Monday, April 17, 2023

കാപ്പിരിക്കുട്ടി/ ഷീജ വക്കം

വരിവരിയായ്
പഞ്ഞിത്തത്തകൾ /
ഇളവേൽക്കും  ചില്ലിൻകൂട്, /
കലമാനും 
റബ്ബർപ്പുലിയും /
കലരുന്നൊരു
പ്ലാസ്റ്റിക് കാട്, /
മുറി നീളെ പച്ചവെളിച്ച- /ത്തരിചിന്നിപ്പായും വാത്ത്, /
വെറുതേയൊരു കാറ്റു
തൊടുമ്പോൾ /
തലയാട്ടും ബൊമ്മപ്പെണ്ണ്.. /
ഇതിനെല്ലാമിടയിൽ നടന്നൂ, /
അതിവിസ്മയമാർന്നൊരു കുട്ടി, /
ഗതികിട്ടാക്കൺമുനയാലേ/
പരതുന്നൂ
പാവക്കടയിൽ.. /
ഒരു പാവയെ വാങ്ങാനെത്തി /
അരുമക്കുഞ്ഞായി 
വളർത്താൻ, /
കഥ ചൊല്ലാൻ
പാടിയുറക്കാൻ /
കൊതിതീരും
വരെയുമൊരുക്കാൻ.. /
പല പാവകൾ നോക്കിയതൊന്നും /
അവളെപ്പോലല്ല തരിമ്പും,/
വെളുവെളെയാണുടലുകളെല്ലാം,/
തുടുതുടെയാക്കവിളുകളെല്ലാം./
ഇമയിളകും
നീലക്കണ്ണായ്, /
മുടിയൊഴുകും പൊൻനദിയലയായ്, /
നിറയെ ഫ്രില്ലുലയുമുടുപ്പായ്, /
അവർ മാത്രം മുന്നിൽ  നിരന്നു.
തൻമുടി പോലിരുളിൻ ചുരുളേ,
തൻ ചൊടി പോൽ മലരും
ചൊടിയേ,
തൻ തൊലിമേൽ എണ്ണമിനുപ്പായ്/
പുരളും കാരെളളിൻനിറമേ !
തിരയുന്നു തൻ പ്രതിരൂപം
കൊതിയോടെയിരുണ്ടൊരു കുട്ടി, 
അഴകിൻ കരകൗശലവേലയ് - 
ക്കറിയില്ലേ കാർനിറമൊട്ടും ?
പെരുകുന്നൊരു  പുതുനൈരാശ്യം,
കരളുന്നറിയാത്തൊരു ദുഃഖം 
തലതാഴ്ത്തിച്ചുണ്ടുകടിച്ചാ 
പിടിവാശിക്കുട്ടിയിരിക്കെ, 
അതിലോലപ്പാവകൾ തിങ്ങും 
നിരയിൽ  നിന്നേഴകലത്തായ്
പൊടിമൂടിയൊഴിഞ്ഞൊരു കോണിൽ 
ഒരു നോട്ടം കണ്ടുവൊരാളെ, 
കരിവാവിൻ വീപ്പയ്ക്കുള്ളിൽ 
കഴൽ വഴുതി മറിഞ്ഞു കുതിർന്നോ?
അവിടെയതാ കൺമണിയായൊരു 
ചെറുകാപ്പിരിവാവ ചിരിപ്പൂ .
അതിപരിചിതമാ മുഖഭാവം,
അതിഗഹനമൊരാന്തരബന്ധം,
പല പൂർവ്വികർ കോരിയ കണ്ണീർ - 
ക്കിണറുകൾ പോലാ മിഴിയാഴം!
പുതുപാവകൾ തട്ടിമറിച്ചാ- /ക്കരിയുണ്ണിയെ
വാരിയെടുക്കെ, /
മഴയത്തൊരു കാപ്പിപ്പൂവി -/
ന്നിതൾ പോലുയിർ തെല്ലു വിറച്ചു./
ചിലനേരം
ചെമ്പകമലരിൻ / മഴയാ;യപ്പൂപ്പൻതറയിൽ /
തിരിവെക്കുന്നേരം
കാണാ-/
ത്തലമുറകൾ തഴുകുമ്പോലെ.. /
"പിറകിൽപ്പോയെന്തിനൊളിച്ചൂ, /
 പറയൂ നീ കുഞ്ഞിപ്പാവേ?"/
കഴിയുമ്പോൽ ശബ്ദം  താഴ്ത്തി /
ചെവിയിൽച്ചോദിച്ചൂ കുട്ടി.. /
കരിമന്തിക്കുഞ്ഞെന്നാരോ /
കളിയാക്കി വിളിച്ചോ നിന്നെ?/
കളിനാടകമൊന്നിൽ നിനക്കും /
സ്ഥിരമാണോ കള്ളൻവേഷം?/
ചില കുട്ടികളൊപ്പമിരിക്കാ- /നരുതെന്നു വിലക്കുന്നേരം /
ചെറുനാരകമുള്ളുരയുമ്പോൽ /
കരൾ കീറി നുറുങ്ങാറുണ്ടോ?/
ഒരുകാലത്തവരുടെ കീഴിൽ /
അടിയാൻമാരായ ചരിത്രം /
പല വേളകളോർമ്മിപ്പിക്കെ /
അറിയാതെ നടുങ്ങാറുണ്ടോ?/
ഇലയും പുൽക്കൊടിയും പൂവും,/
കടലും  
തെളിനീരും കാറ്റും /
ഒരുമാത്രയിൽ
നിശ്ചലമായാ/ച്ചെറുശബ്ദം ചോദ്യമുതിർക്കെ, /
തിരിയുന്നൊരു ഭൂഗോളത്തി- /
ന്നണു തോറും
മൂളലുയർന്നൂl/
പലഭാഷകളൊറ്റ
സ്വരത്തിൽ /അരുളുന്നാ നേരിനു സാക്ഷ്യം ! /
നെടുതായൊരു നിശ്വാസത്താൽ, /
പൊടിയൂതിയൊരുക്കിമിനുക്കി /
ച്ചെറുപാവയെ ഒക്കിലെടുത്തൂ,/
ദൃഢമാം ചുവടുള്ളൊരു
കുട്ടി./
കടയൊന്നു കുലുങ്ങുമ്പോൽ
മുൻ/
നിരയിൽത്തൻ
പാവയെ
വെച്ചൂ/
ചൊടിയോടെ തിരിഞ്ഞു നടന്നൂ/
മിഴിയിൽത്തീയുള്ളൊരു കുട്ടി./

നദിക്കരയിൽ ചൂണ്ടലിടുന്ന ബുദ്ധൻ /ഷാജു.വി.വി

അയാൾ പറഞ്ഞു :

നിങ്ങൾ വന്നത് നന്നായി.
ഞാനീ നിശ്ചലതയുടെ സൗന്ദര്യത്തിൽ മുഗ്ധനായി ചൂണ്ടലിൽ മീൻ കുരുങ്ങല്ലേയെന്ന് ആഗ്രഹിച്ചു പോയി. 

മീനുകൾക്കായി പ്രാർത്ഥിക്കുകയല്ല.
നിശ്ചലതയുടെ അനശ്വരതയ്ക്കുവേണ്ടി
ആഗ്രഹിച്ചു പോയതാണ്.

ഇന്ന് നിങ്ങൾക്ക് മീൻ കിട്ടിയില്ലെങ്കിൽ 
എന്താവും സംഭവിക്കുക ?
മീൻ കിട്ടിയാൽ 
എന്താവും സംഭവിക്കുക ?
നിങ്ങൾ അയാളോട് ചോദിച്ചു.

അയാൾ പറഞ്ഞു:
വലിയ വ്യത്യാസമൊന്നുമില്ല.
വലിയ വ്യത്യാസമുണ്ടെന്നും പറയാവുന്നതാണ്.

നോക്കൂ,
എന്റെ വീട് 
രണ്ടു കിലോമീറ്റർ അപ്പുറത്താണ് . 
അവിടെ എന്റെ ഭാര്യ മാത്രമേയുള്ളൂ.
മീനുമായി വരുന്ന എന്നെയവൾ കാത്തിരിക്കുന്നില്ല.
മീനില്ലാതെ വരുന്ന എന്നെയുമവൾ കാത്തിരിക്കുന്നില്ല.

അവൾ എന്നെ കാത്തിരിക്കുന്നേയില്ല.
അവളെ സംബന്ധിച്ച് കാത്തിരിപ്പ് എന്നൊന്നില്ല. 
ആ വാക്കും 
ആശയവും വികാരവും 
അവൾ മറന്നു പോയി.

അവൾക്ക്
അവൾ പോലുമില്ല.
അവളിലവളില്ല.

ഓർമകളില്ലാത്ത 
ഒരു ശരീരമാണത്.
അവൾക്കു മറവി ദീനമാണ്.

മീനുമായാണ്
പോകുന്നതെങ്കിൽ
ഉരുട്ടി വായിൽ വെച്ചാൽ അവൾ  ചോറുണ്ണും .
ഇല്ലെങ്കിൽ തിന്നില്ല.
മീൻ രുചിയുടെ
നേർത്ത ഓർമ 
അവളുടെ നാവിൽ ഉണ്ടെന്നു തോന്നുന്നു.

അമ്പതു വർഷം
കൂടെ ജീവിച്ച എന്നെക്കുറിച്ചുള്ള 
ഒരു തരി ഓർമ പോലുമില്ല.

വീട്ടിലല്ലാത്ത നേരത്തെല്ലാം മീനിനായി ഞാനീ പുഴക്കരയിലാണ്.
അവളുടെ 
ഏക ഓർമയെ
ക്ഷീണിതമായെങ്കിലും
ജ്വലിപ്പിക്കാനെനിക്ക്
മീനുകളെ വേണം.

അയാളതു 
പറയുമ്പോൾ 
പ്രത്യേകിച്ചു വികാരങ്ങളൊന്നുമുണ്ടായിരുന്നില്ല.

സന്ധ്യയായി.
ആകാശം ചുവന്നു.
നിലവിളി പോലെ 
ഒരു തീവണ്ടി സൈറൺ മുഴങ്ങി.
അവസാനമില്ലാത്ത 
ഒരു ചരക്കുവണ്ടി പാലത്തിനു മുകളിലൂടെ കുതിച്ചോടി.

ദ്വീപിലെ മരത്തിൽനിന്നും ഭയന്നരണ്ട പക്ഷികൾ ആകാശത്തിന്റെ നാനാദിക്കുകളിലേക്കും തെറിച്ചു.

ഹൃദയസ്തംഭനമുണ്ടായ ഒരു പക്ഷി 
കുത്തനെ 
ചുവപ്പൻ ആകാശത്തിലൂടെ താഴേക്കു 
വീണു.

തീവണ്ടി പോയിക്കഴിഞ്ഞപ്പോഴേക്കും രാത്രിയായി.
പലതരം ജീവികളുടെ ശബ്ദം
ഇരുണ്ട നദിക്ക്
പശ്ചാത്തല സംഗീതമായി.

വിളിച്ചിട്ടും 
ഒന്നും മിണ്ടാതായപ്പോൾ നിങ്ങൾ വൃദ്ധനെ തൊട്ടുവിളിച്ചു.
നിങ്ങളയാളെ തൊട്ടപ്പോൾ
ചാരിവെച്ച 
ഒരു വിറകു കൊള്ളി 
വീഴും പോലെ 
അയാൾ നിലത്തു വീണു.
അയാളുടെ 
വായിൽനിന്നു     
ചോരയൊഴുകുന്നുണ്ടായിരുന്നു.
ചൂണ്ടലിൽ കുടുങ്ങിയ മീനിന്റെ എന്ന പോലെ .

നദിയുടെ 
ചൂണ്ടലിൽ കുടുങ്ങിയ മനുഷ്യനെന്ന
നേരത്തേ തോന്നിയ കൽപ്പനയുടെ പൊരുൾ ഇപ്പോൾ ബോധ്യപ്പെട്ടു.

വിജനമായ 
ഈ പുഴക്കരയിൽ 
നിങ്ങളും 
ഈ ശവശരീരവും മാത്രമേയുള്ളൂ.
ശവശരീരത്തെ
വീട്ടിൽ എത്തിക്കണ്ടേ ?

ജീവനോടെ അയാളെ കണ്ടാലും 
തിരിച്ചറിയാത്ത 
മറവി ദീനം ബാധിച്ച വൃദ്ധയ്ക്ക് 
അതു കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല.

അയാളെ 
എറുമ്പുകളും പുഴുക്കളും പതുക്കെ തിന്നു തീർക്കും .

പക്ഷേ ഈ മനുഷ്യനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന , താനാരാണെന്നറിയാത്ത ഒരു പെൺ ശരീരം 
രണ്ടു കിലോമീറ്റർ അപ്പുറത്തുണ്ട്.
മീനുണ്ടെങ്കിൽ മാത്രം ചോറുണ്ണുന്ന 
ഒരു മറവി ദീനക്കാരി .

മീനുമായെത്തി
അതു പാകം ചെയ്ത് 
ചോറ് കുഴച്ച് 
വായിൽ വെച്ചു കൊടുക്കുക 
നിങ്ങളുടെ നിയോഗമാണ്.

നദിക്കരയിൽ 
രാത്രി നേരത്ത് ചൂണ്ടലിടുന്ന
ഒരു ബുദ്ധൻ
എന്ന ശിൽപ്പം ഉണ്ടായത് അങ്ങനെയാണ് !