Friday, July 24, 2020

പെണ്മണങ്ങൾ / സ്റ്റെല്ല മാത്യു

കൊയ്ത്തു പാടത്ത്
പെണ്ണിന്റെ
ചുണ്ടുവരമ്പുകളീന്നുതിർന്ന
ചുംബനവിത്താണ്.

പെൺമുഖത്തിരമ്പിക്കയറുന്നു
തേവുചക്ര പ്രണയജലം.
രണ്ടു മീൻകുഞ്ഞുങ്ങൾ
മുട്ടിയുരുമ്മുമിടത്തിൽ
ചുണ്ടുമ്മകൾ
എടുത്തു ചാടുന്നു.
അന്നത്തെ പകലിൽ
ചുവർവരമ്പിൽ
നീ വൃശ്ചികത്തിലെ നെൽപ്പൂക്കൾ
വരച്ചിട്ടു.
നെഞ്ചോടടുക്കിയ ഋതുപുസ്തകത്തിൽ
അവളതിൻ്റെ ഇതളുകൾ
നമ്മുടെ കുഞ്ഞുങ്ങൾക്കായി എടുത്തുവച്ചു.
അത്രയും പ്രിയപ്പെട്ടവനോട്
ഇനിയെന്തൊക്കെയാണ് വൃശ്ചികപ്പെണ്ണേ മൂളാനുള്ളത്?
എന്തൊക്കെ പ്രതീക്ഷകളിലാണ്
നീയുണരുന്നത് ..?
അവളുടെ വരികൾ.
പാടത്തിൽ
അന്നിരുന്നുകണ്ട ഞാറ്റുസ്വപ്നങ്ങൾ.
ആഴങ്ങൾ കിതപ്പിൻ്റെ ഉഴവുചാലുകൾ.
ആത്മരതിക്കുമേൽ
അവളുടെ കവിത കൊയ്തിട്ട വിത്തുകൾ
വെയിൽ വിയർപ്പിറ്റിൽ
നനഞ്ഞു താണു.
സൃഷ്ടിയുടെ ചിനിപ്പ്
സ്വയംപിളർന്നു.
ഇളംചൂടിൻ്റ ചതുപ്പു നുണഞ്ഞു.
ആദ്യമുളയിലെ ഈറ്റുനാരുകൾ
നേരിൻ്റെ ഉൾപ്പരപ്പിലേക്ക്
കിനിഞ്ഞിറങ്ങി.
പച്ചക്കാടിൻ്റെ കനപ്പുകാവലിൽ
വെയിൽനടത്തത്തിൻ്റെ ആത്മാവ്
വിരലിൽ തൊട്ടു.
പാതിരാത്രിയിലെ പന്തവെളിച്ചത്തിൽ
ഉറുക്കഴിഞ്ഞുവീഴുന്ന പെണ്ണിൻ്റെ ഉറക്കുപാട്ട്.
പാടിനിറുത്തിയ അവൾ ഓടക്കുഴലിടറിയ മറുവശത്തേക്കു കാതുചേർത്തുറങ്ങുന്നു.
അതിരിലെ
ചുറ്റുവള്ളികൾനിറഞ്ഞ പച്ചക്കമ്പ്
പുലരിനോട്ടത്തിൽ
ആകാശസ്വപ്നംതൊട്ടു ചുവന്നു.
ചുവടുപറിയുന്ന മണ്ണിൽ
അപ്പോഴും
നനുത്ത്
പെണ്ണിൻ്റെ
പെയ്ത്തുമണം. 
അവൾ വിയർത്ത കറ്റകളുടെ
കൊയ്ത്തുമണം.

           

No comments:

Post a Comment