Wednesday, March 30, 2016

വൃത്തം / പി . എൻ . ഗോപികൃഷ്ണൻ



എന്‍റെ കാലുകള്‍
നിങ്ങളുടേതുപോലെത്തന്നെ.
മുന്നോട്ടു ചൂണ്ടുന്ന വിരലുകള്‍.
ഉറപ്പുള്ള ഉപ്പുറ്റി.

ശ്വസിക്കാനുള്ള വായു
എന്റെ മുന്നില്‍ത്തന്നെ.തീറ്റയും.
കണ്ണുകള്‍ വഴികാട്ടുന്നതും
മുന്നോട്ട്.
എന്നിട്ടും
നടന്നു നടന്ന്
ഞാനുണ്ടാക്കിയ പാതകള്‍
എങ്ങനെ വട്ടത്തിലായി?

തെറ്റിദ്ധരിക്കരുത്.
ഞാനല്ല
ഭൂമിയെ ഉരുട്ടിയെടുത്തത്.
സൂര്യനുചുറ്റും കറക്കിവിട്ടത്.
റിങ്ങ് റോഡ് കേന്ദ്രമാക്കി
ഈ പട്ടണത്തെ പണിതുയര്‍ത്തിയത്.
ഒരു കണ്ടുപിടിത്തവും എന്റേതല്ല.
ഒരു നിര്‍മ്മിതിയും.
ഞാന്‍ പോലും.

പാദങ്ങള്‍ക്കു മുകളിലെ
പാവാടയുടെ വട്ടം എന്റേതല്ല.
ഉപ്പുറ്റിയ്ക്കു മീതേ
പാദസരത്തിന്റെ വൃത്തവും.
വളയുടെ മാലയുടെ
ചുരിദാര്‍ കഴുത്തിന്റെ
വലയങ്ങളും എന്റേതല്ല.

കറിക്കരിഞ്ഞു തരുമ്പോള്‍
ചായയിടുമ്പോള്‍
സ്വന്തം അടിവസ്ത്രം
ഇട്യ്ക്ക് കഴുകിയിടുന്നതു കാണൂമ്പോള്‍
ഞാന്‍
അവനോട് പറയാറുണ്ട്
:എന്റെ വലയങ്ങളീലൂടെയാണ്
നീയിപ്പോള്‍ കടന്നുപോകുന്നത്.
എന്നാല്‍
അവന്‍ വലിക്കുന്നത് വലിച്ചാലും
കുടിക്കുന്നത് കുടിച്ചാലും
അവന്റെ രേഖയില്‍ ഞാന്‍ തൊട്ടു
എന്നൊരിക്കലും പറഞ്ഞുകേട്ടിട്ടില്ല.
സ്വയം തോന്നിയതുമില്ല

വിഷുപ്പടക്കത്തിന്റെ ഒച്ചയില്‍ ഞെട്ടി
എന്നെന്നേയ്ക്കുമായി വീടു വിട്ടെന്നു വിചാരിച്ച നായെ
ഒരിക്കല്‍ ഞാന്‍
വഴിയില്‍ കണ്ടെത്തി.
ടൈഗര്‍,ടൈഗര്‍ എന്നു
വിളിച്ചു.

‘മിണ്ടാതിരി’
അവന്‍ പറഞ്ഞു.
ടൈഗറാണെങ്കില്‍
ഇതിനകം തിരിച്ചു വന്നേനെ.

അവനറിയില്ല.
ഒരു വൃത്തം പൂര്‍ത്തിയാക്കാന്‍
അല്പം പുറകോട്ടു പോണം.
ഇത്തിരി പഴമ രുചിക്കണം.

നായായാലും പുരുഷനായാലും.
---------------------------------------

No comments:

Post a Comment