Tuesday, August 18, 2015

ചന്ദ്രന്‍ വീണുകിടക്കുന്ന ജലാശയം / കളത്തറ ഗോപന്‍

കുഞ്ഞ് മുങ്ങിമരിച്ചിട്ട് ഏറെ നാളായി.
രാത്രിയില്‍
കുന്നിന്‍റെ ഉച്ചിയില്‍
ഒരാള്‍ കിടക്കുന്നു.
കാറ്റ് മെല്ലെമെല്ലെ
അയാളെ ഉറക്കി.
അപ്പോള്‍
അയാള്‍ ഒരു സ്വപ്നംകണ്ടു:
മേഘത്തിന്‍റെ ചിറകിലേറി
ഒരു സഞ്ചിനിറയെ
നക്ഷത്രങ്ങള്‍ ഇറുത്തെടുത്ത്
ചന്ദ്രനിലെത്തി
അവിടെനിന്നു ചന്ദ്രന്‍ വീണുകിടക്കുന്ന
ജലാശയം ഏതെന്നു
തീര്‍ച്ചപ്പെടുത്തി
നക്ഷത്രങ്ങള്‍ വാരിവിതറുമ്പോള്‍
കുന്നിടിക്കുന്ന
കാതടപ്പിക്കുന്ന ശബ്ദം.
അയാളുണര്‍ന്നു
ഓടിയോടി
പാടത്തിന്‍റെ നടുവില്‍ ചെന്നുകിടന്നു.
കാറ്റ് പിന്നെയും വീശിവീശി
അയാളെ ഉറക്കി.
അപ്പോഴുംകണ്ടു ഒരു സ്വപ്നം:
പൊടുന്നനെ
ഒരു വീട് കൂണിന്‍റെ ആകൃതിയില്‍ മുളച്ചുവന്നു
ഓരോരോ സ്റ്റെപ്പും
ഓടിയോടിക്കയറി
ഒടുവിലത്തെ നിലയിലെത്തി
ചന്ദ്രന്‍ വീണുകിടക്കുന്ന കുളം കണ്ടു.
അതില്‍ മരിച്ചുപോയകുഞ്ഞ്
ഓളങ്ങള്‍ ഇള്ക്കിക്കൊണ്ട്
മുങ്ങി നിവരുമ്പോള്‍
ടിപ്പര്‍ലോറി മണ്ണിടിക്കുന്നശബ്ദം..
സ്വപ്നം മുറിഞ്ഞു.
-------------------------------------

Friday, August 14, 2015

കാക്കകള്‍ / സച്ചിദാനന്ദന്‍


ഒന്ന്
കുട്ടിക്കാലത്ത് കാക്കകള്‍ക്ക്
മരിച്ചവരുടെ മുഖച്ഛായയായിരുന്നു.
ബലിയിട്ട് അമ്മ കൈ കൊട്ടുന്നതും കാത്ത്
മരണംകൊണ്ടു ക്ഷീണിച്ച മുഖങ്ങളുമായി
അവര്‍ മുറ്റത്തെ പുളിമാവിന്‍ കൊമ്പിലിരുന്നു.
സ്വര്‍ഗ്ഗം വളരെ ദൂരെയായിരുന്നു ,
ദൈവം നിശ്ശബ്ദനും.
ബലിച്ചോറുണ്ടു തിരികെപ്പറക്കുമ്പോള്‍
അമ്മൂമ്മ മുത്തച്ഛനോടു പറഞ്ഞു:
'മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി
കഴിയേണ്ടിവരിക
എത്ര ഭീകരമാണ് ! '
രണ്ട്
വലുതായതോടെ കാക്കകള്‍ക്ക്‌
തത്ത്വചിന്തകരുടെ മുഖച്ഛായ കൈവന്നു.
പകല്‍ മുഴുവന്‍ അവര്‍
സ്വാതന്ത്ര്യത്തിന്‍റെ ഉത്കണ്ഠയെക്കുറിച്ചു സംസാരിച്ചു.
രാത്രി മനുഷ്യസാദ്ധ്യതകളുടെ അതിര്‍ത്തിയായ
മരണത്തെക്കുറിച്ചോര്‍പ്പിച്ചു.
എന്‍റെ തലമുറയുടെ കൗമാരം
അങ്ങനെ നിദ്രാരഹിതമായി.
ശൂന്യതയുടെ വിരലടയാളംപോലും
ഞങ്ങള്‍ക്ക്‌ നാട്ടുവഴികള്‍പോലെ
പരിചിതമായിരുന്നു.
മരണത്തെ ഞങ്ങള്‍ ഗ്രാമത്തിനു കാവലായ
കായലിനെയെന്നപോലെ തൊട്ടു.
ചിലര്‍ നനഞ്ഞ കൈത്തണ്ടകളില്‍ നിന്ന്
വാച്ചുകളൂരിയെറിഞ്ഞ്
അതിന്‍റെ ഇരുണ്ട ഗഹ്വരങ്ങളിലേക്കാണ്ടിറങ്ങി .
ഉയര്ന്നു വന്ന ജ്വരത്തിന്‍റെ കുമിളകള്‍
മന്ത്രിച്ചതിത്രമാത്രം ,
'പിതൃക്കളുടെ ചെളിയില്‍
ഒരു താമരയും വിരിയുന്നില്ല .
ദൈവത്തിന്‍റെ തലയോട്ടിയില്‍
ഒരു തവള താമസമാക്കി ---
ക്രോം, ക്രോം : ഒന്നുമില്ല, ഒന്നുമില്ല. '
മൂന്ന്
താമരകള്‍ വിരിഞ്ഞത് താഴ്വരയിലായിരുന്നു
കാലുകളില്‍ നൃത്തമായിരുന്നു.
കാടുകളില്‍ സ്നേഹവും.
സ്വപ്നം മുഴങ്ങുന്ന ഹൃദയങ്ങള്‍ പെരുമ്പറകളാക്കി
ഞങ്ങള്‍ പുരമുകളില്‍ കെട്ടിത്തൂക്കി.
പിതൃക്കളുടെ മഞ്ഞുരുകി ,
മുക്തിയുടെ ശിരസ്സ് ആദ്യമായി
ഞങ്ങളില്‍ തെളിഞ്ഞുകണ്ടു.
കര്ഷകന്നുള്ള കിരീടം മേഘങ്ങളില്‍ തിളങ്ങി.
പെട്ടെന്നാണ് കാക്കകള്‍
രാത്രികളായി വന്നിറങ്ങിയത്.
ഞങ്ങളിലേറ്റവും നല്ലവരെ
അവ റാഞ്ചിക്കൊണ്ടുപോയി.
അവരുണ്ടായിരുന്നിടത്ത്
ഒരു വട്ടം ചോരമാത്രം ബാക്കിയായി.
രക്തസാക്ഷികളുടെ വിധിയെ പരിഹസിച്ച്
കാക്കകള്‍ പോയ്‌മറഞ്ഞ ഇരുണ്ട ആകാശം നോക്കി
ഞങ്ങള്‍ വഴിയറിയാതെ പകച്ചുനിന്നു.
നാല്
ശുദ്ധചിന്തയില്‍ രക്ഷയില്ല ,
ശുദ്ധസാവേരിയില്‍ സ്വര്ഗവുമില്ല.
കറുത്ത ചിറകടിക്കു കീഴിലിരുന്ന്
അവശേഷിച്ചവര്‍ അന്യോന്യം
മനസ്സിലാക്കാന്‍ ശ്രമിക്കുന്നു,
ആ ശ്രമത്തില്‍ ഞങ്ങള്‍ക്ക്‌ ഭ്രാന്തുപിടിക്കുന്നു,
വെറുപ്പ്‌ ഞങ്ങളെ കീഴടക്കുന്നു.
ഏകാന്തമായ ഈ മുറ്റം പണ്ട്
ജനബഹുലമായ ഒരു പുഴയായിരുന്നു.
ഭ്രാന്തു മാറ്റുന്ന ജലം
അസ്ഥികൂടങ്ങള്‍ക്കിടയില്‍ ഇന്നും കുരുങ്ങിക്കിടപ്പുണ്ട് ,
ഒന്നു കുഴിക്കുകയേ വേണ്ടു.
അതു തളിച്ചു ഞാനെല്ലാവരെയും തിരിച്ചുവിളിക്കും.
രാജനെ, രമേശനെ, രാമകൃഷ്ണനെ,
സലീമിനെയും സനലിനെയും സുബ്രഹ്മണ്യദാസിനെയും
ജീവിതത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും.
അവരൊന്നിച്ചു കൈ കൊട്ടുമ്പോള്‍
ഞാന്‍ പുളിമാവിന്‍കൊമ്പിള്ല്നില്‍നിന്നു പറന്നെത്തും
കറുത്ത ചിറകുകളില്‍ പതിക്കുന്ന
ഭൂമിയുടെ വെളിച്ചം പറയും :
' മരിച്ചാലും,
മനുഷ്യരില്ലാത്ത ലോകത്തില്‍
കഴിയേണ്ടിവരിക എത്ര ഭീകരമാണ് ! '
കൈ കൊട്ടുവിന്‍, കൈ കൊട്ടുവിന്‍,
ജനങ്ങളുടെ ഉത്സവം ഇത്ര പെട്ടെന്ന്
മദ്ധ്യവയ്സ്കരുടെ ഗൃഹാതുരത്വമായ്ക്കൂടാ !
( 1984 )
---------------------------------------

റിയാലിറ്റി ഷോ / ചിഞ്ചു റോസ


സ്പോണ്‍സറെ കിട്ടാത്തത് കൊണ്ട്
പലവട്ടം നീട്ടി വെച്ചൊരു റിയാലിറ്റി ഷോയുടെ
 പരസ്യപ്പെടുതലാണിത് സുഹൃത്തേ ,
നിങ്ങളീ ചുവരില്‍ വായിച്ചു കൊണ്ടിരിക്കുന്നത്

ഒരേയൊരു മത്സരാര്‍ഥിയായ ഞാന്‍
വിധികര്‍ത്താക്കളായ നിങ്ങളോരോരുത്തരേയും
ക്ഷണിക്കുകയാണ് പ്രിയപ്പെട്ടവരേ ..

അതെങ്ങനെയാവണമെന്നു
നിങ്ങളുടെ എസ് എം എസ് പോലെയാണ്

തേഞ്ഞു പോയ പ്രതീക്ഷയുടെ കുരുക്കിലോ
പൂത്തു പോയ സ്വപ്നങ്ങളുടെ വിഷകുപ്പിയിലോ
ചാലു കീറി രക്തനദി സൃഷ്ടിച്ചു കൊണ്ടോ ആവാം
 ഇഷ്ടം പോലെ !

വരച്ച വരക്കും വട്ടത്തിനും ഉള്ളിലാവാതെ പോയ
വാക്കുകുഞ്ഞുങ്ങള്‍
എന്നോട് പിണങ്ങുമായിരിയ്ക്കും

ആത്മഹത്യാകുറിപ്പില്‍ ടാഗ് ചെയ്യപ്പെടെണ്ടവനെ
ഒരു രേഖ കൊണ്ട് ബ്ലോക്കിയതാണ്
അത് കൊണ്ട് അവന്‍ ഒന്നും പറയില്ല
പാവം ,നല്ലൊരു കുട്ടിയായിരുന്നെന്നു നാട്ടാര്
 മാര്‍ക്കിട്ടെയ്ക്കാം ,(കളവാണത്,ഉള്ളില്‍ കലാപത്തിന്‍റെ
വിത്ത്‌ കൊണ്ട് നടന്നവള്‍ ആണ്)
 ഞാനറിയാത്ത ഒന്നുമവള്‍ക്കുള്ളിലില്ലെന്ന്
അമ്മ ആണയിടും
(അസത്യമാണത് ഇന്നോളമെന്നുള്ളില്‍
വന്നു നിറഞ്ഞ വസന്തമാരുമറിഞ്ഞിരുന്നില്ല)

നിങ്ങളുടെ സമയമേതുമപഹരിക്കാതെ
വാര്‍ത്താചാനലിന്‍റെ ഒരരികത്തു കൂടെ
ഒരത്താഴസമയത്ത്
നെഞ്ച് പൊട്ടികൊണ്ട്ഞാനത് ചെയ്യും
മാര്‍ക്കിടാന്‍ നിങ്ങളെ ഓരോരുത്തരായിക്ഷണിക്കുന്നു ..
---------------------------------------------------------

കിളിമരം / ഷീജ വക്കം


കിളിമരമെന്നാല്‍
നിരന്ന ഞെട്ടിയില്‍
കിളികള്‍ പൂക്കുന്ന
പുതുമരമല്ല...
ഒരിക്കലെന്നച്ഛന്‍
ചെറിയ തോര്‍ത്തുമുണ്ടുടുത്ത്
വേര്‍ത്തു മേല്‍നനഞ്ഞ്
കോടാലി തറച്ചു വീഴ്ത്തിയ
പഴയൊരു മരം...
കരണ്ടു തീര്‍.,ന്നകം
തുളഞ്ഞു പൊള്ളയായ്
മറിഞ്ഞു വീഴുവാന്‍
ചെരിഞ്ഞ പാഴ്മരം
ചുവന്ന ഫ്രോക്കണി-
ഞ്ഞിരട്ടകള്‍ ഞങ്ങള്‍
കിളികിളിയെന്നു
കലമ്പി ചുറ്റിലും
മഴ പൊടിഞ്ഞപ്പോള്‍
കുലച്ച വാഴത-
ന്നില മുറിച്ചച്ഛന്‍
കുട ചൂടിത്തന്നൂ...
കിതപ്പുകള്‍ വെട്ടി-
ത്തുറന്ന പൊത്തുകള്‍-
ക്കകത്തെങ്ങും ഒരു
കിളിയില്ലാ,
മരം,വിറകുകൊള്ളിയായ്
എവിടെപ്പോയച്ഛന്‍?
മഴയിതാ വന്നീ-
യിലയെ നൂറായി-
പ്പിളര്‍ന്നു ഞങ്ങളെ
നനയ്ക്കയാണച്ഛാ..
(എരിയുമോര്‍മ്മതന്‍
ചുടലയില്‍,ഇന്നും
മരവുമച്ഛനുമിടകലരുന്നു).
------------------------------

Thursday, August 13, 2015

തലയിണ / അമ്മു ദീപ



എന്നോളമറിഞ്ഞിട്ടുണ്ട്
അത് എന്നെ
നിന്നോളമലിഞ്ഞിട്ടുണ്ട്
അത് എന്നില്‍.
കരയല്ലേയെന്ന്
കെട്ടിപ്പുണര്‍ന്നിട്ടുണ്ട്
കണ്ണുനീരില്‍
കുതിര്‍ന്നിട്ടുണ്ട്.
ഉറങ്ങാതെ
കാത്തിരുന്നിട്ടുണ്ട്
ഉറക്കില്ലെന്ന്
ഉറപ്പു തന്നിട്ടുണ്ട്.
ഉള്ളു നൊന്തപ്പൊഴൊക്കെയും
ഉണ്ണിയായിട്ടുണ്ട്
ഉമ്മ വെച്ചിട്ടുണ്ട്
ഉള്ളു തുറന്നിട്ടുണ്ട്
ഇക്കിളിയാക്കിയിട്ടുണ്ട്
ഇടനെഞ്ചു തന്നിട്ടുണ്ട്
ഇപ്പോള്‍ വല്ലാതെ
മുഷിഞ്ഞു തുടങ്ങിയിരിക്കുന്നു
എത്ര കഴുകിയാലും
ഇളകാത്ത കറ പുരണ്ടിരിക്കുന്നു
തുന്നിക്കൂട്ടുന്തോറും
അറ്റുപോയ്ക്കൊണ്ടിരിക്കുന്നു
ഇനി ഉപേക്ഷിക്കുന്നതെങ്ങനെ?
കുപ്പത്തൊട്ടിയിലോ
കാണാമറയത്തോ ഇരുന്ന്
അത് പിന്നെയും
എന്നെ സ്നേഹിച്ചാലോ?
-----------------------------------

അങ്ങിനെയങ്ങിനെ ../ അജിത.ടി.ജി

അങ്ങിനെയങ്ങിനെ
ഉരലിനരികിൽ ഉലക്ക ചാരിവെച്ച
നിസ്സംഗതയിൽ
കടലിനോളം ആഴമുള്ള നിശബ്ദത
വെറുതെ കിട്ടുമ്പോഴാണ്
ഒരു ചെമ്പരത്തിയിൽ
മുഖം ചേർത്തു പ്രണയിക്കുന്ന
ഒരു പുള്ളി പൂമ്പാറ്റയെ കണ്ടു കിട്ടുക.
അങ്ങിനെയങ്ങിനെ
ആ പൂമ്പാറ്റയുടെ നനുത്ത ചുണ്ടിൽ
പറ്റിപിടിച്ചിരുന്നേക്കാവുന്ന
കടുകോളം പോന്ന പൂമ്പൊടിയെ
മനസ്സിലിട്ടു മണക്കുമ്പോഴാണ്‌
കാവിനുള്ളിലെ പകലിരുട്ടിനൊപ്പം
കവിളിൽ തൂവിയൊരു
ഇത്തിരി സിന്ദൂരത്തിന്റെ
മധുരമിപ്പോഴും ബാക്കിയാണെന്നറിയുക .
അങ്ങിനെയങ്ങിനെ
പതുക്കെയാ ഇടം കവിൾ തലോടുമ്പോഴാണ്
നിര തെറ്റിയ പല്ലുകളിലെ വേദന
പാതിരാവിലെ ചുടലാൻ കിളിയെപ്പോലെ
കോന്തി വലിക്കുന്നത്
അങ്ങിനെയങ്ങിനെയാണ്
ഞാനെന്റെ
ഉപ്പുകോരി കുഴിഞ്ഞ നഖങ്ങളെല്ലാം
കടിച്ചു കീറുന്നത്...
വെറുതേ ചോര വരുത്തുന്നത്.
----------------------------------------------------

നക്ഷത്രം / സുധീർ രാജ്



ഓര്‍മ്മ വെച്ചതിനു ശേഷം
അമ്മയെന്നെ കെട്ടിപ്പിടിച്ചുമ്മ വെച്ചത്
ഇരുപതാം വയസ്സിലാണ്,
ഞാനാത്മഹത്യ ചെയ്യാനായുന്നതിനു
തൊട്ടു മുന്‍പ് .
ആലിംഗനമല്ലായിരുന്നു അത്,
ആത്മാവില്ലാത്തവന് അഭയം .
വേനലിനോട് മഴ ചെയ്യുന്നതെന്തെന്നും,
നദികളെയും സമുദ്രങ്ങളെയും
നമ്മളമ്മയെന്നു വിളിക്കുന്നതെന്തെന്നും
അന്നാണ് ഞാനറിഞ്ഞത് .
കരളില്‍ കവിത കടയുന്നവന്റെ
അപസ്മാരങ്ങള്‍ക്ക് കൂട്ടിരുന്നവള്‍.
തടവിലാക്കപ്പെട്ട സ്വപ്‌നങ്ങള്‍ തന്‍
ചിത്തരോഗാശുപത്രി
വരാന്തയിലൊറ്റയ്ക്കിരുന്നവള്‍.
വറുതിയുടെ കനല്‍ക്കാട്ടിലൂടെ
കണ്ണീരുരുക്കി മുത്താക്കിയച്ഛന്റെ
ശൂന്യമാം ഹൃദയം പിളര്‍ന്നതില്‍
ജീവന്‍റെ നൊമ്പരം തളിര്‍പ്പിച്ചവള്‍
സഹന സമുദ്രങ്ങള്‍ താണ്ടി
സകല യുദ്ധവുമൊറ്റയ്ക്ക് ജയിച്ചവള്‍
അവള്‍ തോറ്റു പോയ ഒരേയൊരു യുദ്ധം
അത് ഞാനാണ് .
രാമായണത്തില്‍ നിന്നും മൂലധനത്തിലേക്കും
പരുമലതിരുമേനിയില്‍ നിന്നും
ബീമാപ്പള്ളിയിലെക്കും നേര്‍രേഖകള്‍ വരയ്ക്കുക
അവളുടെ കരളിലടിഞ്ഞ കറുത്ത പൊട്ടുകള്‍
നേരിന്റെ നട്ടെല്ലുകൊണ്ടു പൂരിപ്പിക്കുക .
നിങ്ങള്‍ക്ക് കിട്ടുന്നതൊരു നക്ഷത്രമായിരിക്കും,
തിളങ്ങുന്ന ഒരു നക്ഷത്രം!
-------------------------------------------------

ഉമ്മ / കെ.വി.സക്കീർ ഹുസൈൻ



പുക നിറഞ്ഞാൽ
അടുക്കളയിൽ കാണില്ല ഉമ്മയെ.
നനവിനെ ഊതി മന്ത്രിച്ച്‌
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും.

ആയുസ്സോളം നീളം കൂടിയ
ചുണ്ടുകളാൽ
പിറക്കും മുൻപേ
ഉണർന്നു കാണും
ഉടുമുണ്ടില്ലാത്ത
അയക്കോറ പോലെ
ഉറിയിലാടും അടുക്കളയെ.
എന്നാലും ഇല്ലാത്തത്‌ പെരുപ്പിച്ച്‌
കത്തിക്കില്ല എന്റെ ഉമ്മ.
വിഭവം നിരന്നാൽ
ഉള്ളം പീടയുന്നുണ്ടാകും
പഴിയെ പേടിച്ച്‌
പേടിച്ച്‌
അമ്മിക്കല്ലിൽ ഇഴഞ്ഞ്‌
അയലിൽ ഉലഞ്ഞ്‌
വെളുക്കാതെ അലക്കുകല്ലിലും
അന്തിപ്പാതിരയ്ക്ക്‌
കിണറ്റുവക്കിൽ
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാൻ
ഏന്തി ഏന്തി വലയുന്നുണ്ടാകും.
-----------------------------------