Wednesday, February 27, 2019

സീതാംഗോളി*/പി.എൻ .ഗോപീകൃഷ്ണൻ


ഞാനെത്തുമ്പോൾ
സീതാംഗോളിയും അവിടെയെത്തിയിരുന്നു .
അതെ അക്ഷാംശ ,രേഖാംശങ്ങളിൽ .

ഞാൻ
ഒരു ഓരിയ്ക്ക് പിന്നാലെ പുറപ്പെട്ടതാണ് .
അതിന്റെ അറ്റത്ത് ഒരു നായ് ഉണ്ട് .
നായുടെ യജമാനൻ രാമഭട്ട് ഉണ്ട് .

സീതാംഗോളി
എന്തിനാണ് ഇവിടെയെത്തിയത് ?

വഴിയോരക്കച്ചവടക്കാരൻ
ഒരു സോഡ പൊട്ടിച്ചു.
സീതാംഗോളി അവിടെ ഉറച്ചുവീണു .
അവസാന ഓവർ നേരിടുന്ന ,
ഒരു പന്തിൽ ആറ് റൺസെങ്കിലും എടുക്കേണ്ട
അവസാന കളിക്കാരനെപ്പോലെ .

എനിയ്ക്കത് നോക്കിനിൽക്കാൻ
താൽപര്യമില്ല.
എനിയ്ക്ക് രാമഭട്ടിനെ കാണണം .
അയാളും അനുജന്മാരും
ആത്മഹത്യ ചെയ്യുന്ന ചടങ്ങിൽ
നാളെ പങ്കെടുക്കണം .

വാടകയ്‌ക്കെടുത്ത ഓട്ടോറിക്ഷയിൽ
എനിയ്‌ക്കൊപ്പം
ഓരിയുടെ ഒരറ്റവും കയറി .

കമഴ്ന്ന് കിടന്നു കിടന്ന്
പുറം വേദനിച്ച റോഡ്
പെട്ടെന്ന് മലർന്നു കിടക്കാൻ തുടങ്ങി .
അത് പൂർത്തിയാകുന്നത് നോക്കി
ഓട്ടോ കിടന്നു.

ഒരു കുതിര ഞങ്ങളെ കടന്നുപോയി .
അതിന്റെ പുറത്ത് രാമഭട്ട് ആയിരിക്കുമോ ?
എങ്കിൽ ആത്മഹത്യ ചെയ്യാനിരിയ്ക്കുന്ന
രാമഭട്ടിൽ നിന്ന്
ഇറങ്ങിപ്പുറപ്പെട്ടതാകുമോ ഈ രാമഭട്ട് ?

ഓട്ടോക്കാരൻ പറഞ്ഞു
: " പേടിയ്‌ക്കേണ്ട .
കലണ്ടർ മറച്ചിടാത്ത കാരണം
സീതാംഗോളി ഇന്നലെയിൽ ആണ് ."

സീതാംഗോളി
ഇന്നലെയിൽ ആയ കാരണം
അതിന് കനം കൂടിക്കൂടി വരുന്നു .

രാമഭട്ടിന്റെ അനുജൻ
ചാരായ ഷാപ്പിൽ തന്നെയുണ്ടായിരുന്നു .
ചിരട്ടയിൽ തോരെത്തോരെ കുടിയ്ക്കുന്നുണ്ടായിരുന്നു .
"എൻ്റെ ഉള്ളിൽ ആരോ കരഞ്ഞുകൊണ്ടിരിക്കുന്നു "
അയാൾ പറഞ്ഞു .
"അത് ഞാനല്ല ,ഞാനല്ല ".
ഞാൻ അയാളുടെ നെഞ്ചിൽ
ചെവിയമർത്തി .
ഒരു പെണ്ണ് കരയുന്നത് കേട്ടു.

നായ്ക്കാപ്പിലേക്കുള്ള നീല ബസ്സ്
ഞങ്ങളെ കടന്നുപോയി .
അതിൽ പതിവുപോലെ
എട്ടു മനുഷ്യരും ഒരു ആടും
ഒരു പ്രേതവും ഉണ്ടായിരുന്നു .

വേനൽ ചാറാൻ തുടങ്ങി .
നായ്ക്കാപ്പിൽ നിന്നും ഒഴുകി വരുന്ന ചൂട്
കുഴികളെ നിറയ്ക്കാൻ തുടങ്ങി .
ആഞ്ഞടിക്കാൻ തുനിഞ്ഞ കാറ്റ്
പെട്ടെന്ന് മടുപ്പ് ബാധിച്ച്
കശുമാവിൻ കൊമ്പിൽ
പരുന്തിനെപ്പോലെ ഇരുന്നു .

ഗ്വാളിമുഖയിൽ നിന്നും
രാമഭട്ടിന്റെ മറ്റൊരനുജൻ
ആത്മഹത്യയ്ക്ക് പുറപ്പെട്ടത്
റേഡിയോ അറിയിച്ചു .

ഉച്ച ഇടത്തോട്ട് തിരിഞ്ഞപ്പോൾ
സൂര്യൻ നിഴലുകൊണ്ട്
ഒരു സമചതുരം വരച്ചു .

രാമഭട്ടിന്റെ കുതിര
ഒറ്റയ്ക്ക് തിരിച്ചു വരുന്നു .
കുമ്പളയിൽ വെച്ച്
ആരോ അയാളെ
പൊരിച്ചു തിന്നിട്ടുണ്ടാകണം .
അപ്പോൾ ,
മധുവാഹിനിയിൽ
നാളെ ആര് മുങ്ങി മരിയ്ക്കും ?
എൻ്റെ  സാക്ഷ്യം
സീതാംഗോളിയിൽ
മുളിപ്പുല്ലുകളിൽ വീശുന്ന
കാറ്റ് മാത്രമാകുമോ ?

ഓരിയുടെ നീളത്തിൽ
ഒരു സൈക്കിൾക്കാരൻ തടഞ്ഞുവീണു .
അയാളുടെ റേഷനരി
റോഡിൽ ചിതറുന്നത്
അനന്തപുരയിലെ രാക്ഷസനുറുമ്പുകൾ കേട്ടു .
കാലുകൾ പാറയിലുരച്ച്
അവ
പെരുമ്പറ മുഴക്കി .

അരിമണികളുടെ ഭാരം താങ്ങാനാകാതെ
സീതാംഗോളിയുടെ നിലം വിണ്ടു .
മണ്ണിനടിയിൽ നിന്ന്
തിളയ്ക്കുന്ന ഒരു കരച്ചിൽ
പുറത്തുചാടി .

ഭൂമിയ്ക്കുള്ളിൽ
ഏതോ ഒരു സ്ത്രീ
ജീവപര്യന്തം തടവിൽ കഴിയുന്നുണ്ട് .
അവർ തടവു ചാടാതിരിയ്ക്കാനാണ്
സീതാംഗോളി കല്ലുപോലെ
അമർന്നിരിയ്ക്കുന്നത് .
സീതാംഗോളിയുടെ വാരിയെല്ലുകൾ
കമ്പിയഴികൾ പോലെ ബലപ്പെട്ടിരിയ്ക്കുന്നത് .
ആകാശം കുംഭഗോപുരം പോലെ
സീതാംഗോളിയിൽ പറ്റിയിരിയ്ക്കുന്നത് .

"നാളെ
നാളെ
അപ്പോൾ എന്തു സംഭവിയ്ക്കും ?"
ഞാൻ ചോദിച്ചു .

ആടിയാടി വന്ന്
ഒരു കുടിയൻ കാറ്റു പറഞ്ഞു .
" എന്ത് സംഭവിയ്ക്കാൻ ?
ഏത് കഥ ഞെക്കിപ്പിഴിഞ്ഞാലും
ഒരു ചിരഞ്ജീവിയെ കിട്ടും എന്നല്ലാതെ "

അത് കേട്ട്
മനുഷ്യർക്കും വളരെ മുമ്പ്
സീതാംഗോളിയിലെത്തിയ ഒരു കുരങ്ങൻ
ചില്ലയിൽ നിന്ന് ചില്ലയിലേയ്ക്ക്
ഇല്ലാത്ത ഒരു സമുദ്രത്തെ
ശരീരം കൊണ്ട്
താണ്ടി .

.....................................................

സീതാംഗോളി, ഒരു കാസർകോടൻ ഉൾപ്രദേശം . നായ്ക്കാപ്പും കുമ്പളയും അനന്തപുരയും ഒക്കെ അതിന്റെ സമീപ പ്രദേശങ്ങൾ . ഗ്വാളിമുഖ ,കേരളത്തിന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന കർണ്ണാടക ഗ്രാമം .മധുവാഹിനി , കാസർകോട്ടെ ഒരു പുഴ . കാസർകോടൻ കുന്നിൻ പുറങ്ങളിൽ സമൃദ്ധമായി വളരുന്ന ഒന്നാണ് മുളിപ്പുല്ല്
( ഇന്ന് 26/2/2019 ൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് )

Thursday, February 21, 2019

നിരുത്തരവാദപരമായ ഒരു ദിവസം / കൂഴൂർ വിത്സൺ

അത്രയും നിരുത്തരവാദപരമായ ദിവസമായിരുന്നു അത്

കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതും , ചിലപ്പോൾ ജനിച്ചിട്ടില്ലാത്തതുമായ
ഒരു ചെടിക്ക് പേരും അതിന്റെ പൂവിനു നിറവും
കായ്കൾക്ക് ആകൃതിയും കൊടുത്താൽ
അതെത്ര നന്നായിരിക്കും എന്ന് വിചാരിച്ചിരിക്കേ

കണ്ടോ , ദേ നിങ്ങളാ ചെടിയിൽ തൊട്ടു
ദേ മറ്റയാൾ പൂവിൽ തൊടുന്നു കായ്ക്കൾ മണക്കുന്നു
ഇനിയും ജനിച്ചിട്ടില്ലാത്ത ഈ ചെടിയുടെ
വിരിഞ്ഞിട്ടില്ലാത്ത പൂവ് ഹായ് അതവള്‍ക്ക് കൊടുക്കണം
എന്ന് വരെ ഒരാൾ തീരുമാനിച്ചു കഴിഞ്ഞു

ഇല്ലേ, ഇക്കാര്യത്തിലെങ്കിലും നുണ പറയരുത്
കൂടുതൽ കളിച്ചാൽ ഈ ലോകത്തിൽ
എനിക്ക് മാത്രം സൃഷ്ടിക്കാനാവുന്ന ആ ചെടിയെ ഞാനങ്ങ് വേണ്ടെന്ന് വയ്ക്കും

സാംങ്ഷനായ ലോൺ വേണ്ടെന്ന്
ബാങ്ക് മാനേജരോട് മുഖത്തടിച്ച് പറയുന്നപോലെ

ഇത് ഒരു നിരുത്തരവാദപരമായ ദിവസമാണല്ലോ

ഇപ്പോഴത്തെ നിങ്ങളെപ്പോലെ
ഇപ്പോളെനിക്കും ഈ ചെടിയെക്കുറിച്ച് ,അതിന്റെ പൂവിനെക്കുറിച്ച്
നിറത്തെക്കുറിച്ച് മണത്തെക്കുറിച്ച് കായ്കളെക്കുറിച്ച്
വിത്താകേണ്ട കുരുക്കളെക്കുറിച്ച്
കൌതുകവും, അത്ഭുതവും ആശ്ചര്യവും അതിലേറെ സങ്കടവുമുണ്ട്

ശ്ശ്... തൊടല്ലെ പൂവിനെ ചെടിയെ കായിനെ
ഇക്കണക്കിനാണെങ്കിൽ ഞാനെന്റെ വഴിക്ക് പോകും

തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണിന്ന്

നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു

ഇല്ലേ നിങ്ങളാ ചെടിക്ക് വെള്ളം കോരാൻ പോയി
വളം വാങ്ങിക്കാൻ പോയി വേലി കെട്ടാൻ പോയി
എന്തിന് കളകളെ നശിപ്പിക്കുന്ന സ്പ്രേ വരെ വാങ്ങിവച്ചു
ഇല്ലേ ?

സത്യമായിട്ടും ഇനി ഞാൻ പറയില്ല
ഇത് അവസാനത്തേതാണ്

ഇന്ന് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ആ ഇതെവിടെ നിന്നും വന്നൂ ഈ പൂമ്പാറ്റകൾ
വരുന്ന വരവ് കണ്ടോ
ഇനിയും ജനിച്ചിട്ടില്ലാത്ത ഒരു ചെടിയുടെ കാറ്റടിച്ചാൽ മതി
വന്നോളും
പൂമ്പാറ്റകളാണത്രെ പൂമ്പാറ്റകൾ

ആ , നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
കണ്ണില്‍ക്കണ്ട കാറ്റിനോടും, കാണാത്ത കാറ്റിനോടുമൊക്കെ
പറഞ്ഞപ്പോൾ സമാധാനമായല്ലോ ?
എനിക്ക് മതിയായി ഞാൻ പോവുകയാണ്

ഇത് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ഇനിയും ഇവിടെ നിന്നാൽ
ഇനിയും ജനിച്ചിട്ടില്ലാത്ത ആ ചെടിയെക്കുറിച്ച് പറഞ്ഞാൽ,
ആ പൂവ് വിരിയിച്ചാൽ കായ്കൾക്ക് തുടം വച്ചാൽ

നിങ്ങൾ വേണമെങ്കിൽ ഓട്ടോ പിടിച്ച് വരും
എന്റെ സ്വപ്നത്തിന്റെ നിറം എന്ന് കവിതയെഴുതും

പല പോസിൽ പടങ്ങളെടുത്ത് ഫേയ്സ്ബുക്കിലിടും
ഈ പൂവ് കൊടുക്കാൻ വേണ്ടി മാത്രം ഒരാളെ പ്രേമിക്കും

(ശ്ശൊ അത് കഴിയുമ്പോൾ അയാൾ ഒറ്റയ്ക്കാവും )
വീണപൂവ് എന്ന കവിത തപ്പിയെടുത്ത് പോസ്റ്റും

ഞാൻ പോകുന്നു എനിക്ക് വെറേ പണിയുണ്ട്
തീര്‍ച്ചയായും ഇത് നിരുത്തരവാദപരമായ ഒരു ദിവസമാണെങ്കിലും

__________________________________________

കരച്ചിൽ എന്ന വൻകര /ജയദേവ് നയനാർ

മണ്ണുകുഴച്ചെുത്ത്
ചുട്ടെടുക്കേണ്ടിയിരുന്ന
ഈ ഭൂമിയെ, 
പച്ചിലച്ചായം തേച്ച്
കണ്ണെഴുതേണ്ടിയിരുന്ന
ഈ കവിൾച്ചുവപ്പിനെ.
നിലാവുടുപ്പിച്ചുടുപ്പിച്ച്
നാണം മറക്കേണ്ടിയിരുന്ന
ഈ ഇരുൾമുഴുപ്പുകളെ
നോക്ക് ,
നീയെങ്ങനെയാണ്
നോട്ടങ്ങളെ
കണ്ണിൽ കോർക്കുന്നതെന്ന്.

മണ്ണുരുട്ടിയെടുത്ത് ഭൂമിയെ
ഉരുളയാക്കുമ്പോഴായിരുന്നു
നീ ഭൂമിയെ ഇടതു നെഞ്ചിൽ
മുലയൂട്ടിത്തുടങ്ങുന്നത്.
അണച്ചുപിടിച്ച നിന്‍റെ
കൈക്കുമ്പിളിൽ നിന്നതടർന്നുവീഴുമെന്ന്
വെറുതേ കൊതിപ്പിച്ച്.
ഭൂമിയുടെ വയറ്റിൽ നിന്ന്
ഒരു വിശപ്പത്രയും
ഉണർന്നെഴുന്നേൽക്കുന്നത്
അതിനു കൈയും കാലും
വളരുന്നത്
അത് ഉരുണ്ടുപോകാനാവാത്തവണ്ണം
മടിയിൽത്തന്നെ കിടന്നുപോവുന്നത്.
നിന്‍റെയിടതുമുലക്കണ്ണീമ്പി
അതിന്‍റെ കണ്ണുകൾ താനെ
അടഞ്ഞുപോവുന്നത്.
പിന്നീടൊരിക്കലും തുറക്കാനാവാതെ
ഭൂമിയെന്നും ചുറ്റുവട്ടത്തിൽ
കറങ്ങുന്നുവെന്ന
നുണയായിത്തീരുന്നത്.
നീയെത്ര നുണകളെയാണ്
അടവച്ചു വിരിയിച്ചതെന്ന്
അറിഞ്ഞതിൽപ്പിന്നെ.
.

അത്രമേൽ വിഷനീരിൽ നീലിപ്പിച്ച്
വരക്കേണ്ടിയിരുന്ന കടലിനെ
നിനക്കു വെറും വെള്ളക്കെട്ട്.
നീ കുളിക്കാനിറങ്ങുമ്പോൾ
കവിയുന്ന വേലിയേറ്റ്.
നീ നിന്നെത്തന്നെ കുടിക്കുമ്പോൾ
മെലിയുന്ന വേലിയിറമ്പ്.
നിന്‍റെ കടലാസ് തോണികളുടെ
രതിമൂർച്ഛ കഴിഞ്ഞ ശവപ്പറമ്പ്.
നീ വിരലുകളിൽ കോരിയെടുക്കുന്ന
പുഴകളുടെ നനവ്.
ഒരു വെറും വെള്ളക്കെട്ടിനെ
കടലെന്നു വിളിപ്പിച്ച്
ഇതയും കാലം.
കടലാസ് തോണികളുടെ
സ്ഖലനങ്ങളെ
കപ്പൽച്ചേദമെന്ന്
കൊതിപ്പിച്ച്.
നീയൊളിപ്പിച്ചുവച്ചിരുന്ന
ഉഷ്ണജലപ്രവാഹങ്ങളെന്നൊക്കെ
കള്ളസാക്ഷി പറയിപ്പിച്ച്.
നീ ഒളിച്ചുകടത്തിയ
കടലുകളിലെ
തോണിക്കാരനാണ് ഞാൻ.
ഞാൻ തുഴയേണ്ടുന്ന തോണിക്കുള്ള
മരമാകുന്നു ഞാൻ.
.
ആർക്കും വേണ്ടാത്ത
ഒരു നീന്തലുമായി, 
കടലാകുമെന്നു വിചാരിക്കുന്ന
ഒരു വിയർപ്പുതുള്ളി
കൂറുമാറി നിന്നെ
ഒറ്റുമെന്നു പറയുംവരെ.

Monday, February 18, 2019

ഞാൻ, നീ നീ, ഞാനെന്ന്....വീണ്ടും/ചിത്തിര കുസുമൻ

പുലർച്ചെ ,
അവന്റെ സുരക്ഷിതവലയങ്ങളിൽ നിന്ന്
ഒരു മാളത്തിൽ നിന്നെന്നവണ്ണം ഞാൻ പുറത്തുകടക്കുന്നു.
കണ്ണു തിരുമ്മിത്തിരുമ്മി
കണ്ടു മടുത്തു പോയ കാഴ്ചകളെല്ലാം
അവിടുണ്ടെന്ന് ഉറപ്പു വരുത്തുന്നു.
തിരക്കിന്റെ തിരയിലേക്ക്
'ഞാനും' എന്ന് ഒറ്റക്കുതിപ്പിനു ചേരുന്നു.
അവന്റെ യാത്രാവഴികൾ
എന്നെ ഭ്രമിപ്പിക്കുന്നേയില്ല,
അവയ്ക്ക്  അവസാനിക്കാനുള്ള ഒരേയൊരിടമായി
ഞാനെന്നെ സദാ ഒരുക്കിവെച്ചിരിക്കുന്നു.

പകലിന്റെ നിവർത്തിയിട്ട നീളൻ ക്യാൻവാസിൽ
ചലനങ്ങളൊക്കെ വരകളും നിറങ്ങളുമാക്കി
എന്റെ സ്വാതന്ത്ര്യമേ എന്ന് ഞാനൊരു  പട്ടമാകുന്നു
അവൻ സ്വയം എന്റെ ചരടു കൊരുത്തിരിക്കുന്ന വിരലെന്നു കരുതുന്നു
ഞാനോ, നീയെന്റെ ആകാശമാണെന്ന് അവനോടു പറയില്ലെന്നുറപ്പിക്കുന്നു.
അവനെ വിസ്മയിപ്പിക്കാനെന്ന് 
കാണുന്നതൊക്കെയും  കണ്ണിൽ  കുരുക്കിയിടുന്നു.
രണ്ടു പേർ മാത്രം ചായകുടിക്കുന്ന മേശയിൽ
മൂന്നാമത്തെ, ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ എന്റെ കണ്ണുടക്കിക്കിടക്കുന്നു.
എന്റെ ശലഭമേയെന്ന്,
തിരികെ അവനിലേക്കെത്തും വരെ
എന്റെ നെഞ്ചിൽ  ശംഖൊലി കേൾക്കുന്നു.

മടങ്ങും വഴി നീളെ ഞാനൊരു പാട്ടു കേൾക്കുന്നു
തീരക്കാറ്റിൽ മുടിയിഴകൾ പറക്കുമ്പോൾ
പ്രണയം കൊണ്ട് ഉടൽ വിറക്കുന്നു .
താഴേക്കു ചാടല്ലേയെന്ന് നക്ഷത്രങ്ങളെ
നെഞ്ചോടടുക്കിപ്പിടിച്ചിരിക്കുന്ന ആകാശത്തിലേക്ക്
ഒരു പ്രാർത്ഥനയിൽ മുഖമുയർത്തുന്നു .

പ്രാണനേയെന്ന് തണ്ടൊടിഞ്ഞ്  ചായുമ്പോൾ
അവനെനിക്കു മുൻപിൽ താഴിട്ടൊരോടാമ്പലാകുന്നു
അവന്റെയുമ്മകൾ കൊണ്ട് വിശുദ്ധീകരിക്കപ്പെട്ടഎന്റെ കവിളിൽ
ഒരിക്കലുമുണ്ടാവില്ലെന്നറിയുന്നഏതോ പൂവിന്റെ ഗന്ധം തേടുന്നു.
എന്റെ കണ്ണിലെയാടുന്നയൂഞ്ഞാൽ നോക്കി
ഇത്തരം കാഴ്ചകൾ മറ്റാർക്കുമില്ലെന്ന് ,
ഞാൻ കേട്ട പാട്ട് ലോകത്താരും ഇതേ വരെ പാടിയിട്ടില്ലെന്ന്,
എനിക്ക് ചുറ്റും സന്ദേഹിയായി ഇഴഞ്ഞു നടക്കുന്നു,
അവനെയിന്നു  വെറുപ്പ്‌ പുതപ്പിച്ചുറക്കുമെന്ന്
ഞാനെന്നോടു ശപഥം ചെയ്യുന്നു.

പരസ്പരം വിദ്വേഷികളായി ഞങ്ങൾ
കാണികളില്ലാത്തൊരു നാടകത്തിൽ അഭിനയിക്കുന്നു
അപ്പോൾ മാത്രം ഓർത്തെടുക്കാൻ കഴിയുന്ന വാക്കുകൾ കൊണ്ട്
ആർക്ക് ആരെ അധികം വേദനിപ്പിക്കാമെന്ന കളി കളിക്കുന്നു
മുനയുള്ള നോട്ടങ്ങൾ കൊണ്ട് പരസ്പരം മുറിപ്പെടുത്തുന്നു.
അതിനിടയിലെപ്പോഴോ നോവിക്കാനെന്നവണ്ണം അവനെന്നെത്തൊടുന്നു,
എന്റെ എന്റെയെന്ന് ഞാൻ ശപഥം മറക്കുന്നു,
അവനൊരു കന്മതിലും ഞാനൊരു മുക്കുറ്റിച്ചെടിയുമാകുന്നു.

പൊടുന്നനെ അവനൊരു പൊത്തോ മാളമോ ആയി രൂപാന്തരപ്പെടുന്നു
ഞാൻ അതിനുള്ളിലേക്ക് എന്റെയുടലിനെ ഒതുക്കിവെക്കുന്നു.

ദൂരെയെങ്ങോ  ഒരു രാത്രിവണ്ടി ഗസൽ മൂളിക്കടന്നുപോകുന്നു.

_______________________________________

Sunday, February 17, 2019

വായാടി/ജയദേവ് നയനാർ

ഉപമകളുടെ കൂട്ടക്കുരുതി
നടന്ന രാത്രിയില്‍
എനിക്കു കിട്ടിയത്
ഒരൂമപ്പെണ്ണിന്റെ ,
മരിച്ചിട്ടും ഒന്നും മിണ്ടാത്ത
തണുത്തുറങ്ങിയ ജഡം.
ഒന്നും മിണ്ടാത്ത
ഉപമ കൊണ്ടെന്തു കാര്യം
എന്നു നീയും ചോദിച്ചു.
ഉമ്മവച്ചുമ്മവച്ചുണര്‍ത്തും
ഞാനതിനെയെന്നെങ്കിലും
മിണ്ടിയും പറഞ്ഞും
ഞാനതിനെയുയിര്‍പ്പിക്കും.
കേള്‍ക്കാന്‍ കാത്തുകാത്തിരുന്ന്
അതിനെയൊരു
വായാടിയാക്കും
എന്നൊക്കെപ്പറഞ്ഞത്
ഞാനല്ലാതെ വേറെയാരും
കേട്ടിരിക്കാനുമിടയില്ല.
എന്നിട്ടുമേറെ വൈകിപ്പോയെന്ന്
എങ്ങനെ തോന്നാതിരിക്കും.
എന്റെ മുഖമുള്ളൊരുത്തന്
ഉപമയോടങ്ങു വല്ലാത്ത
പ്രണയമാണിപ്പോള്‍.
അവളിപ്പോള്‍
എവിടേയോ
വായാടിയായി
തുള്ളിച്ചാടിനടപ്പുണ്ടായിരിക്കും.

_______________________________

Tuesday, February 12, 2019

തീവണ്ടിത്താളത്തിൽ ഒരുവൾ/കെ.പി.റഷീദ്

ക്യാബിനിലെ എന്നിലേക്ക്‌`
പരിചിതമായ നോട്ടമെയ്ത്‌`
ഒരുവള്‍ പാളം മുറിച്ചെത്തുന്നു

ഇരുമ്പ്‌ പകുത്ത
തീവണ്ടിത്താളം
പെട്ടെന്നിടറി.

കടം കേറിയതാകാം.
വഞ്ചിക്കപ്പെട്ട
വെറും പ്രണയവുമാകാം'

സാധ്യതകള്‍ കഥപോലെ
മുറുകവേ
നെടുനീളത്തില്‍
എന്റെ തീവണ്ടിമുറികള്‍
പാഞ്ഞുപോകുന്നു.

അവളോ
തുന്നലു വിട്ട
ഉടുപ്പുപോലെ
പാളത്തില്‍ ബാക്കിയാവുന്നു.

Wednesday, February 6, 2019

പായ കഴുകുമ്പോള്‍ / എം എസ് ബനേഷ്

പായ കഴുകി തുവരാനിടുമ്പോള്‍,
കൈതമഞ്ഞച്ചതുരംഗമുറ്റത്ത്
അമ്മ വന്നു മുടി കോതി നില്‍ക്കുന്നു
ഇറ്റുവീഴും ജലകണം പോലെ.

മുറ്റിവീഴുന്നഴയുടെ കീഴിലേ-
‌യ്ക്കായിരം തുള്ളി വേര്‍പ്പും കിതപ്പും.
അമ്മ തേയ്ക്കുന്നൊരെണ്ണപ്പശപ്പ്,
ഈത്ത വാര്‍ന്ന തലയിണച്ചൂട്,
രണ്ടുമൊന്നും അഴുകിയ രൂക്ഷത,
ജന്മദീര്‍ഘ വിഷാദക്കഷായവും.

ശിഷ്ടജന്മം ഞാനും ഇതേ അഴ-
ക്കമ്പിയില്‍ രണ്ടുനാലുദിനങ്ങളില്‍
തൂങ്ങിയാടും പായെന്നുതോന്നീ,
എന്നെ ഞാനൊന്നാഞ്ഞു പിഴിഞ്ഞൂ
എന്റെ ജന്മം കലങ്ങിയ രക്തം
ഊര്‍ന്നുപോകുന്നെറാലിയിലൂടെ,
അസ്ഥി മാത്രം ഉണങ്ങിക്കിടക്കുന്നു
ഞാനതിനെന്റെ പേരും ഇടുന്നു.

പായ മെല്ലെയുണങ്ങാന്‍ തുടങ്ങുമ്പോള്‍
ഞാന്‍ കഴിച്ച കുറുക്കിന്റെ ഗന്ധം,
ഞാനൊഴിച്ചൊരിച്ചീച്ചി തന്നാവി,
ഞാന്‍ കരഞ്ഞ കണ്ണീരിന്റെ സ്വേദം.

തോര്‍ന്നുപെയ്യും മരംപോല്‍ ജലംവാര്‍ന്ന
മേഘവാര്‍മുടി കോതിയൊതുക്കി
അമ്മ വന്നെടുത്തീടുകയാണെന്നെ
ഞാന്‍ കഴുകിയ പായയില്‍ നിന്നോ?

        

സഹജാ.../ നിഷ നാരായണൻ

ആ പ്ളാശുമരത്തിന്റെ
ഇലകള്‍ക്കിടയിലൂടെ
നിന്നെ നോക്കുമ്പോള്‍
നീ നിലാവ് കോരിക്കോരി
ചെടിച്ചോട്ടിലിടും.

നിലാവു പറ്റിയ കൈ
ഉടുപ്പില് തുടച്ച്
നീ നിവര്‍ന്നുനില്‍ക്കുമ്പോള്‍,
നിലാവലേ,..
നീയതു തന്നെ; നിലാവല.
..ഓ  നിലാവലേ,
നീ കാലുകള്‍ കരിമണ്ണില്‍ പൂഴ്ത്തും.

കറുകറുത്ത രസം
പുളച്ചുകേറി കണ്ണില്‍ കൊത്തുമ്പോള്‍
കണ്‍പൂട്ടി,മരനായ് കണക്കെ
പിരണ്ടു പനകയറി
പനങ്കുലയൊന്നു പൊട്ടിച്ച്
വായിലിടും.

ഹോയ്,പനമരമേ,
ഊക്കന്‍ പനമരമേ
അതെ,നീയതു തന്നെ,
ആ പനമരം.
നീ,കാട്ടാറില്‍ മുഖം കഴുകും.

ഒഴുകിയൊരു ആറായി
കുറച്ചങ്ങെത്തുമ്പോള്‍
മതിയെന്നു സ്വയം പറഞ്ഞ്
കാട്ടിലകള്‍ വീണുവീണ്
കട്ടിവച്ച നിലത്തൂടെ
പച്ചക്കുതിരയായി തുള്ളി നടക്കും.
പച്ചത്തുള്ളാ!ഹോഹൊഹോ
നീയതാണ്.
പച്ചിച്ച പച്ചത്തുള്ളന്‍.

മണ്‍ചിലന്തി,ചീവിട്,മണ്ണിര
ഒച്ച് ,അരണ ,പാമ്പും മ്ളാവും,
ഇലകളില്‍ ഉമ്മ കുടയുന്ന മാനം,
ആഹാ..ചോന്ന ആകാശമുല്ലകള്‍,
കരിങ്കദളികള്‍,തൊട്ടാവാടികള്‍
നൂറ് പേരറിയാപ്പൂക്കള്‍..
കാട്ടുവള്ളികള്‍..
പൊന്നെ,നീയും..
നീ അകംപുറം മറിയുന്നു,
മണ്ണിലമരുന്നു,
കുതിരചാടി ദിക്ക് തൊടുന്നു.
ഒച്ചയേറ്റി
'മാനേ മരുതേ'
എന്നുറക്കെ വിളിക്കുന്നു.
കാല്‍ച്ചവിട്ടാല്‍
ഒരെറുമ്പിനേപ്പോലും
അമര്‍ത്താതെ
സ്നേഹാവേഗങ്ങളാല്‍
ഉമ്മ വെയ്ക്കുന്നു.

ഏറെയായി
നിന്നെ വായിക്കുകയായിരുന്നു.
ഇപ്പോള്‍
ആ പ്ളാശുമരത്തിന്റെ
ഇലകള്‍ക്കിടയിലൂടെ
നിന്നെ നോക്കുമ്പോള്‍

സഹജാ..
ഞാന്‍ നിന്നെ തൊടുകയാണ്.

വെയിലത്ത് നിലാവത്ത് / ഉമാ രാജീവ്

ഉടലലിഞ്ഞൊരു തിര
ഉയിരടര്‍ന്നൊരു കര
പറഞ്ഞവാക്കുകൾ ചേര്‍ന്ന
കടത്തു വഞ്ചി,
അതിൽ
നിലയില്ലാക്കയത്തിലേ-
ക്കതാ പാട്ടും മൂളിവന്നോ-
രരയത്തി തുഴയുന്നു
മുറുക്കിത്തുപ്പി,
അവള്‍
തിടുക്കത്തില്‍ കഴക്കോലാല്‍
കായലോരം കടലോരം
പിറകോട്ടേക്കെറിയുന്നു
തിളച്ച പകൽ

ചോരുകൊട്ട കുടഞ്ഞിട്ട്
ചതുപ്പിലേക്കാഞ്ഞുപൂണ്ട്
വിരിഞ്ഞങ്ങു താണുപോകും
ഉടുമുണ്ടിന്റെ
മടിക്കുത്തില്‍ കരവക്കില്‍
അടിയുന്നു പതുങ്ങുന്നു
കറുപ്പും വെളുപ്പുമായി-
ട്ടടര്‍ന്ന കക്ക

കരേലന്നാ നിലാവത്തു
പുതയും നൂറിനും മേലേ
നിലയില്ലാക്കയത്തിന്റെ
വെളുത്ത ചിരി,
അവള്‍
ഇരു കാലാല്‍ തുഴഞ്ഞിട്ട
മുഴുത്ത തെറി,
പെണ്ണിന്‍
തലതേമ്പി തുളുമ്പിക്കും
കൊടിഞ്ഞിനോവ്

അരിക്കിന്‍ചട്ടിയില്‍ വെള്ളം
അരപ്പാത്രം കവിഞ്ഞപ്പോള്‍
നിലതെറ്റി തളര്‍ന്നോരു
കരിമീന്‍ പെണ്ണ്
അതിൻ
അകംപുറം പുതഞ്ഞോരു
ചെതുമ്പലില്‍ തെളിയുന്നു
വെളുവെളാ തിളങ്ങുന്ന
തിളമീന്‍ കണ്ണ്

അരപ്പിനും പുളിപ്പിനും
എരിയും ചാറിനും മേലേ
രുചിയേറ്റും മുള്ളിനുള്ള
മിനുസക്കുത്ത്

അതുവരെ തുഴഞ്ഞതും
അതുവരെയറിഞ്ഞതും
ചിറപൊട്ടി പരന്നൊരാ
‎കലക്കവെള്ളം
കമിഴ്ന്നിട്ടും ചരിഞ്ഞിട്ടും
മാനം കാണാന്‍ മലര്‍ന്നിട്ടും
ഒരു കിണ്ണവക്കിനറ്റം
കവിഞ്ഞേയില്ല
കറിയ്ക്കന്നും ചൊടിയൊട്ടും
കുറഞ്ഞേയില്ല

പകലിനെ പുതുക്കുന്ന
വെള്ള വീശിയൊരുക്കുന്ന
വെയിലാട്ടെയിക്കഥകള്‍
അറിഞ്ഞേയില്ല
അവന്‍
തിണ്ടിനറ്റം വന്നുനിന്ന്
തലക്കെട്ടുകുടഞ്ഞൂരി
മുറിബീഡി ഇടംകാതിന്‍-
മടക്കില്‍ തള്ളി,
പിന്നെ
കൂലിവാങ്ങി, കള്ളു വാങ്ങി
കാശു മടിക്കുത്തിലിട്ട്
പുകതിങ്ങും കൂരവാതിൽ
വകഞ്ഞു കേറി

പഴംചോറുരുട്ടി മുക്കി
കറിച്ചട്ടി വടിച്ചിട്ട്
പുറത്തെ തിണ്ണയിൽ നിന്നു
കുലുക്കിത്തുപ്പി,
തന്റെ
പെണ്ണിനൊപ്പം
കിടന്നെന്നൊരുമിനീരൂറ്റി.
അവൾ
വെയിലിലും നിലാവത്തും
ഉദയത്തിന്നുച്ചിയിലും
വലക്കണ്ണി വിടർത്തുന്ന
പണിതുടർന്നു
തന്റെ
ചെറുവഞ്ചി മറിയ്ക്കാതെ
തുഴഞ്ഞു നിന്നു.

OCD / അരുൺ പ്രസാദ്

ഡൈവോഴ്സിനു ശേഷവും
എന്നും ഞാനെന്റെ
പഴയ ഭർത്താവിനെ സന്ദർശിക്കും
അതും പാതിരാത്രി
ഒരു മണിക്ക്‌

അടുക്കളത്തോട്ടം വഴി
കയറിച്ചെന്ന്
ഒരു കുഞ്ഞു വടി ഉള്ളിൽ കടത്തി‌
പ്രത്യേക തരത്തിൽ തട്ടിയാൽ
‌തുറക്കും കൊളുത്തും വാതിലും
അത്‌ ഞങ്ങൾക്ക്‌ മാത്രം അറിയാം

ഞാനില്ലാത്തതുകാരണം
വെള്ളമടിച്ച്‌ കിണ്ടിയായി
ബാൽക്കണിയിൽ വാടിത്തുടങ്ങിയ
ജമന്തിച്ചെടിപ്പോലെ
അങ്ങേർ സോഫായിൽ
ബോധം കെട്ട്‌ കിടപ്പുണ്ടാകും
അതും ടാങ്ക്‌ നിറയ്ക്കുന്ന
മോട്ടോറിനേക്കാൾ കൂർക്കം വലിച്ച്‌

ചെന്നയുടൻ കപ്പിൽ
വെള്ളമെടുത്ത്‌
വീടിനുള്ളിലെ
ചെടികളെല്ലാം
നനയ്ക്കും
കാടി വെള്ളം കൊണ്ട്‌ വരുമ്പോൾ
പശുക്കൾ നടത്തുന്ന പരാക്രമം പോലെ
എന്നെക്കണ്ട്‌ ചെടികൾ
കാറ്റിൽ ഇളകിയാടും

പൂവുകൾ പോലെ
അരികുകളുള്ള
ചെടിച്ചട്ടികളും അതിലെ ചെടികളും
ഞാനെന്റെ സ്വന്തം കാശ്‌ കൊടുത്ത്‌
വാങ്ങിയതാണ്‌
കരിഞ്ഞു പോകുന്നത്‌
കാണാൻ നല്ല ദണ്ണമുണ്ട്‌

പിന്നെ അടിച്ചു വാരും
വാക്വം ക്ലീനറുപയോഗിക്കില്ല
പുല്ലു ചൂലായതിനാൽ
ശബ്ദമുണ്ടാകില്ല
ഒരു തവണയല്ല മൂന്നു തവണ
കാരണം എനിക്ക്‌ ഓസിഡി ആണ്‌
ഒബ്സസീവ്‌ കമ്പൽസീവ്‌ ഡിസോർഡർ
ഡോക്ടറുടെ സാക്ഷ്യപത്രമുണ്ട്‌

ഉറങ്ങാനായി കിടക്കയിൽ കിടന്നിട്ടും
നിലത്ത്‌ പൊടി കിടക്കുന്നുണ്ടാകുമോ
വാതിൽ അടച്ചു കാണില്ലേ
പാത്രങ്ങൾ കഴുകിക്കാണില്ലേ
എന്നൊക്കെ ആലോചിച്ച്‌
സഹികെട്ടിട്ടാണ്‌
ഞാനീ വരുന്നത്‌

മൂന്നു വട്ടം അടിച്ചു വാരിക്കഴിഞ്ഞ്‌
ഒരു വട്ടം നിലം തുടയ്ക്കും
അങ്ങേരു നൽകിയ ഏറ്റവും നല്ല
രതിമൂർച്ചയേക്കാൾ വലുതാണെനിക്കീ
ശുചീകരണപ്രക്രിയ

നിങ്ങൾക്ക്‌ മനസിലാകില്ല

പിന്നെ ഞാൻ അടുക്കളയിലോട്ട്‌ ഓടും
മൊത്തം വാരിവലിച്ചിട്ടിരിക്കുകയാകും

അലമാരിയിലുള്ള ചെപ്പുകളിൽ
എനിക്ക്‌ ചില ചിട്ടകളുണ്ട്‌
ആദ്യം ഉപ്പ്‌ പാത്രം
പിന്നെ മല്ലി
പിന്നെ മുളക്‌
പിന്നെ മഞ്ഞൾ
പിന്നെ ജീരകം
പിന്നെ കടുക്‌
പിന്നെ മസാല
താഴെ വെളിച്ചെണ്ണക്കുപ്പി
ഉലുവ
സാമ്പാറ്‌പൊടി എന്നിങ്ങനെയാണത്‌
ഈ ഓർഡർ വിട്ട്‌
ഒരിഞ്ച്‌ പോലും
നീങ്ങാതെ ചെപ്പുകളെ എന്നും
പുന:ക്രമീകരിക്കും ഞാൻ

അലക്കിനും ഭക്ഷണം വയ്ക്കുന്നതിനും
ഒരുത്തി വന്നു പോകുന്നുണ്ട്‌
അവളുടെ പണിയാണിതെല്ലാം
അവൾ കഴുകിയ പാത്രങ്ങളെല്ലാം
ഒരിക്കൽ കൂടി കഴുകി വയ്ക്കും
വിം ബാറിനു പകരം ലിക്വിഡ്‌
ഉപയോഗിക്കണമെന്ന് എത്ര തവണ
പറഞ്ഞു കൊടുക്കണമെന്ന് തോന്നും

ഒരു പേപ്പറിൽ എഴുതി
ഭിത്തിയിലൊട്ടിച്ചു വയ്ക്കും

അവരുടെ അലക്കിന്റെ
ഗുണം കൊണ്ട്‌
കിടക്കവിരികളുടെയും
കർട്ടനുകളുടേയും
അരികുകളെല്ലാം
മഞ്ഞച്ച്‌ കിടപ്പാണ്‌

അതൊക്കെ കഴിഞ്ഞ്‌
ചരിഞ്ഞ പുസ്തകങ്ങൾ
നേരെ വയ്ക്കണം
അതിൽ മടക്കിയ
പേജിനെ നിവർത്തി
ബുക്ക്മാർക്ക്‌ വയ്ക്കണം

അനാവശ്യമായി കത്തുന്ന
ലൈറ്റും ഫാനും ഓഫ്‌ ചെയ്യണം
അങ്ങോർ വലിച്ചെറിഞ്ഞ
ഷൂസ്‌ കൊണ്ട്‌
റാക്കിൽ വയ്ക്കണം
ഗ്യാസ്‌ അടച്ചോന്ന് രണ്ട്‌ വട്ടം
പരിശോധിക്കണം
തുള്ളിത്തുള്ളി വീഴുന്ന
ടാപ്പ്‌ അടയ്ക്കണം
ബാത്ത്‌ റൂമിലെ
താഴെയിരിക്കുന്ന മഗുകൾ
ബക്കറ്റിൽ കൊളുത്തിയിടണം

അങ്ങനെയെല്ലാമെല്ലാം കഴിഞ്ഞ്‌
അങ്ങേരുടെ തലയ്ക്കൽ
തലയണ വച്ചും പുതപ്പിച്ചും കഴിഞ്ഞ്‌
ഒരു മൂന്നുമൂന്നരയ്ക്ക്‌
ഞാൻ തിരികെപോകും
മുറിയിൽ പോയി
സമാധാനമായിട്ട്‌
കണ്ണുകളടയ്ക്കും

പിറ്റേന്ന്
അയാളെഴുന്നേൽക്കും
വീട്‌ വീണ്ടും വാരി വലിച്ചിടും
അഴുക്ക്‌ നിറയ്ക്കും
അടുക്കളയുടെ വാതിൽ
ചാരിയിടും
ഉറക്കം നടിച്ച്‌ കിടക്കും
അവൾ വരുവാൻ കാതോർക്കും.