Friday, November 13, 2015

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍...' / കൃഷ്ണ ദീപക്


തൊട്ടടുത്ത മുറിയില്‍ നിന്നും മാരിന്‍ ഗാല്‍വനോസ്ക പാടും
പാട്ടിന്‍ വരികളെ,
ചുണ്ടിലേക്കെടുത്തു വെയ്ക്കുമ്പോൾ
പൂമൊട്ടുപൂക്കും പൂക്കളിന്‍ മണമായ് , വസന്തമായ്‌
എവിടേക്കെല്ലാമോ സന്തോഷപ്പെട്ട് പറന്നുപോകുംപോല്‍
അവളങ്ങനെ..

ചിരിയലകളുടെ വലിയൊരു കൂട്ടം  
പല വലിപ്പത്തിൽ
പല പല നിറങ്ങളിൽ
അവളുടെ കണ്ണില്‍ നിന്നും
ഉച്ചത്തില്‍
ഉച്ചത്തില്‍ വീണു കൊണ്ടിരിക്കുന്നു

നോക്കി നില്‍ക്കുന്ന നമ്മള്‍, നമ്മള്‍ രണ്ടുപേരുടെ കണ്ണുകള്‍
നുരഞ്ഞ് നുരപതഞ്ഞൊഴുകുമ്പോലെ

കുടുക്കുകളഴിച്ചു പൊയ്‌ പോയ രാത്രിയെ
സാക്സോഫോണില്‍ നിറയ്ക്കുന്ന അവളുടെ കാമുകന്‍
ഒച്ചതാഴ്ത്തി അവളപ്പോള്‍, അവളില്‍ നിന്നുമിറങ്ങി
വെളുവെളുത്ത കുമിളകള്‍ നിറഞ്ഞ പത
കണ്ണുകള്‍ ഇറുകെ അടച്ച് അവന്റെ മുഖത്തേക്ക്  ഊതിവിടുന്നു
ബാല്‍ക്കണിയിലെ പ്രാവുകളുടെ കുറുകലിനെ
പാതിതുറന്ന ജനലിലൂടെ  മുറിക്കുള്ളിലേക്ക് നിറയ്ക്കുന്നു
നേര്‍ത്ത തൂവലാല്‍ കാറ്റനക്കത്തെ കിടക്കയിലേക്കലിയിക്കുന്നു

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍
പറന്ന്, പറ പറന്നെത്തി പറത്തിക്കൊണ്ടു പോകതെങ്ങു നീ '
നീയെന്ന് അവളോടങ്ങനെ നമ്മള്‍ പറഞ്ഞു പറഞ്ഞ്

ഒരു പറ്റം കിളികൾ,
അവയുടെ നീലനിറം കലര്‍ന്ന തവിട്ടു തൂവലുകള്‍
ആകാശത്തേക്ക് എറിയുന്നു
പാട്ടുകൾ  നെയ്യും കിളിയൊച്ചകൾ മാനത്തൂടങ്ങുമിങ്ങും

ചായങ്ങള്‍ വില്കുന്ന കടയിലെ നീണ്ട തലമുടിയുള്ള പെണ്‍കുട്ടി
അനേകായിരം നിറങ്ങളുമായ് നമ്മളില്‍ പറന്നു പോകുന്നു
അവളുടെ അഴിച്ചിട്ട മുടി നമ്മെ പാട്ടുകളായ് പൊതിഞ്ഞെടുക്കുന്നു
തിടിലിന്റെ മുകളിലെ തൂക്കണാം കുരുവികളായി രൂപാന്തരപ്പെടുത്തുന്നു
കാഴ്ചകളുടെ പട്ടങ്ങളെ കാലില്‍ കുരുക്കി
മുക്കുറ്റിപ്പൂക്കളെ പെറ്റുവളര്‍ത്തുന്ന ശലഭങ്ങളാക്കുന്നു

മാരിന്‍ ഗാല്‍വനോസ്ക തിരികെയെത്തി പത്തു നിമിഷത്തിനു ശേഷം
ചാരപ്രാവിന്റെ ചിറകടിയെ കാറ്റൊച്ച രണ്ടായി മുറിച്ച്
ഇരുവശങ്ങളിലുമുള്ള ഫിലിപ്പിനികളുടെ
ബാല്‍കണിയിലേക്കൊഴുക്കുന്നു
നമ്മള്‍.. അപ്പോഴും,
മേഘങ്ങളില്‍ പൂണ്ടുപോയ ചെറുമീന്‍ തടാകങ്ങളെ
അല്പാല്പമായ് നിലത്തേക്കിറ്റിച്ചുകൊണ്ടിരുന്ന

വെയില്
അതിന്റെ മറ്റൊരു പേരായ തുമ്പി എന്ന നാമത്തിൽ
തൊട്ടപ്പുറത്തേക്ക് പറന്നു മാറിയിരിക്കുന്നു .

----------------------------------------------------------------------

No comments:

Post a Comment