Tuesday, November 24, 2015

രാത്രിവണ്ടിയില്‍ യാത്ര ചെയ്യുന്നവള്‍ / ശാലിനി വിശ്വനാഥൻ


രാത്രിവണ്ടിയ്ക്കു
ഞാന്‍ ഒറ്റയ്ക്ക് പോവുമ്പോള്‍
എന്റമ്മയ്ക്ക്
നെഞ്ഞു വേവുന്നു.
പെണ്ണാണ്‌ !
ഇരുട്ടാണ്‌!
ദൂരമാണ്!
അമ്മയ്ക്കുമറിയാം,
പെണ്ണല്ല,
ഇരുട്ടല്ല,
ദൂരമല്ല
കുറ്റവാളി എന്ന്.
നോട്ടങ്ങള്‍ .
ഭയത്തിന്റെ,
അസ്വസ്ഥതയുടെ
തണുത്ത സൂചികള്‍
ഒമരന്‍ പുഴുപോലെ
അരിയ്ക്കുന്ന ചില പാട്ടുകള്‍ .
അസുഖകരമായ
അന്വേഷണങ്ങള്‍
വീണു വീണാണ്
ഞാന്‍ നടക്കാന്‍ പഠിച്ചത്.
എന്നെ സ്നേഹിയ്ക്കാന്‍ പഠിച്ചത്.
അശുദ്ധ രക്തമൊഴുകുന്ന
രക്തക്കുഴലുകളെ
വലിച്ചു പൊട്ടിയ്ക്കാന്‍ വെമ്പുന്ന
ഒരു ദുര്‍ദേവത
എനിയ്ക്കുള്ളില്‍
കുനിഞ്ഞിരിയ്ക്കുന്നു.
എന്റെ ഇടങ്ങള്‍,
പകലുകള്‍,
രാത്രികള്‍
നിഷേധിയ്ക്കപ്പെടുമ്പോള്‍
അവളിറങ്ങി നടക്കുന്നു.
ഒരു നാവിന് ആയിരം നാവ്
ഒരു കണ്ണിന് ആയിരം കണ്ണ്
അവള്‍,
ഒരാള്‍ക്കൂട്ടം!
---------------------------

ലക്ഷ്മണ പത്നി / പ്രശോഭന്‍ ചെറുന്നിയൂര്‍


വിസ്മരിച്ചില്ല ഞാ-
നൊരുനാളുമെൻ പ്രാണ
പാതിയായ് മേവുന്ന
മിഥിലാത്മ പുത്രിയെ.
വേട്ടനാൾ തൊട്ടെൻറെ
അകതാരിലാളുന്ന
പ്രണയാർദ്ര ചിത്രമാം
ജനകജയാണു നീ...!!
സാകേത ഹർമ്മ്യപ്പുര
യിലെൻ ദേഹത്തിൽ
ഉരഗകാമ പത്തി -
വിരിച്ച മുത്താണു നീ.
പകപൂണ്ട മന്ഥര
കുസൃതി നീക്കങ്ങളാൽ
കാനനേ തള്ളിപ്പിരിച്ച
സ്വപ്നങ്ങളെ
ശാന്തേന താപസചിത്ത-
സ്വരൂപയായ്
എണ്ണിക്കിഴിച്ച
കരയാഴമാണു നീ....!!
പഞ്ചവടീ വന്യഭൂവിൽ
ദുശാഠ്യയായ്
രാക്ഷസി പേശും
വിലയ്ക്കറാതെന്നെ നീ
കാത്തുവച്ചല്ലോ പ്രാണ
പ്രാർത്ഥനയായ് ചിരം..!
അശിച്ചതില്ലൊട്ടു
നിന്നോർമകളല്ലാതെ
രുചിച്ചതില്ലൊന്നു-
മെന്നോമനേയല്പവും.
മേഘനാദ ശരമേറ്റു
പിടഞ്ഞു ഞാൻ
രാവണഭൂമിയിലൂർദ്ധ-
ജീവസ്ഥനായ്
വീണിടും വേളയിൽ
നിൻ ജപസാധന
സഞ്ജീവനീ ദല-
ക്കൂട്ടായതോർത്തിടും.
പിന്നെ ഞാൻ വെന്നതും
കൊന്നതുമൊക്കെയും
നിൻ പ്രാർത്ഥനാ പുണ്യ
സഞ്ജയാനുഗ്രഹം.
സാകേത മണ്ണിൽ
പുനരാഗമിച്ച നാൾ
സാകൂതമെന്നിൽ
ലയിച്ചവളാണു നീ..
കുതിരമാടത്തിലെ
സുരതദ്രുതങ്ങളിൽ
ഇമപെട്ടു പോകാത്ത
കല്ലാണിരുമ്പു നീ...!!
വേട്ടില്ല ഭോഗ-
രാജ സുഖങ്ങളെ
കാട്ടാള സന്തതിയല്ല
നീ, ''ഊർമ്മിള''...!!!
--------------------------

രാമനാഥന്‍ പാടുമ്പോള്‍ / സച്ചിദാനന്ദന്‍


രാമനാഥന്‍ പാടുന്നു..
മൌനത്തിന്റെ തടാകത്തില്‍ പളുങ്കിന്റെ വസന്തം
വനഹൃദയത്തിലെ മഹാവൃക്ഷത്തിനകത്തെ
ഹരിത രസത്തിന്റെ വിളമ്പിതസഞ്ചാരം
ഗുഹാന്തരത്തിലെ കുളിര്‍നീരുറവയുടെ
മന്ത്രസ്ഥായിയിലുള്ള വിശുദ്ധ വിസ്താരം
മൌനത്തിന്റെ രജതയാമങ്ങള്‍ക്കു കുറുകെ
നാദത്തിന്റെ പൊണ്മാന്‍ ചാടുന്നു
സ്ഥലചരങ്ങളോടും ജലചരങ്ങളോടും രാമന്‍
അവന്റെ വ്യാകുലമായ ചോദ്യമാവര്‍ത്തിയ്ക്കുന്നും
സേതുവില്‍ പ്രതിധ്വനിയ്ക്കുന്ന പെരുമ്പറകള്‍
അസ്തവര്‍ഷങ്ങളുടെ അനസ്യൂതഹങ്കാരങ്ങള്‍
ഓരോ രാവണശിരസ്സിലും നിര്‍വ്വാണ വാഗ്ദാനങ്ങള്‍
അഗ്നിയുടെ നെറ്റിപിളരുന്ന അഭിമാന പ്രാര്‍ത്ഥനങ്ങള്‍
പിളരുന്ന ഭൂമിയുടെ മുഴങ്ങുന്ന തേങ്ങലോടെ
രാഗ വിസ്താരം അവസാനിയ്ക്കുന്നു
വീണ്ടും മുറികൂടിയ ഭൂമിയുടെ വിമൂഖമായ-
കിതപ്പില്‍ നിന്ന് കീര്‍ത്തനമാരംഭിയ്ക്കുന്നു
ത്യാഗരാജന്റെ മറഞ്ഞു പോയ സീതമ്മ
വാടാത്ത അശോകവനിയായി പൂത്തുയരുന്നു..
രാമനാഥന്‍ പാടുന്നു..
ലുബ്ദന്‍ സ്വര്‍ണ്ണനാണയങ്ങളെന്ന പോലെ
ഗായകന്‍ സ്വരങ്ങള്‍ തുടച്ച് തിരഞ്ഞെടുക്കുന്നു
അര്‍ത്ഥങ്ങളുടെ വെറും ശരീരമുരിഞ്ഞിട്ട ശബ്ദം
ജന്തുക്കളിലും വസ്തുക്കളിലും കൂടി കടന്നു പോകുന്നു
കാളയുടെ കുരലില്‍ അവനൊരു തുടി
കുയിലിന്റെ തൊണ്ടയില്‍ പുള്ളുവന്റെകുടം
ആനയുടെ കുരലില്‍ അമറുന്ന തംബുരു
ഇപ്പോള്‍ അവനൊരു മുരളി
അവന്റെ തുളകളിലൂടെ വേനലില്‍ മെലിഞ്ഞ പുഴകള്‍
ഇപ്പോള്‍ ഒരു വീണ
അവന്റെ കമ്പികളിലൂടെ ശരത്കാലത്തെ മഴകള്‍
ഇപ്പോള്‍ മൃദംഗങ്ങളുടെ ഗിരിനിര
അവിടെ വന്നു പോയ വസന്തങ്ങളുടെ ഊഷ്മളമായ മുഴക്കം
ഇപ്പോള്‍ വയലിനുകളുടെ താഴ്വര
അവിടെ വരാനിരിയ്ക്കുന്ന ഹേമന്തത്തിന്റെ മരവിപ്പിയ്ക്കുന്ന പെരുക്കം
പല്ലവികളുടെ സുവര്‍ണ്ണ ഗോവണികള്‍ കയറി
പ്രകാശത്തിന്റെ ആരോഹണം
നാദഗോപുരത്തിന്റെ നട്ടുച്ചയിലേയ്ക്ക്
അനുപല്ലവികളുടെ വെണ്ണക്കല്‍ പടവുകളിലൂടെ
ക്രീഡാക്ഷീണവുമായി അവരോഹണം
നടുമുറ്റത്തെ സൌമ്യ സായന്തനത്തിലേയ്ക്ക്
രാമനാഥന്‍ പാടുമ്പോള്‍
ലയം ഭക്തിയുടെ ഉടല്‍ വിട്ട് പറന്നുയരുന്നു
രാഗം അതിന്റെ സുതാര്യമായ ആത്മാവ് വീണ്ടെടുക്കുന്നു
ഗതകാല പുഷ്ക്കരത്തില്‍ വിടരുന്ന താമരകള്‍ക്കിടയില്‍
സാമജവരന്‍ ഇളകിയാടുന്ന ഹിന്ദോളം
വിജനമായ രജതഗിരിയുടെ സ്ഫടിക തുഷാരം
സുന്ദരേശനായി നടനമാടുന്ന ശങ്കരാഭരണം
വിന്ധ്യസാനുവിലെ ഹിമമുഖപടമണിഞ്ഞ
വനസരോവരത്തിന്റെ മായാമാളവഗൌളം
ദമയന്തീസന്ദേശവുമായി പറന്നുയരുമ്പോള്‍
വസന്തമേഘങ്ങള്‍ക്കിടയില്‍നിന്നുതിരുന്ന ഹംസധ്വനി
ജഗതംബയുടെ ഘനലാസ്യത്തിലെന്നുപോലെ
വസുന്ധര മലരണിയുന്ന ആനന്ദഭൈരവി
കേള്‍വിക്കാരാ, നിലയ്ക്കാത്ത പ്രതിധ്വനികളുടെ
ആയിരം കാല്‍ മണ്ഢപത്തില്‍
കാവേരിയുടെ മരിയ്ക്കാത്ത കാറ്റേറ്റ് വിശ്രമിയ്ക്കുക
പാടിക്കഴച്ച തൊണ്ടയില്‍
തോല്‍ പൊളിച്ച മൌനം പിഴിഞ്ഞൊഴിയ്ക്കുക
ആടിത്തളര്‍ന്ന കാലുകള്‍
നിര്‍ജ്ജനതയുടെ തിരകളിലാര്‍ത്തി തണുപ്പിയ്ക്കുക
രാമനാഥന്‍ പാടുമ്പോള്‍
ഏതോ ഹിമാവൃത ഭൂഖണ്ടത്തിലാണ്ടുപോയ
പ്രാര്‍ത്ഥന നഗരത്തിന്റെ തെരുവുകളിലലയുന്ന പഥികന്‍
ഇപ്പോഴും വറ്റാതൊഴുകുന്ന മനുഷ്യ ശബ്ദത്തിന്റെ
തെളിനീരുറവ കണ്ടെത്തുന്നു
രാമനാഥന്‍ പാടുമ്പോള്‍
മരിയ്ക്കുന്ന ഭൂമിയില്‍നിന്ന് പറന്നുയരുന്ന
അവസാനത്തെ ശൂന്യാകാശ നാവികന്‍
മറ്റൊരു നക്ഷത്രത്തില്‍ ഇലവിരിഞ്ഞുയരുന്ന
ജീവന്റെ നാമ്പ് കണ്ടെത്തുന്നു..!

-----------------------------------------------------------

Monday, November 23, 2015

കണ്ണുകള്‍ / ഇസബെൽ ഫ്ലോറ


മരിച്ചു പോകുമെന്നുറപ്പില്ലാത്ത
രണ്ടു കണ്ണുകള്‍
കാഴ്ചകളോടൊപ്പം
ഞാനുപേക്ഷിച്ചു പോകും

തിളക്കത്തിലായിരം
കഥകള്‍ ഒളിപ്പിച്ചവ
നിങ്ങളോടു പുഞ്ചിരിക്കും
ഒരു പൂവിനുള്ളിലൂടെ
തേനിലെത്തുന്ന വഴി പോലെ
അതിന്‍റെ രശ്മികളിലൂടെ
ആര്‍ക്കുമൊരു പുതിയ ലോകത്തെത്താം
എങ്കിലുമവ ഇടവഴിയില്‍
കാഴ്ച നഷ്‌ടമായ
ഒരു പെണ്‍കുട്ടിക്കേ നല്‍കാവൂ
അവള്‍ക്കു മാത്രമേ
എന്‍റെ കണ്ണുകളെ
കരയാതെ സൂക്ഷിക്കാനാവൂ ,
എന്തിനെയും ചിരിച്ചു തോല്പിക്കാന്‍ കഴിയൂ.
----------------------------------------------

Sunday, November 22, 2015

പ്രണയബുദ്ധന്‍ / സച്ചിദാനന്ദന്‍


'ഭൂമിയിലേക്കും വെച്ച് മധുരമേറിയ ചുംബനമേതാണ്?
ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു :
ഉറക്കി കിടത്തിയ കുഞ്ഞിന്റെ നെറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍ പോലുള്ള ചുംബനമാണോ?
സ്വര്‍ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ?
ഭര്‍തൃജഡത്തിന്റെ
ചുണ്ടില്‍ വിധവ അര്‍പ്പിക്കുന്ന
വിരഹ സ്‌നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ?
അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും
വെയില്‍ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ?
ഇപ്പോള്‍ ഞാന്‍ അതിനുത്തരം പറയാം;
ദേവികുളത്തിനു മുകളില്‍ മൂടല്‍ മഞ്ഞിന്നൊരു വീടുണ്ട്.
അപ്പുറത്ത് മലഞ്ചെരിവുകളില്‍
കുത്തിയൊലിക്കുന്ന മരതകം.
ഇപ്പുറത്ത് ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമഗാംഭീര്യം.
പാറക്കെട്ടുകള്‍ക്കിടയില്‍ മരണം പോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ.
അതില്‍ വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കളുടെ സമ്മിശ്ര സുഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബിച്ചു.
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു;
അന്ത്യചുംബനവും.
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു.
ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി,
കാലം മുഴുവന്‍ ഒറ്റ നിമിഷത്തിലേയ്ക്ക് ചുരുങ്ങി.
ഇരുളില്‍ നമ്മുടെ ചുംബനം ഇടിമിന്നല്‍പോലെ തിളങ്ങി,
ആ ഗുഹ ബോധിയായി,
എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി.
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു.
അവസാനത്തെ മനുഷ്യജോഡിക്കും
പ്രണയ നിര്‍വ്വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളു.
----------------------------------------------------------

സ്ത്രീ / പവിത്രന്‍ തീക്കുനി


എല്ലാ നദികളും നിന്നിൽ നിന്ന് മുളക്കും.
എല്ലാ കൊടുങ്കാറ്റുകളും നിന്നിൽ അസ്തമിക്കും.
എല്ലാ വഴികളും നീ ഉപേക്ഷിച്ച കിനാവുകൾക്കു മീതെ ഒഴുകുന്നു.
എല്ലാ പ്രാർത്ഥനകളും നിന്‍റെ ശിരസ്സിൽ ചുംബിച്ച്
ഭൂമിയുടെ ആഴങ്ങളിൽ ഗർജിക്കുന്നു.
എല്ലാ മൗനങ്ങളിലും വെടിമരുന്നായി നീ നിറയുന്നു.
നിന്നെ അമ്മയെന്ന് വിളിക്കുമ്പോഴാണ്
ലോകം അതിന്‍റെ അർത്ഥത്തിലേക്ക് നീങ്ങുന്നത്...
--------------------------------------------------------

മുഗ്ദ്ധം / ജി.കുമാരപ്പിള്ള


മഞ്ഞുതുള്ളിപോല്‍
നറുംമഞ്ഞുവീണലിയുന്ന-
കുഞ്ഞു പൂവുപോല്‍‍
പൂവിന്‍ പിഞ്ചിതള്‍തരിപോലെ
ദൂരെദൂരെ നിന്നെത്തും‍
സൌമ്യമാം സുഗന്ധത്തില്‍
ഗൂഢമായ്‌ മയങ്ങുന്നോ-
രോര്‍മ്മപോല്‍ വിഷാദം പോല്‍
ഗീതിക നിലയ്ക്കവേ
നേരിയ വീണാനാദം
കേണു കേണലിഞ്ഞൂറും‍
വായുവിന്‍ സ്പര്‍ശം പോലെ
നീരവ വിശാലമാം
കായലിന്‍ തോണിക്കുള്ളില്‍
പാതിരാമയക്കത്തില്‍
ഞെട്ടിയ പാന്ഥന്‍ കാണ്‍കെ
ശ്യാമള പ്രപഞ്ചത്തിന്‍
സീമയില്‍ ഘനശ്യാമ-
രേഖയാം തീരത്തെങ്ങോ
മിന്നിടും ദീപം പോലെ.....
ഓതുവാനാവില്ലല്ലോ
ഭാഷതന്‍ മുനയെങ്ങാന്‍
ഏശിയാല്‍ പിഞ്ചിപ്പോകും
സ്നിഗ്ദ്ധതേ നിന്നെപ്പറ്റി.
ഭദ്രമെന്‍ വാൽസല്യത്തിന്‍
പൂഞ്ചിറകൊതുങ്ങുന്നു
നിത്യവും പാറുന്നൂ ഞാന്‍
മുഗ്ദ്ധതേ നിന്നെച്ചുറ്റി.
-------------------------------

മാറ്റം / പവിത്രന്‍ തീക്കുനി


ദൈവമേ,
അവിടുത്തെ വിലാസം
മാറിയിട്ടുണ്ടോ?
എത്ര കത്തുകളെഴുതി
എത്ര കവിതകളയച്ചു
ഒന്നിനും മറുപടി കണ്ടില്ലല്ലോ....
ഒന്നും അച്ചടിമഷി പുരണ്ടില്ലല്ലോ....
അല്ല -
'കലാപം' വാരികയുടെയും
'ഫാസിസം' കുടുംബമാസികയുടെയും
പത്രാധിപരും മാനേജരും
ഇപ്പോഴും താങ്കള്‍തന്നെയല്ലെ?
-------------------------------------

Wednesday, November 18, 2015

അകലങ്ങളില്‍ / അവ്യക്തതകളിൽ / അപാരസാധ്യതകള്‍ / കൃഷ്ണ ദീപക്


ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍
ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍.
---------------------------------------------------------------------

Sunday, November 15, 2015

പക്ഷി നിരീക്ഷണം / സുലോജ് മഴുവന്നിക്കാവ്


പക്ഷികളെ കുറിച്ച് കവിതയെഴുതിയ
കടലാസ്സിൽ അരിമണി വിതറി
കിളികൾക്ക് വെയ്ക്കുന്നു
തൊടിയിലെ കിളികളായ കിളികളെല്ലാം
പറന്ന് വന്ന്
കടലാസ്സിൽ മത്സരിച്ചു കൊത്തുന്നു
ശേഷം
കിളിയൊച്ചകളെല്ലാം
പറന്നു പോയിട്ടും
അരിമണികളെല്ലാം
ബാക്കിയായിട്ടും
കവിത മാത്രം കാണാതാകുന്നു...
---------------------------------------

Friday, November 13, 2015

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍...' / കൃഷ്ണ ദീപക്


തൊട്ടടുത്ത മുറിയില്‍ നിന്നും മാരിന്‍ ഗാല്‍വനോസ്ക പാടും
പാട്ടിന്‍ വരികളെ,
ചുണ്ടിലേക്കെടുത്തു വെയ്ക്കുമ്പോൾ
പൂമൊട്ടുപൂക്കും പൂക്കളിന്‍ മണമായ് , വസന്തമായ്‌
എവിടേക്കെല്ലാമോ സന്തോഷപ്പെട്ട് പറന്നുപോകുംപോല്‍
അവളങ്ങനെ..

ചിരിയലകളുടെ വലിയൊരു കൂട്ടം  
പല വലിപ്പത്തിൽ
പല പല നിറങ്ങളിൽ
അവളുടെ കണ്ണില്‍ നിന്നും
ഉച്ചത്തില്‍
ഉച്ചത്തില്‍ വീണു കൊണ്ടിരിക്കുന്നു

നോക്കി നില്‍ക്കുന്ന നമ്മള്‍, നമ്മള്‍ രണ്ടുപേരുടെ കണ്ണുകള്‍
നുരഞ്ഞ് നുരപതഞ്ഞൊഴുകുമ്പോലെ

കുടുക്കുകളഴിച്ചു പൊയ്‌ പോയ രാത്രിയെ
സാക്സോഫോണില്‍ നിറയ്ക്കുന്ന അവളുടെ കാമുകന്‍
ഒച്ചതാഴ്ത്തി അവളപ്പോള്‍, അവളില്‍ നിന്നുമിറങ്ങി
വെളുവെളുത്ത കുമിളകള്‍ നിറഞ്ഞ പത
കണ്ണുകള്‍ ഇറുകെ അടച്ച് അവന്റെ മുഖത്തേക്ക്  ഊതിവിടുന്നു
ബാല്‍ക്കണിയിലെ പ്രാവുകളുടെ കുറുകലിനെ
പാതിതുറന്ന ജനലിലൂടെ  മുറിക്കുള്ളിലേക്ക് നിറയ്ക്കുന്നു
നേര്‍ത്ത തൂവലാല്‍ കാറ്റനക്കത്തെ കിടക്കയിലേക്കലിയിക്കുന്നു

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍
പറന്ന്, പറ പറന്നെത്തി പറത്തിക്കൊണ്ടു പോകതെങ്ങു നീ '
നീയെന്ന് അവളോടങ്ങനെ നമ്മള്‍ പറഞ്ഞു പറഞ്ഞ്

ഒരു പറ്റം കിളികൾ,
അവയുടെ നീലനിറം കലര്‍ന്ന തവിട്ടു തൂവലുകള്‍
ആകാശത്തേക്ക് എറിയുന്നു
പാട്ടുകൾ  നെയ്യും കിളിയൊച്ചകൾ മാനത്തൂടങ്ങുമിങ്ങും

ചായങ്ങള്‍ വില്കുന്ന കടയിലെ നീണ്ട തലമുടിയുള്ള പെണ്‍കുട്ടി
അനേകായിരം നിറങ്ങളുമായ് നമ്മളില്‍ പറന്നു പോകുന്നു
അവളുടെ അഴിച്ചിട്ട മുടി നമ്മെ പാട്ടുകളായ് പൊതിഞ്ഞെടുക്കുന്നു
തിടിലിന്റെ മുകളിലെ തൂക്കണാം കുരുവികളായി രൂപാന്തരപ്പെടുത്തുന്നു
കാഴ്ചകളുടെ പട്ടങ്ങളെ കാലില്‍ കുരുക്കി
മുക്കുറ്റിപ്പൂക്കളെ പെറ്റുവളര്‍ത്തുന്ന ശലഭങ്ങളാക്കുന്നു

മാരിന്‍ ഗാല്‍വനോസ്ക തിരികെയെത്തി പത്തു നിമിഷത്തിനു ശേഷം
ചാരപ്രാവിന്റെ ചിറകടിയെ കാറ്റൊച്ച രണ്ടായി മുറിച്ച്
ഇരുവശങ്ങളിലുമുള്ള ഫിലിപ്പിനികളുടെ
ബാല്‍കണിയിലേക്കൊഴുക്കുന്നു
നമ്മള്‍.. അപ്പോഴും,
മേഘങ്ങളില്‍ പൂണ്ടുപോയ ചെറുമീന്‍ തടാകങ്ങളെ
അല്പാല്പമായ് നിലത്തേക്കിറ്റിച്ചുകൊണ്ടിരുന്ന

വെയില്
അതിന്റെ മറ്റൊരു പേരായ തുമ്പി എന്ന നാമത്തിൽ
തൊട്ടപ്പുറത്തേക്ക് പറന്നു മാറിയിരിക്കുന്നു .

----------------------------------------------------------------------

എന്റെ ദൈവമേ !! എനിക്കൊന്നുമറിയില്ല / കൃഷ്ണ ദീപക്


മരവിച്ചു പോകുമെന്ന് തോന്നിപ്പിച്ച
കാഴ്ചകളുടെ കരച്ചിലുകളെ
ഒച്ചയില്ലാതെ ഒഴുകിപ്പോകുന്ന നദികളില്‍ കുടഞ്ഞിട്ട്
മുങ്ങാംകുഴിയിട്ടുപോകുന്ന
പറവകളുടെ പുറത്താണ് ഞാനിപ്പോള്‍ ദൈവമേ

കുരുക്കിട്ട്
കുരുക്കിട്ട്
കുടുക്കുകള്‍ മുറുക്കിയെടുക്കുന്ന
ചരടുവലികളാണ് ദൈവമേ
ഞങ്ങള്‍ക്കിടയില്‍ നടന്നുപോകുന്നത്
അകന്നുപോകുന്ന പറവകളുടെ പാട്ടുകള്‍
എന്നന്നേക്കുമായി ഇല്ലാതാക്കുന്നതും
ഞങ്ങള്‍ തന്നെയാണ് ദൈവമേ
അയയില്‍ തൂക്കിയിട്ടിരിക്കുന്ന
മീനുകളുടെ കുളമ്പടിയൊച്ചകള്‍
വെള്ളമൊഴിഞ്ഞ ചില്ലുപാത്രത്തിലെ ഒറ്റമീന്‍
കുരുക്കിയെടുത്ത് വലിച്ചു പൊട്ടിക്കുന്നത് കാണാന്‍
കാത്തു നിന്നതാണ് ഞാന്‍
പറഞ്ഞു കേട്ട സാധ്യതകളുടെ,
പെരുമ്പറ മുഴക്കുന്ന നൂലാമാലകളാണ്
ആ കുളമ്പടിയൊച്ചകളെന്ന്
എനിക്കറിയാമായിരുന്നു ദൈവമേ
നീളമേറിയ രാത്രികളെ,
ഞങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്നിരുന്ന പകലുകള്‍
ആകാശത്തു നിന്നും താഴെ വീണു പോയതും
അനങ്ങാനാകാത്ത വിധം മണ്ണില്‍ പുതഞ്ഞുപോയതും
മുന്‍പ് പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട് ദൈവമേ
അതൊക്കെ എനിക്കറിയാം, പക്ഷെ
അവനെക്കുറിച്ച്
അവനെക്കുറിച്ചു മാത്രം
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അവന്റെ മുഖം ഓര്‍ത്തു നോക്കുമ്പോള്‍
എന്റെ ദൈവമേ
ഇപ്പോഴും
ഇപ്പോഴും
പല നിറങ്ങളിൽ, ഒന്നിച്ചു പൂവിട്ട്
മണം നിറക്കുന്ന കാട്ടു ചേമന്തി ചെടികളാണ് ചുറ്റും
അവനുള്ളിൽ
അവന്റേതെന്ന തോന്നലുകളിൽ,
പറവകളുടെ പാട്ടുകളായ് ചേക്കേറി
മീനുകളായ് വിരിഞ്ഞ്, പൂക്കളായ് പുളഞ്ഞ്
അങ്ങനെയൊക്കെയങ്ങ് പാറിക്കളിക്കാമെന്ന്
പല പല ആലോചനകളെ
ആലോചിച്ചിരിക്കുകയായിരുന്നു ദൈവമേ ഞാന്‍
അപ്പോഴാണ്‌
കാട്ടുചേമന്തികള്‍ നിറച്ച് വീര്‍പ്പിച്ചു നിര്‍ത്തിയിരുന്ന
മുട്ടന്‍ ബലൂണുകള്‍
മഞ്ഞുകാലത്തിന്റെ തീചൂടില്‍ പൊട്ടിച്ചിതറിയതും
ഞാന്‍ പറവകളുടെ പുറത്തേക്ക് തെറിച്ചുവീണതും
പരന്നൊഴുകിയ ചേമന്തി മണം എന്നെ കീറി കടന്നു പോയതും
എന്റെ ദൈവമേ !!
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അലകളിൽ
അഴലൊളികളിൽ
അലമുറയിടുന്ന
അവിചാരിതമായൊരീ നിമിഷങ്ങളെ
ആസക്തികളുടെ കായ്കനികളാക്കി
ഞങ്ങള്‍ക്കുമേല്‍ വീണ്ടുമിറ്റിക്കേണമേ
പരന്നൊഴുകിയ ചേമന്തി മണം വടിച്ചെടുത്തപ്പാടെ
ഞങ്ങളില്‍ നിറയ്ക്കേണമേ.
------------------------------------------------------------

അണക്കെട്ട്‌ / അരുണ്‍ ഗാന്ധിഗ്രാം


ഈ അണക്കെട്ടിനു പിന്നില്‍
ഒരു പ്രളയം
പതിയിരിക്കുന്നുണ്ട്‌
പ്രക്ഷുബ്ധമനസ്സിന്‍റെ
അപ്രവചനീയത പോലെ.

ജലം
ഈ തടയണയില്‍
കണ്ണില്‍പ്പെടാത്ത
വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്‌
അപകടകാരിയായ
ഒരു തടവുപുള്ളിയെപ്പോലെ.
പ്രളയത്തെയും വരള്‍ച്ചയേയും
വേര്‍തിരിക്കുന്ന
ഈ നേര്‍ത്ത അതിരിന്‍റെ
ഒരു വശത്ത്‌
അഗാധമായ ശാന്തിയാണ്‌
ആസന്നമായ വിസ്ഫോടനത്തിന്‌
മുന്നൊരുക്കം നടത്തുന്ന
ജ്വാലാമുഖിയെപ്പോലെ.
------------------------------------

കാക്കയുടെ ഇറച്ചി / വിഷ്ണു പ്രസാദ്


വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്
ചെറുപ്പം മുതലേ വിചാരമുള്ള അഞ്ചുപേര്‍
അതിനായി ഒരു കാക്കയെ പിടിക്കുന്നു.
കത്തിയണയ്ക്കുമ്പോഴും കാക്കയ്ക്കറിയില്ല
അതിനെ കൊല്ലുമെന്ന്
ഇക്കാര്യത്തില്‍ ഒരു കോഴിയുടെ
വിവരം പോലുമില്ല ബുദ്ധിജീവിക്ക്
ഒറ്റച്ചെത്തിന് കഴുത്തുമുറിഞ്ഞുവീഴുമ്പോള്‍
ചോര ചീറ്റും
തലപോയീ തലപോയീ എന്ന്
ഉടല്‍ കിടന്നു പിടയ്ക്കും
പിന്നെ
പപ്പ് പൂട പറി മല്‍‌സരമാണ്.
ചത്തതിനെന്തിനാ കാലെന്ന്
ഒരു തമാശ പറഞ്ഞ് ആ കറുത്ത കാലുകള്‍
മുറിച്ചെറിയുന്നു
കുടലും പിത്താശയവും വലിച്ചുമാറ്റുന്നു
കഷ്ണം കഷ്ണമാക്കുന്നു
ചോര കഴുകിക്കളയുന്നു
പിന്നെയും കഴുകുന്നു
മസാലപുരട്ടുന്നു
വറുത്തോ വേവിച്ചോ എടുക്കുന്നു
ഒന്നിച്ച് ഒരിലയില്‍ വിളമ്പി
വട്ടമിട്ടിരുന്ന് ചര്‍ച്ച തുടങ്ങുന്നു
കേരളത്തില്‍ ഇത്രയും സുലഭമായ ഒരു പക്ഷിയെ
എന്തുകൊണ്ട് തിന്നുന്നില്ലെന്ന്
മോഡറേറ്ററായി ഒരുത്തന്‍ ഒരു കഷ്ണം കടിച്ചു വലിക്കുന്നു.
എച്ചില്‍ തിന്നുന്നതുകൊണ്ടാണെന്ന്
വേറൊരുത്തന്‍ കടിച്ചുപറിക്കുന്നു
തീട്ടം തിന്നുന്ന കോഴിയെ തിന്നുന്നതോ എന്ന
ഒരുത്തന്റെ സംശയം എല്ലാവരും തൊട്ടുനക്കുന്നു.
മുഴുത്ത കഷ്ണം നോക്കിക്കടിച്ച് ഒരുത്തന്‍
ഏതൊക്കെ തിന്നാമെന്നും
ഏതൊക്കെ തിന്നേണ്ടെന്നും
ആരാണ് തീരുമാനിച്ച് ഒരു സമൂഹത്തിന്റേതാക്കിയതെന്ന്
എല്ലാത്തിനേയും ദഹിപ്പിച്ചുകളയുന്നു
കാക്കയെ തിന്നാത്തത് കാക്ക
ഞമ്മടാളായതുകൊണ്ടാണെന്ന് ഒരാള്‍
കാക്കയിറച്ചി ചവച്ചുചവച്ച് വീരവാദം മുഴക്കുന്നു
കാക്ക ദളിതനാണെന്നും സംവരണാനുകൂല്യങ്ങള്‍
നല്‍കേണ്ടതായിരുന്നുവെന്നും പറയുമ്പോള്‍
ഒരാള്‍ കാ കാ എന്ന് വയറുതടവുന്നു
എച്ചില്‍ പെറുക്കാന്‍ ഇപ്പോള്‍ കാക്കകള്‍ വരാറില്ല
ഒക്കത്തിനും അഹങ്കാരമാണ്.
ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും
വേറെ എച്ചില്പെറുക്കികളെ ഇറക്കുമതി
ചെയ്യേണ്ട സ്ഥിതിയാണ് ഒരാള്‍ ഉറയുന്നു...
ചര്‍ച്ചമുറുകുമ്പോള്‍
കാക്കയുടെ ഇറച്ചി നല്ല ഊക്കില്‍
കടിച്ചുകടിച്ച്
പറിച്ച് പറിച്ച്
വിഴുങ്ങി വിഴുങ്ങി..
ഇനിയൊന്നും വിഴുങ്ങാനില്ലാതെ വരുമ്പോള്‍
എല്ലാവരും അവരവരുടെ ബൈക്കുകളില്‍
കയറി കാ കാ എന്ന് ചിരിച്ച് വശംകെട്ട്
പറന്നുപോകുന്നു
അപ്പോള്‍ ആ തീറ്റിസ്ഥലത്തുകിടന്ന്
ഒരു കാക്ക പറന്നുപോകാനാവാതെ
കരയുന്നു
അതുകേട്ട് വായനക്കാരായ നമ്മളെല്ലാവരും
ചിരിച്ചുചിരിച്ച് മണ്ണുകപ്പുന്നു...

---------------------------------------------------

ഉറവ് /മുനീർ അഗ്രഗാമി


വീണു കിടക്കുന്ന കുഴിയിൽ
വീണ്ടും വീണുപോയവൻ്റെ
ആഴത്തിൽ
കണ്ണിൽ നിന്നെന്ന പോലെ
കാഴ്ചകൾ മറച്ച്
ഒരുറവ പൊട്ടുന്നു

ദാഹിച്ചുവലഞ്ഞവളേ
നിന്നിലേക്കുള്ള ഒഴുക്കിൻ വഴി
അതു കണ്ടു പിടിക്കുന്നു
നീയകപ്പെട്ട പൊട്ടക്കിണറിന്നാഴത്തിൽ
തടസ്സം നിന്ന
കല്ലുകളലിയിച്ചതു
കടന്നു വരുന്നു
ഒരു തുള്ളിയിൽ
ഒരു ലോകമൊളിപ്പിച്ച് .
--------------------------------------

പ്രണയ ദീപാവലി / മുനീർ അഗ്രഗാമി


വെളിച്ചമേ
എൻ്റെ വെളിച്ചമേ
ആഗ്രഹങ്ങളുടെ നെയ്ത്തിരി കത്തിച്ച്
നീയെനിക്ക് തരിക
ഇവിടമെല്ലാം
ആ വെളിച്ചം കുടിച്ച്
സന്തോഷിക്കട്ടെ

കുഞ്ഞുങ്ങളുടെ മനസ്സുപോലുള്ള
മൺചെരാതും നീയെനിക്കു തരിക
എൻ്റെ വഴികളിൽ അവ
മിന്നാമിനുങ്ങുകളാവട്ടെ
നിൻ്റെ കണ്ണിൽ നിന്ന്
നീയറിയാതെ
ഞാനെടുത്ത തേജസ്സ്
എൻ്റെ സൂര്യനും ചന്ദ്രനുമാകുന്നു
നിൻ്റെ ഇതളുകളിൽ
പ്രകാശത്തിൻ്റെ ദേവതയായി
ദീപാവലി ചിറകടിക്കുന്നു
അതിൻ്റെ ചിറകിലെ ചിത്രങ്ങളിൽ
ഞാൻ സ്വർഗ്ഗം ദർശിക്കുന്നു
എൻ്റെ സ്വപ്നങ്ങൾ
പതുങ്ങിയിരിക്കുന്ന
രാത്രിയുടെ ഗുഹകളിൽ
നീ നിലാവായി ചിറകടിക്കുന്നു
വെളിച്ചമേ
എൻ്റെ വെളിച്ചമേ
എൻ്റെ ഇരുളു തേടി വന്നവർ
ഇതാ മടങ്ങുന്നു
അവരി നി എൻ്റെ ഇരുളിനെ കുറിച്ച്
സംസാരിക്കില്ല
നീ എൻ്റെ വെളിച്ചമായതിൽ
അവർ പ്രകാശിക്കാതിരിക്കില്ല
അവരുടെ ഇരുട്ടിൽ നിന്ന്
അങ്ങനെ കപടലോകം പുറത്തു കടക്കട്ടെ !
നന്മയുടെ ഒരു താരകം
അവരിൽ മിന്നട്ടെ
ആയിരം ദീപങ്ങളാൽ വലയം ചെയ്ത
ദേവനെ പോലെ
എൻ്റെ വിഗ്രഹത്തിനിതാ
ജീവൻ വെക്കുന്നു
ചൈതന്യത്തിൻ്റെ
ചൈതന്യമായ്
ഞാൻ നിന്നെയറിയുന്നു
ഇതു നമുക്ക്
പ്രണയ ദീപാവലി;
താലോലിക്കാൻ
ആകാശത്തിൻ്റെ തൊട്ടിലിൽ
നിൻ്റെ ചുംബനങ്ങൾ
തെളിയുന്ന സന്ധ്യ പിറക്കുന്നു
ആനന്ദം ഒരു കപ്പലായ്
നമ്മുടെ ഉടലിലൂടെ
ചക്രവാളത്തിലേക്കെന്ന പോലെ
അറ്റമില്ലാതെ
ഉയർന്നും താഴ്ന്നും
മെല്ലെ ഒഴുകന്നു .
-----------------------------------

കാവല്‍ക്കാരന്‍ / ആലങ്കോട് ലീലാകൃഷ്ണന്‍


ചവിട്ടിക്കൊല്ലും പാദത്തെ
പൂജിക്കും ബലിതത്വമേ
മണ്ണോളം താണുനിന്നാലും
ചവിട്ടിത്താഴ്ത്തും വാമനന്‍
ഒരുനേരത്തെയന്നത്തി-
ന്നൊരു കുടുംബം പോറ്റുവാന്‍
പ്രഭുവിന്‍ കോട്ടവാതില്‍ക്കല്‍
കാവലാവേണ്ടി വന്നവന്‍
അവന്‍റെ നിസ്സഹായത്വം
കുറ്റമല്ല ചരിത്രമേ,
ചവിട്ടി നീയരച്ചാലും
ഉയിര്‍ക്കും നിസ്വനാമിവന്‍
മരിച്ചുപോയ പാവങ്ങള്‍
ജാഥയായി വരുന്നിതാ
അവര്‍ക്കൊപ്പമുണ്ടു ഞങ്ങള്‍
മരിക്കാത്തൊരു മര്‍ത്ത്യത
വാതില്‍ തുറന്നു തന്നാലും
മരിക്കാത്ത സഹോദരാ
ദുഷ്പ്രഭുപ്പുലയാടിത്തം
തകര്‍ക്കും ബലിയാണു നീ.
-------------------------------

Wednesday, November 11, 2015

ഊരാച്ചുണ്ട് / ജയദേവ് നയനാർ


ഇങ്ങനെയെന്നാൽ കൂടെ
നടക്കാൻ കൊണ്ടു പോവില്ല
നിന്നെ, ഉടലേ.
കരയിൽ പുഴയഴിച്ചിട്ട
തുണിയപ്പാടെയും കൊണ്ട്
നീയോരോ മരം വച്ച്
വച്ചുപിടിപ്പിക്കുന്നുണ്ട്.
പാട്ടുസാധകം ചെയ്യുന്ന
കിളികളെ ചുറ്റിലും
മിണ്ടാതിരുത്തുന്നുണ്ട്.
മീനുകൾ നീന്താൻ പഠിക്കുന്ന
സ്കൂളിനെ കടലെന്ന്
പരിഹസിക്കുന്നുണ്ട്.
ഇലകൾക്കുടുപ്പ് തയ്ക്കുന്ന
തുന്നൽക്കാരിയോട്
ഒരുടുപ്പൊരുടുപ്പെന്ന്
പ്രലോഭിപ്പിക്കുന്നുണ്ട്.
ഓരോ ഉറക്കത്തിലും
വന്നു പെയ്യുവാൻ മേഘമേ
നിനക്കെത്ര വെള്ളമെന്ന്
അസൂയപ്പെടുന്നുണ്ട്.
മാലപ്പടക്കത്തിൽ
പൊട്ടാതെ കിടന്ന ഒന്നിനെ
കാട്ടുതീയിട്ട്
മോഹിപ്പിക്കുന്നുണ്ട്.
.
ഇങ്ങനെയെന്നാൽ
കൂടെക്കിടത്തുകയുമില്ല.

--------------------------------------

വെയിൽ‌പ്പൂക്കളാൽ വറ്റിപ്പോയ പെൺകുട്ടി / ഡോണ മയൂര


സങ്കടങ്ങളുടെ
ഇൻസ്റ്റലേഷനുകൾ നിർമ്മിച്ച്
ലോകം തന്‍റേ‍തുമാത്രമാക്കിയ
പെൺകുട്ടി.
ഇൻസ്റ്റലേഷനുകളുടെ ഗൃഹത്തിൽ
സങ്കടത്തിലിറങ്ങി നനഞ്ഞ നായ
കണ്ണീരുകുടയുന്ന ഇൻസ്റ്റലേഷന്‍റെ
വാലുമുറിഞ്ഞുവീണതൊരു
വെള്ളമയിലാകുന്ന ഇൻസ്റ്റലേഷനിലേക്ക്
മഴവില്ലുപോലടർന്നു വീണു.
വാലുപോയ നായ.
ഒഴിഞ്ഞ ആകാശം.
വെയിൽ.
പൊരിഞ്ഞ വെയിലിൽ
വെള്ളമയിലിനെ
സ്നേഹിച്ചു മഴവില്ല്.
വെയിൽ‌പ്പൂക്കളുടെ
ഇൻസ്റ്റലേഷനിൽ
വറ്റിപ്പോയ പെൺകുട്ടി
മറ്റൊരു ദേശത്ത്
കണ്ണീരായി പൊഴിഞ്ഞു.
ഏതു ദേശത്തുമുണ്ട്
പലഭാഷകളിൽ
ഒരേ സങ്കടം.
അന്നന്നുണ്ണും സങ്കടങ്ങൾ
അന്നമുണ്ണും സങ്കടങ്ങൾ
എന്നുമുള്ള സങ്കടങ്ങൾ.
സങ്കടങ്ങളുടെ ഇൻസ്റ്റലേഷൻ
നിറഞ്ഞ ഗൃഹം കാണാൻ
അന്യഗ്രഹങ്ങളിൽ നിന്നും
സന്ദർശകരെത്തി.
പക്ഷെ അവർക്കുമുണ്ട് സങ്കടം,
അവിടെയുമുണ്ട്
ഇതേ ഇൻസ്റ്റലേഷനുകൾ.
-------------------------------------

Friday, November 6, 2015

ചില നോവുകളുണ്ട്‌... / ദേവി മനോജ്



കൈ പിടിച്ചു നടത്തുന്ന
ചില നോവുകളുണ്ട്‌
മുറിവായിൽ നിന്നും
ഇപ്പോഴും നിണമൊഴുകുന്ന
ചില ഓർമ്മപ്പാടുകൾ
ചില ഓർമ്മകൾക്ക്
ഭസ്മത്തിന്റെ മണമാണ്
അടുത്ത് വന്ന്
വെറ്റിലക്കറയുള്ള ഉമ്മകൾ തരും
അപ്പോൾ
രാക്ഷസൻ പിടിച്ചു കൊണ്ട് പോയ
സുന്ദരിയായ രാജകുമാരിയുടെ കഥ
കാറ്റിൽ അങ്ങിനെ പറന്നു പറന്നു വരും
അതിന്റെ ചിറകുകളിലേറി
ആകാശദൂരങ്ങൾ താണ്ടി
സ്വപ്നക്കൊട്ടാരത്തിൽ
രാജകുമാരിയോടൊപ്പം വാഴും
പക്ഷെ
പെട്ടെന്നൊരു കൊഴിച്ചിലാണ്
ചിറകറ്റു വീണ്ടും ഭൂമിയിൽ
ചില നോവുകൾക്ക്‌ പാൽമണമാണ്
ദുഖത്തിന്റെ ചില്ലകളിൽ
ചേക്കേറുമ്പോൾ
പാൽമണമുള്ള ഉമ്മകൾ
കവിളത്ത് തുരുതുരെ തരും
നെഞ്ചോടു ചേർത്ത് ലാളിക്കും
'ഓമനത്തിങ്കൾക്കിടാവോ ' പാടും
പക്ഷെ
മയക്കത്തിലേക്കു വഴുതി വീഴുന്നതും
തൂവൽ പോലെ പറന്ന്
മറഞ്ഞു പോകും
ചില ഓർമ്മകൾക്ക്
അമ്പലപ്രാവിന്‍റെ ചിറകടിയൊച്ചയുണ്ട്
കുറുകിയും കുണുങ്ങിയും
മനസ്സിനുള്ളിൽ കൂട് വച്ച കുറുമ്പിപ്രാവ്
ഇടയ്ക്കിടയ്ക്ക് ചിറകടിച്ചു പൊങ്ങും
അമ്പലവഴിയിലൂടെ
കുളക്കടവിലൂടെ
പാറി പാറി നടക്കും
കൊക്കുരുമ്മി കൊഞ്ചും
പിന്നെ പിണങ്ങി പറന്നു പോകും
ചില ഓർമകൾക്ക്
സ്നേഹം പുരണ്ട
കരുതലുകളുടെ രൂപമാണ്
ഇരുളിന്‍റെ ചായം പുരളുന്നതിന് മുൻപ്
കൂടണയാത്ത കിളിക്കുഞ്ഞുങ്ങളെയോർത്ത്
അസ്വസ്ഥമാകുന്ന സ്നേഹം
ആ ചിറകിനുള്ളിൽ കിനിയുന്ന
വാത്സല്യം
ആൾക്കൂട്ടത്തിന്‍റെ ഏകാന്തതകളിൽ
കൈ പിടിച്ചു നടത്തുന്ന നോവുകൾ .
-------------------------------------------

മറവി / ബാലചന്ദ്രന്‍ ചുള്ളിക്കാട്


ഓമനേ,മൗനം ശിരസ്സറ്റ പക്ഷിതന്‍
ഗാനമാണെന്നതറിഞ്ഞു വേവുമ്പൊഴും,
ഇത്തിരി നേരം നിലാവിന്‍ കൊലച്ചിരി
കൊത്തിപ്പറിച്ച മനം തലോടുമ്പൊഴും,
പാറകള്‍ പൊട്ടിച്ചു പായുന്നൊരെന്‍ കാട്ടു-
ചോരയില്‍ക്കാലം കുളമ്പടിക്കുമ്പൊഴും
ഏറേറ്റു കണ്ണുതകര്‍ന്ന നായ്ക്കുട്ടിയെ
മാറോടടുക്കിപ്പിടിച്ചു കേഴുമ്പൊഴും
പെറ്റവാറേ തള്ള ചത്ത പൈക്കുട്ടിതന്‍
നെറ്റിയില്‍പ്പൊള്ളുന്ന നെഞ്ചുചേര്‍ക്കുമ്പൊഴും,
മാറാപ്പുമായ്പ്പിച്ച തെണ്ടുന്ന പെങ്ങള്‍തന്‍
മാറാവ്രണങ്ങളിലുമ്മ വെയ്ക്കുമ്പൊഴും
ഇറ്റു സ്നേഹത്തിനായെന്‍ നേര്‍ക്കു നീളുന്ന
കുഷ്ഠം പിടിച്ച വിരലില്‍ തൊടുമ്പൊഴും
കണ്ണുനീരീന്‍റെ കരിങ്കടലില്‍ നിന്നു
മുങ്ങിയെടുത്തൊരീ ശംഖമൂതുമ്പൊഴും
നിന്നെയോര്‍മ്മിക്കുവാന്‍പോലും മറന്നു ഞാന്‍ .
---------------------------------------------------

ഭയം./ ദ്രുപദ് ഗൗതം


മരം എന്ന ക്ലാസിലെ
ഒരില പോലും
അനങ്ങുന്നില്ല.
നിശ്ശബ്ദത
എന്ന പട്ടിക്കൂട് വ്യവസ്ഥിതി
ആരുടെയോ
പേരെഴുതി വെക്കുന്നു.
വിയർത്ത്
ഓടി വന്ന
കാറ്റിനെ
ചുണ്ടിൽ ഒരു വിരലൊട്ടിച്ചു
നിർത്തിയിട്ടുണ്ട് വരാന്തയിൽ…!
ഒരു മിണ്ടൽ
ചുണ്ടോളം വന്ന്
വറ്റിപ്പോകുന്നു…!
വാതിൽവരെയെത്തിയ
ഒരു ചിരി തിരിഞ്ഞോടുന്നു…!
ചുമരും ചാരിയിരുന്ന്
ഉറങ്ങിപ്പോയി
അനാഥമായൊരക്ഷരം….!
ഭയം
ഒരു രാജ്യമാണ്.
അവിടെ നിശ്ശബ്ദത
ഒരു (ആ)ഭരണമാണ്.

-------------------------------

(പത്താം തരം ജി എച്ച് എച്ച് എസ് കൂപ്പാടി.
സുൽത്താൻബത്തേരി.)

കടപ്പാട് ----മാതൃഭൂമി ബാലപംക്തി

Thursday, November 5, 2015

ആലപ്പുഴവെള്ളം / അനിത തമ്പി


ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 


കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്‌, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
-----------------------------

പറക്കാതിരിക്കല്‍ / അനിത തമ്പി


മരക്കൊമ്പില്‍
ഒരു കിളി വന്നിരുന്നു.
കാറ്റനക്കുന്ന പച്ചിലകള്‍
ഇലകള്‍ക്കിടയില്‍ നിന്നും
പെട്ടെന്ന് ഞെട്ടി വരുന്ന പൂക്കള്‍
പൂക്കള്‍ക്കിടയില്‍
കിളി പൂങ്കുല പോലെ ചാഞ്ഞിരുന്നു
പൂ പറിക്കാന്‍ കുട്ടികള്‍
മരക്കൊമ്പ് വളച്ചു താഴ്ത്തി
തണല്‍ കായാന്‍ വന്നവര്‍ കൈകള്‍
നീട്ടി ഇല നുള്ളി
കിളി ചിറകൊതുക്കി അനങ്ങാതിരുന്നു
പകല്‍ മുഴുവന്‍ ശേഖരിച്ച വെയില്‍
ഇലകളില്‍ ആറിക്കിടക്കുന്ന
വൈകുന്നേരത്ത്
കറമ്പിയും കുഞ്ഞുങ്ങളും
തീറ്റ തിരഞ്ഞിറങ്ങുമ്പോള്‍
കിളി പേടിക്കാതെ പതുങ്ങിയിരുന്നു
അങ്ങനെയിരിക്കെ മാനത്ത്
അടഞ്ഞ ഇമ പോലെ ചന്ദ്രക്കല വന്നു
അഴക്‌ ചേര്‍ക്കാന്‍ ഒരു നക്ഷത്രവും വന്നു
ജന്മങ്ങളോളം കാണാന്‍ പാകത്തില്‍
കിളി തുഞ്ഞത്തോളം ചെന്നിരുന്നു
വെറും ഒരു മരക്കൊമ്പില്‍ .
--------------------------------------------

Tuesday, November 3, 2015

കണ്ണെഴുത്ത് / ജയദേവ് നയനാർ



ഒരുവേള ഇത്രയധികം വാഴ്ത്തപ്പെടാനെന്തിരിക്കുന്നു
എന്നാവാം. അല്ലെങ്കില്‍ പേര്‍ത്തും പേര്‍ത്തും
തള്ളിപ്പറയപ്പെടുന്നതിലെന്തിരിക്കുന്നു എന്നോ.
നീ കുന്തിരിക്കം പുകയുന്ന ഒറ്റുമുറികളിലെ
ഒച്ചയടച്ചുപോയ നിലവിളികളിലൊന്ന്.
നീ പിറന്നുവീഴുന്നതിനു മുന്നേ
മായ്ച്ചുകളയപ്പെട്ട ഒരോര്‍മ.
.
ആകാശത്തെ അടുത്തേക്കു വാ എന്നുവിളിക്കും.
അപ്പപ്പോള്‍ വിരിയുന്ന ഓരോ കാറ്റിനും കണ്ണെഴുതും.
ഇടയ്ക്കു തെന്നിവീഴുന്ന തേങ്ങലിനെ
പിന്നേയും പിന്നേയും കാലി‍ല്‍ നടത്തും.
നിലാവു കാട്ടി ഇരുട്ടിന്‍റെ വായിലേക്ക്
ഒരുരുള നിറച്ചുവയ്ക്കും.
കാറ്റില്‍ വിറയ്ക്കുന്ന നാളത്തെ
കൈവെള്ളയില്‍ കിടത്തിയുറക്കും.
എന്നിട്ട്, ഉറക്കം വരാതിരിക്കുന്ന
അത്താഴത്തിന്‍റെ നേരെ നോക്കിയിരിക്കും.
വാതില്‍ക്കല്‍ ഓരോ അനക്കത്തെയും
മകനേ മകനേ എന്നോര്‍ക്കും.
.
മുറ്റത്തുനിന്നൊരു പച്ചില പറിച്ച്
ഓര്‍മയില്‍ കൊണ്ടുനടക്കും.
പേരറിയാത്ത ഓരോ പൂമ്പൊടിയെ
ഓരോ പേരിട്ടു മണക്കും.
കാട്ടിലേക്കുള്ള വഴിയില്‍ നിന്ന്
തേനീച്ചക്കൂട്ടങ്ങള്‍ വരുന്നത് കാണിക്കും.
കാണാത്ത ദൂരത്തിനപ്പുറത്ത്
ആരോ വരുന്നുണ്ടെന്ന് ഉറപ്പിക്കും.
എന്നിട്ട്, കറുത്തുതുടങ്ങുന്ന പകലിനെ
എന്തായിന്നിത്ര തിടുക്കമെന്ന് ശാസിക്കും.
സന്ധ്യയുടെ ഓരോ നിറത്തെയും കൊണ്ട്
മകനേ മകനേ എന്നു കണ്ണെഴുതും.
.
നീ മരിച്ച ശേഷം
അമ്മയായവള്‍.

----------------------------------------------