Tuesday, March 29, 2016

ഒരു നാലുവരി കവിത / റീമ അജോയ്‌


ക്ഷമിക്കണം,
ആദ്യത്തെ വരിക്ക്
മറ്റുള്ളവയെ അപേക്ഷിച്ച്
നീളമല്‍പ്പം കൂടുതലാണ്.
അതിൽ,
ഒറ്റപ്പെട്ടയൊരു കുന്നിൽമേൽ
ഒറ്റയ്ക്ക് നിന്ന്
നിന്റെ പേര്
നീട്ടി വിളിക്കയാണ് ഞാൻ,
നീയപ്പോൾ ഏതോ നാട്ടിലിരുന്നു
കാറ്റിനെ കേൾക്കുകയും
ഇലയോടൊപ്പം അനങ്ങുകയുമാണ്,
എന്റെ വിളി
നിന്റെ കാതിൽ എത്തിയാൽ ,
കാറ്റ് മൂളൽ നിർത്തുകയും
ഇല അനക്കം നിർത്തുകയും ചെയ്തേക്കാം,
നീ പക്ഷേ അനങ്ങി കൊണ്ടേയിരിക്കണം,
എന്റെ വിളിയ്ക്ക്-
കനം വെച്ചു തുടങ്ങുമ്പോൾ
നീയനക്കം നിർത്തി
ഈ വരിയിൽ നിന്നിറങ്ങി
കുന്നിൻമുകളിലേക്കെത്തണം,
രണ്ടാമത്തെ വരിയിൽ
ഞാനാ കാറ്റിന്റെ കയ്യും കോർത്ത്‌
ഇലയ്ക്കൊപ്പം പറന്നു തുടങ്ങാം.
കാറ്റുമില്ല ഇലയുമില്ല,
കടൽ കണ്ടു
തിരയെണ്ണി നീ തിന്നുന്ന
കപ്പലണ്ടി തോലുകൾ
മാത്രമുള്ള മൂന്നാമത്തെ വരി,
അവിടെയ്ക്കെന്റെ വിളി
ഒരൊറ്റ തിരയുടെ തടവലായി
കടന്നു വരട്ടെ
പിടുത്തം കൊടുക്കാതെ
കരയിലേക്ക് ഓടി കയറുന്ന
കുട്ടിയെ പോലെ നീ
നാലാമത്തെ വരിയിലേക്ക് ഓടി കേറണം ,
അവിടെ നിങ്ങൾ നോക്കി നിൽക്കേ
കാറ്റും ഇലയും കടലുമില്ലാതെ
"എന്റെയാ വിളി"
അവസാനത്തെ വരിയിലെ ഒടുക്കത്തെ ട്വിസ്റ്റിൽ
മരിച്ചു വിറങ്ങലിച്ചു കിടക്കും.
ഒരു കവിതയും സന്തോഷകരമായി
അവസാനിക്കരുതെന്ന്
ഞങ്ങളപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടേയിരിക്കും ...
-------------------------------------------------------

No comments:

Post a Comment