Sunday, July 29, 2018

കാഴ്ചപ്പുസ്തകം / മനു മാധവൻ

ഉടഞ്ഞ
വേനൽക്കണ്ണാടിയിൽ
മഴയുടെ
പെരുത്ത
സ്നേഹക്കണ്ണുകൾ.

കാറ്റിന്‍റെ
കുറുമ്പൻ കറക്കങ്ങളിൽ
നാണത്തിൽ വിടർന്നൊരു
മുല്ലപ്പൂമൊട്ട്.

ഒച്ചപ്പുടവ
ഊരിയെറിഞ്ഞ്
തണുത്തുവിറച്ച
ചില പിൻവിളികൾ.

നിലാവിന്
നീലനിറം കൊടുക്കാൻ
മദിച്ചു ചിരിച്ച
മഞ്ഞ ചന്ദ്രൻ.

മഴത്താഴില്‍
സൂര്യനെയൊളിപ്പിച്ച
ഒരു കറുമ്പൻ
മേഘക്കീറ്.

ജീവനെ
പതപ്പിച്ച്പ്പൊന്തിച്ച
മണ്ണിന്‍റെ  ചോപ്പൻപാട്ട്.

തൂവൽക്കൂടുവിട്ട്
കാവൽപ്പുരയിലൊളിച്ച
കുരുവിക്കുഞ്ഞ്.

നീറി ചത്തിട്ടും
പുതപ്പിച്ചു
പാത്തു വച്ചൊരു
പാവപ്പെണ്ണ്.

കാലം
തട്ടിയുരുട്ടി
ഉറക്കിയൊതുക്കിയ
പൊട്ടൻകല്ല്.

പിന്നെ
കണ്ടു നിറയാതെ
കണ്ണു നിറഞ്ഞു
മിണ്ടി മുറിഞ്ഞ
നീയും
ഞാനും.
__________________

തെളിവ് / എബിൻ ബാബു

ഹലോ

ബസ് സ്റ്റോപ്പിനടുത്തെ
വാകച്ചോട്ടിൽ
പാർക്കുചെയ്തിട്ടുണ്ട്,
കാറ്റിന്റെ
ബൈക്ക്.

പൂക്കളുടെ ഹെൽമറ്റും
വച്ച്
ഉടലില്ലാത്ത
ഒരു ഗന്ധമത്
ഉടനെ സ്റ്റാർട്ട് ചെയ്യും.

ഉണക്കക്കൊമ്പിന്റെ
കിക്കറുകളിൽ
നിന്ന്
ശബ്ദം
വമിച്ചുതുടങ്ങും.

ഇലകളുടെ
റിയർവ്യൂമിററിൽ
ദൂരസ്ഥമല്ലാത്ത
വെയിലുതെളിയും

വഴിയിൽവെച്ച്
ചിറകുകൾ
ചീകിയൊതുക്കിയ
കിളികളത്
നോക്കിനിൽക്കുന്നുണ്ടാവും.

ഹലോ
കേൾക്കുന്നില്ലേ
നീയൊന്നു
മുറ്റത്തേക്കിറങ്ങിനോക്കൂ
നമ്മുടെ
വീടിന്റെ
മതിലിൽ
ഒരു കാറ്റുവന്നിടിച്ചുചത്തതിന്റെ
വല്ല
അടയാളങ്ങളുമുണ്ടോ?
_______________________

Wednesday, July 18, 2018

ഒരു വിരലകലം / ഉമാ രാജീവ്


ഒരു കൈ പതുക്കെ ഇഴഞ്ഞു വന്ന്
ഒരുപാടിടങ്ങളിൽ തൊട്ടപോലെ
ഒരു നോട്ടം മുനവച്ചു കൂർത്തു നിന്ന്
ഓർമയിലേക്കൂളിയിട്ടപോലെ
ഒരു വാക്ക്, ഇല്ലൊരു മൂളൽ കൊണ്ട്
ഒറ്റത്തുരുത്തിൽ വേർപെട്ടപോലെ
ഒന്നുമില്ലാതെയും ഓങ്ങി വച്ചും
ഒരു ജന്മം കൂടെക്കിടന്ന പോലെ

ഒപ്പമുണ്ടെന്നതു തോന്നലാണോ?
ഒപ്പമാണെന്നതും തോന്നലാണോ ?

ഇടയിലൊരു വരി മാഞ്ഞുപോയ
ഇഷ്ടകവിതയായ് നമ്മളിപ്പോൾ
ഒറ്റ നോട്ടത്തിൽ കുഴപ്പമില്ല
ഓർത്തെടുക്കാനത്ര പാടുമില്ല
എന്നിട്ടുമെന്തൊരു  വിരലകലം
ആയത്തിൽ ഈണത്തിൽ പാടിപ്പോകെ
ഒച്ച താഴ്ത്തീടുവാൻ മാത്രമായി ?
________________________________

Thursday, July 12, 2018

ചെല്ലമകന് ഒരു വാഴ്ത്ത് /വീരാൻകുട്ടി


മലമുകളില്‍ നിന്ന്
കാട്ടുറവപോലെ
അവൻ വന്നു,
സമതലത്തിലെ ഉണക്കങ്ങളെ
ചുവന്ന തളിരുകളിലൂടെ വീണ്ടെടുക്കാൻ.

ഏറ്റ അടിയില്‍
കൊണ്ട തീയില്‍
അവൻ കാരിരുമ്പ് പോലെ തിളങ്ങുകയും ബലപ്പെടുകയും ചെയ്തു.
അവന്‍ നിന്നിടം തണലായി
അവൻ പൂത്തിടം വസന്തവും.

എതിരാളിയേയും
അവൻ തോളില്‍ ചായാൻ വിളിച്ചു.
വെറുപ്പെന്നെഴുതിയ ഇടം
സ്നേഹം കൊണ്ട് മെഴുകി.

നിലാവിന്റെ ഒരു തുണ്ട്
അവനെപ്പോഴും
ചുണ്ടില്‍ കരുതി
നക്ഷത്രത്തിൽ നിന്നുള്ള പൊരി കണ്ണിലും.

ഒരു കുത്തു കൊണ്ട് അവൻറെ
വിപ്ലവ വാക്യങ്ങൾക്ക് വിരാമമിടാനാവില്ല എന്നറിയാമായിരുന്നവർ
ഒറ്റക്കുത്തു കൊണ്ട് അവനെത്തന്നെ ഇല്ലാതാക്കാനൊരുങ്ങി.
അവരെത്ര വിഡ്ഢികള്‍!
അവരുടേതാണ് വലിയ വ്യമോഹം.

പൊലിയുന്ന ജീവനിൽനിന്ന്
അനശ്വരതയെ കൊളുത്തിയെടുക്കാനുള്ള വിപ്ലവകാരിയുടെ
വീര്യത്തെപറ്റി
ആരവർക്ക് പറഞ്ഞുകൊടുക്കും?

മരിച്ചാലും കൊന്നാലും
വീരസ്വർഗം കിട്ടുമെന്ന് ഉറപ്പിച്ച്
കഠാരയുമായി വരുന്നവരെ കരുതിയിരിക്കണം.
ആരെയും കിട്ടാതെവന്നാൽ
ദൈവത്തെതന്നെ കൊന്ന്
അവര്‍ സ്വർഗാവകാശം സ്ഥാപിച്ചേക്കും.
മാനവികതയുടെമേൽ
അവരുടെ കുത്ത്
ഇതാ വീണു കഴിഞ്ഞിരിക്കുന്നു.
______________________________

Sunday, July 8, 2018

മണൽച്ചിപ്പികൾ / ആര്യാ ഗോപി

കരിങ്കണ്ണുതട്ടി
ചിതറുന്ന വാക്കേ
പെരും ചീളുകൊണ്ടെൻ
വഴിക്കണ്ണുടഞ്ഞേ.

നിണം തൊട്ട വാക്കിൻ
പൊരുൾ കണ്ട നാളിൽ
നിനക്കോർമ്മയുണ്ടോ
നിരാലംബ ജന്മം?

നുകം കെട്ടിയോടും
ദുരാഗ്രഹക്കാലം
വഴിക്കെത്ര ചക്രം
വലിക്കുന്നു നിത്യം.

സ്വരം താഴ്ത്തിയാരോ
വിളിക്കുന്നു ദൂരെ
മരുപ്പച്ചയാവാം
മഴത്തുള്ളിയാവാം.

കടിച്ചൂറ്റുവാനായ്
മുഴുഭ്രാന്തരാവാം
പകച്ചോടിയെത്തും
മൃഗക്കൂട്ടമാവാം.

എനിക്കെന്റെ വാക്കിൻ
കരൾച്ചോപ്പു തായോ
ഇരുട്ടിന്റെ ദിക്കിൽ
ജ്വലിച്ചൊന്നുദിക്കാൻ.

ബലിക്കാക്കയല്ലെ-
ന്നരിപ്രാക്കൾ വന്നീ
കടൽത്തീര സന്ധ്യയ്-
ക്കെടുക്കട്ടെയന്നം.

കുളിപ്പിച്ചെടുക്കും
മണൽച്ചിപ്പിതോറും
പിടയ്ക്കുന്ന കണ്ണിൻ
കതിർമുത്തു തായോ.
__________________



Wednesday, July 4, 2018

ദൈവത്താറ് /ആര്യാ ഗോപി


ദൈവവിശ്വാസികളായിരിക്കും
ലോകത്തിലെ
ഏറ്റവും വലിയ
അവിശ്വാസികള്‍ !

മതത്തെയും
മനുഷ്യനെയും
മരണത്തെയും
അവര്‍
നിരന്തരം
അവിശ്വസിക്കും.

പ്രാര്‍ത്ഥനയിലും
ധ്യാനത്തിലും
ആരും കാണാത്ത
സംശയത്തിന്റെ
തൃക്കണ്ണ്
അവര്‍ തുറന്നു വെയ്ക്കും.

കൈക്കൂപ്പി നില്‍ക്കുമ്പോഴും
പാപത്തിന്റെ
ചോരക്കത്തി
അപരനില്‍ പരതും.

തൂണിലും തുരുമ്പിലും
വാക്കിലും വരയിലും
അവിശ്വസിച്ച്
കല്ലിലും കാഞ്ചനത്തിലും
കൈകൂപ്പും.

അന്നവസ്ത്രാദികളുടെ
അടിമപ്പുരിയില്‍
ആര്‍ത്തിയുടെ പടവുകളില്‍
മരണവെപ്രാളങ്ങള്‍ക്കിടയില്‍
സ്വര്‍ഗം തേടി
അലറിവിളിക്കും.

അര്‍ത്ഥമറിയാത്ത
മോക്ഷവാതില്‍ക്കല്‍
വീണുരുളും.

അറിയാത്തവരുടെ മുന്നില്‍
അപരാധങ്ങള്‍ക്കു
മാപ്പിരക്കും.

സ്വയം മറന്ന
രഹസ്യവാതിലില്‍
നാവടച്ച് കുമ്പസാരിക്കും.

നട്ടെല്ലില്‍ ദൈവത്തെ
പാര്‍പ്പിച്ച,
മനുഷ്യന്റെ  കഠിനാധ്വാനം
മെനഞ്ഞുവച്ച
ലോകമെന്ന
ദേവാലയമേ,
ജീവന്റെ
നിയമാവലി എഴുതിയ
ഭാഷയ്ക്ക്
വിശ്വാസിയുടെ
കൈയൊപ്പു വേണ്ട!
അവിശ്വാസിയുടെ
ആക്ഷേപം വേണ്ട!!

Monday, July 2, 2018

വനതാര / സുദേവ്.ബി


പ്രണയമെന്‍ സത്തയില്‍
പടരുന്നുവോ
നീല ഗഗനമെന്‍
വാഴ്വിലായലിയുന്നുവോ
നിന്‍റെ മൃദുലമാ മുല്ലേഖ
മധു നുകര്‍ന്നീടവേ
ഒരു മഴ കാടുള്ളിലീ-
റനണിയുന്നുവോ  ?

നുരയിട്ടുചിന്നുന്ന
വരികള്‍ തന്‍ നീര്‍ച്ചോല
വഴുതി വീഴുന്നുവോ
തെളിനീര്‍ കയങ്ങളില്‍
സിരകളില്‍  ഹരിതകം
മരുപഥം മറയുന്നു
ശിരസാഴ്ത്തി വെക്കുന്നു
കുളിരാശയങ്ങളില്‍...

വനതാര തെളിയുന്നു
ജലഘനം കിനിയുന്നു
കൊടമഞ്ഞലിയുന്നു
നീഹാരമണിയുന്നു
ശിശിരര്‍ത്തുപോലിതാ
കൊഴിയുന്നിതിലകളെന്ന-
വഭൃത സ്നാനമായ്‌
പ്രണയിനീ സ്നാപകേ..

ജലപാത മരികിലായ്
പ്രതിരവം  കേള്‍ക്കുക
പൂവല്ലിചുറ്റിയ
മാമരം കാണുക
ഒരുമഴക്കാറുംപുതച്ചു
നീയീവിധം
വിധുരയാമങ്ങളില്‍
എന്നെ വായിക്കുമോ..

കോടമഞ്ഞിൽ ,ചില രൂപങ്ങൾ /സിന്ധു. കെ.വി

പകുതിമാത്രം തുറന്നിട്ട അവളുടെ ജാലകം
അപ്പോഴും പാടുകയാണ്.
കറുപ്പും വെളുപ്പും ഉടുപ്പിട്ട ജനലഴികൾ
ആ പാട്ടുകളെ പുറത്തേക്ക്,
ഒട്ടുമാവിൻ കൊമ്പിന്റെ ഉയരങ്ങളിലേക്ക്,
തൈത്തെങ്ങിൻ തലപ്പിലേക്ക്
കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.

മതിൽക്കെട്ടുകൾക്കപ്പുറം
ഉറങ്ങാതിരുന്ന പശുക്കളും ആടുകളും
അവളുടെ പാട്ടുകേൾക്കുന്നു.

ജാലകവാതിൽക്കൽ ചാരി നിന്ന്
കറുത്ത രാത്രിയും അവളുടെ പാട്ട് കേൾക്കുന്നു.
അവൾ ഒറ്റയ്ക്കായ സ്ത്രീയാണ്.

നിങ്ങൾക്കറിയാം,
തനിച്ചാകപ്പെട്ട സ്ത്രീ
ഒരു പൊതുമുതലാണെന്ന്.

ആരാലും എഡിറ്റ് ചെയ്യപ്പെടാവുന്ന
ഒരു കവിതയാണവൾ.

നിങ്ങളുടെ സ്ത്രീകൾ
അവളുടെ ലാവണ്യത്തിൽ
അസഹിഷ്ണുത കാട്ടുകയും.
അവളെ വെള്ളയുടുപ്പിച്ചും
ഇരുട്ടിലൊളിപ്പിച്ചും
വെപ്രാളപ്പെടുകയും ചെയ്യുമ്പോൾ.

നിങ്ങൾ,
നിങ്ങളവളെ
അവളുടെ കണ്ണിന്റെ കാന്തികതയെപ്പറ്റി,
അവളുടെ ഉലയാത്ത മേനിയെപ്പറ്റി,
അവളുടെ അടങ്ങാത്ത മോഹങ്ങളെപ്പറ്റി
നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

നിങ്ങളവൾക്ക്
ഉപാധികളില്ലാത്ത സ്നേഹം
വാഗ്ദാനം ചെയ്യുകയും
അവളുടെ യൌവ്വനത്തെയോർത്ത്
വേവലാതിപ്പെടുകയും
നിങ്ങളുടെ ഏകാന്തതകളിലേക്ക്
ക്ഷണിക്കുകയും ചെയ്യുന്നു.

നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.

നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ,ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.

വിലക്കപ്പെടുന്ന
നിങ്ങളുടെസ്ത്രീകളും കുട്ടികളും
അവളെ ഒളിഞ്ഞുനോക്കി
കാവ്യമെഴുതുന്നു.

അവളുടെ ജാലകത്തിൽ
അറുപതാമത്തെ പാട്ടിനൊപ്പം
പുലരിയെത്തുന്നു.

ഒരു നിറം മാത്രമായി
വന്നെത്തിയിട്ടും
അവളിൽ മഴവില്ലുകണ്ട്
പകൽ മടങ്ങുമ്പോൾ,
രാത്രികൾ ജാലകവാതിൽക്കൽ
പാട്ടുകാത്തിരിക്കുന്നു.