Friday, July 24, 2020

....../ഹാരിസ് എടവന

വൈകിയാണെങ്കിലും
നേര്‍ത്ത മഴചാറ്റലിലൂടെ
കുട ചൂടാതെ
അവന്‍ വന്നു...

എന്റ് കൈ മുറുകെ പിടിച്ചു
പൊട്ടിക്കരഞ്ഞു
കെട്ടിപ്പിടിച്ചു

എന്റെ മരണത്തില്‍
അത്യഗാധമായ ദുഖം രേഖപ്പെടുത്തി
എന്റെ കുഴിമാടമെവിടേയെന്നു ചോദിച്ചു
അവിടയവന്‍ പൂവുകള്‍ വെച്ചു
വീണ്ടുമെന്റരികിലെത്തി
എന്റെ സംസ്ക്കാര ചടങ്ങുകളില്‍
പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നു സങ്കടപ്പെട്ടു
കല്ല്യാണത്തിനും വന്നില്ലെന്നു
ഞാനോര്‍മ്മിപ്പിച്ചു
കുട്ടികളുണ്ടായപ്പോഴും
ആശുപത്രിയിലും
വന്നില്ലല്ലോയെന്നു ഞാന്‍ പരിഭവിച്ചു

അവനെന്നെ വീണ്ടും
കെട്ടിപ്പിടിച്ചു..
മരണം ജീവിതത്തെ
ഉദാത്തമാക്കുന്നുവെന്ന
മഹദ് വചനം പറഞ്ഞു
വിശപ്പ് വിപ്ലവത്തെ ആളിക്കുന്നുവെന്നും
രോഗം ശുഭകരമായ നാളയിലേക്കുള്ള
പ്രതീക്ഷയുടെ തിരികളാണെന്നും
മൊഴിഞ്ഞു

അവനെന്റെ മുഖത്തു നോക്കി
ഞാനെഴുതിയ കവിതകള്‍ വായിച്ചു
ഞാനത് കേട്ട് പൊട്ടിക്കരഞ്ഞു

അവനെന്റെ വിപ്ലവഗാനങ്ങള്‍
ആലപിച്ചു
ഞാന്‍ വീണ്ടും പൊട്ടിക്കരഞ്ഞു

മരിച്ചവര്‍ കരയാന്‍ പാടില്ലെന്നു
അവനെന്നെ ഓര്‍മ്മിപ്പിക്കുന്നു
ജീവിച്ചിരിക്കുന്നവരെപ്പോലെ
ദുര്‍ബലരാവരുത്
മരിച്ചവര്‍ കരുത്തരാണു
ലോകത്തെ വേട്ടയാടിയവരൊക്കെയും
മരിച്ചവരാണെന്നു
മുദ്രാവാക്യം വിളിക്കും പോലെയവന്‍
പറഞ്ഞു

അവനു കുറച്ചു തിരക്കുണ്ടെന്നവന്‍
മരിച്ചവരേറെയുണ്ടത്രെ

സുഹൃത്തേ
എനിക്കായ് ഞാനെഴുതിയ
കവിത
ഒന്നു വായിക്കൂ

അറുത്ത മൃഗത്തിനടുത്തനാഥമായ 
കയറുപോലെ
ഒരു കയര്‍
എന്റെ മുറിയിലുണ്ട്
മഹസ്സറിലില്ലാത്ത
കവിത
കുരുക്കില്‍
കുടുങ്ങിയിരിപ്പുണ്ട്
ഒന്നു ചൊല്ലൂ
മരിക്കുന്നനേരത്തെനിക്കത്
ചൊല്ലുവാന്‍ കഴിഞ്ഞില്ല...

അവന്‍ ചിരിക്കുന്നു

അവസാനത്തെ വരികള്‍
ഉറക്കെ ചൊല്ലുന്നു

അനുശോചനങ്ങള്‍
മധുരം ചേര്‍ത്ത പരദൂഷണങ്ങളാണ്.

No comments:

Post a Comment