Sunday, November 22, 2015

പ്രണയബുദ്ധന്‍ / സച്ചിദാനന്ദന്‍


'ഭൂമിയിലേക്കും വെച്ച് മധുരമേറിയ ചുംബനമേതാണ്?
ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു :
ഉറക്കി കിടത്തിയ കുഞ്ഞിന്റെ നെറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍ പോലുള്ള ചുംബനമാണോ?
സ്വര്‍ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ?
ഭര്‍തൃജഡത്തിന്റെ
ചുണ്ടില്‍ വിധവ അര്‍പ്പിക്കുന്ന
വിരഹ സ്‌നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ?
അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും
വെയില്‍ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ?
ഇപ്പോള്‍ ഞാന്‍ അതിനുത്തരം പറയാം;
ദേവികുളത്തിനു മുകളില്‍ മൂടല്‍ മഞ്ഞിന്നൊരു വീടുണ്ട്.
അപ്പുറത്ത് മലഞ്ചെരിവുകളില്‍
കുത്തിയൊലിക്കുന്ന മരതകം.
ഇപ്പുറത്ത് ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമഗാംഭീര്യം.
പാറക്കെട്ടുകള്‍ക്കിടയില്‍ മരണം പോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ.
അതില്‍ വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കളുടെ സമ്മിശ്ര സുഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബിച്ചു.
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു;
അന്ത്യചുംബനവും.
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു.
ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി,
കാലം മുഴുവന്‍ ഒറ്റ നിമിഷത്തിലേയ്ക്ക് ചുരുങ്ങി.
ഇരുളില്‍ നമ്മുടെ ചുംബനം ഇടിമിന്നല്‍പോലെ തിളങ്ങി,
ആ ഗുഹ ബോധിയായി,
എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി.
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു.
അവസാനത്തെ മനുഷ്യജോഡിക്കും
പ്രണയ നിര്‍വ്വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളു.
----------------------------------------------------------

No comments:

Post a Comment