്ങളിലെ
കുഴലുകള്‍, ചെണ്ടകളൊക്കെ വേറെ.
ശ്രുതി വേറെ,താളങ്ങള്‍ , വേറെ,യെന്നാല്‍
ഹൃദയത്തിന്‍ സത്യങ്ങളൊന്നുപോലെ!
അവയിലെന്‍റേതെന്തോ
ഞാന്‍ തിരഞ്ഞൂ!
അവയുമെന്‍റേതെന്നു
ഞാനറിഞ്ഞൂ!
വിവിധമാം സ്വാദും സുഗന്ധവും കൊ-
ണ്ടവിടെയെന്‍ പാഥേയമാര്‍ നിറച്ചൂ?
അതുമേന്തിയലസമലക്ഷ്യമായ് ഞാന്‍
അലയവേ,യേതൊരു കാന്തശക്തി
ഒരു നൗകയെ കടല്‍ക്കാറ്റുപോലെ
വെറുതെയിത്തീരത്തണച്ചിതെന്നെ!
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം-'വെറുതെ!'
പതറാത്തൊരോര്‍മ്മ തന്‍ വടിയുമൂന്നി
പഴയ വഴികള്‍ നടന്നു കാണ്‍കെ,
ഒരു കുറിമാത്രമരങ്ങിലാടാന്‍
വരുതി ലഭിച്ചൊരു നാടകത്തില്‍
മൊഴിയും ചമയവുമഭിനയവു-
മൊരുപോലെ തെറ്റിയെന്നോര്‍ത്തുപോകെ,
പഴയ വിളക്ക് വിലയ്ക്ക് വാങ്ങി
പുതിയതു നല്‍കും വണിക്കിനെപ്പോല്‍
നടകൊള്‍വു കാലമെന്നൊപ്പമേതോ
നവമാം പ്രലോഭനമന്ത്രവുമായ്.
വിലയിടിയാത്ത കിനാക്കളുണ്ടോ?
വിലപേറുമെന്തുണ്ട് വാഴ്വില്‍ ബാക്കി?
എവിടെയൊരമ്പിളിച്ഛായയുള്ളി-
ലെഴുമെന്‍റെ കണ്ണാടി?-യതുമുടഞ്ഞു....
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കിലിങ്ങനെയായ്:'വെറുതെ'...
-----------------------------------------

Friday, February 12, 2016

അറിഞ്ഞിട്ടും / ഗോപകുമാർ തെങ്ങമം തെങ്ങമം


ഇഷ്ടമാണെന്നറിയിക്കാ-
നൊറ്റ മന്ദസ്മിതം മതി..;
ക്രുദ്ധയാണന്നറിയുവാന്‍
കണ്ണിലെ രുദ്രഭാവക്കനല്‍ മതി

കാത്തിരിക്കുവാന്‍ ചങ്കുറപ്പുള്ള
വാക്കൊന്നു മാത്രം മതി ;
എന്നുമോര്‍ത്തു വയ്ക്കുവാന്‍
പ്രഥമ ചുംബനച്ചാറിന്‍ മണം മതി.
കടല്‍ നിറയ്ക്കുവാനോരോ കണം മതി
കൃഷ്ണഗോളങ്ങളില്‍ .
സങ്കടക്കടല്‍ നീന്തിക്കടക്കുവാ-
നിഷ്ട പങ്കായക്കരം മതി.
ഒത്തുചേരുവാനെത്ര മാത്രം കൊതിച്ചിട്ടു-
മൊറ്റയാകുന്ന വേദന
നീ തന്ന പൂര്‍വ്വസാന്നിധ്യമോ ..
ഇന്ന് ഞാന്‍ തിന്നും അസാന്നിധ്യമോ..?
--------------------------------------------

Thursday, February 11, 2016

ടച്ച് മി നോട്ട് / ഗിരിജ പതേക്കര



തൊട്ടാല്‍വാടിയെന്നെന്നെ
വിവര്‍ത്തനം ചെയ്തതാരാണ്?
ലജ്ജാവതി*യെന്ന
എന്‍റെയാ പഴയ പേരിനെ
തൊട്ടാല്‍വാടിയെന്ന്
വിവര്‍ത്തനം ചെയ്തതെന്തിനാണ്?
ഒന്നു തൊടുമ്പോഴേക്കും
ലജ്ജയാല്‍ കൂമ്പുന്നവളെന്ന്
തെറ്റിദ്ധരിച്ചിട്ടാവുമോ?
'ലജ്ജ'യെന്ന വാക്കിന്
ആ ഒരര്‍ത്ഥം മാത്രം
കല്പിച്ചിട്ടാവുമോ?
പൂജയ്ക്കെടുക്കാനോ
മുടിയില്‍ ചൂടാനോ
മുറ്റത്തു പടര്‍ത്താനോ
ആര്‍ക്കും വേണ്ടാത്ത
എന്‍റെയീ പൂക്കളെ
വെറുതെയിറുക്കാന്‍ നീളുന്ന
കൈകളെയോര്‍ത്ത്
ഞാന്‍ ലജ്ജിക്കുന്നു
എന്നാണെന്‍റെ പേരിനര്‍ത്ഥം.
'ടച്ച് മി നോട്ട്' എന്നത്
തൊട്ടാല്‍വാടിയായതെങ്ങനെയെന്നും
ഒരെത്തും പിടിയും കിട്ടുന്നില്ല.
'എന്നെ തൊടരുതേ'യെന്ന
ഒരപേക്ഷയാണതെന്ന്
ആരെങ്കിലും കരുതിക്കാണുമോ?
എങ്കിലതും തെറ്റാണ്.
അതൊരാജ്ഞയാണ്!
'തൊടരുതെന്നെ'യെന്ന
ആയിരം മുള്ളുകളുള്ള
ഒരാജ്ഞ!
തൊടുന്നവനെ
മുറിപ്പെടുത്തുമെന്ന
ഒരു മുന്നറിയിപ്പ്!
ഒരു പേരിലെന്തിരിക്കുന്നു എന്നാണോ?
ആയിരം വട്ടം പറഞ്ഞാല്‍
ആനയും പടിയുമെന്നല്ലേ ചൊല്ല്?
പഴഞ്ചൊല്ലില്‍
പതിരില്ലെന്നുമല്ലേ?
--------------------------------------------
*തൊട്ടാല്‍വാടിക്ക് സംസ്കൃതത്തിലുള്ള പേരാണ് ലജ്ജാവതി.

ഇവിടെ അരക്കു മണക്കുന്നുണ്ട്‌ / സുധീർ രാജ്


ഊരിലെല്ലാം
അരക്കു മണക്കുന്നതുകൊണ്ടാണു
മൂക്ക്‌ വിടർന്നു പോയത്‌.
മുഖം കുത്തി വീണുവീണാണു
ചുണ്ട്‌ തടിച്ചു പോയത്‌.
ഉള്ളു ചുട്ടുചുട്ടാണു
ഉടലിങ്ങനെ കറുത്തുപോയത്‌.

നിങ്ങളിലെ ഇരുട്ടകറ്റാൻ
ഞങ്ങളുടെ കുഞ്ഞുങ്ങളെ കത്തിക്കരുത്‌
നീതിയില്ലാത്ത ഭൂമിയിലെ പോരാട്ടത്തിനു
ഞങ്ങളെ പ്രകോപിപ്പിക്കരുത്‌.
എന്നിരുന്നാലും
ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലില്ല.
-------------------------------------------

Sunday, February 7, 2016

ലോഡ്ജ്‌ / ശ്രീജിത്ത്‌ അരിയല്ലൂര്‍


മുറിയെടുക്കുമ്പോള്‍
വെള്ളമുണ്ടോ
വെളിച്ചമുണ്ടോ
മൂട്ടയുണ്ടോ
വാടക കൂടുമോ
എന്നൊക്കെ നോക്കുംമുമ്പ്‌
മുറിയിലെ
ചുവരിലോ
വാതില്‍പ്പൊളിയിലോ
കണ്ണാടിയിലോ
ഒരു ചുവന്നപൊട്ടിരിക്കുന്നുണ്ടോ
എന്നുമാത്രം നോക്കുക...

മറ്റാരും 'തൊടാതിരിക്കാന്‍' വേണ്ടി
ആത്മഹത്യ ചെയ്യുന്നതിന്‌ തൊട്ടുമുമ്പ്‌
ജീവനില്‍നിന്നും
അവള്‍
പറിച്ചുവെച്ചതാവും അത്‌...!
-------------------------------------

തെരുവുകളിൽ ഇണ ചേരുന്നവർ / ആര്‍.സംഗീത


നാല് കൈയും
നാല് കാലും
ഒറ്റ ഉടലിന് മേൽ
തുന്നിപ്പിടിപ്പിച്ച
വികാരങ്ങളുടെ
പതിനായിരം ചിറകുമായി
തെരുവിൽ പെയ്തപ്പോൾ
വീടില്ലാത്തവരുടെ
വരണ്ട ഭൂമിക്ക് മേൽ
ആകാശത്തെ
അഴിച്ച് വിട്ടെന്ന്
പറഞ്ഞത് നിങ്ങളാണ്.

നൂറ്റാണ്ടുകളായി
പഴുത്ത് ചീഞ്ഞ
വൃണം
പൊട്ടിയൊഴുകിയ
ചലത്തിന്റെ ദുർഗന്ധത്തെ
മൂക്ക് പൊത്തി
കവിതയെന്നു വിളിച്ചതും
നിങ്ങളാണ്.
മരിച്ചവരുടെ
നഖവും മുടിയും
മാത്രം വളരുന്ന
ദേശത്തിന്
അഴിച്ചെടുക്കാനാവാത്ത
അദൃശ്യ കുരുക്കുകളിൽ
ചോര കട്ടപിടിക്കാത്ത
തെരുവുകളുള്ള നാടിന്
വിപ്ളവമെന്നു പേരിട്ടത്
ഞങ്ങളല്ല, നിങ്ങളാണ്.
വിളഞ്ഞ
ഗോതമ്പ് പാടങ്ങൾക്കു
കുറുകെ
സൈക്കിളോടിക്കുന്ന
സൂര്യന്റെ ചിത്രം
കണ്ണാടിമണ്ണിൽ
പതിപ്പിക്കാൻ തുനിഞ്ഞപ്പോൾ
മണ്ണൊക്കെ
നിങ്ങളുടെത്
മാത്രമാണെന്ന് പറഞ്ഞു,
ഒന്നറിഞ്ഞോളു
വേദനിക്കുന്നവരുടെ ഭൂപടത്തിൽ
മുറിവുകളായി വരഞ്ഞിട്ട
കപ്പൽ ചാലുകളേയുള്ളൂ
ഓർമ്മകളെ
ഉപ്പിലിട്ട് വച്ച
കടൽപ്പച്ചയിൽ
നീറി നീറി വിണ്ടടർന്ന
തുരുത്തുകളേയുള്ളൂ
വിശക്കുന്നിടങ്ങൾ
വേദനിക്കുമെന്നും
വേദനിക്കുന്ന ഇടങ്ങൾക്കും
വിശക്കുമെന്നും
ഉറക്കെ പറഞ്ഞ ഇരുണ്ടകുട്ടിയുടെ
സ്വപ്നത്തിൽ വന്ന
വിയർപ്പു മണമുള്ള
കറുത്ത ക്രിസ്തു
നിങ്ങളുടെയല്ല
ഞങ്ങളുടെയാണ്.
ഒറ്റികൊടുക്കരുത്.
--------------------------------

കുഞ്ഞനുണ്ണി / ഡി.വിനയചന്ദ്രന്‍



കുഞ്ഞനുണ്ണി വീട്ടിലില്ല
കുഞ്ഞടുപ്പിന്‍ മൂട്ടിലില്ല
അമ്മ കോരും കിണറിലില്ല
അച്ഛനെണ്ണും കതിരിലില്ല
പെങ്ങള്‍ പാവും തറിയിലില്ല
പല്ലിമുട്ടപ്പഴുതിലില്ല
ചിക്കുപായുടെ ചുരുളിലില്ല
തെക്കിനിയുടെ തൂണിലില്ല
തേവരുണ്ണും മുറിയിലില്ല
തേതിപ്പശുവിന്‍റെ അകിടിലില്ല
ഇട്ടിക്കുറുമ്പത്തെങ്ങിലില്ല
ചക്കക്കുരുവിന്‍റെdയുള്ളിലില്ല
വാരിയിറമ്പിന്‍ നിഴലിറങ്ങിയ
പൂഴിമണലിന്‍ ചുഴിയിലില്ല
കാവല്‍ നില്‍ക്കും കാഞ്ഞിരത്തിന്‍
വാവലുറങ്ങിയ കൊമ്പിലില്ല
വാവല്‍ പോകും വഴിവിലങ്ങും
കാര്‍മുടിയുടെ ചിടയിലില്ല.
കുഞ്ഞനുണ്ണി നാട്ടിലില്ല.
കുന്നിലമ്പലമുടി കൊഴിഞ്ഞു
കോതയാറിന്‍റെ കണ്ണടഞ്ഞു
വെള്ളെരുക്കിന്‍റെ മൂക്കുടഞ്ഞു
വെട്ടുവഴിയുടെ കാതടര്‍ന്നു
ചന്തനാക്കിന്‍റെ തുമ്പരിഞ്ഞു
ആല്‍ത്തറയുടെ നെഞ്ചെരിഞ്ഞു
പുഞ്ചവയലിന്‍റെ കുടല്‍ മറിഞ്ഞു
കമ്പിത്തൂണിന്‍റെ കൈ കരിഞ്ഞു
കുംഭത്തേരിന്‍റെ കാലൊടിഞ്ഞു.
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
കൂട്ടുകാരുടെ കൂട്ടിലില്ല
ചീട്ടുകളിയുടെ ചീട്ടിലില്ല
കൂട്ടുകാരിപ്പെണ്ണ് പാടിയ
പാട്ടുറങ്ങിയ കടവിലില്ല
മാക്രി പാടിയ മഴയിലില്ല
പോക്രി മൂത്തൊരു വെയിലില്ല
കാട്ടുമാക്കാന്‍ കുളിരിലില്ല
പൂച്ചെടിയുടെ ചിറിയിലില്ല
കാക്കവന്നു വിരുന്നൊരുക്കിയ
കാട്ടുപോത്തിന്‍റെ കൊമ്പിലില്ല
പോക്കു വെയ് ലു മുകര്‍ന്നു പുല്‍കി-
പ്പൂത്ത മാനത്തു പൂത്തതില്ല.
പകലറിഞ്ഞൊരു കളത്തിലില്ല
രാവറിഞ്ഞൊരു തുറയിലില്ല
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
എട്ടുകെട്ടിന്‍ കിഴക്കേക്കോടി-
ക്കെട്ടിലുള്ളോരു പന്നഗത്തില്‍
ഏത്തമിടുന്നൊരു പകലിലൂടെ
എത്തിനോക്കുന്നു കുഞ്ഞനുണ്ണി.
കാവിലെണ്ണ വിളക്കെരിഞ്ഞൊരു
കാടു വളരെ,രാവു തേങ്ങി-
ത്തേങ്ങി വന്നൊരു തേര്‍ വഴിയേ
തേര്‍ തെളിക്കുന്നു കുഞ്ഞനുണ്ണി.
------------------------------------

Friday, February 5, 2016

തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും / കെ.പി.കൃഷ്ണൻ കുട്ടി


തേവിയമ്മ പിറന്നതീ ചേറിൽ
തേവിയമ്മ വളർന്നതീയൂരിൽ
ചേറിലാടുന്ന നെല്ലിന്റെ മൂട്ടിൽ
വേരുറച്ചതവളുടെ ജീവിതം.
താൾ മറിയുന്ന ചരിത്രത്തിരിവിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ആളുതാഴുന്ന ചേറ്റുപാടങ്ങളിൽ
നീർ നിറയുന്ന പുഞ്ചനിലങ്ങളിൽ
കാലുറയ്ക്കാത്ത കന്നിന്നിണയായ്‌
വാടിവീഴുന്ന തോഴിക്കു താങ്ങായ്‌
നീരുതേടുന്ന വേരിന്നു സേകമായ്‌
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ഞാറ്റുപാടങ്ങൾ നട്ടു നനച്ചും
കാറ്റിലാടും കതിർക്കുല കൊയ്തും
കൂനിപ്പോയ തേവിതൻ നട്ടെല്ലിൽ
നേരുറച്ച മനസ്സുണ്ട്‌ നേരെയായ്‌.
നീതികേടുകൾ നീറ്റുന്നിടങ്ങളിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

മേൽ വരമ്പത്തുലാത്തിയ തമ്പുരാൻ
ഭൂമി നൽകിയ പൊന്മണിയെല്ലാം
നാലുകെട്ടിലൊളിപ്പിച്ച വേളയിൽ
കൂമ്പിപ്പോയ മനസ്സിന്നിതളുമായ്‌
കൂട്ടുകാരെല്ലാമിരുട്ടിൽ തളരവേ
തേവിയുണ്ട്‌ ചിരി തൂകിയെപ്പൊഴും.

നോവുനൽകുമനീതിക്കെതിരായ്‌
പോരുറയ്ക്കുന്ന വാക്കും വപുസ്സുമായ്‌
ഏറെ മാറുന്ന കാലത്തികവിലും
മാറി മായാത്ത പോരാട്ട വീറുമായ്‌
സംഘബോധ വെളിപാടു തറകളിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ചോറു കായ്ക്കുന്ന വല്യപാടങ്ങൾ
തീറുവാങ്ങിയുയർത്തും പുരങ്ങളിൽ
ഏറെ വഞ്ചിതയാകുന്നുവെങ്കിലും
നാളെയെത്തുന്ന സൂര്യനെ കാണുവാൻ
നീണ്ടനോട്ടമെരിയുന്ന കണ്ണുമായ്‌
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

തേവി കാക്കുന്നു ചരിത്രത്തെളിവുകൾ
സംഘനേട്ടത്തിൻ പോരാട്ടരേഖകൾ
ചോരയും കണ്ണീരും വീഴുമിടങ്ങളിൽ
വർഗ്ഗബോധ നിറദീപം കൊളുത്തി
മർത്ത്യമോചന മാർഗ്ഗം ചമയ്ക്കുവാൻ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.
-------------------------------------

തീവണ്ടിപ്പാത .......ഒരു പെണ്ണാണ്! / വിനീത മഹേഷ്


അരുതെഴുത്തുകളും
അഴുക്കുചാലുകളും
അവളിലേക്ക്
ഒരുപോലെ വിരലുചൂണ്ടുന്നുവല്ലോ?

മണിയൊച്ചകൾക്കും
മൈക്ക് അനൗൺസ്മെന്റുകൾക്കും
ഇടയില്‍ ഏതുനിമിഷവും
തന്നിലൂടെ പാഞ്ഞുപോയേക്കാവുന്ന
ഒരൊറ്റക്കുതിപ്പിന്റെ
തണലുകാത്ത്
തീയേക്കാൾ അവൾ
വെയിലു തിന്നുന്നുവല്ലോ ?

തീവണ്ടിപ്പാത
പെണ്ണു തന്നെ ....തീർച്ച!
-------------------------------------

Wednesday, February 3, 2016

മരിച്ചവരെ എന്തിനാണു ഭയപ്പെടുന്നത്‌ / ജമാൽ മൂക്കുതല


നിലാവിനോടൊപ്പം
നടക്കാനിറങ്ങിയ ഒരു
വെള്ളിയാഴ്ച
ഖബർ സ്ഥാന്റെ
അരികിലെത്തിയപ്പോൾ
ഹൃദയം പടപടായിടിച്ചു.

അയലയുണ്ടോയെന്നു ചോദിച്ചാൽ
മത്തി കിലോ പത്തുറുപ്പ്യാ
എന്ന് പറയുന്ന, ചെവി
പതുക്കെയായിരുന്ന മായിനാണു
മതിലിനോടു ചേർന്നു കിടക്കുന്നത്‌.

ഏതു വേനലിലും പൊഴിയാതെ
പടർന്നു പിടിച്ചിരിക്കുന്ന
മൈ ലാഞ്ചിയിലയുള്ള ഖബർ,
കല്യാണപ്പെണ്ണായിരിക്കെ
വസൂരി വന്നു മരിച്ച
സുലേഖയുടേതാണു.

കാണുമ്പോഴൊക്കെ
ഓരോ തമാശയുണ്ടാക്കി
നമ്മളെ മക്കാറാക്കിയിരുന്ന
സഖാവ്‌ സൈനുവാണു
പള്ളിയുടെ ഇടതുവശത്തായി
വിശ്രമിക്കുന്നത്‌.

മരിക്കും വരെ ഒരു വട്ടം പോലും
മുഖം കറുപ്പിച്ച്‌ ഒരു വാക്കും പറയാത്ത
വല്ല്യുപ്പയുണ്ടവിടെ.
അങ്ങനെ കൂട്ടുകാരും കുടുംബക്കാരും
നാട്ടുകാരുമല്ലേ ഈ നിരന്നു കിടക്കുന്നത്‌.

അപ്പോൾ പിന്നെ
ജീവിച്ചിരിക്കുന്നവരെക്കാൾ
മരിച്ചവരെ
എന്തിനാണു ഭയപ്പെടുന്നത്‌ !
-------------------------------------

ഉറുമ്പ് ഓടിനടക്കുന്ന ഒരില / എസ്. ജോസഫ്


ഉറുമ്പ് ഓടിനടക്കുന്ന ഒരില പൊട്ടിച്ച് ഒഴുകുന്ന വെള്ളത്തിലിട്ടു
എന്നത് പൈസയില്ലാത്ത കൂട്ടുകാരനെ
എട്ടും പൊട്ടുംതിരിയാത്ത പട്ടണത്തില്‍വച്ച്
കൈവിട്ടു എന്ന്‍ മാറ്റിയെഴുതാം.

കൂടെ പൊറുക്കാന്‍ തേടിവന്നവളെ കള്ളംപറഞ്ഞ്
അവളുടെ വീടില്ലാത്ത വീട്ടിലേക്ക് ബസുകയറ്റിവിട്ടു എന്നത്
പൂച്ചക്കുഞ്ഞിനെ തോട്ടിനക്കരെ
വിട്ടിട്ടുപോന്നു എന്ന്‍ മാറ്റിവായിക്കാം.

എന്നാല്‍ പുറന്തള്ളപ്പെട്ട നഗരവാസികളും
ഗ്രാമവാസികളുമായ മനുഷ്യര്‍ എങ്ങോട്ടു പോകുന്നു
എന്നത് അങ്ങനെതന്നെയേ എഴുതാനും വായിക്കാനുമാകൂ.
--------------------------------------------------------------