Thursday, October 24, 2019

ഉള്ളടക്കം/വീരാൻകുട്ടി

നൂലുണ്ടയിൽ നിന്നു നൂലെന്നപോലെ
നാം ചുരുളഴിയുന്നു
ഉള്ളിൽ അർത്ഥവത്തായ എന്തോ
ഉണ്ടെന്ന ഉറപ്പുള്ളവർ
കുഞ്ഞുങ്ങൾ എന്ന പോലെ അതിനെ പിന്തുടരുന്നു.
ഒടുവിലത്തെ ചുരുളും നിവർന്നു കഴിയുമ്പോൾ
നൂലറ്റമല്ലാതെ
മറ്റൊന്നും കാണാനാകാതെ നിശ്ശബ്ദം മടങ്ങുന്നു.
മടക്കത്തിൽ
അവർ
ജീവിതത്തിന്
അതിൽ നിന്നും
ഒരുപമ കണ്ടെടുക്കുന്നു.

Monday, October 21, 2019

വെള്ള/ജയദേവ് നയനാർ

ചെളി ചവിട്ടി വരുന്ന
മഴയ്ക്കു കാല്‍ കഴുകാന്‍
വെള്ളമൊഴിച്ചുകൊടുക്കും.
രാവിലെ രാവിലെ
ഓരോ പൂവിന്‍റെയും
പേറെടുക്കും. കുളിപ്പിച്ച്
പല മാതിരി മണം തേച്ച്
തണലില്‍ കിടത്തും.
കാറിക്കരയുന്ന തീയ്ക്ക്
കുടിക്കാന്‍ പാലെപ്പോഴും
തിളച്ചുതൂവിപ്പിക്കും.
തൊടിയിലെക്കിണറിന്
കുടിക്കാന്‍ വെള്ളം
അനത്തിവയ്ക്കും.
അലക്കുകല്ലിന്മേല്‍ പറ്റിയ
ചെളിയത്രയും തുണിതല്ലി
തുടച്ചുമാറ്റുമിടയ്ക്കിടെ.
അന്തിക്കിരുട്ടിന്
വഴിതെറ്റാതിരിക്കാന്‍
വിളക്കൊന്നു കത്തിച്ചുവയ്ക്കും.
പുലര്‍ച്ചവണ്ടിക്കു പോകേണ്ട
പകലുറങ്ങിപ്പോകാതിരിക്കാന്‍
രാവത്രയു, മുറങ്ങാതെ കിടക്കും.
വെയിലിലേക്കിറങ്ങുന്ന
സൂര്യനു മറക്കാതെ
കുടയെടുത്തു നീട്ടും.
ഇതിനിടയിലെവിടെ
നേരം കിട്ടുന്നു അവള്‍ക്ക്
സ്വന്തം അച്ചുതണ്ടില്‍
സ്വയം കറങ്ങാന്‍.
സ്വയമൊരുങ്ങാന്‍.

Wednesday, October 9, 2019

മാജിക് ബ്രഷ്/സനൽകുമാർ ശശിധരൻ

വേടന് പക്ഷി,
പറക്കുന്ന ഇറച്ചി.
അവന്റെ തോക്കിനെ
ഹരം പിടിപ്പിക്കുന്ന രുചി.

പക്ഷിക്ക് വേടൻ,
നീണ്ട രണ്ട് പൊട്ടക്കണ്ണുകൾ.
ആകാശം, ആഴമറിയാത്ത
അഭയത്തിന്റെ കടൽ.

കടലിന് വെയിൽ,
ഒരു മഴവിൽപ്പുഴ.
സൂര്യൻ, അരൂപിയായ
ചിത്രകാരന്റെ ചായത്തട്ട്.

അയാൾ
പക്ഷിയെ ആകാശത്തിൽ
വെളിച്ചം കൊണ്ട് മിന്നിക്കുന്നു
വേടനെ മരച്ചുവട്ടിൽ
ഇരുട്ടുകൊണ്ട് ഒളിപ്പിക്കുന്നു

വിശക്കുന്നു! 
വേടൻ കാഞ്ചി വലിക്കുന്നു.
പക്ഷിയെ ചോരകൊണ്ട് വരയ്ക്കുന്നു.
തൂവലെല്ലാം മായ്ച്ചുകളയുന്നു.
ഇറച്ചി ബാക്കിയാവുന്നു!

അറിവ്/സനൽകുമാർ ശശിധരൻ

എനിക്കറിയാം നമ്മൾ
തമ്മിലുള്ള വിനിമയങ്ങളിൽ
എനിക്കുള്ള സ്ഥാനം !

ഇളവെയിലിൽ മുറുകെപ്പിടിക്കാൻ
വെമ്പിനിൽക്കുന്ന പാവൽ വള്ളിയുടെ
ചുരുളൻ കൈപോലെ ദുർബലം

കാറ്റു കൊണ്ടുപോകുന്ന വഴിയേ
സമാധാനം തിരയുന്ന പരുന്തിൻ
തൂവൽ പോലെ അലസം 

വായിക്കാതെ മാറ്റിവെയ്ക്കുന്ന 
കുറിപ്പുകളിൽ അകപ്പെട്ടുപോയ
അക്ഷരങ്ങളുടെ പാട്ടുപോലെ  വിരസം

എനിക്കറിയാം
നിന്റെ ഉച്ചിയിലെ
ചുവന്ന പൂക്കളെ നോക്കി
ഞാൻ നിൽക്കുന്ന നിൽപ്പ്

എനിക്കറിയാം
നിന്റെ തണലിൽ നിന്നെന്നെ
വെയിൽ കൊത്തുമ്പോൾ
കുലുങ്ങിയലച്ചുള്ള നിന്റെ ചിരി

എനിക്കറിയാം എല്ലാം ...
എനിക്കറിയില്ല നിന്നെ !

Monday, October 7, 2019

വ്യർത്തമാനം /ജയദേവ് നയനാർ

കമിതാക്കളെ വില്‍ക്കുന്ന
തെരുവില്‍ എനിക്ക്
കിട്ടിയത് ഒരു ഊമയെ.

എന്താണ് പേരെന്നും
ഏതാണ് നാടെന്നും
ഉള്ള ചോദ്യങ്ങള്‍ക്ക്
ഏതാണ്ട് ഒരു പോലെയുള്ള
ചുണ്ടിളക്കലായിരുന്നു ,
അവള്‍ക്കു പഥ്യം.

ഏതു ഭാഷയാണതെന്ന
ചോദ്യത്തിനുമില്ല മറുപടി.

ഭാഷ കൊണ്ട് അമ്മാനമാടുന്ന
ഒരു എഴുത്തുകാരനാണെന്ന
അഹങ്കാരം അഴിച്ചുകളയുന്ന
ഒന്നായിരുന്നു ആ മൌനം.

അഹങ്കാരത്തെ ആദ്യം
അഴിച്ചുവച്ചു.

ഭാഷയെ രണ്ടാമതായി
ഊരിയെറിഞ്ഞു.

എഴുത്തെന്ന അടിവസ്ത്രവും
അഴിച്ചുകളഞ്ഞു.

ഉപമയും അലങ്കാരവും
മായ്ച്ചുകളഞ്ഞു.

അടിവയറ്റില്‍ കവിത
പച്ച കുത്തിയത്
അഴിക്കുന്നില്ലേ
എന്നായി
ഭാഷയ്ക്കും മുമ്പത്തെ
ഭാഷയിലവള്‍.

അഴിച്ചിട്ടും അഴിച്ചിട്ടും
അഴിയുന്നില്ലെന്നു
തൊട്ടുകാണിക്കേണ്ടിവന്നു.
അവളതു ഉമ്മവച്ചുമ്മവച്ച്
മായ്ച്ചുകളഞ്ഞു.

ഭാഷയുടെ ഒരു തുരുമ്പുപോലും
ശരീരത്തിലില്ലാതായപ്പോള്‍
വൃത്തവും പ്രാസവും ലിപിയും
ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത
ശരീരങ്ങള്‍ കൊണ്ട് പരസ്പരം
സംസാരിക്കാന്‍ തുടങ്ങി .
ആ ഭാഷയില്‍ അവള്‍
എന്നെക്കാളും വലിയ
കവിയാണെന്ന് അശരീരി.

ഈരടികളും ശ്ലോകങ്ങളും
വരച്ചുവച്ചിട്ടുണ്ടത്രേ.

പൊടുന്നനെ, അവള്‍ നിറയാനിരിക്കുന്ന
മഹാകാവ്യം പെയ്യാന്‍ തുടങ്ങി .
തൊട്ടപ്പുറത്തെ മണല്‍ക്കൂനയില്‍
മറഞ്ഞിരിക്കുന്ന ആള്‍ക്ക്
ചിത്രങ്ങളില്‍ കണ്ടു മറന്ന
എഴുത്തച്ഛന്റെ അതേ ച്ഛായ.