Friday, April 5, 2024

പടിഞ്ഞാട്ടെക്കുളം/നിഷ നാരായണൻ


പടിഞ്ഞാട്ടെക്കുളംവെള്ളം  
പതിവില്ലാതൊരു രാത്രി,
തുടിച്ചാടിക്കുളിക്കുന്ന
സുഭഗശബ്ദം.

നിലംമുട്ടും മുടിമാടി-
യരമുണ്ടുനനച്ചൊട്ടി-
ച്ചിടംകാലിന്‍മടമ്പുര-
ച്ചുരച്ചുതേച്ചും,

കുളിവെള്ളംകയറുമ്പോ-
ളിളകിടുമിരുമൊട്ടൊ-
ട്ടുലയാതെ മുലക്കച്ച
മുറുക്കിവെച്ചും,

പടിഞ്ഞാട്ടെക്കുളം നീല-
നിലാവിന്റെ പടിക്കെട്ടി-
ലിരുന്നവള്‍ പുറംതേയ്ക്കെ,
'പുറകിലാരോ'!

ഇരുട്ടാണ് !

ഇരുട്ടവന്‍ കുളപ്പെണ്ണിന്‍ 
മദിപ്പിക്കും തുടക്കാമ്പില്‍
ഉണര്‍ച്ചയാംകൊടിക്കൂറ-
യെടുത്തുകുത്തി.

ഇരുട്ടവന്‍ ദുരക്കൈയ്യാ-
ലഴിക്കയാണിരുകൊങ്ക-
യൊരുമുല,തുറുകണ്ണായ്
പുറത്തുചാടി!

മുലയല്ല,തുറന്നവായ്!
കൊരുത്തപല്ലിളകും നാ-
വുതിര്‍ക്കുന്നു ചുടുചോര-
യിരുട്ടിന്‍തല;
കടിച്ചെടുത്തിരുചുണ്ടു-
മടച്ചു 'ഖ്ടും'സ്വരത്തോടെ,
വലംകാലാലുടല്‍ ദൂരെ
 കടലില്‍ തട്ടി,
പടിഞ്ഞാട്ടെക്കുളം പെണ്ണിന്‍ മുടിമാടിയിടംപല്ലാല്‍ 
തളര്‍ച്ചയാം പുരുഷത്വം 
ചവച്ചുതുപ്പി.

അലര്‍ച്ചയോടിരുചിറി 
തുടച്ചുപല്ലിടയിലെ-
യിറച്ചി കൈനഖംകുത്തി-
യിളക്കിത്തോണ്ടി,

അലസയായ്, വിളറിയ 
നിലാവിന്റെ മടിത്തട്ടില്‍,
പടിഞ്ഞാട്ടെക്കുളമെന്നി-
ട്ടുറങ്ങാന്‍ പോയി.