Friday, July 24, 2020

പെണ്മണങ്ങൾ / സ്റ്റെല്ല മാത്യു

കൊയ്ത്തു പാടത്ത്
പെണ്ണിന്റെ
ചുണ്ടുവരമ്പുകളീന്നുതിർന്ന
ചുംബനവിത്താണ്.

പെൺമുഖത്തിരമ്പിക്കയറുന്നു
തേവുചക്ര പ്രണയജലം.
രണ്ടു മീൻകുഞ്ഞുങ്ങൾ
മുട്ടിയുരുമ്മുമിടത്തിൽ
ചുണ്ടുമ്മകൾ
എടുത്തു ചാടുന്നു.
അന്നത്തെ പകലിൽ
ചുവർവരമ്പിൽ
നീ വൃശ്ചികത്തിലെ നെൽപ്പൂക്കൾ
വരച്ചിട്ടു.
നെഞ്ചോടടുക്കിയ ഋതുപുസ്തകത്തിൽ
അവളതിൻ്റെ ഇതളുകൾ
നമ്മുടെ കുഞ്ഞുങ്ങൾക്കായി എടുത്തുവച്ചു.
അത്രയും പ്രിയപ്പെട്ടവനോട്
ഇനിയെന്തൊക്കെയാണ് വൃശ്ചികപ്പെണ്ണേ മൂളാനുള്ളത്?
എന്തൊക്കെ പ്രതീക്ഷകളിലാണ്
നീയുണരുന്നത് ..?
അവളുടെ വരികൾ.
പാടത്തിൽ
അന്നിരുന്നുകണ്ട ഞാറ്റുസ്വപ്നങ്ങൾ.
ആഴങ്ങൾ കിതപ്പിൻ്റെ ഉഴവുചാലുകൾ.
ആത്മരതിക്കുമേൽ
അവളുടെ കവിത കൊയ്തിട്ട വിത്തുകൾ
വെയിൽ വിയർപ്പിറ്റിൽ
നനഞ്ഞു താണു.
സൃഷ്ടിയുടെ ചിനിപ്പ്
സ്വയംപിളർന്നു.
ഇളംചൂടിൻ്റ ചതുപ്പു നുണഞ്ഞു.
ആദ്യമുളയിലെ ഈറ്റുനാരുകൾ
നേരിൻ്റെ ഉൾപ്പരപ്പിലേക്ക്
കിനിഞ്ഞിറങ്ങി.
പച്ചക്കാടിൻ്റെ കനപ്പുകാവലിൽ
വെയിൽനടത്തത്തിൻ്റെ ആത്മാവ്
വിരലിൽ തൊട്ടു.
പാതിരാത്രിയിലെ പന്തവെളിച്ചത്തിൽ
ഉറുക്കഴിഞ്ഞുവീഴുന്ന പെണ്ണിൻ്റെ ഉറക്കുപാട്ട്.
പാടിനിറുത്തിയ അവൾ ഓടക്കുഴലിടറിയ മറുവശത്തേക്കു കാതുചേർത്തുറങ്ങുന്നു.
അതിരിലെ
ചുറ്റുവള്ളികൾനിറഞ്ഞ പച്ചക്കമ്പ്
പുലരിനോട്ടത്തിൽ
ആകാശസ്വപ്നംതൊട്ടു ചുവന്നു.
ചുവടുപറിയുന്ന മണ്ണിൽ
അപ്പോഴും
നനുത്ത്
പെണ്ണിൻ്റെ
പെയ്ത്തുമണം. 
അവൾ വിയർത്ത കറ്റകളുടെ
കൊയ്ത്തുമണം.

           

....../ഹാരിസ് എടവന

തൂക്കിക്കൊല്ലാൻ
വിധിക്കട്ടെ കവിക്ക്
അന്ത്യാഭിലാഷമായി
കവിതയെഴുതാൻ
അനുമതി ലഭിച്ചു

തൂക്കുന്നതിനു
മുമ്പേയുള്ള രാത്രിയില്‍
കവി കവിതയെഴുതാന്‍ തുടങ്ങി

ഒരോ വരിയെഴുതുമ്പോഴും
ഒരോ അത്ഭുതങ്ങള്‍ സംഭവിച്ചു

ഒന്നാമത്തെ വരിയെഴുതുമ്പോള്‍
ഒരു പോലീസുകാരന്‍
ഒരു പനിനീര്‍ച്ചെടി നട്ടു

രണ്ടാമത്തെ വരിയെഴുതുമ്പോള്‍
ഒരു ന്യായാധിപന്‍
തൻ്റെ ജോലി ഉപേക്ഷിച്ചു

മൂന്നാമത്തെ വരിയെഴുതുമ്പോള്‍
വൃദ്ധനായ മനുഷ്യന്‍ 
നഗരപുറമ്പോക്കില്‍ അലഞ്ഞു തിരിയുന്ന
പൂച്ചകള്‍ക്കും
നായകള്‍ക്കു
 ഭക്ഷണവുമായി
പുറപ്പെട്ടു

നാലാമത്തെ വരിയെഴുതുമ്പോള്‍
അമ്പത് പേര്‍ ജയില്‍ ചാടി

അഞ്ചാമത്തെ വരിയില്‍
ഗര്‍ഭിണിയായ തെരുവുപെണ്ണിനൊരുവന്‍
അഭയം നല്‍കി

ആറാമത്തെ വരിയില്‍
പാതിരാത്രിക്കൊരു
പുരോഹിതൻ
തെരുവില്‍ നിന്നും
നീതിയെപ്പറ്റി സംസാരിച്ചു

ഏഴാമത്തെ വരിയില്‍
രാജകുമാരി 
ഒരു വിപ്ലവകാരിക്കൊപ്പം
കൊട്ടാരം വിട്ടിറങ്ങി

എട്ടാമത്തെ വരിയില്‍
രാജപുരോഹിതന്‍
കൊലചെയ്യപ്പെട്ടു

ഒമ്പതാമത്തെ വരിയില്‍
നഗരം
കത്താന്‍ തുടങ്ങി

പത്താമത്തെ വരിയില്‍
അനാഥര്‍ക്കു വേണ്ടിയൊരാള്‍
വയലിന്‍ വായിക്കാന്‍ തുടങ്ങി

പതിനൊന്നാമത്തെ 
വരിയെഴുതാതെ കവി
തൂക്കുമരത്തിലേക്ക് ഏകാകിയായി
നടന്നു.

....../ഹാരിസ് എടവന

വൈകിയാണെങ്കിലും
നേര്‍ത്ത മഴചാറ്റലിലൂടെ
കുട ചൂടാതെ
അവന്‍ വന്നു...

എന്റ് കൈ മുറുകെ പിടിച്ചു
പൊട്ടിക്കരഞ്ഞു
കെട്ടിപ്പിടിച്ചു

എന്റെ മരണത്തില്‍
അത്യഗാധമായ ദുഖം രേഖപ്പെടുത്തി
എന്റെ കുഴിമാടമെവിടേയെന്നു ചോദിച്ചു
അവിടയവന്‍ പൂവുകള്‍ വെച്ചു
വീണ്ടുമെന്റരികിലെത്തി
എന്റെ സംസ്ക്കാര ചടങ്ങുകളില്‍
പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നു സങ്കടപ്പെട്ടു
കല്ല്യാണത്തിനും വന്നില്ലെന്നു
ഞാനോര്‍മ്മിപ്പിച്ചു
കുട്ടികളുണ്ടായപ്പോഴും
ആശുപത്രിയിലും
വന്നില്ലല്ലോയെന്നു ഞാന്‍ പരിഭവിച്ചു

അവനെന്നെ വീണ്ടും
കെട്ടിപ്പിടിച്ചു..
മരണം ജീവിതത്തെ
ഉദാത്തമാക്കുന്നുവെന്ന
മഹദ് വചനം പറഞ്ഞു
വിശപ്പ് വിപ്ലവത്തെ ആളിക്കുന്നുവെന്നും
രോഗം ശുഭകരമായ നാളയിലേക്കുള്ള
പ്രതീക്ഷയുടെ തിരികളാണെന്നും
മൊഴിഞ്ഞു

അവനെന്റെ മുഖത്തു നോക്കി
ഞാനെഴുതിയ കവിതകള്‍ വായിച്ചു
ഞാനത് കേട്ട് പൊട്ടിക്കരഞ്ഞു

അവനെന്റെ വിപ്ലവഗാനങ്ങള്‍
ആലപിച്ചു
ഞാന്‍ വീണ്ടും പൊട്ടിക്കരഞ്ഞു

മരിച്ചവര്‍ കരയാന്‍ പാടില്ലെന്നു
അവനെന്നെ ഓര്‍മ്മിപ്പിക്കുന്നു
ജീവിച്ചിരിക്കുന്നവരെപ്പോലെ
ദുര്‍ബലരാവരുത്
മരിച്ചവര്‍ കരുത്തരാണു
ലോകത്തെ വേട്ടയാടിയവരൊക്കെയും
മരിച്ചവരാണെന്നു
മുദ്രാവാക്യം വിളിക്കും പോലെയവന്‍
പറഞ്ഞു

അവനു കുറച്ചു തിരക്കുണ്ടെന്നവന്‍
മരിച്ചവരേറെയുണ്ടത്രെ

സുഹൃത്തേ
എനിക്കായ് ഞാനെഴുതിയ
കവിത
ഒന്നു വായിക്കൂ

അറുത്ത മൃഗത്തിനടുത്തനാഥമായ 
കയറുപോലെ
ഒരു കയര്‍
എന്റെ മുറിയിലുണ്ട്
മഹസ്സറിലില്ലാത്ത
കവിത
കുരുക്കില്‍
കുടുങ്ങിയിരിപ്പുണ്ട്
ഒന്നു ചൊല്ലൂ
മരിക്കുന്നനേരത്തെനിക്കത്
ചൊല്ലുവാന്‍ കഴിഞ്ഞില്ല...

അവന്‍ ചിരിക്കുന്നു

അവസാനത്തെ വരികള്‍
ഉറക്കെ ചൊല്ലുന്നു

അനുശോചനങ്ങള്‍
മധുരം ചേര്‍ത്ത പരദൂഷണങ്ങളാണ്.

Saturday, July 18, 2020

......./ലിഖിത ദാസ്

എന്റെ എഴുത്തുമുറിയിൽ 
നിനക്കു വേണ്ടിയെഴുതി ബോധിപ്പിക്കുന്ന 
ഒടുവിലത്തെ കവിതയാകുമിത്.
ഞാൻ ചത്തുപോയാൽ നീയും 
ഉടനെയങ്ങ് മരിച്ചുപോന്നേക്കണം.
എങ്ങനെയെന്ന് ചോദിക്കണ്ട
- എങ്ങനേലും.

നീയാ മുറി കണ്ടോ..
അതിൽ നിറയെ നമ്മളാണ്.
അയയിൽ വിയർപ്പു വറ്റാൻ 
വിരിച്ചിട്ട തുണിയിൽ, 
കട്ടിൽ വിരിപ്പിൽ, കുടഞ്ഞിട്ട തോർത്തിൽ
- നമ്മുടെ മണം.
അതൊക്കെയും ഞാൻ മരിച്ചു
മിനിറ്റുകൾക്കകം വാർന്നുപോകും. 

നീയൊറ്റയ്ക്കൊന്ന് ആ പുതപ്പിനടിയിൽ
കയറിനോക്കൂ... 
നിനക്ക് മരണത്തോളം ഭയം തോന്നും.
വെപ്രാളപ്പെടും.
കിടക്കയിൽ ഞാൻ ശൂന്യമായ 
ഒരിത്തിരി സ്ഥലം
മരുഭൂമി കണക്ക് പരന്നു വലുതായി 
നിന്നെ ഉഷ്ണിപ്പിക്കും.

നിന്റെ പ്രിയപ്പെട്ട വാച്ചുകളൊക്കെയെടുത്ത്
സമയം നോക്കൂ..
അവയൊക്കെയും എനിയ്ക്കൊപ്പം 
മരിച്ചുപോയിക്കാണും.
നിനക്ക് സമയം തെറ്റും - കാലം തെറ്റും.
കൂട്ടം തെറ്റിയ കുഞ്ഞിനെപ്പോലെ നീ 
വീടിനകത്ത് വിരണ്ടോടും.

അടുക്കളയിൽ ചെന്ന് നോക്കൂ..
നീയെത്ര പാകം ചെയ്താലും 
നമ്മുടെയാ രഹസ്യക്കൂട്ട്
അടുക്കള തിരിച്ചു തരില്ല‌.
സ്ഥാനം തെറ്റാതെ കണ്ണടച്ചു പിടിച്ച് 
ഉപ്പെന്നും പുളിയെന്നും മുളകെന്നും 
നിനക്ക് കയ്യെത്തിക്കിട്ടില്ല‌.
പരസ്പരം ചുറ്റിപ്പിടിച്ചു നമ്മളു നിന്നിരുന്ന 
അടുക്കളയിടങ്ങളൊക്കെയും 
വീടുമാറിക്കയറിയവനെന്നപോലെ 
നിന്നെ പകച്ചുനോക്കും.

ആകാശത്തോളം വളർത്തിയെടുത്തൊരു
വീട് ഒറ്റ രാത്രികൊണ്ട് 
ഒരു ചിതൽപ്പുറ്റോളം ചെറുതാകും. 
അപ്പോൾ, 
ഒടുവിൽ നീയെന്നെ തൊട്ടതോർക്കണം
അതേ തണുപ്പ് എല്ലായിടവും
പരന്നു നിറയും‌.
തണുത്ത ചുവരുകൾ തണുത്ത നിലം
- എല്ലായിടത്തും തണുപ്പ്.
മരണത്തോളം ആഴമുള്ളത്.

പുറം തിണ്ണയിൽ രാത്രികാലങ്ങളിൽ 
നമ്മളിരിക്കുന്നിടത്ത് പോയി 
എന്റെ കസേരയിൽ ഇരിക്കണം.
കസേരക്കയ്യിൽ എന്റെ വിരലോടുന്നുണ്ടോയെന്ന് 
സൂക്ഷിച്ചു നോക്കണം.
'പെണ്ണേ..'യെന്ന് പതിഞ്ഞു വിളിയ്ക്കണം.
പ്ലാവിന്റെ ചോട്ടിൽ നിന്നോ
കിണറിനപ്പുറത്തു നിന്നോ 
എന്റെ  മറുവിളിയോർക്കണം.
ഇല്ലാ..ഞാൻ വരവുണ്ടാകില്ല.

അന്തിച്ചർച്ചകളും 
വൈകിയുറക്കവും കഴിഞ്ഞ് 
രാവിലെ മധുരപ്പാകത്തിൽ 
നിനക്കൊരു കട്ടന്റെ കുറവുണ്ടാകും.
ഞാനില്ലായ്മകളിൽ നിന്റെ ഭാരിച്ച 
നഷ്ടങ്ങളിലൊന്ന്
അതായിരിക്കും എന്നെനിയ്ക്കുറപ്പുണ്ട്.

ഞാനങ്ങു പോയാൽ അനേകകാലം 
പൂട്ടിയിട്ടൊരു മുറി കണക്ക്
നിന്റെ ഹൃദയത്തിൽ 
കടവാതിലുകൾ പാർപ്പു തുടങ്ങും‌.
ഇടനേരങ്ങളിൽ,
ഉന്മാദത്തിന്റെ മൂർധന്യത്തിൽ 
നീയെന്റെ പേരു നീട്ടിവിളിയ്ക്കും.
നിലത്തുരുണ്ടു വിലപിച്ചേക്കും.

എനിയ്ക്കുറപ്പുണ്ട്‌ - 
ഞാനില്ലായ്മകളിൽ വെന്തു വെന്ത് 
ഉടലുവറ്റി വേരു ചീഞ്ഞു നീ വീണുപോകും.
അന്നേരം വാരിയെടുത്ത് ചുറ്റിപ്പിടിയ്ക്കാൻ
എനിയ്ക്ക് വിരലുകളുണ്ടാവില്ല.
ഉമ്മ വയ്ക്കാനൊരു ചുണ്ടുപോലും
ബാക്കി ശേഷിക്കില്ല.
ശ്വസിച്ചുണരാൻ എന്റെ മണം പോലും 
നിനക്കു കിട്ടില്ല.

നോക്കൂ,
നിന്നോളം ഞാനും എന്നോളം നീയും 
വളർന്നു നിൽക്കുമ്പോൾ മാത്രമല്ലേ
പച്ച തെഴുക്കുന്നത് - പടർപ്പുണ്ടാകുന്നത്
ഞാനില്ലാതാവുകയെന്നാൽ 
നിനക്കൊരു വീടു നഷ്ടപ്പെടുകയെന്നാണ്.
അതുകൊണ്ട്- 
അക്കാരണം കൊണ്ടുമാത്രം മനുഷ്യാ,
തീർച്ചയായും നീ എനിയ്ക്കു ശേഷം
വളരെപ്പെട്ടെന്ന് മരിച്ചു വന്നേക്കണം.

......./നോർമ്മാ ജീൻ

ഉറങ്ങാൻ കിടക്കുമ്പോൾ 
ജനൽകമ്പിമേൽ 
തട്ടി തകരുന്ന 
മഴത്തുള്ളികളുടെ ഒച്ച 
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു 
ദൂരെയേതോ 
മലയടിവാരത്തിലുള്ള  
ആശ്രമത്തിലെ 
വൃദ്ധ സന്യാസികൾ 
ജാഗരണ പ്രാർത്ഥനകളിൽ 
മുഴുകിയിരിക്കുന്നു 

ലോകമുറങ്ങി കിടക്കുമ്പോൾ 
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ 
ഏകാന്തത ആവശ്യമുള്ളോരു 
സംഗതിയാണ് 
പ്രിയമുള്ളൊരാൾക്ക് വേണ്ടി 
പൂപ്പാത്രമൊരുക്കുന്ന പോലെ 
സ്നേഹത്തോടെ 
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു

പെട്ടെന്ന് 
ലോകത്തോട് മൊത്തം 
എനിക്ക് സ്നേഹം തോന്നി 
ലോകം എന്നെയോ 
ഞാൻ ലോകത്തെയോ 
മറന്നു  വെച്ചതെന്ന 
സന്ദേഹത്തിൽ 
രമ്യതകളുടെ വഴികളെ പറ്റി 
ചിന്തിച്ചു തുടങ്ങി 
തള്ളിപ്പറഞ്ഞ സ്നേഹിതരോട് 
വേണ്ടെന്ന് വെച്ച കാമുകരോട് 
കൈ കടിച്ചു മുറിച്ച 
അയല്പക്കത്തെ  
നായയോട് പോലുമെനിക്ക് 
അലിവ് തോന്നി 

അമ്മച്ചിയുടെ 
കോന്തലയിൽ നിന്ന് 
മുന്നിലേക്ക് ചിതറി തെറിച്ച 
മുല്ലപ്പൂ മൊട്ടുകളോളം 
ഞാൻ  ജീവിതത്തെ സ്നേഹിച്ചു 
വെറുക്കുവാൻ കണ്ടെത്തിയിരുന്ന 
കാരണങ്ങളിൽ കയറി നിന്ന് 
കഴിഞ്ഞ കാലങ്ങളിലെ 
മനുഷ്യരെന്നെ നോക്കി 
വെള്ള പതാകകൾ വീശി 
ജീവിതത്തെ സ്നേഹിക്കുവാൻ 
നാം കണ്ടെത്തുന്ന വാക്കുകൾ 
കൂട്ടി ചേർത്ത് ഞാൻ  
പാട്ടുകൾ തുന്നി തുടങ്ങി

Friday, July 17, 2020

......../വിപിത

നാട്ടിൽ കല്യാണമായിരുന്നു. 
ബിരിയാണിക്കല്യാണം എനിക്ക് ഒത്തിരി ഇഷ്ടമാണ്. 

ആകെ കൂടി ചിക്കൻ കാല് കിട്ടുന്നത് 
കല്യണത്തിനാണ്. 

എരിവിനൊന്നും നാക്ക് തോക്കൂല്ല. 

രുചിച്ചു രുചിച്ചു, കൊതിച്ചു കൊതിച്ചു ഞാൻ 
തീറ്റ പതിയെയാക്കും. 

പതിമൂന്നാന്തി കല്യാണത്തിന് 
പോകുന്നെ ഞാനിപ്പോഴേ 
കിനാവ് കണ്ടു.

പെട്ടെന്നമ്മച്ചി നല്ല കുപ്പായമില്ലാതെങ്ങനെ കല്യാണത്തിന് പോകുമെന്ന് ചുണ്ട് മലർത്തി. 

ആകെയുള്ളതൊന്ന് കരിമൻ തല്ലി. 

അതിട്ടു പോയാൽ പള പള മിന്നുന്ന കുപ്പായക്കൂട്ടത്തിൽ ഞാൻ ഒറ്റയ്ക്കാവുമെന്ന്  അമ്മച്ചീ. 

സരളാമ്മേടടുത്തൂന്ന് അമ്മൂന്റെ കുപ്പായം മേടിക്കാം. 

അമ്മച്ചി പറഞ്ഞൊടനെ, 
ചെരുപ്പില്ലാണ്ട് ഞാൻ ഒറ്റ ഓട്ടം വച്ചു. 

കല്ല് പൊത്തു, ചാണാൻ ചവിട്ടി, 
അട്ടയെ ചമ്മന്തിയാക്കി. 

സരളമ്മയോട് ഒറ്റ ശ്വാസത്തിൽ 
കാര്യം പറഞ്ഞു. 

എല്ലാം ഉഷാറ്. 

ഒരു മഞ്ഞ കുപ്പായമാരുന്നു. 
ഇച്ചിരി നൂല് വിട്ടിട്ടൊണ്ട്. 

അവിടവിടെ നിറം പിടിച്ചിട്ടൊണ്ട്. 

സാരമില്ല. 

കാണാൻ കൊള്ളാം. 

എന്റെ കുപ്പായത്തേക്കാൾ ഭംഗീണ്ട്. 

2.

പതിമൂന്നാന്തി ഞാൻ വീട്ടിലെ പൂവനെ 
തോപ്പിച്ചുണർന്നു. 

കുളിച്ചു, എനിക്ക് തണുത്തതേയില്ല. 

അമ്മച്ചി എന്റെ കണ്ണെഴുതി. 

അമ്മച്ചീന്റെ സിന്ദൂരപ്പൊട്ടീന്ന് 
എനിക്കും കുത്തിയൊന്ന്. 

ഒരു റോസാപൂ ചെവിക്കടുത്തായി 
വച്ചു. 

അമ്മ ഓയിൽ സാരീ ഉടുത്തു. 

ഞങ്ങൾ പൊറപ്പെട്ടു. 

മണവാട്ടിക്ക് എന്തോരം പൊന്നാ.

കുപ്പായത്തിനെന്തൊരു മിനുപ്പ്. 

എല്ലാർക്കും ഉഗ്രൻ കുപ്പായം. 

സ്വർഗ്ഗത്തിന്റെ ഒരു തുണ്ട് താഴേക്ക് 
വീണെന്ന് തോന്നിപോയി. 

നിനക്കാതെ പക്ഷെ ഒന്നുണ്ടായി. 

അമ്മു ഓടി വന്നു. 

സീതേം മാലൂം ഷീബേം കാർത്തുവും, 
പിന്നമ്മമാർ, അമ്മാവന്മാർ, സകലരുമുണ്ട്. 

അമ്മു എന്റെ കുപ്പായത്തിലോട്ട് കടുപ്പിച്ചു നോക്കി. 

ഒറ്റ ചിരിയിൽ, ഞാൻ സ്വർഗ്ഗത്തീന്ന് ഒറ്റയടിക്ക്, 
നരകത്തിലെ തിളച്ച എണ്ണയിൽ വീണു. 

അയ്യേ! ഞങ്ങടെ വീട്ടിലെ ടി വി  തൊടയ്ക്കുന്ന 
എന്റെ പഴേ കുപ്പായം. 

ചിരി മുഴങ്ങി. 

സരളാമ്മയുടെ മുഖം മങ്ങി. 

എന്റമ്മച്ചി കണ്ണ് നെറച്ചു.

ഞാൻ നിവർന്നു നോക്കിയില്ല. 

ഉണ്ണാനിരിക്കുമ്പോൾ 
കണ്ണീരു കാരണം ബിരിയാണി കണ്ണിൽ 
നിന്ന് മറഞ്ഞു. 

എന്റെ നാവ് രുചിച്ചതേയില്ല. 

കോഴിക്കാല് ഞാൻ തൊട്ടതേയില്ല. 

പിന്നൊരിക്കലും ബിരിയാണി എന്നെ 
കൊതിപ്പിച്ചതേയില്ല.

Sunday, July 12, 2020

ഒറ്റ്/ജയദേവ് നയനാർ

ഇല്ലാത്ത ഒരു
രാജ്യത്തിന് 
വേണ്ടിയായിരുന്നു 
നമ്മള്‍ പരസ്പരം
ഒറ്റുകൊടുത്തത്.  
നീ നിന്റെതെന്നും
ഞാന്‍ എന്റെതെന്നും 
വിളിച്ച് ഓരോ 
പടനീക്കത്തിലും 
ഓരോ രാജ്യത്തെ 
തൊലിപ്പുറത്ത്
വരച്ചുവച്ചു. 
എന്‍റെ  രാജ്യത്തേക്ക്
ഒളിച്ചുകടക്കാനുള്ള
വഴികളെല്ലാം നിനക്കു
കാണാപ്പാഠമായിരുന്നു. 
നിന്റെതിലെക്കുള്ളത്
ഞാനും ഓര്‍ത്തുവച്ചു.
ഓരോ കവാടത്തിലും 
പറയേണ്ടിയിയിരുന്ന 
രഹസ്യവാക്ക്,
ഓരോയിടത്തും 
മാറേണ്ടിയിരുന്ന
പ്രച്ഛന്നവേഷം,
ഓരോ നൂഴ്വഴിയിലും
വേണ്ടിയിരുന്ന
മെയ് വഴക്കം
എല്ലാം കൃത്യം.
പരസ്പരം ആരും
സംശയിക്കാതവണ്ണം. 
പിന്കഴുത്തിലൂടെ
കൊടുങ്കാറ്റു കണക്കെ
ചോലക്കാടുകളില്‍
ഓര്‍മകളുടെ കണ്ണുകെട്ടി, 
അടിതെറ്റുന്ന
കണ്ണാടിപ്രതലങ്ങളില്‍  
അള്ളിപ്പിടിച്ച്
അകമേ തീ വാറ്റുന്ന
ഗുഹാമുഖങ്ങളില്‍
ഒരു മഴമെഘതെ 
ഉള്ളിലടക്കിപ്പിടിച്ച്, 
ചെങ്കുത്തായ കുന്നുകളില്‍
ഭൂമിയെ പൊതിഞ്ഞുപിടിച്ച്‌...
.
നമ്മള്‍ വെട്ടിപ്പിടിച്ച 
രാജ്യം ഇതിനിടെ
എപ്പോഴാവും
കളഞ്ഞുപോയിരിക്കുക?.
.
ഇല്ലാത്ത ഒരു ശരീരത്തിന്
വേണ്ടിയായിരുന്നു
നമ്മള്‍ പരസ്പരം
തോറ്റുകൊടുത്തത്.

Wednesday, July 8, 2020

എന്റപ്പന് പറയുന്ന് / സുമം തോമസ്

പറഞ്ഞത് പറഞ്ഞ്
മേലാല്‍ എന്റപ്പന് പറയരുത്

നിന്റപ്പനോട് പോയി പറയെടീന്ന്
പറഞ്ഞില്ലേ?
പള്ളിപ്പറമ്പില് കെടക്കുന്ന
എന്റപ്പനോട് ഇനി എന്നാ പറയാനാ
എനിക്കിനി നിങ്ങളോടാ
പറയാനൊള്ളത്

ഇങ്ങനെ കുടിക്കല്ലേന്ന് 
അപ്പനോട് പറയുമ്പോ
കുടിച്ചിട്ട് വന്ന് നിങ്ങളെ ഞാന്‍
തല്ലുന്നുണ്ടോന്ന് അപ്പന്‍ 
ചോദിക്കുവായിരുന്നു

ആദ്യകുര്‍ബാനയ്ക്ക് 
എല്ലാ പിള്ളേരെയും പോലെ
ഒരുങ്ങി നില്‍ക്കാന്‍ പറ്റാതിരുന്നതും
സ്‌കൂളീന്ന് ടൂറിന് പോകാന്‍
പറ്റാതിരുന്നതും
യൂണിഫോം മാത്രം
എന്നും ഇട്ടോണ്ട് പോകേണ്ടി വന്നതും
അപ്പന്റെ കുടി കാരണാന്ന് 
പറയാന്‍ പേടിയാരുന്നു
പിന്നേം ഒരുപാട്
കാര്യങ്ങളൊണ്ട്

ഇപ്പ എനിക്ക് പറയാല്ലോ
ക്രിസ്മസിന് പള്ളിയില്‍
പോകാന്‍ ഒരു സ്വര്‍ണ്ണമാല
വാങ്ങിത്തരാന്ന് അപ്പന്‍
പറഞ്ഞിട്ടൊണ്ടായിരുന്നു
എന്നിട്ട്
അതിനെക്കുറിച്ച് 
ഒരു വാക്കു പോലും പറയാതെ
ക്രിസ്മസ് വന്ന അതേ മാസം
അപ്പനൊരു പോക്കങ്ങ് പോയി

അന്ന് കരഞ്ഞില്ല
പിന്നെ എല്ലാരും അപ്പന്റെ
വിശേഷങ്ങള്‍
പറയുമ്പോ കൊതിയോടെ
കേട്ട് കണ്ണ് നിറഞ്ഞിട്ടൊണ്ട്

ഇപ്പ നിങ്ങളോട് പറയണതെന്തിനാന്നോ
നിറയെ മണികളുള്ള കൊലുസിട്ട
ഒരു പൊന്നുമകളെ നമ്മളിപ്പോ
മനസ്സില് പെറ്റു വളര്‍ത്തണില്ലേ
അവളിതുപോലെ 
ഇപ്പോ ഞാനെഴുതുന്ന പോലെ 
എഴുതാതിരിക്കാൻ വേണ്ടിയാ

അതുകൊണ്ട്
പറഞ്ഞത് പറഞ്ഞ്
മേലാല്‍ എന്റപ്പന് പറയരുത്...!

Friday, July 3, 2020

കിളിത്തൂവൽ/ഒ.എൻ.വി.കുറുപ്പ്

മുറ്റത്തുലാത്തുമ്പോളെന്‍ മുന്നിലായൊരു

പക്ഷിതന്‍ തൂവല്‍ പറന്നുവീണു.

കാറ്റിന്നലകളിലാലോലമാടിയാ-

ക്കാണാക്കിളിതന്‍ കിളുന്നു തൂവല്‍

താണുതാണങ്ങനെ പാറിവീണു മെല്ലെ;

ഞാനതെടുത്തു തലോടി നിന്നു.

പൂവുപോല്‍, പൂവിളം പട്ടുപോലുള്ളൊരാ-

ത്തൂവലില്‍ത്തന്നെ ഞാന്‍ നോക്കിനിന്നു.

ഏതു കിളിതന്‍ ചിറകൊളിയില്‍ നിന്നു-

മേതുമീത്തുള്ളിയിങ്ങിറ്റുവീണു!

ഏതൊരു പൂമരക്കൊമ്പിലേക്കിന്നുചേ-

ക്കേറുവാനാപ്പക്ഷി പോയിരിക്കാം!

ഇല്ലറിയില്ലെനിക്കൊന്നുമേ; ഞാനതെന്‍

ചില്ലലമാരയില്‍ കൊണ്ടുവച്ചു.

എന്നുമുണര്‍ന്നു ഞാനുമ്മറത്തെത്തുമ്പോള്‍,

എന്നെയതാര്‍ദ്രമായ് നോക്കുംപോലെ!

എന്റെ മനസ്സൊരു പൂമരമാകും പോല്‍!

ഏതോ കിളിയതില്‍ പാടുംപോലെ!

Thursday, July 2, 2020

അകത്തിരിപ്പ്/ടി.പി.വിനോദ്


വെള്ളരിക്കയില്‍
കവിത ഇരിപ്പുണ്ടോ എന്ന്
നോക്കിയിരിപ്പായിരുന്നു.

വരയന്‍പുലിയുടെ
തൊലിയുണ്ടായിട്ടും
തെറിച്ചുനില്‍പ്പില്ല
തരിമ്പും ശൌര്യം.

ഉള്ളിലാവും
ഉണ്മ, കവിത എന്ന്
ഊഹം മൂര്‍പ്പിച്ച്
പിളര്‍ന്നുനോക്കി പിന്നെ.

നനവില്‍ കുളിര്‍മ്മയില്‍
വരിയായി വിന്യസിച്ച്
ഹാ !
വിത്തുകളുടെ സൂക്ഷ്മസന്നാഹം,

ഉത്‌കണ്ഠകളെ നമ്മള്‍
ഉപമകളിലൊളിപ്പിക്കുന്നതിലും
ചാതുരിയില്‍, കവിതയില്‍.

സ്വപ്‌നം/സജി കല്യാണി

ഒരിത്തിരി മണ്ണ്
അതില്‍ ചെറിയൊരു കൂര
ഒരു കുഞ്ഞുവീട്
രണ്ടുമുറികളും
ഒരു ചായ്പുമുള്ളത്.
ഒരുമുറി ഉറങ്ങാന്‍
ഒരു മുറി നിറയെ പുസ്തകങ്ങള്‍..
ചായ്പില്‍ പാചകം.
വരാന്തയില്‍ 
ഒരു ബെഞ്ചും ഡസ്ക്കും
പൂക്കളെ നോക്കിയിരിക്കാന്‍.

ഒറ്റക്കല്ലിന്‍റെ പടി.
വീതികുറഞ്ഞ മുറ്റം
നിറയെ പൂച്ചെടികള്‍
ചെണ്ടുമല്ലിയും മുല്ലയും
നന്ത്യാര്‍ വട്ടവും നാലുമണിയും
മഞ്ഞപ്പൂക്കളുള്ള കോസ്മസും
പനിനീരും വെള്ളമന്ദാരവും
അങ്ങനെയങ്ങനെ......

നാലതിരിലും 
ശീമക്കൊന്നകളുടെ 
വസന്തം.
ഇടയ്ക്ക് കടും ചുവപ്പന്‍ ചെമ്പരത്തിയും.
മുറ്റത്തെ പന്തലില്‍
കോവല്‍ മണികള്‍
അടുക്കളക്കോണില്‍ 
കറിവേപ്പും നിത്യവഴുതിനയും.
നാലടി ചതുരത്തില്‍
ഒരു ചീരത്തട്ട്.
അതിനുള്ളില്‍ കുറച്ച് വെണ്ടത്തൈകള്‍
പത്തുമൂട് കപ്പ
ഒരു പപ്പായമരം.
നിറയെ ജലമുള്ള ഒരു കിണര്‍.
അതിലൊരു ചകിരിക്കയറും തൊട്ടിയും.
കോരിക്കുളി.
കുളിക്കുമ്പോള്‍ രണ്ടുകവിള്‍ കുടിക്കും
ഒരൊറ്റത്തെങ്ങുമതി
കുളിവെള്ളം വലിച്ചെടുക്കാന്‍ മാത്രം.

മതി...
എഴുതാന്‍ കഴിയുന്നത്
വലിയൊരു ഭാഗ്യമാണ്.
കാരണം
ഉണര്‍ന്നിരുന്ന്
ഞാനും അവളും
ഒന്നിച്ചുറങ്ങിയ വീടിനെപ്പറ്റി
ഒരിക്കലും പറഞ്ഞിട്ടില്ല.
വെറും
സ്വപ്നമായിട്ടും.!