Monday, August 21, 2017

മെട്രോ / ദ്രുപദ് ഗൗതം


ഇരുട്ടിന്‍റെ കാത്തിരിപ്പിലേയ്ക്ക് ,
ഒരു തെറുപ്പുബീഡി കത്തിച്ച്
ചുമച്ച്ചുമച്ച് ചോരതുപ്പി
പിടിച്ചുപറിക്കാരനായ ഒരു പകല്‍
വന്നുനില്‍ക്കുന്നു .....!
പണിതുകൊണ്ടിരുന്ന
ആവിപറക്കുന്ന തണല്‍
വെയിലിന്
കിട്ടിയ കാശിനുവിറ്റ്
മരം അതില്‍ ഓടിക്കയറുന്നു ...!
രാജ്യദ്രോഹക്കുറ്റം ചുമത്തിയ ,
പുരാതനമായ
എല്ലാ ഓര്‍മ്മകളും
അതിന്‍റെ ഇറക്കത്തിന്‍റെ വളവുകളില്‍ വെച്ചേ
കൊല്ലപ്പെടുന്നു .....!
അതിന്‍റെ സ്രഷ്ടാവിനെ…ഉപേക്ഷിക്കുന്നതോടെ,
പൂര്‍ത്തികരിക്കപ്പെടുന്നതുപോലെ ,
അത്രയും സൂക്ഷ്മതയില്‍
അളന്നളന്നുവെട്ടിയതിന്‍റെ
പാടുകള്‍ ചേര്‍ത്തുവെച്ചതായിരിക്കും
എല്ലാ നിര്‍മ്മിതികളും.....!

ഒരാശ്ചര്യവും
അതിന്‍റെ..ചിഹ്നത്തിലേക്ക് വാഴ്ത്തപ്പെടുന്നില്ലെന്നതുപോലെ ,
ഒരക്ഷരവും…
അതിന്‍റെ…വാക്കുകളില്‍…സുരക്ഷിതമാക്കപ്പെടുന്നില്ല ...!
സൂക്ഷിക്കൂ .......... ,
വാക്കിന്‍റെ
ഏറ്റവും അപകടംപിടിച്ച
വളവാണ്
കവിത .......!
----------------------------------------------------------------------------------------------