Monday, September 5, 2022

അവസാനത്തെ യുദ്ധത്തിലായിരുന്നുഎൻ്റെ കാട്ടുമരുന്ന് തീർന്നത് /സുകുമാരന്‍ ചാലിഗദ്ധ



എൻ്റെ മക്കൾ 
വീട്ടിലെ പാത്രങ്ങൾക്ക്
സ്വന്തമായി  പേരിട്ടു വെച്ചിട്ടുണ്ട് .

അവർ  അവരുടെ പാത്രങ്ങളെ
ഇങ്ങനെയാണ് വിളിക്കുന്നത് .
പൻ്റി
നെവെഞ്ചി
ചൊപ്പു.

രാവിലെയും ഉച്ചയ്ക്കും  രാത്രിയും
സ്വന്തമായ പാത്രങ്ങളെ
അടുക്കളയിൽ നിരത്തിവെച്ചിട്ട് 
മൂത്തത് കല്യാണി  ഇങ്ങനെ വിളിക്കും.

പന്നി വായോ വായോ വായോ കാട്ടുപന്നി 
കാട്ടുടുമ്പാമാൻ കാട്ടുകോഴീ എന്ന് .

രണ്ടാമൻ പ്രയാഗ് പാത്രമെടുത്ത് 
ഇങ്ങനെ വിളിക്കും 
മീന് വായോ വായോ വായോ 
നെവെഞ്ചി വായോ കക്ക കാടിറങ്ങീ
പുഴയിറങ്ങി വായോ വായോ എന്ന് .

മൂന്നാമത് കബനി ഇങ്ങനെ വിളിക്കും.
കാക്ക ചുറുളി കാട്ടുചപ്പ് ചേന
നാട്ടുചപ്പ് മുരിങ്ങ ചിരേ ചീരേ കാരേ കാരേ
ഇറങ്ങിവായോ  വായോ വായോ വായോ എന്ന് .

എൻ്റെ ഭാര്യ കലമെടുത്ത് 
അടുപ്പിൽ വെച്ചിട്ട്
റേഷൻ വായോ വായോ വായോ
ഉള്ളി തക്കാ കിഴങ്ങിനരചേരാൻ
പച്ചമുളകിനെരിയെരിവും ചേരാൻ
നാളെ ചേട്ടൻ പണിക്കു വിളിക്കണേയെന്ന് .

എൻ്റെ സ്വന്തമായ നാല് പാത്രത്തിലേക്ക്
അച്ഛനായ ഞാൻ വിളിക്കും .
എന്താ ഞാൻ വിളിക്കേണ്ടത് ?
എനിക്കറിയില്ല . ശരി നോക്കട്ടെ കേട്ടോ?
ഒരുകിലോ കോഴീ കോഴീ കോഴി
നാളെ തരാം പറ്റ് പറ്റുമെങ്കിൽ വെട്ടി 
രണ്ടു കരൾ കൂട്ടി നാട്ടുപന്നീ കാട്ടിൽ 
സ്വപ്നം മാത്രം ചേട്ടാ 
വെട്ടിക്കോ കോ കോ കോ
തൂക്കിക്കോ കോ കോ കോ എന്ന് .
ഞാനിതല്ലാതെ എന്തു പറയാൻ .

ഒരുകിലോ കോഴി
മസാല 100 ഗ്രാം
തക്കാളി കാൽകിലോ
ഉള്ളി അരകിലോ
മുളക് 100 ഗ്രാം
കിഴങ്ങ് അര കിലോ
മതിമതി തൂക്കം 55
ആരോഗ്യം 45
പ്രതിരോധം  35
ചിരി 25 .

ഭാര്യയും മക്കളും വീണ്ടും വീണ്ടും
എന്നോട് ഒരോരോ ചോദ്യം ചോദിച്ചു ?

ഞാൻ കാന്താരിയരച്ച്
വീണ്ടും സമരത്തിനിറങ്ങി.

കുട്ടികൾ എന്നെ നോക്കികൊണ്ട്
അപ്പാ മീമി
അപ്പാ കീക്കി.
ഞാൻ കീശയമർത്തി നോക്കി 
കീശ കരഞ്ഞില്ല ചിരിച്ചില്ല .
കാട്ടുമാനിൻ്റെ ഒച്ചകളും
കാട്ടുപന്നിയുടെ മുരയലും
എൻ്റെ കുട്ടികളെ കൊതിപ്പിക്കുകയാണ് .

ആ പച്ചയായിരുന്നു എൻ്റെ പച്ച .
പക്ഷേ !
അവസാനത്തെ യുദ്ധത്തിലായിരുന്നു
എൻ്റെ കാട്ടുമരുന്ന് തീർന്നത് .


No comments:

Post a Comment