Thursday, May 19, 2016

പര്യായപദങ്ങൾ / അനിൽ കുറ്റിച്ചിറ


ദൈവത്തെപ്പറ്റി
പറയുമ്പോഴൊക്കെ
സിസ്റ്റർകാർമ്മലിനെ
ഓർമ്മവരും
കുരിശുവര പഠിപ്പിച്ച്
കഠിനാക്ഷരങ്ങളുടെ
കയറ്റിറക്കങ്ങളിൽ
കൈ പിടിച്ചതവരാണ്

ദൈവത്തെക്കുറിച്ച്
എഴുതുമ്പോഴൊക്കെ
സോമസുന്ദരൻ മാഷ്
തെളിഞ്ഞുവരും
നീ ചരിത്രം മെനയേണ്ട
എന്ന് കിഴുക്കി ,എട്ടിൽ
 സാമൂഹ്യപാഠത്തിനു
തോൽപ്പിച്ച്
വഴി തിരിച്ചു വിട്ടത്
അദേദഹമാണ്

ദൈവത്തെ
കാത്തിരിക്കുമ്പോഴൊക്കെ
സുനി എന്നു പേരുള്ള
ചങ്ങാതിയെ ഓർക്കും
ജീവിതം പാഴവേലയെന്ന്
മരണത്തിൻ നരച്ച കാർഡിൽ
എഴുതി നീട്ടി മാഞ്ഞു-
 പോയതവനാണ്

ദൈവം പ്രത്യക്ഷപ്പെടും
എന്നുതോന്നുമ്പോഴേക്കും
ഏട്ടനാവും  എത്തുക
ഒരു പൂള് മാമ്പഴത്തിൻ
മധുരത്തിനെന്നോ
തറവാടിൻ
ചവർപ്പിനെന്നൊ
അറിയില്ല
എന്റെ  ഒരേ ഒരു പ്രണയം
പറിച്ചു കളഞ്ഞയാളാണ്

ദൈവം മാഞ്ഞു-
പോവുമ്പോഴൊക്കെ
എന്റെ മക്കളുടെ
അമ്മയെ ഓർത്തെടുക്കും
കൂട്ടു ജീവിതത്തിൻ
ഉപ്പുഭരണിയിൽ
എനിക്കൊപ്പം അഴുകുന്നത്
അവളാണ് 

എന്നെങ്കിലുമൊരിക്കൽ
ദൈവത്തിനു പേരിടാൻ
ഉത്തരവ് കിട്ടിയാൽ
ഞാൻ
ജാനകിയെന്നുവിളിക്കും

അക്ഷരം വിശപ്പു മായ്ക്കും
എന്ന കേട്ടുകേഴ് വി 
മുലപ്പാലിനൊപ്പം ഊട്ടിയ
എന്റെ നിരക്ഷരയുടെ
പേര് 
-----------------------

No comments:

Post a Comment