Friday, April 5, 2024

പടിഞ്ഞാട്ടെക്കുളം/നിഷ നാരായണൻ


പടിഞ്ഞാട്ടെക്കുളംവെള്ളം  
പതിവില്ലാതൊരു രാത്രി,
തുടിച്ചാടിക്കുളിക്കുന്ന
സുഭഗശബ്ദം.

നിലംമുട്ടും മുടിമാടി-
യരമുണ്ടുനനച്ചൊട്ടി-
ച്ചിടംകാലിന്‍മടമ്പുര-
ച്ചുരച്ചുതേച്ചും,

കുളിവെള്ളംകയറുമ്പോ-
ളിളകിടുമിരുമൊട്ടൊ-
ട്ടുലയാതെ മുലക്കച്ച
മുറുക്കിവെച്ചും,

പടിഞ്ഞാട്ടെക്കുളം നീല-
നിലാവിന്റെ പടിക്കെട്ടി-
ലിരുന്നവള്‍ പുറംതേയ്ക്കെ,
'പുറകിലാരോ'!

ഇരുട്ടാണ് !

ഇരുട്ടവന്‍ കുളപ്പെണ്ണിന്‍ 
മദിപ്പിക്കും തുടക്കാമ്പില്‍
ഉണര്‍ച്ചയാംകൊടിക്കൂറ-
യെടുത്തുകുത്തി.

ഇരുട്ടവന്‍ ദുരക്കൈയ്യാ-
ലഴിക്കയാണിരുകൊങ്ക-
യൊരുമുല,തുറുകണ്ണായ്
പുറത്തുചാടി!

മുലയല്ല,തുറന്നവായ്!
കൊരുത്തപല്ലിളകും നാ-
വുതിര്‍ക്കുന്നു ചുടുചോര-
യിരുട്ടിന്‍തല;
കടിച്ചെടുത്തിരുചുണ്ടു-
മടച്ചു 'ഖ്ടും'സ്വരത്തോടെ,
വലംകാലാലുടല്‍ ദൂരെ
 കടലില്‍ തട്ടി,
പടിഞ്ഞാട്ടെക്കുളം പെണ്ണിന്‍ മുടിമാടിയിടംപല്ലാല്‍ 
തളര്‍ച്ചയാം പുരുഷത്വം 
ചവച്ചുതുപ്പി.

അലര്‍ച്ചയോടിരുചിറി 
തുടച്ചുപല്ലിടയിലെ-
യിറച്ചി കൈനഖംകുത്തി-
യിളക്കിത്തോണ്ടി,

അലസയായ്, വിളറിയ 
നിലാവിന്റെ മടിത്തട്ടില്‍,
പടിഞ്ഞാട്ടെക്കുളമെന്നി-
ട്ടുറങ്ങാന്‍ പോയി.


Tuesday, March 12, 2024

ഉയരാത്ത മുഖങ്ങളുടെ ഇൻസ്റ്റലേഷൻ /വിഷ്ണു പ്രസാദ്

നാട്ടിലേക്കുള്ള വണ്ടിയിൽ 
ഇരുന്നിരുന്ന് ഉറങ്ങിപ്പോയി 
ഉണരുമ്പോൾ പുറത്തു മഴ 
കാണാൻ ജനൽമറ പൊക്കി 
വലിയ ഹോഡിങ്സിൽ 
കറുത്ത മെലിഞ്ഞ ഒരു മനുഷ്യൻ കുനിഞ്ഞിരിക്കുന്നു 
വശത്തായി വലിയ അക്ഷരങ്ങളിലെഴുതിയിരിക്കുന്നു:
ഞാൻ നിങ്ങളുടെ ആരുമല്ല 
അയാളുടെ കണ്ണീർ പോലെ മഴ 
അകം ചിതറിപ്പോയി 

വണ്ടി നീങ്ങിയിട്ടും ആ വാക്കുകൾ വിട്ടില്ല പാതയോരത്തെ എല്ലാ ബോർഡുകളിലേക്കും 
ഞാൻ സൂക്ഷിച്ചു നോക്കി 
വീട്ടിലെ ഊണ് നാടൻ ഭക്ഷണം 
എന്ന ബോർഡ് ഇപ്പോൾ അങ്ങനെയല്ല പോകെപ്പോകെ മഴശമിച്ച വീടുകളുടെ മുന്നിൽ അങ്ങിങ്ങ്
ഓരോരോ മനുഷ്യർ ആ പ്ലക്കാർഡുമായി മുഖം കുനിച്ചു നിൽക്കുന്നു 
ഞാൻ നിങ്ങളുടെ ആരുമല്ല 

ഒരു വീടിനുമുന്നിൽ ഒരു വൃദ്ധൻ 
മറ്റൊരു വീടിനുമുന്നിൽ ഒരു യുവതി
മറ്റൊരു വീടിനുമുന്നിൽ ഒരു ബാലൻ എല്ലാവരും അതേ പ്ലക്കാർഡുമായി 
മുഖം കുനിച്ചു നിൽക്കുന്നു 
എനിക്ക് സങ്കടം വന്നു 
എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി 

കവലകളിലെ ബോർഡുകൾ 
ഓരോ പോക്കുവരവിലും ഞാൻ കണ്ടിരുന്നു:
വീട്ടിലെ ഊൺ നാടൻ ഭക്ഷണം 
ജെജെ മെറ്റൽസ് 
ചൂരിയാട് നഴ്സറി 
അരുൺ മെഡിക്കൽസ് 
പൈൽസ് ഫിസ്റ്റുല ഫിഷർ 
സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കി കൊടുക്കും 
ഫ്രണ്ട്സ് ചിക്കൻ സെൻറർ 
സ്വപ്ന ഫ്ലോർമിൽ 
........
........
എല്ലാ ബോർഡുകളും മാഞ്ഞു പോയിരിക്കുന്നു 
അവിടെ എല്ലാം അതേ ക്രൂരവാക്യം മഴത്തുള്ളി തട്ടി കിടക്കുന്നു:
ഞാൻ നിങ്ങളുടെ ആരുമല്ല 

ബസ്സിറങ്ങി ഞാനും എൻറെ വീടിൻ്റെ മുന്നിൽ പോയി നിൽപ്പായി 
എന്റെ കൈയിലും ആ ബോർഡ് ഉണ്ടായിരുന്നു:
ഞാൻ നിങ്ങളുടെ ആരുമല്ല 
എൻറെ തല കുനിഞ്ഞിരിക്കുന്നു 
ഞാൻ കടന്നുവന്ന വഴിയിലെ മനുഷ്യരെല്ലാം 
നിശബ്ദതയുടെ ഉച്ചത്തിൽ മുഖമുയർത്താതെ അതുതന്നെ പറയുന്നു:
ഞാൻ നിങ്ങളുടെ ആരുമല്ല

Saturday, August 26, 2023

ഒരു കവിതാ വായനക്കാരൻ്റെ സത്യവാങ്ങ്മൂലം...../പി.എൻ.ഗോപീകൃഷ്ണൻ

കവിത എനിക്ക് അത്യാവശ്യമുള്ള കാര്യമൊന്നുമല്ല .
ചെരിപ്പ് എനിക്ക് അത്യാവശ്യമുള്ള കാര്യമാണ്.
ചെരിപ്പിടാതെ നടക്കാനാവുമെന്ന്
പറയാമെങ്കിൽ കൂടിയും
ചെരിപ്പിടാതെ എനിക്ക് നടക്കാനാകില്ല.

അതു കൊണ്ട് ചെരിപ്പ് ഞാൻ
സൂക്ഷിച്ചു വാങ്ങുന്നു.
എൻ്റെ പാദത്തിൻ്റെ കൃത്യം അളവിൽ .
എൻ്റെ നടത്തത്തിന് അനുയോജ്യമായ വിധത്തിൽ .

കവിത അങ്ങനെയല്ല.
എൻ്റെ മനസ്സിന്റെ അളവിലുള്ള കവിത
എനിക്ക് ബോധിക്കാറില്ല.
ഇത്തിരിയെങ്കിലും വലുതായിരിക്കണം അത്.
എൻ്റെ നഗരത്തിൽ മണ്ണില്ല എന്ന് ഉറപ്പിക്കുമ്പോൾ
എൻ്റെ ചവിട്ടിക്കടിയിലെ മണ്ണ് കാണിച്ചു തരണം .
ഞാൻ പഠിച്ച സമവാക്യങ്ങൾ
അസമവാക്യങ്ങൾ ആയിരുന്നു എന്ന് പറയണം.

കവിതയെ
ഞാൻ സ്നേഹിക്കുന്നൊന്നുമില്ല.
വെറുപ്പു പോലുമുണ്ട്.

ഫ്രിഡ്ജ് കവിത വായിച്ചാൽ
അത് ഗ്യാസ് സ്റ്റൗ ആകും എന്ന് പേടിച്ച് .
വാഷിങ്ങ് മെഷീൻ കവിത വായിച്ചാൽ
അത് കക്കൂസാകും എന്ന് പേടിച്ച് .
നായ്ക്കുട്ടി കവിത വായിച്ചാൽ
രാത്രി ഉറങ്ങിക്കിടക്കുമ്പോൾ
അത് ഞങ്ങളെ കടിച്ചു തിന്നേക്കും എന്ന് പേടിച്ച് .
വെള്ളം കവിത വായിച്ചാൽ
അത് സൾഫ്യൂരിക് ആസിഡ് ആകുമെന്ന് പേടിച്ച്
കൊതുക് കവിത വായിച്ചാൽ
അത് മൂർഖനാകുമെന്ന് പേടിച്ച്

അല്ലെങ്കിൽ
എന്റെ അമ്മയെപ്പോലെ കവിതയെ കൈകാര്യം ചെയ്യുക
അവർ ജീവിതകാലം മുഴുവൻ കവിത വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ
അവർക്കറിയില്ലായിരുന്നു
കവിത വായിക്കുകയാണെന്ന്.
പ്രാർത്ഥിക്കുകയാണെന്നായിരുന്നു അവർ വിചാരിച്ചത്.

എങ്കിലും
വളരെ ചിലപ്പോൾ
നമ്മുടെ ആത്മാവ് നന്നായി കുറയുമ്പോൾ
ആരോടെങ്കിലും മനുഷ്യപ്പേ ചെയ്യാൻ ആവശ്യപ്പെടാൻ
നമുക്കൊരു ആപ്പ് വേണം.
അത് ഡൗൺലോഡ് ചെയ്യുന്നതിനെയാണ്
കവിത എന്ന് പറയുന്നത്.


Friday, August 18, 2023

കാടു വയ്ക്കാത്തവ../ജയദേവ് നയനാർ



നീ കാടു കണ്ടിട്ടുണ്ടോ?
വളഞ്ഞുപുളഞ്ഞ് 
അതിന് ഒരു വല്ലാത്ത വേഗമാണ്.
നോക്ക്, എനിക്ക് ഇതാണ് കാട്
എന്നു പറഞ്ഞ് അതിനെ
നിന്നെ കാണിക്കാനാവില്ല.

ആകാശത്തേക്ക് ആകാശത്തേക്ക്
എന്നു പറഞ്ഞൊരായിരം
ചിറകുകൾ കുടയുന്ന
ഒച്ച കേൾക്കുന്നുണ്ടാവും.
ചിറകുകൾ കുടയുന്ന ഒച്ച
കേട്ടിട്ടുണ്ടോ നീയ് ?

ഇതാണ് ഒച്ച എന്നു പറഞ്ഞ്
ഒന്നിനെയും നിന്നെ
കേൾപ്പിക്കാൻ എനിക്കാവില്ല.
ഭൂമിയെ കടിച്ചുപിടിക്കുന്നുണ്ടാവും
ചൂണ്ടയിൽ ഒരു കടൽ
കടിച്ചുതൂങ്ങുന്നതു പോലെ.

കടലിനെ കറിവച്ചു 
കഴിച്ചിട്ടുണ്ടോ നീയ്.
അതിന്റെ വെന്ത ദശ
വിരലുകൾ തൊട്ടടർത്തിയഴിച്ച്
അതിന്റെ മുള്ളുതൊടുന്നതുവരെ.

ഇതാണ് മുള്ള് എന്ന് നിനക്ക്
തൊട്ടുകാണിച്ചുതരാനാവില്ലെനിക്ക്.
ഗ്ലോബിൽ ഇനിയും വായിച്ചിട്ടില്ലാത്ത
ഒരു ഭൂഖണ്ഡം പോലെ
വലിച്ചെറിഞ്ഞിട്ടുണ്ടാവും.
അതൊന്നു സൂം ചെയ്തുനോക്ക്.

എന്തിനെയങ്കിലും സൂം ചെയ്ത്
നോക്കാൻ നിനക്കറിയില്ല
എന്നു മറന്നുപോയിരിക്കും.
വിരലുകളിൽ ഒരു തിടുക്കം
പച്ചകുത്തുന്നതുവരെ 
ഭൂമിയെ തിരിച്ചുകൊണ്ടിരിക്ക്.
വിരലുകളിൽ നിന്ന് ഒരു പൂമ്പാറ്റ
ചിറകടിച്ചടിച്ച് വെപ്രാളമായി
പറന്നുപോകുന്നതുവരെ.
അതെവിടേക്കു പറന്നുപോകുന്നതെന്ന് നോക്ക്.

അതെവിടെ കൂടുവയ്ക്കുന്നതെന്നു നോക്ക്
അതൊരിക്കലും കൂടുവയ്ക്കുന്നില്ല, എന്നാലും.

അത് ഏറ്റവുമവസാനം പറന്നിരിക്കുന്നിടത്ത്
പണ്ടെന്നോ ജലമൊഴുകിയിരുന്ന
ഒരു നനവുണ്ടായിരിക്കും.
അത് തീരുന്നിടത്താണ് കാട്.
ഒരു കാട് ഇതാണെന്നു പറഞ്ഞ്
കാണിച്ചുതരാനാവില്ല എനിക്ക്.
കാണിച്ചുതരില്ല, ഞാൻ.
കാട്ടിലെ പൂമ്പാറ്റ
സംസാരിക്കില്ല ഒന്നും.

Friday, August 4, 2023

പ്രലോഭനം /ഉമാ രാജീവ്

അപ്പക്കാരയിൽ
തിളച്ചു തൂവുമെന്നതിനാൽ
അഴകു തെറ്റിയ രൂപത്തിൽ പാകപ്പെടുമെന്നതിനാൽ

മുന കൊണ്ട് കുത്തിമറിച്ചിട്ട് 
ഉള്ളുവേവും മുൻപേ
ഇറക്കി വയ്ച്ചപ്പപ്പോൾ
തേനോ കായോ ഇതളുകളോ
ഉലർത്തിയിട്ട് അലങ്കരിച്ചപ്പോൾ

കരിയും മുൻപേ വാങ്ങിയവളുടെ
കൈപ്പുണ്യത്തെ പ്രകീർത്തിച്ച് 
മുകളിലെ സൗവർണ്ണതയിൽ
തൊട്ടും തലോടിയും
നഖമാഴ്ത്തിയും
കൊതിച്ച് 
കിട്ടാക്കനിയായി
ക്ഷോഭപ്പെട്ട്

ആറും മുൻപേ
കത്തിയും മുള്ളും കൊണ്ട്
 കോറി വരഞ്ഞ് 
ഉള്ളുതുറന്നു.

ഉറയ്ക്കാത്ത ഇളമിറച്ചിയുടെ 
വേവാത്ത പച്ചമാവിന്റെ
പശപശപ്പ് 

തൊട്ടു നുണഞ്ഞപ്പോൾ
ഞാറും കതിരുമായിരുന്നതിന്റെ
ആദിമമായ ഓർമയിൽ
വിരൽവെന്തു

കൊയ്ത്തുമെതി
 പാറ്റൽ ചേറലിന്റെ 
ഉമി കൊണ്ടു

വിത്തിനായും വിശപ്പിനായും 
കൂട്ടുപിരിയുന്നതിന്റെ
തലേന്നാളിലെ 
പത്തായഇരുട്ട് കൺകുത്തി

വിശക്കുന്നവന്റെ
ചുണ്ടു മുതൽ
അടിവയർ വരെ
നിറയുന്നതിനെ

പല്ലിടുക്കിൽ
 അരയുന്നതിനെ
തൊണ്ടക്കുഴയിലൂടെ
നൂഴുന്നതിനെ

ചോരയിലും  ചിന്തയിലും
 കലരുന്നതിനെ 

ഒപ്പം
വെന്തു മലരുന്ന
വറുത്തു പൊട്ടുന്ന
വരണ്ട്  പൊരിയുന്ന
കുതിർന്ന് മുളക്കുന്ന
കൂട്ടു സ്വപ്നത്തിന്റെ
നനവ് തട്ടാതെ 

തന്നെത്തന്നെ
 താലത്തിൽ നിറച്ച് 
ഉടൽ രൂപമല്ല
രുചിഭാവമാണ്
തനിമ എന്ന് തിരിയുന്ന,
കണ്ണിലും നാവിലും
തന്നോർമ്മ തിണർപ്പാകണം
 എന്ന ആവേശത്തിൽ
തൂവിപ്പോയതാണ്......

വഴക്കം തെറ്റുമെന്ന പേടിയിൽ
തഴയപ്പെടുമെന്ന തോന്നലിൽ
തീന്മേശയുടെ ഒതുക്കം  തെറ്റലിൽ

മുപ്പെത്തും മുൻപ്
എല്ലാത്തിൽ നിന്നും അടർത്തിമാറ്റുകയാണ്

വീഞ്ഞിനൊപ്പമുള്ള
അപ്പമാകാതെ
അന്ത്യപ്രലോഭനത്തിനു മുൻപേ
അടക്കം ചെയ്യപ്പെടുകയാണ്

പി/പി.എൻ.ഗോപീകൃഷ്ണൻ

ഒരു ശ്മശാനത്തിൽ രാത്രിയിലാണ്‌
ഞാൻ
അയാളെ കണ്ടത്‌.
പി യുടെ
അലസഛായയിൽ

നിങ്ങളാണോ പി.കുഞ്ഞിരാമൻ നായർ?
അയാൾ തലയാട്ടി

ഞാനെങ്ങനെ വിശ്വസിക്കും?

അയാൾ
ഒരു വാക്ക്‌ കുനിഞ്ഞെടുത്തു.
ഉന്നം നോക്കി
മുകളിലേക്ക്‌ വീശിയെറിഞ്ഞു

ഒരു കുല നക്ഷത്രം
എന്റെ മുന്നിൽ
പൊട്ടിച്ചിതറി വീണു.

ബർത്ത്ഡേ പാർട്ടി/രതീഷ് കൃഷ്ണ

 പിണങ്ങിപ്പോയ ഭാര്യയും
 മരിച്ചുപോയ മകളുമുള്ളൊരാൾ
 തെരുവിലെ ആളൊഴിഞ്ഞ               ബേക്കറിയിൽനിന്ന് 
 മകളുടെ പിറന്നാളിന്
 ഗ്ലോബാകൃതിയിലുള്ള
ഒരു കേക്ക് വാങ്ങുന്നു. 

 കുറച്ചു ദൂരം വെയിലും
 കുറച്ചു ദൂരം മഴയുംകൊണ്ടയാൾ
 സ്കൂട്ടർ നിർത്തുന്നു.
 വഴിയോര കച്ചവടക്കാരിൽനിന്ന്
ഒരു ഭൂപടവും വാങ്ങുന്നു. 

രാത്രിയിൽ അകത്തളത്തിലിരുന്ന്
മകൾ മെഴുകുതിരികൾ ഊതിക്കെടുത്തുന്നു. 
വർണ്ണക്കടലാസുകൾ ചിതറി...
ഒഴിഞ്ഞ കസേരകളിലെ അതിഥികൾ
കൈകൾ കൊട്ടി പിറന്നാൾ ആശംസിക്കുന്നു: 
" Happy birthday to you
Happy birthday to you... "

 മകളുടെ ചിരിയും
 ഇടയ്ക്കിടെ ബലൂണുകളുടെ പൊട്ടലും
 കുഞ്ഞുവെട്ടങ്ങളുടെ തുമ്പിതുള്ളലും
 സമ്മാനപ്പൊതികളുടെ കിലുക്കവും...

 കേക്ക് മുറിക്കാൻ
കത്തിയെടുത്തപ്പോൾ
മകളുടെ ഉണ്ടക്കണ്ണുകൾ
ജലംകൊണ്ട് തിളങ്ങുന്നു.
ആഘോഷങ്ങൾക്കിടയിൽ ഒരാൾ അവളുടെ കയ്യിൽപ്പിടിച്ച് ബലമായി കേക്ക് മുറിക്കുന്നു.
അവളുടെ കണ്ണുകളിപ്പോൾ
രണ്ട് കൊച്ചരുവികൾ...

 അച്ഛൻ മാത്രം അത് കാണുന്നു 
 അയാൾ മകളെ ചേർത്തുപിടിക്കുന്നു.

 അതിഥികൾ മുറ്റത്തെ
പുൽത്തകിടിയിലേക്ക് പോയി
വീഞ്ഞ് നുകർന്ന് നൃത്തം ചെയ്യുന്നു. 
പൂച്ചക്കുഞ്ഞിന്റെ വാലിൽ
അവർ ചവിട്ടുമോയെന്ന്
അവൾ എത്തിനോക്കുന്നു. 

അച്ഛനും മകളും
 ഉരുണ്ട ഭൂമിയെയും പരന്ന ഭൂമിയെയും കുറിച്ച് ദീർഘനേരം സംവദിക്കുന്നു.
അവൾ കാണേണ്ട രാജ്യങ്ങൾ
അയാൾ വർണ്ണിക്കുന്നു.

 ഇടയ്ക്കിടെ മകൾ വിതുമ്പി...
 അച്ഛൻ അവളുടെ കവിളിൽത്തൊട്ട്
 തലമുടിയിലെ വർണ്ണക്കടലാസുകളെടുത്ത് കളയുന്നു. 

 ചാറ്റൽ മഴ വന്നപ്പോൾ അതിഥികൾ
 മുറ്റത്തെ പന്തലിലേക്ക് ഓടിക്കയറി 
 അച്ഛൻ ഒരു കുടയെടുത്ത് പുറത്തേക്കിറങ്ങി മിന്നലിലേക്ക്
നോക്കിനിൽക്കുന്നു. 

 മകൾ ബാക്കിയായ കേക്കുകൊണ്ട്
 ഒരു ഭൂമിയുണ്ടാക്കി.
 സമുദ്രങ്ങളതിൽ തെളിഞ്ഞ് കാണുന്നു 
 ഭൂഖണ്ഡങ്ങളുടെ വിടവുകൾ കുറയുന്നു 
 ഇന്ത്യയ്ക്കും പാകിസ്ഥാനും ബംഗ്ലാദേശിനുമൊക്കെ
അതിർത്തികൾ നഷ്ടപ്പെടുന്നു. 

 അതിഥികളിപ്പോൾ പാട്ടുപാടുന്നു
പിണങ്ങിപ്പോയ ഭാര്യയുടെ
പിറന്നാൾ സന്ദേശം
അയാളുടെ ഫോണിൽ ചിലയ്ക്കുന്നു.

 പേടിച്ചുവിറച്ച ഭൂമി
അവളുടെ പിഞ്ഞിയ ഭൂപടം പുതച്ച് പനിച്ചുറങ്ങുന്നു.

ലക്കുകെട്ടവരോടും ധൃതികൂട്ടിയ അതിഥികളോടും അച്ഛൻ വിളിച്ചു പറയുന്നു : 
" ആരും ഭക്ഷണം കഴിക്കാതെ പോകരുതേ
അതെന്റെ മോൾക്ക് സങ്കടമാകും."

തുന്നൽക്കാരൻ/ടി.പി. രാജീവൻ

അപ്പുക്കുട്ടി ഒരു തുന്നൽക്കാരൻ
അടുപ്പമുള്ളവർ അയാളെ
അപ്പു എന്നും കുട്ടി എന്നും വിളിക്കും,
എന്തു വിളിച്ചാലും 
അയാൾ വിളികേൾക്കില്ല.

കവലയിൽ
റേഷൻകട, അമ്പട്ടക്കട
ചായക്കട, വായനശാല...
അവക്കിടയിലോ പിന്നാമ്പുറത്തോ
അപ്പുക്കുട്ടിയുടെ തുന്നൽക്കട,
കട ഒരു സങ്കൽപ്പം.

വംശനാശം വന്ന 
ഏതോ ജീവിയുടെ ഫോസിൽ പോലെ 
ഒരു ആദ്യകാല തുന്നൽയന്ത്രം മാത്രം കാണാം,
ചിലപ്പോൾ അതും കാണില്ല.

പകൽസമയങ്ങളിൽ
അപ്പുക്കുട്ടിയെ 
ആരും അവിടെ കാണില്ല.
കണ്ടാൽതന്നെ തിരിച്ചറിയുകയുമില്ല.
കാരണം, അയാളെ ആരും
ഇന്നേവരെ പകൽവെളിച്ചത്തിൽ 
കണ്ടിട്ടില്ല.

ഉടുപ്പ് തുന്നേണ്ടവരുടെ അളവെടുക്കാൻ
അപ്പുക്കുട്ടി വീടുകൾ കയറിയിറങ്ങുക
പകലാണ് എന്നാണ് പറയുന്നത്.

അത് സത്യമായാലും 
കെട്ടുകഥയായാലും
ഇന്നലെ എന്നെക്കാണാൻ
അപ്പുക്കുട്ടി വന്നു,
ഞാനറിയാതെ എന്റെ അളവുകൾ
അടിമുടിയെടുത്തുപോയി.

ഇന്ന് നേരം പുലർന്നപ്പോൾ
സ്വപ്നത്തിൽ പോലും
ഞാൻ അണിയില്ല എന്ന് കരുതിയ
ഒരു പുത്തൻ ഉടുപ്പണിഞ്ഞു
ഞാൻ കിടക്കുന്നു.

രാത്രിയാണത്രെ 
അപ്പുക്കുട്ടിയുടെ തുന്നൽ ,
മണ്ണിരകളും ഇരുതലമൂരികളും
ഭൂമി ഉഴുതു മറിക്കുന്നതു പോലെ.



Wednesday, June 14, 2023

ഊര്‌ക്ക്‌ പോകലാം കണ്ണേ/ഷീജ വക്കം

മാരിക്കൊളുന്തുമായ്‌
ചാരത്തു നിൽക്കയാ-
ണാടിത്തിരുവിഴക്കാലം
തോവാളയിൽ പണ്ടു
നമ്മൾ പൂക്കാരായി
ജീവിച്ചൊരാനന്ദലോകം

കുറ്റിമുല്ലയ്ക്കു തടം തുറന്നും
പനവട്ടിയിൽ പൂ നുള്ളി വെച്ചും
ലക്കുകെട്ടോടുന്ന
ചില്ല കോതിക്കൊണ്ടു
നിർത്താതെയെന്തോ പറഞ്ഞും

ഒപ്പം നടന്നപ്പൊഴെപ്പൊഴോ
നിൻ കയ്യിലെന്റെ കൈ
വേരുപിടിച്ചു
കൊച്ചുമുല്ലത്തൈ
പടർന്നു കൈരേഖയിൽ
നിത്യം വിരൽത്തുമ്പു പൂത്തു

അപ്പോഴിറുത്തീറ-
നിറ്റുന്ന മൊട്ടുകൾ
സ്വപ്നത്തിലെപ്പോലടുക്കി
ചിത്തിയും തങ്കയും
താമരപ്പൂമാല കെട്ടും
വരാന്തത്തണുപ്പിൽ

ഒപ്പമിരിക്കെ
പുറത്തു നീ ചെല്ലമേ
നിൽപ്പതായ്‌ തോന്നി
ഞാൻ വന്നു.
ഓറഞ്ചുറോസയ്ക്കിടയ്ക്കു
മുള്ളും കൊണ്ടു
പേടിച്ചൊരുമ്മ വിടർന്നു.

ബന്തിച്ചെടി പൂത്തുലഞ്ഞ പോൽ
പുന്നകൈ
എൻ കവിൾ നീ തൊട്ടനേരം
കണ്ണിയിൽ നിന്നൂർന്നു
വീണ കൊയ്യാപ്പഴം
നിന്റെ ചുണ്ടിൻ രുചിഭേദം

കെട്ടിപ്പുണർന്നു
വാടാമലരല്ലി തൻ
മെത്തയിൽ നാം ചെന്നു വീഴ്കെ
വെള്ളയരളിക്കുലകൾ
പിടിച്ചുചായ്ച്ചന്നിരുൾ
നാണം മറച്ചു

മഞ്ഞൾനീരാട്ടു നനഞ്ഞു
പൊങ്കൽ വെന്തു
പങ്കുനിമാസം കഴിഞ്ഞു
മുത്തുമാരിക്കു നാം
നാരങ്ങമാലയും
പട്ടും വിളക്കും കൊടുത്തു

നിർത്താതടമഴ പെയ്തു
മുടിപ്പിന്നൽ
കെട്ടഴിഞ്ഞാകെയുതിർന്നു
ഒറ്റ മഴക്കോടി ചുറ്റി
നാം ജീവന്റെയുത്സവം
തമ്മിൽ തിരഞ്ഞു

വാസനപ്പുൽക്കാടു മൂടുന്ന
നീർച്ചാലിലോർക്കാതെ
കാൽ നനയ്ക്കുമ്പോൾ
കാട്ടുമുള്ളിൻ കൊത്തുകൊണ്ടു
ഞാൻ,അന്നു നീ
നോക്കിനിൽക്കുമ്പോൾ മരിച്ചു

വെള്ളത്തിനുള്ളിലെ
കണ്ണുപോലങ്ങിങ്ങു
മങ്ങിത്തുറന്ന മുജ്ജന്മം
ഇന്നു ബോധത്തിൽ
തെളിഞ്ഞു നീയായി
ഞാൻ പിന്നെയും
പൂക്കാരിയായി

മാരിയമ്മൻ വലംകയ്യിനാൽ
നീർമ്മുത്തു വാരിക്കുടഞ്ഞ
ചെമ്മണ്ണിൽ
നീയൊത്തു വീണ്ടും
മുളയ്ക്കുവാൻ
ദാഹമായ്‌
ഊര്‌ക്ക്‌ പോകലാം കണ്ണേ..


Wednesday, May 3, 2023

മീനേ ...മീന്‍ മണമേ../ ആതിര ആർ

അടുക്കളയില്‍ 
മീന്‍മുറിക്കുമ്പോഴൊക്കെ
എനിക്ക് കരച്ചില്‍ വരും
ചട്ടിയില്‍ നിന്നോരോന്നായെടുത്ത്
വാലും കുഞ്ഞിച്ചിറകും
മുറിച്ച് മാറ്റുമ്പോള്‍
നമ്മളെ അകറ്റുന്നതെന്തോ പോലെന്‍റെ മനസ്സിടറും

തലമുറിച്ചെടുക്കുമ്പോള്‍
തുറന്നു പിടിച്ച കണ്ണില്‍
നിന്‍റെ മുഖം തെളിയും
ചത്തമീനിനെന്തിനീ 
ചോരയും നീരുമെന്നോര്‍ത്ത്
കുടലിലൂടെ കൈയ്യിട്ട്
സകലതും വലിച്ച് പുറത്തിടും
അതില്‍തന്നെ നോക്കി നില്‍ക്കെ
നമ്മുടെ സ്വപ്നങ്ങളില്‍
ചോരപൊടിയുന്നതാണെന്ന് തോന്നും

ചത്താലും 
വെടിപ്പായിരിക്കട്ടെയെന്നോര്‍ത്ത്
രണ്ട് മൂന്ന് വെള്ളത്തില്‍
ഞാനവയെ കുളിപ്പിക്കും
വെട്ടിത്തിളങ്ങി കിടക്കുന്നത് കാണുമ്പോള്‍
ചിരിക്കുന്നതായേ ആര്‍ക്കും തോന്നൂ
നമ്മളെ പോലെ തന്നെ..

ഉപ്പും മുളകും മഞ്ഞളും ചേര്‍ത്ത്
പെരക്കിവെച്ച് നോക്കുമ്പോള്‍ 
എന്‍റെ നെഞ്ചെരിയും
ആരും കാണാതെ ഞാനതിനെ 
ഒന്നൂടെ കഴുകിയെടുക്കും

നിനക്ക് ഭ്രാന്താണോടീന്ന് ആരെങ്കിലും ചോദിക്കും വരെ
ഞാനത് തുടരും
 ഭ്രാന്താണോന്ന്
നീ ചോദിക്കും വരെയേ
എന്റെ സ്നേഹവും
തുടരുകയുള്ളൂ
എന്നത് പോലെ തന്നെ.

എത്ര കഴുകിയാലും പോവാതെ
മീൻമണം കൈയ്യാകെ പരന്നിരിക്കുമ്പോൾ
സ്നേഹത്തെ പൂവിൻ സുഗന്ധത്തിലോർത്തെടുക്കുന്നതിൽ
എനിക്ക് നിരാശ തോന്നും

എത്ര ഹ്രസ്വമീ പൂവിൻ മണം 
എത്രമേൽ തീവ്രമീ മീൻ മണം
എന്നെനിക്ക് കവിതയെഴുതാന്‍ തോന്നും

എന്റെ ജലമേ എന്ന് നിന്നെയെഴുതിയതിന്
തൊട്ടരികെ
എന്റെ മീനേയെന്ന് ഞാൻ കുറിച്ചിടുകയാണ്

പെട്ടെന്നൊരിളക്കം എനിക്ക് തോന്നിയതാവാം..


Monday, April 17, 2023

കാപ്പിരിക്കുട്ടി/ ഷീജ വക്കം

വരിവരിയായ്
പഞ്ഞിത്തത്തകൾ /
ഇളവേൽക്കും  ചില്ലിൻകൂട്, /
കലമാനും 
റബ്ബർപ്പുലിയും /
കലരുന്നൊരു
പ്ലാസ്റ്റിക് കാട്, /
മുറി നീളെ പച്ചവെളിച്ച- /ത്തരിചിന്നിപ്പായും വാത്ത്, /
വെറുതേയൊരു കാറ്റു
തൊടുമ്പോൾ /
തലയാട്ടും ബൊമ്മപ്പെണ്ണ്.. /
ഇതിനെല്ലാമിടയിൽ നടന്നൂ, /
അതിവിസ്മയമാർന്നൊരു കുട്ടി, /
ഗതികിട്ടാക്കൺമുനയാലേ/
പരതുന്നൂ
പാവക്കടയിൽ.. /
ഒരു പാവയെ വാങ്ങാനെത്തി /
അരുമക്കുഞ്ഞായി 
വളർത്താൻ, /
കഥ ചൊല്ലാൻ
പാടിയുറക്കാൻ /
കൊതിതീരും
വരെയുമൊരുക്കാൻ.. /
പല പാവകൾ നോക്കിയതൊന്നും /
അവളെപ്പോലല്ല തരിമ്പും,/
വെളുവെളെയാണുടലുകളെല്ലാം,/
തുടുതുടെയാക്കവിളുകളെല്ലാം./
ഇമയിളകും
നീലക്കണ്ണായ്, /
മുടിയൊഴുകും പൊൻനദിയലയായ്, /
നിറയെ ഫ്രില്ലുലയുമുടുപ്പായ്, /
അവർ മാത്രം മുന്നിൽ  നിരന്നു.
തൻമുടി പോലിരുളിൻ ചുരുളേ,
തൻ ചൊടി പോൽ മലരും
ചൊടിയേ,
തൻ തൊലിമേൽ എണ്ണമിനുപ്പായ്/
പുരളും കാരെളളിൻനിറമേ !
തിരയുന്നു തൻ പ്രതിരൂപം
കൊതിയോടെയിരുണ്ടൊരു കുട്ടി, 
അഴകിൻ കരകൗശലവേലയ് - 
ക്കറിയില്ലേ കാർനിറമൊട്ടും ?
പെരുകുന്നൊരു  പുതുനൈരാശ്യം,
കരളുന്നറിയാത്തൊരു ദുഃഖം 
തലതാഴ്ത്തിച്ചുണ്ടുകടിച്ചാ 
പിടിവാശിക്കുട്ടിയിരിക്കെ, 
അതിലോലപ്പാവകൾ തിങ്ങും 
നിരയിൽ  നിന്നേഴകലത്തായ്
പൊടിമൂടിയൊഴിഞ്ഞൊരു കോണിൽ 
ഒരു നോട്ടം കണ്ടുവൊരാളെ, 
കരിവാവിൻ വീപ്പയ്ക്കുള്ളിൽ 
കഴൽ വഴുതി മറിഞ്ഞു കുതിർന്നോ?
അവിടെയതാ കൺമണിയായൊരു 
ചെറുകാപ്പിരിവാവ ചിരിപ്പൂ .
അതിപരിചിതമാ മുഖഭാവം,
അതിഗഹനമൊരാന്തരബന്ധം,
പല പൂർവ്വികർ കോരിയ കണ്ണീർ - 
ക്കിണറുകൾ പോലാ മിഴിയാഴം!
പുതുപാവകൾ തട്ടിമറിച്ചാ- /ക്കരിയുണ്ണിയെ
വാരിയെടുക്കെ, /
മഴയത്തൊരു കാപ്പിപ്പൂവി -/
ന്നിതൾ പോലുയിർ തെല്ലു വിറച്ചു./
ചിലനേരം
ചെമ്പകമലരിൻ / മഴയാ;യപ്പൂപ്പൻതറയിൽ /
തിരിവെക്കുന്നേരം
കാണാ-/
ത്തലമുറകൾ തഴുകുമ്പോലെ.. /
"പിറകിൽപ്പോയെന്തിനൊളിച്ചൂ, /
 പറയൂ നീ കുഞ്ഞിപ്പാവേ?"/
കഴിയുമ്പോൽ ശബ്ദം  താഴ്ത്തി /
ചെവിയിൽച്ചോദിച്ചൂ കുട്ടി.. /
കരിമന്തിക്കുഞ്ഞെന്നാരോ /
കളിയാക്കി വിളിച്ചോ നിന്നെ?/
കളിനാടകമൊന്നിൽ നിനക്കും /
സ്ഥിരമാണോ കള്ളൻവേഷം?/
ചില കുട്ടികളൊപ്പമിരിക്കാ- /നരുതെന്നു വിലക്കുന്നേരം /
ചെറുനാരകമുള്ളുരയുമ്പോൽ /
കരൾ കീറി നുറുങ്ങാറുണ്ടോ?/
ഒരുകാലത്തവരുടെ കീഴിൽ /
അടിയാൻമാരായ ചരിത്രം /
പല വേളകളോർമ്മിപ്പിക്കെ /
അറിയാതെ നടുങ്ങാറുണ്ടോ?/
ഇലയും പുൽക്കൊടിയും പൂവും,/
കടലും  
തെളിനീരും കാറ്റും /
ഒരുമാത്രയിൽ
നിശ്ചലമായാ/ച്ചെറുശബ്ദം ചോദ്യമുതിർക്കെ, /
തിരിയുന്നൊരു ഭൂഗോളത്തി- /
ന്നണു തോറും
മൂളലുയർന്നൂl/
പലഭാഷകളൊറ്റ
സ്വരത്തിൽ /അരുളുന്നാ നേരിനു സാക്ഷ്യം ! /
നെടുതായൊരു നിശ്വാസത്താൽ, /
പൊടിയൂതിയൊരുക്കിമിനുക്കി /
ച്ചെറുപാവയെ ഒക്കിലെടുത്തൂ,/
ദൃഢമാം ചുവടുള്ളൊരു
കുട്ടി./
കടയൊന്നു കുലുങ്ങുമ്പോൽ
മുൻ/
നിരയിൽത്തൻ
പാവയെ
വെച്ചൂ/
ചൊടിയോടെ തിരിഞ്ഞു നടന്നൂ/
മിഴിയിൽത്തീയുള്ളൊരു കുട്ടി./

നദിക്കരയിൽ ചൂണ്ടലിടുന്ന ബുദ്ധൻ /ഷാജു.വി.വി

അയാൾ പറഞ്ഞു :

നിങ്ങൾ വന്നത് നന്നായി.
ഞാനീ നിശ്ചലതയുടെ സൗന്ദര്യത്തിൽ മുഗ്ധനായി ചൂണ്ടലിൽ മീൻ കുരുങ്ങല്ലേയെന്ന് ആഗ്രഹിച്ചു പോയി. 

മീനുകൾക്കായി പ്രാർത്ഥിക്കുകയല്ല.
നിശ്ചലതയുടെ അനശ്വരതയ്ക്കുവേണ്ടി
ആഗ്രഹിച്ചു പോയതാണ്.

ഇന്ന് നിങ്ങൾക്ക് മീൻ കിട്ടിയില്ലെങ്കിൽ 
എന്താവും സംഭവിക്കുക ?
മീൻ കിട്ടിയാൽ 
എന്താവും സംഭവിക്കുക ?
നിങ്ങൾ അയാളോട് ചോദിച്ചു.

അയാൾ പറഞ്ഞു:
വലിയ വ്യത്യാസമൊന്നുമില്ല.
വലിയ വ്യത്യാസമുണ്ടെന്നും പറയാവുന്നതാണ്.

നോക്കൂ,
എന്റെ വീട് 
രണ്ടു കിലോമീറ്റർ അപ്പുറത്താണ് . 
അവിടെ എന്റെ ഭാര്യ മാത്രമേയുള്ളൂ.
മീനുമായി വരുന്ന എന്നെയവൾ കാത്തിരിക്കുന്നില്ല.
മീനില്ലാതെ വരുന്ന എന്നെയുമവൾ കാത്തിരിക്കുന്നില്ല.

അവൾ എന്നെ കാത്തിരിക്കുന്നേയില്ല.
അവളെ സംബന്ധിച്ച് കാത്തിരിപ്പ് എന്നൊന്നില്ല. 
ആ വാക്കും 
ആശയവും വികാരവും 
അവൾ മറന്നു പോയി.

അവൾക്ക്
അവൾ പോലുമില്ല.
അവളിലവളില്ല.

ഓർമകളില്ലാത്ത 
ഒരു ശരീരമാണത്.
അവൾക്കു മറവി ദീനമാണ്.

മീനുമായാണ്
പോകുന്നതെങ്കിൽ
ഉരുട്ടി വായിൽ വെച്ചാൽ അവൾ  ചോറുണ്ണും .
ഇല്ലെങ്കിൽ തിന്നില്ല.
മീൻ രുചിയുടെ
നേർത്ത ഓർമ 
അവളുടെ നാവിൽ ഉണ്ടെന്നു തോന്നുന്നു.

അമ്പതു വർഷം
കൂടെ ജീവിച്ച എന്നെക്കുറിച്ചുള്ള 
ഒരു തരി ഓർമ പോലുമില്ല.

വീട്ടിലല്ലാത്ത നേരത്തെല്ലാം മീനിനായി ഞാനീ പുഴക്കരയിലാണ്.
അവളുടെ 
ഏക ഓർമയെ
ക്ഷീണിതമായെങ്കിലും
ജ്വലിപ്പിക്കാനെനിക്ക്
മീനുകളെ വേണം.

അയാളതു 
പറയുമ്പോൾ 
പ്രത്യേകിച്ചു വികാരങ്ങളൊന്നുമുണ്ടായിരുന്നില്ല.

സന്ധ്യയായി.
ആകാശം ചുവന്നു.
നിലവിളി പോലെ 
ഒരു തീവണ്ടി സൈറൺ മുഴങ്ങി.
അവസാനമില്ലാത്ത 
ഒരു ചരക്കുവണ്ടി പാലത്തിനു മുകളിലൂടെ കുതിച്ചോടി.

ദ്വീപിലെ മരത്തിൽനിന്നും ഭയന്നരണ്ട പക്ഷികൾ ആകാശത്തിന്റെ നാനാദിക്കുകളിലേക്കും തെറിച്ചു.

ഹൃദയസ്തംഭനമുണ്ടായ ഒരു പക്ഷി 
കുത്തനെ 
ചുവപ്പൻ ആകാശത്തിലൂടെ താഴേക്കു 
വീണു.

തീവണ്ടി പോയിക്കഴിഞ്ഞപ്പോഴേക്കും രാത്രിയായി.
പലതരം ജീവികളുടെ ശബ്ദം
ഇരുണ്ട നദിക്ക്
പശ്ചാത്തല സംഗീതമായി.

വിളിച്ചിട്ടും 
ഒന്നും മിണ്ടാതായപ്പോൾ നിങ്ങൾ വൃദ്ധനെ തൊട്ടുവിളിച്ചു.
നിങ്ങളയാളെ തൊട്ടപ്പോൾ
ചാരിവെച്ച 
ഒരു വിറകു കൊള്ളി 
വീഴും പോലെ 
അയാൾ നിലത്തു വീണു.
അയാളുടെ 
വായിൽനിന്നു     
ചോരയൊഴുകുന്നുണ്ടായിരുന്നു.
ചൂണ്ടലിൽ കുടുങ്ങിയ മീനിന്റെ എന്ന പോലെ .

നദിയുടെ 
ചൂണ്ടലിൽ കുടുങ്ങിയ മനുഷ്യനെന്ന
നേരത്തേ തോന്നിയ കൽപ്പനയുടെ പൊരുൾ ഇപ്പോൾ ബോധ്യപ്പെട്ടു.

വിജനമായ 
ഈ പുഴക്കരയിൽ 
നിങ്ങളും 
ഈ ശവശരീരവും മാത്രമേയുള്ളൂ.
ശവശരീരത്തെ
വീട്ടിൽ എത്തിക്കണ്ടേ ?

ജീവനോടെ അയാളെ കണ്ടാലും 
തിരിച്ചറിയാത്ത 
മറവി ദീനം ബാധിച്ച വൃദ്ധയ്ക്ക് 
അതു കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല.

അയാളെ 
എറുമ്പുകളും പുഴുക്കളും പതുക്കെ തിന്നു തീർക്കും .

പക്ഷേ ഈ മനുഷ്യനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന , താനാരാണെന്നറിയാത്ത ഒരു പെൺ ശരീരം 
രണ്ടു കിലോമീറ്റർ അപ്പുറത്തുണ്ട്.
മീനുണ്ടെങ്കിൽ മാത്രം ചോറുണ്ണുന്ന 
ഒരു മറവി ദീനക്കാരി .

മീനുമായെത്തി
അതു പാകം ചെയ്ത് 
ചോറ് കുഴച്ച് 
വായിൽ വെച്ചു കൊടുക്കുക 
നിങ്ങളുടെ നിയോഗമാണ്.

നദിക്കരയിൽ 
രാത്രി നേരത്ത് ചൂണ്ടലിടുന്ന
ഒരു ബുദ്ധൻ
എന്ന ശിൽപ്പം ഉണ്ടായത് അങ്ങനെയാണ് !

Friday, March 24, 2023

എന്താണ് മറന്നത്?/വിഷ്ണു പ്രസാദ്

സ്ഥലം മാറ്റം കിട്ടി ഒരാഴ്ചയ്ക്ക് ശേഷം 
തിരിച്ചു വന്നപ്പോൾ 
സ്ഥിരമായി പോകുന്ന ബസ് റൂട്ടിലെ 
ബസ് ചാർജ് മറന്നു പോയിരുന്നു ഞാൻ 

ചില വാക്കുകൾ ചില നേരങ്ങളിൽ മറന്നുപോകുന്നു 
കുറച്ചു സമയം,
അതെ, കുറച്ചു സമയം കഴിയുമ്പോൾ
അവ തിരിച്ചു വരുന്നു 

രണ്ടുവർഷം കൂടെപഠിച്ച രണ്ടുപേരെ കഴിഞ്ഞദിവസം കണ്ടു 
അവരുടെ പേരുകൾ ഞാൻ മറന്നു പോയിരുന്നു 
ഇപ്പോഴും എനിക്ക് കിട്ടിയിട്ടില്ല 
ആ പേരുകൾ 

ചില മറവികൾ ഒരാഴ്ച നീണ്ടുനിൽക്കുന്നു ചില മറവികൾ മാസങ്ങൾ നീണ്ടുനിൽക്കുന്നു 
ചില മറവികൾ വർഷങ്ങൾ നീണ്ടുനിൽക്കുന്നു 

അങ്ങനെയാണ്
ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന
ഒരു മറവിയുണ്ടെന്ന്
എനിക്ക് ഉറപ്പായത്

ഈ ജീവിതം തുടങ്ങുന്നതിനു മുമ്പ് 
ഞാൻ മറന്നതും 
ഈ ജീവിതം അവസാനിപ്പിക്കും വരെ ഓർമ്മ വരാത്തതുമായ 
ആരോ ഒരാൾ ഉണ്ട് 
എനിക്ക് അയാളെക്കുറിച്ച് 
ഒന്നും ഓർമ്മയില്ല;
പേര് പോലും

ഈ ജീവിതം തുടങ്ങുന്നതിനു മുമ്പ് 
ഞാൻ മറന്നതും 
ഈ ജീവിതം അവസാനിപ്പിക്കും വരെ ഓർമ്മ വരാത്തതുമായ 
ഏതൊക്കെയോ സ്ഥലങ്ങൾ ഉണ്ട് 
സംഭവങ്ങൾ ഉണ്ട്
ഒന്നും എനിക്ക് ഓർമ്മ വരുന്നില്ല.

പക്ഷേ, മറന്നു പോയിട്ടുണ്ടല്ലോ
ചിലത് എന്ന് 
സംശയകരമായ ഒരു ഓർമ്മ
വന്നതുപോലെ
ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നു.





Wednesday, February 15, 2023

പുരുഷസൂക്തം/വിഷ്ണുപ്രസാദ്

പ്രിയേ,
ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ  വെക്കുന്നത്
കാലങ്ങളായുള്ള പുരുഷാധികാരം
നിൻ്റെ മേൽ ഉറപ്പിക്കാനല്ല.
തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന് 
നീ ദുഃസ്വപ്നം കാണുംപോലെയല്ല.
പിടിവിട്ടാൽ നീ ചാടിപ്പോവുമെന്ന
എൻ്റെ അബോധഭയങ്ങളാലല്ല,
ഉറക്കത്തിലും ഞാൻ ഒരു കൈ
നിൻ്റെ മേൽ വെക്കുന്നത്
പുരുഷൻ എന്ന നിലയിലുള്ള
എൻ്റെ അരക്ഷിതബോധം കൊണ്ടാണ്.
എന്നിൽ ഉരുവാകുന്ന സ്നേഹത്തെ .
അപ്പപ്പോൾ നിന്നിലേക്ക്‌ 
സംക്രമിപ്പിക്കുവാനാണ് എന്ന്
എനിക്ക് കള്ളം പറയണമെന്നില്ല.

പ്രിയേ,
ഭൂമിയിലെ എല്ലാ സ്ത്രീകളും
നല്ലവരാണ്.
സ്ത്രീകളിൽ മോശപ്പെട്ടവരില്ല;
പുരുഷന്മാരിൽ നല്ലവരും.
പുരുഷന്മാർ യുദ്ധം ചെയ്യുന്നതായി
ഭാവിക്കുന്നേയുള്ളൂ
ഒരു വംശത്തെ നിലനിർത്താൻ
നിരന്തരം പോരാടുന്നത് സ്ത്രീകളാണ്.
അവൻ്റേത് നിസ്സാരമായ ശണ്ഠകളാണ്.
സ്വയം മുറിവേൽപ്പിച്ചും മുറിവേറ്റും
അവൻ നിൻ്റെ മാറിലേക്ക് വരുന്നു.
എല്ലാ പുരുഷന്മാരും കുഞ്ഞുങ്ങളാണ്;
അവരെ സ്നേഹിക്കുന്ന സ്ത്രീകളുടെ 
കുഞ്ഞുങ്ങൾ.
മകനായും കാമുകനായും ഭർത്താവായും
പിതാവായും കാലങ്ങളായി
പുരുഷൻ സ്ത്രീയെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു.
ജനിക്കുമ്പോൾ മുറിച്ചുമാറ്റിയ 
ആ പൊക്കിൾക്കൊടിയുടെ
ഓർമ്മയാണ് ഉറങ്ങുമ്പോഴും
നിൻ്റെ ശരീരത്തിൽ വെക്കുന്ന
എൻ്റെയീ കൈ.

സ്ത്രീയേ..
വിശക്കുന്ന കുഞ്ഞുങ്ങളേയും
സ്നേഹിക്കുന്ന പുരുഷന്മാരേയും
ആശ്വസിപ്പിക്കാൻ പയോധരങ്ങൾ 
ഉള്ളവളേ,
കാലങ്ങളായി നിന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വർഗ്ഗത്തിനു വേണ്ടി
നീ എന്നോടു ക്ഷമിക്കുക.
എൻ്റെയീ കൈ നീ എടുത്തു മാറ്റരുതേ
ഉറക്കത്തിൽ മരണം കൊണ്ടു പോവുമെങ്കിൽ
ഭൂമിയിലെ അവസാനത്തെ മിടിപ്പിലും
ഞാൻ നിന്നെ തൊട്ടിരിക്കുമല്ലോ
എന്നോർത്തല്ല
നിന്നിൽ നിന്ന് ഈ കൈ എടുത്തു മാറ്റുമ്പോൾ മാത്രമേ
മരണം പോലും എന്നിലേക്ക് കടന്നു വരൂ
എന്ന്  ഉറപ്പുള്ളതുകൊണ്ടാണ്.
നിന്നിൽ നിന്ന് പിറന്ന്
നിന്നിലേക്കു തന്നെ വരുന്ന
നിസ്സഹായരും ദുർബലരുമായ
ആണുങ്ങളുടെ നദിയിലെ
ഒരു തുള്ളി വെള്ളം 
മാത്രമാണ് ഞാൻ...


Monday, December 12, 2022

(കവിത)/ജിസ ജോസ്

അവൾ
മരിച്ചതിനു ശേഷം
ഏറെയൊന്നും
ദിവസങ്ങൾ കഴിയും മുൻപ്
അവളുടെ
ആധാർ കാർഡോ
മറ്റേതെങ്കിലും 
അത്യാവശ്യരേഖകളോ
തിരയുന്നതിനിടയിൽ
പണ്ടത്തേതു പോലെ
നിങ്ങൾ പല്ലിറുമ്മുകയും
ഒരു സാധനവും
വെച്ചാൽ വെച്ചിടത്തു
കാണില്ലെന്നു 
 പിറുപിറുക്കുകയും ചെയ്യും
വെച്ചത്
അവളാണെന്നും
വെച്ചിടം എവിടെയാണെന്നു
നിങ്ങൾക്കറിയില്ലെന്നും
മറന്നു പോവും.

അരിശവും മടുപ്പും 
സഹിക്കാനാവാതെ
നിങ്ങളവളുടെ 
അലമാരയിലുള്ളതെല്ലാം 
വലിച്ചുവാരി നിലത്തിടുന്നു.
അലക്കിത്തേച്ചു മടക്കിയ
സാരികളുടെ ഗോപുരം
ഇടിഞ്ഞുലഞ്ഞു
നിലത്തു വീഴും.
മേലെ മേലെ അടുക്കിയ
ബ്ലൗസുകളുടെ
കുത്തബ്മിനാർ
നിർദ്ദയം നിങ്ങൾ തകർക്കും. 
വീട്ടുടുപ്പുകൾ ,ഷാളുകൾ
ബാഗുകൾ ,
പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച
കണ്ണാടിച്ചെരിപ്പുകൾ ...
ഉള്ളറയിലെ
കടലാസുഫയലുകൾ,
ആൽബങ്ങൾ ....
തുണികൾക്കെല്ലാമടിയിൽ
 കടലാസുപൊതിയിൽ
 ഭദ്രമായി
സൂക്ഷിച്ച കല്യാണസാരി...
അങ്ങനങ്ങനെ
അവളുടെ 
അലമാരയിലുള്ളതെല്ലാം 
നിലത്തു ചിതറും .
കടൽ പോലെ പരന്ന
വസ്തുവകകൾക്കിടയിൽ
നിങ്ങൾ തിരയുന്ന കടലാസു
മാത്രം ഒളിച്ചിരിക്കും.

ശാപവാക്കുകളോടെ 
നിങ്ങളോരോന്നും
തിരിച്ചും മറിച്ചും കുടഞ്ഞും
പരിശോധിക്കുന്നു. 
എന്തുമാത്രം 
സാരികളെന്നും
ഇതൊക്കെ വാങ്ങിപ്പാഴാക്കിയത്
എത്രമാത്രം കാശെന്നും
ഉള്ളു കാളുന്നതിനിടയിൽ
സാരി മടക്കുകൾക്കിടയിൽ നിന്ന്
നിങ്ങൾക്കൊരു ജോടി
സ്വർണപാദസരം കിട്ടിയേക്കും!
ആരുമറിയാതെ 
അവൾ വാങ്ങിയത് ,
ആരുമില്ലാത്തപ്പോൾ മാത്രം
അവളണിഞ്ഞിരുന്നത് ...
കൈയ്യിലെടുക്കുമ്പോൾ
ദുർബലമായ ഒച്ചയിലതിൻ്റെ
മണികളൊന്നു കിലുങ്ങും ..
പവിഴക്കമ്മൽ ,
മരതകം കെട്ടിയ വള,
കുഞ്ഞിക്കല്ലുകൾ പതിപ്പിച്ച 
മോതിരങ്ങൾ...
സാരിമടക്കുകൾ അവളുടെ
രഹസ്യ സൂക്ഷിപ്പുകളൊക്കെ
നിങ്ങൾക്കു മുന്നിൽ 
കുടഞ്ഞിടും..
പാസ് വേഡു പിന്നിലെഴുതി വെച്ച
എ ടി എം കാർഡ് ,
രഹസ്യമായടച്ചിരുന്ന
മാസച്ചിട്ടിയുടെ രശീതി...
നിങ്ങളറിയാത്ത
അവളുടെ ലോകം
അനാവൃതമാകുമ്പോൾ
നിങ്ങൾ ചൂളും..

വീട്ടുടുപ്പുകളുടെ അറയിൽ
നെറ്റുകൊണ്ടുള്ള
കൈയ്യില്ലാക്കുപ്പായം,
പൂക്കൾ തുന്നിപ്പിടിപ്പിച്ച
ചെഞ്ചുവപ്പ് 
അടിയുടുപ്പുകൾ ..
ഇതൊക്കെ 
അവളെപ്പോഴായിരിക്കും
 അണിഞ്ഞത്! 
നിങ്ങളിൽ അസൂയ പുകയുന്നു ..
കടലാസുഫയലുകൾക്കിടയിൽ 
അവളൊളിപ്പിച്ചിരുന്ന
കത്തുകളിൽ
നിങ്ങൾക്കു പ്രണയം മണക്കും ..
അല്ലെങ്കിലിത്ര കാലം
ഇതവൾ സൂക്ഷിക്കേണ്ടതില്ലല്ലോ ..

അവളുടെ ലോകമെത്ര
അപരിചിതമായിരുന്നു
വെന്നോർക്കുമ്പോൾ
കൂടുതൽ തിരയാൻ
നിങ്ങൾക്കു ഭയമാവും..

Tuesday, September 13, 2022

പുറമ്പോക്ക്/കൃപ അമ്പാടി



ഒരു സാധാരണ ജീവിതം മതി.

റോട്ടുവക്കത്തെ 
പുളിമരച്ചോട്ടിൽ പെയ്യുന്നത്
കൊക്ക് തൂറിത്തുളച്ച
ടാർപ്പായിലൂടെ
തൂങ്ങിയിറങ്ങിയ ഉളുമ്പുമഴ.
അകത്ത് 
മഴകാഞ്ഞ് നിന്നവൾ
വിയർത്തും വിറങ്ങലിച്ചും
തുടകൾ അടുപ്പിച്ചും
വെണ്ണീറുകുതിർന്ന
അടുപ്പുകുഴിയിലേക്ക്
കീറപ്പാവാട പിഴിഞ്ഞുതോർത്തി.

മഴ തേനാണ് പാലാണ്
കോപ്പാണ്.
മാനത്തിനും മണ്ണിനുമിടയിൽ
വിരി വലിച്ചുകെട്ടിയവർക്ക്
ഓലിയിലൂടൊലിച്ചിറങ്ങിയാൽ മാത്രം
കുടിച്ചുമരിക്കാവുന്ന മത്താണത്.

ഒരു സാധാരണ ജീവിതം മതി.

പറമ്പില്ലാത്തവന്റെ
ഇല്ലായ്മയിലേക്ക്
കൊക്കുരുമി വീശുന്നത്
പറന്നുപോകാൻ
നല്ലൊരടിവസ്ത്രം പോലും
അയയിൽ ഇല്ലാത്തതിന്റെ
തെറിക്കാറ്റ്.
പുറത്ത്
കാറ്റുനോക്കി നിന്നവൻ
ഒരു കരിയിലപോലും
പറന്നകലാതെ വാരി
നിറച്ചൊരുനിധിച്ചാക്ക് കെട്ടിയത്
ഓടമണക്കുന്ന 
ഒരു രാത്രി പുകയാൻ.

കാറ്റ് കുളിരാണ് കനവാണ്
തേങ്ങയാണ്.
ആരാന്റെ പറമ്പിൽ
അവനുമാത്രമായി
ഒടിഞ്ഞുവീഴുന്ന ചുള്ളിലുകൾ
പെറുക്കിക്കൂട്ടാനാവാത്ത
സ്വപ്നങ്ങൾക്കുമപ്പുറം
അന്തിക്കഞ്ഞിക്ക് തീയാവേണ്ട
നക്ഷത്രങ്ങളാണ്.

ഒരു സാധാരണ ജീവിതം മതി.

ചൂടാനൊരു ചേമ്പിലയില്ലാത്ത
മണ്ണുണ്ണിക്ക്
ചിരട്ടയിൽ ചുട്ടൊരപ്പം ഉണ്ണാൻ ,
കുതിരാത്ത ഒരു മൺങ്കട്ട
തെരുവിൽ ബാക്കിവെയ്ക്കാതെ
പെരുവഴിക്കാലം തനിച്ചാക്കി.

കുട്ടിക്കാലം സുന്ദരമാണ് സുരഭിലമാണ്
മണ്ണാങ്കട്ടയാണ്.
കളിക്കോപ്പില്ലാത്തവന്റെ
മൂട് കീറിയ കളസത്തിലൂടെ
എത്തിനോക്കുന്ന
രണ്ട് കുഞ്ഞിച്ചന്തികൾ 
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
കളിനിർത്തി തിണ്ണനിരങ്ങി.

ജീവിതം പളുങ്കാണ് പാത്രമാണ്
പിണ്ണാക്കാണ്.
ചില മനുഷ്യർ മാത്രം
വായിക്കപ്പെടാത്തത്
ആർക്കും മനസ്സിലാകാത്തവിധം
കുത്തിക്കുറിക്കപ്പെട്ടതുകൊണ്ടല്ല .
വായിക്കാൻ
കാത്തുനിൽക്കാതെ
കനംകുറഞ്ഞ അക്ഷരങ്ങൾപേറി
പിടിതരാതെ 
കാറ്റടിച്ച്
ഓടയിൽവീണ്
മഴനനഞ്ഞ് കിടക്കുന്ന
ഒരു മഞ്ഞനോട്ടീസ്
ആവുന്നതുകൊണ്ടാണ് .

ഈ എഴുത്തിലെങ്ങും 
ഞാനില്ലെന്ന് വരുത്താൻ
കക്ഷം കീറിയ ബ്ലൗസിനുമുകളിൽ
തിളങ്ങുന്ന ഷാൾ പുതച്ച്
ഒരു സെൽഫിയെടുത്ത്
നിങ്ങൾക്കയച്ച്
ഞാൻ സൗകര്യക്കാരിയാവുന്നു

ഓറഞ്ചുമണം/സെറീന

ആരും തിരിച്ചറിയാത്തൊരിടം
അതായിരുന്നു അയാൾക്ക്
ഇറങ്ങേണ്ട സ്റ്റേഷൻ.

കോളറിനുള്ളിലെ
തയ്യൽക്കടപ്പേരോ
ഇടംകൈയ്യിലെ തീപ്പൊള്ളൽ പാടോ
ഒറ്റു കൊടുക്കരുതെന്ന് കരുതി
ദൂരം ദൂരമെന്നയാൾ കിതച്ചു കൊണ്ടിരുന്നു

അറിയാത്ത ഒരു നാട്ടിലെ
അടിയൊഴുക്കുള്ള ഏതോ നദി
അയാളിലൂടെ കുതിച്ചു.

എല്ലാ ഭാരവുമൊഴിഞ്ഞു. 
ജലപ്പരപ്പിൽ തൂവലായി
മാറുന്ന ദേഹമോർത്തയാൾ
കലങ്ങിത്തെളിഞ്ഞു

തീവണ്ടിയിൽ
മരിച്ചവരും
ജീവനുള്ളവരും
ഇടകലർന്നിരുന്നു

യാത്ര പോവുകയാണ്‌
എന്നെഴുതി വെച്ച കത്തിലെ
അവസാന വരി
എന്തായിരുന്നുവെന്ന് അയാൾ
വെറുതേ ഓർത്തു നോക്കി

ഈ വിലാസത്തില്‍
അങ്ങനെ ഒരാളില്ലെന്ന്
തെര്യപ്പെടുത്തിയാലും
ഇനിയും വന്നേക്കാവുന്ന കത്തുകൾ
അയാളെയുമോർത്തു കാണണം

അരികിലിരുന്ന് മധുര നാരങ്ങ
തിന്നുന്ന പെൺകുട്ടി
അയാളെ നോക്കി
നടന്നു തളര്‍ന്ന ഒരാള്‍ക്ക്
കൈകളിലേക്ക്
വെള്ളം പാർന്നു കൊടുക്കുന്നതു പോലെ
അവളുടെ നോട്ടം

കൈത്തണ്ടയിൽ
സ്പ്രിംഗ് പോലെ ചുറ്റിച്ചുറ്റി
കിടന്ന പല നിറത്തിലെ ഒറ്റവള,
ഈ കാലത്തിലേതല്ലെന്ന്
അയാൾക്ക് തോന്നി

എണ്ണ പുരട്ടി പരത്തി ചീകിയ
അവളുടെ മുടി ആ തോന്നലുറപ്പിച്ചു
പാഞ്ഞു പോകുന്ന വണ്ടിയിൽ
അവൾ ഓറഞ്ചു മണം നിറച്ചു

തീർന്നു പോയ അവസാന
അല്ലിയിലെ ഒടുവിലെ
തുള്ളിയെ പിന്നെയും പിന്നെയും
നുണയുന്ന അവളെ നോക്കിയിരിക്കേ

തലമൂടുന്ന മുഷിഞ്ഞ കോട്ടിനുള്ളിൽ
പീള കെട്ടിയ വെള്ളക്കണ്ണിൽ
വറ്റാത്ത ചിരിയോടെ
മരണമെന്നൊരാൾ
വേഗം നടന്നു മറയുന്നത്
മിന്നായം പോലെയാൾ കണ്ടു

കണ്ണിലേക്കു പിഴിഞ്ഞ് തെറിപ്പിക്കുന്ന
ഓറഞ്ചു തൊലിയുടെ നീറ്റൽ പോലെ
പൊടുന്നനേ കരുണയാലയാൾക്ക്
കരച്ചിൽ വന്നു.

നൃത്തശാല/വിഷ്ണുപ്രസാദ്

പെരുന്തൽമണ്ണയിൽ നിന്ന്
പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽ
ഡ്രൈവറുടെ എതിർവശത്ത്
നാലു പേർക്കിരിക്കാവുന്ന സീറ്റിൽ
മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്
പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.

അവളുടെ കണ്ണുകൾക്ക്
ഈ പ്രപഞ്ചത്തെ മുഴുവൻ
ഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.
അവളൊന്ന് നോക്കിയിരുന്നെങ്കിൽ
ബസ്സിലെ മുഴുവൻ ആളുകളും
പറന്നു വന്ന്
അവളുടെ കണ്ണുകൾക്കുള്ളിലേക്ക്
അപ്രത്യക്ഷമായേനേ...
ഭാഗ്യവശാൽ അതുണ്ടായില്ല.

(ഇടയ്ക്കെപ്പോഴോ വൃദ്ധനായ ഈ കവി
ബസ്സിൽ കയറുകയും പെൺകുട്ടിയുടെ
അടുത്തിരിക്കുകയും പ്രണയത്തിന്റെ കാന്തികവലയം താങ്ങാനാവാതെ
കുറച്ചു കഴിഞ്ഞ് പിൻസീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്യുന്നുണ്ട്.)

അവൾക്കും ഡ്രൈവർക്കുമിടയിൽ
മാറി മാറിയുള്ളനോട്ടത്തിന്റെ
അദൃശ്യമായ ഒരു പാലമുണ്ട്.
അവൾക്കു വേണ്ടിയാണിപ്പോൾ
അയാളീ ബസ്സോടിക്കുന്നത്.
പ്രണയവും മരണവും
രണ്ടല്ലെന്ന് അതിവേഗത കൊണ്ട്
ത്രസിപ്പിക്കുകയാണയാൾ.
ഇടിച്ചു ഇടിച്ചില്ല എന്ന വക്കത്ത്
എത്ര വാഹനങ്ങളെയാണ് വെട്ടിമാറ്റി
അയാൾ മുന്നേറുന്നത് !
നിർഭയമായ വേഗതയിലേക്ക് അഴിച്ചുവിട്ട്
അവളുടെ പ്രണയാതതിയുടെ മർദ്ദനില
ഉയർത്തിക്കൊണ്ടേയിരിക്കുകയാണയാൾ.

(പ്രണയം മരണം എന്നിങ്ങനെ പേരുകളുള്ള
രണ്ടു കുതിരകളെ പൂട്ടിയ വണ്ടിയാണിതെന്നും
ഏതെങ്കിലും ഒന്നേ അവശേഷിക്കൂ എന്നും
എനിക്കു തോന്നുന്നുണ്ട്.
വിട്ടേക്കൂ.
ഭീരുക്കൾക്ക് അങ്ങനെ പലതും തോന്നും. )

അവൾ അയാളിലേക്കും
അയാൾ അവളിലേക്കും
ഇരുന്നിടത്തിരുന്ന് ഒഴുകിക്കൊണ്ടിരുന്നു.
മലയാളം, തമിഴ്, ഹിന്ദി പ്രണയചലച്ചിത്രഗാനങ്ങൾ
ഒന്നൊന്നായി
ഇറങ്ങിവരികയാണ് ബസ്സിലേക്ക്.

ഓടുന്ന ബസ്സിൽ
'ഇത്ര വേഗത വേണ്ട പൊന്നേ
പേടിയാവുന്നു 'എന്നവൾ
ഉമ്മ വെച്ചതു പോലെ
അയാൾ ചിരിക്കുന്നു.
ബസ്സ് ഒരു നൃത്തശാലയാകുന്നു.
ഓടുന്ന ബസ്സിൽ
ഡ്രൈവറും ആ പെൺകുട്ടിയും
നൃത്തം ചെയ്യുന്നു.
ഇത്രയും ഗായകർ
ഇത്രയും ഗാനരചയിതാക്കൾ
ഇത്രയും സംഗീതസംവിധായകർ
അവർക്കു വേണ്ടിയാണീ
പാട്ടുകൾ ചെയ്തതെന്നപോൽ
അത്രയും ചലച്ചിത്രങ്ങളിലെ
നായകനും നായികയുമായി
നിറഞ്ഞാടുകയാണവർ.

പ്രണയത്തിന്റെ മാന്ത്രികതയാൽ
വർണദീപാലംകൃതമാകുന്ന ബസ്സിൽ
യാത്രക്കാരെല്ലാം നൃത്തം ചെയ്തു ചെയ്ത്
ഓരോരോ സ്റ്റോപ്പുകളിലിറങ്ങിപ്പോയി.

എല്ലാ അപകടങ്ങളേയും തരണം ചെയ്ത്
വീരോചിതമായി പട്ടാമ്പിയിലെത്തി
മറവിൽ നിന്ന് സിഗരറ്റു വലിക്കുന്ന അയാളോട്
ഞാൻ ചോദിച്ചു:
'ഇത്രയും നേരം പാട്ടിനൊത്ത്
ആ നീലസാരിയുടുത്ത പെൺകുട്ടിയുമായി
ബസ്സിൽ നൃത്തം ചെയ്യുകയും
ഒരേസമയം ഡ്രൈവർ സീറ്റിലിരുന്ന്
അതിവേഗത്തിൽ ബസ്സോടിച്ചിവിടെ
എത്തിക്കുകയും ചെയ്തതിന്റെ
രഹസ്യമെന്താണ്?'

Monday, September 5, 2022

അവസാനത്തെ യുദ്ധത്തിലായിരുന്നുഎൻ്റെ കാട്ടുമരുന്ന് തീർന്നത് /സുകുമാരന്‍ ചാലിഗദ്ധ



എൻ്റെ മക്കൾ 
വീട്ടിലെ പാത്രങ്ങൾക്ക്
സ്വന്തമായി  പേരിട്ടു വെച്ചിട്ടുണ്ട് .

അവർ  അവരുടെ പാത്രങ്ങളെ
ഇങ്ങനെയാണ് വിളിക്കുന്നത് .
പൻ്റി
നെവെഞ്ചി
ചൊപ്പു.

രാവിലെയും ഉച്ചയ്ക്കും  രാത്രിയും
സ്വന്തമായ പാത്രങ്ങളെ
അടുക്കളയിൽ നിരത്തിവെച്ചിട്ട് 
മൂത്തത് കല്യാണി  ഇങ്ങനെ വിളിക്കും.

പന്നി വായോ വായോ വായോ കാട്ടുപന്നി 
കാട്ടുടുമ്പാമാൻ കാട്ടുകോഴീ എന്ന് .

രണ്ടാമൻ പ്രയാഗ് പാത്രമെടുത്ത് 
ഇങ്ങനെ വിളിക്കും 
മീന് വായോ വായോ വായോ 
നെവെഞ്ചി വായോ കക്ക കാടിറങ്ങീ
പുഴയിറങ്ങി വായോ വായോ എന്ന് .

മൂന്നാമത് കബനി ഇങ്ങനെ വിളിക്കും.
കാക്ക ചുറുളി കാട്ടുചപ്പ് ചേന
നാട്ടുചപ്പ് മുരിങ്ങ ചിരേ ചീരേ കാരേ കാരേ
ഇറങ്ങിവായോ  വായോ വായോ വായോ എന്ന് .

എൻ്റെ ഭാര്യ കലമെടുത്ത് 
അടുപ്പിൽ വെച്ചിട്ട്
റേഷൻ വായോ വായോ വായോ
ഉള്ളി തക്കാ കിഴങ്ങിനരചേരാൻ
പച്ചമുളകിനെരിയെരിവും ചേരാൻ
നാളെ ചേട്ടൻ പണിക്കു വിളിക്കണേയെന്ന് .

എൻ്റെ സ്വന്തമായ നാല് പാത്രത്തിലേക്ക്
അച്ഛനായ ഞാൻ വിളിക്കും .
എന്താ ഞാൻ വിളിക്കേണ്ടത് ?
എനിക്കറിയില്ല . ശരി നോക്കട്ടെ കേട്ടോ?
ഒരുകിലോ കോഴീ കോഴീ കോഴി
നാളെ തരാം പറ്റ് പറ്റുമെങ്കിൽ വെട്ടി 
രണ്ടു കരൾ കൂട്ടി നാട്ടുപന്നീ കാട്ടിൽ 
സ്വപ്നം മാത്രം ചേട്ടാ 
വെട്ടിക്കോ കോ കോ കോ
തൂക്കിക്കോ കോ കോ കോ എന്ന് .
ഞാനിതല്ലാതെ എന്തു പറയാൻ .

ഒരുകിലോ കോഴി
മസാല 100 ഗ്രാം
തക്കാളി കാൽകിലോ
ഉള്ളി അരകിലോ
മുളക് 100 ഗ്രാം
കിഴങ്ങ് അര കിലോ
മതിമതി തൂക്കം 55
ആരോഗ്യം 45
പ്രതിരോധം  35
ചിരി 25 .

ഭാര്യയും മക്കളും വീണ്ടും വീണ്ടും
എന്നോട് ഒരോരോ ചോദ്യം ചോദിച്ചു ?

ഞാൻ കാന്താരിയരച്ച്
വീണ്ടും സമരത്തിനിറങ്ങി.

കുട്ടികൾ എന്നെ നോക്കികൊണ്ട്
അപ്പാ മീമി
അപ്പാ കീക്കി.
ഞാൻ കീശയമർത്തി നോക്കി 
കീശ കരഞ്ഞില്ല ചിരിച്ചില്ല .
കാട്ടുമാനിൻ്റെ ഒച്ചകളും
കാട്ടുപന്നിയുടെ മുരയലും
എൻ്റെ കുട്ടികളെ കൊതിപ്പിക്കുകയാണ് .

ആ പച്ചയായിരുന്നു എൻ്റെ പച്ച .
പക്ഷേ !
അവസാനത്തെ യുദ്ധത്തിലായിരുന്നു
എൻ്റെ കാട്ടുമരുന്ന് തീർന്നത് .


Sunday, September 4, 2022

നിഴലുചാഞ്ഞ കവിതയോടുതന്നെ/പ്രസന്ന ആര്യൻ



എന്നും കൂടെയുണ്ടെന്ന്
അതുകൊണ്ടുതന്നെ
എല്ലാമറിയുന്നവനെന്ന് 
വെറുതെയഹങ്കരിക്കുമ്പോൾ
നീയിറങ്ങിനടന്ന രാത്രികളെപ്പറ്റി
നീ വൈകിയുണരുന്ന
എന്റെ പുലരികളെപ്പറ്റി
ഇടയില് ഞാൻ തനിച്ചാവുന്ന
ഉള്ളുരുക്കങ്ങളെ
ഉടല്പെരുക്കങ്ങളെ
ഉയിർത്തോറ്റങ്ങളെ
ഉണർച്ചകളെ 
തളർച്ചകളെ
വിഭ്രാന്തികളെ
ഞാനിടയ്ക്കണിയുന്ന
ഉന്മാദലഹരികളെ പറ്റി
നീയെന്തറിഞ്ഞിട്ടാണ്!

ചന്ദ്രൻ അസ്തമിക്കുമ്പോൾ/അമ്മു ദീപ



എല്ലാ ദിവസവും പാതിരായ്ക്ക്                               
ചന്ദ്രൻ അസ്തമിക്കുമ്പോൾ
 മരക്കൊമ്പിൽ
ബലത്തിൽ ചുറ്റിവച്ചിരുന്ന
  കുട്ടിയുടെ വാൽ
പ...തു...ക്കെ...
 അഴിയാൻ തുടങ്ങും

കൂട്ടത്തിലെ
ഏറ്റവും വലിയ മരമാണ് കുട്ടിയ്ക്കുറങ്ങാനിഷ്ടം
മരം നിൽക്കുന്നതോ        
 കാട്ടിലെ
ഏറ്റവും വലിയ
മലയുടെ മോളിൽ

 കുത്തിച്ചൂളാന്റെ താരാട്ടു കേട്ട്
 രാക്കാറ്റിൽ ചുരുണ്ട്           
    കുട്ടിയുറങ്ങും

കുറുക്കന്മാരുടെ ഓരിയിൽ                                 
 ചന്ദ്രബിംബം
ഒഴുകിയൊഴുകി
 പടിഞ്ഞാറേക്കുന്നു താണ്ടുമ്പോൾ
വാൽ പൂർണ്ണമായും അഴിഞ്ഞ്
കുട്ടി

താ

ഴേ

ക്ക്

ഒറ്റ വീഴ്ച്ചയാണ്

"ഈ ഉണ്ണിയ്ക്കെന്തൊരു ചവിട്ടും കുത്തുമാണ്"              
 - അമ്മ പിറുപിറുക്കും 

"അവനെ ഇനി താഴെ കോസറി വിരിച്ചു കിടത്തിയാൽ മതി"
- അച്ഛനും പറയും 

ഉണ്ണി മാത്രം
പാതിരായ്ക്ക്
ചന്ദ്രനസ്തമിക്കുമ്പോൾ

 കട്ടിലിൽ നിന്നും
നിലത്തു വിരിച്ച കോസറിയിൽ നിന്നും
 ഒരു ജന്മം മുഴുവൻ

താഴേക്ക്‌

താഴേക്ക് 

വീണു കൊണ്ടിരുന്നു

Thursday, June 9, 2022

രണ്ട് പൂമ്പാറ്റകള് പള്ളിയിലേക്ക് പറക്കുന്നു/കുഴൂർ വിത്സൺ

പച്ച വിരിഞ്ഞ വഴികളില്
പോകെ പോകെ
അതിലൊന്നിനു
ശൂ വയ്ക്കാന് മുട്ടുന്നു
അതാരും കാണാതെ
പൊന്തയ്ക്കരികില് മറയുന്നു

മറ്റൊന്ന് അവിടൊക്കെ
ചുറ്റിത്തിരിയുന്നു
പള്ളിയില് മൂന്നാം മണിയുമടിക്കുന്നു

ഒന്നാമന് ഒരു പൂവിനെ കാണുന്നു
അതുമായി ലോഹ്യത്തിലാകുന്നു
പള്ളിയേം പട്ടക്കാരനേം
മറന്നേ പോകുന്നു

അത്രയും പൊന്തയ്ക്ക് ചുറ്റിയ
മറ്റവന്  വട്ടാവുന്നു
പള്ളിയിലെത്തിയാലാദ്യവനെ
ദൈവത്തിനൊറ്റു കൊടുക്കുമെന്നുറയ്ക്കുന്നു
ആ ചെടിയുടുത്ത സാരിയുടെ പൂവിന്റെ നിറം പോലുമോര്ത്ത് വയ്ക്കുന്നു

പൊന്തയില്
പ്രേമനാടകം തുടരുന്നു
അവിടെ രണ്ടാം ബെല്ലടിക്കുന്നു

മൂന്നാം മണിക്കും
രണ്ടാം ബെല്ലിനുമിടയില്
മുഴുവട്ടായ
ശരിക്കും മറ്റവന്
മറ്റേ മറ്റവനെ
മറന്ന് പോകുന്നു

അവനും ശൂ വയ്ക്കാന് മുട്ടുന്നു

പൊന്ത തിരയുന്നു
മൂന്നാം മണി മുഴങ്ങുന്നു
രണ്ടാം ബെല്ലടിക്കുന്നു

പള്ളിയൊറ്റയ്ക്കാവുന്നു

എന്നാല് രണ്ട് പൊന്തകള്ക്കുള്ളില് പാട്ടുകുര്ബ്ബാന തുടരുന്നു


(കവിത)/എം.ജീവേഷ് 


ഉപേക്ഷിക്കപ്പെട്ടെന്ന്
കരുതി
ആഴങ്ങളിലേക്ക് 
എടുത്തുചാടണ്ട.

തോറ്റെന്ന് കരുതി
ജീവിതത്തെ 
മുറിച്ചുകളയുകയും വേണ്ട.

നോക്കൂ,

ഈ പ്രപഞ്ചം മുഴുവൻ
ഉപേക്ഷിക്കപ്പെട്ടവരുടെ
കവിതകളാണ്.

തോറ്റവരുടെ നിഴൽച്ചിത്രങ്ങളും.

ഉപേക്ഷിക്കപ്പെട്ട ഒരു വിത്ത്
വൻമരം

കാറ്റിനോട് തോറ്റ 
മേഘം
ഒരു വലിയ മഴ.

മരിച്ചുകളയും മുൻപേ
ഉപേക്ഷിക്കപ്പെട്ട 
കവിയുടെ വീട്
ഒരു മ്യൂസിയം.

തോറ്റുപോയ ഒരു കുട്ടിയുടെ
ക്യാൻവാസ് നിറയെ
ഈ ഭൂമിയിലെ 
മറ്റു മനുഷ്യർ കാണാത്ത
ചിത്രങ്ങൾ.

സാരമില്ല,
ഉപേക്ഷിക്കപ്പെട്ടവരെ
ആരോ തളളിയിട്ടെന്നേയുള്ളൂ
തോറ്റവരേക്കാൾ മുന്നേ
ആരോ പാഞ്ഞ് പോയെന്നേയുള്ളൂ.

അവരെ വായിക്കാതെ
ഈ ലോകത്തിന്
മുൻപേ പായാനാവില്ല.

അവരെ തൊടാതെ
ഒരന്നവും 
അന്നനാളത്തിലേക്കിറങ്ങില്ല.


Wednesday, April 20, 2022

(കവിത)/ലിഖിത ദാസ്


ഞാൻ മരിച്ചെന്നറിയുന്ന
ആ മഴദിവസം തീർച്ചയായും അയാൾ കാണാൻ വരും.
നിലവിളികൾക്കും അലറിപ്പറച്ചിലുകൾക്കും ഇടയിലൂടെ 
തണുത്തൊരു മനുഷ്യൻ 
ധൃതിപിടിക്കാതെ നടന്നുവരും.

കരച്ചിലുകൾക്ക് നടുവിലേയ്ക്ക് 
അയാളുടെ കണ്ണോടും.
എന്റെ ഒരേയൊരു മകനെ 
അയാൾ കണ്ണുകൾ കൊണ്ട് 
കെട്ടിപ്പിടിയ്ക്കും.
മൂർദ്ധാവിൽ ഉമ്മ വയ്ക്കും.
എന്റെ പുരുഷന്റെ തോളത്ത് 
ഹൃദയം കൊണ്ട് തട്ടും.
ചുവന്ന കണ്ണുള്ള 
ആ മനുഷ്യന്റെ എല്ലാ മുറിവുകളെയും 
അറിയുന്നവനെന്ന് 
അയാളൊന്ന് ചിരിച്ചെന്നു വരുത്തും.

ഒടുവിൽ ഞാനില്ലാത്ത 
ഒരു ദിവസമുണ്ടായിരിക്കുന്നുവെന്ന്.
ഇനിയുമനേക ദിവസം വരാനിരിക്കുന്നുവെന്ന് 
വിശ്വസിക്കാതെ, 
അനുസരണയില്ലാത്തൊരു കുട്ടിയുടെ 
മുഖത്തോടെ അയാൾ 
എനിയ്ക്കു മുന്നിലിരിക്കും. 

പിണങ്ങുമ്പോഴൊക്കേം 
തൂങ്ങിച്ചാവുമെന്ന് പേടിപ്പിക്കുന്ന 
ഒരുവളുടെ മുഖത്തേയ്ക്ക്
"എഴുന്നേറ്റ് വാടോ.." എന്ന് 
ശബ്ദമില്ലാതെ പരിഭവിക്കും.
ഒരു കവിതയിലേയ്ക്കു പോലും പരിഭാഷപ്പെടാത്ത 
നമ്മുടെ പ്രണയത്തെയോർത്ത് 
എന്നോട് നന്ദിയുള്ളവനാകും.
രണ്ടുപേർ കൈകാര്യം ചെയ്യുന്ന 
രഹസ്യത്തിന് 
ഒരവകാശി മാത്രം ബാക്കിയായെന്ന്
എന്റെ തണുത്ത ചുണ്ടിനെ 
ആത്മാവുകൊണ്ട് ചുംബിക്കും.

നനഞ്ഞയുമ്മകളെ രഹസ്യമായൊളിപ്പിക്കാൻ പറ്റിയ 
ഏറ്റവും നല്ല സങ്കേതമെന്ന് 
കുറേയധികം സമയമെടുത്ത്  കണ്ടുപിടിച്ച 
എന്റെ തണുവുള്ള പൊട്ടിന്റെ 
തണലിലേയ്ക്ക് 
അയാളുടെ ചൂടുപിടിച്ച ഹൃദയം 
പിടഞ്ഞു കേറും.
കഴിഞ്ഞയാഴ്ചയും ചുവന്ന പൊട്ട് മാറ്റി 
അമർത്തിച്ചുംബിച്ചതിന്റെ അടയാളം 
മാഞ്ഞു കാണില്ലേയെന്ന്,
ചാവുകുളിയ്ക്കിടയിൽ ആരെങ്കിലുമത്
നിശ്ചയമായും കണ്ടെത്തുമെന്ന് അയാളോർക്കും.

"എന്റെയാണെന്ന്..
ഞാൻ നോക്കിക്കോളാമെന്ന്.." കൈക്കുമ്പിളിൽ മുഖം കോരിവച്ച് 
ഒരു കുഞ്ഞിനെപ്പോലെ 
ഞാനയാളെ ഓമനിച്ചതോർക്കും.
എന്റെ തൊലിയടരുകളിലെ
നീലരേഖകളെ 
സ്നേഹവേരുകളെന്ന് 
തൊട്ടുനോക്കിയതോർക്കും.
ഒരു നിമിഷം കൊണ്ട് അയാളൊരു 
സ്നേഹകാലത്തെയാകെ 
മുക്കിക്കുടിക്കും.
എന്നിട്ടും ശമിക്കാതെ, 
വിരലിലൊന്ന് തൊട്ടെന്ന് വരുത്തി 
അയാളിറങ്ങിപ്പോവും - 
ഒട്ടും ധൃതിപ്പെടാതെ.

അയാളുടെ പതിഞ്ഞ 
നടത്തത്തിലേയ്ക്ക് കണ്ണുനീട്ടി 
എന്റെ ഒരേയൊരാൺകുഞ്ഞിന്റെ അച്ഛൻ അവസാനത്തെ മനുഷ്യനും വന്നുപോയെന്ന്..
ഇനിയാരും വരാനില്ലെന്ന് ഇടറും.
എന്റെ ചത്ത വിരലുകളിൽ അമർത്തി
ചെവിയിൽ "നീ കണ്ടുവോ.." യെന്ന് അമർത്തിയുമ്മവയ്ക്കും.
മരിപ്പിലും എനിയ്ക്കാ 
രണ്ടുമനുഷ്യരോടും സ്നേഹച്ചുന പൊട്ടും.
കരച്ചിലുവരും..
മഴ തോരും...


Sunday, March 6, 2022

വാക്കുകളാലൊരു കാടിനെ /ജയദേവ് നയനാർ

നിന്നെയുപേക്ഷിച്ചുപോയൊരു
കാടിനെ വാക്കുകൾക്കിടയിൽ
നിന്നു കണ്ടെടുക്കപ്പെടുന്നതിനെ
ഓർത്തെടുക്കുകയായിരുന്നിരിക്കണം.
കാട്ടിൽ നിന്ന് ഒരു പുഴയെ
ഇറക്കിക്കൊണ്ടുവരുന്നതിനെക്കുറിച്ച്.
ഇലകൾക്കിടയിൽ ഒരു കാട്ടുതീയെ
കൂടുവയ്ക്കുന്നതിനെക്കുറിച്ച്.
കാടടക്കം ഒറ്റ വാക്കിൽ
ഒരു ഋതുവിൽ
കൂട്ടിരുത്തുന്നതിനെക്കുറിച്ച്.
കാട്ടിൽനിന്നിറങ്ങിവരുന്ന
ഒരു ചൂളംവിളിയെ നിന്റെ പേരിട്ട്
എതിർവിളി വിളിക്കുന്നതുപോലെ.
കാടിറങ്ങിവരുന്ന ഒരു കിളിയിൽ
തൂവലിൽ നിന്നെ തിരിച്ചറിയുന്നതുപോലെ.
.

നിരനിരയായി നീ നട്ടുവച്ച
കാട്ടുതീവിത്തിൽ നിന്ന്
കാട്ടുതീക്കാടു വളർന്നതിനിടയിൽ
കുടുങ്ങിപ്പോയ ഒരു കാറ്റിന്‍റെ
രണ്ടറ്റങ്ങളാണു നമ്മളെന്ന്
തിരിച്ചറിയപ്പെടുന്നിതിനിടെ.
നിരനിരയായി വളർന്ന
കാട്ടുതീയ്ക്കിടയിൽ
കുടുങ്ങിപ്പോയ ഒരു നീരൊഴുക്കിന്‍റെ
രണ്ടു തുള്ളികളാണ്
നമ്മളെന്ന് നനയുന്നതിന്‍റെ.
ഈ കാട്ടിൽ ആരുമാർക്കുവേണ്ടിയും
കാത്തിരുന്നുകൂടാത്ത
രണ്ടറ്റങ്ങളാണെന്ന്
തെറ്റിദ്ധരിക്കപ്പെടാതെ.
പരസ്പരം വിലക്കുള്ള 
രണ്ടു കാടുകളാണ് 
നമ്മൾ.
.

കാടിറങ്ങുന്ന ഒരു ടിപ്പർ
ലോറിയിൽ നിന്നു പിടിക്കപ്പെടുന്ന
ഒരുകുന്നു ഭൂമിയാണ് നീ.
മറ്റേക്കുന്നിലേക്കുള്ള 
കാട്ടുപാതയിൽ
അഴിഞ്ഞുവീണ അരഞ്ഞാണത്തിന്‍റെ
സ്വർണ ഹുക്കഴിക്കുന്ന
കാറ്റിന്‍റെ വിരൽ.
കുന്നിൽനിന്നൂർന്ന പാവാടച്ചരടിൽ
ജീവനുപേക്ഷിച്ച മഴ.
.

എല്ലായ്പ്പോഴും
കാടിറങ്ങുന്ന ഒരു 
കാടാണ് ‍ഞാൻ.

Monday, February 21, 2022

കൈകേയി/കല്പറ്റ നാരായണൻ

രാജാവേ,
രാജപത്നിമാരിൽ
രാജമാതാവാകാൻ
എന്നോളം അർഹയായിരുന്നോ
അവരിരുവരും?
നമ്മുടെ സമാഗമങ്ങൾക്ക്
ഏതെങ്കിലുമൊരദൃശ്യശക്തി 
സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ
അവൾ പൊട്ടിച്ചിരിച്ചിട്ടുണ്ടാവില്ലേ
കൗസല്യയുടേയോ സുമിത്രയുടേയോ
കഥയറിയാത്ത പ്രജകളുടെയോ കരച്ചിലിൽ.

അങ്ങ് എന്റെ കാതിൽ പറഞ്ഞില്ലേ,
നീയെന്റെ മടിയിലിരിക്കുമ്പോൾ
യയാതിയെ എനിക്ക് മനസ്സിലാകുന്നുവെന്ന്
എന്നെന്നും നിനക്കർഹനായിത്തീരാൻ
യൗവ്വനത്തിനായി ആരുടെ മുന്നിൽ
പിച്ചതെണ്ടാനും എനിക്ക് മടിയില്ല എന്ന്. 

രാത്രികൾക്ക് കൂടുതലറിയാം,
എന്റെ ജീവിതത്തിൽ ഒരേ ഒരു സ്ത്രീയേയുള്ളൂ അത് നീയാണ് എന്ന്
അങ്ങയുടെ ശരീരം
എന്നോടുരിയാടാറുള്ളതല്ലേ നിരന്തരം?
ശരീരം നുണ പറയില്ല രാജാവേ
അതെന്നോട് പറഞ്ഞു;
ആർക്കൊപ്പം രമിക്കുമ്പോഴും
ഞാൻ നിനക്കൊപ്പം രമിക്കുന്നു.
ആളിക്കത്തുമ്പോൾ
എല്ലാ ദീപവും നീ.

ദേവാസുരയുദ്ധത്തിൽ
ദശരഥന്റെ രഥചക്രത്തിൽ  നി-
ന്നച്ചാണിയൂർന്നു പോയപ്പോൾ
വേദനയെഗ്ഗണിയാതെ
സ്വന്തം വിരൽ ആണിയാക്കി  യുദ്ധം ജയിപ്പിച്ച
കൈകേയിയുടെ കഥ
ഒറ്റത്തവണത്തെ കഥയായിരുന്നില്ല.
എന്റെ ദർശനമാത്രയിൽ അങ്ങയിൽ
പ്രവഹിക്കാറുള്ള പ്രാണശക്തിയുടെ
ഉപമയുമായിരുന്നു അത്.
ജയിച്ചപ്പോഴൊക്കെ ഞാനാണ്
അങ്ങയെ ജയിപ്പിച്ചത്.
ഉത്തേജിപ്പിക്കുന്ന ഊർജ്ജത്തിന്റെ
ഉറവിടമായിരിക്കുക എന്തൊരാനന്ദമാണെന്ന്
ഞാനുമറിഞ്ഞു.
പഴുത്തിലകളായി അടർന്നു വീഴുന്നതേക്കാൾ 
മോഹനം
നിത്യയൗവനമായി തളിരിടുന്നത്

ധർമ്മാർത്ഥ കാമമോക്ഷങ്ങളിൽ
കാമം തന്നെ ശക്തം
ശ്രേഷ്ടവും.
ആവശ്യപ്പെട്ടിരുന്നെങ്കിൽ
അധീനത്തിലുള്ള സകലതും
എന്റെ കാൽക്കലർപ്പിച്ച് 
കുമ്പിട്ട് നിൽക്കുമായിരുന്ന
സന്ദർഭങ്ങൾ നിരവധിയുണ്ട്
അങ്ങയുടെ ജീവിതത്തിൽ.
എന്റെ മുഖത്ത് നോക്കി
എന്നെ നിരാകരിക്കാൻ
അങ്ങേക്കാവില്ല.
എന്നോടിരക്കാനല്ലാതെ
കൽപ്പിക്കാനങ്ങേക്കാവില്ല.
അങ്ങേക്കറിയാം ഞാനായിരുന്നു
ഞാൻ മാത്രമായിരുന്നു രാജ്ഞി.
ഒടുവിൽ പൗരസമക്ഷം
അതങ്ങേക്ക് സമ്മതിക്കേണ്ടി വന്നു
സത്യത്തിന് അങ്ങ്  വഴങ്ങി.
എന്റെ സർപ്പത്തിന് ദംശിക്കാൻ
കാലു നീട്ടിത്തരികയല്ലാതെ
അങ്ങേക്ക് വഴിയുണ്ടായിരുന്നില്ല

മന്ഥര എന്റെ കണ്ണു തുറപ്പിക്കും വരെ
ഞാനൊരിരുട്ടിലായിരുന്നു.
ഇതുവരെ രാജ്ഞിയായിരുന്നവൾ
ദാസിയാവുന്ന പ്രഭാതമാണ് വരുന്നതെന്ന്
അവൾ കാട്ടിത്തന്നു.
മട്ടുപ്പാവിന്റെ മുകളിൽ നിന്ന്
അപ്പരിണാമത്തിന്റെ വരവ് കണ്ട്
എന്റെ പ്രാണസഖി ക്രുദ്ധയായി. 

എനിക്കറിയാമായിരുന്നു
ആരും എന്നെ പിന്തുണക്കില്ല
അധർമ്മികളും പരർ കാൺകെ
ധർമ്മത്തേയേ പിന്തുണക്കൂ
ധർമ്മസംസ്ഥാപനത്തിനായി
സത്യലംഘനത്തിനായി പോലും
ആളുകൾ മുറവിളി കൂട്ടും.
ഞാനാർക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ
ആ മകനും എന്നെ ഉൾക്കൊള്ളില്ല
ആരുമൊരിക്കലും 
ഉൾക്കൊള്ളാനിടയില്ലാത്തവളുടെ ഏകാന്തത
രാമായണമുള്ളിടത്തോളം
ഞാൻ തനിച്ചനുഭവിക്കും. 

ഞാൻ ആവശ്യപ്പെട്ടതല്ല,
രാവണന്റെ വരവോ
സീതാപഹരണമോ?
പക്ഷെ ഞാനനുഭവിച്ച ഏകാന്തതക്ക്
ശിംശപാവൃക്ഷച്ചുവട്ടിൽ
ഭീതിദമായ ഏകാന്തവാസമനുഭവിച്ച സീതയിലോ
ഗതി തെറ്റിക്കുന്ന
മഹാവനങ്ങളിൽ അവളെ അന്വേഷിച്ചലഞ്ഞ
രാമനിലോ
വേരുണ്ടാവാതെ വരില്ല 

എനിക്കറിയാം
ഞാനെത്ര മധുരിച്ചിരുന്നു എന്ന്
ഇന്ന് ഞാൻ കയ്ക്കുന്നു
സകലർക്കും.
കയ്പ് വലിയ
ഒരേകാന്തതയാണ്.

Tuesday, January 25, 2022

എത്ര വേഗത്തിൽ/ഒ.പി സുരേഷ്


എത്തിയേടത്തിരുന്നിരുന്നെങ്കിൽ
എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

തൊട്ടടുത്തതാം ലക്ഷ്യത്തിലേക്കഴ-
ലൊട്ടുമില്ലാതെ പായുന്ന ജീവിതം
കെട്ടിയുണ്ടാക്കി ലോകത്തെ,ഭാവിയെ
കെട്ടുകാഴ്ചയല്ലിന്നിൻ ചരിത്രം.

ഉള്ളതിൽ നിന്നില്ലാത്തതിലേക്ക്,
പിന്നതിൽ നിന്നറിയാത്തതിലേക്ക് ,
എത്രയേറെ ചുവടുകൾ വെക്കിലും
പിന്നെയും മുള പൊട്ടുന്ന ദൂരങ്ങൾ....

കേ റയിൽ വരും വേറെയും വരും
ഭൂമിക്കടിയിലൂടൊഴുകുന്ന നഗരങ്ങൾ,
ആകാശ മധ്യത്തിൽ ഉദ്യാന ഭംഗികൾ,
ഭാവിതൻ ഭാവന കോറിടും ചിത്രങ്ങൾ.....

കവികളേ, നിങ്ങൾ വരച്ചിട്ട സ്വപ്നങ്ങൾ
കരഗതമാക്കാൻ പ്രയത്നിക്കയാണിവർ.
നിർത്താതെ നിത്യം ചലിക്കുമീ ലോകത്തെ
നിർദ്ദയം നിർത്താനെളുതല്ല നിർണ്ണയം.

എത്തിയേടത്തിരുന്നിരുന്നെങ്കിൽ
എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

Monday, January 24, 2022

സിൽവർ പാതയോരത്ത്/നിഷി ജോർജ്



അപ്പനാണ്
ഞങ്ങടെ വീടിന് തറ കെട്ടിയത്
ചുമരു കെട്ടിയത്.
ഓലമേഞ്ഞത്.
ചേട്ടമ്മാരും ചേച്ചിമാരും
അപ്പനെ സഹായിച്ചു.
പത്താമനെയും പെറ്റിട്ടേച്ച്
അമ്മ അപ്പഴേക്കും
മരിച്ചു പോയിരുന്നു.
വർഷാവർഷം
വീടിനു മോടി കൂട്ടിയതും
അപ്പൻ തന്നാണ്.
അമ്മ ഡിസൈൻ ചെയ്തിരുന്നേൽ
വീട് മറ്റൊന്നാകുമായിരുന്നെന്ന്
ഞാനെപ്പളും വിചാരിക്കും .

അപ്പനാണ്
ഞങ്ങൾ പെൺമക്കക്ക് കുളിക്കാൻ
ഓല മേഞ്ഞ കുളിമുറിയുണ്ടാക്കി തന്നത്.
കുഴി കക്കൂസ് ഉണ്ടാക്കി തന്നത്.
കക്കൂസു നിറഞ്ഞപ്പോൾ  മണ്ണിട്ടു മൂടിയത് .
വീണ്ടും പുതിയതുണ്ടാക്കിയത്.

അപ്പനാണ്
ഞങ്ങടെ പറമ്പിലൂടെ നടക്കാൻ
കൊച്ചുവഴികളുണ്ടാക്കിയത്.
ഞങ്ങൾ ഇളയതുങ്ങൾ
അതിലൂടെ കളിവണ്ടിയോടിച്ച്‌ കളിച്ചു.
അപ്പൻ തന്നാണ്
വീട്ടിനു പുറത്തേക്കും വഴികളുണ്ടാക്കിയത്.
അതിലൂടെ ഞങ്ങൾ എങ്ങാണ്ടെല്ലാം പോയി.

ചരിത്രം ആയുധങ്ങളുടെ കഥയാണെന്നാണ്
അപ്പൻ പറഞ്ഞു തന്നത്.
ആയുധമേന്തിയവരുടെ കഥയാണതെന്ന്
ഞങ്ങൾ മനസ്സിലാക്കി .
ബലവാന്മാരുടെ കഥ.
കല്ല് കൊണ്ട് ഇടിച്ച് പൊടിച്ചതിൻ്റെ
ഇരുമ്പ് കൊണ്ട് അടിച്ചു പരത്തിയതിൻ്റെ
വാളുകൊണ്ട് വെട്ടിപ്പിടിച്ചതിൻ്റെ
തോക്കു ചൂണ്ടി കീഴടക്കിയതിൻ്റെ
മഴു എറിഞ്ഞ് കൈയടക്കിയതിൻ്റെ -
ആയുധങ്ങളുടെ കഥ.
ആയുധമേന്തിയവരുടെ കഥ.

നമ്മൾ ജീവിച്ചു കടന്നു പോയതിൻ്റെ
അടയാളം ഇവിടെ ആഴത്തിൽ 
പതിച്ചു വെക്കണം മക്കളെ
എന്നും പറഞ്ഞോണ്ട്
അപ്പൻ ഭൂമിയുടെ മധ്യത്തിലേക്ക്
നീളമുള്ള ഇരുമ്പുപാര കുത്തിയിറക്കാൻ തുടങ്ങി.
ഭൂമിയങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പൻ കരുതി.

വേണ്ടപ്പാ വേണ്ടപ്പാ
പുഴകളായ പുഴകളെല്ലാം
മറിഞ്ഞു പോവൂലേ എന്ന്
ഇളയവളപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.

വേണ്ടപ്പാ വേണ്ടപ്പാ
മരങ്ങളായ മരങ്ങളെല്ലാം
വീണുപോവൂലേ എന്ന്
ഇളയവനപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.

അപ്പനതൊന്നും കൂട്ടാക്കാതെ
ഭൂമി മുഴുവൻ കിളച്ചു മറിച്ചു.
നിരത്തിയമർത്തി.
വലിയ വലിയ വഴികളുണ്ടാക്കി .
മനുഷ്യർക്ക് വേണ്ടി വഴികളെന്നല്ല
വഴികൾക്ക് വേണ്ടി മനുഷ്യർ എന്ന്
ലോകം മാറിപ്പോയി.

ലോകമങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പന് തോന്നി.
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൾ കരഞ്ഞു വിളിച്ചു
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൻ കരഞ്ഞു വിളിച്ചു.
മിണ്ടാതിരിയെന്ന് ചേട്ടനും ചേച്ചിയും
കണ്ണുരുട്ടി.

എൻ്റമ്മയാണ് ഡിസൈൻ ചെയ്തിരുന്നതെങ്കിൽ
ലോകം മറ്റൊന്നാകുമായിരുന്നു എന്ന് 
ഞാനെപ്പളത്തേയും പോലെ വിചാരിച്ചു.
എൻ്റെ ഇളയതുങ്ങൾ
അവരുടെ ചെറിയ ഒച്ചയിൽ 
മതിയപ്പാ മതിയപ്പാ എന്ന്
പറഞ്ഞു കൊണ്ടിരുന്നു.
ചരിത്രം ബലവാൻ്റെ കഥയല്ല
ബലവാനോട് ചെറുത്തുനിന്നവരുടെ
കഥയാണ്
എന്നെഴുതിയ ഒരു ബാനർ
അപ്പനുണ്ടാക്കുന്ന 
ആ വെള്ളിപ്പാതയോരത്ത്, 
ഇളയതുങ്ങടെ ചെറിയ ഒച്ചകൾക്ക് മുന്നിൽ,
ആരോ കെട്ടിവെച്ചു.
ആ വാക്കുകളുടെ ആത്മവിശ്വാസത്തിൽ
മതിയപ്പാ മതിയപ്പാ 
എന്ന് ഞാനും ഉറക്കെ വിളിക്കാൻ തുടങ്ങി.


Wednesday, January 12, 2022

മാളം/രഗില സജി


മീൻ നന്നാക്കാൻ
അടുക്കള മുറ്റത്ത്
അമ്മ പതിവായി
ഇരിക്കാറുള്ളിടമുണ്ട്.
അമ്മയ്ക്കഭിമുഖമായി
മതിലിലൊരു പൊത്ത്.
പാമ്പിന്റെയോ
പെരുച്ചാഴിയുടെയോ
എലിയുടെയോ മാളമാണത്.

അമ്മയ്ക്കൊപ്പം പൂച്ചയും
ഇടക്കിടെ പൊത്തിലേക്ക് നോക്കും.
ഇരുട്ട് പെറ്റുകൂട്ടിയ
അതിന്റെയകത്തുനിന്ന്
ഒരൊച്ചയും
ഈ നാൾ വരെ കേട്ടിട്ടില്ല.
രഹസ്യങ്ങളടക്കം ചെയ്ത
ഏതോ ഒരു മറുലോകം.
അതിനകത്തു നിന്ന്
ഏതോ ഒരു ജീവി
നമ്മളെ കാണുന്നുണ്ടാവും.
അതിന്റെ ഭാഷയും മൗനവും
വെളിച്ചത്തു വരുന്നത്
ആരുമറിയാത്തതാവണം
അതിന്റെ സംഗീതം
നമ്മുടെ കേൾവിയിൽ
പാട്ടായ് തിരിയാത്തതാവണം.
അതിന്റെ ആഘോഷങ്ങളുടെ രാവ്
നമ്മളുറങ്ങിത്തീർക്കുന്നുണ്ടാവണം.

മീൻ നന്നാക്കിയ ചട്ടി 
പുറത്തിട്ട്
അമ്മ മാളത്തിലേക്കിഴയുന്ന
ഒരു സ്വപ്നം
എന്നെ അസ്വസ്ഥയാക്കി.
എല്ലാവരും ഉറങ്ങുന്നുവെന്നുറപ്പിച്ച്
ശ്വാസമടക്കി
ഞാനതിലേക്കിഴഞ്ഞു.

അച്ഛനില്ലാത്ത കുട്ടിക്ക്
അമ്മയെ നഷ്ടപ്പെടാൻ പാടില്ല.


Wednesday, December 15, 2021

മണ്ഡോദരി/ജിസ ജോസ്

രാവണാ,

എന്നോളം
 പ്രണയിക്കപ്പെട്ടവൾ,
എൻ്റത്രയും
ഓമനിക്കപ്പട്ടവൾ
മറ്റാരുമില്ലെന്ന് 
അശോകവനികയിൽ 
വെച്ചിന്നലെ ഞാൻ
 വാക്കുകളില്ലാതെ
ജാനകിയോടു പറഞ്ഞു. 
എന്നെ നോക്കിയ 
അവളുടെ  കണ്ണുകളിൽ
സത്യമായും 
രാവണാ,അസൂയ 
തുളുമ്പുന്നുണ്ടായിരുന്നു.

പ്രണയം പൂത്തു മറിയുന്ന
നിമിഷങ്ങളിൽ
എന്നെ നോക്കുമ്പോൾ 
 നിനക്ക്
ഇരുപതു കണ്ണുകൾ!
അന്നേരം
എന്നെ പുണരാൻ മാത്രം
 ഇരുപതു കൈകൾ!
എന്നെ നുണയാൻ
പത്തു ചുണ്ടുകൾ!

ഇരുപതു കണ്ണുകൾ
കൊണ്ടു സദാ
 പരിലാളിക്കപ്പെടുന്ന
എന്നെ ഒരുത്തനും
 കവർന്നു കൊണ്ടുപോകില്ലെന്നു
ഞാനവളോടു മന്ത്രിച്ചു.
ആരെങ്കിലുമതിനു
തുനിഞ്ഞാൽ,
ഏതു മായാവിമാനത്തിൽ
കയറ്റിയാലും 
ഇരുപതു കരങ്ങളവനെ
തടയുമെന്നു
പറയുമ്പോൾ
അവളുടെ കണ്ണുകൾ
നിരാശയാൽ നിറഞ്ഞു. 

നീയെപ്പോഴെങ്കിലും
പത്തു ചുണ്ടുകൾ കൊണ്ടു
ചുംബിക്കപ്പെട്ടിട്ടുണ്ടോ? 
ഞാനവളോടു ചോദിച്ചു.
പ്രണയമദം തുളുമ്പുന്ന
പത്തു ചുണ്ടുകൾ ?
ഒന്നു മൃദുവായി ,
മറ്റൊന്നു 
ചെറുക്ഷതമേൽപ്പിച്ച് 
ഇനിയൊന്ന് 
ചുണ്ടുകൾക്കുള്ളിലേക്കു നുഴഞ്ഞ്  ,
പിന്നൊന്ന്
താംബൂല നീരുറ്റിയെടുക്കും വിധം
ആഴത്തിൽ....
ഒരേ നിമിഷം
പത്തു വിധത്തിൽ 
ചുംബിക്കപ്പെടുമ്പോൾ
സ്വർഗ്ഗത്തിൻ്റെ 
വാതിൽക്കലെത്തുകയാണെന്ന്
നിനക്കറിയുമോ? 
ജാനകി തളർന്നു
കാതുകൾ പൊത്തി.

ഒരേ നിമിഷം
പത്തുവിധം എന്നെ
വാസനിക്കുന്നത്
ഇരുപതുവിധം എൻ്റെ
കൂജിതങ്ങൾ കേൾക്കുന്നത്,
ഇരുപതു കണ്ണുകൾ കൊണ്ടും 
കണ്ടു തീരാതെ എന്നെ
പിന്നെയും 
കോരിക്കുടിക്കുന്നത് ..
ജാനകിയുടെ ഉടൽ
വിറക്കുകയും അവൾ 
സഹിക്കാനാവാതെ 
കുമ്പിട്ടിരിക്കുകയും ചെയ്തു.

അതു കൊണ്ട് ,
ഇരുപതു കൈകൾ
ഇരുപതുവിധം എൻ്റെ
ഉടലിനെ 
ലാളിക്കുന്നതിനെപ്പറ്റി
ഞാൻ വർണിച്ചില്ല. 
പറഞ്ഞിരുന്നെങ്കിൽ 
അവൾ  
പൊട്ടിത്തെറിച്ചേനെ!.

പക്ഷേ 
എന്നെയാണു 
നഷ്ടപ്പെട്ടതെങ്കിൽ
കാണാതായതിൻ്റെ
പിറ്റേനിമിഷം  അവൻ
പ്രണയം നിറഞ്ഞ
ഒറ്റ ഹൃദയം കൊണ്ടു
എന്നെ കണ്ടെത്തി
അപ്പോൾത്തന്നെ
വീണ്ടെടുത്തേനെ
എന്നു മാത്രം പറഞ്ഞു. 
അതിനവന്
ഇരുപതു കൈകൾ വേണ്ട ,
പത്തുതലകളും വേണ്ട.
പ്രണയം മാത്രം മതി.

അന്നേരം രാവണാ 
 അവൾ 
ചേലത്തുമ്പു 
വായിൽത്തിരുകി 
ആർത്തു കരഞ്ഞു.

Tuesday, October 26, 2021

മാരക സ്മാരകങ്ങൾ/ഷാജു.വി.വി



സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്‍റ്
സുമേഷിനു മാത്രം കാണാനാവില്ല.
അയാൾക്കു മാത്രമതിൽ 
കളിക്കാനാവില്ല.

എന്തതിശയമാണ്,
എന്തക്രമമാണ്!

ഫൈനലായിരുന്നു,
തോനെ ആൾക്കാരുണ്ടായിരുന്നു.
ഉത്സവംപോലായിരുന്നു.

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റിൽ
കളിക്കാനാവുമെങ്കിൽ ബൂട്ടുമിട്ടു
ആറാം നമ്പരിൽ അയാൾ ഇറങ്ങിയേനെ.

കാണാനാവുമെങ്കിൽ 
കപ്പലണ്ടിയും കൊറിച്ചു
അയാളത് രസം പിടിച്ചു കണ്ടേനെ!

സുമേഷിന്റെ അച്ഛൻ കണാരേട്ടൻ 
മുൻവരിയിൽ തന്നെയുണ്ട്.
കൂട്ടുകാര്‍ ഉണ്ട്.
ബന്ധക്കാരും നാട്ടുകാരുമുണ്ട്.
എം എൽ എ ഉണ്ട്
സഖാക്കളുണ്ട്
അവരെല്ലാം ആര്‍പ്പു വിളിക്കുന്നുണ്ട്.

കണാരേട്ടൻമാത്രം 
ഒരു തവണ സുമേഷിനെ
ഓര്‍മ്മ വന്നപ്പോൾ 
ശരീരത്തിലേക്ക് പടര്‍ന്ന ആവേശത്തെ
ഔചിത്യപൂര്‍വ്വം
അടക്കിയിരുത്തി.

ഈ മൈതാനത്തിന്‍റെ തൊട്ടപ്രത്തുള്ള
കണ്ടത്തിൽ വച്ചാണ് 
പത്താളുകൾ 
വെട്ടിയും കുത്തിയും
സുമേഷിനെ അനശ്വരനാക്കിയത്.

നല്ല പന്തുകളിക്കാരനായ സുമേഷ്
മുക്കാലും അറ്റ കയ്യും വീശി
മരണവും കൊണ്ട് കുറെ ഓടിയതാണ്.

നോട്ട്ബുക്കിലെ ചുവന്ന വരപോലെ
ഓടിയ വഴിക്കെല്ലാം
ചോര വീണിരുന്നു.
ചുവപ്പൻ വര വരയ്ക്കുന്ന
ജറ്റ് വിമാനമായിരുന്നു
അന്നേദിവസം സുമേഷ്.

വീട്ടിലന്ന് മുത്തപ്പൻ തെയ്യമുണ്ടായിരുന്നു.
കള്ള് വാങ്ങാൻ പുറപ്പെട്ട,
എകെജി യെയും 
പാരീസ് ഹോട്ടലിലെ ബിരിയാണിയെയും
ലാലേട്ടനെയും 
ലയണ്‍ മെസ്സിയെയും
ജയചന്ദ്രനെയും ആരാധിക്കുന്ന,
അയ്യപ്പ സ്വാമിയോട്
അധിക മമതയുണ്ടായിരുന്ന,
പെഴ്സിൽ മിനിയുടെയും മോളുടെയും ഫോട്ടോ
എന്നും കൊണ്ടു നടക്കുന്ന,
കിലുക്കം മുപ്പത്തേഴു തവണ കണ്ട,
‘’അനുരാഗഗാനംപോലെ...’’
കേൾക്കുമ്പോഴെല്ലാം
കോരിത്തരിച്ചു
പനി പിടിക്കാറുണ്ടായിരുന്ന
സുമേഷ് എന്ന മുപ്പതുകാരൻ
വീട്ടിൽനിന്നിറങ്ങി 
പതിനേഴു മിനിട്ടുകൾക്കകം
അനശ്വരനും
രക്തസാക്ഷിയുമായി!

എന്തതിശയമാണ്,
എത്ര സ്വാഭാവികമാണ്.

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ്
സുമേഷിനു മാത്രം കാണാനാവില്ല.

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറിൽ
സുമേഷിനു മാത്രം
ബസ് കാത്തു നിൽക്കാനാവില്ല.

എന്തതിശയമാണ്.
എന്തക്രമമാണ്!

സുമേഷ് അനുസ്മരണച്ചടങ്ങിൽ 
സംസാരിക്കാനാകുമായിരുന്നുവെങ്കിൽ
സുമേഷ് എന്താവും 
സംസാരിക്കുക?

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റിൽ
ഏതു പൊസിഷനിലാവും 
അയാൾ കളിക്കുക?

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടറിന്‍റെ
ഭാരം താങ്ങവയ്യാത്തത് കൊണ്ട്
അയാളുടെ അമ്മ 
പിന്നീട് ബസ്സ് കേറിയിട്ടേയില്ല.

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടര്‍
ജാതി മത രാഷ്ട്രീയ
മനുഷ്യ തിര്യക് ഭേദമന്യേ
എല്ലാവര്‍ക്കും 
തണൽ നൽകുന്ന വൃക്ഷമായിരുന്നു.

ആ ഷെൽട്ടറിന്റെ അഭയത്തിൽ
പതിമൂന്നു പ്രണയങ്ങൾ 
ഇതിനകം പൂത്തു കായ്ച്ചിട്ടുണ്ട്
എത്ര സൃഷ്ട്യുന്മുഖമാണ് 
ആ കാത്തുനിൽപ്പ് കേന്ദ്രം!

സുമേഷിന്റെ സ്മരണാഖേദമില്ലാതെ
കാണാൻ കഴിയുംവിധം
സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ്
അയാളിൽ നിന്നും 
ഒന്നോ രണ്ടോ ആണ്ടുകൾകൊണ്ട്
മുക്തി നേടിയിരുന്നു.

സുമേഷ് പൊയ്പ്പോയപ്പോൾ
കിട്ടിയ സഹകരണ ബാങ്കിലെ 
പണിയും കഴിഞ്ഞ്
മടങ്ങും വഴി
മൈതാനത്തിലെ ആരവം കേട്ടപ്പോൾ
മിനി, പത്തു കളിക്കാര്‍ ചേര്‍ന്ന് 
അയാളെ അനശ്വരനാക്കുംനേരം
ഉണ്ടായ ആരവം ഓര്‍ത്തു പോയി.

അന്നേരം കളി കാണാൻ തിടുക്കത്തിൽ
നടക്കുന്നതിനിടെ 
അയൽപക്കത്തെ രമണി
‘’മിനീ നീ വെരുന്നില്ലേ പന്ത് കളി കാണാൻ”
എന്ന് നിര്‍മ്മലമായി ചോദിച്ച് 
അന്തര്‍ധാനം ചെയ്തു.

എന്തതിശയമാണ്.
എന്തക്രമമാണ്
എത്ര സ്വാഭാവികമാണ്!

കാവ്യഗുണ്ട /ഷീജ വക്കം




തരളമായ് പൂമൊട്ടുതിർക്കുന്നു
പ്ലാവിൻ്റെ 
മുകളിൽ നിന്നിത്തിളിൻ
കൈക്കുടന്ന.
മണലാകെ മൂടുന്നു പ്ലാവില, 
കാലൊന്നു വഴുതിപ്പതിക്കുന്നു
തേൻവരിക്ക.

കവിത തൻ കുഞ്ഞാടു  
കെട്ടുപൊട്ടിച്ചെൻ്റെ - 
യിളവെയിൽമുറ്റത്തു
തുള്ളി നിൽക്കെ, 
അലിവൊട്ടുമില്ലാതെ
യതു നോക്കിയുമ്മറ - 
പ്പടിമേലിരിക്കുന്നു കാവ്യഗുണ്ട.

അറിയില്ല തൻ തോന്നലല്ലാതെ
മറ്റേതു നിയമവും
കുഞ്ഞാടിനന്നുമിന്നും,
മതിമറന്നോടുന്ന താളമേളങ്ങളെ- 
ക്കലിയോടെ നോക്കുന്നു
കാവ്യഗുണ്ട.

അലകടൽ, ഞെട്ടോടിറുത്തു
വെച്ചാലതിൻ 
തിരയിതൾ തുള്ളിയിറ്റുന്ന താളം ,
ധമനിയിൽ തുള്ളിക്കുതിച്ചു 
പായുന്ന  കാട്ടരുവിയിൽ
വെള്ളം മറിഞ്ഞ താളം,

മലരുന്ന ശോകപ്പരപ്പിനങ്ങേപ്പുറം
വിടരുമാമ്പൽപ്പൂവുലഞ്ഞ താളം ! 
കലരുന്നിതിൻ മിടിപ്പിൽ,
പ്ലാവിലക്കാട്ടിൽ 
വിഹരിപ്പു പ്രാചീനകാവ്യജീവി ! 

മുളവേലി കെട്ടിയീ
പുൽത്തൊട്ടിയിൽ നിന്നു 
പുതുകാവ്യസിദ്ധാന്തമൂട്ടിയൂട്ടി, 
നിയമാവലിയ്ക്കൊത്തു
കാലനക്കാനെത്ര 
അരുമകൾക്കായ്
പാഠമേകി ഗുണ്ട!

വഴി തെളിയ്ക്കാൻ പാവമാട്ടിൻകിടാങ്ങൾ
ക്കൊരിടയപ്രമാണി തൻ 
കൂട്ടു വേണ്ടേ?
കവിത തൻ പുൽമേടു
നഷ്ടമായാലെന്തു 
വളരുവാനാക്കൈത്തലോടൽ പോരേ?

മഴ വീണ നീർച്ചാലൊഴുക്കു 
പോൽ ഭാഷ തൻ 
തെളിനീരു ദാഹിച്ചലഞ്ഞൊരാടേ, 
വെറുതെയൊന്നേതിലത്തുമ്പും കടിക്കുന്ന
ചപലതേ,നീയെന്തറിഞ്ഞു കാവ്യം?

അരയിൽ നിന്നൂരും കഠാരിയാൽ പാവമെൻ
ഹൃദയതാളത്തെയരിഞ്ഞു വീഴ്ത്തി, 
അരുതു മേലാലെന്നു കണ്ണുചോപ്പിക്കുന്നു
പടിമേലിരിക്കുന്ന കാവ്യഗുണ്ട .

മണലാകെയിത്തിളിൻ 
പൂക്കൾ, പിടയ്ക്കുന്നു
പലതായറുത്തിട്ട കാവ്യമാംസം.

ലഘുവെണ്ണി ഗുരുവെണ്ണി
യതു തൂക്കിനോക്കുന്നു
പരമാധികാരിയായ് കാവ്യഗുണ്ട.

ക്ഷണമാത്ര മിന്നി
പ്പൊലിഞ്ഞു പോയാലു
മില്ലൊരു ദുഃഖം; 
ഈ ശപ്തകാവ്യജൻമം,
ഇരുൾ ചാറുമേതോ
പ്രപഞ്ചതീരങ്ങളിൽ
തല നനഞ്ഞോടും
കുരുന്നുതാരം!

Wednesday, October 13, 2021

ലളിതമായ തിയറി/സുധീർ രാജ്

ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .

ഇന്നലെ ലൂമിനൻസിന്റെ പ്രൊഫസറായ 
മിന്നാമിനുങ്ങു വന്നിരുന്നു .
പടിഞ്ഞാറേ പാടത്തായിരുന്നു അവതരണം .
മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു 
നശ്വരത അനശ്വരത എന്നിങ്ങനെയുള്ള അശരീരികളിലും 
ലേസർഷോയിലും അസ്വസ്ഥനായ ഒരു തവള 
പ്രൊഫസറെ അവസാനിപ്പിച്ചു .

പൊടുന്നനെ തോട്ടിൽ
ഒരു കൂറ്റൻ മിന്നാമിനുങ്ങു മരം പ്രത്യക്ഷപ്പെട്ടു .
തീപിടിച്ച പായ്ക്കപ്പൽ പോലെ 
രാത്രിക്ക് കുറുകെ അങ്ങോട്ടുമിങ്ങോട്ടും പായാൻ തുടങ്ങി .
അതിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന 
മിന്നാമിനുങ്ങുകൾക്കെന്തു 
സംഭവിക്കുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ .

മുകളിൽ മിന്നുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ള 
ഗഹനമായ തത്വമാണ് ഇപ്പോൾ 
കമ്പിത്തിരി മാതിരി വെളിച്ചപ്പെട്ടത് .
ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .


Saturday, September 25, 2021

തെളിവ്/വീരാൻകുട്ടി

നിന്റെ ജീവിതത്തിനു തെളിവുകളുണ്ട്
സ്കൂൾ രജിസ്റ്ററിൽ
ഒ പി ചീട്ടിൽ 
ഹോട്ടലിലെ റിസപ്ഷൻ ബുക്കിൽ
തീവണ്ടി റിസർവേഷൻ ചാർട്ടിൽ
പിറന്ന മണ്ണു കാക്കാനുള്ള സമരത്തിനിടെ 
പിടിക്കപ്പെട്ടവരുടെ ലോക്കപ് രേഖയിൽ
പുസ്തകത്തിലെ
കത്താതെ ബാക്കിയായ താളിൽ
നീതി തിരഞ്ഞുപോയ ഒരാളുടെ കാൽപാടുകളിൽ 
എല്ലാം നഷ്ടമായവരുടെ അവശേഷിക്കുന്ന സ്വപ്നത്തിൽ. 

രാജ്യസ്നേഹികൾ ആവശ്യപ്പെട്ട രേഖകളിലൊന്നും 
നിന്റെ പേര് ഇല്ലാതെ പോയതെന്ത്?
കൈമാറിക്കിട്ടാത്ത ഭൂമിയുടെ കൈവശവകാശ പത്രികയിൽ
നീ പിറക്കുംമുമ്പുള്ള ജനസംഖ്യാപട്ടികയിൽ
ഒന്നിലും.

അനധികൃത താമസത്തിന്റെ പേരിൽ 
രാജ്യദ്രോഹം ചാർത്തപ്പെട്ടവരുടെ ലിസ്റ്റിലാണ് 
അവസാനം നീ ഉണ്ടായിരുന്നത്
പിന്നീട് ഒരു വിവരവുമില്ല.

മണ്ണിനു പക്ഷെ എല്ലാം ഓർമ്മ കാണും 
നിന്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പയുടെ തോളിൽ 
നുകംകൊണ്ട തഴമ്പ് ഉണ്ടായിരുന്നത്,
ഉപ്പയുടെ ഉപ്പ
ചരക്കു തീവണ്ടിയിലെ 
അടഞ്ഞ വാഗണിൽ ശ്വാസംമുട്ടി മരിച്ചത്,
ഉപ്പയെ 
അതിർത്തികടത്താനെന്നും പറഞ്ഞ് കൊണ്ടുപോയത്..

മണ്ണ് മറക്കില്ല-
വീണ വിയർപ്പിനെ,
കുഴഞ്ഞ ചോരയെ,
അവസാനശ്വാസത്തിനു തൊട്ടുമുമ്പത്തെ 
നിലവിളിയോടൊപ്പം വീണ കണ്ണീരിനെ
പെറ്റുവീണ, 
ഉമ്മയും ഉമ്മാമമാരുമുറങ്ങുന്ന,
ആ മണ്ണോടു ചേരാനുള്ള 
നിന്റെ ഉടലിന്റെ ഒസ്യത്തിനെ.

എടുത്തു വച്ചിട്ടുണ്ട് ഞങ്ങൾ
നീ തിരിച്ചുവരികയാണെങ്കിൽ
അധികൃതർക്കു തെളിവു നല്കാനായി 
ഒരുരുള 
ആ മണ്ണിൽനിന്നും.

കണ്ണാടി/കല്പറ്റ നാരായണൻ

നിഴൽ പിടിച്ചു നിർത്തുന്ന  ഈ രാക്ഷസിയെ
വീട്ടുചുമരിൽ തറച്ചതെന്തിന്?
ഇപ്പോൾ എന്തിനും ഏതിനും
ഈ മൂദേവിയെ മുഖം കാട്ടണം
പുറത്തിറങ്ങാൻ ആദ്യം
അവളുടെ ദേഹപരിശോധന കഴിയണം
കാണുന്ന കാണുന്ന മുഖങ്ങളെല്ലാം
അവൾ ചപ്പിയതിനാൽ ചോര വറ്റിയ മുഖങ്ങൾ 

അവളിൽ
ആണിനും പെണ്ണിനും ഒരേ ഭ്രമം.
കള്ളനും പോലീസിനും ഒരേ തഞ്ചം

പെൺകുട്ടികൾ വീട്ടിലാരുമില്ലാത്തപ്പോൾ
ഓടി അവൾക്കരികിലെത്തും
കാത്തിരുത്തിയതിന് ക്ഷമ ചോദിക്കും
കൊഞ്ഞനം കാട്ടും
പോടീ പ്രാന്തത്തീയെന്ന് തൊഴിക്കാനായും
തന്നോടാരും കാട്ടാത്ത വാത്സല്യം 
തന്നോട് കാട്ടും
ആരെന്നെ നിന്നെപ്പോലെ കണ്ടിട്ടുണ്ട്
എന്ന് കണ്ണീർ പൊഴിയ്ക്കും
ആൺകുട്ടികൾ
കണ്ണാടി ഭൂതക്കണ്ണാടിയാക്കി
പെട്ടെന്ന് വലുതായ താടിമീശകളിൽക്കയറി
അടുക്കളയിൽ ചെന്ന്
അമ്മയെ അധികാരസ്വരത്തിൽ ശകാരിക്കും. 

കാൽ നിലത്തു കുത്താത്ത
സുന്ദരയക്ഷിയാണവൾ
താളം തെറ്റിക്കുന്ന കടാക്ഷം 

അവളുടെ മുഖസ്തുതിയിൽ
മയങ്ങാത്തവരില്ല
കണ്ണാടി കാണുന്തോറും തന്നുടെ മുഖമേറ്റം
നന്നെന്നേ നിരുപിക്കൂ എത്രയും വിരൂപരും.
അവളിൽ വയസ്സൻ മധ്യവയസ്കൻ
മധ്യവയസ്ക്കൻ യുവാവ്
ആസന്ന യൗവ്വനൻ നിറയവ്വനൻ 
ദു:ഖിത കൂടുതൽ ദുഃഖി
രോഗി കൂടുതൽ പരവശ
ആത്മനിന്ദിത  കൂടുതൽ വിരൂപ
സന്തുഷ്ടൻ മഹാസുന്ദരനും.
കണ്ണാടി നോക്കി വാങ്ങാനാവില്ല
കണ്ണാടിയിൽ നോക്കിപ്പോവും. 

ആത്മാരാധകർ
മുങ്ങിച്ചാവുന്ന തടാകം.
ഏകാന്തത പീലി വിരിച്ചാടുന്നത്
കണ്ണാടിയിലെ  വിജനവീഥിയിൽ 
ആളുകൾ സ്വാർത്ഥത മുടങ്ങാതെ പരിശീലിക്കന്നത്
മറുപുറം കൊട്ടിയടച്ച ഈ സ്വകാര്യമുറിയിൽ
കണ്ണാടിയിൽ ഇന്നോളം എന്നെയല്ലാതെ
' മറ്റൊരാളേയും ഞാൻ കണ്ടീല ' 

ഒരുവളെ പിടിക്കാൻ
അവളെത്തന്നെ ഇര കോർക്കണമെന്ന്
ഈ രാക്ഷസിക്കറിയാം.
തന്നെ കീർത്തിച്ചവന് തുണ പോയി
പലരുടെ കീർത്തനങ്ങളനുഭവിച്ച്
ഇരമ്പി വന്ന തീവണ്ടിയുടെ മുന്നിൽ
തൊഴുകൈയോടെ നിന്ന പെൺകുട്ടി
ദിവസ്സവും രാവിലെ എത്ര നേരമാണ്
അനുഗ്രഹത്തിനായി ഇവളുടെ മുന്നിൽ നിന്നത്?

ആപത്തിലേക്ക് തള്ളി വിടാനീ
കൂട്ടിക്കൊടുപ്പുകാരിക്ക് പ്രത്യേക സിദ്ധി.
തുണിക്കടയിൽ, 
ആഭരണശാലയിൽ,
ഹോട്ടലിൽ, മാളിൽ
ഏത് വ്യാപാരശാലയിലാണ്
ജാതി മത വർണ്ണ വർഗ്ഗദേദങ്ങളില്ലാത്ത
ഈ മൂർത്തിയില്ലാത്തത്? 

കണ്ണാടി
ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ 
ബെസ്റ്റ് സെല്ലർ
ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള
നിത്യപാരായണഗ്രന്ഥം
ബൈബിളിനേക്കാൾ
സ്തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം.
                  

Wednesday, September 15, 2021

അപസര്‍പ്പകം/ടി.പി.വിനോദ്

ഒരു ജീവിതത്തിന്റെ
നിശ്ശബ്ദത
അതിനെ
തൊട്ടുഴിഞ്ഞിരുന്നത്
വിരലടയാളമായി
ബാക്കിയുണ്ടാകും.

തിരകള്‍ കൊണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത
കടലിന്റെ ഏകാന്തത പോലെ
അതിന്
ഓര്‍മ്മകളുടെ
കണ്ടാലറിയാവുന്ന
നിറങ്ങളുണ്ടാകും.

എടുത്തുമാറ്റാന്‍
മറന്നുപോയ
ഒരുപാട്
മണങ്ങളുണ്ടാകും,
അതിനെ
ഏതകല‍ത്തിലേക്കും
ഒറ്റുകൊടുക്കുന്നതായി...

പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ
തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ്.


തൊടൽ/റഫീക്ക് അഹമ്മദ്

ഏറ്റവും ഗാഢമായി
കെട്ടിപ്പുണരേണ്ടതിനായാണ്
പാമ്പുകൾ കൈകാലുകൾ പോലും
ഉപേക്ഷിച്ചത്.
അതിനാല് തന്നെയാവാം ചിലന്തിക്ക്
എട്ടുകാലുകൾ ഉണ്ടായത്.

മേഘങ്ങളെ
തൊടണമെന്നില്ലായിരുന്നെങ്കിൽ
പർവ്വതങ്ങൾ ഒരിക്കലും
മണ്ണിൽ നിന്ന് ഉയരുകയില്ലായിരുന്നു.
ഭൂമിയെ മഴയായ് വന്ന്
തൊടാനല്ലെങ്കിൽ പിന്നെ
ജലം ഇങ്ങനെ നീറിനീറി
നീരാവി ആവേണ്ടതില്ലായിരുന്നല്ലോ.

ഒന്നോർത്താൽ എല്ലാം തൊടലാണ്.
തൊടൽ മാത്രം.
അക്ഷരം കൊണ്ട് വാക്കിനെ
വാക്കുകൊണ്ട് അർത്ഥത്തെ
കണ്ണുകൊണ്ട് കാഴ്ചയെ
മൂക്കുകൊണ്ട് ഗന്ധത്തെ
ഓർമ്മകൊണ്ട് ജീവിതത്തെ.
എന്നിട്ടും നീ നീട്ടിയ കൈ തൊടാതെ
ഞാൻ തല കുനിച്ചു.

താഴെ
കുഞ്ഞുമൂക്കുകൾ മുട്ടിച്ച്
അരിച്ചുപോകുന്ന എറുമ്പുകളുടെ
നിരയ്ക്ക്
ഒരു കൊഞ്ഞനംകുത്തലിന്റെ ആകൃതി ഉണ്ടോ?

Wednesday, June 9, 2021

ദ്വീപുകൾ/വിജയലക്ഷ്മി

വൃദ്ധനും വൃദ്ധയും ഒറ്റയ്ക്കു രണ്ടു പേർ
കൊത്തിപ്പെറുക്കുന്നു കഞ്ഞിയിൽ, വറ്റിനു
തപ്പും കരണ്ടിയോ തട്ടിമുട്ടി, താള-
മൊട്ടുമേ ചേരാതപസ്വരം - തെറ്റുന്ന
ഹൃത്താളമാണ്, വനത്തിന്നയച്ചൊരു
പുത്രന്നു - പാവം-വയറ്റുതീയാളുമോ?
രക്ഷസ്സു തിന്നുമോ? യാഗരക്ഷയ്ക്കിടെ?

വൃദ്ധനും വൃദ്ധയും- ദ്വീപുകൾ! സ്രാവുകൾ
കൊത്തിപ്പറിച്ച മകരമത്സ്യത്തിന്റെ-
യസ്ഥിയും കൊണ്ടയാൾ തീരത്തടുത്തതും
ചെറ്റക്കുടിൽ പൂകി വീണതും, തൻ വലം
കൈപ്പടത്തിൽ മുഖം ചേർത്തു ബോധം കെട്ട
സ്വപ്നത്തിൽ സിംഹമോഹങ്ങൾ വിടർത്തതും
നൂറാം വയസ്സിനു മുമ്പെപ്പോഴോ- അറു-
ന്നൂറാം വയസ്സിനും മുമ്പോ? വിരൽമറ-
ന്നെണ്ണം പിടിച്ച നാൾ പോലും കളഞ്ഞു പോയ്.

എന്തൊരു നീളമായുസ്സിന്- മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ..!

വൃദ്ധനും വൃദ്ധയും-ദ്വീപുകൾ! തീരത്തു
മുക്കുവർ തോണിയേറ്റുമ്പോൾ കടൽ കണ്ടു
മുഗ്ധയായ് നിന്ന വല്ലാത്ത കാലത്തിന്റെ
മുത്തും കളഞ്ഞുപോയെന്നോ, വെയിൽ വീണ
മുക്കുവർ, ഉപ്പു തിളങ്ങുന്ന പേശികൾ-
സ്വപ്നങ്ങളിൽ മത്സ്യകന്യകയായതും
എത്ര പെരുംതിര വന്നു പൊയ്പ്പോയതും
എത്ര രാക്കാറ്റുകൾ കോച്ചി വിറച്ചവൾ
വൃദ്ധനെക്കാത്തന്നു പാതിരാക്കണ്ണുമായ്
എത്തിയില്ലെന്നുറങ്ങാതെ പിന്നിട്ടതും
എത്തുകില്ലെന്നുറപ്പിച്ചുപേക്ഷിച്ചതും!

എന്തൊരു നീളമായുസ്സിന്, മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ!

വൃദ്ധനും വൃദ്ധയും-ശ്വാസകോശത്തിനെ
ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന കാണാക്കയ്യു
കുത്തിപ്പിടിക്കുന്ന നേരവും കാത്തവർ,
ഒട്ടുചുമന്ന കുടങ്ങളെന്നേ വീണു
പൊട്ടിത്തകർന്നും ജലം ചോർന്നു വറ്റിയും.

ഒറ്റയ്ക്കിരിപ്പൂ മരക്കൊത്തുകൾ പോലെ
ഒട്ടും തിരിച്ചു നടക്കുവാനാവാതെ.

Friday, June 4, 2021

ഞങ്ങളുടെ പെണ്ണുങ്ങൾ/സുധീർ രാജ്

ഞങ്ങളുടെ പെണ്ണുങ്ങൾക്ക് വ്യാകരണമില്ലായിരുന്നു
മഞ്ജരിയിലവർ ചിരിച്ചില്ല
ശ്ലഥകാകളിയിലവർ കരഞ്ഞില്ല

കൊയ്ത്തിന്
എരിയുന്ന വയറുമായി
കായലിൽ വള്ളത്തിൽ പോകുമ്പോൾ
പാടിയ പാട്ടിൽ നതോന്നതയില്ലായിരുന്നു .
(കതിരു തേടുന്ന കിളിയൊരെണ്ണം
കായലിന്റെ ചങ്കു തുറന്നു
പുറത്തുവന്നവർക്കു ചുറ്റും പാറി ).

മെതിക്കളത്തിലും കുപ്പമാടത്തിലും
അനുഷ്ടുപ്പും ഛന്ദസ്സുമില്ലാത്ത
കല്ലടുപ്പിലവർ കനവിന്റെ തീപൂട്ടി .

വറുതിമുട്ടിയാലും പൊട്ടാത്ത മണ്കലങ്ങളിലവർ
പോലത്തെക്കുമുഴിയരിക്കഞ്ഞിയും വെച്ചു.

പീലിവിടർത്തും കർക്കിടകക്കേകയിലവർ നനഞ്ഞില്ല
ഉറുമ്പിട്ടിട്ടു പോയ കണ്ണൻ ചിരട്ടയിലവർ
ഇറ്റു വെയിലു കടം വാങ്ങി വിത്തുകുത്തിയരിയാക്കി
കള്ളക്കർക്കിടകത്തെ നാണിപ്പിച്ചു .

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവരുടെ പ്രണയം പ്രണയമേയല്ലായിരുന്നു
ജീവിതമായിരുന്നു

അവന്റെ തലയരിയുമ്പോഴുയരും
തലയവളുടേതായിരുന്നു .
അവന്റെ നെഞ്ചു പിളരുമ്പോളുരുകും
നെഞ്ചവളുടേതായിരുന്നു .
അവന്റെ നട്ടെല്ലു പൊട്ടുമ്പോഴതിൽ
പിണഞ്ഞു പൊന്തുന്ന നട്ടെല്ലവളുടേതായിരുന്നു .
അവന്റെ മണ്ണുടലിലേക്കിറ്റിറ്റു വീഴും
വേർപ്പുമുമിനീരുമുപ്പും കുഴച്ചിട്ട
ആദിമമാമിണചേരലിൻ
മാംസ പേശികളവളുടെ പ്രണയമായിരുന്നു .

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവർ പ്രണയ കഥകളോ
കവിതകളോയെഴുതിയില്ല.
മന്ദാക്രാന്തയിലലസമലസം
വിലാസനൃത്തമൊന്നുമാടിയില്ല.

ഞങ്ങളുടെ പെണ്ണുങ്ങളോരോന്നും
പ്രകൃതിയുടെ നൃത്തമായിരുന്നു .

ചരിത്രമെന്ന ചെളിയിലേക്ക് നോക്കൂ
ഭൂമിയുടെ ഭാരത്താലിടിഞ്ഞ ചുമലുകളുമായവൾ
നടന്നു കുഴിഞ്ഞ പാടുകൾ
തനിയെ നൃത്തമാടുന്നത് കാണൂ .

മണ്ണിലേക്ക് കാതോർക്കൂ
തലമുറകളുടെ കുതിഞരമ്പിലൂടെയവളുടെ
ചോര കുതിച്ചു പായുന്നത് കേൾക്കൂ.

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവരുടെ പാട്ടുകളോ
സരളമായി മുളങ്കാട് വരച്ചിട്ട
കാറ്റിന്റെ കുമ്മിയടി.

തുലാമഴ പിളർന്നിട്ടയാകാശത്തിൻ
ഒരിയ്ക്കലുമൊടുങ്ങാത്ത രണഭേരി.

കോടമഞ്ഞിനെക്കാൾ തണുത്ത്
നെഞ്ചിലേക്കാഴ്ന്നിറങ്ങും
മരണംപോലെ വിറങ്ങലിക്കും
നോവിന്റെയുറവകൾ.

ഞങ്ങളുടെ പെണ്ണുങ്ങൾ,
മണ്ണിലേക്കാഴ്ന്നിറങ്ങിയവർ
വിണ്ണിലേക്ക് നിവർന്നു നിന്നു.

ഭൂമിയിലവർ നട്ട ഞാറുകൾ
ആകാശം മുട്ടുമാശകളായപ്പോൾ
കടയോടുചേർത്ത്
പലരു കൊയ്തപ്പോഴുമവർ
കരഞ്ഞില്ല കുനിഞ്ഞില്ല കുതിർന്നില്ല .

തലമൂടുന്ന പുതിയകാലത്തിൻ
പെയ്ത്തുവെള്ളത്തിൽ കുതിച്ചു പൊന്തുന്ന
കതിരു പോലവർ വിരിഞ്ഞു .

ഞങ്ങളുടെ പെണ്ണുങ്ങൾ ,
ആണും പെണ്ണും കുഞ്ഞും കുടിയും
നാടും മേടും കാറ്റും മഴയും
പാട്ടും പോരാട്ടവുമാട്ടവും
ജനനവും മരണവും പ്രണയവും വലിച്ചെടുത്തു
ഭൂമിയേ മൂടുമിരുൾക്കൂടാരം ഭേദിച്ചു
പ്രകാശത്തിലേക്ക് കുതിച്ചു പായുന്ന
മണ്ണുചുട്ടെടുത്തു ചോരയും നീരും വിയർപ്പും
കനിവുമിറ്റുന്നയക്ഷരം.

ഞങ്ങളുടെ പെണ്ണുങ്ങൾ ....
വ്യാകരണമില്ലാത്ത ഞങ്ങളുടെ പെണ്ണുങ്ങൾ..

Wednesday, June 2, 2021

നദി/വിഷ്ണു പ്രസാദ്

സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

Sunday, May 30, 2021

..../ലിഖിത ദാസ്

ചില മനുഷ്യരിലെത്തുമ്പോൾ 
ഞാൻ വിയർത്തുപോവാറുണ്ട്.
സ്നേഹമേ...യെന്ന് 
അരുമയോടെ വിളിച്ച് 
പ്രേമത്തിന്റെ ചൂളക്കളങ്ങളിലേയ്ക്ക് 
അവരെന്നെ കയറ്റിയിരുത്തും.
ഇഷ്ടികച്ചുവരിന്റെ തണുവിൽ
ഞാനങ്ങനെ പുതഞ്ഞിരിക്കും.
പിന്നെ പതുക്കെയവർ 
എന്റെ ഹൃദയത്തിന്റെ 
ഏറ്റവും പ്രാചീനമായൊരു 
മുറിവിലേയ്ക്ക് ഊതിത്തുടങ്ങും..
തണുവിലേയ്ക്ക് ചൂടെരിഞ്ഞു കേറും. 
ഉടലു പുകഞ്ഞുനീറും
വിയർത്തുവിയർത്ത് 
കാലുവെന്ത് ശ്വാസം വിലങ്ങി 
ഞാനങ്ങനെ വീണുപോവും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ
വല്ലാതെ തണുത്തുപോവും.
ഉള്ളംകയ്യിലെ ഒടുവിലത്തെ ചൂടും 
പങ്കിട്ടു കൊടുത്താലും
കെട്ടും തെളിഞ്ഞും പ്രതീക്ഷയുടെ 
ഒരു കൽക്കണ്ടക്കഷ്ണം പോലും 
എനിയ്ക്കു വേണ്ടി 
കയ്യിൽ കരുതാത്തവർ.
ഒരിക്കലുമവസാനിക്കാത്ത
സ്നേഹരാഹിത്യത്തിന്റെ 
മഞ്ഞുപർവ്വതങ്ങളിൽ കിടന്ന് 
ഞാനാ നിമിഷം 
മരിച്ചുപോകാൻ ആഗ്രഹിക്കും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ 
സ്വപ്നമാണ്..
ഒരു ചിറക്...
നൂറുനൂറാകാശവില്ലുകൾ
എന്നിലേയ്ക്കൊരു കടൽപ്പാത.
അവൻ ഷെഹ്റിയാർ - 
ഞാൻ തുന്നുന്ന കഥകളിലേയ്ക്ക്
ചേർന്നുകിടന്ന് 
അയാളെന്റെ കൈപിടിച്ച്
പച്ചയുള്ള അകക്കാടുകളിലേയ്ക്ക് 
കൊണ്ടുപോവും.
കവിളിൽ നിലാപ്പൊടി
ഉടലിൽ മഞ്ഞനക്ഷത്രത്തരികൾ
അയാൾക്ക് ലോകത്തിലെ 
ആദ്യപൂവിന്റെ മണം.
ഞാൻ ആദിയിലെ 
ആദ്യത്തെ മധുരപ്പഴം.
തണുത്ത വള്ളിച്ചുറ്റുകൾ.
സ്വപ്നമാണ്.. സ്വപ്നമാണ്..
ഉണർവ്വിൽ എനിയ്ക്കെന്നെ 
കെട്ടിപ്പിടിയ്ക്കണമെന്ന് -
ഉറക്കെ കരയണമെന്ന് തോന്നും.

ചില മനുഷ്യരെയെനിയ്ക്ക് 
കാഞ്ഞിരം പോലെ കയ്ക്കാറുണ്ട്.
അയാളുടെ മുതുകിൽ ഞാൻ 
ഇരുട്ടെന്ന് പച്ചകുത്തും.
ചതഞ്ഞ പൂക്കൾ കൊണ്ടും
ഒഴിഞ്ഞ ഹൃദയം കൊണ്ടും മാത്രം
അയാളെന്റെ കൈ പിടിച്ച്
പാർപ്പൊഴിഞ്ഞൊരു തുരുത്തിലേയ്ക്ക് 
കടത്തിക്കൊണ്ടുപോവും.
എനിയ്ക്കുമയാൾക്കുമിടയിൽ
പാതിചത്തൊരു കിളിയുടെ 
തുറന്ന ചുണ്ടുകൾ.. 
ഒഴിഞ്ഞ കൂട്..
ശവംതീനിയുറുമ്പുകൾ..
ചാവുവിളിയൊച്ചകൾ.
ശൂന്യമായ ചുണ്ടുകളിൽ
എനിയ്ക്കയാളെയപ്പോൾ 
കയ്പ്പു രുചിയ്ക്കും...ചവർക്കും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ 
ഞാൻ മരിച്ചു പോവാറുണ്ട്.
തോറ്റ സൈന്യാധിപന്റെ 
മുഖമാണയാൾക്ക്.
നിറയെ മുറിപ്പാടുകൾ.. ചാലുകൾ.
നിരായുധനായ ആ മനുഷ്യനെന്റെ
കാൽക്കൽ കുനിഞ്ഞിരിക്കും - 
ചുംബിക്കും.
എന്റെ മടിയിലേയ്ക്ക് തലപൂഴ്ത്തി
വാക്കുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ 
അയാളിടറും‌‌...
തളർന്നുറങ്ങും.
അയാളുടെ ഉടലിലെനിയ്ക്ക് 
പാൽമണം ശ്വസിക്കും.
ആ  മനുഷ്യനിലേയ്ക്കെത്തുമ്പോൾ മാത്രം
അയാളോടുള്ള  സ്നേഹത്തിൽ വീണ് 
ഞാൻ മരിച്ചുപോയേക്കും. 
തീർച്ചയായും മരിച്ചുപോയേക്കും.
നോക്കൂ...
എത്ര സ്വസ്ഥമായാണ് ഞാനപ്പോൾ
ഉറങ്ങുന്നത്..!

Thursday, May 27, 2021

മരണപുസ്തകം/വീരാൻകുട്ടി

മുഖപുസ്തകത്താളിൽ, 
എവിടെയോ കണ്ടുമറന്നയാളിൻ്റെ ഫോട്ടോ 
കണ്ണിൽപെട്ടതും
മരിച്ചുപോയതാകുമോ എന്ന നടുക്കം മായുംമുമ്പ്
ചുവടെയെഴുതിയത് കാണുന്നു:
പിറന്നാളുമ്മകൾ!

കല്യാണഫോട്ടോ ആണ്
കുഞ്ഞായിരുന്നപ്പോളെടുത്തതാണ്
താരത്തോടൊത്തുള്ളതാണ്
സമ്മാനം വാങ്ങിക്കുന്നതാണ്
കവിത ഉച്ചത്തിൽ ചൊല്ലുന്നതാണ്
ജാഥയ്ക്ക് മുന്നിൽ നിന്നതാണ്
ഷാപ്പുകറി തൊട്ടുകൂട്ടുന്നതാണ്
ഇണയോടൊപ്പം കടൽ കാണുന്നതാണ്
പിരിഞ്ഞതിൻ്റെ ആഘോഷമാണ്
കണ്ണടച്ചു പാടുന്നതാണ്
ഒറ്റയ്ക്ക് ദൂരം താണ്ടി മടങ്ങുന്നതാണ്...

മരണം കണ്ടുപിടിക്കും മുമ്പത്തെ
മനുഷ്യൻ്റെ 
കൂസലില്ലായ്മയിൽ
തിളങ്ങിയിരുന്നു മുഖമോരോന്നും,
മരിക്കാത്ത കാമനകളുടെ ത്രസിപ്പിൽ
തുടുത്തിരുന്നു.

ഇപ്പോൾ
അവരുടെയെല്ലാം ഫോട്ടോ മുഖപുസ്തകത്തിൽ കാണുമ്പോൾ
പിറന്നാൾ ,
വിവാഹ വാർഷികം
എന്നെല്ലാം വിചാരിച്ച് 
'ഇനിയുമീവിധം സുഖമായിരുന്നാലും' എന്ന്
മനസാ ആശംസിച്ചു തീരുംമുമ്പ്
ചുവടെ കാണുന്നു:
ആദരാഞ്ജലികൾ!
വിശ്വാസം വരാതെ 
പല പല ഫോട്ടോയിലുടെ 
വിരൽ നീങ്ങി നീങ്ങിപ്പോകുമ്പോൾ എല്ലാറ്റിലും തെളിയുന്നത്:
ഈ ചിരി ഇനിയില്ല
ആ വെളിച്ചവും പൊലിഞ്ഞു
പ്രണാമം
വിട!

അതിലൊന്നിൽ
സ്വന്തം മുഖവും കാണാനിടവന്ന പേക്കിനാവിൽ 
ഞെട്ടിയുണർന്ന് 
വിറയലോടെ
അടച്ചു വയ്ക്കുന്നു
മരണപുസ്തകം.

Thursday, May 20, 2021

അകലത്തിന്റെ ശീലം/ടി.പി.വിനോദ്

ആ നഷ്ടം
എനിക്കൊരു സ്ഥലമാണ്

ഇടയ്ക്കിടയ്ക്ക്
ആരോടും പറയാതെ
എന്നോടു പോലുംആലോചിക്കാതെ
അവിടേക്ക് പോയി
അൽപമകലെ നിന്ന്
പാത്തും പതുങ്ങിയും
നോക്കിക്കണ്ട്
തിരിച്ചു വരാറുണ്ട്

അങ്ങോട്ടേക്കും
തിരിച്ചുമുള്ള വഴി
എപ്പോഴും ഓർമ്മ  നിൽക്കാനുള്ള
ഒരു വ്യായാമമാണ്
മൊത്തത്തിലുള്ള എന്റെ ജീവിതമെന്ന്
വേറെ ചിലപ്പോൾ എനിക്ക് തോന്നും,
പാത്തും പതുങ്ങിയും
അൽപം അകന്നു നിന്നും

ഏത് നഷ്ടം എന്നത് പ്രസക്തമല്ല
നിർണയിക്കാനോ
നിർവ്വചിക്കാനോ പറ്റാത്ത
അകലത്തിലുള്ള
വേറെയൊരു സ്ഥലമാണ്
അപ്രസക്തി.


പക്ഷികളുടെ രാഷ്ട്രം /സച്ചിദാനന്ദൻ

പക്ഷികളുടെ രാഷ്ട്രത്തിന്
അതിര്‍ത്തികളില്ല. ഭരണഘടനയും.
പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ്
കവികള്‍ ഉള്‍പ്പെടെ.
ചിറകാണ് അതിന്റെ കൊടി.

മൈന കുയിലിനോട് ശബ്ദത്തിന്റെ
കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
അഥവാ കൊക്ക് കാക്കയെ
നിറത്തിന്റെ പേരില്‍ ആട്ടിയോടിക്കുന്നത്?
കൂമന്‍ മൂളുന്നത്  മയിലിനോടുള്ള
അസൂയ കൊണ്ടല്ല തന്നെ.

ഒട്ടകപ്പക്ഷിയോ പെന്‍ഗ്വിനോ തങ്ങള്‍ക്കു
പറക്കാനാവില്ല എന്ന് എപ്പോഴെങ്കിലും
പരാതി പറഞ്ഞിട്ടുണ്ടോ?

പിറക്കുമ്പോഴേ അവര്‍ ആകാശവുമായി
സംസാരിച്ചു തുടങ്ങുന്നു
മേഘങ്ങളും മഴവില്ലുകളും ഇറങ്ങിവന്ന്
അവരെ  തലോടുന്നു; ചിലപ്പോള്‍ അവര്‍
തങ്ങളുടെ നിറങ്ങള്‍ പക്ഷികള്‍ക്ക് കൊടുക്കുന്നു,
മേഘം പ്രാവിനോ മഴവില്ല്
പഞ്ചവര്‍ണ്ണക്കിളിക്കോ എന്ന പോലെ.

സൂര്യനും ചന്ദ്രനുമിടയിലിരുന്നാണ്
അവര്‍ സ്വപ്നം കാണുന്നത്. അപ്പോള്‍ ആകാശം
നക്ഷത്രങ്ങളും മാലാഖമാരും കൊണ്ടു നിറയുന്നു.

അവര്‍ ഇരുട്ടിലും കാണുന്നു, യക്ഷികളോടും
ഗന്ധര്‍വന്മാരോടും സല്ലപിക്കുന്നു.
ഭൂമിയിലേക്ക് അവര്‍ ഇറങ്ങിവരുന്നത്
പുല്ലുകളെ ആശ്വസിപ്പിക്കാനോ പൂവുകളെ
പാടി വിരിയിക്കാനോ മാത്രമാണ്.
അവര്‍ തിന്നുന്ന പഴങ്ങളും പുഴുക്കളും
അവരുടെ മുട്ടയില്‍ നിന്ന് കുഞ്ഞിച്ചിറകുകളുമായി
വിരിഞ്ഞിറങ്ങുന്നു.  

ഞാന്‍ ഒരു ദിവസം പക്ഷിയായി ജീവിച്ചു നോക്കി.
എനിക്കു രാഷ്ട്രം നഷ്ടപ്പെട്ടു.

രാഷ്ട്രം ഒരു കൂടാണ്. അത് തീറ്റ തരുന്നു.
ആദ്യം നിങ്ങളുടെ പാട്ടിനുവേണ്ടി;
പാട്ട് അതിന്നു പിടിക്കാതാവുമ്പോള്‍
നിങ്ങളുടെ  മാംസത്തിനു വേണ്ടി.
__________________________________
             

Tuesday, February 9, 2021

കാവേരി/ചിത്ര.കെ.പി

ലോകം മുഴുവൻ 
മയങ്ങിക്കിടക്കുമ്പോൾ
ഒരാൾ മറ്റൊരാളിലേക്ക് 
ഇറ്റ് വീഴുമ്പോലെ 
ഒരുവൾ കീശയിൽ 
കല്ലുകൾ നിറച്ച് 
നദിയുടെ 
ആഴങ്ങളിലേക്കിറങ്ങുന്നു. 

ജലത്തിന്റെ ആസക്തിയിലേക്ക്
തുറസ്സുകളിലേക്ക്
നിശബ്‌ദതയിലേക്ക് 
ഉതിർന്ന് 
ഉടയാടകൾ
ഉടൽപ്പെരുക്കങ്ങൾ. 

നൂറ്റാണ്ടുകളുടെ ഒഴുക്കിനെ 
കൊരുക്കുന്ന 
പായൽമണം മുടിക്കെട്ടിൽ. 
ചുണ്ടിൽ, കടലേറി വന്നൊരു 
ചുംബനത്തിന്റെ ഉപ്പ്. 

കാതിൽ, ആഴത്തിലേക്ക് 
കൂപ്പ് കുത്തുന്ന 
കുട്ടിക്കാലുകളുടെ ആർപ്പ്; 
പല ദേശങ്ങളുടെ ചിറകടി. 
പാതിയടഞ്ഞ കണ്ണുകളിൽ 
രാത്രി നനയാനിറങ്ങുന്ന 
നാട്ടുമനുഷ്യരുടെ നിഴൽ. 

ജലവൃക്ഷങ്ങളുടെ 
ശ്വാസവേരുകൾ, വിരലുകൾ. 
ഒഴുക്കിൽ അവ തീർക്കുന്ന 
നിലയ്ക്കാത്ത നീലവരകൾ. 

ഉടലിന്റെ തുറവികളിൽ 
ജലജീവികളുടെ അനക്കം; 
ഹൃദയത്തിലെ 
ജലകന്യകയുടെ സ്വപ്നത്തിൽ
മണ്ണാൽ ഉരുവപ്പെട്ട 
ഒരുവനോടുള്ള ഉരുക്കം. 

ഉണർച്ചയിൽ, നദി, 
ഉപേക്ഷിക്കപ്പെട്ട മൺവീട്; 
വേനൽ വിയർത്ത് കിടക്കുന്ന 
ഇഷ്ടികച്ചൂള. 

പുല്ല് തേടി വന്ന 
കാലികൾ മാത്രം 
വരിവരിയായി 
നടന്നു പോകുന്നു, 
കൈയിൽ വടിയും 
കണ്ണിൽ കാലവും 
പേറുന്ന ഒരു വൃദ്ധനോടൊപ്പം, 
ഓർമ്മയിൽ ജലമുള്ള 
ഈ നദിയിലൂടെ.

മീൻ, കടൽ/ആശാലത

മൊബൈലെടുത്തു
മീനിനെ വരച്ചു.
മീനിനു താമസിക്കാൻ വെള്ളം വരച്ചു.
വെള്ളത്തിലുപ്പുലയിപ്പിച്ച് കടലാക്കി
കടലിങ്ങനെ സ്ക്രീനിലാടിത്തിമിർത്തു

ഞാൻ വന്നോട്ടെ?
ഉപ്പു ചുവയ്ക്കുന്ന കടലേ,
മീനുകൾ പായുന്ന കടലേ,
ഞാൻ വരട്ടെ? എന്ന്
കടലിനോടു ചോദിച്ചു.

കടൽ വരാൻ പറഞ്ഞില്ല.
വരണ്ടെന്നും. 
ചുമ്മാതെ അലച്ചോണ്ടിരുന്നു.
പിന്നെ ഞാനും ഒന്നും ചോദിച്ചില്ല
പകരം ചങ്ങാതിയുടെ ചിത്രം വരച്ചു
എന്നിട്ട്
എത്ര കാലമായി തമ്മിൽ കണ്ടിട്ടെന്നുമ്മ വെച്ച്
കൈകോർത്തു പിടിച്ച് 
കടലിലേക്കെടുത്തു ചാടി.

ഇരുട്ട് വലവീശിയിട്ടിരുന്നു.
വലയിൽ നക്ഷത്രങ്ങൾ കുടുങ്ങിക്കിടന്നിരുന്നു.
അതും നോക്കിക്കൊണ്ട് 
ഞങ്ങൾ ആഴക്കടലിലേക്കു നീന്തി

കടലൊരു പ്രതീതി പോലെ കിടന്നു
ഈ കാണുന്ന ചെറുമീൻ തുള്ളിയോട്ടങ്ങൾ
വെള്ളിമീൻ ചാട്ടങ്ങൾ
പിന്നാലെ പായുന്ന കൊമ്പൻ സ്രാവുകൾ -
ഒക്കെ കൈക്കുള്ളിൽ നിൽക്കാത്ത
നിഴൽച്ചിത്രം പോലെ 

എന്നിട്ടും എന്നെ കോർത്തു പിടിച്ച് അവൻ 
കുറുകെയും നീളത്തിലും നീന്തി
അവനെ കോർത്തു പിടിച്ച് ഞാനും. 
നിലാവിൽ
ആടകളഴിഞ്ഞ ഉടലുകളായി
പലതരം കടൽ ജീവികളുടെ രൂപമെടുത്ത്
അർമ്മാദിച്ചു
ഉന്മാദികളായി ഇണയെടുത്തു
പ്രണയത്തിൻ്റെ വന്യമുരൾച്ചകൾ
കടലിനു പുറത്ത് 
സ്ക്രീനിൻ്റെ അപ്പുറത്തേക്ക് 
തെറിച്ചു വീണു കൊണ്ടിരുന്നു

ഒരുപക്ഷേ
ഇത് ഭൂമിയിലെ അവസാനത്തെ കടലായിരിക്കും.
അവസാനത്തെ 
പ്രണയമുരൾച്ചകളാവും
അവസാനത്തെ 
മീൻതിളക്കങ്ങളുമാവും.

സമയം അഴിഞ്ഞു തീരും.
രണ്ടു ജരാനരകളായി ഞങ്ങൾ കരക്കടിഞ്ഞേക്കും.
ഒക്കെ തീർന്നു പോകും,
തീർന്നു പോകുമെന്ന് പേടിച്ച്
ഞങ്ങളതിനെ പല്ലു തൊടാതെ
നാരങ്ങാ മിട്ടായി പോലെ
 മെല്ലെ മെല്ലെ
അലിയിച്ചലിയിച്ചെടുക്കുന്നു.

പൊടുന്നനെ 
ഓ എൻ്റെ പ്രതീതീ എന്ന്
സൈറൺ മുഴങ്ങി
ഓ എൻ്റെ പ്രതീതീ എന്ന്
സമയം പെരുമ്പറയടിച്ചു

വരച്ച മീനുകളും
കടൽച്ചിത്രങ്ങളും
തിരകളും
മറഞ്ഞു പോയ 
ഒരു വിരിപ്പിൽ
ഞാൻ കണ്ണു തുറന്ന്
ഒറ്റക്കു തുഴഞ്ഞുകൊണ്ടെത്തുന്നു

കരയിലേക്ക്
കടൽ കണ്ടിട്ടേയില്ലാത്ത
കരയിലേക്ക്.

Monday, February 8, 2021

തലക്കെട്ടിലും.../ഡോണ മയൂര


അരികിലില്ലെന്ന 
ബോധമാണ്
വഴിയരികിൽ 
കാണുന്നവരിൽ
നിന്നെ 
തെളിച്ചെടുക്കുന്ന 
താളം.

ഏതൊരുവന്റെ 
മിഴികളിൽ കണ്ടു, 
മിന്നായം 
നിന്നിലെന്നതു പോലെ
ഞാൻ  
എന്നെയിന്നലെ. 

ഏതൊരുവളുടെ
ഒച്ചയിൽ 
തെളിഞ്ഞു
നിന്റെയെന്നതു പോലെ
പതിയെ 
ഞ്ഞു 
പടരുന്നൊരൊച്ച. 

അന്യരുടെ 
ചുണ്ടുകളെ
നിന്റെയെന്നതുപോലെ
നോക്കുമ്പോളവർ
തിരിഞ്ഞു 
ചരിഞ്ഞു 
നോക്കും കഴുത്തിലും 
നിന്നെ കണ്ടു. 

പൂവുകൾക്ക് 
നിന്റെ മുഖം

കാറ്റിന് 
നിന്റെ ഗന്ധം

ഇലകളോ
എന്റെ നീയേയെന്നുരഞ്ഞ്
തുമ്പത്തിരുത്തി 
തുമ്പിയാക്കുന്നു. 

അരികിലില്ലെന്ന 
ബോധമാണ്
വഴിയരികിൽ 
കാണുന്നവയിലെല്ലാം
നിന്നെ 
തെളിച്ചെടുക്കുന്ന 
താളം.

Thursday, February 4, 2021

ഞെട്ടൽ /നിരഞ്ജന്‍

ഒഴിഞ്ഞ പാൽപ്പൊടിട്ടിന്നിൽ
ഉറുമ്പുപൊടിപ്പാക്കറ്റൊ-
ഴിച്ചുവെച്ചത്
തുറന്നു കാണുമ്പോലെ

പഴുത്ത മാമ്പഴം 
മുറിക്കുമ്പോഴതിൽ
കറുത്ത പുഴുവൊന്ന് 
തലയുയർത്തുമ്പോലെ

ഇടത്തോട്ടിൻഡിക്കേറ്റർ
തെളിച്ചൊരോട്ടോറിക്ഷ
പൊടുന്നനെ മുന്നിൽ
വലത്തോട്ടൊടിക്കുമ്പോലെ

അകത്തുള്ളതു വേറെ
ഉള്ളിലിരിപ്പുകൾ വേറെ
പോകും വഴികളും വേറെ
ഇടക്കു ഞെട്ടിക്കും ചിലർ !

 

Wednesday, February 3, 2021

തകരച്ചെണ്ട / കല്പറ്റ നാരായണൻ

ദാവീദ്
എന്റെയടുത്ത് വന്നിരുന്നു
ബാത് ഷേബ
അതാ മതിലിനപ്പുറത്ത് നിന്ന് അങ്ങയെ വിളിക്കുന്നു,
പോയിട്ട് പിന്നെ വരൂ
ദാവീദ് പോയില്ല.
വിളിച്ച് വിളിച്ച് തൊണ്ട പാെട്ടട്ടെ
അന്വേഷിച്ചന്വേഷിച്ച്
അന്വേഷണങ്ങള്‍ ഉണങ്ങിപ്പോകട്ടെ
അയാള്‍ തന്നെ എന്നിലേക്ക്
ചേര്‍ത്തു കൊണ്ടിരുന്നു.

അലക്‌സാണ്ടര്‍
എന്റെയടുത്തു വരാന്‍
സമയം കണ്ടിരുന്നു.
വെറും മുപ്പത്തേഴ് കൊല്ലത്തെ
തിരക്കേറിയ ജീവിതം
ഓരോ നിമിഷത്തിന്റേയും ദൈര്‍ഘ്യം
ദിവസത്തോളമാക്കി.
നിനക്കൊപ്പം കഴിയുമ്പോള്‍
യുഗങ്ങള്‍ക്കൊപ്പം കഴിയുമ്പോലെ .
എന്നെ മോചിപ്പിക്കൂ,
സമയം എന്നോടിരന്നുകൊണ്ടിരുന്നു.

സിദ്ധാര്‍ത്ഥനെ
പിന്തിരിപ്പിക്കാന്‍
എന്നെയാണയച്ചത്.
അതുവരെയാരും
പാേകാത്ത വഴിയിലൂടെ
തനിച്ച് പോകുകയായിരുന്നു അയാള്‍.
എനിക്കയാളോട് അനുകമ്പ താേന്നി
ഒച്ചയുയര്‍ത്തി വിളിക്കാതെ
ശരീരം കൊണ്ട് വിളിക്കാതെ
ഞാന്‍ മടങ്ങി.
അന്ന് ഞാന്‍ തനിച്ച് കിടന്നു.
പുറത്ത് നിലാവുണ്ടെന്ന്
അന്നാണ് ഞാന്‍ കണ്ടത്.

അവസാനത്തെ രാജാവും
എന്റെയടുത്ത് വന്നിരുന്നു.
അയാള്‍ തിരിച്ചു പോകും വരെ
രാജ്യം അക്ഷമമായി.
ഒച്ചയും ബഹളവും.
കിടക്കയില്‍ നിന്ന് തലയുയര്‍ത്തി
ഞാന്‍ ചോദിച്ചു; എന്താണ്‌കോലാഹലം
എന്റെ രതിയുടെ ചിട്ടവട്ടങ്ങളാണ്
അയാള്‍ എന്നിലേക്ക് താണു.
 
നിറ കൈകളുമായി
ഇന്നു വന്നയാള്‍
എന്റെ മുഖം കയ്യിലെടുത്ത്
എന്നോട് പറഞ്ഞു.
മുമ്പ് വന്നവരാരും നിനക്കായി
എന്നോളം ത്യജിച്ചില്ല.
കേള്‍ക്കുന്നില്ലേ
കര്‍ണ്ണശൂലങ്ങളായ നിലവിളികള്‍
വാവിട്ട് കരയുകയാണ്
തെരുവുകള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍
കിടന്നിടത്തു നിന്ന്
ജാലകം ഞാന്‍ ചേര്‍ത്തടച്ചു.
എനിക്ക് ത്രാണിയില്ല
ഇത്രയും സുഖം താങ്ങുവാന്‍.

ഒരിക്കല്‍
നിന്റെ പിതാവ്
എന്റെയടുത്ത് വന്നിരുന്നു.
കൂടെയുണ്ടായിരുന്ന
നിനക്കൊന്നും മനസ്സിലാവില്ലെന്ന്
ഞങ്ങള്‍ ധരിച്ചു.
അന്നാണ്
മൂന്നു വയസ്സിന്റെമാത്രം വലുപ്പമുള്ള നീ
ചീറിക്കരഞ്ഞ്
രാജ്യത്തെ ചില്ലുവാതിലുകളാെക്കെ
പൊട്ടിച്ചത്.
എനിക്ക് നിന്നോട്
മാപ്പു പറയണമെന്നുണ്ടായിരുന്നു.
എല്ലാറ്റിനും.