Wednesday, February 22, 2017

അവനവന്‍കുരുതി / ജയദേവ് നയനാർ


ഈ ഏറ്റുപറച്ചിലൊക്കെ 
 കുറച്ചു നേരത്തെ
സംഭവിക്കേണ്ടതായിരുന്നു
ഓരോ കാരണം കൊണ്ട്
മാറിപ്പോയെന്നേ ഉള്ളൂ.
ഇത്തവണ ഏറെ നിറം കൊടുത്ത്
തന്നെ വരയ്ക്കണമെന്നും
വിചാരിച്ചു. അതിനു വേണ്ടി
കടുത്ത കുറെ നിറങ്ങള്‍
കരുതിവെച്ചിരുന്നു. സൂര്യനെ
പിഴിഞ്ഞ് ചെഞ്ചായം.
കാടരച്ചു പച്ചിലച്ചായം.
പുഴയരിച്ചു വെള്ള.
കടല്‍ കുഴച്ചു നീല.
അപ്പോഴെക്കുമല്ലേ, ഒരു
കാറ്റു വന്നു കൂടെപ്പോകാം
എന്ന് മുടിയഴിച്ചിട്ടത്.
വന്നേ തീരൂ എന്നൊരു
മഴ കരഞ്ഞു കലങ്ങിയത്.
പിടയ്ക്കുന്ന ദൂരങ്ങള്‍ വന്ന്
പുടവത്തുമ്പില്‍ കടിച്ചുനിന്നത്.
അവരോടെക്കെയും ഓരോന്ന്
പറഞ്ഞു നടന്നു നടന്നാലതാണ്
പ്രശ്നം. നമുക്ക് സ്വയം
പറയാനുള്ളത് മുഴുവന്‍
അതിന്റെ പാട്ടിനു പോകുമല്ലോ.
അതും കഴിഞ്ഞു, വീണ്ടും ഇത്തവണ
എറ്റുപറയാനുള്ളത്‌ മൊത്തം
പ്രസാദാത്മകമായി തന്നെ
പറയണമെന്നും വാശിയായി.
അതിനായി, ഒരു നാട്ടുപുള്ളിന്റെ
 ശബ്ദം കടമെടുത്തുവച്ചിരുന്നു..
ഒരു കാട്ടാറിന്റെ മെയ് വഴക്കം
നേരത്തെ അറിഞ്ഞുവച്ചു. .
 വിരലുകളില്‍ ഒരു മാന്‍പേടയുടെ
കാല്‌ക്കുതിപ്പ് നിറച്ചിരുന്നു.
അപ്പോഴെക്കുമല്ലേ, വീണ്ടും
ഒരു പുഴു വന്നൊരു ചിറക്
വച്ചുതരുമോ എന്നാരായുന്നത്.
ഒരു നിശാശലഭം വന്ന്
ചിറകില്‍ ചിത്രമെഴുതുമൊ
എന്ന് യാചിക്കുന്നത്‌.
ഒരു പുഴ അതിന്റെ ഒഴുക്ക്
തിരിച്ചു ചോദിക്കുന്നത്.
ഒരു മഴ അതിന്റെ തണുപ്പ്
തിരിച്ചെടുക്കുന്നത്.
കവിതയിങ്ങനെ കറുത്തുകെട്ടി
കാറിക്കരഞ്ഞു നില്‍ക്കുമ്പോഴേക്കും
നനഞ്ഞുകുതിര്‍ന്നുതുടങ്ങുന്നല്ലോ.
------------------------------------------------------------

No comments:

Post a Comment