Friday, November 6, 2015

മറവി / ബാലചന്ദ്രന്‍ ചുള്ളിക്കാട്


ഓമനേ,മൗനം ശിരസ്സറ്റ പക്ഷിതന്‍
ഗാനമാണെന്നതറിഞ്ഞു വേവുമ്പൊഴും,
ഇത്തിരി നേരം നിലാവിന്‍ കൊലച്ചിരി
കൊത്തിപ്പറിച്ച മനം തലോടുമ്പൊഴും,
പാറകള്‍ പൊട്ടിച്ചു പായുന്നൊരെന്‍ കാട്ടു-
ചോരയില്‍ക്കാലം കുളമ്പടിക്കുമ്പൊഴും
ഏറേറ്റു കണ്ണുതകര്‍ന്ന നായ്ക്കുട്ടിയെ
മാറോടടുക്കിപ്പിടിച്ചു കേഴുമ്പൊഴും
പെറ്റവാറേ തള്ള ചത്ത പൈക്കുട്ടിതന്‍
നെറ്റിയില്‍പ്പൊള്ളുന്ന നെഞ്ചുചേര്‍ക്കുമ്പൊഴും,
മാറാപ്പുമായ്പ്പിച്ച തെണ്ടുന്ന പെങ്ങള്‍തന്‍
മാറാവ്രണങ്ങളിലുമ്മ വെയ്ക്കുമ്പൊഴും
ഇറ്റു സ്നേഹത്തിനായെന്‍ നേര്‍ക്കു നീളുന്ന
കുഷ്ഠം പിടിച്ച വിരലില്‍ തൊടുമ്പൊഴും
കണ്ണുനീരീന്‍റെ കരിങ്കടലില്‍ നിന്നു
മുങ്ങിയെടുത്തൊരീ ശംഖമൂതുമ്പൊഴും
നിന്നെയോര്‍മ്മിക്കുവാന്‍പോലും മറന്നു ഞാന്‍ .
---------------------------------------------------

No comments:

Post a Comment