Thursday, May 5, 2016

ഒരു പുഴ സെൽഫി / ജോ നാഥൻ



അനാദിക്കടയിലെ,ഫ്രിഡ്ജിലെ
ഹോമോജനൈസ്ഡ് ചെയ്ത,
പാസ്റ്റൊറൈസ് ചെയ്ത വാട്ടർ
ബോട്ടിലുകൾ പോലെ അവിടവിടെ
ചിതറിക്കിടക്കുന്ന വെള്ളകണികകൾ.
ഫോട്ടോഷോപ്പിന്റെ കരവിരുതുപോൽ
ഒരു മീനിന്റെ മുള്ള് ദൈവമാകാൻ
മറന്നൊരു കരിങ്കല്ലിനുമുകളിൽ വെളുത്ത
പ്രതലത്തിലൊരു കറുത്തപൊട്ടിനൊപ്പം.
ഇരതേടി ഒറ്റക്കാലിൽ നിൽക്കുന്നൊരു
കൊക്കിന്റെ രൂപം ആഞ്ഞിലിമരച്ചില്ലയി
ലൊരു തവളയുടെ കാലിൽ രണ്ടു
പൊഴിയാത്ത തൂവലുകൾക്കൊപ്പം.
എത്രവരച്ചിട്ടും തെളിയാത്ത ചിത്രങ്ങളെ
വീണ്ടും വരച്ച് പരിശീലിക്കുന്ന
ഇത്തിക്കണ്ണികളുടെ വിരലുകളിൽ
പായലുകളുടെ അവശിഷ്ടങ്ങൾക്കൊപ്പം
നീർക്കോലികളുടെ ഫോസിലുകൾ.
കൈതപ്പൂവുകളുടെ മാസ്മരികതയ്ക്ക്
കരിന്തിരിയിട്ട നിലവിളക്കിന്റെ,
എരിയാൻ മടിച്ചചന്ദനത്തിരികളുടെ
ഓലപായയുടെ മനംമടുക്കുന്ന ഗന്ധം.
ഇവിടെയൊരു പുഴയുണ്ടായിരുന്നു
ഒന്നുകിലതൊഴുകാൻ മടിച്ച്,അല്ലെങ്കിൽ
ഒഴുകിയലിയേണ്ട കടലിനോടു പിണങ്ങി
കാണുന്ന, സ്വിമ്മിംങ്ങ് പൂളുകളും വാട്ടർ
തീം പാർക്കുകളും അക്വേറിയങ്ങളുമായി
പരിണമിച്ചെന്ന്, പ്രോജക്ട് വർക്കിൽ
മനം നിറഞ്ഞൊരു വിദ്യാർത്ഥിയെഴുതുന്നു.
ഒപ്പം വികസനത്തിനു വേണ്ടി മാത്രം
മണലൂറ്റി മാറ്റുന്ന മണൽ മാഫിയയുടേതല്ലാത്ത

ഫോട്ടോഷോപ്പ് ചെയ്യാത്തൊരു സെൽഫിയും ..
----------------------------------------------------

No comments:

Post a Comment