Tuesday, December 13, 2016

കൊച്ചാപ്പിയെന്ന മരം... അഥവാ മരമെന്ന കൊച്ചാപ്പി / ആര്‍.സംഗീത


കട്ടപിടിച്ച ഇരുട്ടിന്റെ
റബ്ബര്‍ കായ്കള്‍
ഞെരക്കിചവുട്ടി പൊട്ടിച്ച്
വെട്ടം നടന്നെത്തുന്നത്തിനു
വളരെ മുന്‍പേ
കൊച്ചാപ്പി ടാപ്പിംഗിനിറങ്ങും..

മരങ്ങള്‍ അയാളെ കണ്ട്
ചിരിച്ചു തലയാട്ടി കാണിക്കും..!
ചിലതിനോട് അയാള്‍
തെരുതെരെ മിണ്ടും..
ചിലതിനോട് കെറുവിക്കും
എല്ലാ മരങ്ങളും അയാള്‍ക്ക്‌
മുല ചുരത്തി നില്‍ക്കുന്ന
പെണ്ണുങ്ങളാണ്..
പള്ളി സ്കൂളില്‍ കൂടെ പഠിച്ച
മെല്ലിച്ചു എല്ലുന്തിയ
റബേക്കയുടെ പേരാണ്
തോട്ടത്തിന്റെ കെഴക്കെ അതിരില്‍
ചുരുണ്ടുകൂടി കൊമ്പിടിഞ്ഞു
നില്‍ക്കുന്ന മരത്തിന്..
ചിത്ര പണിയുള്ള
ഉരുണ്ട തടിയില്‍
പച്ചപ്പ് അഴിച്ച് വിടര്‍ത്തി
നില്‍ക്കുന്ന ഒന്നിന്
ചന്തേലെ ത്രേസ്യേടെ പേരും..
നരച്ചു വിണ്ട ഉടലില്‍
ശോഷിച്ച ഇലക്കൈകള്‍ നീട്ടി
പാല് വറ്റാറായ മരത്തിനെ ചാരി
അയാള്‍ കുറെ നേരം നില്‍ക്കും
"അമ്മച്ചിയേ" ന്നു ചെവിയില്‍
വിളിക്കും.........!
അന്നേരം
ഒരു കുഞ്ഞില വന്നു
അയാള്‍ടെ കവിളില്‍ തൊടും
ഇല്ലെങ്കില്‍..
ഒരു കാറ്റിറങ്ങി വന്നു
മുടിയില്‍ തണുത്ത
വിരല്‍പ്പാട് തീര്‍ക്കും..
ഇതൊക്കെയാണെങ്കിലും
അന്തി റബ്ബര്‍ മരങ്ങളുടെ ഉച്ചിയില്‍
കറുപ്പിട്ടു തുടങ്ങുമ്പോള്‍
ഷീറ്റടിക്കുന്ന മെഷിന്‍ പെരേല്‍
ജോലിക്ക് നില്‍ക്കുന്ന
തമിഴത്തി പെണ്ണിനെ
ടോര്‍ച്ചിന്റെ പീലികണ്ണില്‍
വീട്ടിലെത്തിക്കും..!
അവള്‍ടെ
മൂക്കൊലിപ്പിക്കുന്നചെക്കന്
അരിമുറുക്ക് വാങ്ങി കൊടുക്കും
കൊച്ചാപ്പി എന്താണിങ്ങനെയെന്നു
ആരും ചോദിച്ചിട്ടില്ല...
വെട്ടുകല്ലിട്ട...
ടാര്‍പോളിന്‍ കെട്ടി മറച്ച
ഒരു വിറങ്ങലിച്ച തോട്ടത്തെ
വീടെന്നും.
.
പിന്നിലെ
*പോപ്പെരയില്‍
ഒറ്റകയറില്‍ തൂങ്ങി നിന്ന
ഒരുപെഴച്ച റബ്ബര്‍ മരത്തെ
"പെങ്ങളേ" ന്നും
അയാള്‍ കുറെ കാലം
വിളിച്ചിരുന്നു.. !
*പോപ്പെര_ പുകപ്പുര..[ റബ്ബര്‍ ഷീറ്റ്
ഉണക്കുന്ന ഇടം]
----------------------------------------

Thursday, November 10, 2016

പ്രാര്‍ത്ഥന / അനിത തമ്പി


രാത്രിവാനിന്‍ പടര്‍ച്ചില്ലമേല്‍,ഇല-
ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
രാവെനിക്കു മിഴിയായിരിക്കണേ
പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍
പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
കാറ്റെനിക്കു ചിറകായിരിക്കണേ
വേനലിന്‍റെ വിയര്‍പ്പിനെയുള്ളിലെ-
ത്തീയുണക്കുന്നൊരുപ്പായ ജീവിതം
സ്നേഹമാണ്,വെറുപ്പാണ്,ദൈവമേ
ലോകമെന്‍റെ മനസ്സായിരിക്കണേ.
നീലനീലക്കിനാവണ്ടികള്‍ വന്നു
നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
വന്നിരിപ്പാണ്,ഭീതികള്‍ താണ്ടുവാന്‍
മൃത്യുവെന്‍റെ ഉയിരായിരിക്കണേ.
-----------------------------------------

Wednesday, November 9, 2016

എന്നെയറിയില്ല / കുഴൂർ വിൽസണ്‍


അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും

ഞങ്ങള്‍ക്കിടയില്‍
ഒരു തടാകമുണ്ട്‌
അതില്‍ നിറയെ മീനുകളും

ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല

ആ മീനുകള്
‍ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം

ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്‌
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ

കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്‌

ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
അയാളറിയുന്നുണ്ടാകുമോയെന്നും

അയാള്‍ തടാകത്തില്‍
കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന്
‍എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല

ആ എന്തെങ്കിലും വിചാരിക്കട്ടെ

അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്‌
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം

എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്‍
തടാകത്തില്‍
ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു

അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു

ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ്‌ വലിക്കുന്നത്‌

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ

ആകില്ലഅയാള്‍ കറുത്തതു തന്നെ

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍

കറുത്തതല്ലാത്ത ഞാന്‍
-------------------------------------------------------------

ഒളിപ്പാർപ്പ് / ജയദേവ് നയനാർ


മത്സ്യകന്യകൾ
കുളിച്ചു താമസിക്കുന്ന
കടലിലെ വീടിനടുത്തുവേണം
എനിക്ക് ഒളിച്ചുപാർക്കാൻ.
മറ്റൊന്നിനുമല്ല.
എന്നിട്ട് വേണം
കടലിലാകെ
ഉമ്മകൾ കലക്കാൻ.
മറ്റൊന്നിനുമല്ല.
ചെമ്പരത്തി പോലെ
ചുവന്ന ചെകിളപ്പൂക്കളിൽ
കടൽ വെന്തുരുകിയ
പരലുകൾ
പറ്റിപ്പിടിച്ചിട്ടുണ്ടോ
എന്നറിയണം.
------------------------------

Saturday, November 5, 2016

നഗ്നത എന്ന നിലയിലും വിലാസം എന്ന നിലയിലും..... / ബൈജു മണിയങ്കാല


ശൈത്യമാണ്
ഒരു പരിചയക്കാരൻ
വന്ന്
ഒരു ഉടുപ്പ് കടം ചോദിയ്ക്കുന്ന
ലാഘവത്തോടെ
ഒട്ടും പരിചയവുമില്ലാത്ത
മടുപ്പു വന്ന്
ഒരപരിചിതന്റെ
മേൽവിലാസം
കടം ചോദിയ്ക്കുന്നു
പലർക്കും അറിയില്ലായിരിക്കും
ഒരു ദിവസത്തേയ്ക്കിടാൻ
രണ്ട് പരിചയക്കാർക്കിടയിൽ
പണ്ട്
ഇല്ലായ്മ കൊണ്ട്
കടമായി ചോദിച്ചിരുന്ന
പുത്തനുടുപ്പുകളുടെ ഉപമകൾ.
നിലവിലെ അവസ്ഥയിൽ
അപരിചിതർക്കിടയിൽ
ഒരു കോട്ടുവാ കഴിഞ്ഞാൽ
ലഘുവായിട്ട്
ചോദിയ്ക്കുവാൻ
മേൽവിലാസത്തേക്കാൾ
ലളിതമായി
എന്താണുള്ളത്?
ശൈത്യകാലത്ത്
മരങ്ങളിൽ നിൽക്കുന്ന
ഇലകളല്ലാതെ?
ഇല എന്ന നിലയിൽ
പച്ച
എക്കാലത്തും
മറ്റു നിറങ്ങൾക്ക് ചികിത്സിക്കുന്ന
മരുന്നാകണം
ചന്ദ്രനെന്ന നിലയിൽ
സംശയമുള്ളവർക്ക്
വിശദീകരണത്തിനായി
വെളിച്ചത്തിന് പുറത്ത്
കുറിച്ച് നൽകുന്നതാവും
നിലാവ്
സൗജന്യമായി കിട്ടേണ്ട മരുന്നുകൾ
വെളിയിൽ നിന്ന് വാങ്ങിയ്ക്കുവാൻ
എഴുതി കൊടുക്കുന്നത് പോലെ
കാഴ്ചയ്ക്കപ്പുറം
കാണാത്ത നിറങ്ങൾ
ബ്രാക്കറ്റിൽ കുറിച്ചു
കൊടുക്കുന്നുണ്ടാവും
ചിത്രങ്ങൾ
രാത്രിയാണെങ്കിൽ
ഇരുട്ടുണ്ടാവും..
രാത്രിയല്ലെങ്കിൽ
ഇരുട്ടിന് വേണ്ട ചേരുവകളുണ്ടാവും
അത്തരുണത്തിൽ
രാത്രിയ്ക്കും പകലിനുമിടയിൽ
ഞാനെന്റെ
ഏറ്റവും പുതിയ കവിതയുടെ
പൂർത്തിയാകാത്ത വരികൾ
മേൽവിലാസമായി
പറഞ്ഞു കൊടുക്കുന്നു
തീ പിടിച്ച കടലാസിൽ
നഗ്നത മറച്ച്
മടുപ്പിന്റെ കൂടെ
നടന്നു പോകുന്ന
എന്റെ കവിതയിലെ
അപൂർണ്ണമായ വരികൾ
തീ പിടിയ്ക്കുന്നതിന് മുമ്പ്
ആ കടലാസിൽ
മുറിയുടെ മൂല കൊണ്ട്
എന്റെ നഗ്നത ഒപ്പിട്ടിരുന്നതോർമ്മയുണ്ട്
ഇരുട്ട് കൊണ്ടുണ്ടാക്കിയ
ചങ്ങല കിലുക്കങ്ങൾ
ചിത്രങ്ങൾ വരച്ചിരുന്നതോർമ്മയുണ്ട്.
പലർക്കുമറിയില്ല,
എനിക്കുമറിയില്ലായിരുന്നു,
ഉടൽ എന്നത്
നഗ്നതയ്ക്ക് പുറത്ത്,
വാടകയ്ക്കെടുക്കുന്ന
സൗഭാഗ്യങ്ങൾ പോലെ
ഓരോദിവസവും
ഉറക്കം
ഉയിരോളം
നറുക്കെടുക്കുന്ന
ഭാഗ്യക്കുറിയാണെന്ന്
ലൈംഗികത മാത്രം
സമ്പത്തായുള്ള ഒരു മനുഷ്യന്
നഗ്നത എന്നത്
പുറമേ പറഞ്ഞു കൊടുക്കേണ്ട
താൽക്കാലിക മേൽവിലാസമാണെന്നിരിയ്ക്കെ,
ഒരേ സമയം
മരണം
പരിചയക്കാർക്കിടയിൽ
നഗനതയും
അപരിചിതർക്കിടയിൽ
മേൽവിലാസവുമാകുന്ന തെരുവിൽ,
സ്ഥിരമായ മേൽവിലാസം
എന്ന നിലയിൽ
അപരിചിതനിൽ നിന്ന്
മരണം
ഞാനൊളിച്ചു വെച്ചതെന്തിനാവോ?
----------------------------------------------

Friday, November 4, 2016

നാരകം / ആര്‍.സംഗീത


നീതി നിഷേധിക്കപ്പെട്ടവരുടെ
നഗരത്തിന്പുറത്തു
ഒരു മരം നടുന്നെങ്കിൽ
അത് നാരകമാവണം

ഞെരടി മണക്കുന്ന
ഓരോ ഇല ഞരമ്പും
ജീവന്റെ മണം
വിരലുകളിൽ
അവശേഷിപ്പിക്കണം
ഞെക്കി പിഴിയുമെന്നു
അറിയാമെങ്കിലും
വെയിലിനേക്കാൾ
മഞ്ഞച്ചു
കായ്ച്ചു നിൽക്കണം
തോൽപ്പിക്കപ്പെട്ടുമ്പോഴും
ജയിക്കുന്നുവെന്നും
ജീവിക്കുന്നുവെന്നും
വീണ്ടും വീണ്ടും
പൊട്ടിമുളച്ചു
കാണിച്ചു കൊടുക്കണം .
--------------------------------

Thursday, November 3, 2016

സര്‍ബത്ത് / ദ്രുപദ് ഗൗതം


അറുത്തുമാറ്റിയ
കൂടപ്പിറപ്പിനെക്കുറിച്ചല്ല,
മുറിവുകളുടെ
ആഴങ്ങളെക്കുറിച്ചുമല്ല.

പിഴിഞ്ഞെടുത്ത
നിലവിളികളെക്കുറിച്ച്
അല്ലേയല്ല ,
മധുരമുള്ളോരോര്‍മയില്‍
കുറച്ചുനേരം
പൊന്തിക്കിടക്കുന്നതിനെക്കുറിച്ചാണ്
നാരങ്ങയല്ലികള്‍
ഇപ്പോഴും
പറഞ്ഞുകൊണ്ടിരിക്കുന്നത് !
ഇന്നും
ഒറ്റവലിക്ക്
നമ്മള്‍
വറ്റിപ്പോകുന്ന,
ശ്വാസംകിട്ടാത്ത
ചരിത്രങ്ങളുണ്ട് !
------------------------------------------

Tuesday, November 1, 2016

തങ്കമണി / ജയശങ്കര്‍.എ.എസ്.അറയ്ക്കല്‍


പൂതിയൊന്നും ബാക്കിയാക്കാണ്ടാന്ന്
തങ്കമണി ചത്തേന്ന്
വിവരമറിഞ്ഞ് വീട്ടിലെത്ത്യോരോടായി
പതം പറഞ്ഞ് കരയുന്നേന്‍റെടേല്‍
ഓള്‍ടെ അമ്മ കുഞ്ഞായേട്ത്തി
വെളിപ്പെട്ടുകൊണ്ടേയിരുന്നു.

തങ്കമണിയെ മംഗലം കഴിക്കാന്‍
ആര്‍ത്തിയായി നടന്ന
അമ്മാളുവേടത്തിയുടെ മൂത്തമോന്‍
കുഞ്ഞിക്കോരന്‍,
തങ്കമനമറിഞ്ഞ
കൂട്ടുകാരി അച്ചാമ്മ,
പുഴക്കരയിലെ അലക്കുകൂട്ടത്തിലെ
പായാരം പറച്ചിലുകാര്‍
എല്ലാവരും
അകാല ദേഹവിയോഗത്തില്‍
പീഡിതമനോവിചാരങ്ങളാല്‍
മൌനമണിഞ്ഞു.
കേതക്കായ പറിക്കാന്‍
കാട്ടില്‍ പോയ തങ്കത്തെ
ചീങ്ങമരച്ചോട്ടില്‍
ചത്തു കിടക്കുന്ന കണ്ട്
അലറിക്കൂവി ആളെയറിയിച്ച
കുഞ്ഞാമന്റെ ഭാര്യ ഉച്ചിര
ബോധമില്ലാതെ
സ്വന്തം തിണ്ണയില്‍ കിടന്നു.
കുളിപ്പിക്കാനെടുത്തപ്പോ
വയസ്സിത്തള്ള നാണി
അടിവയറിലെ വലിപ്പം കണ്ട്
അന്തം വിട്ട് ചോദിച്ച ചോദ്യത്തിന്‍റെ
ഉത്തരം തന്നെ അപ്പോഴും
തങ്കമണിയുടെ അമ്മ
വെളിപ്പെട്ടുകൊണ്ടേയിരുന്നു.
' പൂതിയൊന്നും ബാക്കിയാക്കാണ്ടാന്നോള് '
-------------------------------------------------

സോളമൻ / കൽപ്പറ്റ നാരായണൻ


ഇറവെള്ളം
തുള്ളിതുള്ളിയായിറ്റു വീഴുന്ന നാദം
കേട്ടുമതിയാവാത്ത നാൾ വരും.
മടിയിൽക്കിടക്കുന്ന നിൻറെ നെറ്റിത്തടം
വായിച്ചിട്ടു വായിച്ചിട്ടും തീരാത്ത നാൾ.
പൂവൻ പിടയോട്
പുലരാൻ എത്ര നേരമുണ്ട് എന്നു ചോദിക്കുന്നത്
ഇല ഇലയുടെ ചെവിട്ടിൽ മന്ത്രിക്കുന്നത്
വേരുകൾ പുതപ്പിനടിയിൽ അടക്കം പയുന്നത്
മീൻ മുകളിലേക്കു വന്ന്
കൂട്ടുകാരനെ മുട്ടിയുരുമ്മിപ്പറഞ്ഞ നേരമ്പോക്ക്
കുമിളകളായി ഉയരുന്നത്
കിളി അടുത്ത മരത്തിലെ കിളിയോട് വിളിച്ചു
ചോദിക്കുന്നത്
മരം കോട്ടുവായിടുന്നത്
കേൾക്കാവുന്ന നാൾ
അതിനു തലേന്ന്
സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്
ദൈവമെന്നോടു ചോദിക്കും;
സോളമാ നിനക്കെന്തു വേണം
സൗന്ദര്യം, ശക്തി, സമ്പത്ത്, രാജ്യം?
ഞാൻ പറയും
എനിക്കതൊന്നും വേണ്ട
എഴുതാത്തത് വായിക്കാനുള്ള
പറയാത്തത് കേൾക്കാനുള്ള ത്രാണി മതി.
സ്വന്തം ശേഷി പാതിയായിക്കുറഞ്ഞതിലുള്ള
നിരാശയോടെ ദൈവം അർദ്ധസമ്മതം മൂളും
മുപ്പതാണ്ടത്തെ ഉറക്കം വിട്ട്
ഞാനുണരും.
--------------------------------------------------

Friday, October 28, 2016

പ്രണയം / ടിന്റു അരിയാനി


ഒരു നേർത്ത വിരൽസ്പർശം
അതു മാത്രം മതിയാവുന്ന തന്ത്രികൾ
ഏറ്റവും നനുത്ത
ഏറ്റവും ലോലമായ ഒന്നിനുമാത്രം
മീട്ടാനാവുന്നത്‌.
ഒരു മഞ്ഞുതുള്ളിയോളം പോന്നത്‌
ഒരു മഴത്തുള്ളിയിൽ കവിയാത്തത്‌
ഒരു മാത്രയുടെ വ്യത്യാസത്തിൽ
പൊട്ടിത്തകരാം
നേർത്ത നിശ്വാസത്തിൽ പോലും
തന്ത്രികൾ വലിഞ്ഞുമുറുകാം
ശ്വാസമടക്കിപ്പിടിക്കണം.
മഞ്ഞുതുള്ളികൾ 
കയ്യിലെടുക്കാനറിയുന്നവനേ
മഴത്തുള്ളികൾ
ഉടയാതെ മഴയിൽ നനയാനറിയുന്നവനേ
അതു മീട്ടാനാവൂ...
--------------------------------------------------

Sunday, October 23, 2016

നിഴലുണക്കുമ്പോൾ / ഡോണ മയൂര


ഇല്ല, പേരൊന്നുമിടുന്നില്ല.
കാലമേറുന്തോറും
ഭാരമേറുന്നൊരു വാക്കിലും
അമർത്തി വെക്കില്ല.
അവസരങ്ങൾ പാർത്തിരുന്ന്
അവകാശങ്ങൾ എണ്ണിപ്പറഞ്ഞ്‌
കൃത്യമായളന്നെടുത്ത്‌
വ്യക്തമായകറ്റി നിർത്തി
അവഗണിക്കാനായി
പരിഗണനയുടെ തുഞ്ചത്തേറ്റില്ല.
മഷിക്കറുപ്പിന്റെ
ഉന്മാദപ്പാറ്റകൾ കരണ്ട പാടുകളിൽ
മുഖമൊരിക്കലും തെളിച്ചെടുക്കില്ല.
ഇല്ല, വരികളിലൊന്നിലും
പേരു ചൊല്ലി ചേർക്കില്ല.
പക്ഷേ,
ഓർമ്മകളെ
നിഴലുണക്കുന്നയിടങ്ങളിലെല്ലാം
ആർദ്ദ്രത... ആർദ്ദ്രതയെന്ന്
നീ തുടിച്ചു നിൽക്കുന്നു.
സ്നേഹമേയെന്ന്
വിളിച്ചു തീർക്കാത്ത സ്വരത്തിന്റെ
ഇങ്ങേപ്പുറത്തിരുന്നു
തെളിച്ചെടുക്കുന്നു വെളിച്ചത്തിൽ.
-----------------------------------------

ആരാമത്തിൽ / ജി. ശങ്കരക്കുറുപ്പ്‌


ചെന്നു ഞാനാരാമത്തിൽ
നവ്യമാം പ്രഭാതത്തിൻ
പൊന്നു വാഗ്ദാനം കൊണ്ടു
ദിങ്‌ മുഖം തുടുത്തപ്പോൾ

ചിത്രമാം ചിലന്തി തൻ
വലയൊന്നാകാശത്തി-
ലെത്രയും വിശാലമായ്‌
ഉല്ലസിപ്പതു കാണാൻ
സ്വീയമാം സാമ്രാജ്യത്തിൻ
ബലവും വൈപുല്യവു-
മായത ഗർവ്വം നോക്കി-
ക്കേടുപാടെല്ലാം നീക്കി
വലയിൽ കുടുങ്ങിത്തൻ
ചിറകൊന്നനക്കുവാൻ
വലയും പൂമ്പാറ്റ തൻ
ധിക്കാരം സഹിക്കാതെ
കാലുകൾക്കിടയിലാ-
ണെട്ടു ദിക്കുകൾ, നാശ-
മേലുകില്ലൊരുനാളു-
മെന്ന ഭാവനയോടെ
അന്തരീക്ഷത്തിൻ കണ്ണീർ-
കൊണ്ടു മുത്തുകൾ ചാർത്തും
തൻ തലസ്ഥാനത്തിങ്ക-
ലേകശാസനമായി
വാനിനെ മറച്ചു കൊ-
ണ്ടങ്ങനെ വാണൂ വീര-
മാനിയാം തൻ നിർമ്മാതാ-
വുഗ്രരൂപമാം കീടം.
ഒന്നനങ്ങിയാലപ്പോ-
ളറിയാം വഞ്ചിച്ചിടാ-
വുന്നതോ നിരാലസ്യ-
ക്രൂരമാം കണ്ണാർക്കാനും!
നിദ്രയെ ത്യജിച്ചിടു-
മന്തരീക്ഷത്തിന്നന്നാ-
ക്ഷുദ്രജീവി തൻ ദർപ്പം
സഹിപ്പാൻ സാധിക്കാതായ്‌.
കേവലമതിൻ നെടു-
വീർപ്പിനാൽ നൂറായ്‌ ചീന്തീ
പാഴ്‌വല, ചിലന്തി തൻ
അഭിമാനത്തോടൊപ്പം.
ഞാനനുസ്മരിച്ചു പോയ്‌
കാലത്തിന്നാരാമത്തിൽ
മാനവൻ വിരചിച്ച
സാമ്രാജ്യമോരോന്നപ്പോൾ.
----------------------------------

Tuesday, October 18, 2016

ഞാൻ /അമൽ‍ സുഗ


നിങ്ങളുടെ ജീവിതത്തിന്റെ
ഒരേട്  ചീന്തണമെനിക്ക്
പച്ചഞരമ്പുകൾ തെളിഞ്ഞ
ഇലകീറുംപോലെ മൃദുലമായ്

എനിക്കതു ചെയ്യണം
എന്റെ കൈപിടിച്ചു നടക്കൂ
ചുവന്ന വീഞ്ഞിലെന്നപോൽ
സ്നേഹലഹരിയിലാഴാം
നമ്മുടെ വൈയക്തികദുഃഖം
കടൽ വിഴുങ്ങുകയാണ്
വഴുവഴുത്ത പാറയിലെന്ന
യാഥാർത്ഥ്യം മങ്ങുകയാണ്
എനിക്കെന്റെ രക്തംകൊണ്ട്
എന്റെ സ്വപ്നങ്ങൾ കൊണ്ട്
ആയിരം വരിയെഴുതണം!
ഞാനോർമ്മിച്ചെടുക്കട്ടെ
പരിത്യക്തയായ എന്നെയും
അറ്റുപോയ കണ്ണികളെയും
ഒലിച്ചിറങ്ങുന്നീ മഞ്ഞിൽ
ഇനിയൊന്നും ചെയ്യാനില്ല
ഞാനൊരു മുറിവിലൂടെയാണ്
ചിരിക്കാനും കരയാനുമായ്
എന്നെ ഉടച്ചെടുത്തുരുക്കിയത്
നോക്കൂ,നക്ഷത്രങ്ങൾ മിന്നും
ആകാശം പങ്കിട്ടെടുക്കാം
എന്റെയോർമ്മ,കണ്ണുനീര്
സംഗീതംപോലെ മന്ത്രണമാണ്
പച്ചമണ്ണിൽ ചവീട്ടുമ്പോൾ
ചരൽമുത്തു ചിരീക്കുന്നത്
നാട്യമില്ലാപാദം കണ്ടിട്ടല്ലേ!
നിങ്ങളുടെ വിശാലതയിൽ
പിച്ചളപ്പീടിയുള്ള ചക്രമായ്
മെല്ലെയുരുളുവാനായാണ്
ഞാൻ കൈകൾനീട്ടുന്നത്
സമുദ്രത്തിലെ വേലിയേറ്റം
ദീർഘശ്വാസമെടുക്കുംപോൽ
രാവുകളിൽ,പുലരികളിൽ
ഞാൻ മിഴിതുറക്കുകയാണ്
എന്റെ കൈപിടിച്ചുനടക്കൂ
ചുവന്ന വീഞ്ഞീലെന്നപോൽ
സ്നേഹലഹരിയിലാഴാം!
-------------------------------------

വേല കേറുമ്പോൾ / പി.രാമൻ


കടപ്പറമ്പത്തു കാവിലമ്മടെ
വേല കൂടാൻ പോകുമ്പോൾ
വഴിക്കു നമ്മൾ വലിയ പാടം
മുറിച്ചു കടന്നു പോകുമ്പോൾ

പഴയ ചങ്ങാതിച്ചിരിയലിഞ്ഞ്‌
വെയിലിനൂക്കു കുറയുമ്പോൾ
ടയറുവണ്ടിയിൽ കെട്ടുകാളകൾ
വരമ്പുകേറി മറിയുമ്പോൾ
ചിലമ്പൊലികൾക്കുമമരത്തിൽ പൊട്ടും
കതിനകൾക്കുമിടയൂടെ
പല നിറങ്ങളിൽ മധുരമിറ്റും കോ-
ലയിസിൻ വണ്ടികളമറുമ്പോൾ
കറുത്തമേനിയിൽ ചുകപ്പുടുത്തു നാം
വിയർപ്പിൽ മുങ്ങിത്തിളങ്ങുമ്പോൾ
തലയിലെ കോലമുയർത്തി പൂതന്മാർ
മോരുംവെള്ളം കുടിക്കുമ്പോൾ
വിരലിൽ നിന്നൂർന്ന വലിയ മത്തങ്ങാ-
ബ്ബലൂൺ പിടിക്കാനായൊരുകുട്ടി
തകിടതക്കിട മറിഞ്ഞു കാറ്റിന്റെ
വഴിക്കു കൈനീട്ടിപ്പായുമ്പോൾ
വേല കേറുമ്പോൾ പഞ്ചവാദ്യത്തി-
നോടി കൊമ്പുകാർ പോകുമ്പോൾ
താടി നീട്ടിയ കാവി ചുറ്റിയ
വയസ്സൻ സിപ്പപ്പു വലിക്കുമ്പോൾ
ദേശമൊന്നിച്ചൊഴിഞ്ഞ പാടത്തൂ-
ടാരവം കൂട്ടിയരിക്കുമ്പോൾ
ദൂരെ പാടത്തിന്നതിരിലൂടെയൊ-
രാവിവണ്ടി കുതിക്കുമ്പോൾ
കാലുകൾ വൈക്കോൽക്കുറ്റികൾക്കു മേൽ
ചാഞ്ചക്കം ചാഞ്ഞു ചവിട്ടുമ്പോൾ
ചവിട്ടടിയൊന്നു പിഴച്ചൊരാൾ വീണു
പൊരിവെയിലത്തുറങ്ങുമ്പോൾ
ഇതൊക്കെക്കണ്ടു നാം കടപ്പറമ്പത്തു
കാവു കേറാനായ്‌ നീങ്ങുമ്പോൾ
പുരുഷാരം പെട്ടെന്നൊരു പുരാതന-
പ്പെരും മൃഗം പോലെ തോന്നുമ്പോൾ
പടിയും സൂര്യന്റെ പതിഞ്ഞവെട്ടം വീ-
ണതിൻ ചെതുമ്പൽ മിനുങ്ങുമ്പോൾ
ഉയർന്നു പൊങ്ങുന്ന പൊടിയിലൂടതി-
ന്നകത്തെ സങ്കടം തെളിയുമ്പോൾ
കടപ്പറമ്പത്തു കാവിലമ്മക്കാ-
പ്പെരും മൃഗത്തിനെ ബലി കൊടു-
ത്തിരുട്ടു വീണു നാം മടങ്ങുമ്പോൾ പിന്നിൽ
മുഴക്കങ്ങൾ പൊലിഞ്ഞണയുമ്പോൾ
വയൽ വരമ്പിലൂടൊരു ചിലമ്പൊലി-
ച്ചിരിക്കരച്ചിലിഴയുമ്പോൾ...
----------------------------------------

ജലപ്രവേശം / സ്മിത അമ്പു


ആദ്യം മുങ്ങിയത്
എൻറെ നഖമിളകിപ്പോയ
തള്ളവിരലായിരിന്നു .
പരൽമീനുകൾക്ക്
അരിവിതറിക്കൊടുക്കുമ്പോൾ
എല്ലായ് പ്പോഴും
കരയ്ക്കിരിക്കാൻ ശ്രദ്ധിച്ചിരുന്നു .

പിന്നത്തേത് ,
പാറയ്ക്ക് മുകളിൽ
ഉണക്കാനിട്ടിരുന്ന
എൻറെ പുള്ളിനിക്കറാണ് ;
സന്ധ്യയ്ക്ക് മുന്നേ
ചെന്നെടുക്കണമെന്നോർത്ത്
അമ്മ കഴുകിയിട്ടത് .
അച്ഛന്റെ മൂക്കിപ്പൊടി ഡപ്പിയും
ചേച്ചീടെ ശിങ്കാർപ്പൊട്ടും
വെള്ളം വരാന്തയിൽ കയറിയപ്പോൾ
ഒഴുകിപ്പോയി.
അടുക്കളവശത്തൂടെ
താങ്ങിപ്പിടിച്ചോടുമ്പോൾ അമ്മ
അടുപ്പിനുകീഴെ ഒളിപ്പിച്ചുവെച്ചിരുന്ന നാഴിയിലെ
നൂറ്റിപതിമൂന്ന്‌ രൂപയെടുക്കാൻ മറന്നു.
ഗവണ്മെന്റുദ്യോഗസ്ഥർ വെപ്രാളത്തിൽ
ഞങ്ങളെ ബോട്ടിൽ കയറ്റി
കരയ്‌ക്കെത്തിച്ചപ്പോഴാണ്
കുത്തിയിറങ്ങാനുള്ള വടിയെപ്പറ്റി
അപ്പുറത്തെ അപ്പുപ്പനോർത്തത്.
കയറ്റിയപോലെ തന്നെയവർ
അപ്പുപ്പനെ തൂക്കിയെടുത്ത് കരയ്ക്കിരുത്തി .
മറ്റുള്ളവർ അവനവന്റെ
കാലുകളിലേക്ക് കണ്ണ് തറപ്പിച്ചു .
തട്ടിമറിച്ചിടാൻ മണ്ണെണ്ണവിളക്കുകളില്ലാതെ
പെട്രോമാക്സിന്റെ പരന്ന വെളിച്ചത്തിൽ
കിടക്കുമ്പോൾ ഞങ്ങളെല്ലാവരും
സ്വന്തം വീടിന്റെ തിരിച്ചുകിട്ടാത്ത
ചാണകത്തറയെ സ്നേഹിച്ചു .
ദീർഘനിശ്വാസങ്ങൾ മാത്രം സംസാരിച്ച രാത്രി .
അണക്കെട്ടിന്റെ ഭീമാകാര സ്വപ്ന ത്തിലേക്ക്
കണ്ണ് തുറന്നുകൊണ്ട് ഞങ്ങൾ
കുന്നിൻമുകളിൽ നിന്നും
പച്ച തിളങ്ങുന്ന പുതിയ (?) നദിയെ നോക്കി;
അതിനു നടുവിലെ
വെള്ളച്ചായം പൂശിയ ഭൂമിയെയും .
അങ്ങനെ,
ശ്വസിക്കാൻ പുകക്കുഴലുകൾ കൂടിയില്ലാത്ത
ഞങ്ങളുടെ ഗ്രാമം
ഒന്നും ഉയർത്തിക്കാട്ടാതെ
ശ്വാസം മുട്ടി മരിച്ചു.
--------------------------------------------------

Thursday, October 13, 2016

'പണി'ശാല / ദ്രുപദ് ഗൗതം


കുത്തിപ്പിഴിഞ്ഞ്
അയയില്‍ വിരിച്ച
രാത്രിയുടുത്ത
കണ്ണുകളില്‍നിന്ന്
ഇറ്റിറ്റ്
ചെറിയ വെയില്‍......!

എത്രവലിയ തെറ്റും
ഇന്നേക്ക്
ശരിയാക്കികൊടുക്കുന്ന
പണിയിലേര്‍പ്പെട്ടിരിക്കുന്ന
സ്വാശ്രയക്കോടതി.......!
മുറിച്ചിട്ട് രക്ഷപ്പെടാമെന്ന
ഒരുറപ്പ്
ഇളകുന്നുണ്ട് ചുവരില്‍....
വെറുതെ വായിലിട്ടുനടന്ന
ഒരു കൂവല്‍
തുപ്പിക്കളയുന്നു .
------------------------------

ദൂരം / രശ് മി കിട്ടപ്പ


നമുക്കിടയിൽ ഒരു പുഴയുണ്ട്‌
തിടുക്കപ്പെട്ടോടി
കരകളെ കരയിക്കുന്ന ഒന്ന്

നമുക്കിടയിൽ ഒരു കാടുണ്ട്‌
ചീവീടുകളെ ഇറക്കിവിട്ട്‌
രാത്രിയെ പേടിപ്പിക്കുന്ന ഒന്ന്
നമുക്കിടയിൽ ഒരു കടലുണ്ട്‌
ഗർജ്ജിച്ചു ഗർജ്ജിച്ച്‌
തീരത്തെ ഞെട്ടിക്കുന്ന ഒന്ന്
നമുക്കിടയിൽ ഒരു മരമുണ്ട്‌
പൂക്കാത്ത ചില്ലകളെ
ഇലകളാൽ മൂടുന്ന ഒന്ന്
നമുക്കിടയിൽ ഒരു നിഴലുണ്ട്‌
നിന്നിലേക്കു ചാഞ്ഞ്‌
നിന്നിൽ നിന്നെന്നെ മറയ്ക്കുന്ന ഒന്ന്
----------------------------------------

Wednesday, October 5, 2016

മരണഭാഷ്യം / ആര്‍.സംഗീത


അപ്പോഴേക്കും
അവൾ മരിച്ചിരുന്നു

വിരലറ്റങ്ങളിൽ നിന്ന്‌
വഴുതി വീഴുന്ന
പ്രാർഥനകളിലൂടെ
ഒരു വീട്
നടന്നു പോവുന്നു
കാലം തെറ്റി പൂത്ത
എരിക്കിൻ ചില്ലയുടെ
പകപ്പാണ് നാവിൽ
തുടച്ചു മിനുക്കിയ
തറയിൽ
പണ്ടെങ്ങോ ഉണ്ടായിരുന്ന
കാലിന്റെ നൃത്തച്ചുവടുകൾ
തോരാനിട്ട തുണികളിൽ
പഴയൊരു
നിഴൽ വരഞ്ഞ
കൈപ്പാടുകൾ
ഒരു കരച്ചിലിനിരുപുറം
താമസിക്കുന്ന
രണ്ടു പേർ
മുഖം നോക്കുന്ന
കണ്ണാടിയിൽ
ഒരു കുഴി ഇരുട്ട്
വേര് കൂർപ്പിക്കുന്നു
മേശ വലിപ്പിനടിയിൽ
ഒറ്റയ്ക്കൊരു കാടാവുന്ന
പടർച്ചകളുണ്ട്
കിടക്കയിലെ മരുഭൂമിയിൽ
മേഘമേ മേഘമേ
എന്നാർത്തൊരു ദാഹം
അനാഥമാവുന്നു
അടുക്കുതെറ്റിയ
പുസ്തകക്കൂട്ടങ്ങളിൽ
ഉപ്പ് മണക്കുന്ന
കടൽപ്പുറ്റ്
പറക്കുമ്പോൾ
ചിറകറ്റ് വീണ
പക്ഷികളുടെ ആകാശത്തെ
വെറുതെ നോക്കിനിൽക്കുന്ന
ഉമ്മറത്തൂണുകൾ
കാണാത്ത ദിക്കുകളിൽ
പെയ്യുന്ന ജാലകപ്പടിയിലേയ്ക്ക്
കാലുകൾ
പിണച്ചു വച്ചു
വഴിയിറമ്പിലേയ്ക്കൊരു
കാത്തിരിപ്പ്
കണ്ണ് നീട്ടുന്നുണ്ട്
മറന്നു വച്ച ഉടൽ
തിരഞ്ഞു വരുന്ന
കാറ്റേ
ഞങ്ങളെയിങ്ങനെ
തണുപ്പിക്കുന്നതു
എന്തിനാണ്?
---------------------------

പട്ടി / കൽപ്പറ്റ നാരായണൻ


നിന്റെ പുറകെ എന്റെ പട്ടി വരും
എന്നു പറഞ്ഞപ്പോൾ
അവളത് കാര്യമായെടുക്കുമെന്ന് കരുതിയതല്ല.
വന്നത് ആരാണെന്നതിൽ
അവൾക്കൊരു സംശയമൊട്ടുമുണ്ടായില്ല
കഴുകിക്കമഴ്ത്തിയ പാത്രം മലർത്തിവെച്ച്
എനിക്ക് ചോറ് വിളമ്പിത്തന്നു
പാത്രം നിറയെ കുടിക്കാനുള്ള ജലം തന്നു
കിടക്കാനുള്ള സ്ഥലം കാട്ടിത്തന്നു
ആവശ്യം കഴിഞ്ഞപ്പോൾ
ഫാൻ ഓഫ് ചെയ്ത്
മാറിക്കിടന്നു.
അവൾ പെരുമാറി
ഞാൻ നിന്നോട് എന്ന് സങ്കീർണ്ണമായല്ല
ഞാൻ അതിനോട് എന്ന് സരളമായി,
സംക്ഷിപ്തമായി
പുറത്ത് നിന്നെന്തോ ഒച്ച കേൾക്കുന്നുണ്ടോ
കള്ളനാണോ
പുലിയാണോ
പൂച്ചയാണോ
അയലിന് കെട്ടിയ ചരടിലൂടെ
ഓടിവരുന്ന സർക്കസ്സഭ്യാസിയായ എലിയാണോ
കുരച്ചു പോകാതിരിക്കാൻ
നന്നേ പാടുപെടേണ്ടി വന്നു.
---------------------------------------------------------------

കോമ്പസ്‌ വൃത്തം / ഹണി ഭാസ്കരൻ


എത്ര മുറിപ്പെട്ടാലാണ്
എത്ര ആഴത്തിൽ
പതിഞ്ഞു കിടന്നാലാണ്
ഏതൊക്കെ കടലും മരുഭൂമിയും
താണ്ടിയാലാണ്
ഉലയാതെ
ചാറിവീഴാതെ
കാറ്റിനൊപ്പം വീശാതെ
ദിശയോളം ചെന്നെത്തുക.

പെണ്ണേ നീയൊന്നു നീയായി
പരുവപ്പെടുക.
---------------------------------

വെളുത്ത പട്ടി / കുഴൂർ വിൽസണ്‍

വെളുത്ത കാറുകൾ കണ്ടാൽ
ചെകുത്താൻ കുരിശുകണ്ടമാതിരി
പിന്നാലെ പാഞ്ഞ് തോറ്റ്
മോങ്ങി മോങ്ങിക്കരഞ്ഞ്
പിൻ വാങ്ങുന്ന
ഒരൊറ്റക്കാലൻ പട്ടിയുണ്ട് നാട്ടിൽ

രാത്രി വൈകി വരുമ്പോൾ
ചിലപ്പോഴൊക്കെ അവനെ കാണും
വെളുത്തതല്ലാത്ത എന്റെ കാറിനെ
വെറുതെ വിടുന്നതായി പലകുറി
പറയാതെ പറഞ്ഞിട്ടുണ്ട് അവൻ

വെളുത്ത ഒറ്റക്കാലൻ
പട്ടിയാകുന്നതിനും മുൻപ്
കുറെ കുറെ മുൻപ്
അവൻ
ഒരു വെളുത്ത പട്ടിക്കുട്ടനായിരുന്നു
പ്രിയപെട്ട വളവിൽ
ഓടിയും ചാടിയും പറന്നും
പറപറന്നും നടന്ന
ഒരു വെളുത്ത പഞ്ഞിക്കുട്ടൻ
ഒരു കുഞ്ഞനപ്പൂപ്പൻതാടി

അപ്പൂപ്പൻ താടികളെ
വണ്ടിമുട്ടാൻ പാടില്ല എന്ന നിയമം
നടപ്പിലാവാത്ത
ഒരു നാടായിരുന്നു ഞങ്ങളുടേത്

ഏതോ ഒരു സന്ധ്യയിൽ
ഒരു വെളുത്ത കാർ
ഇടിച്ചിട്ട് പോയതാണവനെ
 
ഓരോ തവണയും
ആ വളവിലൂടെ
ഓരോ വെളുത്ത കാർ വരുമ്പോഴും
ഒറ്റക്കാൽ വച്ച്
അവൻ പുറകെയോടും
ചിലപ്പോൾ തൊടും
മോങ്ങിമോങ്ങിക്കരഞ്ഞ്
പിൻ വാങ്ങി
കണ്ണടച്ച് കിടക്കും

തുടക്കത്തിൽ
ഒരു തെറ്റായ ഉപമ പറഞ്ഞതിനു ക്ഷമിക്കണം
ചെകുത്താൻ കുരിശു കാണുന്നതുപോലെയല്ല

ഒരു പട്ടിജീവിതം
ഒറ്റക്കാലിലേക്ക്
പരുവപ്പെടുത്തിയ
നിർത്താതെ പോയ
ആ വെളുത്ത കാറിനോട്
ആ വെളുത്ത പട്ടിക്ക്
ആ പഴയ കുഞ്ഞനപ്പൂപ്പൻതാടിക്ക് .

Wednesday, September 28, 2016

രുചി / രശ് മി കിട്ടപ്പ


പഴക്കം ചുവയ്ക്കുന്നു രുചികളിൽ
തീന്മേശയിൽ തവിത്തുമ്പിൽ,
നാക്കിൽ തേനായ് പതിഞ്ഞൊരു
വാക്കിൻ പഴക്കം
വെറുതേ തേടുന്നു
വക്കുതേഞ്ഞ പൊട്ടിയ കിണ്ണത്തിൽ
തുളവീണ പ്ലാവിലക്കുമ്പിളിൽ
വന്നുപോകുന്നോരോരോ സ്വാദുകൾ
തങ്ങി നിൽക്കാത്തവ
തികട്ടിയെത്താത്തവ
തിളയ്ക്കുന്നു രുചികൾക്കുമപ്പുറത്താരോ
മറന്നിട്ട വാക്കിന്നുപ്പും പുളിയും
തുളുമ്പുന്നു ഓർമ്മക്കൂട്ടിലെങ്ങോ
ഇത്തിരി രസങ്ങൾ ചേർന്നൊരു
രുചിക്കൂട്ട്,
നിറമില്ലാ മണമില്ലാ
വാക്കുകൾക്കില്ലല്ലോ പഴക്കം.
തേയ്ക്കാം മിനുക്കാം വിളമ്പാം,
തിളങ്ങും
ഒടുവിലവസാനത്തെയിലയിൽ
മധുരമായൊരുതുള്ളി
ഒരു വെറുംവാക്ക്.
------------------------------------

Saturday, September 24, 2016

നിന്നെയോർത്ത് മറ്റാരു നിറയും? / ഡോണ മയൂര


ഒറ്റക്കൊമ്പിലെ പക്ഷീ,
ഒരമ്പിനാൽ നീ ഒഴിയുകിൽ,
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്ത് മറ്റാരു നിറയും

ശരമേൽക്കുമ്പോൾ
കൊക്കിലവശേഷിക്കുന്ന
അന്നത്തെയന്നത്തിൽ
നിന്നൊരു വിത്ത്
ഒരിലരണ്ടിലമൂന്നില വിടർത്തി
പൂമരമായി മുളയ്ക്കണം

ശിഖരങ്ങൾ ചിറകുറച്ച്
പറന്നു പോയേക്കാമെന്ന്
തോന്നിപ്പിക്കുമാറ് ചിറകടിച്ചും

തലപ്പ്
ഏതു ദൂരവും താണ്ടുമെന്ന
സ്ഥിരതയിൽ
തലയെടുപ്പോടെ ഉയർന്നും

വേരുകൾ
ഒരു പക്ഷിയുടെ
കാൽ വിരലുകളെന്ന പോലെ,
വിട്ടകലാൻ മടിച്ചെന്ന പോലെ,
പക്ഷിയിൽ നിന്നും
മരത്തിലേക്കുള്ള ദൂരത്തിലല്ല
ആഴത്തിലാഴത്തിൽ
പൂവിൽ നിന്നും
പുണരലിലേക്കും
പുണരലിൽ നിന്നും
പൂവിലേക്കും എന്ന പോലെ
ആഴ്ന്നാഴ്ന്നിറങ്ങണം

ഒറ്റക്കൊമ്പിലെ പക്ഷീ,
ഒരമ്പിനാൽ നീ ഒഴിയുകിൽ,
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്ത് മറ്റാരു നിറയും.
----------------------------------------

Thursday, September 22, 2016

കുളം / മേതില്‍ രാധാകൃഷ്ണൻ


കുളത്തില്‍ മീന്‍ തുപ്പുന്ന കുമിള
അതിന്നടിയില്‍ നഷ്ടപ്പെട്ടൊരു ഗോട്ടി,
ഒരു പീപ്പി,ചോക്കിന്‍ കഷണം,താക്കോല്‍,ചങ്ങല
കുളത്തില്‍ മീന്‍ വിടര്‍ത്തുന്ന വലയം
അതിന്നടിയില്‍ ശ്വസിക്കുന്ന താമരവളയങ്ങള്‍
അതിന്നപ്പുറത്ത് നിറഞ്ഞ വയലുകള്‍
ഉടഞ്ഞ കണ്ണാടി പോലെ
അതിന്നപ്പുറത്ത് കുളത്തിലേക്ക് വീഴുന്ന ആകാശം
ഓരോ തവണയും ആകാശം
മുകളിലെത്താന്‍ ശ്രമിക്കുന്നു
ഓരോ തവണയും കുളത്തിലേക്ക്
കനത്തു വീഴുന്നു
മലര്‍ത്തിയടിക്കപ്പെട്ട ഒരാമയെപ്പോലെ
കുളം പിടയ്ക്കുന്നു.
----------------------------------------------------

Monday, September 19, 2016

പ്രണയത്തെപ്പറ്റിത്തന്നെ / പ്രിൻസ്‌ അയ്‌ മനം


എടുത്തുമാറ്റാൻ
കഴിഞ്ഞേക്കും
കടലിനുള്ളിൽ നിന്നും
ഒരു ശംഖിനെ

എങ്ങനെ നീക്കം ചെയ്യും
ശംഖിനുള്ളിൽ നിന്നും
കടലിന്റെ ഇരമ്പത്തെ.
ഇത്ര ആഴത്തിൽ
പാകി മുളപ്പിക്കരുത്‌
ഒന്നിനെയും
എത്ര ആയത്തിൽ
വലിക്കണം
വിട്ടുപോരാൻ
അതിന്റെ വേരുകളുടെ
കൂട്ടിപ്പിടുത്തം.
ഒടിച്ചുകുത്തികളാണു
കേമം
തോന്നുമ്പോൾ
ഇടം മാറി മാറി
മുളപ്പിക്കാൻ..
-------------------------

നല്ലു ഇന്നലെ / ആറ്റൂര്‍ രവിവര്‍മ്മ


പഠിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ
നന്നെ കുറവ്.
കണക്കുസൂത്രങ്ങള്‍,രസതന്ത്രക്കുറികള്‍
ചരിത്രമുഹൂര്‍ത്തങ്ങള്‍,പോര്‍ക്കളങ്ങള്‍.
ഒന്നും പഠിക്കേണ്ടതില്ലാത്തപ്പോള്‍
ഇപ്പോള്‍,ഇരുപ്പായപ്പോള്‍ നല്ല ഓര്‍മ്മ.
ഓരോരോ വേളകള്‍,മുഖങ്ങള്‍,വാക്കുകള്‍
വരി തെറ്റാതെ.
പണ്ടത്തെ കയ്പ്,എരിവ്,പുളി
വടിച്ചിട്ടും പോകുന്നില്ല എന്നില്‍ നിന്നും
തുടച്ചാലും മാച്ചാലും തെളിയുന്നു
പഴയ പാടുകള്‍.
പരീക്ഷയിലോ അഭിമുഖത്തിലോ
ഞാന്‍ പിന്നിലായിരുന്നു
എത്ര വായിച്ചിട്ടും വസ്തുതകള്‍
എന്നും പുത്തന്‍.
പഴയ മരത്തിന്‍മേല്‍ പുതിയ തളിരുകള്‍
എന്നാല്‍ ഇപ്പോള്‍ ഒരു മോതിരവും
കൂടാതെ അഭിജ്ഞാനമുണ്ടാകാന്‍
ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു
പണ്ടും എനിക്ക് ഇന്നുണ്ടായിരുന്നില്ല
നാളെയായിരുന്നു,നല്ല നാള്‍.
ഇപ്പോഴാകട്ടെ കണ്ണടച്ചാലും തുറന്നാലും
പഴയ നാളുകള്‍,മുഖങ്ങള്‍,വഴികള്‍.
മ്യൂസിയങ്ങളിലെ പഴയ വിഗ്രഹങ്ങള്‍
പാതിരയില്‍ തമ്മില്‍ മുദ്രകാട്ടി
പറയുന്നുണ്ടാകും ബി.സി. യിലെ തമാശകള്‍.
പഴംതമിഴിലോ,പാലിയിലോ,സംസ്കൃതത്തിലോ.
-----------------------------------------------------

Saturday, September 3, 2016

മരിച്ചവന്‍റെ മതം / ആര്യാഗോപി



മരിച്ചവന് മതത്തിന്‍റെ
വേദപുസ്തകം വേണ്ട
ഓത്തും ഓശാനയും വേണ്ട
കുര്‍ബാനയും
കുമ്പസാരവും വേണ്ട
കൂത്തും കുരവയും വേണ്ട
കരിനാവുകളുടെ
സാരോപദേശങ്ങള്‍
എന്തായാലും
മരിച്ചവന് കേള്‍ക്കാനാകില്ല
അത്യാഹിതത്തെ
പ്രദക്ഷിണം ചെയ്യാന്‍
മരിച്ചവന്‍ ഏതായാലും
മടങ്ങിവരാന്‍ പോകുന്നില്ല
വിചിത്രമായ ആചാരങ്ങളും
വികലമായ മുദ്രാവാക്യങ്ങളും
മരിച്ചവന്‍
ഉപേക്ഷിച്ചതാണ്
അവതാരങ്ങളും
ആള്‍ദൈവങ്ങളും
മരിച്ചവന്‍റെ
ദേശത്തിന്
അതിരുകള്‍ നിശ്ചയിക്കില്ല
ഭജനം പാര്‍ക്കാനോ
പാപനാശിനിയില്‍
മുങ്ങിനിവരാനോ
മരിച്ചവന്‍
വരികയില്ല
കവടിയും കാവടിയുമെടുത്ത്
കൊന്തയും കുരിശുമേന്തി
വാളും ശൂലവുമോങ്ങി
ചോര കുടിക്കാന്‍ തുടങ്ങിയിട്ട്
എത്ര കാലമായി?
അതിനാല്‍
അന്ത്യാഭിലാഷം ഇത്രമാത്രം
മരിച്ചവന്‍റെ മരിക്കാത്ത
പുസ്തകത്തിന്
മതത്തിന്‍റെ പുറംചട്ടയിടരുത്
കണ്ണുകളില്‍
കരിമ്പടം പുതയ്ക്കരുത്.
----------------------------------

കുറേ അവന്മാരും ഒരു അവളും / മനോജ് മേനോന്‍


വിജനമായിരുന്നു
ഇരുട്ട് പരന്നിരുന്നു
ചില കിളിയൊച്ചകൾ ഒഴിച്ചാൽ
നിശ്ശബ്ദമായിരുന്നു
ഒരുപാട് കാലം ഒരേ നില്പ് നിന്നിട്ടും
തളർച്ച ബാധിക്കാത്ത
മരച്ചോട്ടിലായിരുന്നു.
ചിലർ ഉലാത്തുകയായിരുന്നു
മറ്റുചിലർ ഇരിക്കുകയും
ഇനിയും ചിലർ
മുഖം പൂഴ്ത്തിക്കിടക്കുകയുമായിരുന്നു
അവർക്ക് മുന്നിലേക്കാണ്‌ വഴിതെറ്റിപ്പോയ
ആ പെൺക്കിടാവ് ചെന്നുപെട്ടത്
അവളെക്കണ്ടപ്പോൾ
ഉലാത്തുന്നവരുടെ നാവ്നീണ്ടു
മുഖം പൂഴ്ത്തിക്കിടന്നവർ
മൂരി നിവർത്തി എഴുന്നേറ്റു
ഇരിക്കുന്നവർ മൂർച്ചയോടെ
പരസ്പരം നോക്കി
അവളോ..
ഒരു കൂസലുമില്ലാതെ
അവര്‍ക്കിടയിലൂടെ നടന്നുപോയി
നുണ ...കല്ലുവച്ച നുണ ...
വിജനമായ ഇടം
കുറെ അവൻമാർ..നിശ്ശബ്ദത ...ഇരുട്ട്
വഴിതെറ്റിപോയ പെൺകുട്ടി....
എന്നിട്ടും ഒന്നും സംഭവിച്ചില്ല ???
ഇല്ലന്നേ...
നായ്ക്കൾ
അങ്ങിനെയാണ്
ഇണയെ കൂട്ടം ചേർന്ന്
ആക്രമിക്കില്ല
ബലാൽസംഗം ചെയ്ത്
കുറ്റിക്കാട്ടിൽ തള്ളില്ല .
----------------------------------------

കാൺമാനില്ല / ബൈജു മണിയങ്കാല


ഇതിലും നല്ലൊരു ആകാശം
കാണാതെ പോകുന്നതിന് മുമ്പ്
മരങ്ങൾക്ക്
ഉണ്ടായിരുന്നിരിയ്ക്കണം

വിരസമായ പുതിയ ആകാശം
കണ്ട് മടുത്തിട്ടാവണം
തണലുകളോട് പിണങ്ങി
അകലങ്ങളിലേയ്ക്ക്
നടന്നു പോകാൻ
മരങ്ങൾ
ആഗ്രഹിച്ചത്
കാലം മായ്ക്കാൻ ശ്രമിച്ച
ആ കാലടികൾ
അതേ മരങ്ങളിൽ
ഇലകളായി ഇപ്പോൾ
പിടിച്ചിട്ടുണ്ട്
ഉയരങ്ങളിലേയ്ക്ക് മാത്രം
നടന്നു പോകാൻ
പാകത്തിന്
വേരുകൾ അത് തിരഞ്ഞ്
പിടിച്ചു
മായുന്നതിന് മുമ്പ്
ചില്ലകളിൽ
തിരികെ
തൂക്കിയിടുന്നതാവാം!
ചിലയ്ക്കുന്നതിന് മുമ്പ്
കിളികളുടെ
പേരെഴുതി വെയ്ക്കുന്ന
ഇലകൾ
കാറ്റ് വരുമ്പോൾ അത്
പറഞ്ഞു കൊടുക്കുമെന്ന്
ഭയന്ന്
ചില്ലകൾ കുലുക്കി
ഇലകൾ
പൊഴിച്ചു കളയുന്നുണ്ട്;
കിളികൾ
പറക്കുന്നതിനിടയിൽ
ചിറകിൽ നിന്നും കൊഴിയുന്ന തൂവലുകൾ
അതറിഞ്ഞ് കാറ്റ്
പക്ഷികൾക്ക്
ശിക്ഷയായ് കൊടുക്കുന്നതാവാം
അനന്തമായ വേരിന്റെയറ്റത്ത്
ഒരു തുള്ളി വെള്ളത്തിന്റെ
ശിൽപം കൊത്തി
മഴ തളർന്നിരിയ്ക്കുന്നു
ഇതിനിടയിൽ
ഇതൊന്നും ശ്രദ്ധിക്കാതെ
മരക്കൊമ്പിൽ
ഇലയനക്കങ്ങൾ കൊണ്ട്
കാറ്റ് പണിഞ്ഞു കൊണ്ടിരുന്ന
അപ്പൂപ്പന്താടിയെ
പണികഴിഞ്ഞ കാറ്റിനോടൊപ്പം തന്നെ
കാണാതെപോയിട്ടുണ്ട്.......
-------------------------------------------

കനം / ജയദേവ് നയനാർ


പണ്ടേക്കുപണ്ടേ
മഴ നനഞ്ഞ്
നിറമിളകി -
പ്പരന്നതാണ്.
നനഞ്ഞുപോയ
ഒറ്റക്കണ്ണിലേക്ക്
ആയത്തിൽ
വളച്ചതാണ്.
കാറ്റിന്റെ
ഒറ്റയിഴയിൽ
ഞാൺ വലിച്ചതാണ്.
എന്നിട്ടാണിപ്പോഴും
മിഴിക്കോണിലൊരു
കാറു വന്നുനിന്ന്
പടരുമ്പോഴൊക്കെയും
ആകാശമേ
ആകാശമേ
എന്ന്.

------------------------

Wednesday, August 31, 2016

ഭ്രാന്തൻ / ആർ.രാമചന്ദ്രൻ


രാവിൽ
തനിച്ചിരു-
ന്നുറക്കെക്കരഞ്ഞേൻ
വീണ്ടും വീണ്ടും കരഞ്ഞേൻ.

കരഞ്ഞതോർത്തോർ-
ത്തുറക്കെച്ചിരിച്ചേൻ
പകലിൽ
വീണ്ടും വീണ്ടും ചിരിച്ചേൻ.

പിന്നെ,
ചിരിച്ചതോർത്തോർ-
ത്തുറക്കെകരഞ്ഞേൻ രാവിൽ.
പിന്നെ,
കരഞ്ഞതോർത്തോർ-
ത്തുറക്കെ ചിരിച്ചേൻ പകലിൽ.

ഇന്നെല്ലാമൊന്നേ
ചിരിയും കരച്ചിലും
രാവും പകലും.
----------------------------------

Tuesday, August 30, 2016

മരിച്ചവരുമായി സംസാരിക്കൽ / സച്ചിദാനന്ദന്‍


എല്ലാവരും ഉറങ്ങുമ്പോൾ
സ്കൈപ് തുറക്കുക
സ്കൈപ് ഐഡി: മരണം
മൂന്നുമിനിറ്റ് ഹൃദയമിടിപ്പ്
നിർത്തിവെച്ചു ധ്യാനിക്കുക.
മരിച്ചവർ അവരുടെ
നമ്പറുകളോടെ പ്രത്യക്ഷരാവും
ലാപ്ടോപ് ഒരു മോർച്ചറിയാണെന്നു
തോന്നുന്നത് വെറുതെ.

മരിച്ചവരുടെ പിന്നിൽ
എന്താണെന്ന് നോക്കൂ:
അവർ സ്വർഗ്ഗത്തിലാണെങ്കിൽ
സ്വർണംകൊണ്ടുള്ള അഴികളും
വജ്രംകൊണ്ടുള്ള തോക്കുകളും കാണും
നരകത്തിലാണെങ്കിൽ
തീപിടിച്ച ഒരു നിഘണ്ടുവും
അറ്റുപോയ ഒരു പാലവും.
മരിച്ചയാൾ കവിയെങ്കിൽ
ഒരു വരിക്കുള്ളിൽ
മാറിയ അർത്ഥങ്ങളോടെ പ്രത്യക്ഷപ്പെടും
ശാസ്ത്രജ്ഞനെങ്കിൽ താൻ കണ്ടുപിടിച്ചതെല്ലാം
മാറ്റി എഴുതുന്നതായി കാണും
താൻ പറഞ്ഞതെല്ലാം നുണയായിരുന്നെന്നു
തിരിച്ചറിഞ്ഞ വിവേകിയുടെ മുഖം കണ്ടാൽ
അതൊരു പുരോഹിതനാണെന്നുറപ്പിക്കാം
ചിത്രകാരന്മാർ പാലറ്റുകളായിമാറിയ
മഴവില്ലുകളുടെ ചുമലിലാണ്‌ സവാരി
അനന്തതയിലായതിനാൽ ഒന്നും
എഴുതാനില്ലാതായതിന്‍റെ
മങ്ങൂഴത്തിലാണ്‌ ചരിത്രകാരന്മാർ
പ്രണയികൾക്കു മാത്രം മാറ്റമില്ല;
അതേ അതിശയോക്തികൾ
ചളുങ്ങാത്ത അതേ തങ്കക്കുടം
ഓട്ട വീഴാത്ത അതേ ഓമന.
ഇനി സംസാരിച്ചോളൂ
നിങ്ങളും മരിച്ചിരിക്കുന്നു.
---------------------------------------------------

Monday, August 29, 2016

അകലം / അസ്‌മോ പുത്തൻചിറ


എന്നില്‍ നിന്ന്
നിന്നിലേക്കുള്ള അകലം
ഒരു വാക്കാണ്‌.
പറയുമ്പോള്‍
മധുരവും
കേള്‍ക്കുമ്പോള്‍
കയ്പും.

വാക്കില്‍ നിന്ന്
പ്രവൃത്തിയിലേക്കുള്ള അകലം
ഒരു പ്രതിസന്ധിയാണ്.
മറ്റുള്ളവര്‍ക്ക്
വലിച്ചുനീട്ടാന്‍ കഴിയുന്നതും
സ്വന്തമായി
ചുരുക്കാന്‍ കഴിയാത്തതും.
പ്രതിസന്ധിയില്‍ നിന്ന്
പരിഹാരത്തിലേക്കുള്ള അകലം
ഒരു താല്‍പര്യമാണ്.
സ്വന്തമായി
ഉണ്ടാവേണ്ടതും
മറ്റുള്ളവര്‍ക്ക്
ഉണ്ടാവാത്തതും.
-------------------------------

Saturday, August 27, 2016

കുഞ്ഞെറുക്കൻ / എം.ആര്‍.രേണുകുമാര്‍


മേലിലെന്നെ
കുഞ്ഞെറുക്കാന്ന്
വിളിച്ചു പോകരുത്‌.
ഞാനിപ്പോ മോഹൻ ദാസാണു.

കുഞ്ഞെറുക്കാ....ന്ന്
പുറകീന്നാരു വിളിച്ചാലും
ഞാനിനിമേൽ
തിരിഞ്ഞു നോക്കുകേല
നേരേ വന്നു വിളിച്ചാലും
കണ്ടഭാവം നടിക്കില്ല ഞാൻ
പറഞ്ഞില്ലെന്നു വേണ്ട.
കുഞ്ഞെറുക്കനിപ്പോ
ജീവിച്ചിരിപ്പില്ല
എന്നാ മോഹൻ ദാസ്‌
ജീവിച്ചിരിക്കുന്നു.
മറ്റുള്ളോരുടെ
കണ്ണിലെ കരടെടുക്കൽ
കുലത്തൊഴിലാക്കിയവർക്ക്‌
ഉറക്കം തിരികെകിട്ടാൻ
സർക്കാരുഗെസറ്റ്‌
പരിശോധിക്കാവുന്നതാണു.
എന്റെ ചാച്ചൻ
കുഴിത്തറ പൈ ലിയും
അമ്മച്ചി ഏലിയും
മണ്ണോടു മണ്ണായിട്ട്‌
കാലമെത്രയായ്‌,
തോട്ടുചെറേലെ
ഓലപ്പെരപോയിട്ട്‌
ഇപ്പോഴവിടെ
ഒരുതരി മണ്ണുപോലുമില്ല.
പിന്നല്ലേ
അവിടെ പണ്ടെങ്ങോ
തെങ്കരകൊട്ടി നടന്ന
ഒരു കുഞ്ഞെറുക്കൻ.
----------------------------

Thursday, August 25, 2016

മറവി /അനിത തമ്പി


മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും

അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും
എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും
നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.  

Wednesday, August 10, 2016

ഉറുമ്പുകൾ / ഒ.എന്‍.വി കുറുപ്പ്‌


നിലത്തൊരു വറ്റ്‌;
പൊടിയുറുമ്പുകൾ
പൊതിഞ്ഞു നിൽക്കുന്നി-
തതിന്റെ ചുറ്റിലും.

ഒരു നിവേദ്യത്തെ-
യൊരുമിച്ചങ്ങനെ
പരമനിശ്ശബ്ദം
നുകർന്നിടും പോലെ!
അതല്ലവറ്റതൻ
ചൊടിയിലെ മന്ത്രം
നമുക്കു കേൾക്കുവാ-
നരുതാത്തതാവാം.
നിവേദ്യമൽപ്പാൽപ്പം
ചെറുതാകു, ന്നുള്ളം
നിറഞ്ഞവർ മെല്ലെ-
യകന്നു പോകുന്നു.
അതുപോൽ നമ്മെയും
പൊതിഞ്ഞുനിൽക്കയാം
അദൃശ്യമാമെത്ര
പൊടിയുറുമ്പുകൾ!!!
----------------------

താറും കുറ്റിച്ചൂലും / കടമ്മനിട്ട


ഒരു കുടം താറുണ്ട്‌, ഒരു കുറ്റിച്ചൂലുണ്ട്‌
പെരുവാ നിറയെ തെറിയുമുണ്ട്‌
തലയിൽ ചിരങ്ങുണ്ട്‌, കാലിൽ വ്രണമുണ്ട്‌
തൊലിയാകെ ചൊറിയുവാൻ ചുണലുമുണ്ട്‌.
ഉലകിന്റെ ഉമ്മറത്തെത്തി ഞാൻ നിൽക്കവേ
പുലയാട്ടി നിൽക്കുന്നോ പോക്രികളേ?

വാതിലു കൊട്ടിയടയ്ക്കുവാൻ നിങ്ങടെ
വീതത്തിൽ മാത്രമോ പുണ്യവേദി?
എന്തിനീ നാട്യങ്ങളെന്തിനീ വഞ്ചന
മുന്തിരിത്തോപ്പിലെ മുള്ളുകളെ?
വരികയാണിന്നു ഞാൻ ഒരു കുടം താറുമായ്‌
ഉലകിന്റെ ഭിത്തിയിൽ താറടിക്കാൻ
തടയാൻ വരുന്നവർ വന്നോളൂ നിങ്ങടെ
വിളറും മുഖത്തും കരിപുരട്ടും.
കർക്കടവാവിനു പിണ്ഡം ചികയുന്ന
കാക്കകളല്ലെയീ നിങ്ങളെല്ലാം.
കാറ്റിന്റെ കയ്യിലെ സൗരഭം മോഷ്ടിക്കും
കള്ളപ്പരിഷകളല്ലെ നിങ്ങൾ?
രാവിന്റെ നോവിലുണർന്ന കുടമുല്ല-
പ്പൂവിനെ നിങ്ങൾ കശക്കിയില്ലെ?
കണ്ണുമിഴിച്ചു കിടന്നു ഞാൻ കാലിലെ
വിങ്ങും വ്രണത്തിൽ വിരലമർത്തി
കണ്ണുനീർ വീണു കുതിർന്നു തലയിണ
കല്ലും കരിമണ്ണും പൂഴിമെത്ത
പൊട്ടിയൊലിച്ച ചലമെന്റെ പ്രാണനിൽ
ഒട്ടിയപ്പോൾ നിങ്ങൾ മൂക്കുപൊത്തി
ഈച്ചയെപ്പോലെന്നെയാട്ടിയോടിച്ചില്ലേ
ഈർക്കിലിച്ചൂലുമായ്‌ "നല്ലവരെ" ?
തട്ടിപ്പറിച്ചു ഞാൻ ഈർക്കിലിച്ചൂലിന്റെ
കുറ്റിയെനിക്കിന്നു തൂലികയായ്‌
ഒരു കുടം താറുമായ്‌, ഒരു കുറ്റിച്ചൂലുമായ്‌
ഉണരും വെറുപ്പിന്റെ ശീലുമായി
ഓടയിലോടുമഴുക്കിന്റെ ചാലിൽ നി-
ന്നീ മണിമേട ഞാൻ താറടിക്കും.
നഗ്നചിത്രങ്ങൾ കരിയിലെഴുതിയീ
മുഗ്‌ ധഭാവങ്ങളെ മാച്ചുവെക്കും
വർണപ്പകിട്ടുകൾ കണ്ണാടിയിട്ടൊരീ
ചില്ലുശിൽപങ്ങൾ ഞാൻ തച്ചുടയ്ക്കും
നിങ്ങടെ കൽപ്പകത്തോപ്പിലെ വീഥിയിൽ
എങ്ങും ഞെരിഞ്ഞിലിൻ മുള്ളുപാകും.
കണ്ടാലറയ്ക്കുന്ന കണ്ണിൽ തറയ്ക്കുന്ന
വേണ്ടാതനങ്ങൾ വരച്ചു വെയ്ക്കും
തെറിയുടെ ചീളുകൾ തെന്നിച്ചു നിങ്ങടെ
നെറിയുടെ കൂറ വലിച്ചഴിക്കും.
കർപ്പൂരദീപം പൊലിക്കുമെൻ നിശ്വാസം
കുങ്കുമച്ചെപ്പിൽ ചെളിനിറയ്ക്കും
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയിൽ
കൽമഷം തൂകി കരികലക്കും
വെൺകളി പൂശിയ വെണ്മുകിൽ ഭിത്തിയിൽ
കാർ മഷി കൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാൻ അത്തലിൻ വേതാള-
നൃത്തം ചവിട്ടിയലറി നിൽക്കും.
ആവില്ല നിങ്ങൾക്കടക്കുവാനെന്റെയീ
ഭാവങ്ങളീ മന്നിൻ ഭാവമത്രേ.
----------------------------------------------

അകത്തെ കാളി / അമ്മു ദീപ


പട്ടുടുത്ത്‌
പൊട്ടു തൊട്ട്‌
പൊന്നു ചൂടി
പൂവു മൂടി
അകത്തെ ഇരുട്ടറയിലിരുന്ന
കാളി കൊതിച്ചു
ഒരു വെളിച്ചപ്പാടായി
ജനിച്ചിരുന്നെങ്കിൽ...

ചന്ദനച്ചാർത്തും
നിറമാലയുമായി
ചമഞ്ഞൊരുങ്ങി മടുത്തു.
പൂജാരിയുടെ
നടതുറപ്പുകളിൽ മാത്രം
പുറം ലോകം കണ്ടു.
അറവിട്ടാൽ
ആറാട്ടുകാവ്‌ !
എഴുന്നള്ളത്തുകൾക്കൊക്കെയും
തുണ നിന്നു പുരുഷാരം.
നട്ടുച്ചയിലും
നിലവിളക്കിൻ തിരി
നിത്യപൂജകളാൽ
കൂച്ചുവിലങ്ങ്‌.
ഇനി വയ്യാ
മണികെട്ടിയ ശ്രീകോവിലിൻ വാതിൽ
പതിയെ തുറന്ന്
പുറത്തു കടക്കണം.
രൗദ്രമെങ്കിലും
കുലീനമീ ശിലാമൗനം
കുടഞ്ഞെറിയണം.
ആത്മബോധത്തിന്റെ നടയ്ക്കൽ
വാളും ചിലമ്പുമൂരിവെച്ച്‌
ഒരിക്കൽ
ഒരിക്കലെങ്കിലും
ഉടലെറിഞ്ഞ്‌
ഒന്നുറഞ്ഞു തുള്ളണം.
----------------------------------------

ചെമ്പരത്തി / തിരുനല്ലൂര്‍ കരുണാകരന്‍


കാണുകെന്റെയീ കൊച്ചുപൂന്തോപ്പിൽ
ചേണുലാവും ചെടികളുണ്ടേറെ

നല്ല മണ്ണിന്റെ വർണ്ണഗന്ധങ്ങൾ
നൽകി നമ്മളെ സൽക്കരിക്കുന്നോർ.
മുൻപിൽ നീളവേ വേലിയിൽ പൂക്കും
ചെമ്പരത്തികൾ കാവൽ നിൽക്കുന്നു.
ഇല്ല പൂക്കൾക്കു വർണ്ണവൈവിധ്യം
ഇല്ല മാദകമായ സൗരഭ്യം.
എങ്കിലും തെഴുത്തെപ്പൊഴും നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
ആവതും സ്വച്ഛമായ്‌ കടുംചോപ്പാം
പൂവതിന്റെ ഹൃദയമാകുന്നു
ശാഖകൾക്കെഴും മേദുരശ്യാമ-
ചാരുതയതിൻ ശീലമാകുന്നു
വേനലെത്രമേൽ തീ ചൊരിഞ്ഞാലും
ഗ്ലാനിയെന്യേ തഴച്ചു നിൽക്കുന്നു.
നാടുലയവേ കാറ്റടിച്ചാലും
ചോടിളകാതുറച്ചു നിൽക്കുന്നു.
കാർമുകിലിൻ കനിവിനു വേണ്ടി-
ക്കാതരസ്വരം കേഴുമാറില്ല.
മണ്ണു നൽകുമുറപ്പിനോടല്ലാ-
തൊന്നിനോടും കടപ്പെടുന്നില്ല.
ഇപ്രകാരമധൃഷ്യമായ്‌ നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
-----------------------------------------

 

Tuesday, August 2, 2016

തലക്കെട്ടിലും... / ഡോണ മയൂര

അരികിലില്ലെന്ന ബോധമാണ്
വഴിയരികിൽ കാണുന്നവരിൽ
നിന്നെ തെളിച്ചെടുക്കുന്ന താളം.
ഏതൊരുവന്റെ
മിഴികളിൽ കണ്ടു, മിന്നായം
നിന്നിലെന്നതു പോലെ
ഞാനെന്നെയിന്നലെ.
ഏതൊരുവളുടെ
ഒച്ചയിൽ തെളിഞ്ഞു
നിന്റെയെന്നതു പോലെ
പതിയെ പതഞ്ഞു
പടരുന്നൊരൊച്ച.
അന്യരുടെ മേൽച്ചുണ്ടിൽ,
നിന്റെയെന്നതുപോലെ
നോക്കുമ്പോളവർ
തിരിഞ്ഞു ചരിഞ്ഞു
നോക്കും കഴുത്തിലും
നിന്നെ കണ്ടു.
പൂവുകൾക്ക് നിന്റെ മുഖം
കാറ്റിന് നിന്റെ ഗന്ധം
ഇലകളോ
എന്റെ നീയേയെന്നുരഞ്ഞ്
തുമ്പത്തിരുത്തി
തുമ്പിയാക്കുന്നു.
അരികിലില്ലെന്ന ബോധമാണ്
വഴിയരികിൽ കാണുന്നവയിലെല്ലാം
നിന്നെ തെളിച്ചെടുക്കുന്ന താളം.
------------------------------------------

Saturday, July 30, 2016

അച്ഛൻ ഇരുന്നിടം / സച്ചിദാനന്ദന്‍

അച്ഛൻ ഇരുന്നിടത്ത് 
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് '
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ്
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും. 

Wednesday, July 27, 2016

ഉപമകള്‍ / വീരാന്‍കുട്ടി


ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ.
-----------------------------------------------------------

Wednesday, July 20, 2016

ജാലകക്കാഴ്ചകൾ / മായ.പി.ചന്ദ്

ഒരു ജാലകമേ അടച്ചുള്ളൂ
പക്ഷേ
കാഴ്ചകളുടെ ഒരു ലോകമാണ്
അവസാനിച്ചത്
പത്രക്കാരന്റെ മണിയടികൾ
പാൽമണങ്ങൾ
പ്രഭാത സവാരിക്കാർ
സ്കൂൾ വണ്ടികളിലെ കലപിലകൾ
മീൻ വിളിയൊച്ചകൾ
ദൂരം തീരാതെ ജോലിക്കാർ
കൂനുള്ളൊരു വൃദ്ധ
പുലരിയുടെ ആദ്യ രശ്മികൾ
ഒടിഞ്ഞ ഒരു മരക്കൊമ്പ്
ഇനിയും ചുവടുറയ്ക്കാത്ത വള്ളിച്ചെടികൾ
ഒരു തുണ്ട് ആകാശം
മേഘക്കീറുകൾ
മുറിഞ്ഞു പെയ്യുന്ന മഴ
ഉയരത്തിൽ പറക്കുന്ന പരുന്തുകൾ
ഉച്ചവെയിൽ
വൈകുന്നേരത്തിന്റെ വിഹ്വലതകൾ
വീടണയുന്ന പക്ഷികൾ
പുലരിയുടെ പ്രതീക്ഷയേറ്റുന്ന
അസ്തമനം
അന്തിക്കാഴ്ചകൾ ...
നിലാവിന്റെ മുല്ലമൊട്ടുകൾ
കറുത്ത രാത്രികളിൽ
നക്ഷത്രമേന്തുന്ന
മിന്നാമിനുങ്ങ്....
മുനിഞ്ഞു കത്തുന്ന ഒരു വിളക്ക്:
ഒക്കെയും മറുപുറം
വാതിലിനിപ്പുറം
ലോകമായ്..
ജാലകം മറന്നു:
സ്മൃതിയായി
വിസ്മൃതിയായി
ഇനി മൃതിയിലേക്ക്...
-------------------------------------

Wednesday, July 13, 2016

ശ്രുതിരഹസ്യം / സജി കല്യാണി



ജനിതകരഹസ്യം തേടി
വയറു തുരന്ന പാട്ടുകാരാ
ശബ്ദം,
നിശബ്ദമായൊരു കലയാണ്
ഒറ്റവരയിലേക്ക്
നമ്മെ കോര്‍ത്തിടുന്ന ബിംബം
ചീവീടുമൂളലിലും
ശംഖധ്വനികളിലും
നമ്മളൊഴുകിനടക്കുമ്പോള്‍
ജീവന്‍റെ വൈരുദ്ധ്യങ്ങളൂതിനിറച്ച
ജീവനകല.
മണ്‍വെട്ടിത്തുമ്പിലൂടെ
ഊര്‍ന്നു വീഴുന്ന ജലമുകുളങ്ങള്‍
മഴച്ചിലമ്പലിലേക്ക്
വീണുലയിക്കുമ്പോള്‍
ഞാനൊരാസ്വാദകനാണ്....
പ്രപഞ്ചതാളത്തിന്‍റെ
ലയചാരുതയിലേക്ക്
നനഞ്ഞിറങ്ങുന്ന,
ഏകാകിയായ ഭിക്ഷു.
ഒച്ചിഴയുന്ന സമതലങ്ങളൊരു ദൃശ്യമാണ്
ശബ്ദതരംഗരേഖകളുടെ
നേര്‍ച്ചിത്രം.
ഉടല്‍വരമ്പുകളുടെ ഭൗതികതയില്‍
ശബ്ദമെന്ന മിഥ്യ തിരയരുത്
ഭാരമൊഴിഞ്ഞ്
പരസ്പരമുടയുന്ന
നിശബ്ദതയിലെ സ്ഫോടനമാണ് ശബ്ദം..
ഇരുളിലേക്ക്
ചെവികൂര്‍പ്പിക്കുക
സൂക്ഷ്മതയുടെ സൂചിമുനകളിരമ്പുന്ന
കടലൊഴുക്കുകളറിയുക
ഇടറിവീഴുമിലയ്ക്കും
ഞാന്നു താഴുന്ന പുഴുവേഗത്തിനുമിടയില്‍
നേര്‍ത്തൊരു ശ്രുതിയുണ്ട്
ഉടല്‍മറന്ന് നീയറിയുക,
നമ്മളറിയാതെ പോവുന്ന
നിശ്ചലതകളിലെ
ചലനങ്ങളാണ് ,ശബ്ദമെന്ന
ഘടികാരത്തിന്‍റെ തംബുരു.
--------------------------------------

Thursday, June 30, 2016

എന്റെ പുഴയ്ക്ക്… / നിരഞ്ജൻ T G


കാട്ടരുവിയുടെ കാൽത്തളകളിൽ
കുതറിച്ചാടുന്ന കുസൃതിച്ചിരികളിൽ
നിന്റെ ശിരസ്സിൽ തലോടിയ സൂര്യന്
മഴവിൽ നിറങ്ങളായിരുന്നു

ഇരുകരകളിലും
നിന്റെ പാവാടഞൊറികളിൽ
കസസവുതുന്നിയ സൂര്യന്
ഇലപ്പച്ചയുടെ തിളക്കമായിരുന്നു
ഇപ്പോൾ ഈ സന്ധ്യക്ക്
നീയൊരു കടലിൽ ചേർന്നിരിക്കുന്നു
കുളിമുറിച്ചുവരിലൊട്ടിച്ച
ചുവന്ന പൊട്ടെന്ന പോലെ
നനഞ്ഞ സൂര്യൻ
ഒരുപാടൊഴുക്കുകൾ
ആഴങ്ങളിൽ വിങ്ങിയ
കടൽനീലയിലേക്ക്
പൊടുന്നനെ
സിന്ദൂരമായി ഒലിച്ചിറങ്ങുന്നു .
----------------------------------------------

Wednesday, June 22, 2016

ഒളിവാള് / മുല്ലനേഴി


ദൂരെയൊരു താരകം മിന്നിനില്‍ക്കുമ്പോള്‍
നേരിന്‍റെ പാതയിലിരുട്ടു നിറയുമ്പോള്‍
ആടുന്ന നിമിഷങ്ങളെയുമ്മവെച്ചു ഞാ-
നലയുന്നു,വീഴുന്നു,താഴുന്നു പിന്നെയും.
പൊട്ടിച്ചിരിക്കുന്നു ചങ്ങലക്കണ്ണികള്‍
പൊയ്മുഖം വെച്ചു നിന്നാടുന്നു സൗഹൃദം.
രാത്രിയിലുറങ്ങുവാന്‍ പറ്റാത്ത ദു:സ്വപ്ന-
യാത്രകളിലൊന്നില്‍ പുനര്‍ജനിക്കുന്നു
ഞാന്‍.
ഉറയൂരിയുറയൂരിയെത്തുമ്പൊളോര്‍മയുടെ
മറവിയുടെയിടനാഴിയില്‍ക്കണ്ണുനീരുമായ്
നില്ക്കുന്ന നിഴലുകളതാരുടെ?ജീവിതം-
പൂക്കുന്നതും കാത്തുനിന്നുവോയിതുവരെ?
ഉള്ളില്‍ പഴുത്തൊലിക്കുന്നു വ്രണം,അതി-
ന്നുള്ള മരുന്നിലും മായം,കിനാവുകള്‍
ചാമ്പലാകുന്നു,ചുരുങ്ങുന്നു ഞാനെന്‍റെ
പാനപാത്രങ്ങളില്‍,പരിഹസിക്കുന്നവര്‍.
താണുനോക്കാന്‍ തല താഴാത്തവര്‍,അവര്‍
കാണുകില്ലല്ലോ മനസ്സിന്‍ മുറിവുകള്‍!
നഷ്ടപ്പെടുവാന്‍ വെറും ചങ്ങല,ഭൂമി-
കഷ്ടപ്പെടുന്നവര്‍ക്കുള്ളതത്രേ,നാലു-
ദിക്കുമതേറ്റു വാങ്ങുന്നു,മനുഷ്യന്‍റെ
ശക്തിയാമന്ത്രമോതുന്നു,കാലങ്ങളായ്
ശക്തനശക്തനെ വെല്ലുന്നു,പിന്നെയൊരു
ശാന്തിസന്ദേശം,സുഖം,സുന്ദരം,ജയം.
ദൂരെയൊരു താരകം മിന്നിനില്ക്കുന്നു
നേരിന്‍റെ പാതയിലിരുട്ടു പടരുന്നു
ഓര്‍മ്മകള്‍,കിനാവുകള്‍,
വര്‍ത്തമാനത്തിന്‍റെ
ഓരോ പടവിലുമൂര്‍ജ്ജം പകര്‍ന്നതും
കത്തുമാഗ്നേയമായ്പ്പാഞ്ഞതും,പുറകിലീ
കത്തിയാഴ്ന്നപ്പോള്‍ നിലയ്ക്കാതിരിക്കുമോ?
ചത്തുവീഴുമ്പോഴുമാത്മാര്‍ത്ഥതയെന്ന
സത്യമുയര്‍ത്തിപ്പിടിക്കാന്‍ കൊതിപ്പു ഞാന്‍.

Sunday, June 19, 2016

ഇടവപ്പാതി / Chandini Gaanan


ഒരു മഴയാത്രപോകുന്നു
പോരുന്നോ
പാറശ്ശാല മുതൽ,
നീലേശ്വരം കണ്ട്
സൌപർണ്ണിക തൊട്ടുതൊട്ടങ്ങനെ..

മഞ്ഞുതുള്ളിപോലൊരു ചങ്ങാതി വിളിയ്ക്കുന്നു
ഇടവപ്പാതിയല്ലേ..
അച്ഛന്റെ വിരലും കുഞ്ഞുകുടയും
മഴ നനയുന്നു
തെച്ചിയും ചെമ്പരത്തിയും നന്ദ്യാർവട്ടവും
നിറഞ്ഞ് തുടുക്കുന്നു
ഉച്ചമണിയിൽ
ഉപ്പുമാവുകിട്ടും വരാന്തയിലേയ്ക്ക്
പാത്രങ്ങൾ നനഞ്ഞോടുന്നു
ടാറിട്ട വഴിയിൽ
ചിതറിയ ചില്ലുചീളുപോൽ മഴ
പാവാടത്തുമ്പുയർന്ന കണങ്കാലിൽ
ഒട്ടിയ ദാവണിച്ചുറ്റിൽ
ഒന്ന് നൂറ് ആയിരമെന്ന്
കുത്തി“നോക്കുന്നു”
ഇടവപ്പാതിയാണ്
“നെട്ടന്റെ കുറിയാണ്”
പറഞ്ഞെത്താപ്പൊക്കമുള്ള പാറ മൂടി
പാതിചത്തും പാതിയടർന്നും
കന്നും കല്ലും കാടുമൊഴുകും
ഇടവം കലങ്ങിച്ചുവക്കും
അടുക്കളപ്പടിയിൽ കാലുനീട്ടി
വിരലിടയിലൂടെ മുറുക്കിത്തുപ്പി
പറഞ്ഞുകേട്ട പഴക്കങ്ങൾ
ഇടവപ്പാതിരയാണ്
ഇരുട്ടുപെയ്യുന്ന ചുമരുകൾ
വെള്ളിടിയുടെ ജനാലകൾ തുറന്ന്
നിഴല്ചേർത്തു വരച്ച
വെള്ളച്ചായച്ചിത്രങ്ങൾ തൂക്കുന്നു
ഇടവത്തിൽ കെട്ടുപോയ ഇഴജന്മങ്ങൾ
പൊട്ടിമുളച്ച കൂണുകൾ
കാറ്റിൻ വഴക്കത്തിൽ
ഊഞ്ഞാലാടുന്നു
ഇടവപ്പാതിയാണ്
മഴയാണ്
മഴയാത്രയിലാണ് .
-----------------------------------------

മുറിപ്പാട് / ചിഞ്ചു റോസ

നരച്ച മഞ്ഞയോ വെള്ളയോയെന്നു തീർച്ചയില്ലാത്ത
കീറിയ കുമ്മായം പുതച്ചയൊരു ജീവി
അതിന്‍റെ അരികു കീറി-
ആധിപത്യം സ്ഥാപിക്കുന്ന
പച്ചപായലുകള്‍
ഒലിച്ചിറങ്ങുന്ന സ്വര്‍ണ നിറമുള്ള
വെയില്‍ പൊട്ടുകള്‍
ഒരു മുറി അത്ര തന്നെ
എങ്ങാണ്ട് എങ്ങാണ്ട് ഒഴുകി പടർക്കുന്ന
മുടി നൂലുണ്ടകള്‍..
മേശമേല്‍
എഴുതിയെഴുതി ഭ്രൂണഹത്യ
നടത്തിയ കുറെ കവിത കുഞ്ഞുങ്ങള്‍
ഒരു ഭയങ്കര കാമുകനൊപ്പം
ആലാഹയുടെ നമസ്കാരം
നിരീശ്വരനെ ചൊല്ലി കേള്‍പ്പിക്കുന്നു
പാതി ചിമ്മിയ സേവിടോസേട്മോര്‍
എല്ലാ ദിവസവും രണ്ടുനേരം
ഞാന്‍ കഴുവേറ്റുന്നോന്‍
പൂട്ട്‌ തുറക്കുന്ന അലമാരക്കുള്ളില്‍
വളയും, മാലയുമായി ചിരിക്കുന്ന
കുഞ്ഞു മണികള്‍
അസംഖ്യം അസുഖങ്ങളെ
കൂട്ടിക്കെട്ടുന്ന
പൊടിമിട്ടായികള്‍
സ്മിർണോഫെന്നു പേരെഴുതിയ
ഒറ്റ കുപ്പി
ഇല്ലാത്ത സൌഹൃദങ്ങളുടെ
അരികു പറ്റിയ പഴയൊരു
ആശംസാകാര്‍ഡു
തൂങ്ങിയാടുന്ന ‘ഉടല്‍ കുപ്പായങ്ങള്‍
ഒക്കേം കായലില്‍ കളയണം
ജനാല ചെരുവിലെ ഒഴിഞ്ഞ
അക്വേറിയത്തിലെ
ചത്ത മീന്‍ കുഞ്ഞുങ്ങളിലെയ്ക്ക്
ഒഴുകിയിറങ്ങുന്ന
എന്‍റെ പരല്‍കണ്ണിലെ കടല്‍
അവസാന ചുംബനത്തിന്റെ
സിഗരറ്റ് മണമുള്ള
തണുത്ത ഇലപ്പടങ്ങള്‍
ഇടയ്ക്കിടെ വെള്ളം കൊടുക്കാന്‍ ‘മറക്കുന്ന
മഞ്ഞിലകള്‍ വിരിയുന്ന വള്ളി
പലകാലങ്ങളിലെ ചിലകാലത്തുള്ള
വായനയില്‍
കുറെ നക്ഷത്രം കണ്ടു
കമ്പി പൊട്ടിയ ഗിത്താര്‍
എങ്ങനെ വേണമെന്നറിയില്ല
മഞ്ഞ കുപ്പി
ചോന്ന കസേര
വേനല്‍ മഴയുള്ള സന്ധ്യ
ഓര്‍മ്മ ഞരമ്പ് പൊട്ടിച്ചു
ഒക്കെത്തിനെയും ഞാന്‍
ആത്മഹത്യ ചെയ്യിപ്പിക്കുന്നു
ഈ മുറിയോര്‍മ്മകള്‍
മുറിപ്പാട് ഓര്‍മ്മകള്‍ .
-------------------------------

Saturday, June 18, 2016

അച്ഛൻ / അഞ്ചൽ ഭാസ്കരൻ പിള്ള

സിദ്ധാർഥനാകുവാനാഗ്രഹിക്കുന്നു ഞാ -
നെത്രനാളെത്രനാളായി !
ബുദ്ധനായ്‌ സ്വർഗ്ഗത്തിലെത്താൻ കൊതിക്കയാ -
ണെത്രയോ വർഷങ്ങളായി !
ബോധിവൃക്ഷത്തണൽ തേടിപ്പുറപ്പെടാൻ
സാധിച്ചിട്ടില്ലെനിക്കിന്നും .
എന്നെത്തടുക്കയാ,ണെന്നെത്തടുക്കയാ -
ണെന്റെ ദൗർബല്യങ്ങളെന്നും ....
അക്ഷയസ്നേഹം പകർന്നു പകർന്നെന്നെ
അമ്മയന്നാദ്യം തടഞ്ഞു .
പിന്നെ ഞാനോർത്തു ,ഞാൻ മാത്രമല്ലമ്മയ്ക്കു
പിന്നെയും മക്കളുണ്ടല്ലോ .
അക്കാര്യമോർക്കുവാനിത്തിരി വൈകവേ
മറ്റൊരു സ്നേഹവും വന്നു ....
പിന്നെയോർമ്മിച്ചു , ഞാനില്ലയെന്നാകിലും
പെണ്ണിനൊരാണിനെക്കിട്ടും .
അപ്പൊഴുമിത്തിരി വൈകി , ഞാൻ കേൾക്കയാ -
''ണച്ഛനെ ഞാൻ വിടത്തില്ല .''
ഓർമ്മിച്ചിട്ടോർമ്മിച്ചിട്ടോർമ്മിച്ചിട്ടും ഞാനെ -
ന്നോമനകുട്ടന്റെയച്ഛൻ !
സിദ്ധാർഥനാകുവാൻ മുഗ്ദ്ധാനുഭൂതിതൻ
മുത്തുപേക്ഷിക്കുവാൻ വയ്യ
ഉള്ളിന്റെയുള്ളിലെ സ്നേഹത്തിൻ പൂവിനെ
നുള്ളിക്കളയുവാൻ വയ്യ ......
--------------------------------------------------
( അഞ്ചൽ ഭാസ്കരൻ പിള്ള .....1942 -1976 ) ( കന്നിക്കനി )
സിദ്ധാർഥനാകുവാനാഗ്രഹിക്കുന്നു ഞാ -
നെത്രനാളെത്രനാളായി ! .... പക്ഷേ ,

''സിദ്ധാർഥനാകുവാൻ മുഗ്ദ്ധാനുഭൂതിതൻ
മുത്തുപേക്ഷിക്കുവാൻ വയ്യ !
ഉള്ളിന്റെയുള്ളിലെ സ്നേഹത്തിൻ പൂവിനെ
നുള്ളിക്കളയുവാൻ വയ്യ .! എന്ന സത്യം അദ്ദേഹം കണ്ടെത്തിയെങ്കിലും
ഒടുവിൽ ആ പൂവിനെ ,അല്ല ,നിർമ്മലസ്നേഹത്തിന്റെ നിരവധി പൂക്കളെ
അദ്ദേഹം നുള്ളിയെറിഞ്ഞില്ലേ എന്നോർക്കുക വ്യസനഹേതുകമത്രേ !
അവതാരികയിൽ പ്രിയകവി ഒ .എൻ .വി ഇങ്ങനെ എഴുതിയിരിക്കുന്നു .




Tuesday, June 14, 2016

ഏകാന്തതയ്ക്കപ്പുറത്തേയ്ക്കൊരു ജനൽ / സുലോജ് മഴുവന്നിക്കാവ്


അങ്ങനെ കിടക്കുമ്പോൾ കാണുന്ന
ഈ ജനൽ
ഭിത്തിയിൽ തൂക്കിയ ഒരു ജലച്ചായ ചിത്രമാണെന്ന് ആർക്കാണ് അറിയുക ?

ഒരു ചിത്രകാരൻ
നിമിഷങ്ങൾ മാറ്റി മാറ്റി വരയ്ക്കുന്നതാണെന്ന്
എനിക്കറിയാം !
മനോഹരം എന്ന ഒറ്റനിറത്തിന്റെ
അനേകം സാധ്യതകളെ പരിമിതിയേതുമില്ലാതെ പകർത്തുന്ന
കാഴ്ചയ്ക്ക് കൂട്ടിരിക്കുന്ന സുഖം.
കടലിന്റെ ശബ്ദം വരയ്ക്കുന്നത്
ആകാശത്തെ അടക്കി നിർത്തുന്നത് അടയ്ക്കകിളികളുടെ
കാക്കയുടെ
പട്ടിയുടെ
പൂച്ചയുടെ
അപ്പുറത്തെ പശുവിന്റെയുമൊക്കെ
ഒച്ചകൾക്ക് നിറം കൊടുക്കുന്നത്
എത്ര ലളിതമായിട്ടാണെന്ന് നോക്കൂ …..
പാലും
പത്രവും
ഭിക്ഷക്കാരനും
മീൻകാരനും
ബന്ധുക്കളും
കടന്നു വരുമ്പോൾ
ജലഛായവും
എണ്ണഛായവുമായി മാറിമറിഞ്ഞു കാണപ്പെടുന്ന,
ഒരു ചിത്രത്തിൽ തന്നെ അനേകം ചിത്രങ്ങളെ
സ്വയം വായിക്കപ്പെടുന്ന ഒരപൂർവ്വ ചിത്രം.
പകൽ
നഗരത്തെ വരയ്ക്കുമ്പോൾ
സ്വയം ചലിക്കുന്നുവെന്ന്‍
നമ്മെ തെറ്റിദ്ധരിപ്പിക്കും
ഉറുമ്പുകൾ ആൾക്കൂട്ടമാണെന്നും
ആൾക്കൂട്ടം ഉറുമ്പുകളാണെന്നും
തോന്നിപ്പിക്കും
വാഹനങ്ങൾക്കിടയിലൂടെ
തിരക്കുകൾക്കിടയിലൂടെ
വഴിത്തിരിവുകളിൽ
വഴിയോരങ്ങളിലൂടെ
ആരെയോ തിരഞ്ഞു പോയ ക്യാമറയെന്നപോലെ
ജനൽ ഒരു വലിയ ക്യാൻവാസാകും…
മഴയിൽ കുടയില്ലാതെ ഓടുന്നവർക്കിടയിൽ
നമ്മളും ഉണ്ടാകും
അമ്മയുടെ കൈയിൽ നിന്നും
പിടിവിട്ടോടി
പൊടുന്നനെ തട്ടി വീഴാൻ തുടങ്ങുന്ന
ആ കുഞ്ഞിനെ
പെട്ടെന്ന് താങ്ങിയെടുക്കാൻ
മുന്നോട്ടായുമ്പോഴാണ്
നമ്മൾ
ജനലിൽ വന്നു മുട്ടി നിൽക്കുന്നത് ..!
അപ്പോൾ മാത്രമാണ്
ഞാൻ തെരുവിലല്ലെന്നും, ക്യാമറകാഴ്ച അല്ലെന്നും,
ഇത് ഒരു ചിത്രമല്ലെന്നും
മുറിയിലാണെന്നും
ഈ മുറി സ്വപ്നാടകനായ രോഗിയുടെതാണെന്നും
ആ രോഗി ഞാൻ ആണെന്നും
ഓർമ്മവരിക
അപ്പോഴും
എന്തെങ്കിലും ചെയ്യണമെന്ന
ഉൾക്കടതയോ
ആവേശമോ
ഒന്നുമില്ലാതെ ജനലഴി പിടിച്ചുനിൽപ്പുണ്ടാകും
വെയിൽ .
-------------------------------------------------------

Monday, June 13, 2016

രണ്ടു പെണ്കുട്ടികൾ / വീരാന്‍കുട്ടി


ക്ലാസ്സിൽ ഒരേബെഞ്ചിൽ
അത്രയടുപ്പത്തിൽ
ഒട്ടിയിരുന്നിട്ടുകൂടി
മിണ്ടിയതിന്നു നീ കേസുപിടിപ്പിച്ച്
തല്ലു വാങ്ങിത്തന്നിരുന്നു.

നാലിലെ കൊല്ലപ്പരീക്ഷയ്ക്ക് ഉത്തരം
നോക്കിയിടാൻ കഴിയാഞ്ഞ-
ദേഷ്യം നഖത്തിൻ തിണർപ്പുകളായെന്റെ
ദേഹത്ത് പൊങ്ങിയിരുന്നു
പച്ച അരിപ്പുളി
പൊട്ടിച്ചതിൻ തരി
ഉപ്പു പുരട്ടിയൊറ്റയ്ക്ക്
എന്നെ നോക്കിക്കൊണ്ട് തിന്നു തീർക്കാൻ
നിനക്കെന്തു രസമായിരുന്നു.
ഉച്ചയ്ക്ക് എന്നെയുംകൂട്ടി രഹസ്യമായ്
പച്ച നോട്ബുക്കു തുറന്ന്
പൌഡറെടുത്തു മുഖത്തു വാരിത്തേച്ച്
എങ്ങിനെയെന്നു കുഴഞ്ഞ്
എന്റെ കറുപ്പിനെ വീണ്ടും കറുപ്പിച്ച
നിന്റെ കുറുമ്പാരറിഞ്ഞു?
റബ്ബറു വാങ്ങുവാൻ വച്ച പണംകൊണ്ട്
കോലൈസു വാങ്ങിയീമ്പുമ്പോൾ
തട്ടിപ്പറിച്ചോടി ദൂരെപ്പോയ് തിന്നെന്നെ
കണ്ണിറുക്കി കരയിച്ചു!
ക്ലാസ്സു വിട്ടെന്നെയുംകൂട്ടി നീ പിന്നിലെ
കുന്നിൻവഴിയേ നടന്ന്
കുത്തനെ നിൽക്കുന്ന പാറയിൽ അള്ളി-
പ്പിടിച്ചു വലിഞ്ഞുകയറി
നുള്ളിക്കായ് തിന്നു,കളിച്ചു പതുക്കനെ
കൂട്ടായിരുട്ടുമണഞ്ഞു.
താഴെയിറങ്ങുവാനാകാതെ ഞാൻ കര-
ഞ്ഞാകെ വിറച്ചുനിൽക്കുമ്പോൾ
കണ്ണൂ തുറിച്ചു മുടിയഴിച്ചിട്ടു നീ
എന്നെ വിഴുങ്ങുവാൻ വന്നു!
പേടിച്ചു ഞാൻ നിന്നെ ഉന്തിയിട്ടാകയാൽ
എത്ര കാലം നീ കിടന്നു
എങ്കിലും കാരണം ചോദിച്ചവരോട്
താനേ മറിഞ്ഞു വീണെന്ന്
കള്ളം പറഞ്ഞു നീ
എന്നോടു കാട്ടിയ
സ്നേഹത്തിലെന്തായിരുന്നു?
(  പഴയ കടലാസുകൾക്കിടയിൽനിന്നും ഇന്ന് കിട്ടിയത്.പണ്ടെപ്പോഴോ‍ എഴുതിയതാണ്. ആദ്യമായി എഫ് ബിയിലൂ‍ൂടെ വെളിച്ചം കാണുന്നു.)

Friday, June 10, 2016

പോസ്റ്റ്‌ മോർട്ടം / വിജില ചിറപ്പാട്‌


ആയിരം നാവുള്ള
ചിറകുയർത്തി
മൗനം എന്ന വാക്കിനു
തീ കൊളുത്തുന്നു.

ഞങ്ങൾ
ഉറക്കമില്ലാതെ
പൊരുതിക്കൊണ്ടിരിക്കുന്നവർ
ഒരു കൂടൊരുക്കാൻ
പാടുപെടുന്നവർ
ചായക്കപ്പിലെ ആവിപോലും
ആണൊരുത്തന്റെ
സിഗരറ്റ്‌ പുകയോ എന്ന്
ഭയപ്പെടുന്നവർ
ഒറ്റമുറിവീട്ടിൽ
നെഗ റ്റീവ്‌ പ്രസരിക്കുമ്പൊഴും
യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളിൽ വിശ്വസിച്ചവർ,
ഞങ്ങളുടെ രക്തവും
മാംസവും
കൊത്തിത്തിന്നാർത്തു ചിരിക്കാൻ
പതുങ്ങിയിരിക്കുന്നവർ
വഴക്കങ്ങൾ ശീലമില്ലാത്ത ഞങ്ങളെ
തക്കം നോക്കി
ഇല്ലാതാക്കുമെന്നറിയാമായിരുന്നു.
നീതിയെന്നത്‌
നീറിക്കൊണ്ടിരിക്കുന്ന
വാക്കായി തുടരും,
മറ്റൊരു ഇരയുടെ
വാർത്തയെ കൊത്തും വരെ.
--------------------------------------------------------

Saturday, June 4, 2016

കടലിന്റെ കുട്ടി / കുരീപ്പുഴ ശ്രീകുമാർ


തിരിച്ചെന്നു വരുമെന്നു
കടല്‍ ചോദിക്കെ
ചിരിച്ചു നീരാവിക്കുട്ടി
പറന്നു പൊങ്ങി.
മഴവില്ലാല്‍ കരയിട്ട
മുകില്‍മുണ്ടായി
വിശാലാകാശപഥത്തില്‍
രസിച്ചു പാറി.
ഗിരികൂടച്ചുമലില്‍
ചെന്നിരുന്നു നോക്കി
ചെറുമഴത്തുള്ളികളായ്
പുഴയിലെത്തി
മണല്‍ക്കുണ്ടില്‍ തലകുത്തി
മരിച്ചു പോയി
തിരക്കയ്യാല്‍ കടല്‍
നെഞ്ചത്തിടിച്ചലറി!
-------------------------------

Friday, June 3, 2016

കാറ്റ്‌ തിടുക്കം / റഫീക്ക് അഹമ്മദ്


ഏകാന്തതയെ വലിച്ചു കൊണ്ടോടുന്ന
തീവണ്ടിയെന്നപോൽ
കാറ്റിനെ വ്യർത്ഥമായ്‌ നിന്നു കടയുന്ന
വൈദ്യുതപ്പങ്ക പോൽ
എത്ര വിചിത്രം തിടുക്കം
എന്തുപലബ്ധിയൊടുക്കം...

എങ്കിലും,
പങ്കകളൊക്കെ നിലയ്ക്കുന്ന നേരത്ത്‌
പാളങ്ങൾ തീരുന്നിടത്ത്‌
വേരുകളെല്ലാം പുറത്തിട്ടു നിൽക്കുന്നൊ-
രേതോ മരത്തിൻ ചുവട്ടിൽ
കണ്ടു ഞാൻ കാറ്റും തിടുക്കവും
കൈകോർത്തനങ്ങാതിരിക്കുന്നതായി.
--------------------------------------------

സൂര്യൻ / ഷീലാലാൽ


ഒഴുകുന്ന പുഴയിൽ നിന്നും
ഒരു കുമ്പിൾ കോരിയെടുത്ത്‌
ഇതെന്റെ പുഴയെന്ന്
ഞാൻ നിങ്ങളോടു പറയും.

കുഞ്ഞുമീനുകളെ കാട്ടിത്തന്ന്
നിങ്ങളുടെ ചൂണ്ടയോട്‌ ഗർജ്ജിക്കും
നിങ്ങളതു വലിച്ചെറിയുമ്പോൾ, നമുക്ക്‌
പരൽമീനുകളുടെ ഭാഷ മനസ്സിലാവും.
പിന്നെ നമ്മെ
ഒരു തിരമാലയുമെടുക്കില്ല.
തേയിലക്കാടുകൾക്കിടയിൽ ഉയർന്നുനിൽക്കുന്ന
ഓറഞ്ചു മരങ്ങൾ പോലെയാണപ്പോൾ
നിങ്ങളുടെ ഹൃദയം.
ചുറ്റിനും വിരിച്ച പരവതാനിയിലേക്ക്‌
തിളങ്ങുന്ന മഞ്ഞഗോളങ്ങൾ അടർന്നു വീഴുമ്പോൾ
ഇതെന്റെ സൂര്യനെന്ന്
തേയിലക്കാടുകൾ പറയും.
എന്റെ ഒരു കുമ്പിൾ പുഴയിലപ്പോൾ
നിങ്ങളുടെ കുഞ്ഞുസൂര്യൻ
ഇളകിയിളകി തിളങ്ങുന്നതു കാണാം.
----------------------------------------------------------

Sunday, May 29, 2016

കറുത്ത സിൻഡ്രല്ല / സുധീർ രാജ്


തെരുവിൽ വെച്ച്
പെട്ടെന്ന് നിങ്ങൾക്കവളെ തിരിച്ചറിയാം
തിരക്കുള്ള കടയിൽ മറന്നു വെച്ച കുടപോലെ
കറുത്ത പെണ്കുട്ടിയെ .
ഒട്ടും ചേരാത്ത കടും നിറത്തിലെ
ചുരിദാർ, ഷാൾ
ഒതുക്കമില്ലാത്ത ചുരുണ്ടമുടി
ചിത്രശലഭ പ്പിന്നുകൾ
പൂ ക്ലിപ്പുകൾ
വിയർത്തെണ്ണ മെഴുക്കുള്ള കവിളുകൾ
പുരികത്തൊരു മുറിപ്പാട് .

അഴകുള്ളവർക്കിടയിലൂടെ
അമ്പരന്നവൾ നടക്കും
ആരെങ്കിലുമൊന്നു ചിരിക്കണേ
ചിരിക്കണേയെന്നവൾ
കണ്ണ് കൊണ്ട് പറയും .
കുപ്പിയിലിട്ട മീനേപ്പോലെ
വെയിലിന്റെ സ്ഫടികത്തെരുവിലവൾ
പിടഞ്ഞു നീന്തും .
വിലകുറഞ്ഞ മൊബൈലിൽ
ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന്
തെരുതെരെ നോക്കും .
ഇല്ലാത്തൊരു നമ്പർ കുത്തി
ഇല്ലാത്തൊരാളേ വിളിക്കും
ഞാനിപ്പം വരും
ഞാനിപ്പം വരുമെന്ന് പറയും .
അവളുടെ പിടച്ചിൽ കണ്ട്
അവടമ്മ ആകാശത്തിരുണ്ടു കൂടും
മറ പോലവൾക്കു ചുറ്റും പെയ്യും .
കുടയില്ലാതവൾ മഴയത്ത് നനഞ്ഞൊലിച്ച്
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ
മൂലയ്ക്ക് നിൽക്കും.
മഴയത്ത് കിടന്നു നനയുന്ന ബസ്സുകൾ
അതിനുള്ളിൽ നനയാതെ നനയുന്ന
വേനലുകളെന്നിങ്ങനെ
ചിന്തിച്ചു ചിന്തിച്ച് തനിയെ ചിരിക്കും .
കാപ്പിരി മുടിയിൽ നിന്നിറ്റുന്ന വെള്ളം
ചിക്കുമ്പോൾ പിന്നിൽ നിന്നവൻ വിളിക്കും .
കാണാറില്ലല്ലോ
എവിടെയാണിപ്പോൾ
മഴയിലൂടെ നീയൊഴുകുന്നതു കണ്ടു.
(ഒളിയിടം കണ്ടു പിടിക്കപ്പെട്ട
മുയൽക്കുഞ്ഞു പോലവൾ പതുങ്ങും .)
പണ്ട് നീ പാടിയ പാട്ടു പോലാണീ മഴ
നീയെന്നെ നനയിച്ചതു പോലാരുമെന്നെ
നനയിച്ചിട്ടില്ലെന്നു പറഞ്ഞവളുടെ
പേടിയെല്ലാം പൊതിഞ്ഞെടുക്കും .
അതു കണ്ടമ്മയങ്ങു തിരിച്ചു പോകും
പ്രൈവറ്റ് ബസ് സ്റ്റാന്ഡ്
മീനച്ചിലാറാകും.
ഒറ്റവള്ളത്തിലവൻ വന്നു വിളിക്കും .
മഴ കഴിഞ്ഞു പടം വരയ്ക്കുന്ന മഴവില്ലിലൂടെ
വഞ്ചി തുഴയുന്ന രാജകുമാരിയെ
നിങ്ങൾ കണ്ടിട്ടില്ല .
കറുത്ത സിൻഡ്രല്ലയെ .
--------------------------------------

Saturday, May 28, 2016

മഴയത്ത് ചെറിയ കുട്ടി /സുഗതകുമാരി



 ചെറിയ കുട്ടി, യിറയപ്പടിമേല്‍
മഴവരുന്നതും കണ്ടിരിക്കുന്നു.
മഴയും വെയിലും ചിരിച്ചുകൈകോര്‍ത്തു
കളിതുടങ്ങുന്നു കാറ്റു വരുന്നു!
വെയിലൊളിച്ചുകളയുന്നു, ചുറ്റും
കരിയിലകള്‍ പറന്നു വിഴുന്നു
മഴനനഞ്ഞു ചെടികള്‍ തുള്ളുന്നു!
മഴനനഞ്ഞു കുനിയുന്നു പൂക്കള്‍
ചെറിയ കുട്ടി വിടര്‍ന്ന കണ്ണോടെ
മതിമറന്നതു കണ്ടിരിക്കുന്നു
മഴകനക്കുന്നു, മുറ്റത്തുചാലി-
ട്ടരുവിയൊന്നുണ്ടൊലിച്ചു വരുന്നു
അതിലൂടിങ്ങോട്ടൊഴുകിയെത്തുന്നു
കുമിളകള്‍ മഴവില്ലുകൾ പൂക്കള്‍
ചെറിയ കുട്ടികൊലുസിട്ട കാലാല്‍
മഴയൊഴുക്കില്‍ കളിച്ചുതൊടുന്നു
അരുമയായിത്തന്‍ പുസ്തകം ചീന്തി-
യതിലൊഴിക്കിയൊഴുക്കി വിടുന്നു
പിറകേതന്‍ ചോന്നപെന്‍സിലും വിട്ടി-
ട്ടവള്‍ ചിരിച്ചു കരങ്ങള്‍ കൊട്ടുന്നു
ചിരിപൊടുന്നനെ നില്‍ക്കുന്നു!
നോക്കൂ,
മഴയൊഴുക്കില്‍ നെടും ചാലിലൂടെ
മുങ്ങിപ്പൊങ്ങിയൊലിച്ചു വരുന്നൂ
കുഞ്ഞുറുമ്പൊന്നു, പാവമേ പാവം!
ചെറിയകുട്ടി തന്‍ പൂവിരല്‍ത്തുമ്പാ-
ലതിനെ മെല്ലെയെടുത്തുയര്‍ത്തുന്നു
''ഇനിനീയെന്നെക്കടിച്ചു പോകൊല്ലെ''-
ന്നവനെശ്ശാസിച്ചു വിട്ടയയ്ക്കുന്നു
വരികായണതാ വീണ്ടുമുറുമ്പൊ-
ന്നതിനെയുമവള്‍ കേറ്റിവിടുന്നു
ഒഴുകിയെത്തുന്നതാവീണ്ടുമഞ്ചെ-
ട്ടതിനു പിന്‍പേ, യിനിയെന്തുവേണ്ടൂ?
ചെറിയകുട്ടി മഴയത്തിറങ്ങി
ഒരുപിലാവിലചെന്നെടുക്കുന്നു
അവയെയെല്ലാമെടുത്തുകേറ്റുന്നു
മഴകനക്കുന്നു, കാറ്റിരമ്പുന്നൂ
തെരുതെരെയതാ വീണ്ടും വരുന്നൂ
ഒരു നൂറെണ്ണം! കരച്ചില്‍ വരുന്നു
മഴനനഞ്ഞുടുപ്പാകെ നനഞ്ഞു
തലമുടിക്കൊച്ചുപിന്നല്‍ നനഞ്ഞു
കണ്ണീരും മഴനീരുമൊലിക്കും
പൊന്മുഖം കുനിച്ചെന്തുവേഗത്തില്‍
മുങ്ങിച്ചാകുമുറുമ്പുകള്‍ക്കായി
കുഞ്ഞികൈകള്‍ പണിയെടുക്കുന്നു!
''അമ്മുവെങ്ങോട്ടുപോയ്?''എന്നകായില്‍
അമ്മ തേടുവൊരൊച്ച കേട്ടാലും
കുഞ്ഞുറുമ്പുകള്‍ നുറുനൂറെണ്ണം
മുങ്ങിപ്പൊങ്ങി വരുന്നതും നോക്കി
ചെറിയ കുട്ടി മഴനനഞ്ഞും കൊ-
ണ്ടവിടെത്തന്നെ വിതുമ്പിനില്‍ക്കുന്നു
ചെറുപിലാവില കൊച്ചകൈവിട്ടാ-
മഴവെള്ളത്തിലൊലിച്ചു പോകുന്നൂ ....


എഴുപതുമേഴുമാണ്ടു കഴിഞ്ഞു
മഴയൊരായിരം പെയ്തു മറഞ്ഞു
വരിവരിയായുറുമ്പുകളെന്നും
കടലാഴത്തിലേയ്ക്കാഞ്ഞൊലിക്കുന്നു
ചെറിയകുട്ടി മഴ നനഞ്ഞുംകൊ-
ണ്ടവിടെത്തന്നെ പകച്ചു നില്‍ക്കുന്നൂ ...
---------------------------------------------

മണ്‍ചെരാത് / ജി. ശങ്കരക്കുറുപ്പ്‌



ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു തിരിവെയ്ക്കും
കനിവിന്‍റെ കൈതട്ടി.
കരി പറ്റിയിട്ടുണ്ട്
പാടു വീണിട്ടുണ്ടിതി-
ലെരിനിശ്വാസങ്ങളാല്‍
പുകയും ജാഢ്യങ്ങളാല്‍
നടുങ്ങിത്തെറിക്കുന്ന
സന്നിഗ്ദ്ധസന്ദര്‍ഭങ്ങള്‍
പടര്‍ന്നു കത്തിക്കെടാന്‍
പോകുന്ന നിമേഷങ്ങള്‍.
എണ്ണിയാലറുതിയി-
ല്ലെന്നാലുമപ്പോള്‍ വ-
ന്നെണ്ണ പാര്‍ന്നുമെന്‍
കരി തട്ടിയും തിരി നീട്ടി
മുന്‍പിലത്തേക്കാള്‍ വെട്ടം
മുന്‍പിലത്തേക്കാള്‍ നോട്ട-
മന്‍പില്‍ത്തന്നരുളുന്നു-
ണ്ടൊരനുഗ്രഹഹസ്തം.
ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു കൊളുത്തുന്ന
കനിവിന്‍റെ കൈ തട്ടി.
വരുന്നു പ്രാതസ്സായം-
സന്ധ്യകള്‍,എന്താശ്ചര്യം
ഒരു മണ്‍വിളക്കിന്‍റെ-
യഭിവാദനം തേടി!
ആരലങ്കരിക്കുന്നു
തന്‍ സൗധമൊരായിരം
താരകമണിക്കതിര്‍-
വിളക്കാല്‍,ആ സ്വൈരിണി
കരിപറ്റിയെണ്ണയ്ക്കു
ദാഹിക്കുമീ മണ്‍ചുണ്ടി-
ലെരിയും തിരികൂടി-
യെന്തിനു കൊളുത്തുന്നു!
ഒരു കൗതുകത്തിന്നു മാത്രമായേക്കാം.,
ഗര്‍വ്വിക്കരുതാത്ത ഞാന്‍
ഗര്‍വ്വിക്കുന്നിതീദ്ദയാവായ്പാല്‍.
------------------------------------------

മുദ്ര / വിജയലക്ഷ്മി


മഞ്ഞുതുള്ളിയാല്‍ മത്തടിക്കാനും
ചന്ദ്രരശ്മിയില്‍ ചാരിനില്‍ക്കാനും
അല്ലിലംബരം പെയ്ത നക്ഷത്ര-
ത്തെല്ലെടുത്തു പൂവായ് ചമയ്ക്കാനും,
വറ്റുതേടും വിശപ്പിനെപ്പോഴും
കൊറ്റിനായ് കതിര്‍ക്കറ്റയേകാനും,
കാറ്റടിക്കുമ്പൊഴാടിക്കുനിഞ്ഞുള്‍-
ത്തോറ്റമൊപ്പിച്ചുറഞ്ഞു തുള്ളാനും,
കേളികേട്ട ശലോമോന്‍ മഹത്വം
കോലുമെങ്കിലെന്തിത്ര മേലില്ലെ-
ന്നേകജാതന്നു സര്‍ഗ്ഗചൈതന്യ-
ശ്രീവിലാസം തെളിച്ചുകാട്ടാനും,
നഗ്നപാദങ്ങളേറ്റുവാങ്ങാനും
വിത്തിനുള്‍പ്പേറ്റുനോവാറ്റുവാനും,
ഒച്ചുകള്‍ക്കുള്ള സ്വര്‍ഗ്ഗസായൂജ്യം
സ്വപ്നമെന്നോര്‍ത്തു കണ്ണുപൂട്ടാനും,
നേര്‍ത്തനാവാ,ലലിഞ്ഞുപോം സ്വാദായ്-
ച്ചേര്‍ത്തു മാന്‍കിടാവൂറ്റിയെന്നാലും
ചാടിവീണ ശാര്‍ദ്ദൂലവീര്യത്തില്‍-
ച്ചാരുവായ്ച്ചേര്‍ന്നു കാടിളക്കാനും,
ചുട്ട മണ്ണിന്‍റെ ചൂടകറ്റാനും,
ഷഡ്പദത്തിന്നു വീടൊരുക്കാനും,
അംഗുലപ്പുഴുക്കള്‍ മടുത്തെന്നാ-
ലന്തിയായാലൊളിച്ചിരുത്താനും,
ശല്യകാരിയാം കാക്കയ്ക്കുനേരേ
ശല്യമായ്ച്ചെന്നു കാഴ്ചപോക്കാനും,
കുഞ്ഞുവായില്‍പ്പതിന്നാലുലോകം
കണ്ടൊരമ്മമാര്‍ക്കര്‍ഘ്യമാകാനും,
കര്‍മ്മമെല്ലാമൊടുങ്ങുമായുസ്സിന്‍
മര്‍മ്മമേരകത്താല്‍പ്പിളര്‍ക്കാനും,
അന്ത്യപൂജയില്‍ മോതിരച്ചുറ്റായ്
പുണ്യതീര്‍ത്ഥങ്ങളിലൂര്‍ന്നുവീഴാനും,
നിത്യനിര്‍മ്മലാനന്ദം പകര്‍ന്ന
നിദ്രതന്നടുക്കല്‍ക്കീഴടങ്ങി
അക്ഷയശ്രീയെഴും കൊടിക്കൂറ
കാഴ്ചവെച്ചുള്ള രാജാധിരാജര്‍
ഉച്ചിവച്ച മഹാസ്മാരകങ്ങള്‍
നിഷ്ഫലം പൊടിക്കുന്നായടങ്ങി
ശിഷ്ടകാലം കഴിക്കുന്നിടത്തില്‍-
ക്കൊച്ചുവേരില്‍ച്ചിരിച്ചു നില്‍ക്കാനും,
ഏതുവന്‍കരത്താലത്തിലാട്ടേ,
ഏതൊരാണവച്ചാരത്തിലാട്ടേ,
ഏതു നൂറ്റാണ്ടിനോടയില്‍ത്താഴും
ഭൂതമാവട്ടെ ഭാവിയാവട്ടേ,
ഭദ്രമായ്പ്പൊതിഞ്ഞേകമായ് സ്വന്തം
മുദ്രവയ്ക്കാനൊതുക്കിവയ്ക്കാനും
മന്നിലിത്രമേല്‍ത്താണുനിന്നാലും
പുല്ലിനല്ലാതെയാര്‍ക്കു സാധിക്കും?
------------------------------------------

Thursday, May 26, 2016

ഇട്ടൂലി / സുരേഷ് മുണ്ടക്കയം


കുഴിയാനകളുടെ
ഘോഷയാത്രവരുന്നിടത്താണ്
ഞാന്‍ അച്ഛനും
നീ അമ്മയും
ആയിരുന്നത്
മണ്ണപ്പം ചുട്ട്
നമുക്ക് പിറക്കാത്ത മക്കളെ
ഊട്ടിയത്
കഞ്ഞിയിലും കറിയിലും
കൈകള്‍ കിടന്ന് കുഴഞ്ഞത്
ഓലക്കാലില്‍ വാച്ചും കണ്ണടയും
പീപ്പിയും പന്തും കാറ്റാടിയും
ഉണ്ടാക്കിയത്
കുഴിയാനക്കിണറുകള്‍ക്കരികെയാണ്
രാശിക്കുഴി കുത്തി നാം ഗോലി കളിച്ചത്
ഓരോ കളിയിലും തോറ്റവന്‍െറ
ഭൂപടം വരച്ചത്
കുഴിയാനക്കാടുകള്‍ക്കരികിലാണ്
സേഫ്റ്റിപിന്‍ കൊണ്ട് നാം ഇട്ടൂലി കളിച്ചത്
സേഫ്റ്റിപിന്‍ തേടിയലഞ്ഞെന്നെ
ചൂടും തണുപ്പും മാറ്റിപ്പറഞ്ഞ്
നീ പറ്റിച്ചത്
കുഴിയാന കുത്തിമറിച്ചിട്ട മണ്‍കൂനയിലെവിടെയൊ ആണ്
ഇട്ടൂലി കാണാതായത്.
അവിടെവിടെയോ വെച്ചാണ് നാം പരസ്പരം കാണതായതും ..

................................................................
*ഇട്ടൂലി
കോട്ടയം ജില്ലയില്‍ കുട്ടികള്‍ കളിക്കുന്നൊരു കളിയാണിത്. കുറേ കുട്ടികള്‍ കണ്ണടച്ച് പുറം തിരിഞ്ഞ് നില്‍ക്കും. ഒരു കുട്ടി സേഫ്റ്റിപിന്‍ വലിച്ചെറിയും. അത് മറ്റുള്ളവര്‍ കണ്ട് പിടിക്കണം. സേഫ്റ്റിപിന്നിന്‍െറ അടുത്ത ാണ് എത്തുന്നതെങ്കില്‍ ചൂട് എന്നും അകലെയാണ് നില്‍ക്കുന്നതെങ്കില്‍ തണുപ്പെന്നും സേഫ്റ്റിപിന്‍ എറിഞ്ഞകുട്ടി പറയും. അത് അനുസരിച്ച് അന്വേഷിച്ച് കണ്ടെത്തണം സേഫ്റ്റിപിന്‍.

Sunday, May 22, 2016

ചില തോന്നലുകള്‍ / കെ .സലീന


ഒരു കാറ്റായ്
പുനര്‍ജനിക്കണമെനിക്ക്...
വെയില്‍ പെയ്യുന്ന
നട്ടുച്ചകളില്‍
നേര്‍ത്ത ശീതക്കാറ്റായ്
നിന്റെ വഴികളില്‍
ചൂളം കുത്തിയലയണം..
കാറ്റു വീശാത്ത
മൂവന്തികളില്‍
എന്നെ വരവേല്‍ക്കാനായ്
നീ മിഴി പാര്‍ത്തിരിക്കവേ
വഴി മാറി വീശി
കൊഞ്ഞനംകുത്തണം
വരണ്ട പൊടിക്കാറ്റായ്
നിന്നിലേക്ക് നൂണുകയറി
അടുക്കിയിട്ട ഓര്‍മ്മകള്‍
വീശിയെറിയണം
തണുതണുത്തൊരു
രാക്കാറ്റായ്
നിന്റെ അടഞ്ഞ
ജാലകത്തിനപ്പുറം
ഹതാശയായ് ചുറ്റിത്തിരയണം
പാരിജാതപ്പൂക്കളുടെ
മദഗന്ധത്താലുന്മത്തയായ്
നിന്റെ തൃഷ്ണകളില്‍
അലിഞ്ഞ് ചേരണം
കൊടുങ്കാറ്റിന്റെ
ആരവമുതിര്‍ത്ത്
ഊക്കോടെ പാഞ്ഞുവന്ന്
നിന്നെയും കൊണ്ടെനിക്ക്
ധാര്‍ഷ്ട്യത്തോടെ പറക്കണം...
------------------------------

Saturday, May 21, 2016

കിണറുകൾ / ആര്‍.സംഗീത


നദിയുടെ ഉന്മാദങ്ങള്‍
ആഴങ്ങളില്‍ ഒളിപ്പിച്ച
ഒരു കുഞ്ഞു ഉറവയെ
ഭൂമിയുടെ
പൊക്കിള്ക്കൊടി വിടുവിച്ചു
ആരാണ് കിണര്‍ എന്ന്
പേരിട്ടുവിളിച്ചത്..?
കല്ല്‌കെട്ടിയ വീട്ടില്‍
അടക്കി ഒതുക്കി
വളര്ത്താന്‍ തുടങ്ങിയത്..?
മുകളിലെ ചെറിയവട്ടമാണ്
ആകാശമെന്നു
തെറ്റിദ്ധരിപ്പിച്ചത്‌..?
പാറിവീഴുന്ന
നിഴലുകളാണ്
പക്ഷികളെന്നു
പറഞ്ഞുകൊടുത്തത്..?
മഴക്കാലത്ത് നിറയാനും
വേനലില്‍ വറ്റാനും
ശീലിപ്പിച്ചത്..?
കോരിയെടുക്കുന്നതിനു
അനുസരിച്ച്
താനേ നിറയേണ്ടതാണെന്ന്
അറിയിച്ചത്..?.
പായലുകളുടെ
തീണ്ടാരിപച്ചകളെ
തേവി ശുദ്ധയാവാന്‍
പഠിപ്പിച്ചത്..?
ചിലപ്പോഴെങ്കിലും...........
കപ്പിയും കയറും
തമ്മില്‍ ഉരയുന്ന
മിനുസമില്ലാത്ത
ശബ്ദങ്ങളിലെയ്ക്ക്
ചിട്ടപ്പെടുത്തിയ ജീവിതം
വെറുതെ കൊതിച്ചുപോവുന്നുണ്ട്
ഒന്ന് നിറഞ്ഞുകവിയാന്‍.... !!

----------------------------------

Thursday, May 19, 2016

പര്യായപദങ്ങൾ / അനിൽ കുറ്റിച്ചിറ


ദൈവത്തെപ്പറ്റി
പറയുമ്പോഴൊക്കെ
സിസ്റ്റർകാർമ്മലിനെ
ഓർമ്മവരും
കുരിശുവര പഠിപ്പിച്ച്
കഠിനാക്ഷരങ്ങളുടെ
കയറ്റിറക്കങ്ങളിൽ
കൈ പിടിച്ചതവരാണ്

ദൈവത്തെക്കുറിച്ച്
എഴുതുമ്പോഴൊക്കെ
സോമസുന്ദരൻ മാഷ്
തെളിഞ്ഞുവരും
നീ ചരിത്രം മെനയേണ്ട
എന്ന് കിഴുക്കി ,എട്ടിൽ
 സാമൂഹ്യപാഠത്തിനു
തോൽപ്പിച്ച്
വഴി തിരിച്ചു വിട്ടത്
അദേദഹമാണ്

ദൈവത്തെ
കാത്തിരിക്കുമ്പോഴൊക്കെ
സുനി എന്നു പേരുള്ള
ചങ്ങാതിയെ ഓർക്കും
ജീവിതം പാഴവേലയെന്ന്
മരണത്തിൻ നരച്ച കാർഡിൽ
എഴുതി നീട്ടി മാഞ്ഞു-
 പോയതവനാണ്

ദൈവം പ്രത്യക്ഷപ്പെടും
എന്നുതോന്നുമ്പോഴേക്കും
ഏട്ടനാവും  എത്തുക
ഒരു പൂള് മാമ്പഴത്തിൻ
മധുരത്തിനെന്നോ
തറവാടിൻ
ചവർപ്പിനെന്നൊ
അറിയില്ല
എന്റെ  ഒരേ ഒരു പ്രണയം
പറിച്ചു കളഞ്ഞയാളാണ്

ദൈവം മാഞ്ഞു-
പോവുമ്പോഴൊക്കെ
എന്റെ മക്കളുടെ
അമ്മയെ ഓർത്തെടുക്കും
കൂട്ടു ജീവിതത്തിൻ
ഉപ്പുഭരണിയിൽ
എനിക്കൊപ്പം അഴുകുന്നത്
അവളാണ് 

എന്നെങ്കിലുമൊരിക്കൽ
ദൈവത്തിനു പേരിടാൻ
ഉത്തരവ് കിട്ടിയാൽ
ഞാൻ
ജാനകിയെന്നുവിളിക്കും

അക്ഷരം വിശപ്പു മായ്ക്കും
എന്ന കേട്ടുകേഴ് വി 
മുലപ്പാലിനൊപ്പം ഊട്ടിയ
എന്റെ നിരക്ഷരയുടെ
പേര് 
-----------------------

Tuesday, May 17, 2016

രണ്ടു കാശിയാത്രക്കാർ ! / കണിമോള്‍ .


വാതിലി,ലൂഴം കാത്തു
നാമിരിക്കയാണിപ്പോൾ
കൂടെയുണ്ടനേകം പേർ
മുഖമില്ലവർക്കൊന്നും

കാത്തിരിപ്പിലും മടു-
പ്പില്ല കൈകളിൽ നമ്മ-
ളാറ്റുനോറ്റുണ്ടായൊരീ
യാന്ത്രികനിരിപ്പല്ലോ.
കണ്ണുകളിതിൽ കോർത്തു
കയറാൽ ബന്ധിക്കുന്നു,
ചുണ്ടുകളതിൻ പൂത-
നാമൃതം ചുരണ്ടുന്നു.
വിശപ്പും ദാഹങ്ങളു
മില്ലാതൃപ്തരായിതിൽ
നുരയ്ക്കും പുഴുക്കളെ
നാമുരുക്കഴിക്കുന്നു
വാതിലിൽ വന്നിട്ടാരോ
നിന്റെ പേർ തിരക്കുന്നു
ദൂരെ നിന്നാരാനപ്പോ-
ളെന്നെയും വിളിക്കുന്നു
ഇനിയും തമ്മിൽ, നമ്മ
ളാരെന്നു പറഞ്ഞീല
(പിരിയും മുമ്പേ വെറും
കുശലം തിരക്കീ ഞാൻ )
തമ്മി,ലൊക്കെയും പങ്കു
വെച്ചവരെങ്കിൽ ക്കൂടി
എന്തു നമ്മുടെ പേരെ-
ന്നിനിയും പറഞ്ഞീല
അടയാൻ തുടങ്ങുന്നു
വാതിലും, അതിൻമുമ്പ്‌
പറയാനാവുന്നീലേ
നിന്റെയൂ,രാളും, പേരും
പേരിനും പിന്നിൽപ്പടർ
ന്നൊഴുകും ദേശത്തിന്റെ
വേരുകളേതോ കടൽ
ക്കരയിൽ മുറിഞ്ഞതും,
പാഴിലമൂടിപ്പോയ
കണ്ടിലൂടിഴഞ്ഞെത്തി
പാമ്പുകൾ തലച്ചോറിൻ
സെൽഫിയിൽത്തെളിഞ്ഞതും,
പേരിലെന്തിരിക്കുന്നു,
പറയും പത്തായവും
പോലെ നാം അന്യാധീന-
പ്പെട്ട വാക്കുകൾ മാത്രം.
---------------------------

Thursday, May 12, 2016

ചില പ്രണയങ്ങള്‍ / സച്ചിദാനന്ദന്‍


ചില പ്രണയങ്ങള്‍
പടര്‍പ്പനി പോലെയാണ്
ആദ്യമൊരു തുമ്മല്‍
പിന്നെ ഉടലാകെ വേദന
പുറവും അകവും പൊള്ളുന്ന ചൂട്
ദുസ്വപ്നങ്ങളുടെ ഒരാഴ്ചയ്ക്കുശേഷം
അതു ശമിക്കുന്നു.
നാമിപ്പോള്‍ മറവിയുടെ സ്വാസ്ഥ്യത്തിലാണ്.


ചില പ്രണയങ്ങള്‍
വസൂരി പോലെയാണ്.
പൊട്ടുന്നത് കുളിരോ കുരുവോ
എന്നറിയാതെ നാം പരിഭ്രമിക്കുന്നു
പ്രണയതാപത്തില്‍ ശരീരം
ചുട്ടു പഴുത്തു ചുവക്കുന്നു.
നാം അതിജീവിച്ചേക്കാം
പക്ഷെ പാടുകള്‍ ബാക്കിയാവുന്നു
ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍
നാം ഉടലില്‍ പേറുന്നു.

ചില പ്രണയങ്ങള്‍
അര്‍ബ്ബുദം പോലെയാണ്
ആദ്യം നാം അതറിയുന്നേയില്ല
വേദന തുടങ്ങുമ്പോഴേയ്ക്കും
സമയം വൈകിയിരിക്കും,
അവള്‍ മറ്റൊരാളുടെതായിരിക്കും
വൃഥാ പെരുകിയ ആ പ്രണയകോശത്തിനുള്ള
മരുന്നുകള്‍ നമ്മെ കൃശമദനന്മാരാക്കും
അവഗണന ഫലിക്കാതാകുമ്പോള്‍
കത്തി വേണ്ടി വരും
പിന്നെ ഒരവയവം നഷ്ടപ്പെട്ടവരെപ്പോലെ
നാം മരിച്ചു ജീവിക്കുന്നു
പിന്നെയും അത് പടരുമ്പോള്‍
ഒരു മരക്കൊമ്പിലോ പുഴയിലോ
കിളരമേറിയ മട്ടുപ്പാവിലോ
ഒരു കൊച്ചു കുപ്പിയ്ക്കുള്ളിലോ നിന്ന്
കൃപാലുവായ മരണം നമ്മെ പ്രലോഭിപ്പിക്കുന്നു
പ്രണയം നമ്മെ അതിജീവിക്കുന്നു.

ചില പ്രണയങ്ങള്‍
ഭ്രാന്തു പോലെയാണ്.
നാം മുഴുവനായും ഭാവനയുടെ ലോകത്താണ്
മറ്റെയാള്‍ അതറിയുന്നു പോലുമില്ല
നാം പിറുപിറുക്കുന്നു, പാടുന്നു,
ഒറ്റയ്ക്കു ചിരിക്കുന്നു, കലഹിക്കുന്നു,
അലഞ്ഞു തിരിയുന്നു
ചങ്ങലകള്‍ക്കും വൈദ്യുതാഘാതങ്ങള്‍ക്കും
അതിനെ മെരുക്കാനാവില്ല
കാരണം, അതൊരു രോഗമേയല്ല,
ഒരു സ്വപ്നാവസ്ഥയാണ്
അതിനാല്‍ അത് നക്ഷത്രങ്ങള്‍ക്കിടയിലാണ്.

ഒരിക്കലും സാക്ഷാത്കരിക്കാനിടയില്ലാത്ത
പ്രണയമാണ് ഏറ്റവും മനോഹരമായ പ്രണയം,
അത് അവസാനിക്കുന്നേയില്ല,
രാധയുടേതു പോലെ.
-------------------------------------------------

Tuesday, May 10, 2016

ചിതലനക്കങ്ങൾ / രാജേഷ് ചിത്തിര


കാത്തു നിൽക്കുകയാണ്‌ ഒരാളെ
പങ്കു വെയ്ക്കുന്നുണ്ട്
അയാളെയും അവനവനെയും
കുറിച്ചല്ലാത്തതെല്ലാം
ഞങ്ങൾ കാത്തിരിപ്പിന്റെ കാവൽക്കാർ

പരസ്പരം നഷ്ടപ്പെടുത്താതിരിക്കാൻ
കോർത്തിട്ടുണ്ട് ചില വിരലുകൾ
പരസ്പരം ചേർത്ത് വിടവുകൾ
അകറ്റുന്നുണ്ട് ചില ശരീരങ്ങൾ.
കൂട്ടുമാറലിന്റെ കൂകിപ്പായലുകൾ
ഓർത്തെടുക്കുന്നുണ്ട് ചിലരിടയ്ക്ക്.
കാത്തു നിൽക്കുകയാണ്‌ ഒരാളെ
അപരിചിതത്വത്തിന്റെ ചില ചെടികൾ
ചിരിയുടെ ഒരിതൾ നിവർത്തി മടക്കുന്നുണ്ട്.
കൂട്ടം തെറ്റിയപോൽ ഉള്ളിലേക്കൂളിയിട്ട്
നീന്തിത്തളർന്ന മത്സ്യങ്ങളായി
ചെകിളകളിളക്കുന്നുണ്ട് ചിലരങ്ങനെ.
കാത്തുനിൽപ്പ് ഒരു കടലാണെന്ന്
നീന്തലറിഞ്ഞവർ തുഴഞ്ഞു തളർന്നെന്ന്,
അറിയാതെ പോയവർ ആറിത്തണുത്തെന്ന്,
അയാൾക്കു പിന്നാലെ എറുമ്പുകളായി
വരിവെച്ച് അടിവെച്ച് ഉള്ളിലേക്ക് കയറിയവർ
പന്നിക്കൂട്ടങ്ങളെ ഓർമ്മിപ്പിച്ച്
അയാളെ മറന്ന് ചിതറുന്നുണ്ട് ഉള്ളിൽ
ഉപേക്ഷിക്കപ്പെട്ട ഒരാളെന്ന പോലെ
ഉള്ളിൽ സ്വയം ബാക്കിയാവുന്നുണ്ട്
തനിച്ചാവുന്ന തിരക്കു നേരങ്ങളിൽ
കാത്ത് ഇരിക്കുകയാണ്‌ അയാളെ
വെറ്റില അടയ്ക്കകൾ പോലെ
അയാളെയും തങ്ങളെയും കുറിച്ച്
വാക്കുകൾ ചവച്ചു തുപ്പുന്നുണ്ട്
മടുപ്പ് എന്ന അഗർബത്തി മണം
കാത്തിരിപ്പിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.
വ്യഥയുടെ കരിയില കിലുക്കങ്ങൾ
ഓരോരുത്തരായി അയാൾക്കരികിലേക്ക്
ഭാരക്കുറവിന്റെ തിരിച്ചു വരവിൽ
വരിയും നിരയും തെറ്റിയ ചിതൽപ്പുറ്റുകൾ
അടർന്നു വീഴുന്നുണ്ട് ചിലർ
എല്ലാത്തിന്റെയും അവസാനമെന്ന
ബിംബകൽപ്പന പോലെ അയാളുടെ മുറി.
മൗനത്തിന്റെ നീണ്ടയാത്ര കഴിഞ്ഞ്
തിരികെയെത്തിയ ചിതലനക്കങ്ങൾ
പുറത്തേക്കു ഞങ്ങൾ.
--------------------------------------------

മേൽപ്പോട്ടൊഴുകിയ പുഴ /കളത്തറ ഗോപന്‍


മടുത്തു ഇനി വയ്യ,
എത്രകാലമിങ്ങനെ ശുദ്ധത നടിക്കും.
പുഴ ഉറവയിലൂടെ
തിരിച്ചു പോകാൻ ആഗ്രഹിച്ചു.
പക്ഷേ എങ്ങനെ പോകും.
മീനുകളില്ലാതെ
ഭൂമിയെല്ലാം അരിച്ചരിച്ച്‌
ഏറ്റവും ശുദ്ധമായ്‌ മാത്രമേ
സ്വീകരിക്കൂ.

പുഴയിലെ വെള്ളം
ഓരോ രാത്രിയിലും
ആരുടെയും ശ്രദ്ധയിൽ പെടാതെ
അൽപ്പാൽപ്പമായ്‌
കുറഞ്ഞു വന്നു.
ഉറവയുടെ മുഖത്തുവച്ച്‌
മീനുകൾ തടയപ്പെട്ടു,
മറ്റു മാലിന്യങ്ങളും.
പണ്ടു കാണാതായ
കുട്ടിയുടേതടക്കം പലരുടെയും
അസ്ഥികൂടങ്ങളും.
ഇപ്പോൾ പുഴയൊഴുകിയിരുന്ന
സ്ഥലത്ത്‌ കുട്ടികൾ
ക്രിക്കറ്റ്‌ കളിക്കുന്നു.
അത്ഭുതമെന്തെന്നോ!
ഉറവയുള്ള ഭാഗത്ത്‌
ഭയങ്കര പച്ചപ്പ്‌, കാറ്റടിച്ചാൽ
ഷവറിൽ നിന്നെന്ന പോലെ വെള്ളം.
പുല്ലിന്റെ തണ്ടൊടിച്ചാൽ
പൈപ്പിന്റെ ടാപ്പിൽ
നിന്നെന്നപോലെ വെള്ളം.
എല്ലാ മരങ്ങളിലും
ഇളതും മുറ്റിപ്പഴുത്തതുമായ
കായ്‌ കനികൾ.
എല്ലാത്തിനും മഴത്തുള്ളിയുടെ രൂപം;
വിത്തിനു മീനുകളുടെയും.
-----------------------------------------

Monday, May 9, 2016

മറവി / ഡോ.വെണ്മതി ശ്യാമളൻ


മറവിതൻ മാറാല മറയായ്‌ നിറഞ്ഞെങ്കിൽ
അറിവില്ല,അറിയില്ല,അഴലുമില്ല
അവടെയെൻ പ്രിയയില്ല,പ്രിയരില്ല,പ്രിയമില്ല
പ്രിയരാഗമുണരും പൊൻ വീണയില്ല.

മഴവില്ലിനഴകില്ല,മധുവില്ല, മണമില്ല
മിഴിവില്ല,കദനക്കടലുമില്ല
പുഴയില്ല,പൂവില്ല,പുഞ്ചിരിക്കുളിരില്ല
പഴമ്പാട്ടിശലില്ല,പുള്ളോർക്കുടവുമില്ല.
പിടയുന്നൊരകതാരിനടിവേരു മുറിയില്ല
വിടരില്ല പുതുപൂക്കൾ, പുളകമില്ല
ഓളങ്ങളുണരില്ല,ഒളിമിന്നൽ തെളിയില്ല
കളിയില്ല, കളിയോടത്തുടിയുമില്ല.
അടരില്ല,ആശാകിരണങ്ങൾ വിടരില്ല
കിടയറ്റ കിടമത്സരങ്ങളില്ല
അന്തിമേഘങ്ങളിൽ ചെന്നിറം ചാർത്തില്ല
ചന്ദനക്കുളിരില്ല; സാന്ധ്യരാഗം!
ഇഷ്ടങ്ങളൊട്ടുമില്ല,അനിഷ്ടങ്ങളില്ലില്ല
കഷ്ടവും നഷ്ടവുമൊട്ടുമില്ല
നിർവ്വികാരത്തിൻ നിതാന്ത ഘോഷം പിന്നെ
ഉർവ്വിയിൽ ഊഷരം ശിഷ്ടജന്മം.
-------------------------------------------------

Sunday, May 8, 2016

കുറ്റസമ്മതം / നന്ദിത

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.
തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്‌നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട് പറഞ്ഞു.
കാറ്റ് പൂക്കളോട് പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്‌നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?
ശൂന്യത സത്യമാണെന്നോ?
അരുത് എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്
കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല;
ഞാന്‍ സമ്മതിക്കുന്നു
എനിക്ക് തെറ്റുപറ്റി.
-------------------------------------------------

Saturday, May 7, 2016

രണ്ടു പേർ ലോകമുണ്ടാക്കിക്കളിക്കുന്ന പതിനൊന്നരമണി / കുഴൂർ വിൽസണ്‍


ഒറ്റയ്ക്കായാൽ
അമ്മിണിയും
ഞാനും
മറ്റൊരു
ലോകമുണ്ടാക്കി
കളിക്കും

കടൽക്കരയിൽ
ചില
മുതിർന്ന
ആളുകൾ
കുട്ടികളുമായ്
മണ്ണ് കൊണ്ട്
താമസിക്കനല്ലാത്ത
വീടുകളുണ്ടാക്കും
പോലെ

അപ്പോൾ

വഴിക്ക്
ഒരു
കാറ്റ്
പോലും
വന്നാൽ
എനിക്ക്
ദേഷ്യം
വരും
പൂച്ചയെങ്ങാൻ
വന്നാ
അവളുടെ
നിറം
മാറും

ഒറ്റയ്ക്ക്
ഒറ്റയ്ക്കുള്ള
ഓർമ്മകളോ
നെടുവീർപ്പുകളോ
അതിന്റെ
പാടുകളോ
മുഖത്ത്
തെളിഞ്ഞാൽ
ഉമ്മകൾ
വയ്ച്ച്
മായ്ക്കും

കളിച്ച്
കളിച്ച്
ഞങ്ങൾ
വഴക്കാവും

എത്ര
ഉച്ചത്തിൽ
ചിരിച്ചുവോ
അതിനേക്കാൾ
ഉച്ചത്തിൽ
അമ്മിണി
കരയും
അതിനേക്കാൾ
ഉച്ചത്തിൽ
ഞാൻ
മിണ്ടാതിരിക്കും

അമ്മിണീ
അമ്മിണിയെന്ന്
മിടിക്കുന്ന
നെഞ്ചിൽ
ഞാനവളെ
ചേർത്ത്
കിടത്തും

ഉറക്കം
നടിക്കുന്ന
അവളെ
നീ പോടീ
പൂച്ചേയെന്ന്
ഞാൻ
വിളിക്കും
പൂച്ചേയുടെ
പുല്ലിംഗം
പൂച്ചായാണെന്ന
മട്ടിൽ
അവളെന്നെ
നീ പോടാ
പൂച്ചായെന്ന്
വിളിക്കും

നീ പോടി
പൂച്ചമ്മേയെന്ന്
ഞാൻ
നീ പോടാ
പോച്ചമ്പായെന്നമ്മിണി
നീ പോടി
കോച്ചമ്പിയെന്ന്
നീ പോടാ
കോച്ചമ്പ്രയെന്ന്
നീ പോടി
പോച്ചമ്പ്രയെന്ന്
നീ പോടാ
സോച്ചമ്പ്രയെന്ന്

നീ പോടി
സോറമ്പീ
നീ പോടാ
സോറമ്പാ
നീ പോടി
സൂറമ്പി
നീ പോടാ
കൂറമ്പാ
നീ പോടി
കൂറമ്പി
നീ പോടാ
...

വാക്കുകൾ
കിട്ടാതായാൽ
അവൾ
പ്ലേറ്റു
മാറ്റും
നീ പോടാ
സ്ലേറ്റേയെന്നാക്കും

നീ പോടി
ബാഗേ
നീ പോടാ
മരമേ
നീ പോടി
പെൻസിലേ
നീ പോടാ
പേനേ
നീ പോടി
ഉറുമ്പേ
നീ പോടാ
കൊതുകേ
നീ പോടി
തീപ്പെട്ടീ
നീ പോടാ
വയ്ക്കോലെ
നീ പോടി
ബുക്കേ
നീ പോടാ
കട്ടിലേ
നീ പോടി
കസേരേ
നീ പോടാ
ജനലേ
നീ പോടി
വാതിലേ
നീ പോടാ
മൊബൈലേ
നീ പോടി
ബട്ടൺസേ
നീ പോടാ
കമ്പ്യൂട്ടറേ
നീ പോടീ
ട്രൗസറേ
നീ പോടാ
ഷർട്ടേ
നീ പോടി
ആകാശമേ
നീ പോടാ
പട്ടിക്കുട്ടാ
നീ പോടി
നക്ഷത്രമേ
നീ പോടാ
കിണറേ
നീ പോടി
പെണ്ണേ
നീ പോടാ
ചെക്കാ
നീ പോടി
കലണ്ടറേ
നീ പോടാ
ഫാനേ
നീ പോടി
പാവക്കുട്ടി
നീ പോടാ
ചൂലേ
നീ പോടി
ടിഫിൻ ബോക്സേ
നീ പോടാ
കവിതേ
നീ പോടി
അന്നക്കുട്ടി
നീ പോടാ
അപ്പക്കുട്ടാ
നീ പോടി
അമ്മിക്കള്ളി
നീ പോടാ
അപ്പക്കള്ളാ

തോൽക്കാനൊരുങ്ങുമ്പോൾ
ഞാൻ
തുറുപ്പെടുക്കും

നീ പോടീ
ആഗ്നസ് അന്നേ

മുഖമൊന്ന്
മാറ്റി
ഇത്തിരി ശങ്കിച്ച്
അവൾ
വിളിക്കും

നീ പോടാ
കുഴൂരു വിത്സാ

സഹിക്കാൻ
പറ്റാത്ത
ഒരു
തരം
മൗനം
അപ്പോൾ
അവിടെ
പടരും

അമ്മിണി
കൊച്ചുടിവിയിലേക്ക്
മടങ്ങുമ്പോൾ
ഞാൻ
ബാത്ത് റൂമിൽ
കയറി
കതകടച്ച്
സിഗരറ്റ്
വലിക്കും

അപ്പോൾ
ജീവിക്കാൻ
പറ്റാത്ത
ഒരു
തരം
വേറെ
കളി
അവിടെയൊക്കെ
തളം
കെട്ടി
നിൽക്കും.
---------

ഗോപികാദണ്ഡകം / അയ്യപ്പപ്പണിക്കര്‍


അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ .
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍ .


നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷത്തണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..


വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ .


ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെനിന്നിവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ .


തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍പ്പശുവിന്റെ
മുലപോലെ മാര്‍ദ്ദവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..


തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടെത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതു

ഞാനെന്നറിഞ്ഞെന്നറിയൂ .

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും ,
പുല്ലെങ്ങു തിരയുന്ന പശുവും ,
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും , മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും ,
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും ,
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ.

----------------------------------------------------

കൃഷ്ണാ നീയെന്നെ അറിയില്ല / സുഗതകുമാരി


ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ , നീയെന്നെയറിയില്ല
ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല.
ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിജ്ഞിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍
തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ,നീയെന്നെയറിയില്ല.

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട്
ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല.

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ
പൊങ്ങിത്തിളച്ചു പാല്‍
ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ
ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല
ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ , നീയെന്നെയറിയില്ല.

അവരുടെ ചിലമ്പൊച്ചയകലെ
മാഞ്ഞീടവേ മിഴി താഴ്ത്തി
ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല.

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി ആടിയുലയും
ഗോപസുന്ദരികള്‍തന്‍ ലാസ്യമോടികളുലാവി
ഒഴുകുമ്പോള്‍ കുസൃതി നിറയും
നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന
കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍
മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല
പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

നടനമാടിത്തളര്‍ന്നംഗങ്ങള്‍
തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ
നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ചത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

ഒരു നൂറുനൂറു വനകുസുമങ്ങള്‍
തന്‍ ധവള ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍
ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ ,നീയെന്നെയറിയില്ല.

പോരു വസന്തമായ്‌
പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു
തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍
വച്ചാത്മാവ് കൂടിയര്‍ച്ചിച്ചു
കൃഷ്ണാ , നീയെന്നെയറിയില്ല.

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം
കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ
നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു
പൈക്കള്‍ തിരുമിഴികള്‍ രണ്ടും
കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു
ഒരു ശിലാബിംബമായ്‌ മാറി
ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ
ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ!!!
----------------------------------------------------------

Friday, May 6, 2016

കൊല്ലേണ്ടതെങ്ങനെ / സുഗതകുമാരി


കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം ,വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
കുഞ്ഞിൻ മട്ടിൽ പിളർത്തി-
യധരങ്ങൾ മൊഴിഞ്ഞിടുന്നു
മർത്ത്യന്റെ ഭാഷകളിലൊന്നിലുമല്ല
ഏതോ പക്ഷിക്കിടാവ്
മുറിവേറ്റ് വിളിച്ചിടുമ്പോൾ
അമ്മയ്ക്കു മാത്രം അറിയുന്നൊരു ഭാഷ!
കുഞ്ഞിനെന്തൂ വയസ്സ്
ശിവ! മുപ്പതുമേഴുമായി
തൻമേനി യൗവനസുപൂർണ്ണതയാൽ വിളങ്ങി
കണ്ണിരിലുണ്ട് മങ്ങിയുടഞ്ഞു കാണ്മൂ...
രോഗങ്ങൾ വന്നു
സഖിമാരോടു തുല്യം എന്റെ ദേഹം
പതുക്കെ രിപുവായൊരു ഭാരമായ്
ആകാതെയായ് കഠിനം പണിയൊന്നും
അമ്മ പോകാറുമായ് മകളെ...
തുണയാരു നാളെ..???
ആരൂട്ടും
ആരു കഴുകിച്ചു തുടച്ചുറക്കും
ആരീ മുടിച്ചുരുളുകൾ ചീകി
ഒതുക്കി വയ്ക്കും
ആരീ അഴുക്കുകൾ എടുത്തിടും
എന്നുമെന്റെ ആരോമലിന്നി-
രുളിലാരു കരം പിടിക്കും
കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോള്‍
ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാൻ
ആരുണ്ട് ദൈവവുമൊരമ്മയും
ഇന്നീ മണ്ണിൽ
കുഞ്ഞായിരുന്നളവത്ര സുഖം തരുന്നു തന്മക്കൾ
സർവ്വ ദുരിതത്തിനു ഔഷധങ്ങൾ
കുഞ്ഞുങ്ങളെന്നു പറവൂ ബുധർ
കൂരിരുട്ടും കണ്ണീരുമായ് ചിലർ
പിറക്കുവതെന്തു പിന്നെ ....
വന്നെൻ മടിത്തടമിതിൽ
ചിരി പൂണ്ടിരുന്നെൻ
കുഞ്ഞെന്നോടൊന്നും
ഒരു വാക്ക് മൊഴിഞ്ഞതില്ല
പൊന്നുമ്മയൊന്നുമിവള്‍ തന്നതുമില്ല
അമ്മയെന്നെന്നെ എന്റെ മകളൊന്നും വിളിച്ചുമില്ല
പേടിപ്പൂ ഞാൻ ചിറകിനുള്ളിലൊളിച്ചു കാക്കും
ആടൽ കുരുന്നിതൊരുമാത്ര തനിച്ചു നിൽക്കിൽ
ചൂടുള്ള ഘോരനഖരങ്ങൾ കൊതിച്ചു റാഞ്ചും
ഓടാനുമില്ല തടയാനുമിവൾക്ക് ശേഷിയും
കുന്നോളവും വ്യഥ പൊറുത്തിത് സൌഖ്യമെന്തെ-
ന്നിന്നോളവും അമ്മയറിയില്ല
തളർന്ന ജൻമം നിന്നോടു കൂടെ മതിയാക്കും
എനിക്ക് മാപ്പു തന്നീടുമീ
കൃപ മറന്നവര്‍ ഈശ്വരന്മാർ...
കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ....
വല്ലാതെ നോവരുത്...
വേവരുത് ....ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം
ഇവൾക്ക് എനിക്കും
ഒന്നോർക്കിൽ ഭയമില്ല
തീയിൽ മുഴുകി ചെല്ലുമ്പോൾ അങ്ങേപ്പുറം
നിന്നിടും തെളിവാർന്ന്
കൈയുകൾ വിടർത്തെന്നോമൽ
അന്നാദ്യമായി അമ്മേയെന്നു വിളിക്കും
ആ വിളിയിൽ ഞാൻ മുങ്ങീടവെ
കൺ നിറഞ്ഞ് കുളിരാർന്ന് നിൽക്കും നീയും...
-----------------------------------------------------

Thursday, May 5, 2016

വി/ജനത / ലതീഷ് മോഹൻ


ഒരു വളവിന് ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്
രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ് ചിറകൊതുക്കി നില്‍ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത
പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന് അടിമുടിയുലഞ്ഞ്
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത
2
ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന് നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്
അവരുടെ ഭാഷയാവും
വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക് തിരിച്ചുവരും
ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്
അഞ്ചുകോണില്‍ കുത്തിയിരുന്ന്
രാജ്യമാവും
3
അഞ്ചുപേര്‍ക്കൊരുവള്‍ ആ കാറിനു പുറത്ത്
കിടപ്പുണ്ട് ഇപ്പോഴും
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്
ഏതുനിമിഷവും തിരിച്ചുവരും
ദൂരെ നിന്ന് നോക്കുന്ന ഒരാള്‍ക്ക്
അവളെയെളുപ്പത്തില്‍ വിവരിക്കാം
അതിസാധാരണമായ വിജനത എന്ന് .

--------------------------------------------

ഒരു പുഴ സെൽഫി / ജോ നാഥൻ



അനാദിക്കടയിലെ,ഫ്രിഡ്ജിലെ
ഹോമോജനൈസ്ഡ് ചെയ്ത,
പാസ്റ്റൊറൈസ് ചെയ്ത വാട്ടർ
ബോട്ടിലുകൾ പോലെ അവിടവിടെ
ചിതറിക്കിടക്കുന്ന വെള്ളകണികകൾ.
ഫോട്ടോഷോപ്പിന്റെ കരവിരുതുപോൽ
ഒരു മീനിന്റെ മുള്ള് ദൈവമാകാൻ
മറന്നൊരു കരിങ്കല്ലിനുമുകളിൽ വെളുത്ത
പ്രതലത്തിലൊരു കറുത്തപൊട്ടിനൊപ്പം.
ഇരതേടി ഒറ്റക്കാലിൽ നിൽക്കുന്നൊരു
കൊക്കിന്റെ രൂപം ആഞ്ഞിലിമരച്ചില്ലയി
ലൊരു തവളയുടെ കാലിൽ രണ്ടു
പൊഴിയാത്ത തൂവലുകൾക്കൊപ്പം.
എത്രവരച്ചിട്ടും തെളിയാത്ത ചിത്രങ്ങളെ
വീണ്ടും വരച്ച് പരിശീലിക്കുന്ന
ഇത്തിക്കണ്ണികളുടെ വിരലുകളിൽ
പായലുകളുടെ അവശിഷ്ടങ്ങൾക്കൊപ്പം
നീർക്കോലികളുടെ ഫോസിലുകൾ.
കൈതപ്പൂവുകളുടെ മാസ്മരികതയ്ക്ക്
കരിന്തിരിയിട്ട നിലവിളക്കിന്റെ,
എരിയാൻ മടിച്ചചന്ദനത്തിരികളുടെ
ഓലപായയുടെ മനംമടുക്കുന്ന ഗന്ധം.
ഇവിടെയൊരു പുഴയുണ്ടായിരുന്നു
ഒന്നുകിലതൊഴുകാൻ മടിച്ച്,അല്ലെങ്കിൽ
ഒഴുകിയലിയേണ്ട കടലിനോടു പിണങ്ങി
കാണുന്ന, സ്വിമ്മിംങ്ങ് പൂളുകളും വാട്ടർ
തീം പാർക്കുകളും അക്വേറിയങ്ങളുമായി
പരിണമിച്ചെന്ന്, പ്രോജക്ട് വർക്കിൽ
മനം നിറഞ്ഞൊരു വിദ്യാർത്ഥിയെഴുതുന്നു.
ഒപ്പം വികസനത്തിനു വേണ്ടി മാത്രം
മണലൂറ്റി മാറ്റുന്ന മണൽ മാഫിയയുടേതല്ലാത്ത

ഫോട്ടോഷോപ്പ് ചെയ്യാത്തൊരു സെൽഫിയും ..
----------------------------------------------------

തൂക്കുപാലം / ജിത്തു തമ്പുരാൻ


ഇരട്ട ജനിച്ച പെങ്ങൾക്കൊപ്പം
തൂക്കുപാലത്തിൽ
നിൽക്കുമ്പോൾ
ഓർമ്മകളെ ഊഞ്ഞാലാട്ടാൻ
ഓടിത്തുള്ളി വരും കാറ്റ്....
പുളിങ്കുരു നിരക്കുമ്പോൾ
മണ്ണു വാരിയെറിഞ്ഞോളേ
വളപ്പൊട്ടു -
കൊണ്ടെന്റുള്ളം കൈ
മുറിച്ചൊരു പോക്കിരീ...
കളിവീട്ടിൽ മാമ്പൂവിൻ
കറി വിളമ്പിയൊരുച്ചയിൽ
നാട്ടുമാങ്ങാച്ചാറു പാറ്റി
കണ്ണെരിയിച്ച കുമ്പാരീ...
കാലം നിന്നെ വളർത്തീട്ടൊരു
വലിയ പെണ്ണായ് തീർത്തതും
മൂക്കൊലിപ്പിൻ പുഴ വറ്റിച്ചു
കവിളിൽ പൂക്കാലം തന്നതും
പുഴക്കരയിൽ നായ്ക്കരിമ്പിൻ
തണ്ടു തലയാട്ടി നിന്നതും
മറന്നേ പോയ്
എനിക്കപ്പോൾ
അംഗനവാടി പ്രായമായ്
നിന്നെയോരോ തവണയും
കണ്ടുമുട്ടുന്ന നേരത്ത്
ഉളളിനുള്ളിലെ
കുന്നിമണിയുടെ
ചെപ്പുടഞ്ഞേ
ചിതറുന്നു !!!
ഇരട്ട ജനിച്ച പെങ്ങൾക്കൊപ്പം
തുമ്പിയായിപ്പറക്കുമ്പോൾ
ജീവിതത്തിന്റെ തൂക്കുപാലത്തിൽ
ചോന്ന പനിനീരു പെയ്യുന്നു...

--------------------------------------

അഞ്ചു വിരലുകൾ/ ഭാനു കളരിക്കൽ

ഒരു പൂവിന്റെ അഞ്ചിതളുകൾ
അഞ്ചു മടക്കിൽ അച്ഛനൊളിപ്പിച്ച
മഞ്ചാടി കുരുവിന്റെ
വിടർന്നു വരുന്ന വാതിലുകൾ -
അഞ്ചു വിരലുകൾ അഞ്ചു മുലഞെട്ടുകളാണ്.
ജീവനിലേക്ക് നീളുന്ന പഞ്ച നദികൾ
അഞ്ചു വിരലുകൊണ്ടല്ലേ അന്നം
കൂട്
നൃത്തവും
സംഗീതവും
ഉടലിലേക്ക് പടരുന്ന വേരുകൾ,
നെറ്റിയിൽ ചുക്കരച്ചു പുരട്ടും സാന്ത്വനങ്ങൾ,
ചുണ്ടോട്‌ ചേർക്കും താമരമൊട്ട്-
പ്രിയയുടെ ഉടലിൽ പടരുമ്പോൾ
അഞ്ചു വിരലുകൾ അഞ്ചു സ്വർഗ്ഗങ്ങൾ -
മാന്ത്രികതയുടെ താക്കോലുകൾ

അതേ വിരലുകൾ
അതേ അഞ്ചിതളുള്ള പൂ
ഒരു കഠാരപ്പിടിയിൽ
ഒരു പിടച്ചിലിന്റെ കഴുത്തിൽ
ഒരു ശ്വാസത്തിന്റെ വീർപ്പു മുട്ടലിൽ

പിന്നേയും ചോരയോടെ കോരിയെടുക്കുന്നു -
മുറിവ് ഉണങ്ങും വരെ ചന്ദനം അരക്കുന്നു
ചൂടാറും വരെ തണുപ്പിക്കുന്നു
തണുക്കും വരെ ചൂട് പകരുന്നു.
-------------------------------------------------

Wednesday, May 4, 2016

ഏകാകി (നി ) യുടെ ഗീതം / ഗീത തോട്ടം

ഏകാകി (നി ) യുടെ ഗീതം
തീരെത്തനിയെയാകുന്നു ഞാൻ
മിത്രങ്ങളില്ല സരസ സംഭാഷണ വിസ്ഫോടനങ്ങൾ
ക്ഷുഭിതമാം വാക്കുകൾ
മൗനത്തിൻ  ഹ്രസ്വമാമിടവേള
കുറ്റബോധത്തിൻ ചെറു കൺ ചുവപ്പുകൾ
നമ്രശിരസ്ക്കരായ് ചെയ്യുന്ന ഹസ്തദാനങ്ങൾ
പിന്നെയൊരൂഷ്മളാലിംഗനം
ഇല്ലില്ലവയൊന്നും.
തീരെത്തനിയെയാകുന്നു ഞാൻ
വാക്കിന്റെ മുൾമുന കോർത്ത തൂവാലയിൽ
രക്തം പൊടിച്ചു നീറുന്നതൊന്നൊപ്പുവാൻ
നീളുന്നതില്ലൊരു കൈയ്യും
ചകിതയായ് ചിറകുകൾ പൂട്ടിയിരിക്കും കപോതിയെ
തെല്ലു തലോടുന്നതില്ലൊരു നോട്ടവും
തീരെത്തനിയെയാകുന്നു ഞാൻ
തെല്ലകലെ കുലയേറ്റിയ വില്ലുമായ്
നിൽക്കൊന്നൊരു നിഴൽ
വേടനോ തോഴനോ
ഞാൺതഴമ്പില്ലാത്ത തോളുകൾ
പൂന്തിങ്കൾ പോലെ പ്രസാദാത്മകം മുഖം
ചിമ്മിച്ചെറുതായ കൺകളിൽ നിന്നും
നിശ്ശബ്ദമെത്തി നോക്കുന്നോ
പകയുടെ പാമ്പുകൾ!'
എന്നും തനിച്ചായിരുന്നുവല്ലോ
നിഴൽ വീണേ കിടക്കുന്ന രഥ്യകളിൽ
യാത്ര പാടേ നിലയ്ക്കുന്ന തീരങ്ങളിൽ
കത്തിനില്പാണെനിക്കായൊരു ചുടല.
കൂട്ടു വന്നവരൊക്കെ
തിരിഞ്ഞു നടക്കായാ
ണെത്രയാശ്വാസം തിരിച്ചു പോകൽ
കൂട്ടിന്റെ നാട്യങ്ങളെല്ലാമകലവേ
പഥ്യമാകുന്നു തനിച്ചിരിപ്പും ...
----------------------------------------------------