Thursday, July 12, 2018

ചെല്ലമകന് ഒരു വാഴ്ത്ത് /വീരാൻകുട്ടി


മലമുകളില്‍ നിന്ന്
കാട്ടുറവപോലെ
അവൻ വന്നു,
സമതലത്തിലെ ഉണക്കങ്ങളെ
ചുവന്ന തളിരുകളിലൂടെ വീണ്ടെടുക്കാൻ.

ഏറ്റ അടിയില്‍
കൊണ്ട തീയില്‍
അവൻ കാരിരുമ്പ് പോലെ തിളങ്ങുകയും ബലപ്പെടുകയും ചെയ്തു.
അവന്‍ നിന്നിടം തണലായി
അവൻ പൂത്തിടം വസന്തവും.

എതിരാളിയേയും
അവൻ തോളില്‍ ചായാൻ വിളിച്ചു.
വെറുപ്പെന്നെഴുതിയ ഇടം
സ്നേഹം കൊണ്ട് മെഴുകി.

നിലാവിന്റെ ഒരു തുണ്ട്
അവനെപ്പോഴും
ചുണ്ടില്‍ കരുതി
നക്ഷത്രത്തിൽ നിന്നുള്ള പൊരി കണ്ണിലും.

ഒരു കുത്തു കൊണ്ട് അവൻറെ
വിപ്ലവ വാക്യങ്ങൾക്ക് വിരാമമിടാനാവില്ല എന്നറിയാമായിരുന്നവർ
ഒറ്റക്കുത്തു കൊണ്ട് അവനെത്തന്നെ ഇല്ലാതാക്കാനൊരുങ്ങി.
അവരെത്ര വിഡ്ഢികള്‍!
അവരുടേതാണ് വലിയ വ്യമോഹം.

പൊലിയുന്ന ജീവനിൽനിന്ന്
അനശ്വരതയെ കൊളുത്തിയെടുക്കാനുള്ള വിപ്ലവകാരിയുടെ
വീര്യത്തെപറ്റി
ആരവർക്ക് പറഞ്ഞുകൊടുക്കും?

മരിച്ചാലും കൊന്നാലും
വീരസ്വർഗം കിട്ടുമെന്ന് ഉറപ്പിച്ച്
കഠാരയുമായി വരുന്നവരെ കരുതിയിരിക്കണം.
ആരെയും കിട്ടാതെവന്നാൽ
ദൈവത്തെതന്നെ കൊന്ന്
അവര്‍ സ്വർഗാവകാശം സ്ഥാപിച്ചേക്കും.
മാനവികതയുടെമേൽ
അവരുടെ കുത്ത്
ഇതാ വീണു കഴിഞ്ഞിരിക്കുന്നു.
______________________________

No comments:

Post a Comment