Monday, December 12, 2022

(കവിത)/ജിസ ജോസ്

അവൾ
മരിച്ചതിനു ശേഷം
ഏറെയൊന്നും
ദിവസങ്ങൾ കഴിയും മുൻപ്
അവളുടെ
ആധാർ കാർഡോ
മറ്റേതെങ്കിലും 
അത്യാവശ്യരേഖകളോ
തിരയുന്നതിനിടയിൽ
പണ്ടത്തേതു പോലെ
നിങ്ങൾ പല്ലിറുമ്മുകയും
ഒരു സാധനവും
വെച്ചാൽ വെച്ചിടത്തു
കാണില്ലെന്നു 
 പിറുപിറുക്കുകയും ചെയ്യും
വെച്ചത്
അവളാണെന്നും
വെച്ചിടം എവിടെയാണെന്നു
നിങ്ങൾക്കറിയില്ലെന്നും
മറന്നു പോവും.

അരിശവും മടുപ്പും 
സഹിക്കാനാവാതെ
നിങ്ങളവളുടെ 
അലമാരയിലുള്ളതെല്ലാം 
വലിച്ചുവാരി നിലത്തിടുന്നു.
അലക്കിത്തേച്ചു മടക്കിയ
സാരികളുടെ ഗോപുരം
ഇടിഞ്ഞുലഞ്ഞു
നിലത്തു വീഴും.
മേലെ മേലെ അടുക്കിയ
ബ്ലൗസുകളുടെ
കുത്തബ്മിനാർ
നിർദ്ദയം നിങ്ങൾ തകർക്കും. 
വീട്ടുടുപ്പുകൾ ,ഷാളുകൾ
ബാഗുകൾ ,
പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച
കണ്ണാടിച്ചെരിപ്പുകൾ ...
ഉള്ളറയിലെ
കടലാസുഫയലുകൾ,
ആൽബങ്ങൾ ....
തുണികൾക്കെല്ലാമടിയിൽ
 കടലാസുപൊതിയിൽ
 ഭദ്രമായി
സൂക്ഷിച്ച കല്യാണസാരി...
അങ്ങനങ്ങനെ
അവളുടെ 
അലമാരയിലുള്ളതെല്ലാം 
നിലത്തു ചിതറും .
കടൽ പോലെ പരന്ന
വസ്തുവകകൾക്കിടയിൽ
നിങ്ങൾ തിരയുന്ന കടലാസു
മാത്രം ഒളിച്ചിരിക്കും.

ശാപവാക്കുകളോടെ 
നിങ്ങളോരോന്നും
തിരിച്ചും മറിച്ചും കുടഞ്ഞും
പരിശോധിക്കുന്നു. 
എന്തുമാത്രം 
സാരികളെന്നും
ഇതൊക്കെ വാങ്ങിപ്പാഴാക്കിയത്
എത്രമാത്രം കാശെന്നും
ഉള്ളു കാളുന്നതിനിടയിൽ
സാരി മടക്കുകൾക്കിടയിൽ നിന്ന്
നിങ്ങൾക്കൊരു ജോടി
സ്വർണപാദസരം കിട്ടിയേക്കും!
ആരുമറിയാതെ 
അവൾ വാങ്ങിയത് ,
ആരുമില്ലാത്തപ്പോൾ മാത്രം
അവളണിഞ്ഞിരുന്നത് ...
കൈയ്യിലെടുക്കുമ്പോൾ
ദുർബലമായ ഒച്ചയിലതിൻ്റെ
മണികളൊന്നു കിലുങ്ങും ..
പവിഴക്കമ്മൽ ,
മരതകം കെട്ടിയ വള,
കുഞ്ഞിക്കല്ലുകൾ പതിപ്പിച്ച 
മോതിരങ്ങൾ...
സാരിമടക്കുകൾ അവളുടെ
രഹസ്യ സൂക്ഷിപ്പുകളൊക്കെ
നിങ്ങൾക്കു മുന്നിൽ 
കുടഞ്ഞിടും..
പാസ് വേഡു പിന്നിലെഴുതി വെച്ച
എ ടി എം കാർഡ് ,
രഹസ്യമായടച്ചിരുന്ന
മാസച്ചിട്ടിയുടെ രശീതി...
നിങ്ങളറിയാത്ത
അവളുടെ ലോകം
അനാവൃതമാകുമ്പോൾ
നിങ്ങൾ ചൂളും..

വീട്ടുടുപ്പുകളുടെ അറയിൽ
നെറ്റുകൊണ്ടുള്ള
കൈയ്യില്ലാക്കുപ്പായം,
പൂക്കൾ തുന്നിപ്പിടിപ്പിച്ച
ചെഞ്ചുവപ്പ് 
അടിയുടുപ്പുകൾ ..
ഇതൊക്കെ 
അവളെപ്പോഴായിരിക്കും
 അണിഞ്ഞത്! 
നിങ്ങളിൽ അസൂയ പുകയുന്നു ..
കടലാസുഫയലുകൾക്കിടയിൽ 
അവളൊളിപ്പിച്ചിരുന്ന
കത്തുകളിൽ
നിങ്ങൾക്കു പ്രണയം മണക്കും ..
അല്ലെങ്കിലിത്ര കാലം
ഇതവൾ സൂക്ഷിക്കേണ്ടതില്ലല്ലോ ..

അവളുടെ ലോകമെത്ര
അപരിചിതമായിരുന്നു
വെന്നോർക്കുമ്പോൾ
കൂടുതൽ തിരയാൻ
നിങ്ങൾക്കു ഭയമാവും..

Tuesday, September 13, 2022

പുറമ്പോക്ക്/കൃപ അമ്പാടി



ഒരു സാധാരണ ജീവിതം മതി.

റോട്ടുവക്കത്തെ 
പുളിമരച്ചോട്ടിൽ പെയ്യുന്നത്
കൊക്ക് തൂറിത്തുളച്ച
ടാർപ്പായിലൂടെ
തൂങ്ങിയിറങ്ങിയ ഉളുമ്പുമഴ.
അകത്ത് 
മഴകാഞ്ഞ് നിന്നവൾ
വിയർത്തും വിറങ്ങലിച്ചും
തുടകൾ അടുപ്പിച്ചും
വെണ്ണീറുകുതിർന്ന
അടുപ്പുകുഴിയിലേക്ക്
കീറപ്പാവാട പിഴിഞ്ഞുതോർത്തി.

മഴ തേനാണ് പാലാണ്
കോപ്പാണ്.
മാനത്തിനും മണ്ണിനുമിടയിൽ
വിരി വലിച്ചുകെട്ടിയവർക്ക്
ഓലിയിലൂടൊലിച്ചിറങ്ങിയാൽ മാത്രം
കുടിച്ചുമരിക്കാവുന്ന മത്താണത്.

ഒരു സാധാരണ ജീവിതം മതി.

പറമ്പില്ലാത്തവന്റെ
ഇല്ലായ്മയിലേക്ക്
കൊക്കുരുമി വീശുന്നത്
പറന്നുപോകാൻ
നല്ലൊരടിവസ്ത്രം പോലും
അയയിൽ ഇല്ലാത്തതിന്റെ
തെറിക്കാറ്റ്.
പുറത്ത്
കാറ്റുനോക്കി നിന്നവൻ
ഒരു കരിയിലപോലും
പറന്നകലാതെ വാരി
നിറച്ചൊരുനിധിച്ചാക്ക് കെട്ടിയത്
ഓടമണക്കുന്ന 
ഒരു രാത്രി പുകയാൻ.

കാറ്റ് കുളിരാണ് കനവാണ്
തേങ്ങയാണ്.
ആരാന്റെ പറമ്പിൽ
അവനുമാത്രമായി
ഒടിഞ്ഞുവീഴുന്ന ചുള്ളിലുകൾ
പെറുക്കിക്കൂട്ടാനാവാത്ത
സ്വപ്നങ്ങൾക്കുമപ്പുറം
അന്തിക്കഞ്ഞിക്ക് തീയാവേണ്ട
നക്ഷത്രങ്ങളാണ്.

ഒരു സാധാരണ ജീവിതം മതി.

ചൂടാനൊരു ചേമ്പിലയില്ലാത്ത
മണ്ണുണ്ണിക്ക്
ചിരട്ടയിൽ ചുട്ടൊരപ്പം ഉണ്ണാൻ ,
കുതിരാത്ത ഒരു മൺങ്കട്ട
തെരുവിൽ ബാക്കിവെയ്ക്കാതെ
പെരുവഴിക്കാലം തനിച്ചാക്കി.

കുട്ടിക്കാലം സുന്ദരമാണ് സുരഭിലമാണ്
മണ്ണാങ്കട്ടയാണ്.
കളിക്കോപ്പില്ലാത്തവന്റെ
മൂട് കീറിയ കളസത്തിലൂടെ
എത്തിനോക്കുന്ന
രണ്ട് കുഞ്ഞിച്ചന്തികൾ 
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
കളിനിർത്തി തിണ്ണനിരങ്ങി.

ജീവിതം പളുങ്കാണ് പാത്രമാണ്
പിണ്ണാക്കാണ്.
ചില മനുഷ്യർ മാത്രം
വായിക്കപ്പെടാത്തത്
ആർക്കും മനസ്സിലാകാത്തവിധം
കുത്തിക്കുറിക്കപ്പെട്ടതുകൊണ്ടല്ല .
വായിക്കാൻ
കാത്തുനിൽക്കാതെ
കനംകുറഞ്ഞ അക്ഷരങ്ങൾപേറി
പിടിതരാതെ 
കാറ്റടിച്ച്
ഓടയിൽവീണ്
മഴനനഞ്ഞ് കിടക്കുന്ന
ഒരു മഞ്ഞനോട്ടീസ്
ആവുന്നതുകൊണ്ടാണ് .

ഈ എഴുത്തിലെങ്ങും 
ഞാനില്ലെന്ന് വരുത്താൻ
കക്ഷം കീറിയ ബ്ലൗസിനുമുകളിൽ
തിളങ്ങുന്ന ഷാൾ പുതച്ച്
ഒരു സെൽഫിയെടുത്ത്
നിങ്ങൾക്കയച്ച്
ഞാൻ സൗകര്യക്കാരിയാവുന്നു

ഓറഞ്ചുമണം/സെറീന

ആരും തിരിച്ചറിയാത്തൊരിടം
അതായിരുന്നു അയാൾക്ക്
ഇറങ്ങേണ്ട സ്റ്റേഷൻ.

കോളറിനുള്ളിലെ
തയ്യൽക്കടപ്പേരോ
ഇടംകൈയ്യിലെ തീപ്പൊള്ളൽ പാടോ
ഒറ്റു കൊടുക്കരുതെന്ന് കരുതി
ദൂരം ദൂരമെന്നയാൾ കിതച്ചു കൊണ്ടിരുന്നു

അറിയാത്ത ഒരു നാട്ടിലെ
അടിയൊഴുക്കുള്ള ഏതോ നദി
അയാളിലൂടെ കുതിച്ചു.

എല്ലാ ഭാരവുമൊഴിഞ്ഞു. 
ജലപ്പരപ്പിൽ തൂവലായി
മാറുന്ന ദേഹമോർത്തയാൾ
കലങ്ങിത്തെളിഞ്ഞു

തീവണ്ടിയിൽ
മരിച്ചവരും
ജീവനുള്ളവരും
ഇടകലർന്നിരുന്നു

യാത്ര പോവുകയാണ്‌
എന്നെഴുതി വെച്ച കത്തിലെ
അവസാന വരി
എന്തായിരുന്നുവെന്ന് അയാൾ
വെറുതേ ഓർത്തു നോക്കി

ഈ വിലാസത്തില്‍
അങ്ങനെ ഒരാളില്ലെന്ന്
തെര്യപ്പെടുത്തിയാലും
ഇനിയും വന്നേക്കാവുന്ന കത്തുകൾ
അയാളെയുമോർത്തു കാണണം

അരികിലിരുന്ന് മധുര നാരങ്ങ
തിന്നുന്ന പെൺകുട്ടി
അയാളെ നോക്കി
നടന്നു തളര്‍ന്ന ഒരാള്‍ക്ക്
കൈകളിലേക്ക്
വെള്ളം പാർന്നു കൊടുക്കുന്നതു പോലെ
അവളുടെ നോട്ടം

കൈത്തണ്ടയിൽ
സ്പ്രിംഗ് പോലെ ചുറ്റിച്ചുറ്റി
കിടന്ന പല നിറത്തിലെ ഒറ്റവള,
ഈ കാലത്തിലേതല്ലെന്ന്
അയാൾക്ക് തോന്നി

എണ്ണ പുരട്ടി പരത്തി ചീകിയ
അവളുടെ മുടി ആ തോന്നലുറപ്പിച്ചു
പാഞ്ഞു പോകുന്ന വണ്ടിയിൽ
അവൾ ഓറഞ്ചു മണം നിറച്ചു

തീർന്നു പോയ അവസാന
അല്ലിയിലെ ഒടുവിലെ
തുള്ളിയെ പിന്നെയും പിന്നെയും
നുണയുന്ന അവളെ നോക്കിയിരിക്കേ

തലമൂടുന്ന മുഷിഞ്ഞ കോട്ടിനുള്ളിൽ
പീള കെട്ടിയ വെള്ളക്കണ്ണിൽ
വറ്റാത്ത ചിരിയോടെ
മരണമെന്നൊരാൾ
വേഗം നടന്നു മറയുന്നത്
മിന്നായം പോലെയാൾ കണ്ടു

കണ്ണിലേക്കു പിഴിഞ്ഞ് തെറിപ്പിക്കുന്ന
ഓറഞ്ചു തൊലിയുടെ നീറ്റൽ പോലെ
പൊടുന്നനേ കരുണയാലയാൾക്ക്
കരച്ചിൽ വന്നു.

നൃത്തശാല/വിഷ്ണുപ്രസാദ്

പെരുന്തൽമണ്ണയിൽ നിന്ന്
പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽ
ഡ്രൈവറുടെ എതിർവശത്ത്
നാലു പേർക്കിരിക്കാവുന്ന സീറ്റിൽ
മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്
പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.

അവളുടെ കണ്ണുകൾക്ക്
ഈ പ്രപഞ്ചത്തെ മുഴുവൻ
ഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.
അവളൊന്ന് നോക്കിയിരുന്നെങ്കിൽ
ബസ്സിലെ മുഴുവൻ ആളുകളും
പറന്നു വന്ന്
അവളുടെ കണ്ണുകൾക്കുള്ളിലേക്ക്
അപ്രത്യക്ഷമായേനേ...
ഭാഗ്യവശാൽ അതുണ്ടായില്ല.

(ഇടയ്ക്കെപ്പോഴോ വൃദ്ധനായ ഈ കവി
ബസ്സിൽ കയറുകയും പെൺകുട്ടിയുടെ
അടുത്തിരിക്കുകയും പ്രണയത്തിന്റെ കാന്തികവലയം താങ്ങാനാവാതെ
കുറച്ചു കഴിഞ്ഞ് പിൻസീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്യുന്നുണ്ട്.)

അവൾക്കും ഡ്രൈവർക്കുമിടയിൽ
മാറി മാറിയുള്ളനോട്ടത്തിന്റെ
അദൃശ്യമായ ഒരു പാലമുണ്ട്.
അവൾക്കു വേണ്ടിയാണിപ്പോൾ
അയാളീ ബസ്സോടിക്കുന്നത്.
പ്രണയവും മരണവും
രണ്ടല്ലെന്ന് അതിവേഗത കൊണ്ട്
ത്രസിപ്പിക്കുകയാണയാൾ.
ഇടിച്ചു ഇടിച്ചില്ല എന്ന വക്കത്ത്
എത്ര വാഹനങ്ങളെയാണ് വെട്ടിമാറ്റി
അയാൾ മുന്നേറുന്നത് !
നിർഭയമായ വേഗതയിലേക്ക് അഴിച്ചുവിട്ട്
അവളുടെ പ്രണയാതതിയുടെ മർദ്ദനില
ഉയർത്തിക്കൊണ്ടേയിരിക്കുകയാണയാൾ.

(പ്രണയം മരണം എന്നിങ്ങനെ പേരുകളുള്ള
രണ്ടു കുതിരകളെ പൂട്ടിയ വണ്ടിയാണിതെന്നും
ഏതെങ്കിലും ഒന്നേ അവശേഷിക്കൂ എന്നും
എനിക്കു തോന്നുന്നുണ്ട്.
വിട്ടേക്കൂ.
ഭീരുക്കൾക്ക് അങ്ങനെ പലതും തോന്നും. )

അവൾ അയാളിലേക്കും
അയാൾ അവളിലേക്കും
ഇരുന്നിടത്തിരുന്ന് ഒഴുകിക്കൊണ്ടിരുന്നു.
മലയാളം, തമിഴ്, ഹിന്ദി പ്രണയചലച്ചിത്രഗാനങ്ങൾ
ഒന്നൊന്നായി
ഇറങ്ങിവരികയാണ് ബസ്സിലേക്ക്.

ഓടുന്ന ബസ്സിൽ
'ഇത്ര വേഗത വേണ്ട പൊന്നേ
പേടിയാവുന്നു 'എന്നവൾ
ഉമ്മ വെച്ചതു പോലെ
അയാൾ ചിരിക്കുന്നു.
ബസ്സ് ഒരു നൃത്തശാലയാകുന്നു.
ഓടുന്ന ബസ്സിൽ
ഡ്രൈവറും ആ പെൺകുട്ടിയും
നൃത്തം ചെയ്യുന്നു.
ഇത്രയും ഗായകർ
ഇത്രയും ഗാനരചയിതാക്കൾ
ഇത്രയും സംഗീതസംവിധായകർ
അവർക്കു വേണ്ടിയാണീ
പാട്ടുകൾ ചെയ്തതെന്നപോൽ
അത്രയും ചലച്ചിത്രങ്ങളിലെ
നായകനും നായികയുമായി
നിറഞ്ഞാടുകയാണവർ.

പ്രണയത്തിന്റെ മാന്ത്രികതയാൽ
വർണദീപാലംകൃതമാകുന്ന ബസ്സിൽ
യാത്രക്കാരെല്ലാം നൃത്തം ചെയ്തു ചെയ്ത്
ഓരോരോ സ്റ്റോപ്പുകളിലിറങ്ങിപ്പോയി.

എല്ലാ അപകടങ്ങളേയും തരണം ചെയ്ത്
വീരോചിതമായി പട്ടാമ്പിയിലെത്തി
മറവിൽ നിന്ന് സിഗരറ്റു വലിക്കുന്ന അയാളോട്
ഞാൻ ചോദിച്ചു:
'ഇത്രയും നേരം പാട്ടിനൊത്ത്
ആ നീലസാരിയുടുത്ത പെൺകുട്ടിയുമായി
ബസ്സിൽ നൃത്തം ചെയ്യുകയും
ഒരേസമയം ഡ്രൈവർ സീറ്റിലിരുന്ന്
അതിവേഗത്തിൽ ബസ്സോടിച്ചിവിടെ
എത്തിക്കുകയും ചെയ്തതിന്റെ
രഹസ്യമെന്താണ്?'

Monday, September 5, 2022

അവസാനത്തെ യുദ്ധത്തിലായിരുന്നുഎൻ്റെ കാട്ടുമരുന്ന് തീർന്നത് /സുകുമാരന്‍ ചാലിഗദ്ധ



എൻ്റെ മക്കൾ 
വീട്ടിലെ പാത്രങ്ങൾക്ക്
സ്വന്തമായി  പേരിട്ടു വെച്ചിട്ടുണ്ട് .

അവർ  അവരുടെ പാത്രങ്ങളെ
ഇങ്ങനെയാണ് വിളിക്കുന്നത് .
പൻ്റി
നെവെഞ്ചി
ചൊപ്പു.

രാവിലെയും ഉച്ചയ്ക്കും  രാത്രിയും
സ്വന്തമായ പാത്രങ്ങളെ
അടുക്കളയിൽ നിരത്തിവെച്ചിട്ട് 
മൂത്തത് കല്യാണി  ഇങ്ങനെ വിളിക്കും.

പന്നി വായോ വായോ വായോ കാട്ടുപന്നി 
കാട്ടുടുമ്പാമാൻ കാട്ടുകോഴീ എന്ന് .

രണ്ടാമൻ പ്രയാഗ് പാത്രമെടുത്ത് 
ഇങ്ങനെ വിളിക്കും 
മീന് വായോ വായോ വായോ 
നെവെഞ്ചി വായോ കക്ക കാടിറങ്ങീ
പുഴയിറങ്ങി വായോ വായോ എന്ന് .

മൂന്നാമത് കബനി ഇങ്ങനെ വിളിക്കും.
കാക്ക ചുറുളി കാട്ടുചപ്പ് ചേന
നാട്ടുചപ്പ് മുരിങ്ങ ചിരേ ചീരേ കാരേ കാരേ
ഇറങ്ങിവായോ  വായോ വായോ വായോ എന്ന് .

എൻ്റെ ഭാര്യ കലമെടുത്ത് 
അടുപ്പിൽ വെച്ചിട്ട്
റേഷൻ വായോ വായോ വായോ
ഉള്ളി തക്കാ കിഴങ്ങിനരചേരാൻ
പച്ചമുളകിനെരിയെരിവും ചേരാൻ
നാളെ ചേട്ടൻ പണിക്കു വിളിക്കണേയെന്ന് .

എൻ്റെ സ്വന്തമായ നാല് പാത്രത്തിലേക്ക്
അച്ഛനായ ഞാൻ വിളിക്കും .
എന്താ ഞാൻ വിളിക്കേണ്ടത് ?
എനിക്കറിയില്ല . ശരി നോക്കട്ടെ കേട്ടോ?
ഒരുകിലോ കോഴീ കോഴീ കോഴി
നാളെ തരാം പറ്റ് പറ്റുമെങ്കിൽ വെട്ടി 
രണ്ടു കരൾ കൂട്ടി നാട്ടുപന്നീ കാട്ടിൽ 
സ്വപ്നം മാത്രം ചേട്ടാ 
വെട്ടിക്കോ കോ കോ കോ
തൂക്കിക്കോ കോ കോ കോ എന്ന് .
ഞാനിതല്ലാതെ എന്തു പറയാൻ .

ഒരുകിലോ കോഴി
മസാല 100 ഗ്രാം
തക്കാളി കാൽകിലോ
ഉള്ളി അരകിലോ
മുളക് 100 ഗ്രാം
കിഴങ്ങ് അര കിലോ
മതിമതി തൂക്കം 55
ആരോഗ്യം 45
പ്രതിരോധം  35
ചിരി 25 .

ഭാര്യയും മക്കളും വീണ്ടും വീണ്ടും
എന്നോട് ഒരോരോ ചോദ്യം ചോദിച്ചു ?

ഞാൻ കാന്താരിയരച്ച്
വീണ്ടും സമരത്തിനിറങ്ങി.

കുട്ടികൾ എന്നെ നോക്കികൊണ്ട്
അപ്പാ മീമി
അപ്പാ കീക്കി.
ഞാൻ കീശയമർത്തി നോക്കി 
കീശ കരഞ്ഞില്ല ചിരിച്ചില്ല .
കാട്ടുമാനിൻ്റെ ഒച്ചകളും
കാട്ടുപന്നിയുടെ മുരയലും
എൻ്റെ കുട്ടികളെ കൊതിപ്പിക്കുകയാണ് .

ആ പച്ചയായിരുന്നു എൻ്റെ പച്ച .
പക്ഷേ !
അവസാനത്തെ യുദ്ധത്തിലായിരുന്നു
എൻ്റെ കാട്ടുമരുന്ന് തീർന്നത് .


Sunday, September 4, 2022

നിഴലുചാഞ്ഞ കവിതയോടുതന്നെ/പ്രസന്ന ആര്യൻ



എന്നും കൂടെയുണ്ടെന്ന്
അതുകൊണ്ടുതന്നെ
എല്ലാമറിയുന്നവനെന്ന് 
വെറുതെയഹങ്കരിക്കുമ്പോൾ
നീയിറങ്ങിനടന്ന രാത്രികളെപ്പറ്റി
നീ വൈകിയുണരുന്ന
എന്റെ പുലരികളെപ്പറ്റി
ഇടയില് ഞാൻ തനിച്ചാവുന്ന
ഉള്ളുരുക്കങ്ങളെ
ഉടല്പെരുക്കങ്ങളെ
ഉയിർത്തോറ്റങ്ങളെ
ഉണർച്ചകളെ 
തളർച്ചകളെ
വിഭ്രാന്തികളെ
ഞാനിടയ്ക്കണിയുന്ന
ഉന്മാദലഹരികളെ പറ്റി
നീയെന്തറിഞ്ഞിട്ടാണ്!

ചന്ദ്രൻ അസ്തമിക്കുമ്പോൾ/അമ്മു ദീപ



എല്ലാ ദിവസവും പാതിരായ്ക്ക്                               
ചന്ദ്രൻ അസ്തമിക്കുമ്പോൾ
 മരക്കൊമ്പിൽ
ബലത്തിൽ ചുറ്റിവച്ചിരുന്ന
  കുട്ടിയുടെ വാൽ
പ...തു...ക്കെ...
 അഴിയാൻ തുടങ്ങും

കൂട്ടത്തിലെ
ഏറ്റവും വലിയ മരമാണ് കുട്ടിയ്ക്കുറങ്ങാനിഷ്ടം
മരം നിൽക്കുന്നതോ        
 കാട്ടിലെ
ഏറ്റവും വലിയ
മലയുടെ മോളിൽ

 കുത്തിച്ചൂളാന്റെ താരാട്ടു കേട്ട്
 രാക്കാറ്റിൽ ചുരുണ്ട്           
    കുട്ടിയുറങ്ങും

കുറുക്കന്മാരുടെ ഓരിയിൽ                                 
 ചന്ദ്രബിംബം
ഒഴുകിയൊഴുകി
 പടിഞ്ഞാറേക്കുന്നു താണ്ടുമ്പോൾ
വാൽ പൂർണ്ണമായും അഴിഞ്ഞ്
കുട്ടി

താ

ഴേ

ക്ക്

ഒറ്റ വീഴ്ച്ചയാണ്

"ഈ ഉണ്ണിയ്ക്കെന്തൊരു ചവിട്ടും കുത്തുമാണ്"              
 - അമ്മ പിറുപിറുക്കും 

"അവനെ ഇനി താഴെ കോസറി വിരിച്ചു കിടത്തിയാൽ മതി"
- അച്ഛനും പറയും 

ഉണ്ണി മാത്രം
പാതിരായ്ക്ക്
ചന്ദ്രനസ്തമിക്കുമ്പോൾ

 കട്ടിലിൽ നിന്നും
നിലത്തു വിരിച്ച കോസറിയിൽ നിന്നും
 ഒരു ജന്മം മുഴുവൻ

താഴേക്ക്‌

താഴേക്ക് 

വീണു കൊണ്ടിരുന്നു

Thursday, June 9, 2022

രണ്ട് പൂമ്പാറ്റകള് പള്ളിയിലേക്ക് പറക്കുന്നു/കുഴൂർ വിത്സൺ

പച്ച വിരിഞ്ഞ വഴികളില്
പോകെ പോകെ
അതിലൊന്നിനു
ശൂ വയ്ക്കാന് മുട്ടുന്നു
അതാരും കാണാതെ
പൊന്തയ്ക്കരികില് മറയുന്നു

മറ്റൊന്ന് അവിടൊക്കെ
ചുറ്റിത്തിരിയുന്നു
പള്ളിയില് മൂന്നാം മണിയുമടിക്കുന്നു

ഒന്നാമന് ഒരു പൂവിനെ കാണുന്നു
അതുമായി ലോഹ്യത്തിലാകുന്നു
പള്ളിയേം പട്ടക്കാരനേം
മറന്നേ പോകുന്നു

അത്രയും പൊന്തയ്ക്ക് ചുറ്റിയ
മറ്റവന്  വട്ടാവുന്നു
പള്ളിയിലെത്തിയാലാദ്യവനെ
ദൈവത്തിനൊറ്റു കൊടുക്കുമെന്നുറയ്ക്കുന്നു
ആ ചെടിയുടുത്ത സാരിയുടെ പൂവിന്റെ നിറം പോലുമോര്ത്ത് വയ്ക്കുന്നു

പൊന്തയില്
പ്രേമനാടകം തുടരുന്നു
അവിടെ രണ്ടാം ബെല്ലടിക്കുന്നു

മൂന്നാം മണിക്കും
രണ്ടാം ബെല്ലിനുമിടയില്
മുഴുവട്ടായ
ശരിക്കും മറ്റവന്
മറ്റേ മറ്റവനെ
മറന്ന് പോകുന്നു

അവനും ശൂ വയ്ക്കാന് മുട്ടുന്നു

പൊന്ത തിരയുന്നു
മൂന്നാം മണി മുഴങ്ങുന്നു
രണ്ടാം ബെല്ലടിക്കുന്നു

പള്ളിയൊറ്റയ്ക്കാവുന്നു

എന്നാല് രണ്ട് പൊന്തകള്ക്കുള്ളില് പാട്ടുകുര്ബ്ബാന തുടരുന്നു


(കവിത)/എം.ജീവേഷ് 


ഉപേക്ഷിക്കപ്പെട്ടെന്ന്
കരുതി
ആഴങ്ങളിലേക്ക് 
എടുത്തുചാടണ്ട.

തോറ്റെന്ന് കരുതി
ജീവിതത്തെ 
മുറിച്ചുകളയുകയും വേണ്ട.

നോക്കൂ,

ഈ പ്രപഞ്ചം മുഴുവൻ
ഉപേക്ഷിക്കപ്പെട്ടവരുടെ
കവിതകളാണ്.

തോറ്റവരുടെ നിഴൽച്ചിത്രങ്ങളും.

ഉപേക്ഷിക്കപ്പെട്ട ഒരു വിത്ത്
വൻമരം

കാറ്റിനോട് തോറ്റ 
മേഘം
ഒരു വലിയ മഴ.

മരിച്ചുകളയും മുൻപേ
ഉപേക്ഷിക്കപ്പെട്ട 
കവിയുടെ വീട്
ഒരു മ്യൂസിയം.

തോറ്റുപോയ ഒരു കുട്ടിയുടെ
ക്യാൻവാസ് നിറയെ
ഈ ഭൂമിയിലെ 
മറ്റു മനുഷ്യർ കാണാത്ത
ചിത്രങ്ങൾ.

സാരമില്ല,
ഉപേക്ഷിക്കപ്പെട്ടവരെ
ആരോ തളളിയിട്ടെന്നേയുള്ളൂ
തോറ്റവരേക്കാൾ മുന്നേ
ആരോ പാഞ്ഞ് പോയെന്നേയുള്ളൂ.

അവരെ വായിക്കാതെ
ഈ ലോകത്തിന്
മുൻപേ പായാനാവില്ല.

അവരെ തൊടാതെ
ഒരന്നവും 
അന്നനാളത്തിലേക്കിറങ്ങില്ല.


Wednesday, April 20, 2022

(കവിത)/ലിഖിത ദാസ്


ഞാൻ മരിച്ചെന്നറിയുന്ന
ആ മഴദിവസം തീർച്ചയായും അയാൾ കാണാൻ വരും.
നിലവിളികൾക്കും അലറിപ്പറച്ചിലുകൾക്കും ഇടയിലൂടെ 
തണുത്തൊരു മനുഷ്യൻ 
ധൃതിപിടിക്കാതെ നടന്നുവരും.

കരച്ചിലുകൾക്ക് നടുവിലേയ്ക്ക് 
അയാളുടെ കണ്ണോടും.
എന്റെ ഒരേയൊരു മകനെ 
അയാൾ കണ്ണുകൾ കൊണ്ട് 
കെട്ടിപ്പിടിയ്ക്കും.
മൂർദ്ധാവിൽ ഉമ്മ വയ്ക്കും.
എന്റെ പുരുഷന്റെ തോളത്ത് 
ഹൃദയം കൊണ്ട് തട്ടും.
ചുവന്ന കണ്ണുള്ള 
ആ മനുഷ്യന്റെ എല്ലാ മുറിവുകളെയും 
അറിയുന്നവനെന്ന് 
അയാളൊന്ന് ചിരിച്ചെന്നു വരുത്തും.

ഒടുവിൽ ഞാനില്ലാത്ത 
ഒരു ദിവസമുണ്ടായിരിക്കുന്നുവെന്ന്.
ഇനിയുമനേക ദിവസം വരാനിരിക്കുന്നുവെന്ന് 
വിശ്വസിക്കാതെ, 
അനുസരണയില്ലാത്തൊരു കുട്ടിയുടെ 
മുഖത്തോടെ അയാൾ 
എനിയ്ക്കു മുന്നിലിരിക്കും. 

പിണങ്ങുമ്പോഴൊക്കേം 
തൂങ്ങിച്ചാവുമെന്ന് പേടിപ്പിക്കുന്ന 
ഒരുവളുടെ മുഖത്തേയ്ക്ക്
"എഴുന്നേറ്റ് വാടോ.." എന്ന് 
ശബ്ദമില്ലാതെ പരിഭവിക്കും.
ഒരു കവിതയിലേയ്ക്കു പോലും പരിഭാഷപ്പെടാത്ത 
നമ്മുടെ പ്രണയത്തെയോർത്ത് 
എന്നോട് നന്ദിയുള്ളവനാകും.
രണ്ടുപേർ കൈകാര്യം ചെയ്യുന്ന 
രഹസ്യത്തിന് 
ഒരവകാശി മാത്രം ബാക്കിയായെന്ന്
എന്റെ തണുത്ത ചുണ്ടിനെ 
ആത്മാവുകൊണ്ട് ചുംബിക്കും.

നനഞ്ഞയുമ്മകളെ രഹസ്യമായൊളിപ്പിക്കാൻ പറ്റിയ 
ഏറ്റവും നല്ല സങ്കേതമെന്ന് 
കുറേയധികം സമയമെടുത്ത്  കണ്ടുപിടിച്ച 
എന്റെ തണുവുള്ള പൊട്ടിന്റെ 
തണലിലേയ്ക്ക് 
അയാളുടെ ചൂടുപിടിച്ച ഹൃദയം 
പിടഞ്ഞു കേറും.
കഴിഞ്ഞയാഴ്ചയും ചുവന്ന പൊട്ട് മാറ്റി 
അമർത്തിച്ചുംബിച്ചതിന്റെ അടയാളം 
മാഞ്ഞു കാണില്ലേയെന്ന്,
ചാവുകുളിയ്ക്കിടയിൽ ആരെങ്കിലുമത്
നിശ്ചയമായും കണ്ടെത്തുമെന്ന് അയാളോർക്കും.

"എന്റെയാണെന്ന്..
ഞാൻ നോക്കിക്കോളാമെന്ന്.." കൈക്കുമ്പിളിൽ മുഖം കോരിവച്ച് 
ഒരു കുഞ്ഞിനെപ്പോലെ 
ഞാനയാളെ ഓമനിച്ചതോർക്കും.
എന്റെ തൊലിയടരുകളിലെ
നീലരേഖകളെ 
സ്നേഹവേരുകളെന്ന് 
തൊട്ടുനോക്കിയതോർക്കും.
ഒരു നിമിഷം കൊണ്ട് അയാളൊരു 
സ്നേഹകാലത്തെയാകെ 
മുക്കിക്കുടിക്കും.
എന്നിട്ടും ശമിക്കാതെ, 
വിരലിലൊന്ന് തൊട്ടെന്ന് വരുത്തി 
അയാളിറങ്ങിപ്പോവും - 
ഒട്ടും ധൃതിപ്പെടാതെ.

അയാളുടെ പതിഞ്ഞ 
നടത്തത്തിലേയ്ക്ക് കണ്ണുനീട്ടി 
എന്റെ ഒരേയൊരാൺകുഞ്ഞിന്റെ അച്ഛൻ അവസാനത്തെ മനുഷ്യനും വന്നുപോയെന്ന്..
ഇനിയാരും വരാനില്ലെന്ന് ഇടറും.
എന്റെ ചത്ത വിരലുകളിൽ അമർത്തി
ചെവിയിൽ "നീ കണ്ടുവോ.." യെന്ന് അമർത്തിയുമ്മവയ്ക്കും.
മരിപ്പിലും എനിയ്ക്കാ 
രണ്ടുമനുഷ്യരോടും സ്നേഹച്ചുന പൊട്ടും.
കരച്ചിലുവരും..
മഴ തോരും...


Sunday, March 6, 2022

വാക്കുകളാലൊരു കാടിനെ /ജയദേവ് നയനാർ

നിന്നെയുപേക്ഷിച്ചുപോയൊരു
കാടിനെ വാക്കുകൾക്കിടയിൽ
നിന്നു കണ്ടെടുക്കപ്പെടുന്നതിനെ
ഓർത്തെടുക്കുകയായിരുന്നിരിക്കണം.
കാട്ടിൽ നിന്ന് ഒരു പുഴയെ
ഇറക്കിക്കൊണ്ടുവരുന്നതിനെക്കുറിച്ച്.
ഇലകൾക്കിടയിൽ ഒരു കാട്ടുതീയെ
കൂടുവയ്ക്കുന്നതിനെക്കുറിച്ച്.
കാടടക്കം ഒറ്റ വാക്കിൽ
ഒരു ഋതുവിൽ
കൂട്ടിരുത്തുന്നതിനെക്കുറിച്ച്.
കാട്ടിൽനിന്നിറങ്ങിവരുന്ന
ഒരു ചൂളംവിളിയെ നിന്റെ പേരിട്ട്
എതിർവിളി വിളിക്കുന്നതുപോലെ.
കാടിറങ്ങിവരുന്ന ഒരു കിളിയിൽ
തൂവലിൽ നിന്നെ തിരിച്ചറിയുന്നതുപോലെ.
.

നിരനിരയായി നീ നട്ടുവച്ച
കാട്ടുതീവിത്തിൽ നിന്ന്
കാട്ടുതീക്കാടു വളർന്നതിനിടയിൽ
കുടുങ്ങിപ്പോയ ഒരു കാറ്റിന്‍റെ
രണ്ടറ്റങ്ങളാണു നമ്മളെന്ന്
തിരിച്ചറിയപ്പെടുന്നിതിനിടെ.
നിരനിരയായി വളർന്ന
കാട്ടുതീയ്ക്കിടയിൽ
കുടുങ്ങിപ്പോയ ഒരു നീരൊഴുക്കിന്‍റെ
രണ്ടു തുള്ളികളാണ്
നമ്മളെന്ന് നനയുന്നതിന്‍റെ.
ഈ കാട്ടിൽ ആരുമാർക്കുവേണ്ടിയും
കാത്തിരുന്നുകൂടാത്ത
രണ്ടറ്റങ്ങളാണെന്ന്
തെറ്റിദ്ധരിക്കപ്പെടാതെ.
പരസ്പരം വിലക്കുള്ള 
രണ്ടു കാടുകളാണ് 
നമ്മൾ.
.

കാടിറങ്ങുന്ന ഒരു ടിപ്പർ
ലോറിയിൽ നിന്നു പിടിക്കപ്പെടുന്ന
ഒരുകുന്നു ഭൂമിയാണ് നീ.
മറ്റേക്കുന്നിലേക്കുള്ള 
കാട്ടുപാതയിൽ
അഴിഞ്ഞുവീണ അരഞ്ഞാണത്തിന്‍റെ
സ്വർണ ഹുക്കഴിക്കുന്ന
കാറ്റിന്‍റെ വിരൽ.
കുന്നിൽനിന്നൂർന്ന പാവാടച്ചരടിൽ
ജീവനുപേക്ഷിച്ച മഴ.
.

എല്ലായ്പ്പോഴും
കാടിറങ്ങുന്ന ഒരു 
കാടാണ് ‍ഞാൻ.

Monday, February 21, 2022

കൈകേയി/കല്പറ്റ നാരായണൻ

രാജാവേ,
രാജപത്നിമാരിൽ
രാജമാതാവാകാൻ
എന്നോളം അർഹയായിരുന്നോ
അവരിരുവരും?
നമ്മുടെ സമാഗമങ്ങൾക്ക്
ഏതെങ്കിലുമൊരദൃശ്യശക്തി 
സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ
അവൾ പൊട്ടിച്ചിരിച്ചിട്ടുണ്ടാവില്ലേ
കൗസല്യയുടേയോ സുമിത്രയുടേയോ
കഥയറിയാത്ത പ്രജകളുടെയോ കരച്ചിലിൽ.

അങ്ങ് എന്റെ കാതിൽ പറഞ്ഞില്ലേ,
നീയെന്റെ മടിയിലിരിക്കുമ്പോൾ
യയാതിയെ എനിക്ക് മനസ്സിലാകുന്നുവെന്ന്
എന്നെന്നും നിനക്കർഹനായിത്തീരാൻ
യൗവ്വനത്തിനായി ആരുടെ മുന്നിൽ
പിച്ചതെണ്ടാനും എനിക്ക് മടിയില്ല എന്ന്. 

രാത്രികൾക്ക് കൂടുതലറിയാം,
എന്റെ ജീവിതത്തിൽ ഒരേ ഒരു സ്ത്രീയേയുള്ളൂ അത് നീയാണ് എന്ന്
അങ്ങയുടെ ശരീരം
എന്നോടുരിയാടാറുള്ളതല്ലേ നിരന്തരം?
ശരീരം നുണ പറയില്ല രാജാവേ
അതെന്നോട് പറഞ്ഞു;
ആർക്കൊപ്പം രമിക്കുമ്പോഴും
ഞാൻ നിനക്കൊപ്പം രമിക്കുന്നു.
ആളിക്കത്തുമ്പോൾ
എല്ലാ ദീപവും നീ.

ദേവാസുരയുദ്ധത്തിൽ
ദശരഥന്റെ രഥചക്രത്തിൽ  നി-
ന്നച്ചാണിയൂർന്നു പോയപ്പോൾ
വേദനയെഗ്ഗണിയാതെ
സ്വന്തം വിരൽ ആണിയാക്കി  യുദ്ധം ജയിപ്പിച്ച
കൈകേയിയുടെ കഥ
ഒറ്റത്തവണത്തെ കഥയായിരുന്നില്ല.
എന്റെ ദർശനമാത്രയിൽ അങ്ങയിൽ
പ്രവഹിക്കാറുള്ള പ്രാണശക്തിയുടെ
ഉപമയുമായിരുന്നു അത്.
ജയിച്ചപ്പോഴൊക്കെ ഞാനാണ്
അങ്ങയെ ജയിപ്പിച്ചത്.
ഉത്തേജിപ്പിക്കുന്ന ഊർജ്ജത്തിന്റെ
ഉറവിടമായിരിക്കുക എന്തൊരാനന്ദമാണെന്ന്
ഞാനുമറിഞ്ഞു.
പഴുത്തിലകളായി അടർന്നു വീഴുന്നതേക്കാൾ 
മോഹനം
നിത്യയൗവനമായി തളിരിടുന്നത്

ധർമ്മാർത്ഥ കാമമോക്ഷങ്ങളിൽ
കാമം തന്നെ ശക്തം
ശ്രേഷ്ടവും.
ആവശ്യപ്പെട്ടിരുന്നെങ്കിൽ
അധീനത്തിലുള്ള സകലതും
എന്റെ കാൽക്കലർപ്പിച്ച് 
കുമ്പിട്ട് നിൽക്കുമായിരുന്ന
സന്ദർഭങ്ങൾ നിരവധിയുണ്ട്
അങ്ങയുടെ ജീവിതത്തിൽ.
എന്റെ മുഖത്ത് നോക്കി
എന്നെ നിരാകരിക്കാൻ
അങ്ങേക്കാവില്ല.
എന്നോടിരക്കാനല്ലാതെ
കൽപ്പിക്കാനങ്ങേക്കാവില്ല.
അങ്ങേക്കറിയാം ഞാനായിരുന്നു
ഞാൻ മാത്രമായിരുന്നു രാജ്ഞി.
ഒടുവിൽ പൗരസമക്ഷം
അതങ്ങേക്ക് സമ്മതിക്കേണ്ടി വന്നു
സത്യത്തിന് അങ്ങ്  വഴങ്ങി.
എന്റെ സർപ്പത്തിന് ദംശിക്കാൻ
കാലു നീട്ടിത്തരികയല്ലാതെ
അങ്ങേക്ക് വഴിയുണ്ടായിരുന്നില്ല

മന്ഥര എന്റെ കണ്ണു തുറപ്പിക്കും വരെ
ഞാനൊരിരുട്ടിലായിരുന്നു.
ഇതുവരെ രാജ്ഞിയായിരുന്നവൾ
ദാസിയാവുന്ന പ്രഭാതമാണ് വരുന്നതെന്ന്
അവൾ കാട്ടിത്തന്നു.
മട്ടുപ്പാവിന്റെ മുകളിൽ നിന്ന്
അപ്പരിണാമത്തിന്റെ വരവ് കണ്ട്
എന്റെ പ്രാണസഖി ക്രുദ്ധയായി. 

എനിക്കറിയാമായിരുന്നു
ആരും എന്നെ പിന്തുണക്കില്ല
അധർമ്മികളും പരർ കാൺകെ
ധർമ്മത്തേയേ പിന്തുണക്കൂ
ധർമ്മസംസ്ഥാപനത്തിനായി
സത്യലംഘനത്തിനായി പോലും
ആളുകൾ മുറവിളി കൂട്ടും.
ഞാനാർക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ
ആ മകനും എന്നെ ഉൾക്കൊള്ളില്ല
ആരുമൊരിക്കലും 
ഉൾക്കൊള്ളാനിടയില്ലാത്തവളുടെ ഏകാന്തത
രാമായണമുള്ളിടത്തോളം
ഞാൻ തനിച്ചനുഭവിക്കും. 

ഞാൻ ആവശ്യപ്പെട്ടതല്ല,
രാവണന്റെ വരവോ
സീതാപഹരണമോ?
പക്ഷെ ഞാനനുഭവിച്ച ഏകാന്തതക്ക്
ശിംശപാവൃക്ഷച്ചുവട്ടിൽ
ഭീതിദമായ ഏകാന്തവാസമനുഭവിച്ച സീതയിലോ
ഗതി തെറ്റിക്കുന്ന
മഹാവനങ്ങളിൽ അവളെ അന്വേഷിച്ചലഞ്ഞ
രാമനിലോ
വേരുണ്ടാവാതെ വരില്ല 

എനിക്കറിയാം
ഞാനെത്ര മധുരിച്ചിരുന്നു എന്ന്
ഇന്ന് ഞാൻ കയ്ക്കുന്നു
സകലർക്കും.
കയ്പ് വലിയ
ഒരേകാന്തതയാണ്.

Tuesday, January 25, 2022

എത്ര വേഗത്തിൽ/ഒ.പി സുരേഷ്


എത്തിയേടത്തിരുന്നിരുന്നെങ്കിൽ
എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

തൊട്ടടുത്തതാം ലക്ഷ്യത്തിലേക്കഴ-
ലൊട്ടുമില്ലാതെ പായുന്ന ജീവിതം
കെട്ടിയുണ്ടാക്കി ലോകത്തെ,ഭാവിയെ
കെട്ടുകാഴ്ചയല്ലിന്നിൻ ചരിത്രം.

ഉള്ളതിൽ നിന്നില്ലാത്തതിലേക്ക്,
പിന്നതിൽ നിന്നറിയാത്തതിലേക്ക് ,
എത്രയേറെ ചുവടുകൾ വെക്കിലും
പിന്നെയും മുള പൊട്ടുന്ന ദൂരങ്ങൾ....

കേ റയിൽ വരും വേറെയും വരും
ഭൂമിക്കടിയിലൂടൊഴുകുന്ന നഗരങ്ങൾ,
ആകാശ മധ്യത്തിൽ ഉദ്യാന ഭംഗികൾ,
ഭാവിതൻ ഭാവന കോറിടും ചിത്രങ്ങൾ.....

കവികളേ, നിങ്ങൾ വരച്ചിട്ട സ്വപ്നങ്ങൾ
കരഗതമാക്കാൻ പ്രയത്നിക്കയാണിവർ.
നിർത്താതെ നിത്യം ചലിക്കുമീ ലോകത്തെ
നിർദ്ദയം നിർത്താനെളുതല്ല നിർണ്ണയം.

എത്തിയേടത്തിരുന്നിരുന്നെങ്കിൽ
എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

Monday, January 24, 2022

സിൽവർ പാതയോരത്ത്/നിഷി ജോർജ്



അപ്പനാണ്
ഞങ്ങടെ വീടിന് തറ കെട്ടിയത്
ചുമരു കെട്ടിയത്.
ഓലമേഞ്ഞത്.
ചേട്ടമ്മാരും ചേച്ചിമാരും
അപ്പനെ സഹായിച്ചു.
പത്താമനെയും പെറ്റിട്ടേച്ച്
അമ്മ അപ്പഴേക്കും
മരിച്ചു പോയിരുന്നു.
വർഷാവർഷം
വീടിനു മോടി കൂട്ടിയതും
അപ്പൻ തന്നാണ്.
അമ്മ ഡിസൈൻ ചെയ്തിരുന്നേൽ
വീട് മറ്റൊന്നാകുമായിരുന്നെന്ന്
ഞാനെപ്പളും വിചാരിക്കും .

അപ്പനാണ്
ഞങ്ങൾ പെൺമക്കക്ക് കുളിക്കാൻ
ഓല മേഞ്ഞ കുളിമുറിയുണ്ടാക്കി തന്നത്.
കുഴി കക്കൂസ് ഉണ്ടാക്കി തന്നത്.
കക്കൂസു നിറഞ്ഞപ്പോൾ  മണ്ണിട്ടു മൂടിയത് .
വീണ്ടും പുതിയതുണ്ടാക്കിയത്.

അപ്പനാണ്
ഞങ്ങടെ പറമ്പിലൂടെ നടക്കാൻ
കൊച്ചുവഴികളുണ്ടാക്കിയത്.
ഞങ്ങൾ ഇളയതുങ്ങൾ
അതിലൂടെ കളിവണ്ടിയോടിച്ച്‌ കളിച്ചു.
അപ്പൻ തന്നാണ്
വീട്ടിനു പുറത്തേക്കും വഴികളുണ്ടാക്കിയത്.
അതിലൂടെ ഞങ്ങൾ എങ്ങാണ്ടെല്ലാം പോയി.

ചരിത്രം ആയുധങ്ങളുടെ കഥയാണെന്നാണ്
അപ്പൻ പറഞ്ഞു തന്നത്.
ആയുധമേന്തിയവരുടെ കഥയാണതെന്ന്
ഞങ്ങൾ മനസ്സിലാക്കി .
ബലവാന്മാരുടെ കഥ.
കല്ല് കൊണ്ട് ഇടിച്ച് പൊടിച്ചതിൻ്റെ
ഇരുമ്പ് കൊണ്ട് അടിച്ചു പരത്തിയതിൻ്റെ
വാളുകൊണ്ട് വെട്ടിപ്പിടിച്ചതിൻ്റെ
തോക്കു ചൂണ്ടി കീഴടക്കിയതിൻ്റെ
മഴു എറിഞ്ഞ് കൈയടക്കിയതിൻ്റെ -
ആയുധങ്ങളുടെ കഥ.
ആയുധമേന്തിയവരുടെ കഥ.

നമ്മൾ ജീവിച്ചു കടന്നു പോയതിൻ്റെ
അടയാളം ഇവിടെ ആഴത്തിൽ 
പതിച്ചു വെക്കണം മക്കളെ
എന്നും പറഞ്ഞോണ്ട്
അപ്പൻ ഭൂമിയുടെ മധ്യത്തിലേക്ക്
നീളമുള്ള ഇരുമ്പുപാര കുത്തിയിറക്കാൻ തുടങ്ങി.
ഭൂമിയങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പൻ കരുതി.

വേണ്ടപ്പാ വേണ്ടപ്പാ
പുഴകളായ പുഴകളെല്ലാം
മറിഞ്ഞു പോവൂലേ എന്ന്
ഇളയവളപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.

വേണ്ടപ്പാ വേണ്ടപ്പാ
മരങ്ങളായ മരങ്ങളെല്ലാം
വീണുപോവൂലേ എന്ന്
ഇളയവനപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.

അപ്പനതൊന്നും കൂട്ടാക്കാതെ
ഭൂമി മുഴുവൻ കിളച്ചു മറിച്ചു.
നിരത്തിയമർത്തി.
വലിയ വലിയ വഴികളുണ്ടാക്കി .
മനുഷ്യർക്ക് വേണ്ടി വഴികളെന്നല്ല
വഴികൾക്ക് വേണ്ടി മനുഷ്യർ എന്ന്
ലോകം മാറിപ്പോയി.

ലോകമങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പന് തോന്നി.
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൾ കരഞ്ഞു വിളിച്ചു
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൻ കരഞ്ഞു വിളിച്ചു.
മിണ്ടാതിരിയെന്ന് ചേട്ടനും ചേച്ചിയും
കണ്ണുരുട്ടി.

എൻ്റമ്മയാണ് ഡിസൈൻ ചെയ്തിരുന്നതെങ്കിൽ
ലോകം മറ്റൊന്നാകുമായിരുന്നു എന്ന് 
ഞാനെപ്പളത്തേയും പോലെ വിചാരിച്ചു.
എൻ്റെ ഇളയതുങ്ങൾ
അവരുടെ ചെറിയ ഒച്ചയിൽ 
മതിയപ്പാ മതിയപ്പാ എന്ന്
പറഞ്ഞു കൊണ്ടിരുന്നു.
ചരിത്രം ബലവാൻ്റെ കഥയല്ല
ബലവാനോട് ചെറുത്തുനിന്നവരുടെ
കഥയാണ്
എന്നെഴുതിയ ഒരു ബാനർ
അപ്പനുണ്ടാക്കുന്ന 
ആ വെള്ളിപ്പാതയോരത്ത്, 
ഇളയതുങ്ങടെ ചെറിയ ഒച്ചകൾക്ക് മുന്നിൽ,
ആരോ കെട്ടിവെച്ചു.
ആ വാക്കുകളുടെ ആത്മവിശ്വാസത്തിൽ
മതിയപ്പാ മതിയപ്പാ 
എന്ന് ഞാനും ഉറക്കെ വിളിക്കാൻ തുടങ്ങി.


Wednesday, January 12, 2022

മാളം/രഗില സജി


മീൻ നന്നാക്കാൻ
അടുക്കള മുറ്റത്ത്
അമ്മ പതിവായി
ഇരിക്കാറുള്ളിടമുണ്ട്.
അമ്മയ്ക്കഭിമുഖമായി
മതിലിലൊരു പൊത്ത്.
പാമ്പിന്റെയോ
പെരുച്ചാഴിയുടെയോ
എലിയുടെയോ മാളമാണത്.

അമ്മയ്ക്കൊപ്പം പൂച്ചയും
ഇടക്കിടെ പൊത്തിലേക്ക് നോക്കും.
ഇരുട്ട് പെറ്റുകൂട്ടിയ
അതിന്റെയകത്തുനിന്ന്
ഒരൊച്ചയും
ഈ നാൾ വരെ കേട്ടിട്ടില്ല.
രഹസ്യങ്ങളടക്കം ചെയ്ത
ഏതോ ഒരു മറുലോകം.
അതിനകത്തു നിന്ന്
ഏതോ ഒരു ജീവി
നമ്മളെ കാണുന്നുണ്ടാവും.
അതിന്റെ ഭാഷയും മൗനവും
വെളിച്ചത്തു വരുന്നത്
ആരുമറിയാത്തതാവണം
അതിന്റെ സംഗീതം
നമ്മുടെ കേൾവിയിൽ
പാട്ടായ് തിരിയാത്തതാവണം.
അതിന്റെ ആഘോഷങ്ങളുടെ രാവ്
നമ്മളുറങ്ങിത്തീർക്കുന്നുണ്ടാവണം.

മീൻ നന്നാക്കിയ ചട്ടി 
പുറത്തിട്ട്
അമ്മ മാളത്തിലേക്കിഴയുന്ന
ഒരു സ്വപ്നം
എന്നെ അസ്വസ്ഥയാക്കി.
എല്ലാവരും ഉറങ്ങുന്നുവെന്നുറപ്പിച്ച്
ശ്വാസമടക്കി
ഞാനതിലേക്കിഴഞ്ഞു.

അച്ഛനില്ലാത്ത കുട്ടിക്ക്
അമ്മയെ നഷ്ടപ്പെടാൻ പാടില്ല.