Saturday, October 21, 2017

ഒരേനടയകലങ്ങളിൽ... / ഡോണ മയൂര


ദൂരമൽ‌പ്പം താണ്ടിടുമ്പോൾ
വഴിയാകെ പെരുമഴയാണ്.
പെട്ടെന്ന് കൂട്ടിനെത്തുന്നൊരു മീൻ,
പക്ഷെ കരയുകയാണ്
കരയിലാണെന്ന് കരച്ചിലാണ്.
കരയാവാം എന്നാൽ കരയല്ലേ
കരകവിയും നേരമാണ്
മീനേ,യെന്ന്
പറഞ്ഞു കഴിയും മുന്നേ
കരകവിഞ്ഞുടൻ, മഴയൊഴിഞ്ഞു.
കരയാനായി മാത്രം
മഴയത്തിറങ്ങി
നടക്കുന്നവരെ നോക്കിയിപ്പോൾ
മീൻ കണ്ണുകൾ ചിരിക്കുന്നു.

Friday, October 6, 2017

എഴുതുമ്പോള്‍ മായുന്നു / എം.ആര്‍.രേണുകുമാര്‍


തിരമാലകളില്‍
തകിടം മറിയുന്ന
പിണ്ടിച്ചങ്ങാടത്തില്‍
പുനഞ്ഞുകിടക്കുന്ന നമ്മളെ
പ്രണയത്തിന്‍റെ കറചേര്‍ത്ത
നീല കളിമണ്ണുകൊണ്ട് പൊത്തിപൊതിയണം
ഉപ്പുവെള്ളത്തിന്‍റെ നാവുകള്‍
കാര്‍ന്നുതിന്നുന്നതറിഞ്ഞ്
ഒട്ടിക്കിടന്ന് കൊത്തിമരിക്കുന്ന
കളിമണ്ണോട് ചേര്‍ന്ന നമ്മളെ
കരിനീലകൊണ്ടുതന്നെ
കടല്‍ എഴുതിമായ്ക്കട്ടെ
കടലെടുത്ത് ഒടുക്കം
ഉടലാകെ നീലിച്ച്
ഉടലേത് കടലേത്
എന്നറിയാത്ത മട്ടിലാവട്ടെ
ഒടുവിലലിഞ്ഞ് തീരുവത്
നമ്മുടെ ചൊടികളാവട്ടെ
എവിടെയും അലിയാത്ത നിന്‍റെ
ചുരുള്‍മുടിക്കാടിനെ
തിരകള്‍ മാറോട് ചേര്‍ക്കട്ടെ
ചുണ്ടുനനയ്ക്കാനെത്തുന്ന
മേഘങ്ങളുടെ അടിവയറ്റില്‍
നമ്മള്‍ ചേര്‍ന്നുകൊത്തിയ രഹസ്യലിപികള്‍
അവ ആര്‍ത്തിപൂണ്ട് വായിക്കട്ടെ
കടല്‍ക്കാറ്റിന്‍റെ
ചുരും ചൂളവുമായി
എന്‍റെ ഒടുങ്ങാകൊതികള്‍
അലഞ്ഞുതിരിയട്ടെ
തമ്മില്‍ കലര്‍ന്ന് കല്ലിച്ച
നമ്മുടെ ഉടല്‍ നീലയെ
കടല്‍ നീലയില്‍ നിന്ന്
ദൈവത്തിനുപോലും
വേര്‍തിരിക്കാന്‍ കഴിയാതിരിക്കട്ടെ
എനിക്കുമാത്രം നീന്തിയെത്താനും
അകപ്പെടാനും പാകത്തില്‍
ജലച്ചുഴികള്‍ക്കിടയില്‍
നിന്‍റെ പൊക്കിള്‍ച്ചുഴി മാത്രം
വേണമെങ്കില്‍
ഒരിത്തിരികൂടി
ഇരുണ്ട് കിടന്നോട്ടെ.
----------------------------------------------------------

Tuesday, October 3, 2017

അലമാര / ശ്രീജ ജയശ്രീ


തലതാഴ്ത്തിത്തരുന്ന
തെങ്ങുകളുടെ
കാലത്തൊന്നുമല്ല..
ഈയിടെയായി,
ചില കാലങ്ങൾ
മറ്റുചില കാലങ്ങളിലേക്കും
അതിനുംപുറത്തെ കാലങ്ങളിലേക്കും
ഒഴുകാനും
മിണ്ടാനും
കേൾക്കാനും
തുടങ്ങിയിരിക്കുന്നു
തോന്നൽ
എന്ന കാലത്തിലിരുന്ന്
അയാളല്ലേയിതെന്ന്
തോന്നുമ്പോഴേക്കും
ഞാനല്ലയാളെന്നയാൾ
ഞെട്ടിക്കുന്നു
ഓർമ
എന്ന കാലത്തിരുന്ന്
എങ്ങനൊക്കെയായിരുന്നു
എന്നോർത്തുമുഴുമിച്ചില്ല
അപ്പോഴേക്കും
ചിലരൊക്കെവന്ന്
ഇപ്പോഴെന്തായീയെന്ന്
കളിയാക്കിചിരിക്കുന്നു
സ്വപ്നം
എന്നൊരു കാലത്തൂന്ന്
ഹാ.. എന്തൊക്കെയുണ്ട്,മനസിലായില്ലേ
എന്നൊക്കെ
തോളിൽ തട്ടുന്നു
................
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന് അലമാരയ്ക്കകത്തൂന്ന്
ഞാനുത്തരം
പറയുന്നു
എല്ലാകാലത്തിലുമിരുന്ന്
എല്ലാവരും
അതുകേൾക്കുന്നു
എല്ലാഅറകളീന്നും
അവരിറങ്ങി
വരുന്നു
എല്ലാ അറകളിലേക്കും
എന്നെ വീതിച്ചു കൊണ്ടുപോകുന്നു
എല്ലാ അറകളും
ഒരുപോലെയാകുന്നു
എല്ലാ കാലങ്ങളും
ഒരുപോലെയാകുന്നു
...............
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന്
എല്ലാവരും ഉത്തരം
പറയുന്നു .
---------------------------------------------------

ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ / പി.പി.രാമചന്ദ്രന്‍


1
രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം
ചെമ്മിൻ വച്ചേടത്ത്
കേരളത്തിലെ പക്ഷികൾ ചേക്കേറി
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കക്കളും ഭൃത്യന്മാരുമാണ്
മാർത്താണ്ഡവർമ്മയെ തിരഞ്ഞാൽ
ഡാക്കുള പിടികൂടാം
ലൈബ്രേറിയൻ മരിച്ചതിൽ പ്പിന്നെ
വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി
ക്രമനമ്പർ തെറ്റി
ഇരിപ്പടങ്ങൾ മാറി
പുറം ചട്ടകൾ ഭേദിച്ച്
ഉള്ളടക്കം പുറത്തുകടന്നു.
2.
കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
ഏടുകളിൽ
കയറി
കഥാപാത്രങ്ങൾ
സ്വച്ഛന്ദസഞ്ചാരം തുടങ്ങി.
രണ്ടാമൂഴത്തിലെ ഭീമൻ
കരമസോവ് സഹോദരന്മാരെ
പരിചയപ്പെട്ടു.
പ്രഥമപ്രതിശ്രുതിയിലെ
ബംഗാളിയായ സത്യ
കോവിലന്‍റെ തട്ടകത്തിലെത്തി.
നേത്രാദാമിലെ കൂനനെക്കണ്ട്
ഖസാക്കിലെ അപ്പുക്കിളി
അന്തംവിട്ടു.
ഈയെമ്മസിന്‍റെ ആത്മകഥയിരിക്കുന്ന
ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന്
ഈയ്യിടെ വന്ന
മുകുന്ദന്‍റെ(കേശവന്‍റെ) അപ്പൂക്കുട്ടൻ
വാവിട്ടുവിലാപിക്കാൻ തുടങ്ങി
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു.
അലമാരയിലെ കുഴമറിച്ചിൽ കണ്ട്
ചിരിച്ചു ചിരിച്ച്
വി.കെ. എന്നിന്‍റെ പയ്യൻസ്
തുന്നലിട്ട് കിടപ്പിലായി.
3
ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരളചരിത്രവും
എന്ന പുസ്തകത്തിന്‍റെ അവസാനപേജിൽ
'വളരെ നല്ല നോവൽ' എന്ന്
ഒരു വായനക്കാരൻ
അഭിപ്രായം കുറിച്ചു.
അഴിക്കോടിന്‍റെ തത്വമസി
ബാലസാഹിത്യശാഖയില്‍പ്പെട്ടു.
ശബ്ദതാരാവലി ലൈംഗികവിജ്ഞാനകോശമായി
കഥ കവിത ലേഖനം നാടകം
തുടങ്ങിയ അസംബന്ധങ്ങളുടെ
കാറ്റ്ലോഗ് കാണാതായി
4
ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ
വായനശാലയ്ക്ക്
കൃത്യമായ പ്രവൃത്തിസമയമില്ലാതായി
എപ്പോൾ തുറക്കുമെന്നോ
എപ്പോൾ അടയ്ക്കുമെന്നോ
പറയാനാവില്ല.
ഒരിക്കൽ അർദ്ധരാത്രി
സെക്കന്‍റ് ഷോ കഴിഞ്ഞു മടങ്ങുമ്പോൾ
വായനശാലയുടെ ജനാലയ്ക്കൽ
മങ്ങിയവെട്ടം കണ്ട്
ആകാംക്ഷയോടെ പാളിനോക്കി.
ദൈവമേ!
മെഴുകുതിരികളുടെ
മഞ്ഞവെളിച്ചത്തിൽ
ഒരു വലിയ അതിഥിസല്ക്കാരം
നടക്കുകയാണവിടെ.
എഴുത്തുകാരെയും
കഥാപാത്രങ്ങളെയും കൊണ്ട്
ഹാളിലെ ഇരിപ്പിടങ്ങൾ
നിറഞ്ഞിരിക്കുന്നു.
അതാ
മഞ്ഞകുപ്പായം ധരിച്ച്
ചുരുട്ടുപുകച്ചുകൊണ്ട്
ഫയദോർ ദസ്തയോവ്സ്കി.
വളഞ്ഞകാലുള്ള വടിയുന്നിക്കൊണ്ട്
തകഴി ശിവശങ്കരപ്പിള്ള.
തൊപ്പിയൂരിപ്പിടിച്ച്
ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു
പാബ്ളോ നെരുദ.
കോണിച്ചുവട്ടിൽ
ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
എം.ഗോവിന്ദൻ
ഇംഗ്ളീഷ് മലയാളം
ഫ്രഞ്ച് റഷ്യൻ
പല ഭാഷകളിൽ ഉച്ചത്തിൽ
അവർ സംസാരിക്കുന്നുണ്ടെങ്കിലും
ശബ്ദം പുറത്തുവന്നിരുന്നില്ല.
ഇടയ്ക്ക്, മൂലയിൽ ഇരുന്ന
വട്ടകണ്ണടയും ജുബ്ബയും ധരിച്ച
ആ മെലിഞ്ഞ ചെറുപ്പക്കാരൻ_
അതെ ചങ്ങമ്പുഴ തന്നെ-
ഒഴിഞ്ഞ ഗ്ളാസ്സുയർത്തികൊണ്ട്
എന്തോ വിളിച്ചു പറഞ്ഞു.
ഉടൻ തന്നെ
അലമാരകൾക്കു പിന്നിൽ നിന്ന്
ഒരു മനുഷ്യൻ
നിറഞ്ഞ ചഷകവുമായി
അങ്ങോട്ട് നീങ്ങി.
മെഴുകുതിരി വെളിച്ചത്തിൽ
ഒരു ഞൊടികൊണ്ട്
ആ മുഖം
ഞാൻ തിരിച്ചറിഞ്ഞു.
അതെ. ആയാൾ തന്നെ.
മരിച്ചുപോയ നമ്മുടെ ലൈബ്രേറിയൻ.
--------------------------------------------------------------

രുചി / T.a.Sasi


രസമുകുളങ്ങൾ
ചുരണ്ടിക്കളഞ്ഞ് 
ജലസ്പർശമില്ലാതെ സൂക്ഷിച്ച്
ഉണക്കിയെടുക്കണം നാക്കിനെ.
എല്ലാ രുചികളും
ഒന്നാകുമപ്പോൾ.
കഴിയുമെങ്കിൽ
നാക്കിനെ ​ചിതയിൽ വച്ചെടുക്കുവാനും
കഴിയണം.
അറിഞ്ഞ രുചിയെ
ഇതുവരെ ആരും വിവരിക്കാത്ത
​ഒരവസ്ഥയിൽ
ചിതയുടെ രുചിയറിഞ്ഞ
ആദ്യത്തെ ആളാവണമെനിക്ക്.
---------------------------------------------------

മഴയിൽ ഒരു നക്ഷത്രം / ഡോണ മയൂര


ഇമ ചിമ്മാതെ കണ്ണുകൾ
നക്ഷത്രങ്ങൾ പിടിക്കുന്ന രാത്രി.
നാവില്ലാത്തൊരാളുടെ
നോവിൻ പാട്ടു കേൾക്കുന്നു.
വെയിൽവെട്ടമെന്നപോലെ
നിലാവിന്റെ സ്പോട്ട് ലൈറ്റിൽ
പെയ്തഭിനയിക്കുന്ന മഴ,
പെരുമഴയായി.
അതിനുള്ളിലൊരു
മഴത്തുള്ളിയുടെ
ഉള്ളിലേറി വരുന്നൊരു
നക്ഷത്രം.
വഴിയിലൊരു മഴച്ചില്ലയിലും
ഇലത്തുമ്പിലും തട്ടിപ്പൊട്ടാതെ
നക്ഷത്രവുമായി വരുന്നൊരു
മഴത്തുള്ളി.
മുന്നിലെത്തുമ്പോൾ
ചുംബനങ്ങൾ.
ചുംബനങ്ങളാണ്
നക്ഷത്രമുള്ളിലൊളിപ്പിച്ച
മഴത്തുള്ളി.
--------------------------------------------------

Wednesday, September 20, 2017

അന്ധയായൊരു പെൺകുട്ടി പുഴ കടക്കുമ്പോൾ .../ സുഷമ ബിന്ദു


പ്രണയത്താൽ
അന്ധയായൊരു പെൺകുട്ടി
പുഴ കടക്കുന്നത് കണ്ടിട്ടുണ്ടോ?
ചിറകു കൊണ്ടു തുഴഞ്ഞ്
ഒഴുക്കിനു കുറുകെയങ്ങനെ.....
മീനുകൾ
അവളെ പുറത്തു കയറ്റി
കയങ്ങൾ കാണിയ്ക്കും.
പുഴ
ജലമണികൾ കോർത്ത
പാദസരമണിയിയ്ക്കും.
ഒഴുക്ക്
കുരുടർക്കു മാത്രം കാണാവുന്ന
ജലശിൽപങ്ങൾ
പണിതുനൽകും.
പ്രണയത്താൽ
അന്ധയായൊരു പെൺകുട്ടി
പുഴകടക്കുമ്പോൾ
നിലാവ്
വെള്ളാരംകല്ലുകളിൽ
അവൾക്കുമാത്രം കാണാവുന്ന
പ്രണയ കുടീരം പണിയും
പ്രണയത്താൽ
ഒരു പുൽച്ചാടി
പച്ചയായിലകളോടു ചേർന്നിരുന്ന്,
തുമ്പികൾ
പതിഞ്ഞ ഒച്ചയിൽ
ചിറകുവിരിച്ചു പറന്ന്,
പ്രാവുകൾ
ഏറ്റവും ആഴത്തിൽ കുറുകി
ഉള്ളിലൊരു പുഴയുണ്ടാക്കുന്നു
അവളിറങ്ങുമ്പോൾ പുഴ
ഒരിക്കൽ മാത്രം നനയാവുന്ന
പ്രണയമാകുന്നു.
----------------------------------------------

ശലഭവഴി / വിഷ്ണു പ്രസാദ്


കാടുകൾക്ക് പ്രണയം പൊട്ടുന്ന ദിവസങ്ങളിൽ
കിലുക്കിച്ചെടികളുടെ ഇലഗോവണികളിലൂടെ ഇറങ്ങി 
അനേകം ഒറ്റയടിവഴികൾ ചേർന്ന്
ശലഭങ്ങളുടെ ഒരു പെരുവഴി കുതിക്കും
മലകളുടെ തലച്ചോറിലോ
മരങ്ങളുടെ കാതലിലോ
കൊത്തിവെച്ചിരിക്കാം അതിന്റെ രഹസ്യം
മലവെള്ളപ്പാച്ചിലെന്ന്
ശലഭങ്ങളുടെ നിറവിനെ തള്ളി
കാടുകളുടെ പ്രണയഞരമ്പ്
വയലുകൾക്കും ഗ്രാമങ്ങൾക്കും റോഡുകൾക്കും മുകളിൽ തെളിഞ്ഞു വരും.
പിടിക്കാൻ കിട്ടാത്ത ദേഷ്യത്തിൽ
അതിനു പിന്നാലെയോടും സ്കൂൾ കുട്ടികൾ
കുറ്റിച്ചെടിയൊടിച്ച് അടിച്ചുവീഴ്ത്തും...
ഒന്ന് ... രണ്ട്... മൂന്ന്...
കൊല്ലുന്നതിന്റെ രസം ഓടിക്കൊണ്ടിരിക്കും.
എന്നാലോ
ചത്തുവീണവയെ തിരിഞ്ഞു നോക്കാതെ
നിമിഷം പോലും മടിച്ചു നിൽക്കാതെ
ശലഭകോടികളെ വഹിച്ച് ഒഴുകിക്കൊണ്ടിരിക്കും ദിവസങ്ങളോളം
ആ ജീവപാത
താഴ്വരയിൽ കാടിന്റെ പ്രേമമെത്തിക്കുവാൻ...
---------------------------------------------------------------------------------------------------

Monday, September 18, 2017

മാറിയാൽ / മിനി സതീഷ്


മാറാൻ
തീരുമാനിച്ചു കഴിഞ്ഞാൽ
ആദ്യം ഞാനൊരു
മീനാകും
അതുവരെയില്ലാത്തൊരു
ജലാശയം
അതോടെ രൂപമെടുക്കുകയും
എനിക്കതിൽ
ആദ്യം മുതൽ തുഴയാൻ
കഴിയുകയും ചെയ്യും
ചെതുമ്പൽ, ചിറകുകൾ
വാൽ... തുടങ്ങിയ
പുത്തൻ ആശയങ്ങളിൽ
മനുഷ്യനെന്ന
പഴയ ലഹരിയെ
മറന്നു കളയും.
വീണ്ടും
മാറണമെന്ന് തോന്നിയാൽ
ഞാനെതെങ്കിലും കിളിയാകും
ആകാശത്തിൽ നിന്ന്
ഭൂമിയെ
പുതുതായി കാണുകയും
മരങ്ങളെ
അതിലിരുന്നു തന്നെ
അറിയുകയും ചെയ്യും
ഇനിയും തൊടാത്ത
വളർച്ചയുടെ
രഹസ്യ ഉയരങ്ങളിലേക്ക്
ശിഖരങ്ങൾ
മുളപ്പിക്കാമെന്നതിനാലും
മണ്ണിന്റെ
ഏതടരുകളിലേക്കും
വേരുകൾ
പായിക്കാമെന്നതിനാലും
ഏറ്റവും ഒടുവിൽ മാത്രം
ഞാനൊരു മരമാകും.
മാറണമെന്നു തോന്നിയാലും
പിന്നെ ഒരിക്കലും ഞാൻ
മനുഷ്യനാകില്ല.
--------------------------------------

നീ പിന്തിരിയുമ്പോൾ / സഹീറാ തങ്ങൾ


ഒരു കവി പിണങ്ങുന്നത്
കവിതയോടാണ്
ആകാശം കടലാവുന്നതും
തീ
കാമമാവുന്നതും
ചെടികൾ
ഗന്ധർവനൃത്തം വെക്കുന്നതും
അതുകൊണ്ടാണ്.
നീ പിന്തിരിയുമ്പോൾ
ഒരു സംഗീതോപകരണം
വായിക്കാൻ പഠിക്കുന്നത്
മണലിൽ പുതഞ്ഞു രമിക്കുന്ന
ഞണ്ടുകളെയെടുത്തു
കടലിലേക്കെറിയുന്നത്
മുലയൂട്ടുന്ന പൂതനയുടെ
തേരാളിയാവുന്നത്
അതുകൊണ്ടു മാത്രമാണ്.
എന്നിട്ടും,
പൂത്തുനിൽക്കുന്ന ചെമ്പരത്തികൾ
പറിച്ചു
ചാറു പിഴിഞ്ഞെടുക്കുന്നത്
കരിവണ്ടിന്റെ കറുപ്പുള്ള
മുടിയിഴകളുമായി
നിന്നെയൊളിപ്പിക്കുന്നത്
സ്വപ്നമല്ലെന്നുറപ്പിച്ചും
അചഞ്ചലയാകുന്നത്
അവൾ
കവി ആയതുകൊണ്ട് മാത്രമാണ്.
-----------------------------------------------

പേരു നെറ്റിയിൽ / കെ.എ. ജയശീലൻ


1
പേരു നെറ്റിയിൽ ഒട്ടിക്കുന്നൊരു
നാടുണ്ട്
ജാതി നെറ്റിയിൽ കാട്ടിനടക്കും
നാടുണ്ട്
കുരിശും കുറിയും തൊപ്പിയുമിട്ട്
വിശ്വാസങ്ങളെ വിളിച്ചുകാട്ടും
നാടുണ്ട്.
2
വിശ്വാസം വെളിക്കുകാട്ടി നടക്കുന്നത്
ശിശ്‌നം വെളിക്കുകാട്ടി നടക്കുന്നത് പോലെയാണെന്ന്
ആരോ പറഞ്ഞിട്ടുണ്ട്.
എനിക്കറിയാം നിങ്ങൾക്ക് ശിശ്നമുണ്ടെന്ന്.
പക്ഷെ എനിക്കത് കാണണ്ട.
3
വെള്ളം പോലെ
നിറങ്ങളില്ലാത്ത
പേരുകളിടണം
നമുക്ക്
വായു പോലെ
തരം തിരിവുകാരന്
പിരിക്കാൻ കിട്ടാത്ത
പേരുകളിടണം
നമുക്ക്
-------------------------------------------------------------

Monday, August 21, 2017

മെട്രോ / ദ്രുപദ് ഗൗതം


ഇരുട്ടിന്‍റെ കാത്തിരിപ്പിലേയ്ക്ക് ,
ഒരു തെറുപ്പുബീഡി കത്തിച്ച്
ചുമച്ച്ചുമച്ച് ചോരതുപ്പി
പിടിച്ചുപറിക്കാരനായ ഒരു പകല്‍
വന്നുനില്‍ക്കുന്നു .....!
പണിതുകൊണ്ടിരുന്ന
ആവിപറക്കുന്ന തണല്‍
വെയിലിന്
കിട്ടിയ കാശിനുവിറ്റ്
മരം അതില്‍ ഓടിക്കയറുന്നു ...!
രാജ്യദ്രോഹക്കുറ്റം ചുമത്തിയ ,
പുരാതനമായ
എല്ലാ ഓര്‍മ്മകളും
അതിന്‍റെ ഇറക്കത്തിന്‍റെ വളവുകളില്‍ വെച്ചേ
കൊല്ലപ്പെടുന്നു .....!
അതിന്‍റെ സ്രഷ്ടാവിനെ…ഉപേക്ഷിക്കുന്നതോടെ,
പൂര്‍ത്തികരിക്കപ്പെടുന്നതുപോലെ ,
അത്രയും സൂക്ഷ്മതയില്‍
അളന്നളന്നുവെട്ടിയതിന്‍റെ
പാടുകള്‍ ചേര്‍ത്തുവെച്ചതായിരിക്കും
എല്ലാ നിര്‍മ്മിതികളും.....!

ഒരാശ്ചര്യവും
അതിന്‍റെ..ചിഹ്നത്തിലേക്ക് വാഴ്ത്തപ്പെടുന്നില്ലെന്നതുപോലെ ,
ഒരക്ഷരവും…
അതിന്‍റെ…വാക്കുകളില്‍…സുരക്ഷിതമാക്കപ്പെടുന്നില്ല ...!
സൂക്ഷിക്കൂ .......... ,
വാക്കിന്‍റെ
ഏറ്റവും അപകടംപിടിച്ച
വളവാണ്
കവിത .......!
----------------------------------------------------------------------------------------------

Saturday, July 29, 2017

ശുഭപ്രതീക്ഷാഭരിതമായ ഒരു ഭ്രാന്തന്‍ സ്വപ്നം / നിരഞ്ജൻ T G


കയ്പില്ലാത്തതെന്ന്
ഒരു കിളി മധുരിച്ചുപാടുന്ന
കാഞ്ഞിരമരത്തില്‍ നിന്ന്
കൊളുത്തുപൊട്ടിവന്ന
കവിതയുടെ കാല്‍ച്ചങ്ങല
മുറിവുനീറ്റങ്ങളില്‍ ഇഴയുമ്പോഴും
കിലുങ്ങുന്നതു കേള്‍ക്കും
കട്ടുറുമ്പുകളെപ്പോലെ
സ്വപ്നത്തിലെ കറുത്ത സെക്കന്‍ഡുകള്‍
ഒന്നിനു പിറകേ ഒന്നായി
വരിയില്‍ നടന്നുപോകുന്നതു കാണും
എണ്ണിക്കൊണ്ടിരിക്കും
കല്ലുരുട്ടിക്കൊണ്ട്
പതിവായി കനം തൂങ്ങി
മല കയറിക്കൊണ്ടിരിക്കുന്ന ഹൃദയം
കിതച്ചുകിതച്ചുകൊണ്ട്
ലബ്ബെന്നും ഡബ്ബെന്നും മിടിക്കുന്നത്
ഇടത്തെന്നുള്ള വേദന
വലത്തെന്നുള്ള വേദനയോ
തിരിച്ചോ ആവുന്നതിലെ ആഹ്ളാദം
ഉടുക്കുകൊട്ടുന്നതാണെന്നൊക്കെ തോന്നും
മുകളിലെത്തും
കൈവിട്ടുകളയും
കൈകൊട്ടിച്ചിരിക്കും
ഉണരും..!
------------------------------------------------------------------

മരച്ചക്രം/ ആര്യാഗോപി


മഴമുടിയഴിച്ചിടം
തെളിവെയിലൊളിച്ചിടം
കരിയില തുവര്‍ത്തിയി-
ട്ടകംപുറം വകഞ്ഞിടം .
ചിരിത്തെന്നല്‍ പടര്‍ന്നിടം
വഴിത്തെയ്യം വരും മുമ്പേ
വെളിച്ചവുമിരുട്ടും ചേര്‍-
ന്നൊളിച്ചോട്ടം പഠിച്ചിടം .
മണല്‍ചിത്രം വരച്ചിടം
മുകില്‍ചോര തെറിച്ചിടം
മരംകോച്ചും തണുപ്പത്തു
വിരല്‍പത്തും വിറച്ചിടം .
ഉടല്‍കൊത്തി വലിച്ചിടം
ഉളിപ്പല്ലാല്‍ മുറിച്ചിടം
നിറംതേച്ച നിരത്തിന്മേല്‍
കരിങ്കോലം നിരന്നിടം .
കടിച്ചൂറ്റിക്കളഞ്ഞിടം
വിഴുപ്പെല്ലാമെറിഞ്ഞിടം
വിളക്കിന്മേല്‍ കുടം താഴ്ത്തി
കുലം പാടിപ്പൊലിച്ചിടം .
തലത്തൂവല്‍ വിരിഞ്ഞിടം
കഴുത്താഴം മുറിഞ്ഞിടം
കലക്കപ്പെയ്ത്തിരച്ചേറി
കിടക്കാടം മറഞ്ഞിടം .
മരച്ചക്രം ചിലന്തിക്കായ്
വലനെയ്തു പുലര്‍ന്നിടം
മരിച്ചില്ലെന്നുറപ്പിക്കാ-
നുറക്കപ്പിച്ചുരച്ചിടം !
എനിക്കും താ വിരല്‍തുമ്പി-
ലൊരു നൂല്‍ത്തുമ്പിഴ ചേര്‍ത്തു
കറക്കട്ടെ മരച്ചക്രം
മരിച്ചിട്ടില്ലിതേവരെ !
-------------------------------------------------

ഞാൻ, വസന്തത്തിന്റെ ചുമട്ടുകാരി / ചിത്തിര കുസുമൻ


ഞാൻ ഒരു മുഴുവൻ കാട്‌
(വന്നു വീഴുന്നൊരു തീപ്പൊരിക്കും
ആളിക്കത്താനിടമില്ലാതിരിക്കരുത്‌)
എന്റെ ഉച്ചിയിൽ ചുവപ്പൻ പൂക്കളുടെ ഒരു പൂക്കൊട്ട
ഞാൻ വസന്തത്തിന്റെ ചുമട്ടുകാരി
അവിടെ നിന്ന് ഇടം വലം പിരിഞ്ഞ്‌
ആയിരം പിരിവള്ളികൾ.
ഞാൻ മുടിയിഴകൾ കൊണ്ട്‌ നാണം മറച്ചവൾ
എന്റെ കാട്ടു ഞരമ്പുകളിൽ ഉറവകൾ
പൊട്ടിയൊഴുകുന്ന ലഹരിച്ചാലുകൾ.
നാഗങ്ങളരഞ്ഞാണം
ഞാൻ കണ്ട്‌ ഞാൻ തന്നെ തീണ്ടുന്ന വിഷസർപ്പങ്ങൾ
എന്റെ ഇരുണ്ട പച്ച, അവസാനിക്കാത്തൊരാലിംഗനം
മണ്ണടരുകളിൽ ഫോസിലുകളായി ചിത്രങ്ങൾ
പൊഴിഞ്ഞു വീഴുന്നവ ചുംബനങ്ങൾ
ഗന്ധങ്ങൾ, നനഞ്ഞ ദേഹത്ത്‌
അടക്കിവെച്ചിരിക്കുന്ന വീർപ്പുമുട്ടലുകൾ
വെയിലിനെ അകം കാണിക്കാത്ത തണുപ്പ്‌.
തേരട്ടകൾ ഇഴഞ്ഞു നടക്കുന്ന കാൽ വണ്ണകൾ
ഞാൻ ശമിക്കാത്ത പ്രണയം, ഒരു കാടൻ വിശപ്പ്‌.
അതിന്റെ മേൽ ദിനം പ്രതി കായ്ക്കുന്ന സൂര്യൻ
തൊട്ടാൽ പൊള്ളുന്ന ചൂട്‌.
-----------------------------------------------------------------------------

മഞ്ഞുകാലമേ ,നിനക്ക് തീ കായുവാൻ / സെറീന


ആരും തൊട്ടോമനിക്കാത്തൊരു ജീവി
മണ്ണിനടിയിലേക്കതിന്റെ
കനി തുരന്നെത്തുമ്പോലെ 
വേരു പടർന്നൊരു കരച്ചിൽ
കുഴിച്ചു ഞാനാ വാക്കിലെത്തുന്നു.
കത്തിച്ച ടോർച്ചിൽ കൈവെള്ളയമർത്തി
ചുകന്നോരുള്ള് കാട്ടിത്തരുമ്പോലെ
വെട്ടമായും
അന്തമില്ലാത്തയാഴത്തിലേക്കു
പ്രതിധ്വനിക്കുന്ന പേരായും
പുലർജ്ജലം പോലെ മരണം
കഴുകിയെടുത്ത മുഖമായും
എവിടേയ്ക്കു പോയാലുമൊപ്പമെത്തുന്നത്.
നാലു ദിക്കിലേയ്ക്കും
ഒരേ സമയം പച്ച തെളിയുമ്പോൾ
ഒരുമിച്ചു കുതിയ്ക്കുന്നു
ഒടുക്കത്തെ വണ്ടികൾ.
തിരക്കുകളിൽ നിന്നെല്ലാം വിരമിച്ചൊരാൾ
മുറിച്ചു കടക്കുന്നു,
തെറ്റിയ വാക്ക് പോലെ
കറുത്ത താളിൽ മാഞ്ഞു പോവുന്നു .
അകത്തും പുറത്തുമില്ലാതെ
ഒരു സൂചിക്കുഴയോളം വട്ടത്തിൽ
ആകാശവും കടലുമൊളിപ്പിച്ചവൾ
നെഞ്ചിടിപ്പിന് മീതെ വലം കൈ ചേർത്തു
എനിക്കു ഞാനുണ്ടെന്നറിയുന്നു .
ഒരു വിരലാൽ മറുവിരൽ കൂട്ടിപ്പിടിയ്ക്കുന്നു .
മറുപടിയെന്നെഴുതുമ്പോൾ
മരണമെന്ന് തെറ്റി വായിക്കും
മഞ്ഞുകാലമേ, തീ കായുവാൻ
നീയെടുത്തുകൊള്ളൂ ,
ഭൂമിയിലേറ്റവും പൊള്ളുന്ന വാക്ക്,
തനിച്ചെന്ന കൊള്ളി . 
----------------------------------------------------------------------

Wednesday, July 12, 2017

സൂക്ഷിച്ചുവെച്ച വാക്കുകൾ / നിരഞ്ജൻ T G


വാക്കുകൾ,
മധുരമായ് ഇഴുകിപ്പിടിച്ചും
കൂടിക്കുഴഞ്ഞും
ഇടക്കിടെ
കൈക്കുമ്പിളിൽ കോരിയിട്ടൊന്നായ്
നുണഞ്ഞിരിക്കാറുള്ള വാക്കുകൾ
പഴയ ഭരണികൾക്കുള്ളിൽ
മധുരിച്ചു കൊണ്ടേയിരിക്കുന്ന വാക്കുകൾ
വാക്കുകൾ,
ക്ഷീണിച്ച സന്ധ്യയിൽ
കവിളൊട്ടി നിൽക്കും
വിയർപ്പിന്റെയുമ്മയിൽ
പൊട്ടിച്ചിരിപ്പിച്ച വാക്കുകൾ
താനേ കുറുങ്ങിയും
വെയിൽ കൊണ്ടുണങ്ങിയും
പഴയ കുപ്പികൾക്കുള്ളിൽ
ഉപ്പിട്ടു സൂക്ഷിച്ച വാക്കുകൾ
വാക്കുകൾ,
വക്കു പൊട്ടിയും
തേഞ്ഞും ഞണുങ്ങിയും
പരസ്പരം പഴികളായ് കനലിട്ട
കത്താത്ത തീയിന്റെ
കരി കൊണ്ടു മൂടിയും
വേണ്ടെന്നു വെച്ചു നാം
അട്ടത്തു കൊണ്ടിട്ടു
കളയാതെ സൂക്ഷിച്ച
വാക്കുകൾ,
പഴയ ചാക്കുകൾക്കുള്ളിൽ
പരസ്പരം
മിണ്ടാതനങ്ങാതിരിക്കുന്ന
വാക്കുകൾ ..!
( നിരഞ്ജൻ, ചെലവു കുറഞ്ഞ കവിതകൾ, 2010)

Tuesday, July 4, 2017

നദികള്‍ / സച്ചിദാനന്ദന്‍


ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും
കാടുകളുടെ പ്രാചീനമായ മന്ത്രമാണ് നദി
പൊയ്പ്പോയ മക്കളെത്തേടി
മുടിയഴിച്ചിട്ടലറിയലയുന്ന
മലമുത്തിയാണു നദി
നദികളിലൂടെ പൊട്ടിക്കരയുന്ന പിതൃക്കളെക്കുറിച്ചു
പോക്കുവരവുകളുടെ ഈ
മലയുറവയിലിരുന്നു ഞാന്‍ പാടും
ഓരങ്ങളിലെ കല്ലുകളില്‍ നദികള്‍ കൊത്തി വെച്ച
ശിലാശാസനങ്ങള്‍ ഇന്ന് ഞാന്‍ വായിക്കും
രക്തസാക്ഷികളുടെ അസ്ഥിമണ്ഡപങ്ങളില്‍ നിന്ന്
ഞാനിന്നു മെരുങ്ങാത്ത കടലിന്റെ വിളി കേള്‍ക്കും
കടലില്‍ ഭരദൈവങ്ങള്‍
വെളിച്ചപ്പെടുന്നത് ഞാന്‍ കേള്‍ക്കും
ശത്രുക്കള്‍ തോക്ക് ചൂണ്ടി കാവല്‍ നില്‍ക്കുന്ന
തടവറയിലെ ഗോത്രത്തലവനെപ്പോലെ
സ്വസ്ഥചിത്തനായി ഞാനെന്റെ
വംശസ്മൃതികള്‍ താലോലിക്കും
മിസ്സിസിപ്പിമുത്തശ്ശിയുടെ വീരഗാഥകളെയും
യൂഫ്രട്ടീസുകാരണവരുടെ
നായാട്ടുതീരങ്ങളെയും കുറിച്ച്
ഞാനിന്നു മതി മറന്നു പാടും
ദാരിയൂസ്സിനു ഞാന്‍ കലപ്പയും
കൊടുവാളും സമ്മാനിച്ചു
മോശയുടെ വെള്ളത്താടിയ്ക്കിടയിലൂടെ
വാഗ്ദത്തഭൂമി നോക്കി നെടുവീര്‍പ്പിട്ടു
ഈജിയന്‍ കടലില്‍ ചങ്ങലയ്ക്കിട്ട
കൈകളാല്‍ തോണി തുഴഞ്ഞു
കാലിലെ വ്രണങ്ങള്‍ മറന്ന്
ദേവനോസൂസ് ദേവന്നു മുന്നില്‍ നൃത്തം ചെയ്തു
റോമായില്‍ അവരെന്നെ
സിംഹത്തിന്നെറിഞ്ഞു കൊടുത്തു
ആഫ്രിക്കന്‍ കടലോരത്ത് ഞാന്‍
കണ്ണുകളുടെ കാര്‍ത്തേജുയര്‍ത്തി
ഒറ്റയ്ക്കായപ്പോള്‍ അഴിമുഖത്തിരുന്ന്
പിരമിഡ്ഡുകളുടെ കല്ലുകള്‍ക്കിടയില്‍പ്പെട്ടു
മരിച്ച കുഞ്ഞുങ്ങളെയോര്‍ത്തു തേങ്ങി
സിന്ധുതടത്തില്‍ നാട്യഗൃഹങ്ങളും
പുഷ്കരണികളും പണിതു തളര്‍ന്നു
എന്റെ വെന്ത മാംസത്തിന്റെ ഞാണൊലികളില്‍
കര്‍ണ്ണന്‍ കരുത്താര്‍ന്നു കണ്മിഴിച്ചു
എന്റെ ദേഹത്തിന്റെ കറുത്ത ഉഴവുചാലുകള്‍
​ഒരു വൈദേഹിക്കായിപൂത്തു
ഭാരമേറ്റി കല്ലിച്ചുപോയ ​ ​എന്റെ മുതുകത്താണ്
അജന്തകള്‍ കൊത്തപ്പെട്ടത്‌
വിഷം കുടിച്ച തൊണ്ടകള്‍ പാട്ട് നിര്‍ത്തുന്നില്ല
​എവറസ്റ്റിന്റെ നട്ടെല്ലുള്ള ആത്മാക്കള്‍
ദുരന്തങ്ങള്‍ക്ക് കീഴടങ്ങുന്നില്ല
ഇപ്പോള്‍ എന്റെ മുഷ്ടി ഒരു ചുകന്ന ബോധി പോലെ
കരിങ്കടലിലും ചെങ്കടലിലും നിന്ന്
പൊങ്ങിയെഴുന്നു നില്‍ക്കുന്നു
വന്‍കരകളില്‍ മുഴുവന്‍ അത് തവിട്ടുനിഴല്‍ വീശുന്നു
ആല്‍പ്സ് അതിന്റെ ഒരു വിരല്‍; ഹിമവാന്‍ മറ്റൊന്ന്
മധ്യധരണ്യാഴിയുടെ ആകാശത്തില്‍ അത്
മുട്ടി മുഴങ്ങുന്നു : ' ഞങ്ങള്‍ഭൂമിയെ അവകാശമാക്കും. '
പൂക്കളും പഴങ്ങളും പിന്‍വലിച്ചു
മുടിയഴിചിട്ടലരുന്ന കറുത്ത ഭൂമീ,
സുഫലയായിരുന്ന എന്റെ അമ്മേ,
ചിരികള്‍ മറന്ന നിന്റെ കണ്ണുകളുടെ വനങ്ങളില്‍
പടരുന്ന വഹ്നി, പാട്ടുകള്‍ വിട പറഞ്ഞിട്ടും
നിന്റെ ഗിരിശിരസ്സുകളില്‍
മുഴങ്ങുന്ന പെരുമ്പറകള്‍ ,
ഊരിയെറിഞ്ഞിട്ടും നിലയ്ക്കാത്ത
നിന്റെ ചിലമ്പുകളുടെ കിലുക്കം -
എല്ലാം എന്റേത് .
നിന്റെ മകള്‍ വീണ്ടെടുക്കപ്പെടും
അവള്‍ പാതാളത്തില്‍ നിന്ന്
വസന്തവുമൊത്ത് പടികള്‍ കയറി വരും
അവള്‍ കൊയ്ത്തുപാട്ടും കുറത്തിയാട്ടവുമായി
കടല്‍ മുറിച്ചു കടന്നു വരും
നിന്റെ വാള്‍ ദാഹം തീര്‍ക്കും
നിന്റെ വടുക്കള്‍ പുഷ്പിക്കും
ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും :
ഭൂമിയില്‍ ആദ്യം അരുണാഭമായ നദികളെക്കുറിച്ച്:
വോള്‍ഗയെക്കുറിച്ചും യാന്ഗ്ത്സിയെക്കുറിച്ചും
ഇന്ന് ഞാന്‍ നദികളെക്കുറിച്ചു പാടും
ദുരന്തവൃത്തത്തിന്റെ രണ്ടാം ചുറ്റലില്‍
തപ്പിത്തടഞ്ഞു കറുത്തു പോയ കൃഷ്ണയെക്കുറിച്ച്
കഴുമരത്തിനു ​ ​​തളിര്‍ വിരിയിച്ച തേജസ്വിനിയെക്കുറിച്ച്
എഴുപത്തൊന്നിന്റെ താരുണ്യം
എല്ലാ തെരുവിലൂടെയും പതഞ്ഞൊഴുകി വീണ്
അരുണരേഖയാക്കി മാറ്റിയ സുവര്‍ണ്ണ രേഖയെക്കുറിച്ച്
ഇന്നു​ ഞാന്‍ നദികളെക്കുറിച്ചു പാടും
കാവേരിയെക്കുറിച്ച്, പെരിയാറിനെക്കുറിച്ച്,
കബനിയെക്കുറിച്ചും.
--------------------------------------------------------------------------------------

Friday, June 23, 2017

അന്ധയായ നിലാവിനെ കുറിച്ച് / ബൈജു മണിയങ്കാല

പതിവിലും ശാന്തമായിരുന്നു
ഇന്നലെ
നിലാവ്

മിഴിച്ചുവന്ന
പതിവിന്റെ
കുമിള

പൊട്ടുന്ന
അഞ്ച് ചുവന്ന പൊട്ടിട്ട
രാത്രി

ചതുരത്തിൽ വിടർന്നു
ചുവരിൽ
വൃത്തത്തിൽ
തെന്നിതെന്നി മാറുന്ന
ജാലകം

നക്ഷത്രത്തിലെയ്ക്ക്
നീളുന്ന
അതിന്റെ അദൃശ്യ
കേസരങ്ങൾ

സ്വകാര്യം പോലെ
കാണാതെ പോയ
ആകാശത്തിന്റെ
സുതാര്യത

ഒഴുകിപോകുന്ന
രാത്രിയുടെ
പുഴ

ഒന്നൂടി പോകണമെന്നുണ്ട്
ഇന്നലെയിലെയ്ക്ക്

കുമിളയിലൂടെ
പൊട്ടാതെ

തിരിച്ച്
എന്നെങ്കിലും
ഒഴുകിവന്നേക്കാവുന്ന
നാളെയിലൂടെ

പോകുന്നുമുണ്ട്
ജലത്തിന്റെ
ഓരത്തിലൂടെ
മണൽതരികളിൽ
മുത്തി
കാലടികൾ കൊളുത്തി

എത്താത്തതാണ്
നരയുടെ
പത പുതച്ചദൂരം കടന്ന്
വാർദ്ധക്യത്തിന്റെ ആനന്ദം

മരത്തിന്റെ കര
ഇലയുടെ തീരം
വെളുപ്പിന്റെ ആകൃതിയിൽ
പാതിശബ്ദമായി മാറിക്കഴിഞ്ഞ
ശംഖ്

കരയുടെയും
ജലത്തിന്റെയും
അറുപത്തിനാലു കളങ്ങൾ
ആറെന്നും
നൂറ്റൊന്നു എന്നും
രണ്ടുനിറങ്ങൾ

രാജാവ്തൊട്ട്
കാലാൾ വരെ
മാറ്റിയെഴുതപ്പെട്ട പഴങ്കഥ
പുഴയുടെ കരു
വസ്ത്രം നടത്തുന്ന നീക്കം
ആകാശത്തിന്റെ
ഇടവേള

അതാ
ചന്ദ്രന്റെ വിത്തുമായി
ഇന്നലെയിലെയ്ക്ക്
വീണ്ടും
പറന്നിറങ്ങുന്ന
നിലാവിന്റെ
അപ്പൂപ്പന്താടികൾ

നാളെയും
രണ്ടക്ഷരം മാത്രമുള്ള
നിലാവും
അവർ തിരയുന്ന
ഒരക്ഷരം

അതേ
പറയുന്നത്
ഇരുട്ടെന്ന ധൃതരാഷ്ട്രരെ കെട്ടി
കണ്ണ് മൂടിക്കെട്ടിയ
നിലയിൽ
എന്നും വിലാപം പോലെ
കാണപ്പെടുന്ന
ഗാന്ധാരി നിലാവിനെ
കുറിച്ച് തന്നെയാണ്!
---------------------------------------------

Saturday, June 17, 2017

ഒറ്റ / സ്മിതിൻ സുന്ദർ


ഒറ്റച്ചെരുപ്പ് 
അടയാളം ബാക്കി വെച്ച്
പുഴയുടെ വഴിയെ പോയൊരു
കളിക്കൂട്ടുകാരനുണ്ട്.
ഇന്നുമോരോ ഇടവത്തിലും
പുഴമുലകൾ ചുരത്തുന്നതവനെ
മടിയിൽ കിടത്തിക്കൊണ്ടാവണം .
അവനുറങ്ങിയിട്ടും നീ
പാട്ടു നിർത്തുന്നില്ലല്ലോ
ഒരു ചോറ്റ് പാത്രം
പൊന്തയിലേക്കെറിഞ്ഞ്
കല്ലുവെട്ടാംകുഴിയിൽ
കുന്നിമണി തേടി-
യിറങ്ങിയൊരു കൂട്ടുകാരിയുണ്ട്.
നിന്നെയോർത്തോരോ
മഞ്ചാടിമണിക്കും കണ്ണെഴുതിയൊരു
വഴിക്കണ്ണുമ്മറത്തുണ്ട്.
എണ്ണം തികഞ്ഞിട്ടും ,
നീമാത്രമെന്തേ തിരികെ വന്നില്ല. ?
അടുപ്പത്തൊരുകലം
പൊടിയരിക്കഞ്ഞി വെച്ചി-
ട്ടൊറ്റപ്പോക്ക് പോയൊരു ചിന്നയുണ്ട്.
കൊയ്ത്തു കാലമടുക്കുമ്പൊ-
ഴിന്നും പാടമൊരു പിടച്ചിലുണ്ട്.
മടയൊരുലച്ചിലുണ്ട് .
നിന്നെ രണ്ടാമത് കെട്ടിയ
ഒട്ടുമാവൊരു കുടച്ചിലുണ്ട്.
നീ പോയിട്ടും
വിള കൊയ്തിട്ടും
പാടത്തിന്നും നിന്റെ കൊയ്ത്തുപാട്ട്
നിലയ്ക്കുന്നില്ലല്ലൊ ചിന്നമ്മേ!
ഒറ്റകൾ,
അടയാളങ്ങൾ ബാക്കിവെച്ച്
പല വഴിക്ക് പോവുമ്പോൾ
കാലമേ !
ഒറ്റ ചുംബനം
കൊണ്ടീ നാടിന്റെയോർമ്മകളേ
നീയൊറ്റ് കൊടുക്കുക.

--------------------------------------------------

( കവിത ) എൽദോ മാമ്മലശ്ശേരി


വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക്
വീഴുന്ന
നൂറുരൂപാ നോട്ടിന്
കലാപം ഉണ്ടാക്കാന്‍ കഴിയുന്ന
നാട്ടില്‍ നിന്നാണ്
ഞാന്‍ വരുന്നത്
അവിടെ,
വീട്ടിലേക്ക് ഓടിക്കയറുന്ന
പശുക്കിടാവിന്,
അടുക്കളയിലെ കറിക്ക്,
ഒരു പേരിന്,
എഴുത്തിന്,
പ്രതികരണങ്ങള്‍ക്ക്,
വിമര്‍ശനങ്ങള്‍ക്ക്,
മേവാത്തിലെ ബിരിയാണിക്ക്,
ദളിതന്‍റെ പൂവുകള്‍ക്ക്,
ദൈവങ്ങള്‍ക്ക്,
ചോദ്യങ്ങള്‍ക്ക്,
എല്ലാത്തിനുമിപ്പോള്‍
നിലവിളികളുടെ കുപ്പായമിട്ടുവരുന്ന
ഒരേ മുഖമാണ്
എല്ലാം ആകെ മാറിയിരിക്കുന്നു
ചങ്ങലക്കിട്ട കുറുക്കന്‍മാരുമായി
പതിവ് സവാരിക്കിറങ്ങുന്നവര്‍
അതിര്‍ത്തിയിലെ
പട്ടാളക്കാരെപ്പറ്റി
വേവലാതിപ്പെടുന്നുണ്ട്.
രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ്
കയ്യിലില്ലെങ്കില്‍
രാജ്യം വിടണം എന്നാണിപ്പോള്‍
പുതിയ കല്‍പ്പന
ഞങ്ങളിപ്പോള്‍
പട്ടം പറത്താറില്ല
ഉറക്കെ ചിരിക്കാറില്ല
പാട്ട് കേള്‍ക്കാറില്ല
ചുമരുകളില്‍ ചായം പൂശാറില്ല
ആടുകളെ കെട്ടഴിച്ചു വിടാറില്ല
വിശന്നു കത്തുമ്പോഴും
ഒരു പിടി അരി പോലും
കടം വാങ്ങാറില്ല
എന്തിന്,
ഒന്നുറക്കെ കൂവുക പോലും ചെയ്യാറില്ല
എങ്കിലും,
കലാപത്തില്‍ മരിച്ച
കുട്ടികളുടെ അമ്മമാരുടെ
ചുരത്താതെപോയ
മുലകളെപ്പറ്റി നമ്മള്‍
എന്തിനാണ്
മിണ്ടാതെ ഇരിക്കുന്നത്?
കാണാതെ പോയ
ആടുകകളെപ്പറ്റി
എന്തിനാണ്
ചോദിക്കാതിരിക്കുന്നത്?
പൊട്ടിത്തെറിക്കു തിരഞ്ഞെടുത്ത
പാലമല്ല നമ്മളെന്ന്
എന്തിനാണ്
ഉറപ്പിക്കാതിരിക്കുന്നത്?
മുദ്രാവാക്യങ്ങള്‍
തുന്നികൂട്ടിയ ബാനറില്‍,
തൂങ്ങി മരിച്ച
കൂട്ടുകാരന്‍, മകന്‍
നമുക്കുണ്ടെന്ന്
എന്തിനാണ്
മറന്നു പോകുന്നത്?
നിശബ്ദരായിരിക്കുക എന്നത്
വലിയ രോഗമാണെന്ന്
അയല്‍ക്കാരനോട്
എന്തിനാണ്
പറയാതെയിരിക്കുന്നത്?
വെളുത്തവന് മാത്രമായി
ഒരു ദൈവമില്ലെന്ന്
എന്തിനാണ്
എഴുതാതെയിരിക്കുന്നത്?
ചരിത്രം, അംഗീകരിക്കപ്പെട്ട
കെട്ടുകഥയല്ലെന്ന്
എന്തിനാണ്
മക്കളെ പഠിപ്പിക്കാതിരിക്കുന്നത്?
ഇന്നലെയും
അവർ ചോദിച്ചു,
ഹിന്ദുവോ അതോ മുസല്‍മാനോ?
ഞാന്‍ പറഞ്ഞു
ഞാനിന്ന്
രാജ്യദ്രോഹിയാണ്,
എനിക്ക് മനുഷ്യനെപ്പോലെ
വിശക്കുന്നു.
--------------------------------------------------

Wednesday, June 7, 2017

നിണമെഴുതിയത് / ഡോണ മയൂര


ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.
താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.
എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.
ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.
-----------------------------------------------------------

Saturday, June 3, 2017

നിഴലേ / സി . പി . ദിനേശ്

തിരിച്ചുപറയാന്‍ നിനക്കൊരു നല്ലവാക്കുപോലുമില്ല
നീളത്തില്‍ ചുരുങ്ങി ഞാന്‍ മാത്രം പറഞ്ഞിരിക്കുന്നു
നിഴലേ, നീയൊരു നിര്‍മ്മിതി മാത്രം

സൂര്യനുറങ്ങുന്ന തണുത്ത രാത്രിയില്‍
ആകാശക്കുന്നിലേയ്ക്ക്
നിലാവെനിക്കൊരു ഒറ്റയടിപ്പാതവെട്ടും
വായില്ലാക്കുന്നിലപ്പോള്‍ ഒരായിരം
വാക്കുകള്‍ മുളപൊട്ടും
തിരിഞ്ഞു നോക്കാതെ പെറുക്കിയെടുക്കട്ടെ 
ഒന്ന്, രണ്ട്..

ഞാന്‍ പറഞ്ഞ സ്വപ്നകഥയിലെവിടെയോ
ഇലഞ്ഞികള്‍ പൂക്കുന്നുണ്ടാകും .
---------------------------------------------------------------------

Monday, May 22, 2017

ഒടുവിലിപ്പോഴും / സുഷമ ബിന്ദു


ഒടുവിലിപ്പൊഴും നിന്നെക്കുറിച്ചുള്ള
വെയിലു കോരിക്കുടിക്കുകയാണു ഞാൻ.
ഉജ്ജ്വലപ്രേമവായ്പ്പിനാലിപ്പൊഴും
മജ്ജപോലും ജ്വലിക്കുന്ന മാത്രയിൽ.
ഇനി നടക്കണം ഖ നിജ ദു:ഖ ങ്ങളെ
കനിവിൽ മൂർദ്ധാവിൽ നീ തൊടും നാൾ വരെ
നിബിഡനീലകാന്താരം തളിർക്കുന്ന
മിഴി നിലീന പ്രണയമാകുംവരെ
ഗഗനമണ്ഡലപ്രഭതീണ്ടിയുയിരിന്റെ
ജലപരാഗങ്ങൾ ബാഷ്പമാകുംവരെ
ഋതുതരംഗങ്ങളേറ്റെന്റെ ജീവനിൽ
പ്രണയനീലക്കടമ്പു പൂക്കും വരെ
അഴലുമോന്തിത്തിണർക്കുന്ന തൊണ്ടയിൽ
ശമനരാഗങ്ങളൂറുന്നിടം വരെ
അധരകമ്പനം കൊണ്ടു നീ ഗാഢമാം
ദമനദു:ഖ ങ്ങൾ തൊട്ടെടുക്കും വരെ
ഗഹനസങ്കടക്കടലിലൊരുതരി
ലവണമായി ഞാനാണ്ടു പോകും വരെ
ഇനി നടക്കണം ജന്മദു:ഖ ങ്ങളെ
കനിവിൽ മൂർദ്ധാവിൽ നീ തൊടും നാൾ വരെ.
ഒടുവിലിപ്പൊഴും നിന്നെയോർക്കുന്നു ഞാൻ
കഠിനവേനൽ കുടിച്ചുള്ളയാത്രയിൽ.
-------------------------------------------------------------------

പരിണാമം / ഗിരിജ പതേക്കര


കാട്ടിലാണു വേരുകളെന്ന്
കേട്ടിരിക്കാനിടയില്ല.
സഹ്യന്റെ പുത്രരാണു
പിതാമഹരെന്നും.
സ്വപ്നത്തിൽ പോലും
അതറിഞ്ഞിട്ടുണ്ടാവില്ല.
കൊടും മരങ്ങൾക്കിടയിലൂടെ
തെളിയുമാകാശത്തെ
കരിയിലകളുടെ സ്വകാര്യങ്ങളെ
കാട്ടരുവികളുടെ കിന്നാരങ്ങളെ
കാടിന്റെ ഗീതങ്ങളെ
ഇണയുടെ മദഗന്ധങ്ങളെ
ഇളമുളന്തണ്ടിന്റെ മധുരങ്ങളെ
മാനം മുട്ടും മരനിരകളെ
ഉടലിന്റെ വന്യതയെ
കരുത്തിന്റെ സാധ്യതയെ.
ഉണ്ടെങ്കിലെങ്ങിനെയാണു
ഒരിടുങ്ങിയ തൊഴുത്തിന്റെ
ഇരുണ്ട മൂലയിലേക്ക്‌
സ്വയം മായിച്ചുകളയാൻ
അതിനാവുക?
ഇപ്പോളത്‌
ചിന്നം വിളിക്കാറില്ല
മസ്തകമുയർത്തി
കൊമ്പുകുലുക്കാറുമില്ല.
കുനിഞ്ഞു നിന്ന് പുല്ലുതിന്നും
വല്ലപ്പോഴും
ദുർബലമായൊന്ന് മുക്രയിടും
മൂക്കുകയറിനു മെരുങ്ങിനിൽക്കും.
'എത്ര വലിയ പോത്ത്‌' എന്ന്
കാണുന്നവരൊക്കെ
അത്ഭുതപ്പെടാറുണ്ടിപ്പോൾ.
----------------------------------------------------

Thursday, April 27, 2017

മസാലദോശയുടെ മാതാവ് / പി . എൻ . ഗോപികൃഷ്ണൻ


ഹോട്ടലില്‍ ഞാന്‍
പതുക്കെ പറയുന്നു
"മസാലദോശ"
വിളമ്പുകാരന്‍
ഉച്ചത്തില്‍ കൂവുന്നു
" മസാലദോശേയ് യ് യ് "
ഞാന്‍ കല്പിച്ച
ദോശ എന്ന വാക്കിനെത്തന്നെയാണോ
അയാള്‍
പെരുപ്പിച്ചത്?
അല്ല.
ഞാന്‍ കല്പിച്ചത്
രുചിക്കാനുള്ള വാക്ക്.
അയാള്‍ പെരുക്കിയത്
വിളമ്പാനുള്ള വാക്ക്.
എനിക്കത് തീറ്റി
അയാള്‍ക്കത് വസ്തു.
ആ വാക്ക് പിടിച്ചെടുത്ത
പാചകക്കാരിയ്ക്ക്
അത്
വെന്തെരിയുന്ന വൃത്തം.
ഹോട്ടലുടമയ്ക്ക്
ഇടയ്ക്കിടെ വില കൂട്ടി
അളവുകുറച്ച്
വിറ്റഴിക്കേണ്ട ചരക്ക്.
ഹോട്ടലിന് ദൂരെ
ഉഴുന്നുപാടങ്ങള്‍ക്കും
ഉരുളക്കിഴങ്ങുപാടങ്ങള്‍ക്കും
ഇടയില്‍
ആ വാക്കിന്‍റെ വേര്.
അവിടെ നിന്ന്
എന്‍റെ നാക്കിലേയ്ക്ക്
ആ വാക്കിന് വഴിവെട്ടിയ
കാളവണ്ടികള്‍,ലോറികള്‍,
പാണ്ടികശാലകള്‍.
ഇങ്ങനെ
വ്യത്യസ്തമായ് വായിക്കപ്പെടാതെ
ഒരു വാക്കും
ചെയ്ത്താകില്ല.,എങ്കില്‍
മസാലദോശയുടെ മാതാവ്
ഇതില്‍ ആര്?
തീ പറഞ്ഞു:
ഞാനാണ്.
ഞാനാണ് ആ വാക്കിനെ
ചുട്ടെടുത്തത്.
അതിനും മുമ്പ്
ആ വാക്കിന്‍റെ ഡി.എന്‍.എ
ആ വാക്കിലില്ലായിരുന്നു.
തീ സൃഷ്ടിച്ചത്ര
ദൈവം സൃഷ്ടിച്ചിട്ടില്ല.
-------------------------------------------------

Tuesday, April 25, 2017

ചാവുപാട്ട്‌ / അമ്മു ദീപ


കറുത്തപാട്ടിന്റെ
കൂട്ടുകാരീ
കുറിച്ചതൊക്കെയും
നിനക്കു വേണ്ടി.
മുടിച്ച കാടുകൾ
പിടിച്ചടക്കി
കൊതിച്ചതൊക്കെയും
പതിച്ചു വാങ്ങി
കുതിച്ചു പായു-
മൊരിക്കൽ നന്മകൾ
പനിച്ച മണ്ണിന്റെ
കിതപ്പിലൂടെ.
മരിച്ച വിണ്ണിന്റെ
ചതുപ്പിലൂടെ.
------------------------------

Thursday, April 6, 2017

ഒറ്റ / ജയദേവ് നയനാർ


എന്ത് ധൈര്യത്തിലാണ് 
ഒരായിരം കിളികൾക്ക്
പറക്കാൻ ഈ ആകാശത്തെ
എന്നുമിങ്ങനെ നിവർത്തി
ഒട്ടും ചുളിവില്ലാതെ
വിരിച്ചിടുന്നത്?
അവയുടെ കൊക്കുകൾ
കൊണ്ടോ കൂര്ത്ത നഖം
കൊണ്ടോ ഒന്ന് പോറിയാൽ
തുളഞ്ഞുപോകാവുന്നതെയുള്ളൂ.
രാത്രികളിൽ കാണാം
ആ പോറലുകളിൽക്കൂടി
വെളിച്ചം ചോരുന്നത്.
ആരോ കരഞ്ഞതത്രയും
ചാറ്റലായി പെയ്യുന്നത്.
.
എന്ത് ധൈര്യത്തിലാണ്
മീനായ മീനിനെയൊക്കെയും
വേവിച്ചെടുക്കാനിത്ര കുറച്ച്
വെള്ളം കടൽക്കറിച്ചട്ടിയിലും
പുഴച്ചട്ടിയിലും നിറക്കുന്നത്?
 അവയുടെ ചുണ്ടുകളൊന്ന്
തൊടുകയേ വേണ്ടൂ
വെള്ളമത്രയും
ഒപ്പിയെടുക്കാൻ.
ഒഴുക്ക് കട്ടിയാകുമ്പോൾ
കാണാം അവ നിന്നിടത്ത്
അനങ്ങാതെ നില്ക്കുന്നത്.
.
എന്ത് ധൈര്യത്തിലാണ്
ഓരോ പൂമൊട്ടിനേയും
മുല്ലയെന്നും പിച്ചിയെന്നും
റോസയെന്നും വെവ്വേറെയായി
വിരിയിച്ചെടുക്കുന്നത്.
----------------------------------------------

Thursday, March 30, 2017

ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം / സുധീർ രാജ്


അന്നൊരു വെള്ളിയാഴ്ചയായിരിക്കും
ശനിയും ഞായറും കോടതിയവധിയായിരിക്കും .
അല്ലെങ്കില്‍ തന്നെ 
അതെന്നെയോ അവരെയോ ബാധിക്കാനിടയില്ല .
അവര്‍ വരുമ്പോള്‍ ,
ഞാന്‍ ജനലരുകില്‍ നില്ക്കുകയായിരിക്കും
ചെയര്‍മാന്‍ മാവോയുടെ പോയിട്ട്
മിനിമം ഇ.കെ.നായനാരുടെ പോലുമൊരു ചിത്രമില്ലാത്ത മുറി അവരെയമ്പരപ്പിച്ചേക്കാം .
തടിച്ച പുസ്തകങ്ങളൊന്നുമില്ലാത്ത അലമാരയില്‍ നിന്നും
കെ പി ഏ സിയുടെ പഴയ നാടകഗാനങ്ങളവര്‍ക്കു കിട്ടും
 പെരുമാട്ടു കാളിയുടെ കഥ കൊണ്ടടയാളം വെച്ച
പൊന്നരിവാളമ്പിളിയിലെന്ന പാട്ടുള്ള പേജ്
അവര്‍ തുറന്നു നോക്കും .
അച്ചടി തെളിയാത്ത വരികളിലമ്മ പൂരിപ്പിച്ച
പാട്ടവരെയമ്പരപ്പിക്കും .
അവരിലെ പ്രധാനിയെന്നോട് ചോദിക്കും
നിങ്ങളെഴുതിയ പുസ്തകങ്ങള്‍ ?
ഇല്ല .
നിങ്ങളെഴുതിയ പാട്ടുകള്‍ ?
ഇല്ല .
നിങ്ങളുടെ പ്രസംഗങ്ങള്‍ ?
ഇല്ല .
നിങ്ങളുടെ കവിതകള്‍ ?
ഇല്ല .
നിങ്ങളുടെ സംഘം ?
ഇല്ല .
But you are a potential threat to our Government and us.
ഒന്നും മിണ്ടരുതെന്ന് വിചാരിക്കുമെങ്കിലുമിങ്ങനെ പറഞ്ഞുപോകും
ആരുടെ ഗവണ്‍മെന്‍റ്
ആരാണ് നിങ്ങള്‍
ജനങ്ങളെക്കുറിച്ച് പറയൂ.
അപ്പോള്‍ ഞാന്‍ വിറയ്ക്കുമായിരിക്കും.
മഴപെയ്യുമെന്നോര്‍ത്ത് മുല്ലയ്ക്ക് വെള്ളമൊഴിക്കാന്‍
മറന്നതോര്‍ത്ത് അവളെ വിളിക്കാനായും .
അവനെ ചേര്‍ത്ത് പിടിച്ചവള്‍ നില്ക്കും
 അവരുടെ ആന്തരിക ഭാഷണം വ്യക്തമായി ഞാന്‍ കേള്‍ക്കും.
 “അച്ഛനെയവരൊന്നും ചെയ്യില്ല ,തിരികെ വരും “
“അച്ഛനിനി വരില്ല ,എനിക്കറിയാം “
ഇതുവരെ ഞാനിടാത്ത പുതിയ ചെരുപ്പെടുക്കാനവനോടും.
എന്നെയോര്‍ത്തോര്‍ത്തവള്‍ മുറിച്ച കൈത്തണ്ടയിലേക്കോ
അവളുടെ കണ്ണിലേക്കോ ഞാന്‍ നോക്കില്ല .
അവരെന്നെ വിലങ്ങു വെയ്ക്കില്ല .
മുന്നേ നടന്നയാള്‍ ബൂട്ടൂരാതെ വീട്ടില്‍ കയറിയത്
എനിക്കിഷ്ടമാകില്ല .
അപ്പൂപ്പന്‍റെ മനോഹരമായ കൈപ്പട കാണാന്‍
മകന്‍ തുറന്നിട്ട 1975 ലെ ഡയറിയില്‍
അയാള്‍ ബൂട്ടിട്ടു ചവുട്ടി നടക്കും .
(അപ്പോഴായിരിക്കുമവള്‍ ആദ്യമായി കരയുക )
പുതിയ ചെരുപ്പിട്ട് ഞാന്‍ ജീപ്പില്‍ കയറും .
അടഞ്ഞ ലെവല്‍ ക്രോസ്സിനിപ്പുറം ജീപ്പ് നിര്‍ത്തുമ്പോള്‍
ദില്ലിയിലേക്കുള്ള കേരള എക്സ്പ്രെസ്സ് കടന്നുപോകും .
ആ ട്രെയിനിലിരുന്ന്‍ ദില്ലിയിലെവിടെയോയുള്ള
 ഇരുണ്ട കെട്ടിടത്തിലെ
പത്താംനമ്പര്‍ ടോര്‍ച്ചര്‍ മുറിയെക്കുറിച്ച് ചിന്തിക്കുന്ന
പട്ടാളക്കാരനെയോര്‍ക്കും .
മേല്ലെപ്പോകുന്ന ട്രയിനിലെ കംപാര്‍ട്ട്മെന്റുകള്‍ക്കിടയിലൂടെ
അപ്പുറം കിടക്കുന്ന ഓട്ടോകളിലൊന്നില്‍
അമ്മയുണ്ടാകുമെന്നു ഞാന്‍ കരുതും .
അമ്മ കാണാതമ്മയെ കാണാമെന്നു കരുതും .
(ഒത്തിരി വര്‍ഷമായിട്ടും മാറാത്ത അമ്മയ്ക്കിഷ്ടമുള്ള സെന്റ്‌ ജോര്ജ്ച കുട കയ്യില്‍ കാണും )
അച്ഛന്‍ അമ്മയ്ക്കെഴുതിക്കൊടുത്ത പാട്ടുള്ള പേജിലായിരിക്കുമോ ബൂട്ടിന്റെ പാട് പതിഞ്ഞിരിക്കുക .
ആവാനിടയില്ല
നീല മഷിയും ചുവന്ന മഷിക്കും വരച്ച
റോസാപ്പൂവുള്ള പേജ് .
ആവാനിടയില്ല .
ഒരിയ്ക്കലുമാവാനിടയില്ല .
------------------------------------------------------------------------------------------------

വെയിലെഴുത്ത് / എം.സങ്


ഉലയിൽ പഴുത്ത ഇരുമ്പു പോലെ
പകൽ വഴികൾ തിളച്ചുറങ്ങുമ്പോൾ
രാത്രിയെ പകൽക്കിനാവു കണ്ട്
ഒറ്റയ്ക്ക് ബൈക്കോടിക്കുന്നു!
മുപ്പത്തിമൂന്നു ഡിഗ്രി സൂര്യനെ
നൂറ് ഡിഗ്രി ചൂടു കൊണ്ട് തോൽപ്പിക്കാൻ ശ്രമിച്ച്
ശരീരം പിൻ വാങ്ങുന്നു.
ഇന്നത്തെ വെയിലിൽ
ഹൃദയം വെന്തമണം
ആവോളം ആസ്വദിച്ച്
അയിലക്കറി കൂട്ടി ചോറുണ്ട്
കരിഞ്ഞ കുടലിനെ
അല്പം ആശ്വസിപ്പിച്ചെങ്കിലും
ടാറുരുകിപ്പിടിച്ച ശ്വാസകോശം
ഇമ്മിണി പണിപ്പെട്ടു!
വെയിലൊരു ലഹരിയായ്
മത്തുപിടിപ്പിക്കുന്നു
മെല്ലെക്കറങ്ങുന്ന ഫാനിൻ കീഴിൽ
പൊള്ളിയടർന്ന് കവിതകൾ
മനസിൽ വീണ് നീറുന്നു .
ഒരു മഴയെ
വിലയ്ക്കു വാങ്ങി
വീട്ടിൽ കെട്ടണം
കുറച്ചു നാളെങ്കിലും
വെറുതേ പെയ്യട്ടെ!
---------------------------------------------------------------

Friday, March 24, 2017

വാൻഗോഗിന് ഒരു ബലിപ്പാട്ട് / എ.അയ്യപ്പന്‍


കാതു മുറിച്ചു പ്രേമഭാജനത്തിനു കൊടുത്തിട്ട്
കോമാളിയെപ്പോലെ
ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ് ,
എന്റെ ലില്ലിച്ചെടിയിൽ പൂത്ത പൂവ്
നിന്റെ ഓർമ്മയ്ക്കു ഞാനിന്നിറുക്കുന്നില്ല

നീ സ്നേഹിച്ച ചായം
നിനക്കു ദുഃസ്വപ്നമായിരുന്നു
പ്രേമത്തിനർപ്പിച്ച ബലി
നിന്റെ കേൾവിയായിരുന്നു .

നിന്റെ ചോരതെറിച്ച ക്യാൻവാസ് ;
നിന്നെക്കുറിച്ചുള്ള സ്വപ്നത്തിൽ
ഞാനതു കാണും , നിന്നെ സ്പർശിക്കും ,
നിന്റെ രക്തത്തിന്റെ വിളി കേൾക്കും .

കുഷ്ഠരോഗി വച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക്
വിശപ്പുള്ളവന്റെ കണ്ണ് ,
കല്ലും ശില്പവും തിരിച്ചറിഞ്ഞ കുരുടൻ ,
ബധിരന്റെ സിംഫണി ,
തല ചൊറിയുന്നതിനിടയ്ക്ക് മുടിനാരുകളെണ്ണി
കണക്കുപിഴയ്ക്കുന്ന കിറുക്കൻ.

ദൃശ്യവും ശബ്ദവും ചിലപ്പോൾ വേദനതന്നെയാണ്
കുരുത്തംകെട്ട പെണ്ണ് നിന്റെ കൈവിരലുകൾ ചോദിച്ചില്ലല്ലോ .

ഭ്രാന്തൻകേൾവികളുടെ ചെവിയിറച്ചി
നീയവൾക്കു സമ്മാനിച്ചപ്പോൾ
മഞ്ഞയുടെ സൂര്യഗർത്തത്തിലേക്കവൾ കുതിച്ചില്ലല്ലോ .

വാൻഗോഗ് ,
വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവനെ
കാതില്ലാത്ത ചരിത്രത്തിന്
നീയൊരു നോക്കുകുത്തിയാവാം ,
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ
അസ്വസ്ഥമായ സ്വപ്നങ്ങളുടെ
ഏണിയും പാമ്പും കളിക്ക്
പിന്നീടവളുണ്ടായിരുന്നോ
ആ സ്നേഹിത , കീറച്ചെവിയെ സ്നേഹിച്ചവൾ .

നീ സിംഹത്തിന്റെ ചിരിയായിരുന്നു
ഉന്മാദത്തിന്റെ ദർപ്പമായിരുന്നു
ദമത്തിന്റെ പീഡനമായിരുന്നു .

മൃത്യുവിലൂടെ സൂര്യനെ ലഭിച്ചവൻ .

കുമ്പസ്സാരിക്കുന്ന പാപിയാവാതെ
ഞാൻ നിന്റെ ഭ്രാന്തുപിടിച്ച നന്മകളുടെ
മഴകൊള്ളുന്നു
കൊടുംവേനലിൽ
ഒരു മഞ്ഞപ്പൂവും ഒരു മനുഷ്യനും വെന്തുനീറുന്നു
അസ്ഥിയുടെയും മാംസത്തിന്റെയും മകുടികളിലൂടെ
ബലിപ്പാട്ടുത്ഭവിക്കുന്നു.

നിറങ്ങൾ തന്ന ജ്ഞാനം
നിലവിളിയാകുന്നു
ഒരു ഫലിതം
ഫണം വിടർത്തുന്നു.

മുറിച്ച കാത്
ഒരു ശംഖുപോലെ
ശബ്ദം സംഭരിക്കുന്നു
ഒറ്റച്ചെവിയൻ കോമാളിയുടെ തമാശ
ചങ്കിനെ
രണ്ടായി -
മുറിക്കുന്നു .
-------------------------------------------------

Monday, March 20, 2017

കണ്ണട / എ.അയ്യപ്പന്‍


എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു ,

ഇന്നു വിരിഞ്ഞ പൂക്കളെയും
കുട്ടികളുടെ വാത്സല്യം നിറഞ്ഞ മുഖങ്ങളെയും
എനിക്കു വിളമ്പുന്ന ചോറിനെയും
അമ്മയുടെ ഛായാപടത്തെയും
എല്ലാ സൗഹൃദങ്ങളെയും
ഒരു മനോരോഗിയുടെ മനസ്സുപോലെ
ഇരുട്ടു കലർന്ന വെളുപ്പിലൂടെ മാത്രം
ഇന്നെനിക്കു കാണേണ്ടിവരും .

എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു .

കാഴ്ചയ്ക്കും ബോധത്തിനും ഒരാജ്ഞയായിരുന്നു
എന്റെ കണ്ണട
കാഴ്ചയില്ലാത്തവനു മാർഗ്ഗം കൊടുത്ത കണ്ണുകളായിരുന്നു
കാഴ്ചയുടെ മൂർത്തമായ ഒരു ബിംബമായിരുന്നു
കാഴ്ചയിലൂടെ
പ്രജ്ഞയിലേക്കുള്ള പഥികന്റെ വഴിയായിരുന്നു
കാഴ്ചയുടെ കിഴവൻ കണ്ണുകൾക്കു യുവതയായിരുന്നു
കാഴ്ചയിലെ കരടു മാറ്റിയ സ്നേഹിതനായിരുന്നു .

കാഴ്ചയെനിക്കു കശാപ്പുപുരയായിരിക്കുന്നു
കാഴ്ചയിലൂടെ പ്രകാശത്തിന് ,
പ്രകാശത്തിലൂടെ വികാരങ്ങളുടെ ,വർഗ്ഗസമരത്തിന്റെ
സമരാത്രങ്ങൾക്ക്
കണ്ണടച്ചിലുകൾ ഒരു വെല്ലുവിളിയായിരിക്കുന്നു
എന്റെ കണ്ണുനീരിന്റെ മറ നഷ്ടപ്പെട്ടിരിക്കുന്നു
നുറുങ്ങിപ്പോയ ഓരോ ചില്ലിലൂടെ
ഓരോന്നും കാണേണ്ടിയിരിക്കുന്നു .

വസ്തുവും വാഗർത്ഥവുമാണ് കാഴ്ച .

എന്റെ കണ്ണട നിലത്തുടഞ്ഞുകിടക്കുന്നു
ഒരു കുരുടന്റെ ശവംപോലെ-

ചില്ലുകളില്ലാത്ത ഈ ചട്ടയുടെ പൊള്ളകളിലൂടെ
എല്ലാം കോമാളികളായ മൃഗതൃഷ്ണകളാണ് .

ഈ വേനലിൽ
എന്റെ കുട്ടിയുടെ പൊള്ളുന്ന മൂർദ്ധാവിൽ കൈവെച്ച്
തെരുവിന്റെ മരുപ്പച്ചകളിലൂടെ
കാഴ്ചയുടെ യാചനയ്ക്കു ഞാൻ നടക്കുന്നു .

കണ്ണടയ്ക്കു ചില്ലുകൾ വാങ്ങണം .
----------------------------------------------------------------------------------



Tuesday, March 14, 2017

മഹാഭാരതം / സച്ചിദാനന്ദന്‍


ഇക്കുറി കൗരവര്‍ ജയിക്കുമെന്ന് 
ശകുനിക്ക് ഉറപ്പായിരുന്നു
തറവാട്ടുകാരണവന്‍മാരെ
നിശ്ശബ്ദരാക്കിയുള്ള
ദുര്യോധനന്റെ മുന്നേറ്റം
അദ്ദേഹം ശ്രദ്ധിച്ചിരുന്നു
യുദ്ധം ജയിക്കുന്നത്
യുദ്ധം ചെയ്യുന്നവരല്ല
ചെയ്യിക്കുന്നവരാണ്,
അവര്‍ ഇനി
പ്രതിഫലം ചോദിക്കും,
ദാനം കൊടുത്ത ഓരോ തേരിനും പത്തു തേര്,
ഓരോ കുതിരക്കും നൂറു കുതിര
പാണ്ഡവര്‍ ജയിച്ചിരുന്നെങ്കിലും
നയം വേറെ ആകുമായിരുന്നോ?
നയം യുദ്ധത്തിന്‍റെ
വിഷയമേ അല്ലായിരുന്നു;
വിഷയം വേഗം ആയിരുന്നു
സത്യവും വിഷയമല്ലായിരുന്നു ,
കൂടുതല്‍ ഫലപ്രദമായി
അസത്യം വില്‍ക്കാന്‍
ആര്‍ക്കു കഴിയും എന്നായിരുന്നു
മൗനത്തെക്കാള്‍ നന്നായി അസത്യം മറയ്ക്കാന്‍
വാചാലതക്കാവുമെന്ന്?
ഇക്കുറി വ്യക്തമായി
'ധര്‍മം' കൂട്ടിന്നുണ്ടെങ്കിലോ,
അത് ഇന്ദ്രജാലം ചെയ്യും
ആരു ജയിച്ചാലും
മരിക്കേണ്ടവര്‍ ഒരു കൂട്ടര്‍തന്നെ
വിധവകള്‍ അവരുടേത്,
അനാഥസന്തതികളും
ഭരണത്തിനു ചാതുര്യം കൂടുംതോറും
മരണത്തിനു വേഗം കൂടും
ദഹിക്കുന്നത് ഖാണ്ഡവമായാലും
ലങ്കയായാലും പുകയുടെ മണം ഒന്നുതന്നെ
കിളികളുടെ, മൃഗങ്ങളുടെ,
മരങ്ങളുടെ, വനവാസികളുടെ
വനങ്ങള്‍ ഇനിയുമെത്രയോ
തെളിക്കാനുണ്ട്, ഖനികള്‍
ഇനിയുമെത്രയോ തുരക്കാനുണ്ട്
കുറച്ചു ബലികള്‍ വേണ്ടിവരും,
ചില ശവങ്ങള്‍ കൊമ്പില്‍ തൂങ്ങും,
ഊരും പേരുമില്ലാത്ത വ്യര്‍ഥജന്മങ്ങള്‍
അതും പാണ്ഡവര്‍ തുടങ്ങിയത്തിന്‍റെ
സമര്‍ത്ഥമായ തുടര്‍ച്ച തന്നെ,
അന്ധരെ അന്ധരായി നിലനിര്‍ത്താന്‍
സഞ്ജയനുണ്ടല്ലോ,
അവര്‍ ജയിച്ചവര്‍ക്ക് അനുകൂലമായി
എല്ലാം വ്യാഖാനിക്കും
പേടിയുള്ളത് പ്രേതങ്ങളെ മാത്രമാണ്
പാണ്ഡവരും കൌരവരും കൊന്നവര്‍
ഒന്നിച്ചു നിലവറകളില്‍നിന്ന്
എണീറ്റ് അണിചേരുമോ?
പുഴകളെ കൂട്ടിച്ചേര്‍ക്കാം,
പക്ഷേ മലകള്‍ എന്തുചെയ്യും?
ഉറങ്ങുന്നവര്‍ എന്നും
ഉറങ്ങിത്തന്നെ കിടക്കുമെന്ന് എന്തുറപ്പ്?
പാണ്ഡവരെയും കൌരവരെയും
തള്ളിപ്പറഞ്ഞു അവര്‍ പുതിയ
ഇതിഹാസം തുടങ്ങുമോ?
ശകുനിക്ക് അതുമറിയാം
പത്തുവര്‍ഷം, അതേ അദ്ദേഹം
ചോദിക്കുന്നുള്ളൂ
പിന്നെ ദരിദ്രര്‍ ഒന്നുപോലും
ബാക്കിയാവില്ല,
സ്ത്രീകള്‍ പ്രസവിക്കാന്‍
ധൈര്യപ്പെടുകയുമില്ല.
----------------------------------------------------------------------

Thursday, March 9, 2017

നമ്മളന്യോന്യം പൊഴിയുന്നു / സെറീന


ഒറ്റയ്ക്കായിപ്പോയവരുടെ തമ്പുരാനേ,
മരുഭൂമിയിലെ പൊടിക്കാറ്റില്‍ 
വെള്ളക്കുപ്പായം വലിച്ചിഴച്ചു
കാലു വെന്തു,നടന്നു പോകുന്ന
നിന്നെയെനിക്കറിയാം,
മണൽത്തരി കാറ്റിലുയരുന്നതിനേക്കാൾ
മെല്ലെ നിന്റെ പ്രാർത്ഥനയെനിക്ക് കേൾക്കാം.
നിഴൽ പോലെ മറഞ്ഞു പോകുന്ന
നിന്നെ ഞാൻ കണ്ടിട്ടുണ്ട്
കത്തിമുന പോലെയാ കരച്ചിൽ കൊണ്ട്
പോറിയിട്ടുണ്ട്
വെണ്ണയിൽ നിന്ന് മുടിനാര്
വേർപെടുത്തുംപോലെയോ
 മുള്ളുകൾക്കിടയിൽ നിന്ന്
പട്ടുതുണിയെന്ന പോലെയോ
ഈ പ്രാണനെ നീയടർത്തുംവരെ
ഒരു മണൽഘടികാരമെന്ന പോലെ
കാലത്തെ തിരിച്ചും മറിച്ചും വെച്ച്
നീ എന്നിലേയ്ക്കും
ഞാൻ നിന്നിലേയ്ക്കും
പൊഴിഞ്ഞുകൊണ്ടിരിയ്ക്കും
ആരവങ്ങൾക്കിടയിൽ
വിരൽഞെട്ടു പൊട്ടുന്ന പോലത്രയും
നേർത്തൊരൊച്ച ഞാൻ
നീയോ ,
ഒറ്റയെന്നൊരു പ്രപഞ്ചം
കണക്കുകൾ മാത്രമുള്ളൊരു പുസ്തകം
പാവം ,പാവമെന്നെന്റെ
നെഞ്ചു ചുരക്കുന്നു
ഏകാന്തതയെന്ന വാക്കിനെ
മരുഭൂമിയെന്നും കടലെന്നും
മാറി മാറി വരച്ചു തോൽക്കുമ്പോൾ വരൂ ,
ഈ ഇമകൾക്കുള്ളിൽ കിടന്നുറങ്ങിക്കൊള്ളൂ .
----------------------------------------------------------------------

Sunday, February 26, 2017

പതിനേഴു വര്‍ഷങ്ങള്‍ / വിഷ്ണു പ്രസാദ്


പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നാള്‍ നിന്റെയമ്മ നിന്നെയുമെടുത്ത്
ബസ്സിലിരിക്കുന്നു.
അമ്മത്തോളില്‍ കിടന്ന് നീ
അവ്യക്തമധുരങ്ങളായ ശബ്ദങ്ങളാല്‍ സംസാരിക്കുന്നു.
ഹൃദ്രോഗിയായ ഭാര്യയെ
ചികിത്സിക്കാന്‍ പണത്തിനു ഞെരുങ്ങുന്ന ഒരാള്‍
പിന്‍സീറ്റിലിരുന്ന് ആലോചിക്കുകയായിരുന്നു.
അയാളുടെ ഭാര്യ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ചതിനാല്‍
സര്‍ക്കാര്‍ ധനസഹായമാരാഞ്ഞ്
തിരിച്ചുവരികയായിരുന്നു മറ്റൊരാള്‍.
അങ്ങനെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും
കൂടപ്പിറപ്പുകള്‍ മാതിരിയുള്ള മനുഷ്യര്‍
നിറഞ്ഞിരിക്കുന്ന വാഹനത്തിലാണ്
നിന്റെ മധുരശബ്ദങ്ങള്‍ നിറയുന്നത്.
പിന്‍സീറ്റിലെ ഒരമ്മയുടെ പാറിവരുന്ന മുടിയിഴകള്‍
നീ കുഞ്ഞുവിരലുകളാല്‍ പിടിച്ചു.
സ്വന്തം വേദനകളെല്ലാം മറന്ന്
അവര്‍ നിന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
നിന്റെ ചുണ്ടില്‍ നിന്നു വീഴുന്ന
ശബ്ദങ്ങള്‍ പെറുക്കാന്‍ അവര്‍
കണ്ണും കാതും തുറന്നിരുന്നു.
മരണത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്ത്
നെഞ്ചുകലങ്ങിയവള്‍ക്ക് നീ
ഒരു പുഞ്ചിരി നീട്ടി.
ഇലകളും പൂക്കളുമില്ലാതെ
കരിഞ്ഞുണങ്ങിയ മരം കണക്കായിരുന്നു അവള്‍.
നിന്റെ പുഞ്ചിരിത്തൊടലില്‍
പൊടുന്നനെ ഉടലാകെ പൂവിട്ട
അമ്മമരമായ് അവള്‍
അയാള്‍ക്ക് നിന്നെ കാണിച്ചുകൊടുത്തു.
അയാളും നിന്നെ നോക്കിയിരിക്കുന്നു.
ദില്ലിയില്‍ നിന്നും
നിന്റെ ഗ്രാമത്തിലെത്തും വരെ
ആ ബസ്സിനെ നിഷ്കളങ്കതയുടെ ഉരുവം കൊണ്ട്
ആഹ്ലാദിപ്പിച്ച്
നീ നിന്റെ അമ്മയുടെ തോളില്‍ കിടന്ന്
ഇറങ്ങിപ്പോകുന്നു.
പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം
അതുപോലൊരു ബസ്സില്‍ നീ
കൂട്ടരോടൊപ്പം ഒരു പെണ്‍‌കുട്ടിയെ
മാനഭംഗപ്പെടുത്തുന്നു.
അവളുടെ വസ്ത്രങ്ങള്‍
വലിച്ചുകീറുന്നു.
അവളുടെ യാചനകളെ
അവഗണിക്കുന്നു.
അവളുടെ ജനനേന്ദ്രിയത്തില്‍
കമ്പി കുത്തിയിറക്കുന്നു.
പ്രാണവേദനയില്‍ പിടയുമ്പോള്‍
അവളെ പിഴിഞ്ഞുകുടിക്കുന്നു.
ഒടുവില്‍
നഗ്നയും മരണാസന്നയുമായവളെ
റോഡിലേക്ക് വലിച്ചെറിഞ്ഞ്
നിന്റെ വാഹനം പോകുന്നു.
എന്റെ കുട്ടിക്കുറ്റവാളീ
ഈ പതിനേഴുവര്‍ഷങ്ങള്‍
നിന്നോട് എന്താണ് ചെയ്തതെന്ന്
ആ പഴയ ബസ്സിലെഹൃദ്രോഗിയായ സ്ത്രീ,
അവളുടെ ഭര്‍ത്താവ്,
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ച ആ മനുഷ്യന്‍
എല്ലാവരും ഒരേ സ്വരത്തില്‍
നിന്റെ നിഷ്കളങ്കമായ മുഖത്തോട് ചോദിക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്ന് പൊഴിയുന്ന
അവ്യക്തമധുരമായ ശബ്ദങ്ങളില്‍
അതിന്റെ ഉത്തരമുണ്ടോ?
-----------------------------------------------------------------------------------

Friday, February 24, 2017

മാതാ ടൂറിസ്റ്റ് ഹോം / എം.ശബരീഷ്


ഒരു വഴിയുമില്ലാതാവുമ്പോഴും,
അപരിചിതത്വം ആവശ്യമുള്ളപ്പോഴും,
സ്വയം അപകടപ്പെടുത്തുമ്പോഴും,
ആരുടേയും കണ്ണിലകപ്പെടാതെ
മറ്റേതെങ്കിലും ശരീരത്തെ
ഒളിച്ചുകടത്തേണ്ടി വരുമ്പോഴും മാത്രമാണ്
ഒരു വാടക മുറിയെ
അല്ലെങ്കിലൊരു വീടിനെ
നിങ്ങൾക്കാവശ്യമായി വരാറ്...
ഒറ്റയ്ക്ക് കുറ്റകൃത്യങ്ങൾ ചെയ്യുകയും
കുമ്പസരിക്കുകയും
തോളിൽത്തട്ടി അഭിനന്ദിക്കുകയും ചെയ്യുന്ന
നിങ്ങളുടെ വിചിത്രശീലങ്ങൾ കൊണ്ട് മാത്രമാണ്
വാടകമുറി നിരന്തരമായി
നിങ്ങളുടെ ഭാവനയ്ക്ക് തൊട്ടടുത്ത് വരാറുള്ളത്
ഇത്രകാലമായി ശ്രദ്ധിച്ചിട്ടും
വിശ്വസിക്കാവുന്നവനായി
ബോധ്യപ്പെടുത്താൻ കഴിയാത്ത കാരണമാവാം
വാടകമുറി എപ്പോഴും നിങ്ങളുടെ
തിരിച്ചറിയൽ ആവശ്യപ്പെടുന്നത് .
വാടകമുറിയിൽ നിങ്ങൾ മറ്റൊരാളല്ലേ?
അടഞ്ഞ വാതിലിനുള്ളിലെ
നിങ്ങളെ
നിങ്ങളുടെതന്നെ ഭാര്യ,
മേലുദ്യോഗസ്ഥൻ,
സ്ഥിരം മീൻകാരൻ,
മകന്റെ ബെർത്ത് ഡേയ്ക്ക് പാട്ടു പാടിയ
സ്കേർട്ട്കാരി പെൺകുട്ടി,
അവളുടെ അമ്മ,
നിങ്ങൾക്ക് പണം തരാനുള്ളയാൾ,
നിങ്ങളുടെ കവിതയെ ഇഷ്ടപ്പെടുന്ന
മറ്റൊരു കവി,
നിങ്ങളുടെ വളർത്തുപൂച്ച,
നിങ്ങളുടെ തയ്യൽക്കാരൻ,
അയാളുടെ സൂചി.
റോഡിൽ നിങ്ങളുടെ ഡ്രൈവിംഗിനെ വിശ്വസിച്ച്
എതിരേ വരുന്നയാൾ,
തെറ്റിദ്ധരിക്കുന്ന അയൽക്കാർ
ആരെയും
നിങ്ങൾക്കൊന്നും വിശ്വസിപ്പിക്കാനേയില്ല.
നിങ്ങളുടേതു മാത്രമായത് എന്ന
വിശാലമായ വരാന്തയില്ലാത്ത
നിങ്ങളുടെ മാത്രം
ഇടുങ്ങിയ കുടുസ്സുമുറി
എന്നാലും
നിങ്ങൾക്കെന്തോ ഒളിപ്പിക്കാനുള്ളപ്പോഴാണ്
നിങ്ങൾ ധൃതിപ്പെട്ട്
മുറിയന്വേഷിച്ച് വരാറുള്ളത്.
ഒളിക്കാനൊന്നുമില്ലാഞ്ഞിട്ടും
പഴയൊരു പ്ലാസ്റ്റിക് ഷവറിനു കീഴിൽ
ഇത്രകാലമായും നിങ്ങളിങ്ങനെ
നനഞ്ഞു നിൽക്കുകയല്ലേ...
--------------------------------------------------------------------------

സ്വപ്നഭാഷണം തപാൽ മാർഗ്ഗം / കുഴൂർ വിൽസണ്‍


വേദനയുടെ സമുദ്രത്തിൽ
കരയറിയാതെ
ഒരൊറ്റക്കണ്ണൻ മത്സ്യമായി
താൻ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാൾ പ്രണയിനിക്കെഴുതി
പാവപ്പെട്ടവനായ
മുക്കുവന്റെ വലയിൽ പെട്ട്
സ്നേഹമുള്ള മീൻ വിൽപ്പനക്കാരനിലൂടെ
ഊണുമേശയിൽ
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം
മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തിൽ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തിൽ അവൾ ചോദിച്ചു
തപാൽ സമരം തീർന്നതിന്റെ
പിറ്റേന്ന്
പഴകിയടർന്ന്
പൊളിഞ്ഞുകീറിയ നിലയിൽ
അവൾക്ക് കിട്ടിയ കത്തിൽ
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ
തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെത്തന്നെയായിരിക്കും.
-----------------------------------------------------------

അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത് വന്‍‌കരകള്‍ നിര്‍മിക്കുന്നു.../ വിഷ്ണു പ്രസാദ്


ഞാന്‍ ഒരു സ്ത്രീ
1973 നവംബര്‍ 27
മുംബൈ,ഇന്ത്യ:
എന്റെ പേര് അരുണാഷാന്‍ബാഗ്
ഞാന്‍ മുംബൈയിലെ
കിംങ് എഡ്വേഡ് മെമ്മോറിയല്‍
ആശുപത്രിയില്‍ നഴ്സ്.
ആശുപത്രിയില്‍ വസ്ത്രം മാറുന്നതിനിടെ
സോഹന്‍‌ലാല്‍ ഭര്‍ത്താ വാല്‍മീകി എന്ന തൂപ്പുകാരന്‍
ചങ്ങല കൊണ്ട് കഴുത്തുമുറുക്കി
എന്നെ ബലാല്‍‌സംഗം ചെയ്തു.
തലച്ചോറിലേക്ക് പ്രാണവായു എത്താതെ
എന്റെ കാഴ്ച്ചയും കേള്‍വിയും നശിച്ചു.
കഴിഞ്ഞ 41 വര്‍ഷങ്ങളായി
ഒരേ കിടക്കയില്‍
ഇതേ ആശുപത്രിയില്‍ കിടപ്പിലാണ്.
41 വര്‍ഷങ്ങള്‍...
എത്രയോ ഭരണകൂടങ്ങള്‍ വീണു
എത്രയോ കുഞ്ഞുങ്ങള്‍ പിറന്ന്
ചരിത്രത്തില്‍ ഇടം പിടിച്ചു.
നദികള്‍ വഴിമാറിയൊഴുകി.
പര്‍വതങ്ങള്‍ തല കുനിച്ചു
എന്റെ വാര്‍ഡിനു പുറത്ത്
വര്‍ണാഭമായ ലോകം
ചീറിപ്പാഞ്ഞു.
ഞാന്‍ ഒന്നുമറിയുന്നില്ല.
41 വര്‍ഷങ്ങള്‍
ആ ചങ്ങലയുടെ മുറുക്കത്തില്‍
നിശ്ചലമായി.
*
ഞാന്‍ ഒരു സ്ത്രീ
2013 നവംബര്‍
കിംബര്‍ലി
ഞാന്‍ ജനിച്ചിട്ട്
ആറ് ആഴ്ചയേ ആയിരുന്നുള്ളൂ
എന്റെ അമ്മയുടെ ആദ്യത്തെ കുഞ്ഞ്
ജനിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴേ
മരിച്ചുപോയിരുന്നു.
അമ്മ എന്നെ കിടക്കയില്‍ കിടത്തി
ടീവി കാണാന്‍ പോയതായിരുന്നു.
ഇരുപത്തിനാലു വയസ്സുള്ള
എന്റെ മാതൃസഹോദരന്‍
എന്നെ ജനല്‍ വഴി എടുത്തുകൊണ്ടുപോയി
വീടിന്റെ പിന്‍ഭാഗത്തുവെച്ച്...
നിലവിളി ബാക്കിയുണ്ടായിരുന്നതിനാല്‍
ശബ്ദം കേട്ട് ഓടിവന്ന
അമ്മയും അമ്മമ്മയും
ചോരയില്‍ കുളിച്ചുകിടന്ന എന്നെ
ആശുപത്രിയിലെത്തിച്ചു.
*
ഞാന്‍ ഒരു സ്ത്രീ
2001 നവംബര്‍ ദക്ഷിണാഫ്രിക്ക
എന്റെ പേര് ഷെപാങ്
വടക്കന്‍ കേപ്പിലെ ലൂയീസ് നല്‍‌വെഗ്
ആറാണുങ്ങള്‍ എന്നെ
കൂട്ടബലാല്‍ക്കാരം ചെയ്തു.
എനിക്ക് ഒന്‍പതുമാസം പ്രായമേ
ഉണ്ടായിരുന്നുള്ളൂ.
ലോകത്തെക്കുറിച്ച്
എനിക്കൊന്നുമറിയുമായിരുന്നില്ല.
വാക്കുകള്‍ ഉറച്ചിരുന്നില്ല
അമ്മേ എന്ന് വിളിക്കാന്‍ പോലുമായിരുന്നില്ല.
നടക്കാന്‍ പോലും തുടങ്ങിയിരുന്നില്ല.
*
ഞാന്‍ ഒരു സ്ത്രീ
2014 ജൂലൈ
തെക്കന്‍ മിഡ്നാപൂര്‍ ,പശ്ചിമബംഗാള്‍
ഏഴുവയസ്സുള്ള എന്നെ മൂന്ന് ആണുങ്ങള്‍
തട്ടിക്കൊണ്ടുപോയി ബലാല്‍‌സംഗം ചെയ്തു.
ആവശ്യം കഴിഞ്ഞ് കൊന്ന്
വഴിയരികിലെ വേപ്പുമരത്തില്‍
കെട്ടിത്തൂക്കി.
*
ഞാന്‍ ഒരു സ്ത്രീ
2014 മെയ്
ഉത്തര്‍ പ്രദേശിലെ
ഖത്ര ഷഹദത് ഗഞ്ച്
എനിക്ക് 14 വയസ്സാണ്.
ഞങ്ങളുടെ ഗ്രാമത്തില്‍
മിക്ക കുടുംബങ്ങള്‍ക്കും കക്കൂസുകള്‍ ഇല്ല.
ഞാനും 16 വയസ്സുള്ള എന്റെ ചേച്ചിയും
പ്രഭാതകൃത്യങ്ങള്‍ക്കു വേണ്ടി
പുറത്തേക്കു പോവുമ്പോള്‍
ഒരു കൂട്ടം ആളുകള്‍
ഞങ്ങളെ ബലാല്‍‌സംഗം ചെയ്തു.
ഗ്രാമത്തിലെ ഒരു മാവില്‍ ജീവനോടെ കെട്ടിത്തൂക്കി.
സ്ത്രീകളായി ജനിച്ചതായിരുന്നു
ഞങ്ങള്‍ ചെയ്ത കുറ്റം.
ഞാന്‍ നന്നായി പഠിക്കുമായിരുന്നു.
എന്റെ ഗ്രാമത്തിലെ ആണ്‍കുട്ടികളെപ്പോലെ
എനിക്ക് കോളേജില്‍ പോകണമെന്നുണ്ടായിരുന്നു.
പക്ഷേ...
.*
ഞാന്‍ ഒരു സ്ത്രീ
1988 നവംബര്‍ 22
ജപ്പാനിലെ മിസാറ്റൊ.
എന്റെ പേര് ജുങ്കോ ഫുറുത്തോ
എനിക്ക് 17 വയസ്സ്.
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി
എന്റെ പ്രായം വരുന്ന ഏഴ് ആണ്‍‌കുട്ടികള്‍
എന്നെ തട്ടിക്കൊണ്ടു പോയി.
അതിലൊരുത്തനായ കാമിസാകുവിന്റെ
അയാസെയിലെ വീട്ടില്‍
44 ദിവസം തടവില്‍ പാര്‍പ്പിച്ചു.
വീട്ടിലേക്ക് ഫോണ്‍ വിളിപ്പിച്ച്
ഒരു ചങ്ങാതിയോടൊപ്പമാണെന്നും
സുഖമായിരിക്കുന്നുവെന്നും പറയിപ്പിച്ചു.
44 ദിവസത്തിനിടയില്‍
400 തവണയെങ്കിലും ബലാല്‍‌സംഗം ചെയ്തു.
പരസ്യമായി സ്വയംഭോഗം ചെയ്യിച്ചു
സിഗരട്ട് ലൈറ്റര്‍ കൊണ്ട് ഗുഹ്യഭാഗങ്ങള്‍ പൊള്ളിച്ചു.
നെഞ്ചുമുഴുവന്‍ തുന്നല്‍ സൂചി കൊണ്ട് കുത്തിത്തുളച്ചു.
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും
ബോട്ടിലുകളും സിഗരട്ടുകളും
കോഴിയിറച്ചിയും കുത്തിത്തിരുകി.
ജനനേന്ദ്രിയത്തില്‍ ചുട്ടബള്‍ബ് ഇറക്കി
ജനനേന്ദ്രിയത്തില്‍ കത്രികയിറക്കി
മലദ്വാരത്തില്‍ കരിമരുന്ന് വെച്ച് കത്തിച്ചു.
പട്ടിണിക്കിട്ടു.
വിശന്നപ്പോള്‍ പാറ്റകളെ തീറ്റിച്ചു
ദാഹിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു
വിരല്‍ നഖങ്ങള്‍ തകര്‍ത്തു
ഇടത്തേ മുലഞെട്ട് പ്ലയറുപയോഗിച്ച്
പിഴുതെടുത്തു.
കീഴ്ക്കാംതൂക്ക് കെട്ടിത്തൂക്കി
ഇടിച്ചിടിച്ച് ചോര വരുത്തി.
നാല്‍പ്പത്തിനാലാം ദിവസം
അംഗഭംഗം വന്ന ശരീരം
ഇരുമ്പു ബാര്‍ബെല്ലുകൊണ്ട്
അടിച്ചുതകര്‍ത്തു
രക്തമൊഴുകിക്കൊണ്ടിരുന്ന
കണ്ണുകളിലും കവിളുകളിലും
മെഴുതിരി കത്തിച്ചുവെച്ചു.
ശരീരം മുഴുവന്‍ കത്തുംദ്രവങ്ങളൊഴിച്ച്
കത്തിച്ചു.
55 ഗാലന്റെ ഡ്രമ്മില്‍ ശരീരം താഴ്ത്തി
കോണ്‍ക്രീറ്റ് നിറച്ച് ഉറപ്പിച്ചു.
കോട്ടോയിലെ ഒരു ഒഴിഞ്ഞ
ഫാക്ടറിയില്‍ ഉപേക്ഷിച്ചു.
*
ഞാന്‍ സ്ത്രീ
1989ഏപ്രില്‍ 19
ന്യൂയോര്‍ക്ക് പട്ടണത്തിലെ സെന്‍‌ട്രല്‍ പാര്‍ക്ക്
എന്റെ പേര് ട്രിഷ എലന്‍ മീലി.
എനിക്ക് 28 വയസ്സായിരുന്നു.
പാര്‍ക്കില്‍ രാത്രിനേരത്ത് ജോഗിങ് ചെയ്തുകൊണ്ടിരിക്കെ
അഞ്ചു ചെറുപ്പക്കാര്‍ എന്നെ ബലാത്സംഗം ചെയ്തു.
അതിനു ശേഷം അഞ്ചുപേരും ചേര്‍ന്ന്
കഴിയുന്നത്ര തല്ലി.
ശരീരം മുഴുവന്‍ മുറിഞ്ഞ്
രക്തമൊഴുകിക്കൊണ്ടിരുന്നു
തലയോട്ടി തല്ലിത്തകര്‍ത്തു.
ഇടതുകണ്ണ് നേത്രകോടരത്തില്‍ നിന്ന്
തെറിച്ചുപോയി.
മരണം വാരിപ്പുതയ്ക്കുന്ന തണുപ്പ്
എന്റെ ശരീരമറിഞ്ഞു
ഞാന്‍ മരിച്ചില്ല.
ഒടിഞ്ഞുതൂങ്ങിയ ശരീരവും
നഷ്ടപ്പെട്ട കാഴ്ചയുമായി ജീവിക്കുന്നു.
1945
ജര്‍മനി
--------
--------
1990
കുവൈത്ത്
--------
--------
1994
റുവാണ്ട
--------
--------
1995
ബോസ്നിയ
--------
--------
1998
കോങ്‌കോ
--------
--------
2002
ഇന്ത്യ
--------
--------
2014
ഇറാക്ക്
-------
-------
-------
-------
------------
* * * *
സൂം ചെയ്ത് സൂം ചെയ്ത് നാമെത്തുന്ന
ഭൂമിയുടെ ഓരോ പിക്സലിലും
പീഡിതയായ ഒരു സ്ത്രീയുടെ
കരഞ്ഞുകലങ്ങിയ
ഭയം നിറഞ്ഞ മുഖമുണ്ട്.
ഭൂമിയുടെ എല്ലാ കോശങ്ങളില്‍ നിന്നും
എല്ലാ നിമിഷങ്ങളില്‍ നിന്നും
അവര്‍ നിലവിളിക്കുന്നു
അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത്
തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭൂഗോളത്തിലെ
ഏഴു വന്‍‌കരകളും നിര്‍മ്മിച്ചിരിക്കുന്നു.
അവരുടെ കണ്ണുനീര്‍
കടലായ് നീലിച്ചുകിടക്കുന്നു.
--------------------------------------------------------------------------------------------------------------------------
World Hate women എന്ന മൂന്നു മിനിട്ട് വീഡിയോയ്ക്ക് ഒരു പ്രതികരണം/അനുബന്ധം.
യഥാര്‍ത്ഥ വാര്‍ത്തകളുടെ ഒരു കൊളാഷ്.വിവിധ ഇന്റെര്‍നെറ്റ് സൈറ്റുകള്‍ക്ക് കടപ്പാട് (2014 ആഗസ്റ്റ് )

Wednesday, February 22, 2017

അവനവന്‍കുരുതി / ജയദേവ് നയനാർ


ഈ ഏറ്റുപറച്ചിലൊക്കെ 
 കുറച്ചു നേരത്തെ
സംഭവിക്കേണ്ടതായിരുന്നു
ഓരോ കാരണം കൊണ്ട്
മാറിപ്പോയെന്നേ ഉള്ളൂ.
ഇത്തവണ ഏറെ നിറം കൊടുത്ത്
തന്നെ വരയ്ക്കണമെന്നും
വിചാരിച്ചു. അതിനു വേണ്ടി
കടുത്ത കുറെ നിറങ്ങള്‍
കരുതിവെച്ചിരുന്നു. സൂര്യനെ
പിഴിഞ്ഞ് ചെഞ്ചായം.
കാടരച്ചു പച്ചിലച്ചായം.
പുഴയരിച്ചു വെള്ള.
കടല്‍ കുഴച്ചു നീല.
അപ്പോഴെക്കുമല്ലേ, ഒരു
കാറ്റു വന്നു കൂടെപ്പോകാം
എന്ന് മുടിയഴിച്ചിട്ടത്.
വന്നേ തീരൂ എന്നൊരു
മഴ കരഞ്ഞു കലങ്ങിയത്.
പിടയ്ക്കുന്ന ദൂരങ്ങള്‍ വന്ന്
പുടവത്തുമ്പില്‍ കടിച്ചുനിന്നത്.
അവരോടെക്കെയും ഓരോന്ന്
പറഞ്ഞു നടന്നു നടന്നാലതാണ്
പ്രശ്നം. നമുക്ക് സ്വയം
പറയാനുള്ളത് മുഴുവന്‍
അതിന്റെ പാട്ടിനു പോകുമല്ലോ.
അതും കഴിഞ്ഞു, വീണ്ടും ഇത്തവണ
എറ്റുപറയാനുള്ളത്‌ മൊത്തം
പ്രസാദാത്മകമായി തന്നെ
പറയണമെന്നും വാശിയായി.
അതിനായി, ഒരു നാട്ടുപുള്ളിന്റെ
 ശബ്ദം കടമെടുത്തുവച്ചിരുന്നു..
ഒരു കാട്ടാറിന്റെ മെയ് വഴക്കം
നേരത്തെ അറിഞ്ഞുവച്ചു. .
 വിരലുകളില്‍ ഒരു മാന്‍പേടയുടെ
കാല്‌ക്കുതിപ്പ് നിറച്ചിരുന്നു.
അപ്പോഴെക്കുമല്ലേ, വീണ്ടും
ഒരു പുഴു വന്നൊരു ചിറക്
വച്ചുതരുമോ എന്നാരായുന്നത്.
ഒരു നിശാശലഭം വന്ന്
ചിറകില്‍ ചിത്രമെഴുതുമൊ
എന്ന് യാചിക്കുന്നത്‌.
ഒരു പുഴ അതിന്റെ ഒഴുക്ക്
തിരിച്ചു ചോദിക്കുന്നത്.
ഒരു മഴ അതിന്റെ തണുപ്പ്
തിരിച്ചെടുക്കുന്നത്.
കവിതയിങ്ങനെ കറുത്തുകെട്ടി
കാറിക്കരഞ്ഞു നില്‍ക്കുമ്പോഴേക്കും
നനഞ്ഞുകുതിര്‍ന്നുതുടങ്ങുന്നല്ലോ.
------------------------------------------------------------

Saturday, February 4, 2017

വീടൊതുക്കുമ്പോൾ / സെറീന


മരിച്ചവളുടെ വീട് ,
ഒരാൾക്കും ചെന്നെത്താനാവാത്ത ഒരു ഭൂഖണ്ഡമാണ്
ഉപ്പ് പാത്രം മുതൽ ഒളിപ്പിച്ചു വെച്ച ഡയറി വരെ .
അവളുടെ നോട്ടത്തിൽ മാത്രം തെളിയുന്ന വസ്തുക്കൾ
അവൾക്കു മാത്രം തുറക്കാനറിയുന്ന അടപ്പുകൾ
ജനാലപ്പുറത്തു അവളെന്നും തീറ്റുന്ന കാക്കകൾ
അവൾ മാത്രം കേൾക്കുന്ന ഒച്ചകൾ
അവൾക്ക് മാത്രമറിയുന്ന കൂട്ടുകൾ ,
തുള്ളിയിറ്റുന്ന ടാപ്പ് ,
കുടഞ്ഞു വിരിയ്ക്കുമ്പോൾ കിട്ടിയ
ഒറ്റക്കൊലുസ് ,
അടിച്ചുവാരുമ്പോൾ എടുത്തു വെച്ച കുഞ്ഞുസ്ലൈഡ്
നാളേയ്ക്കുള്ള മഞ്ഞ ടീഷർട് മുഷിഞ്ഞിട്ടാണെന്ന്
അവൾ മാത്രം കേൾക്കുന്നൊരു വേവലാതി
അവൾ മാത്രം കണ്ട നരകങ്ങൾ
കൂട്ടിയ തീയ് ,
വിരൽ കരിഞ്ഞിട്ടുമതിൽ നിന്നെടുത്ത പൂവുകൾ
പേര് കൊത്തിയ ചോറ്റുപാത്രം പോലെ
കാലഹരണപ്പെട്ട ഒരു ഹൃദയം
അവൾ പരത്തിയിട്ട വാക്കുകൾ
തനിച്ചുള്ള പറച്ചിലുകൾ
വിതറിയ മണങ്ങൾ
എത്ര ഒതുക്കിയാലുമൊതുങ്ങില്ലത്,
വാടകക്കുടിശ്ശിക തീർത്തു
അടക്കിയേക്കുക അവൾക്കൊപ്പം ആ വീട്
------------------------------------------------------------------