Thursday, August 13, 2015

നക്ഷത്രം / സുധീർ രാജ്



ഓര്‍മ്മ വെച്ചതിനു ശേഷം
അമ്മയെന്നെ കെട്ടിപ്പിടിച്ചുമ്മ വെച്ചത്
ഇരുപതാം വയസ്സിലാണ്,
ഞാനാത്മഹത്യ ചെയ്യാനായുന്നതിനു
തൊട്ടു മുന്‍പ് .
ആലിംഗനമല്ലായിരുന്നു അത്,
ആത്മാവില്ലാത്തവന് അഭയം .
വേനലിനോട് മഴ ചെയ്യുന്നതെന്തെന്നും,
നദികളെയും സമുദ്രങ്ങളെയും
നമ്മളമ്മയെന്നു വിളിക്കുന്നതെന്തെന്നും
അന്നാണ് ഞാനറിഞ്ഞത് .
കരളില്‍ കവിത കടയുന്നവന്റെ
അപസ്മാരങ്ങള്‍ക്ക് കൂട്ടിരുന്നവള്‍.
തടവിലാക്കപ്പെട്ട സ്വപ്‌നങ്ങള്‍ തന്‍
ചിത്തരോഗാശുപത്രി
വരാന്തയിലൊറ്റയ്ക്കിരുന്നവള്‍.
വറുതിയുടെ കനല്‍ക്കാട്ടിലൂടെ
കണ്ണീരുരുക്കി മുത്താക്കിയച്ഛന്റെ
ശൂന്യമാം ഹൃദയം പിളര്‍ന്നതില്‍
ജീവന്‍റെ നൊമ്പരം തളിര്‍പ്പിച്ചവള്‍
സഹന സമുദ്രങ്ങള്‍ താണ്ടി
സകല യുദ്ധവുമൊറ്റയ്ക്ക് ജയിച്ചവള്‍
അവള്‍ തോറ്റു പോയ ഒരേയൊരു യുദ്ധം
അത് ഞാനാണ് .
രാമായണത്തില്‍ നിന്നും മൂലധനത്തിലേക്കും
പരുമലതിരുമേനിയില്‍ നിന്നും
ബീമാപ്പള്ളിയിലെക്കും നേര്‍രേഖകള്‍ വരയ്ക്കുക
അവളുടെ കരളിലടിഞ്ഞ കറുത്ത പൊട്ടുകള്‍
നേരിന്റെ നട്ടെല്ലുകൊണ്ടു പൂരിപ്പിക്കുക .
നിങ്ങള്‍ക്ക് കിട്ടുന്നതൊരു നക്ഷത്രമായിരിക്കും,
തിളങ്ങുന്ന ഒരു നക്ഷത്രം!
-------------------------------------------------

No comments:

Post a Comment