Friday, July 24, 2020

....../ഹാരിസ് എടവന

തൂക്കിക്കൊല്ലാൻ
വിധിക്കട്ടെ കവിക്ക്
അന്ത്യാഭിലാഷമായി
കവിതയെഴുതാൻ
അനുമതി ലഭിച്ചു

തൂക്കുന്നതിനു
മുമ്പേയുള്ള രാത്രിയില്‍
കവി കവിതയെഴുതാന്‍ തുടങ്ങി

ഒരോ വരിയെഴുതുമ്പോഴും
ഒരോ അത്ഭുതങ്ങള്‍ സംഭവിച്ചു

ഒന്നാമത്തെ വരിയെഴുതുമ്പോള്‍
ഒരു പോലീസുകാരന്‍
ഒരു പനിനീര്‍ച്ചെടി നട്ടു

രണ്ടാമത്തെ വരിയെഴുതുമ്പോള്‍
ഒരു ന്യായാധിപന്‍
തൻ്റെ ജോലി ഉപേക്ഷിച്ചു

മൂന്നാമത്തെ വരിയെഴുതുമ്പോള്‍
വൃദ്ധനായ മനുഷ്യന്‍ 
നഗരപുറമ്പോക്കില്‍ അലഞ്ഞു തിരിയുന്ന
പൂച്ചകള്‍ക്കും
നായകള്‍ക്കു
 ഭക്ഷണവുമായി
പുറപ്പെട്ടു

നാലാമത്തെ വരിയെഴുതുമ്പോള്‍
അമ്പത് പേര്‍ ജയില്‍ ചാടി

അഞ്ചാമത്തെ വരിയില്‍
ഗര്‍ഭിണിയായ തെരുവുപെണ്ണിനൊരുവന്‍
അഭയം നല്‍കി

ആറാമത്തെ വരിയില്‍
പാതിരാത്രിക്കൊരു
പുരോഹിതൻ
തെരുവില്‍ നിന്നും
നീതിയെപ്പറ്റി സംസാരിച്ചു

ഏഴാമത്തെ വരിയില്‍
രാജകുമാരി 
ഒരു വിപ്ലവകാരിക്കൊപ്പം
കൊട്ടാരം വിട്ടിറങ്ങി

എട്ടാമത്തെ വരിയില്‍
രാജപുരോഹിതന്‍
കൊലചെയ്യപ്പെട്ടു

ഒമ്പതാമത്തെ വരിയില്‍
നഗരം
കത്താന്‍ തുടങ്ങി

പത്താമത്തെ വരിയില്‍
അനാഥര്‍ക്കു വേണ്ടിയൊരാള്‍
വയലിന്‍ വായിക്കാന്‍ തുടങ്ങി

പതിനൊന്നാമത്തെ 
വരിയെഴുതാതെ കവി
തൂക്കുമരത്തിലേക്ക് ഏകാകിയായി
നടന്നു.

No comments:

Post a Comment