Tuesday, April 9, 2019

കടലു കാണുമ്പോൾ/ശ്രീനിവാസൻ തൂണേരി

പ്രണയാതുരമായിരിക്കുമ്പോൾ
ഒറ്റയ്ക്ക്
കടൽ നോക്കരുത്
തിരമാലകൾക്ക്
നടുവിൽ
ഓരോ വരവിലും
മുങ്ങിപ്പൊങ്ങി
അവൾക്കവനെയും
അവന്
അവളെയും
കൈയെത്തും ദൂരത്ത്
മരിച്ച പോലെ
കാണാനാവും..
ഒന്നു നീട്ടിയാൽ
തൊടാമെന്ന്
കൈവിരലുകൾ
വിറ കൊള്ളും
കണ്ണിലേതോ
സന്ധ്യ പൊള്ളി
വിണ്ണു നീളെയിരുട്ടാവും..
തിരിച്ചു പോവാൻ
വഴി കാണാതെ
മരിച്ചു ചേരാൻ
പഴുതില്ലാതെ
മഴ പുരണ്ട മണൽത്തട്ടിൽ
ഒലിച്ചൊലിച്ച് വരണ്ടു തീരും..

അതേ കടൽ
നിറഞ്ഞു കവിഞ്ഞ്
അവർ തമ്മിലാണ്
ഉമ്മ വച്ചതെന്ന്,
അതേയുടൽ
തിരഞ്ഞു തിരഞ്ഞാണ്
മണൽത്തിട്ടയിൽ
കപ്പലോട്ടിയതെന്ന്,
മരിച്ച വാക്കിന്റെ
മണം കിട്ടിയപ്പോഴാണ്
തണുത്തു വിറച്ച്
പുറത്തെടുത്തതെന്ന്
മൗനത്തിന് ബലിയിട്ട ശേഷം
കടൽ കാണാതെ
തിരിച്ചു നടന്നതെന്ന്,
പ്രണയാതുരമായ
ഓർമ്മ തീരാതെ
ഒറ്റയ്ക്കൊരിക്കലും
കടലു കാണരുത്...

-----------------------------------