Friday, November 30, 2018

കറവ / ഉമാരാജീവ്

എഴുതിക്കഴിഞ്ഞ
വായിച്ചുകഴിഞ്ഞ
അറിഞ്ഞ
അനുഭവിച്ച
കവിതകളിൽ നിന്ന്
വാക്കുകൾ
അഴിഞ്ഞുപോകും

താട ചൊറിഞ്ഞു
ഇണക്കി കറന്ന
അകിട്ടിലെ
എണ്ണമിനുസം
വിരലറ്റത്ത്
ബാക്കിയാക്കി
കറവക്കാരൻ
തലക്കെട്ടുകൾ
കുടഞ്ഞുപെറുക്കും

പുൽനാമ്പുകൾ
ചിതറിയ
ആലയിലെ
പശുമണം
നിറഞ്ഞു പൊന്തി
ഉളളു മുഷിച്ചുകൊണ്ടിരിക്കും

തലേന്നാൾ
തറയിൽക്കിടന്ന്
അയവെട്ടിയവയുടെ
പുള്ളിയോ ചുട്ടിയോ
തിരഞ്ഞു
മേൽക്കട്ടികൾ
കൺതുറുപ്പിക്കും

ചെമ്മാനവും
ചോലവെള്ളവും
തിരഞ്ഞു
നിഴൽ വട്ടവും
നാട്ടുവഴികളും
പടിഞ്ഞ്
കൂട്ടത്തോടെ
കണിശതയോടെ
മറ്റൊരാലയിലേക്ക്‌
അകിടുവിങ്ങുമ്പോൾ
അലഞ്ഞെത്തും

വച്ചുമാറുന്ന
ഇടങ്ങളല്ലാതെ
കറന്നെടുക്കുന്ന
കൈകളല്ലാതെ
ഒന്നുമുണ്ടാവില്ല
പഴയതായി

മേൽക്കട്ടികളിലെ
തുറിച്ചകണ്ണും
മുശുക്കും
മാർത്തു വിളികളും
താങ്ങി നിന്ന
ആലയെ
അടയാളം
വച്ചുറങ്ങുന്നുണ്ടാവും
കവി.
_____________________

അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/നീ //എസ്.കലേഷ്

അങ്ങനെയിരിക്കെ

വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന്‌ പൊലിഞ്ഞുപോകും ഞാന്‍.

അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്‌
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്‌
വെക്കം നിന്റെ വീട്ടിലേക്ക്‌
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്‌.

ഇന്നത്തെപ്പോലെ
ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക്‌ ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.

ഉടന്‍ പിടഞ്ഞെണീറ്റ്‌
മുറ്റത്ത്‌ കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന്‌ നോക്കിച്ചിരിച്ച്‌
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക്‌ നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.

അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക്‌ പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്‌
ഞാന്‍ തൊട്ടുവിളിക്കും.

കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന്‌ രശ്‌മികള്‍
പൊടുന്നനെ എന്നിലേക്ക്‌ പുറപ്പെടും.

പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.

നീ വിളിച്ചുപോന്ന എന്‍പേര്‌
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്‌ക്കും മീനാകും.

മീനിന്‍ പിടപ്പുകണ്ട്‌
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക്‌ തുഴയുകയാണെന്നു കരുതി
നാവ്‌ നനച്ചുതരും.


വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്‌
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്‌
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.

പൊടുന്നനെ നീ കൈപൊക്കുന്നത്‌
എന്നെ തൊട്ടതാകുന്നു.

നെഞ്ചിലേക്ക്‌ നീ കൈതാഴ്‌ത്തുന്നത്‌
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.

ശ്വാസംമുറുകി നീ കുറുകുന്നത്‌
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.

എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന്‌ മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്‌
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ്‌ തപ്പിത്തുടങ്ങും.

മക്കള്‍ സോപ്പുതേച്ച്‌
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.

വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്‌
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ...

വീട്‌, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട്‌ തൊടാനാകില്ലല്ലോ...

തുടരെ
നമ്മള്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ നടക്കും.
വഴിവക്കുകളില്‍ അലസം നില്‌ക്കും.
ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
മത്സരിച്ച്‌ കണ്ടുപിടിക്കും.
മക്കള്‍ പഠിച്ച കലാശാലകളിലേക്ക്‌ ചൂണ്ടും.
മക്കളുടെ മക്കള്‍ പഠിച്ച പ്‌ളേസ്‌കൂള്‍ പടിക്കല്‍
മക്കളുടെ മക്കളേപ്പോലെതന്നെ
എന്നോടു ചിണുങ്ങുമല്ലോ നീ.

ഇങ്ങനെ
ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം
നമ്മള്‍
മാറിമാറി പുതുക്കിപ്പണിയും.

വീട്ടില്‍
എന്റെ ശവമടക്കു കഴിഞ്ഞിട്ടുണ്ട്‌.

ഞാന്‍ ചെയ്‌തുപോയ പൊള്ളയും ശൂന്യവുമായ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്‌
ആരൊക്കെയോ
എന്റെ വീട്ടുമുറ്റത്തുണ്ട്‌.

നിന്റെ സംസ്‌ക്കാരം ഇതാ, തുടങ്ങി.

എന്റെമാത്രമെന്റെമാത്രമെന്നു-
ഞാനെത്രവട്ടം പറഞ്ഞ
നിന്റെ ദേഹം
ശവക്കുഴിക്കുള്ളിലേക്ക്‌
ഒറ്റയ്‌ക്കുപോണപോക്കുകണ്ട്‌
ഞാനും അലറിവിളിക്കും

ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
നിന്റെ മരിച്ചടക്കം
എങ്ങനെ സഹിക്കും ഞാന്‍.

പിന്നെപ്പിന്നെ
കാലങ്ങള്‍ പോകുന്നത്‌
നമ്മള്‍ അറിയാതാകും.

ഇടയ്‌ക്കിടെ
നാട്ടില്‍ പോയി
തിരിച്ച്‌
മണ്ണിനടിയിലൂടെ ഞാന്‍
നിന്റെ കുഴിമുറിയിലേക്ക്‌ നീന്തിത്തുടിക്കും.

മഴ പിളര്‍ന്നുപെയ്യുകയാണ്‌
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.

വിജനമായ ഒഴിവിടങ്ങളില്‍
അമരുകയും
കെട്ടിപ്പുണരുകയും
കടന്നുപിടിക്കയും
ചെയ്യുന്നു
പുല്‍നാമ്പുകള്‍.

കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?
___________________

Thursday, November 29, 2018

ഓർമ്മയ്ക്കും മറവിക്കുമിടയിൽ / ബൃന്ദ പുനലൂർ

ഉന്മാദം
അനേകം ചിറകുകളുള്ള
പക്ഷിയാണ്.

ചിലപ്പോൾ
ഒരുമിച്ച് ചിറകു വിടർത്തും
ഓരോന്നും
ഓരോ അതിരിലേക്ക്
ആയം പിടിക്കും
എല്ലാംഒന്നൊന്നായി
ഒടിയുകയും ചെയ്യും.
താഴേക്ക് വീഴുന്നതറിയാതെ
ഏതെങ്കിലുമൊരു ഹൃദയത്തെ
അള്ളിപ്പിടിക്കും.

പാറക്കെട്ടുകൾക്കിടയിൽ
പതഞ്ഞു പിടയുന്ന
ജലപാതം പോലെ
തീക്ഷ്ണമായ ചിലത്
ഓർമകളിൽ നിന്ന്
ചിതറിത്തെറിക്കും.

ചിലത് മറവിയുടെ
മൂർച്ചകളിലേക്ക്
തീ പിടിക്കും .
ഇരുണ്ട കാടകങ്ങൾ
കത്തിപ്പിടയും പോലെ
അഗ്നി സൂചികൾ
പച്ചമരങ്ങളുടെ
നെഞ്ച് തുളയ്ക്കും പോലെ
ചിലതൊക്കെഊർന്നു വീഴും.

ഞാനെന്നും നീയെന്നും
സ്വപ്നമെന്നും പേരുള്ളവ
എന്നേയ്ക്കും മാഞ്ഞു പോകും.
ഏതോ ചിറകടിയൊച്ച
തൊടാനാഞ്ഞ പോലൊരു
ഓർമ്മ മുഖംതിരിച്ചു നിൽക്കേ
പിറുപിറുത്തും പരിഹസിച്ചും
വഴിപോക്കരൊക്കെ കടന്നു പോകും.

തിരിഞ്ഞു നോക്കാതെയുള്ള
ചില കടന്നുപോകലുകളാണ്
അസഹനീയം.
മറവിക്കും മായ്ക്കാൻ പറ്റാത്ത
ചിലതൊക്കെയുണ്ട്.

        

പച്ച നിറം കൊണ്ട് ആനയെ വരയ്ക്കുന്ന പെൺകുട്ടി /വിഷ്ണുമോഹൻ.കെ

ഒരിക്കലും ആനയെ കണ്ടിട്ടില്ലാത്ത
ഒരുവൾ
പച്ച നിറം കൊണ്ട്
ആനയെ വരക്കുന്നു.
ചുവപ്പു കൊണ്ടൊരു കൊമ്പും.
അവളുടെ കടലിന് മഞ്ഞനിറമാണ്;
പച്ചയിൽ കടുംകാപ്പി കുത്തുകളോടുകൂടിയ
കുഞ്ഞുമീനുകളുള്ള ഒന്ന്.
അവളുടെ പൂക്കൾക്ക്
കറുത്ത നിറമായിരുന്നു;
അവൾ പൂക്കളെ
കണ്ടിട്ടുണ്ടായിരുന്നെങ്കിൽ കൂടി!!

സ്വപ്നത്തിലേതുപോലെ
നീണ്ട മുടിയോ
കറുത്ത മറുകോ ഇല്ലാത്ത അവൾ
നീണ്ട സ്വർണ മുടിയോടു കൂടിയ
ഒരുത്തിയെ വരച്ച്
സ്വന്തം പേര് വിളിക്കുന്നു.

ഏറ്റവും പ്രിയ്യപ്പെട്ട നീല നിറം
വരച്ചു ഫലിപ്പിക്കാൻ
പ്രയാസമുള്ള എന്തിനോവേണ്ടി
മാറ്റി വച്ചിരിക്കുന്നു.
വയലറ്റുകൊണ്ട്
നേർത്തു മെലിഞ്ഞ ഒരുത്തനെ
വരച്ചു ചേർത്തതാണ്
എനിക്കേറ്റവും പ്രിയപ്പെട്ടത്.

രാത്രി ഏറെ വൈകിയോടുന്ന
തീവണ്ടി വരക്കാൻ അവൾക്ക്
ഏറെ പ്രയാസമൊന്നുമില്ല...
കൊഴുത്ത മഞ്ഞ വെളിച്ചം കൊണ്ട്
അവ്യക്തമായി അതിന്റെ ജനലുകളും....

പക്ഷേ
എത്രകണ്ട് സൂക്ഷ്മതയോടെ
ശ്രമിച്ചിട്ടും
അതിൽ ഒറ്റക്കിരിക്കുന്ന
പെൺകുട്ടിയെ വരച്ചു ചേർക്കാൻ
അവൾക്ക് കഴിയുന്നേയില്ല.

അവളുടെ വീട്
മഴവില്ലുകൾക്കിടയിലാണെന്ന്
നിങ്ങൾ വെറുതേ
തെറ്റിദ്ധരിച്ചതാണ്.
________________________________

Saturday, November 17, 2018

എന്റെ രാഷ്ട്രീയം / മേതിൽ രാധാകൃഷ്ണൻ

എന്റെ രാഷ്ട്രിയം
ഒരു വിത്തിൽ നിന്ന് നേരിട്ടു കിളിർക്കുന്നു,
ഇരുമ്പയിരിൽനിന്ന് ഉലയിലേക്കും
ആയുധത്തിലേക്കും പടരുന്നു,
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ നിന്ന്
വെളിച്ചത്തിന്റെ അരാജകത്വത്തിലേക്ക് കൊക്കെടുക്കുന്നു.
എന്റെ മോതിരവിരൽ
നൂറു മോതിരത്തിന്റെ വധുവായൊരു ഞാഞ്ഞൂളാകുന്നു...
മണ്ണിന്നടിയിൽ അതിനു വഴിയറിയാം.
എന്റെ രാഷ്ട്രീയം ഒരു വിവാഹമാകുന്നു,
ആത്മാവും വിശപ്പും തമ്മിലുള്ള വിവാഹം.
എല്ലാ ജീവജാലങ്ങളെയും കൂട്ടി ഘടിപ്പിച്ചുണ്ടാക്കിയ
ഒരൊറ്റ ജീവിയാകുന്നു ഞാൻ.
മഴയത്ത് വളപ്പിലെയും ,വയലിലെയും
മാളങ്ങൾ നിറയുമ്പോൾ
മെത്തയിൽ ഞാൻ തിരിഞ്ഞുകിടക്കുന്നു
തീൻമേശയിലെത്തുന്ന ഓരോ മുട്ടയപ്പത്തിലും ഞാൻ പൊരിയുന്നു
ഓരോ പാമ്പും എന്റെ  ദീർഘോച്ഛ്വാസമാകുന്നു.
തെരുവിൽ മലർത്തിയടിക്കപ്പെടുന്ന ഓരോ പെണ്ണിലും
എന്റെ പൊക്കിൾക്കൊടി മുറിയുന്നു,
ഓരോ ചെന്നായയും എന്റെ വിശപ്പാകുന്നു,
കാട്ടിൽ കൊല്ലപ്പെടുന്ന ഓരോ പോരാളിയിലും
പ്രകൃതി പോലെ ഞാൻ നിറയുന്നു,
ഓരോ കാരാഗൃഹവും  എന്റെ ദുശ്ചരിതമാകുന്നു,
ഓരോ മനുഷ്യനും എന്റെ മുഷ്ടിയാകുന്നു,
ഓരോ മൗനവും എന്റെ മരണമാകുന്നു;
എന്റെ രാഷ്ട്രീയം ഭൗമികമാകുന്നു-
എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി
അതു തുടർന്നുകൊണ്ടിരിക്കും....

അപായഗ്രന്ഥി / ജയദേവ് നയനാർ

കാറ്റു കീറുന്ന
മേഘത്തുണ്ടുകളെ
കൂട്ടിത്തുന്നുന്ന
പണിയായിരുന്നു.
വാഴക്കയ്യിലിരുന്ന്
നൃത്തം പഠിപ്പിച്ച്
കീറിത്തുന്നുമായിരുന്നു.
ഇരുട്ടിൽ വിടരുന്ന
പൂക്കൾക്ക് ഓരോ നിറം
കൂട്ടിക്കൊടുക്കുമായിരുന്നു.
മീനുകളെപ്പെറാത്ത
മച്ചിക്കുളങ്ങൾക്ക്
ദത്തു നിൽക്കുമായിരുന്നു.
ഓരോ ഉമ്മയ്ക്കും
കണ്ണsക്കുമായിരുന്നു.
.
പിന്നെയെന്തായിരുന്നു.
ഉറുമ്പുകളുടെ കൂട്ടിൽ
കടിപ്പെരുന്നാളിന്
കാണിക്കയായിരുന്നു.
മെലിഞ്ഞ പുഴകളെ
കടലിൽ നീന്താൻ
ലൈസൻസ്
എടുത്തുകൊടുപ്പായിരുന്നു.
മടങ്ങാൻ വൈകുന്ന
കിളികൾക്കായ്
രാത്രി മുഴുവൻ
ഓട്ടോ ഓടിച്ചിരുന്നു.
.
ഒരു കാര്യം ചെയ്യ്.
ഇനിയെന്നാൽ
മുറ്റത്തുണക്കാനിട്ട
ആ മഴവില്ലിന്റെ
നടുവൊന്ന്
നീർക്ക്.
___________________