Wednesday, September 20, 2017

അന്ധയായൊരു പെൺകുട്ടി പുഴ കടക്കുമ്പോൾ .../ സുഷമ ബിന്ദു


പ്രണയത്താൽ
അന്ധയായൊരു പെൺകുട്ടി
പുഴ കടക്കുന്നത് കണ്ടിട്ടുണ്ടോ?
ചിറകു കൊണ്ടു തുഴഞ്ഞ്
ഒഴുക്കിനു കുറുകെയങ്ങനെ.....
മീനുകൾ
അവളെ പുറത്തു കയറ്റി
കയങ്ങൾ കാണിയ്ക്കും.
പുഴ
ജലമണികൾ കോർത്ത
പാദസരമണിയിയ്ക്കും.
ഒഴുക്ക്
കുരുടർക്കു മാത്രം കാണാവുന്ന
ജലശിൽപങ്ങൾ
പണിതുനൽകും.
പ്രണയത്താൽ
അന്ധയായൊരു പെൺകുട്ടി
പുഴകടക്കുമ്പോൾ
നിലാവ്
വെള്ളാരംകല്ലുകളിൽ
അവൾക്കുമാത്രം കാണാവുന്ന
പ്രണയ കുടീരം പണിയും
പ്രണയത്താൽ
ഒരു പുൽച്ചാടി
പച്ചയായിലകളോടു ചേർന്നിരുന്ന്,
തുമ്പികൾ
പതിഞ്ഞ ഒച്ചയിൽ
ചിറകുവിരിച്ചു പറന്ന്,
പ്രാവുകൾ
ഏറ്റവും ആഴത്തിൽ കുറുകി
ഉള്ളിലൊരു പുഴയുണ്ടാക്കുന്നു
അവളിറങ്ങുമ്പോൾ പുഴ
ഒരിക്കൽ മാത്രം നനയാവുന്ന
പ്രണയമാകുന്നു.
----------------------------------------------

ശലഭവഴി / വിഷ്ണു പ്രസാദ്


കാടുകൾക്ക് പ്രണയം പൊട്ടുന്ന ദിവസങ്ങളിൽ
കിലുക്കിച്ചെടികളുടെ ഇലഗോവണികളിലൂടെ ഇറങ്ങി 
അനേകം ഒറ്റയടിവഴികൾ ചേർന്ന്
ശലഭങ്ങളുടെ ഒരു പെരുവഴി കുതിക്കും
മലകളുടെ തലച്ചോറിലോ
മരങ്ങളുടെ കാതലിലോ
കൊത്തിവെച്ചിരിക്കാം അതിന്റെ രഹസ്യം
മലവെള്ളപ്പാച്ചിലെന്ന്
ശലഭങ്ങളുടെ നിറവിനെ തള്ളി
കാടുകളുടെ പ്രണയഞരമ്പ്
വയലുകൾക്കും ഗ്രാമങ്ങൾക്കും റോഡുകൾക്കും മുകളിൽ തെളിഞ്ഞു വരും.
പിടിക്കാൻ കിട്ടാത്ത ദേഷ്യത്തിൽ
അതിനു പിന്നാലെയോടും സ്കൂൾ കുട്ടികൾ
കുറ്റിച്ചെടിയൊടിച്ച് അടിച്ചുവീഴ്ത്തും...
ഒന്ന് ... രണ്ട്... മൂന്ന്...
കൊല്ലുന്നതിന്റെ രസം ഓടിക്കൊണ്ടിരിക്കും.
എന്നാലോ
ചത്തുവീണവയെ തിരിഞ്ഞു നോക്കാതെ
നിമിഷം പോലും മടിച്ചു നിൽക്കാതെ
ശലഭകോടികളെ വഹിച്ച് ഒഴുകിക്കൊണ്ടിരിക്കും ദിവസങ്ങളോളം
ആ ജീവപാത
താഴ്വരയിൽ കാടിന്റെ പ്രേമമെത്തിക്കുവാൻ...
---------------------------------------------------------------------------------------------------

Monday, September 18, 2017

മാറിയാൽ / മിനി സതീഷ്


മാറാൻ
തീരുമാനിച്ചു കഴിഞ്ഞാൽ
ആദ്യം ഞാനൊരു
മീനാകും
അതുവരെയില്ലാത്തൊരു
ജലാശയം
അതോടെ രൂപമെടുക്കുകയും
എനിക്കതിൽ
ആദ്യം മുതൽ തുഴയാൻ
കഴിയുകയും ചെയ്യും
ചെതുമ്പൽ, ചിറകുകൾ
വാൽ... തുടങ്ങിയ
പുത്തൻ ആശയങ്ങളിൽ
മനുഷ്യനെന്ന
പഴയ ലഹരിയെ
മറന്നു കളയും.
വീണ്ടും
മാറണമെന്ന് തോന്നിയാൽ
ഞാനെതെങ്കിലും കിളിയാകും
ആകാശത്തിൽ നിന്ന്
ഭൂമിയെ
പുതുതായി കാണുകയും
മരങ്ങളെ
അതിലിരുന്നു തന്നെ
അറിയുകയും ചെയ്യും
ഇനിയും തൊടാത്ത
വളർച്ചയുടെ
രഹസ്യ ഉയരങ്ങളിലേക്ക്
ശിഖരങ്ങൾ
മുളപ്പിക്കാമെന്നതിനാലും
മണ്ണിന്റെ
ഏതടരുകളിലേക്കും
വേരുകൾ
പായിക്കാമെന്നതിനാലും
ഏറ്റവും ഒടുവിൽ മാത്രം
ഞാനൊരു മരമാകും.
മാറണമെന്നു തോന്നിയാലും
പിന്നെ ഒരിക്കലും ഞാൻ
മനുഷ്യനാകില്ല.
--------------------------------------

നീ പിന്തിരിയുമ്പോൾ / സഹീറാ തങ്ങൾ


ഒരു കവി പിണങ്ങുന്നത്
കവിതയോടാണ്
ആകാശം കടലാവുന്നതും
തീ
കാമമാവുന്നതും
ചെടികൾ
ഗന്ധർവനൃത്തം വെക്കുന്നതും
അതുകൊണ്ടാണ്.
നീ പിന്തിരിയുമ്പോൾ
ഒരു സംഗീതോപകരണം
വായിക്കാൻ പഠിക്കുന്നത്
മണലിൽ പുതഞ്ഞു രമിക്കുന്ന
ഞണ്ടുകളെയെടുത്തു
കടലിലേക്കെറിയുന്നത്
മുലയൂട്ടുന്ന പൂതനയുടെ
തേരാളിയാവുന്നത്
അതുകൊണ്ടു മാത്രമാണ്.
എന്നിട്ടും,
പൂത്തുനിൽക്കുന്ന ചെമ്പരത്തികൾ
പറിച്ചു
ചാറു പിഴിഞ്ഞെടുക്കുന്നത്
കരിവണ്ടിന്റെ കറുപ്പുള്ള
മുടിയിഴകളുമായി
നിന്നെയൊളിപ്പിക്കുന്നത്
സ്വപ്നമല്ലെന്നുറപ്പിച്ചും
അചഞ്ചലയാകുന്നത്
അവൾ
കവി ആയതുകൊണ്ട് മാത്രമാണ്.
-----------------------------------------------

പേരു നെറ്റിയിൽ / കെ.എ. ജയശീലൻ


1
പേരു നെറ്റിയിൽ ഒട്ടിക്കുന്നൊരു
നാടുണ്ട്
ജാതി നെറ്റിയിൽ കാട്ടിനടക്കും
നാടുണ്ട്
കുരിശും കുറിയും തൊപ്പിയുമിട്ട്
വിശ്വാസങ്ങളെ വിളിച്ചുകാട്ടും
നാടുണ്ട്.
2
വിശ്വാസം വെളിക്കുകാട്ടി നടക്കുന്നത്
ശിശ്‌നം വെളിക്കുകാട്ടി നടക്കുന്നത് പോലെയാണെന്ന്
ആരോ പറഞ്ഞിട്ടുണ്ട്.
എനിക്കറിയാം നിങ്ങൾക്ക് ശിശ്നമുണ്ടെന്ന്.
പക്ഷെ എനിക്കത് കാണണ്ട.
3
വെള്ളം പോലെ
നിറങ്ങളില്ലാത്ത
പേരുകളിടണം
നമുക്ക്
വായു പോലെ
തരം തിരിവുകാരന്
പിരിക്കാൻ കിട്ടാത്ത
പേരുകളിടണം
നമുക്ക്
-------------------------------------------------------------