Thursday, March 31, 2016

അടുക്കള / ആര്‍.സംഗീത


വിയര്‍ത്ത് ചടച്ച്‌
വല്ലാതെ മുഷിഞ്ഞു
ആത്മാവോളം കരിപുരണ്ട്
ഉള്‍വലിഞ്ഞൊരു നില്‍പ്പുണ്ട്... !
നോവ്‌ മഴകള്‍
നനച്ച വിറകുകള്‍
ഊതിയൂതി
കണ്ണ് കലങ്ങുമ്പോള്‍
വല്ലാതൊന്നു നെടുവീര്‍പ്പിടാറുണ്ട്.
ഓരോ രാത്രിയും
വെന്തു നീറുന്ന
പൊള്ളല്‍ പാടുകളിലേക്ക്
ചുരുങ്ങിച്ചുരുങ്ങി
ഇല്ലാതാവുമ്പോള്‍
ചത്ത്‌ കളഞ്ഞാലോന്ന്,
ആലോചിക്കാറുണ്ട്... !

ഓര്‍മ്മകളുടെ
ഉളുമ്പ് മണമുള്ള
വഴുവഴുക്കലുകളെ
തേച്ചു മെഴക്കിയെടുക്കാന്‍
പണ്ടേ ശീലിച്ച് കഴിഞ്ഞു.
നുറുക്കി വച്ചവ..
അരച്ച് ചേര്‍ത്തവ..
പാതി വെന്തവ..
കൂടിയും കുറഞ്ഞും പോയവ
മുറുമുറുക്കലുകളുടെ
തീന്‍ മേശയിലേക്ക്‌
പാകപ്പെടാന്‍
പഠിച്ചു കഴിഞ്ഞു
എങ്കിലും
ഇടയ്ക്ക് പൊന്തുന്ന
രുചി മണങ്ങളിലേക്ക്
കൊതിയോടെ
വെള്ളമൂറിക്കുന്നുണ്ട്
നാണമില്ലാത്ത
ഒരു ജീവിതം....
ചിതറിത്തെറിച്ച
ഓരോ വെളുപ്പാന്‍കാലത്തെയും
തൂത്ത് കൂട്ടുമ്പോള്‍
ഉണര്ച്ചകളിലേക്ക്
തിളപ്പിച്ചൂതിയാറ്റി
ആരോ
മൊത്തിക്കുടിക്കുന്നുണ്ട്‌
എന്നെ.!
----------------------------------

Wednesday, March 30, 2016

വൃത്തം / പി . എൻ . ഗോപികൃഷ്ണൻ



എന്‍റെ കാലുകള്‍
നിങ്ങളുടേതുപോലെത്തന്നെ.
മുന്നോട്ടു ചൂണ്ടുന്ന വിരലുകള്‍.
ഉറപ്പുള്ള ഉപ്പുറ്റി.

ശ്വസിക്കാനുള്ള വായു
എന്റെ മുന്നില്‍ത്തന്നെ.തീറ്റയും.
കണ്ണുകള്‍ വഴികാട്ടുന്നതും
മുന്നോട്ട്.
എന്നിട്ടും
നടന്നു നടന്ന്
ഞാനുണ്ടാക്കിയ പാതകള്‍
എങ്ങനെ വട്ടത്തിലായി?

തെറ്റിദ്ധരിക്കരുത്.
ഞാനല്ല
ഭൂമിയെ ഉരുട്ടിയെടുത്തത്.
സൂര്യനുചുറ്റും കറക്കിവിട്ടത്.
റിങ്ങ് റോഡ് കേന്ദ്രമാക്കി
ഈ പട്ടണത്തെ പണിതുയര്‍ത്തിയത്.
ഒരു കണ്ടുപിടിത്തവും എന്റേതല്ല.
ഒരു നിര്‍മ്മിതിയും.
ഞാന്‍ പോലും.

പാദങ്ങള്‍ക്കു മുകളിലെ
പാവാടയുടെ വട്ടം എന്റേതല്ല.
ഉപ്പുറ്റിയ്ക്കു മീതേ
പാദസരത്തിന്റെ വൃത്തവും.
വളയുടെ മാലയുടെ
ചുരിദാര്‍ കഴുത്തിന്റെ
വലയങ്ങളും എന്റേതല്ല.

കറിക്കരിഞ്ഞു തരുമ്പോള്‍
ചായയിടുമ്പോള്‍
സ്വന്തം അടിവസ്ത്രം
ഇട്യ്ക്ക് കഴുകിയിടുന്നതു കാണൂമ്പോള്‍
ഞാന്‍
അവനോട് പറയാറുണ്ട്
:എന്റെ വലയങ്ങളീലൂടെയാണ്
നീയിപ്പോള്‍ കടന്നുപോകുന്നത്.
എന്നാല്‍
അവന്‍ വലിക്കുന്നത് വലിച്ചാലും
കുടിക്കുന്നത് കുടിച്ചാലും
അവന്റെ രേഖയില്‍ ഞാന്‍ തൊട്ടു
എന്നൊരിക്കലും പറഞ്ഞുകേട്ടിട്ടില്ല.
സ്വയം തോന്നിയതുമില്ല

വിഷുപ്പടക്കത്തിന്റെ ഒച്ചയില്‍ ഞെട്ടി
എന്നെന്നേയ്ക്കുമായി വീടു വിട്ടെന്നു വിചാരിച്ച നായെ
ഒരിക്കല്‍ ഞാന്‍
വഴിയില്‍ കണ്ടെത്തി.
ടൈഗര്‍,ടൈഗര്‍ എന്നു
വിളിച്ചു.

‘മിണ്ടാതിരി’
അവന്‍ പറഞ്ഞു.
ടൈഗറാണെങ്കില്‍
ഇതിനകം തിരിച്ചു വന്നേനെ.

അവനറിയില്ല.
ഒരു വൃത്തം പൂര്‍ത്തിയാക്കാന്‍
അല്പം പുറകോട്ടു പോണം.
ഇത്തിരി പഴമ രുചിക്കണം.

നായായാലും പുരുഷനായാലും.
---------------------------------------

പച്ചയിരുട്ടും തണുപ്പും / സ്റ്റാലിന



എന്നുമെന്ന പോലെയിന്നും
ചുവന്ന ബസ്സിന്നോരത്ത്
ചുട്ടുപൊള്ളിയിരിക്കുന്നു
ഇനിയൊരു വളവ്
കഴിഞ്ഞാലൊരിളം
തണുപ്പ്
വന്നുമൂടും
വയസ്സിമരത്തിൻ
മുടിയിൽ
മുഖംതുടച്ചാകാശം
ഒന്നു നിശ്വസിയ്ക്കും

മരത്തിൻ മടിയിലും
വേരുകളിലും
ഒളിച്ചിരുപ്പാണിരുട്ടും
തണുപ്പും.

തണലിനപ്പുറം
വരണ്ട മണ്ണിൻ
വേദനകൾ
വിറ്റുവീർക്കുന്ന
വിണ്മതിലുകൾ
വെളുക്കെ ചിരിയ്ക്കുന്നുണ്ട്
വടങ്ങളും
വാരിക്കുഴികളും
വട്ടമിടുന്നുണ്ട്
മരച്ചുവട്ടിലും-

പേടിച്ചിരുപ്പാണ്
പാവങ്ങൾ.

ഇടം നെഞ്ചിലേയ്ക്ക്
വിളിച്ചിരുത്തി
വാക്കുകളിലൊളിപ്പിച്ചു
കടത്തുന്നു
ഞാനവരെ
മരിയ്ക്കും മുമ്പേ
മടിയിൽ പൊഴിച്ചിട്ട
വിത്തുകൾക്കൊപ്പം

കടും നിറങ്ങൾ
ഉരുകിയൊലിയ്ക്കുന്ന
നഗരമധ്യത്തിൽനിന്നും
ഒളിച്ചോടുന്ന
ഒറ്റമുറിയിൽ
ഉറുമ്പിൻചുവടുകൾ കൂടി
കേൾക്കാവുന്നത്ര
നിശ്ശബ്ദതയിൽ,
കറുത്തമണ്ണിൽ
കിടത്തിയുറക്കുന്നു
ഞാനവരെ

കൊടും പകലുകൾ
കാർന്ന കണ്ണുകൾ
കടഞ്ഞിരിയ്ക്കുമ്പോൾ
കുഞ്ഞിളംകാറ്റാകുവാൻ
കൈകൾ ചേർത്ത്
കൂടെയുണ്ടെന്ന്
കവിതയാകുവാൻ.
-----------------------

ചായ / കുരീപ്പുഴ ശ്രീകുമാർ


ചായയുണ്ടാക്കാൻ പഞ്ചസാരയില്ല
നല്ലത്.പ്രമേഹം വരില്ലല്ലോ

പാലുമില്ല
വളരെ നല്ലത്
കൊഴുപ്പു വർദ്ധിക്കില്ലല്ലോ
തേയിലയുമില്ല
വളരെ വളരെ നല്ലത്
ലഹരിപദാർത്ഥങ്ങൾ പാടില്ല.
വെള്ളവുമില്ല
വളരെ വളരെ വളരെ നല്ലത്
മഞ്ഞപ്പിത്തവും കോളറയും വരില്ലല്ലോ
അപ്പോൾ ചായ?
എന്തതിശയമേ സങ്കൽപച്ചായ
എത്ര മനോഹരമേ..
------------------------------------------

ചിത്രകാരീ , നിന്റെയൊരാട്ടിൻ കുട്ടി / കുഴൂർ വിൽസണ്‍



വേറെ വഴിയില്ലാത്തതുകൊണ്ടും
അത്രയ്ക്ക് അത്യാവശ്യമായതിനാലും
ചിത്രകാരീ,
നീ
പച്ചപ്ലാവിലയും
തവിട് കലക്കിയ കാടിയും
കൊടുത്ത് കൊഴുപ്പിച്ച
എട്ടാട്ടിൻകുട്ടികളിൽ ഒന്നിനെ
ഞാനെടുക്കുന്നു
കൊണ്ട് പോകുന്നു
അങ്ങാടിച്ചന്തയിൽ
ഞാനതിനെ വിൽക്കും
ഒട്ടും നേരം കളയാതെ
കാര്യം നടത്തും

നീ പച്ചയിലും തവിട്ടിലും
ചാലിച്ച് ചാലിച്ച്
ഓമനിച്ചോമനിച്ച്
കൊഞ്ചിച്ച് കൊഞ്ചിച്ച്
കൊഴുപ്പിച്ച ആ
ആട്ടിൻ കുട്ടിയെ
അറവുകാർക്ക് മാത്രം
കൈമാറില്ല
എന്ന
ഉറപ്പിൽ

ചിത്രകാരീ,
നീ സങ്കടപ്പെടരുത്
നിന്റെ ക്യാൻവ്യാസിലെ
കടലിൽ
സൂര്യൻ താഴുമ്പോൾ
സന്ധ്യയങ്ങനെ
കുങ്കുമത്തിൽ കലരുമ്പോൾ
പച്ചപ്പാടത്ത്
മേയാൻ പോയ
എന്റെ തങ്കക്കുടങ്ങളേയെന്ന്
നീട്ടിവിളിച്ച്
നീയോടിയോടി വരുന്നത്
കേൾക്കാമെനിക്ക്
കൂട്ടത്തിൽ കുറുമ്പനായവന്റെ
നെറ്റിയിൽ തൊടാൻ
കുറുക്കിയ ചായത്തിൽ
കണ്ണീരു കലരുന്നത്
കാണാമെനിക്ക്

ചിത്രകാരീ,
വേറെ വഴിയില്ലാത്തതുകൊണ്ടാണു
അത്രയ്ക്ക്
അത്യാവശ്യമുള്ളതുകൊണ്ടാണു

എനിക്ക് വേണമെങ്കിൽ
പത്തര സെന്റിൽ
നീ വരഞ്ഞ ആ
രണ്ട് നില മാളികയിൽ
കയറാമായിരുന്നു
അതിന്റെയുള്ളിലെ
രഹസ്യ അറകളിലെ
നീ പോലും കാണാത്ത
പണ്ടങ്ങൾ
മോഷ്ടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
അതിസുന്ദരിയും
മദഭരിതയുമായ
മുക്കുത്തിയിട്ട
രാജകുമാരിയുടെ
അരഞ്ഞാണം
അടിച്ചെടുക്കാമായിരുന്നു
ഉമ്മ കൊടുത്തവളെ
മയക്കിക്കിടത്തി
അന്തപുരം
കൊള്ളയടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
കരിനാഗങ്ങൾ
കാവൽ നിൽക്കുന്ന
കാവിനുള്ളിൽ കയറി
ആ മാണിക്യവുമെടുത്ത്
നാട് വിടാമായിരുന്നു

അല്ലെങ്കിൽ
നീ വരഞ്ഞ കിളികളെ
വെടിവച്ച് പിടിച്ച്
ചുട്ടു വിൽക്കാമായിരുന്നു
നീ വളർത്തിയ
മഹാഗണികൾ
വെട്ടി വിൽക്കാമായിരുന്നു
നിന്റെ  കണ്ണനെ
കണ്ണുകുത്തിപ്പൊട്ടിച്ച്
പിച്ചയ്ക്കിരുത്തി
പണക്കാരനാകാമായിരുന്നു
അവന്റെ ഗോപികമാരെ
അടിമകളാക്കി
ചുവന്ന തെരുവുകൾക്ക്
കൈമാറാമായിരുന്നു

ചിത്രകാരീ,
ഇതൊന്നുമല്ല
നിന്റെ  എട്ടാട്ടിൻകുട്ടികളിൽ
ഒന്നിനെ ഞാനെടുക്കുന്നു
നല്ല വിലയ്ക്ക്
വിൽക്കുന്നു
നിന്ന നിൽപ്പിൽ
കാര്യം നടത്തുന്നു

ഇപ്പോൾ
ആൾത്താമസമില്ലാത്ത
എന്റെ തലയിൽ
പുതിയ വാടകക്കാർ വന്നാൽ
അവർ
തരക്കേടില്ലാത്ത
മുൻകൂർ പണം തന്നാൽ
ചിത്രകാരീ,
തീർച്ചയായും
എന്ത് വിലകൊടുത്തും
ഞാൻ നിന്റെ
ആട്ടിൻ കുട്ടിയെ
തിരിച്ച് പിടിക്കും

നിന്റെ
ചിത്രത്തിൽ
കൊണ്ട് വന്നു കെട്ടും
അപ്പോൾ
അപ്പോൾ
നീയതിനെ
മറന്നു പോയെന്ന്
പറയരുത്

പച്ചപ്ലാവിലകൾ
തീർന്ന് പോയെന്ന്
പറയരുത് .
-------------------------

പുഞ്ചനടുവിൽ കൈത പൂത്തുമണത്ത പാട്ടുകൾ / സുധീർ രാജ്


അണ്ണൻ
ഭജനയായ ഭജനയ്ക്കെല്ലാം
കരിമ്പായലു പോലത്തെ മുടിയിൽ
ചെളികൊണ്ടു പീലി കുത്തിയ
കറുത്ത ചെറുക്കന്റെ പാട്ട് പാടും .

പിന്നണ്ണൻ
കരുത്തു തുടുത്ത്
കരിമഷിക്കണ്ണ് കൊണ്ടു തൈവാഴ കുലപ്പിക്കും
കറുത്ത പെണ്ണിന്റെ പാട്ട് പാടും .

ഗഞ്ചറ പെരുക്കിപ്പെരുക്കി
തിറയാടും കറമ്പി കലിക്കും
പെരുന്താളം തുടിയിടും .

പാതിരാവാടിയാടിയുലഞ്ഞു കളിച്ചു കുഴഞ്ഞു
നിലാപ്പായയിൽ മഞ്ഞളും ചന്ദനവും തെറ്റിപ്പൂവും
പുരണ്ടു വീഴും വരെയണ്ണന്റെ കുരല് പൂക്കും .

ഭജന കഴിഞ്ഞണ്ണന്റെയൊരു വരവുണ്ട് .
നാലു കാലിലാടിയാടി
മാടൻ തോടിന്റെ വരമ്പത്തൂടെ
തിത്തിത്തൈ ത്രിമൃതത്തൈ..
അണ്ണന്റെയൊരു പാട്ടുണ്ട് ..
"ഇരുട്ടു കുടുക്ക പൊട്ടിച്ചേ
പൊന്നുമണി മുത്തെടുത്തെറിഞ്ഞേ
താഴെ വീഴാണ്ട് മേലോട്ട് പോയേ
മാനത്തപ്പിടി മിന്നാമിനുങ്ങു തെളിഞ്ഞേ "

അപ്പഴേ
ഒരിയ്ക്കലേ
വരമ്പിന്റെ നടുക്കേ
ഈരേഴത്തോർത്തുടുത്ത്
കറുത്തനെറ്റിയിൽ നിലാവിന്റെ
വെള്ളച്ചുട്ടി കുത്തിയ ചെറുക്കൻ .

മാടനും മറുതയും കൂമനും
കൂരാപ്പു കുത്തുന്ന പാതിരായെക്കെങ്ങോട്ടു
പോണെന്റെ ചെക്കാ .
അണ്ണനുള്ളീന്നൊരു വിളിയങ്ങു പൊങ്ങി ....
മുണ്ടിന്റെ കോന്തലെക്കെട്ടിയ
ഗഞ്ചറയെടുത്തു
വലം കയ്യുലച്ചൊന്നു പെരുക്കി
പുഞ്ച വെള്ളമിങ്ങനെ മേലോട്ട് പൊങ്ങി .
ഇരുട്ടായിരുട്ടെല്ലാം കട്ടപിടിച്ച
കറുത്തവാവുപോലൊരു പാമ്പ് പത്തിനിവർത്തി
ചെറുക്കനീരേഴത്തോർത്തു തറ്റുടുത്ത്‌
പാമ്പിന്റെ നിറുകേലും കേറി .
അണ്ണനോ,
ഇടന്തല വലന്തല കൊട്ടിപ്പെരുക്കി .

കള്ള് കാഞ്ഞ തൊണ്ടയിൽ
കാറ്റു ചിന്നം വിളിച്ചേ
തോട്ടുവക്കിലെയീറ്റ മുഴുവൻ
കുഴലു വിളിച്ചേ
പാത്ത് പാത്തുനിന്ന കുളക്കോഴിയെല്ലാം
കൊമ്പു വിളിച്ചേ .
മുടിയുലച്ചുറയും കറുത്ത കിടാത്തി
മാനത്തു തിറയാട്ടം പൊലിച്ചേ
എന്റെ പെണ്ണേ എന്റെ പെണ്ണേന്നു വിളിച്ച്
ചെറുക്കനാടിത്തിമിർത്തേ.

ആടിയാടിപ്പെണ്ണ് വിയർത്തേ
ആടിയാടി ചെക്കൻ വിയർത്തേ
ഒരുതുള്ളിയിരുതുള്ളി പലതുള്ളിയിങ്ങനെ
മണ്ണിലാർപ്പു വിളിച്ചേ .

പൊന്നമ്മച്ചിയേ
ഭദ്രകാളീന്ന് വിളിച്ചണ്ണൻ
ഗഞ്ചറയിലറഞ്ഞേ..
പെരുവിരലു തൊട്ടടിമുടി പെരുത്തണ്ണൻ
ഒന്നല്ല രണ്ടല്ലിരുപതു കയ്യു കൊണ്ടു
ഗഞ്ചറയിലാദിഭൂത ,ഭൂമി. പാതാള -
മച്ഛനമ്മയപ്പൂപ്പന്മാരുടെ ചെത്തമെല്ലാം
പുഞ്ചേ വിതച്ചേ ...

പുഞ്ച നടുവിലൊറ്റത്തുരുത്തിലൊറ്റ മാടത്തിലെ
പൊട്ടക്കണ്ണി നാണി മാത്രമണ്ണന്റെ ഗഞ്ചറ കേട്ടേ..
ഒരൊറ്റ മിന്നലിൽ കണ്ണ് കാണാത്തവളൊരു നോക്ക് കണ്ടേ
നാടായ നാട് മുഴുവൻ കൈത പൂത്തു മണത്തേ ..

പൊന്നമ്മച്ചീ ..പിന്നണ്ണനെയാരും കണ്ടിട്ടില്ല
കർക്കിടക മഴയത്തണ്ണന്റെ ഗഞ്ചറ
മാടൻ തോടിന്റെ വരമ്പേ മുഴങ്ങും
പാതിരാത്രിക്ക്‌ കൈത പൂത്തു മണക്കും ..
വെള്ളത്തിലെല്ലാം വേർപ്പു മണക്കും ....
ഗഞ്ചറ പൊട്ടി മടപൊട്ടി തോടു പൊട്ടി
ആറു കുരവയിട്ടു പടിഞ്ഞാട്ടു പായും .
----------------------------------------------------

Tuesday, March 29, 2016

ഒരു നാലുവരി കവിത / റീമ അജോയ്‌


ക്ഷമിക്കണം,
ആദ്യത്തെ വരിക്ക്
മറ്റുള്ളവയെ അപേക്ഷിച്ച്
നീളമല്‍പ്പം കൂടുതലാണ്.
അതിൽ,
ഒറ്റപ്പെട്ടയൊരു കുന്നിൽമേൽ
ഒറ്റയ്ക്ക് നിന്ന്
നിന്റെ പേര്
നീട്ടി വിളിക്കയാണ് ഞാൻ,
നീയപ്പോൾ ഏതോ നാട്ടിലിരുന്നു
കാറ്റിനെ കേൾക്കുകയും
ഇലയോടൊപ്പം അനങ്ങുകയുമാണ്,
എന്റെ വിളി
നിന്റെ കാതിൽ എത്തിയാൽ ,
കാറ്റ് മൂളൽ നിർത്തുകയും
ഇല അനക്കം നിർത്തുകയും ചെയ്തേക്കാം,
നീ പക്ഷേ അനങ്ങി കൊണ്ടേയിരിക്കണം,
എന്റെ വിളിയ്ക്ക്-
കനം വെച്ചു തുടങ്ങുമ്പോൾ
നീയനക്കം നിർത്തി
ഈ വരിയിൽ നിന്നിറങ്ങി
കുന്നിൻമുകളിലേക്കെത്തണം,
രണ്ടാമത്തെ വരിയിൽ
ഞാനാ കാറ്റിന്റെ കയ്യും കോർത്ത്‌
ഇലയ്ക്കൊപ്പം പറന്നു തുടങ്ങാം.
കാറ്റുമില്ല ഇലയുമില്ല,
കടൽ കണ്ടു
തിരയെണ്ണി നീ തിന്നുന്ന
കപ്പലണ്ടി തോലുകൾ
മാത്രമുള്ള മൂന്നാമത്തെ വരി,
അവിടെയ്ക്കെന്റെ വിളി
ഒരൊറ്റ തിരയുടെ തടവലായി
കടന്നു വരട്ടെ
പിടുത്തം കൊടുക്കാതെ
കരയിലേക്ക് ഓടി കയറുന്ന
കുട്ടിയെ പോലെ നീ
നാലാമത്തെ വരിയിലേക്ക് ഓടി കേറണം ,
അവിടെ നിങ്ങൾ നോക്കി നിൽക്കേ
കാറ്റും ഇലയും കടലുമില്ലാതെ
"എന്റെയാ വിളി"
അവസാനത്തെ വരിയിലെ ഒടുക്കത്തെ ട്വിസ്റ്റിൽ
മരിച്ചു വിറങ്ങലിച്ചു കിടക്കും.
ഒരു കവിതയും സന്തോഷകരമായി
അവസാനിക്കരുതെന്ന്
ഞങ്ങളപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടേയിരിക്കും ...
-------------------------------------------------------

Sunday, March 27, 2016

ഏകാന്തത ഉണ്ടാവുന്നത് / ഹരിത ഉണ്ണിത്താൻ


നിലാവ് പെയ്തിറങ്ങും
അജ്ഞാത രാത്രിയിലാണ്
ആകാശ മൌനങ്ങളെ തിരയെടുത്തത് ;
നിഴലുകളായ്പ്പോയ
മണൽ ശില്പങ്ങൾ ;
നുര വീണു കുഴഞ്ഞു പോയ
മറവി ;
പിൻ കാലിൽ നടക്കും
സ്വപ്നങ്ങൾ
കടൽ കാക്കകൾ കൊത്തിവലിക്കും
സായന്തനത്തിന്റെ നിലവിളി;
പകലിന്റെ ചോര വീണു
ചുവന്നു പോയ മേഘങ്ങൾ.
കവിതയെഴുതിയിട്ടു പേന-
യൊടിച്ചു കളയാനേതു കവിയ്ക്കാവും?
------------------------------------------

ഒരു ഫാസിസ്റ്റ് മൌനം / ഹരിത ഉണ്ണിത്താൻ


അത്താഴമുണ്ണാൻ
ഇരുന്നപ്പോഴാണ്
വായ അപഹരിക്കപ്പെട്ടതു പോലും
തിരിച്ചറിയുന്നത് ;
പാട്ടു തുടങ്ങിയപ്പോൾ കാതും .
എന്റെ വർണ്ണത്തിലും ഗന്ധത്തിലും
കള്ളൻ കയറി ,
ബഹുമാനപ്പെട്ടവരേ, എന്ന് പറയാനായ്
തട്ടിൽ കയറിയപ്പോഴേക്കും
നാവ് കടലെടുത്തു പോയ്‌ ;
ചിരിച്ചു തലതല്ലിച്ചത്ത
ഒരു കോമാളിയാണ് നട്ടെല്ല് .
ഞാൻ ഞാനേ അല്ലാത്തതിനാൽ
ഇതിനൊക്കെ ഞാൻ എന്തു വേണം .

-----------------------------------------

ചാവ് / പ്രകാശന്‍ മടിക്കൈ


ഉറക്കത്തിന്റെ ലഹരിയിൽനിന്നും
കുലുക്കിയുണർത്തപ്പെട്ട നേരം
ഏതൊരാളും മരിച്ചവരാണ്‌.
ഇതാ ജീവിതം
എഴുന്നേറ്റ് ഭക്ഷിക്കുവിൻ
എന്നു കേട്ടാൽ
കണ്ണടയും.
ഇതാ രാജ്യത്തിന്റെ പകുതി
ഇഷ്ടംപോലെ വാണോളൂ
എന്നു ക്ഷണിക്കപ്പെട്ടാൽ
മുഖം ചുളിയും.
യൗവനം എടുത്തോളൂ
എന്നു പുരു വിളിച്ചാലും
തല നരച്ച യയാതി
ലോകത്തെ ശപിക്കും.

---------------------------------

ഒരു പകൽ, ഒരു രാത്രി / രാമചന്ദ്രൻ വെട്ടിക്കാട്ട്


ജീവിതത്തിൽനിന്ന്
മായ്ച്ച് കളയാനൊരു പകലുണ്ട്
പെരുമഴത്തണുപ്പിൽ
ചുണ്ടോട് ചുണ്ട് ചൂട് പകർന്നൊരു പകലിനെ
മായ്ക്കുന്തോറും തെളിഞ്ഞുവരുന്നത്.

ജീവിതത്തിൽനിന്ന്
മായ്ച്ച് കളയാനൊരോർമ്മയുണ്ട്,
പ്രണയമെന്നെന്നെ
നുണകളിലൂടെ നടത്തിയൊരു
കാലത്തിന്റെയോർമ്മയെ
മറക്കുന്തോറും ഓർത്ത് പൊള്ളിക്കുന്നത്.
ജീവിതത്തിൽനിന്ന്
മായ്ച്ച് കളയാനൊരു രാത്രിയുണ്ട്,
കണ്ണടച്ചിരുട്ടാക്കിയാലും
ഇരുണ്ടുപോകാത്ത രാത്രിപോൽ
മരണംപോലെ വിശ്വസിച്ച് പോന്നത്.
ജീവിതത്തിൽനിന്ന് മായ്ച്ച്
കളയാനൊരു ജീവിതമുണ്ട്,
ജീവിതമാണെന്ന് തോന്നിപ്പിച്ച
നുണകളുടെ കാലത്തെ.
ജീവശ്വാസംപോലെ വിശ്വസിച്ച് പോന്നത്.
ജീവിതം നുണയാണെന്നറിഞ്ഞിട്ടും
മായ്ച്ചിട്ടും മായ്ച്ചിട്ടും മായല്ലേയെന്ന്
നുണഞ്ഞിറക്കിയ കുന്നോളം നുണകളിൽ
കൂടെച്ചേർത്തുപിടിക്കുന്നുണ്ട്
അന്നത്തെ പകലിനെ,
അന്നത്തെ രാത്രിയെ,
ചോർന്നൊലിക്കുന്ന നിഴലുകളെ.
----------------------------------------------

Tuesday, March 15, 2016

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ / ബൈജു മണിയങ്കാല


ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ
തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ
കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ
പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ
ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ
തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ
പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം
വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം
അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം
ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ
കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ
എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ
വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ
മഴയെന്ന് വിളിക്കപ്പെടാത്തയാൾ
ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ
അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ
തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ
അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ
പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ
കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം
പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ
ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ
പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ
വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ
അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ
കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ
കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ
തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ
കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ
കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ
ചുറ്റിയൊഴുകുന്ന പുഴകൾ
ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ
അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ
പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ
എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ
ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…
----------------------------------

ഒരു പുക കൂടി / കൽപ്പറ്റ നാരായണൻ



പോലീസ് വരുന്നുണ്ടോ
എന്നിടം വലം നോക്കി
വലിക്കണോ കളയണോ എന്നായ എന്നോട്
ഒച്ച താഴ്ത്തി ബീഡി പറഞ്ഞു:
എനിക്ക് വയ്യ ഇങ്ങനെ നാണംകെട്ട് കഴിയാന്‍.
നിങ്ങള്‍ക്കറിയുമോ
ഒരിക്കല്‍ ചങ്കൂറ്റത്തിന്റെ പ്രതിരൂപമായിരുന്നു ഞാന്‍.
കൂസലില്ലാതെ ജീവിച്ചവരുടെ ചുണ്ടില്‍
ഞാന്‍ ജ്വലിച്ചു.
നട്ടപ്പാതിരകളും കാട്ടിടകളും
എനിക്ക് ഹൃദിസ്ഥം.
എന്റെ വെളിച്ചത്തില്‍
ഒറ്റത്തടിപ്പാലങ്ങള്‍ തെളിഞ്ഞു.
അന്നൊക്കെ ലക്ഷ്യങ്ങളിലേക്ക്
അഞ്ചും എട്ടും ബീഡിയുടെ ദൂരം.
ചുമരെഴുതാനും
പോസ്റ്ററൊട്ടിക്കാനും
പാട്ടെഴുതാനും ഞാന്‍ കൂടി.
മാറ്റത്തിന് ഞാന്‍ കൂട്ടിരുന്നു.
കയ്യൂരിലും പുല്‍പ്പള്ളിയിലും
കൈപൊള്ളുന്നത് വരെ ഞാനെരിഞ്ഞു.
നാടകവേദികള്‍ക്ക് വേണ്ടി
ഫിലിംസൊസൈറ്റികള്‍ക്ക് വേണ്ടി
ഞാനുറക്കൊഴിച്ചു.
ഞാന്‍ പ്രവര്‍ത്തിക്കാത്ത പ്രസ്ഥാനങ്ങളില്ല.
തണുപ്പില്‍, ഇരുട്ടില്‍
ചെയ്യുന്ന പ്രവൃത്തിയുടെ ഗുരുതരമായ ഏകാന്തതയില്‍
ഞാനായിരുന്നു തുണ.
അന്ന്
എന്നെ ആഞ്ഞു വലിച്ച് ആണ്‍കുട്ടികള്‍
ആണുങ്ങളായി.
എന്നെ കട്ടു വലിച്ച് പെണ്‍കുട്ടികള്‍
പുലരും വരെ മുലകളുയര്‍ത്തിച്ചുമച്ച്
സാഹസികജീവിതം എളുതല്ലെന്ന് മനസ്സിലാക്കി.
എല്ലാ കുമാര്‍ഗങ്ങളിലും
ഞങ്ങള്‍ സഞ്ചരിച്ചു.
അക്കാലത്തെ തീവണ്ടികള്‍ പോലെ
ഉള്ളില്‍ തീയുള്ളവരുടെ പുകയായി
മുന്നില്‍നിന്ന് ഞാന്‍ നയിച്ചു.
പുകഞ്ഞ കൊള്ളിയായിരുന്നു ഞാന്‍
ഭാഗം ചോദിച്ച് മുണ്ട് മാടിക്കുത്തി മുറ്റത്തു നിന്ന
ചെറുപ്പക്കാരന്റെ കൈയില്‍ ഞാനിരുന്ന് പുകഞ്ഞു.
കൂലി കൂടുതല്‍ ചോദിക്കാന്‍
മടിക്കുത്തിലിരുന്ന് ഞാനുശിരു കൂട്ടി.
തീണ്ടലും തൊടീലും ഞാന്‍ പുകച്ചുകളഞ്ഞു.
ഒരു പുകകൂടിയെടുത്ത്
നടന്മാര്‍ വേദിയിലേക്ക്
സദസ്യര്‍ ഹാളിലേക്ക്
തൊഴിലാളികള്‍ തൊഴിലിലേക്ക് കയറി.
തല പുകഞ്ഞെടുത്ത തീരുമാനങ്ങളിലെല്ലാം ഞാനും കൂടി
തീ തരുമോ എന്ന് പില്‍ക്കാലം മുന്‍കാലത്തിനോട് ചോദിച്ചു.
കഴുകന്മാര്‍ കരള്‍ കൊത്തി വലിക്കുമ്പോഴും
ഒരു പുകയ്ക്കു കൂടി ഇരന്നവരുണ്ട്
നിങ്ങളിന്നനുഭവിക്കുന്നതിലൊക്കെ
കത്തിത്തീര്‍ന്ന ഞങ്ങളുണ്ട്.
നേരാണ്
ഞാനൊരു ദുശ്ശീലമാണ്.
എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്
ദുശ്ശീലത്തോളം ഉതകുന്ന മിത്രമുണ്ടോ?
നരകത്തിലല്ലാതെ
സ്വര്‍ഗത്തില്‍ മിത്രങ്ങള്‍ വേണമോ?
ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിക്ക്
പങ്കിട്ടെടുക്കാനാരുമില്ലാത്ത പാപഭാരത്തിന്
ഉറപ്പിന്
ഉറപ്പില്ലായ്മയ്ക്ക്
ഞാന്‍ കൂട്ടിരുന്നു,
ആടുന്ന പാലത്തില്‍ ഞാന്‍ കൂടെ നിന്നു.
എനിക്കറിയാം,
ഞാന്‍ നന്നല്ല
ആരോഗ്യത്തിന്
കുടുംബഭദ്രതയ്ക്ക്
ഭാവിഭദ്രതയ്ക്ക്.
സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്
ബീഡിക്ക് തീ കൊളുത്തുമ്പോള്‍
പക്ഷേ,
ആയുസ്സോ സുരക്ഷിതത്വമോ
ഓര്‍മ വരാത്ത ചിലരുണ്ടായിരുന്നു ഒരിക്കല്‍
അവരെന്നെ അവര്‍ പോയിടത്തൊക്കെ കൂട്ടി
എരിഞ്ഞുതീരുന്ന എന്നെ നോക്കി
അവരുന്മേഷത്തോടെ എരിഞ്ഞു.
കണ്ടില്ലേ
ഞാന്‍ മാത്രം കൂട്ടുണ്ടായിരുന്ന അരക്ഷിതരെ
വേട്ടയാടിയ നിയമം
ഇന്നെന്നെ വേട്ടയാടുന്നത്?
കണ്ടില്ലേ,
ബീഡിക്കമ്പനികള്‍ വര്‍ണക്കുടകള്‍ നിര്‍മിക്കുന്നത്?
കേള്‍ക്കുന്നില്ലേ,
'ഈ പുകച്ചു കളയുന്നതിന് ഭാഗ്യക്കുറി വാങ്ങിക്കൂടെ?'
-----------------------------------------------------------

മഷിത്തണ്ട് / ഉമാ രാജീവ്


വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും
ഒഴിവു തലേന്നും
മുടങ്ങാതെ കളിക്കാൻ
വേലിക്കോലു കവച്ചെത്തുന്നവൾ
അവളെക്കാത്തും കാക്കാതെയുമെന്നപോലെ
കാശിത്തുമ്പയ്ക്കും കനകാമ്പരപ്പടർപ്പിനും
വെള്ളം തേവി
പടിഞ്ഞാട്ടാണ് എന്നാൽ അങ്ങൊട്ടല്ലെന്നു
കണ്ണയക്കുന്ന
മറ്റൊരുവൾ

കടത്തിണ്ണയിൽ പറ്റുപുസ്തകവുമായുള്ള
കാത്തിരിപ്പിനും
പാ‍ൽ‌വീടിന്റെ തിണ്ണയിലെ തൂക്കുപാത്രത്തിനും
ശനിയഴ്ച ദൂരദർശൻ സിനിമകളുടെ
ഏഴരത്തീരലുകൾക്കും
അവരുടെ സാരിവെട്ടിത്തയ്ച്ച
പഞ്ഞിപ്പാവടകളുടെ
ഒരേനിറമായിരുന്നു
ഒന്നു മുട്ടറ്റവും
മറ്റൊന്നു മുട്ടുകവിഞ്ഞും
നെടുകെ വേർപ്പെടുത്ത്
പിന്നിക്കെട്ടലിൽ
ഒറ്റ നിററിബൺ
കരു മറഞ്ഞാൽ
വിഴുങ്ങുന്നത് ഒരേ പാമ്പ്
കയറുന്നത് ഒരേ കോണി
ഇരുട്ടിൽ പറയുന്ന സിനിമാ പേരിന്റെ
അവസാനം ഒരേ അക്ഷരം
ഇരുമ്പ് രുചിക്കുന്ന
പഞ്ചസാരത്തരികൾ ചിരണ്ടിയിട്ട്
കുടിച്ചു തീർത്ത മധുരവെള്ളത്തിനു
ഒരേ നീറ്റലിന്റെ അടി
പ്ലാവില ഞെട്ടു തപ്പലിൽ
ഒരേ പൊള്ളൽ ഒരേ തണുപ്പ്
ഏന്തിയൊന്നിച്ചു
കണ്ണാടി നോക്കിയാൽ
രണ്ടാൾക്കുമൊരേ പൊക്കം
ഉരുട്ടുന്ന ഉരുള
വായെരിക്കും മുളക്
പുതപ്പിനടിയിൽ
പൊങ്ങുന്ന ചിരി
പേടി മൂത്രിക്കും
പടിഞ്ഞാറേ മുറ്റത്ത്
പാതിരായ്ക്ക് നനഞ്ഞത്
വൃത്തം
എല്ലാമൊന്ന്
കണ്ടാ‍ലും കണ്ണു കൊളുത്താതെ നോക്കും
നെഞ്ചിലെ വീർപ്പും
അതിന്റെ കണ്ണിലെ
കറുപ്പുമൊന്ന്
എന്നാലും എന്നാലും
റക്സോണ സോപ്പ്
പതപിച്ച് പതപ്പിച്ച്
പരസ്പരം മറയും കുമിളകൾ
തീർത്ത ശനിയാ‍ാഴ്ച വൈകുന്നേരമാണ്
ശീമക്കൊന്നപ്പത്തൽ
തടയിട്ട
ഓവിന്നറ്റത്തെ
വെറ്റിലപ്പച്ച
ഒരാൾ ചേച്ചിയായി
എന്നു അടിവരയിട്ട
ചുവന്നമഷി കുടിച്ച്
തണ്ടൊടിഞ്ഞത്.
--------------------------------------

Sunday, March 13, 2016

ഒടുവിലത്തെ കളി / സെറീന


ദിവസങ്ങള്‍ക്കു  മുന്‍പുള്ള
വര്‍ത്തമാനപ്പത്രമായി
വായിക്കപ്പെടുന്നൊരു   പെണ്‍കുട്ടിയുണ്ട് ,
അവളുടെ താളുകളില്‍ ദിനവും മുഷിയുന്നുണ്ട്
കാലഹരണപ്പെട്ട കൌതുകങ്ങള്‍ ,
എന്നോ കാണാതായവര്‍
മഞ്ഞു മൂടിയ
പച്ചയില്ലാത്ത മരങ്ങള്‍
മറവിയടക്കിയ മരണങ്ങള്‍

കുനു കുനേ കീറി
പിന്നെയും അക്ഷരങ്ങള്‍ കൂട്ടി വെച്ച്
കീറിയ ചിത്രങ്ങള്‍ വീണ്ടും രൂപം ചേര്‍ത്ത്
കുട്ടിക്കാലത്തൊരു കളിയുണ്ട്,
പലതായി മുറിഞ്ഞ വരികള്‍
ആരാണാദ്യം ചേര്‍ത്ത് വായിക്കുക?
കീറിയടര്‍ന്ന ചിത്രം
ആരാണാദ്യം രൂപമാക്കുക ?
ഒരു കളിയിലും ജയിച്ചിട്ടില്ലാത്തവള്‍
ഇന്ന്, എല്ലാ ദിനാന്ത്യങ്ങളിലും
അടുക്കി വെയ്ക്കുന്ന മടക്കു നിവര്‍ത്താത്ത
പേജുകളിലിരുന്നു
പലതായി മുറിയാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്
ചില വരികള്‍ ..

അന്നന്നത്തെ മരണമായും വര്‍ത്തമാനമായും
വായിക്കപ്പെടുവാന്‍  ഇവളെയിനി
ഏതു പുലര്‍ച്ചെ, ആരുടെ
വാതില്‍പ്പുറത്തേക്ക് ,
ആരാണൊന്ന്  വീശിയെറിയുകയെന്നു
പരസ്പരം ചോദിക്കുന്നുണ്ട്,
വരികള്‍ക്കിടയിലെ നിശബ്ദതകള്‍

പക്ഷേ ,
മാഞ്ഞു പോയ ചിത്രങ്ങളെ
പുനര്‍ജീവിപ്പിക്കുന്ന കുട്ടിക്കാലത്തെ
വിരലുകള്‍ കൊണ്ട്
ഓരോ ചില്ലിലും ചിഹ്നങ്ങളിലും
ആയുധങ്ങള്‍ ഒളിപ്പിച്ചും
പല വിധത്തില്‍ അണി നിരത്തിയും
വാക്കുകളെ പരിശീലിപ്പിക്കുകയാണവള്‍
ആരും തൊട്ടു നോക്കിയിട്ടില്ലാത്ത
കറുത്ത  കുഞ്ഞുങ്ങളുടെ
ആ സൈന്യത്തോട് മാത്രം
അവള്‍ പറയുന്നുണ്ട് ,
എന്നു വായിച്ചാലും മുഷിയാത്തൊരു
കടും ചുവപ്പന്‍  തലക്കെട്ടാകുന്നത്
എങ്ങനെയെന്ന് !
------------------------------------------------

Friday, March 11, 2016

റിയലിസവും റിയാലിറ്റിയും / വയലാര്‍


താമര പൂക്കളും ഞാനുമൊന്നൊന്നിച്ചാണ്
താമസിയ്ക്കുന്നതീ നാട്ടില്‍
കന്നി നിലാവും ഇളം വെയിലും
വന്നു ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും
ഉറക്കത്തിലൊന്നേ മനസ്സിന്നു മോഹം
ഒന്നിച്ചുണരും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
ഒന്നേ മിഴികളില്‍ ദാഹം
ഗ്രാമാന്തരംഗ യമുനയില്‍ പൂത്തൊരാ
താമര പൂവുകള്‍ തോറും
എന്നിലേ സ്വപ്നങ്ങള്‍ ചെന്നുമ്മവെച്ചിടും
പൊന്നില തുമ്പികള്‍ പോലെ
രോമ ഹര്‍ഷങ്ങള്‍ മൃദു പരാഗങ്ങളില്‍
ഓമന നൃത്തമാടും
എന്നുമാ കല്ലോലിനിയില്‍ ഹംസങ്ങള്‍ പോല്‍
എന്നനുഭൂതികള്‍ നീന്തും
നൃത്തം കഴിഞ്ഞു പരാഗങ്ങളില്‍
സ്നാന ശുദ്ധരായെത്തും കിനാക്കള്‍
എന്നിലെ സഞ്ചിത സംഗീത വീചിയില്‍
എങ്ങോ മിഴിനട്ടു നില്‍ക്കും
കാനന പൊയ്കയില്‍ കണ്ണാടി നോക്കുന്ന
താമരമൊട്ടുകള്‍ പോലെ
മണ്ണിനെ നോക്കി കൊതിപൂകി നില്‍ക്കുന്ന
വിണ്ണിലെ താരകള്‍പ്പോലെ
പൂവിന്‍ പുളകമാം പൂമ്പൊടി ചാര്‍ത്തിലെ
ജീവ ചൈതന്യവുമായി
എന്നനുഭൂതികള്‍ എന്നിലെ സങ്കല്‍പ്പ
നിര്‍മ്മാണ ശാലയിലെത്തും
ഓരോ പരാഗവും എന്നിലെ തീയില്‍
വെച്ചൂതി തനി തങ്കമാക്കും
കൈവിരല്‍ മുട്ടിയാല്‍ പാടിതുടങ്ങുമെന്‍
ജീവിത വീണതന്‍ മാറില്‍
തത്തണി തങ്കം ഉരുക്കിയുണ്ടാക്കിയ
സപ്ത സ്വരക്കമ്പി പാകും
തത്തണി തങ്കം ഉരുക്കിയുണ്ടാക്കിയ
സപ്ത സ്വരക്കമ്പി പാകും
തന്ത്രികള്‍ തോറുമാ പൂവിന്‍ കിനാവുകള്‍
നീന്തു തുടിയ്ക്കുന്ന നാദം
തന്ത്രികള്‍ തോറുമാ പൂവിന്‍ കിനാവുകള്‍
നീന്തു തുടിയ്ക്കുന്ന നാദം
ഭാവ വൈകാരിക വൈചാരികാശംങ്ങള്‍
ചാലിച്ചു ചാലിച്ചു കൂട്ടി
ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം
ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം
എന്റെ ചിത്രത്തിലെ പൂവിനു
കൂടുതലുണ്ടായിരിയ്ക്കാം ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണ്ണങ്ങള്‍
കണ്ടിരിയ്ക്കാം ഇതിനുള്ളില്‍
എന്റെ ചിത്രത്തിലെ താമര പൂവിനുണ്ടെന്‍
എന്നനുഭൂതിതന്‍ നാദം
എന്റെ ചിത്രത്തിലെ താമര പൂവിനുണ്ടെ -
ന്നനുഭൂതിതന്‍ നാദം
കാമറ ചില്ലില്‍ പതിഞ്ഞേക്കുമാ
കൊച്ചുപൂവിന്‍ യതാതഥ രൂപം
എന്റെയീ ക്യാന്‍വാസില്‍ നിങ്ങള്‍ കണ്ടില്ലെങ്കില്‍
എന്നെ പഴിയ്ക്കരുതാരും
ഭാവനയ്ക്കുള്ളിലും കാമറയ്ക്കുള്ളിലും
ജീവിതം ചെന്നിറങ്ങുമ്പോള്‍
റിയലിസവും റിയാലിറ്റിയും
പ്രതിച്ഛായകള്‍ രണ്ടായിരിയ്ക്കും
ഒന്നില്‍ പ്രകൃതിയും മാനവാത്മവുമായ്
ഒന്നുചേരുന്നതായി കാണാം
ഒന്നില്‍ പ്രകൃതിതന്‍ ഇത്തിരി ചില്ലിന്റെ
മുന്നില്‍ നില്‍ക്കുന്നതും കാണാം .

-----------------------------------------------

കല്യാണസൗഗന്ധികം / വയലാര്‍


മാനസ സരസ്സിന്‍‌റെ തീരത്തു നിന്നോ
ഗന്ധമാദന ഗിരിയുടെ താഴ്വര കാട്ടില്‍ നിന്നോ
കാലത്തിന്‍ തനൂജകള്‍, ഋതുകന്യകള്‍
വന്നു ലാളിച്ചു വളര്‍ത്തുന്ന പുഷ്പവാടിയില്‍ നിന്നോ
മാലമാലയായ് മലര്‍മലരായ് വിരിയുന്ന
മാനത്തെ ഗഹതാരാ സജ്ജയങ്ങളില്‍ നിന്നോ
തെന്നലിന്‍ ഹിമഗംഗാ തരംഗങ്ങളില്‍
ഒരു ധന്യ സൌരഭം ചുറ്റുമൊഴുകി പരക്കുന്നു.
ഞാന്‍ അതിലറിയാതെ എന്‍ മോഹത്തിന്‍
കടലാസ്സു തോണിയുമിറക്കികൊണ്ടിന്നലെ തുഴയുമ്പോള്‍
നാണിച്ച്, മുഖം കുനിച്ചരികത്തിരിക്കുമെന്‍ നായികയുടെ
മോഹമുഗ്ദമാം ശബ്ദ കേട്ടൂ
“പ്രപഞ്ചം നിറയുമീ ദിവ്യസരഭത്തിന്‍‌റെ
പ്രഭവനികുഞ്ജത്തില്‍ ചെന്നിറങ്ങണം നാഥന്‍
എവിടുന്നായാലും ആ പൂവിറുത്തെനിക്കിന്ന് തരണം
ശ്ലഥനീലവേണിയില്‍ വാരിചൂടാന്‍“
പഞ്ചഭൂതാത്മാവാകും ഈ ജീവപ്രപഞ്ചത്തെ
പുഞ്ചിരിച്ചെതിരേല്‍ക്കും പാര്‍വ്വണേന്ദുവെപോലെ
പഞ്ചപാണ്ഢവര്‍ ഞങ്ങളഞ്ചു പേരിലും
പ്രേമപഞ്ജരം തീര്‍ക്കും രാഗലോലയെ, പാഞ്ചാലിയെ
എടുത്തുവാരിപുണര്‍ന്നറിയിച്ചു ഞാന്‍
“തങ്കം, എനിക്ക് കയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തില്‍”
ഉന്മത്തയുവത്വത്തിന്‍ ജൃഭിതാഹങ്കാരത്താല്‍
എന്‍ മനസ്സിന് പുത്തന്‍ കഞ്ചുകമണിഞ്ഞു ഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു നടന്നുഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി.
സിന്ധുഗംഗകള്‍ വാരി പൊത്തിയ പുളിനങ്ങള്‍
മന്ത്രമണ്ഡപ കുംഭഗോപുര കമാനങ്ങള്‍
സംഗ്രാമകുടീരങ്ങള്‍ ഗോകുലമുരളികാ-
സംഗീതലയ ലീലയമുനാ തരംഗംങ്ങള്‍
ഗോപികളുടെ വ്സ്ത്രമലക്കിവിരിക്കുന്ന
ഗോവര്‍ദ്ധനോബാന്ധങ്ങള്‍, വെണ്‍‌കുളികടവുകള്‍
ഋഷിമാര്‍, മന്ന്വന്തര രൂപശില്പങ്ങള്‍ തീര്‍ക്കാന്‍
പശമണ്ണെടുക്കുന്ന ഹിമവല്‍‌പ്രദേശങ്ങള്‍
ഇന്ന് ഭാരത പൌരന്‍ കൈവിലങ്ങെറിഞ്ഞ്
ഓടി വന്ന് പൊന്നണിയിക്കും ഗ്രാമങ്ങള്‍-
നഗരങ്ങള്‍ കണ്ടു ഞാന്‍
മുന്‍‌പില്‍ കണ്ടതത്രയും തകര്‍ത്തു ഞാന്‍
കല്യാണസൌഗന്ധികപൂവനത്തിനു പോകാന്‍.
ക്ഷണഭംഗുരമായ മോഹത്തിന്‍ പ്രതീകമായ്
മനസ്സില്‍, കൈയ്യും നീട്ടി ദ്രൌപതിയിരിക്കുന്നു.
ഞാന്‍ തകര്‍ത്തെറിയാത്ത മൂല്യങ്ങളില്ല, ചെന്നു
ഞാന്‍ തപസ്സിളക്കാത്ത പര്‍ണ്ണശാലകളില്ല
ഞാന്‍ തട്ടിയുടക്കാത്ത മണ്‍പ്രതിമകളില്ലാ
ഞാന്‍ തല്ലികൊഴിക്കാത്ത വാടാമല്ലികളില്ല
ഞാനടിവക്കും നേരം നടുങ്ങീ വിശ്വം, ഭീമസേനന്‍
എന്നെന്നെ ചൂണ്ടി മന്ത്രിച്ചൂ പുരുഷാരം
ഇത്തിരിയില്ലാത്തവര്‍ മനുഷ്യര്‍, എന്നെകണ്ട്
ഞെട്ടിപോയ് വായ്‌കൈപൊത്തിയെനിക്ക് വഴിതന്നു.
വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
എന്‍‌റെ കാല്‍‌ചവിട്ടേറ്റു മരിക്കാന്‍ കിടക്കുന്ന തെണ്ടിയാര്
ഇവനൊരു മൃഗമോ മനുഷ്യനോ, എവറസ്റ്റാരോഹണക്കാരനോ
രാജ്യത്തിന്‍‌റെ അതിരാക്രമിക്കുന്ന ചീനനോ ചെകുത്താനോ
അല്ല ഒരു മുതുക്കനാം കുരങ്ങന്‍,
അല്ലൊരു മുതുക്കനാം കുരങ്ങന്‍
വഴിമാറുകില്ലെങ്കില്‍ ചവിട്ടിഞാനരക്കും ശവത്തിനെ
കുരങ്ങന്‍ പരിഹാസചിരിയും പൊഴിച്ചുകൊണ്ടിരുന്നു
മേലെമ്പാടും ചൊറിഞ്ഞ് പേനും‌കുത്തി
രണ്ടുനാലടി മാറി പോവുക,
എന്നെന്നോടാഗ്യം കൊണ്ടവനറിയിച്ചു
ഞാന്‍ കത്തിജ്ജ്വലിച്ചുപോയ്
വാക്കുകളസ്ത്രങ്ങളായേറ്റുമുട്ടുന്നു
കളിയാക്കുവാന്‍ കുരങ്ങന്മാര്‍ക്കെങ്ങനെ നാവുണ്ടായി
എന്‍‌റെ കയ്യിലെ ഗദകൊണ്ടു ഞാന്‍
ഒടുക്കമാ തെണ്ടിതന്‍ വാലിത്തിരി
തോണ്ടിമാറ്റുവാന്‍ നോക്കി
എല്ലുമൂപ്പുണ്ടാവണം, വാലനങ്ങുന്നില്ല
എന്‍‌റെ ഉള്ളിലെ അഭിമാനം
അല്പമൊന്നുലഞ്ഞുവോ
കളിയാക്കുന്നൂ കാട്ടില്‍ പച്ചിലകിളികളോ
കരളില്‍ കൊട്ടാരത്തിലിരിക്കും സൈരന്ധ്രിയോ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍
ഗദ ഞാന്‍ കടത്തവേ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍
ഗദ ഞാന്‍ കടത്തവേ
കുരങ്ങന്‍ ചിരിച്ചുകൊണ്ടെന്നോട് ചോദിക്കുന്നൂ
ഞെരിയുന്നത് വാലോ ഭീമന്‍‌റെ ഗദാഗ്രമോ
ശക്തമെന്‍ ഗദ ഞെരിഞ്ഞൊടിഞ്ഞൂ
കാട്ടില്‍ കണ്ട മര്‍ക്കടത്തിനു മുമ്പില്‍
തോറ്റു പിന്‍‌വാങ്ങീ ഭീമന്‍
കുരങ്ങന്‍ കൈകാല്‍ കുടഞ്ഞൊന്നെഴുന്നേറ്റു
കള്ളചിരിയും ചിരിച്ചെന്‍‌റെ തോളത്തു കൈയ്യിട്ടോതി
കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍
കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍
നിന്‍‌റെ ജ്യേഷ്ഠനാണ്
എന്നെ കണ്ടിട്ടറിഞ്ഞില്ലനുജന്‍ നീ
പൊയ്‌പോയ കാലത്തിന്‍‌റെ
നിത്യശാദ്ധ്വലഭാവശില്പത്തിന്‍ പ്രതീകം ഞാന്‍
സംസ്വാരത്വരൂപം ഞാന്‍
ആദിയില്‍ അമീഭതൊട്ടായിരം യുഗങ്ങളില്‍
ആയിരം പരിണാമഭിന്ന രൂപികളായ്
ഈപ്രപഞ്ചത്തിന്‍ വ്യാസത്തോളം
എന്‍ ആത്മാവിന്‍‌റെ ശില്പശാലയെ
വലുതാക്കിയ മനുഷ്യന്‍ ഞാന്‍
നിന്നിലെ വിചാരങ്ങള്‍, നിന്നിലെ വികാരങ്ങള്‍
നിന്നിലെ കിനാവുകള്‍ നിന്നിലെ സങ്കല്പങ്ങള്‍
ആത്മാവിന്‍ കൈകള്‍ കൊണ്ടൊന്നു ചികഞ്ഞാല്‍
അവയുടെ ആദ്യത്തെ വേരും വിത്തും
കാണുമെന്‍ ഹൃദയത്തില്‍
എന്നിലെ അനശ്വര ശക്തിയും ചൈതന്യവും
നിന്‍ അന്തര്‍നാളങ്ങളില്‍ ഒഴുകിചേര്‍ന്നില്ലെങ്കില്‍
ഈ യുഗത്തിന് നിന്നേകൊണ്ടൊന്നുമാവില്ലല്ലോ
നീ ഒരുവെറും തൊണ്ടായ് വീണടിഞ്ഞേക്കും മണ്ണില്‍
ബ്രഹ്മാണ്ഢ ബഹിരന്തര്‍ചലങ്ങളില്‍ നിന്നും
കര്‍മ്മചൈതന്യം നേടാന്‍ അല്ലെങ്കിലാവില്ലല്ല്ലോ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ നീയാ-
നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ!
--------------------------------------------------------

Thursday, March 10, 2016

അവർണ്ണ / ആദില കബീർ



കരിക്കട്ടയ്ക്കതേ വർണം
കറ കോരിത്തരും ദന്തം
നിറഞ്ഞുതിർന്നടർന്നീടാ
ചിരട്ട പോൽ നിതംബവും,
മുലക്കച്ചക്കിരിക്കാനും
മുഴുപ്പില്ലാ മുലക്കൂമ്പും,
പതിനേഴിൻ നടപ്പിലും
കോതി വെക്കാകൂന്തൽവാലും,
മടക്കില്ലാത്തരക്കെട്ടും
അകത്തൊട്ടിക്കുഴി-
ഞ്ഞുള്ളോരഗാധത്തിൽ ,
ചുഴിപ്പൊത്തും,
മഞ്ഞയിറ്റും അമ്ലബൾബിൻ
പൊളളലൂറും പൊയ്കയാറും..
'മനോഹരി', 'മദാലസ'
'മാദകത്തേൻ തുളുമ്പുന്നോൾ';
ചണച്ചൂടിൽ പൊതിഞ്ഞിട്ടാണവൾ
നിത്യം മയങ്ങുന്നോൾ..
ഇന്നു കാലത്തുണർന്നീ ഞാൻ
ഇച്ചിരിക്കാതം നടക്കേ,
കിടക്കുന്നുണ്ടവൾ റോഡിൽ;
ഇളിച്ചും കൊ,ണ്ടില്ല നാണം!
കവച്ചേ കാൽ വെച്ചിരിക്കു,
ന്നിടുക്കിൽ നിന്നൊരു കുഞ്ഞിൻ
തലമാത്രം തെറിച്ചിട്ടീ
പുറംലോകം മണക്കുന്നു...
"പുലയാടി പെറാൻ കണ്ടോരിടം കണ്ടോ "
- കടക്കാരൻ
"പട്ടി ചത്താലെന്തിനിത്ര-
യ്ക്കാളു കൂടാൻ "
- പോലീസേമാൻ
അടുക്കുന്നോർ..
അകലുന്നോർ..
ഇടക്കീ ഞാൻ തരിയ്ക്കുന്നൂ.
പതിനേഴിൽ പകവീട്ടി-
ച്ചിരിക്കുന്നോൾ കിടക്കുന്നു
വിരുന്നുണ്ണാൻ വരുന്നീച്ച..
വിജനം ..പിന്നവൾ മാത്രം !
------------------------------------------------------

Wednesday, March 9, 2016

മെഴുകുതിരിയുടെ നാളം / മേതില്‍ രാധാകൃഷ്ണൻ



മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്‍റെ നിശ്വാസമോര്‍ക്കുന്നു
എന്തെന്നാല്‍, നിന്‍റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടെതെന്നു
ആരോപിക്കപ്പെടുന്നു .
നിന്‍റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്‌.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
എന്നാല്‍ ഒരു മെഴുകുതിരിയുടെ നാളത്തെ
ഉലയ്ക്കാനാവാത്തത്രയും,
നേര്‍ത്തതാണ് നിന്‍റെ നിശ്വാസം
അതോര്‍ക്കുമ്പോള്‍ എന്‍റെ ഘനം
ഒരു തീനാളത്തിന്‍റെ ഘനമാണ്
അതിന്‍റെ തുടിപ്പ് ഒരാപ്പിളിന്‍റെതാണ്,
അത് മുകളിലേക്ക് വീഴുന്നു.
കാറ്റില്‍ നിന്‍റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്‍റെ നാളം പോലെ ഞാന്‍
മുകളിലേക്ക് വീഴുന്നു.
----------------------------------------------------