Tuesday, October 26, 2021

മാരക സ്മാരകങ്ങൾ/ഷാജു.വി.വി



സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്‍റ്
സുമേഷിനു മാത്രം കാണാനാവില്ല.
അയാൾക്കു മാത്രമതിൽ 
കളിക്കാനാവില്ല.

എന്തതിശയമാണ്,
എന്തക്രമമാണ്!

ഫൈനലായിരുന്നു,
തോനെ ആൾക്കാരുണ്ടായിരുന്നു.
ഉത്സവംപോലായിരുന്നു.

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റിൽ
കളിക്കാനാവുമെങ്കിൽ ബൂട്ടുമിട്ടു
ആറാം നമ്പരിൽ അയാൾ ഇറങ്ങിയേനെ.

കാണാനാവുമെങ്കിൽ 
കപ്പലണ്ടിയും കൊറിച്ചു
അയാളത് രസം പിടിച്ചു കണ്ടേനെ!

സുമേഷിന്റെ അച്ഛൻ കണാരേട്ടൻ 
മുൻവരിയിൽ തന്നെയുണ്ട്.
കൂട്ടുകാര്‍ ഉണ്ട്.
ബന്ധക്കാരും നാട്ടുകാരുമുണ്ട്.
എം എൽ എ ഉണ്ട്
സഖാക്കളുണ്ട്
അവരെല്ലാം ആര്‍പ്പു വിളിക്കുന്നുണ്ട്.

കണാരേട്ടൻമാത്രം 
ഒരു തവണ സുമേഷിനെ
ഓര്‍മ്മ വന്നപ്പോൾ 
ശരീരത്തിലേക്ക് പടര്‍ന്ന ആവേശത്തെ
ഔചിത്യപൂര്‍വ്വം
അടക്കിയിരുത്തി.

ഈ മൈതാനത്തിന്‍റെ തൊട്ടപ്രത്തുള്ള
കണ്ടത്തിൽ വച്ചാണ് 
പത്താളുകൾ 
വെട്ടിയും കുത്തിയും
സുമേഷിനെ അനശ്വരനാക്കിയത്.

നല്ല പന്തുകളിക്കാരനായ സുമേഷ്
മുക്കാലും അറ്റ കയ്യും വീശി
മരണവും കൊണ്ട് കുറെ ഓടിയതാണ്.

നോട്ട്ബുക്കിലെ ചുവന്ന വരപോലെ
ഓടിയ വഴിക്കെല്ലാം
ചോര വീണിരുന്നു.
ചുവപ്പൻ വര വരയ്ക്കുന്ന
ജറ്റ് വിമാനമായിരുന്നു
അന്നേദിവസം സുമേഷ്.

വീട്ടിലന്ന് മുത്തപ്പൻ തെയ്യമുണ്ടായിരുന്നു.
കള്ള് വാങ്ങാൻ പുറപ്പെട്ട,
എകെജി യെയും 
പാരീസ് ഹോട്ടലിലെ ബിരിയാണിയെയും
ലാലേട്ടനെയും 
ലയണ്‍ മെസ്സിയെയും
ജയചന്ദ്രനെയും ആരാധിക്കുന്ന,
അയ്യപ്പ സ്വാമിയോട്
അധിക മമതയുണ്ടായിരുന്ന,
പെഴ്സിൽ മിനിയുടെയും മോളുടെയും ഫോട്ടോ
എന്നും കൊണ്ടു നടക്കുന്ന,
കിലുക്കം മുപ്പത്തേഴു തവണ കണ്ട,
‘’അനുരാഗഗാനംപോലെ...’’
കേൾക്കുമ്പോഴെല്ലാം
കോരിത്തരിച്ചു
പനി പിടിക്കാറുണ്ടായിരുന്ന
സുമേഷ് എന്ന മുപ്പതുകാരൻ
വീട്ടിൽനിന്നിറങ്ങി 
പതിനേഴു മിനിട്ടുകൾക്കകം
അനശ്വരനും
രക്തസാക്ഷിയുമായി!

എന്തതിശയമാണ്,
എത്ര സ്വാഭാവികമാണ്.

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ്
സുമേഷിനു മാത്രം കാണാനാവില്ല.

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറിൽ
സുമേഷിനു മാത്രം
ബസ് കാത്തു നിൽക്കാനാവില്ല.

എന്തതിശയമാണ്.
എന്തക്രമമാണ്!

സുമേഷ് അനുസ്മരണച്ചടങ്ങിൽ 
സംസാരിക്കാനാകുമായിരുന്നുവെങ്കിൽ
സുമേഷ് എന്താവും 
സംസാരിക്കുക?

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റിൽ
ഏതു പൊസിഷനിലാവും 
അയാൾ കളിക്കുക?

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടറിന്‍റെ
ഭാരം താങ്ങവയ്യാത്തത് കൊണ്ട്
അയാളുടെ അമ്മ 
പിന്നീട് ബസ്സ് കേറിയിട്ടേയില്ല.

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടര്‍
ജാതി മത രാഷ്ട്രീയ
മനുഷ്യ തിര്യക് ഭേദമന്യേ
എല്ലാവര്‍ക്കും 
തണൽ നൽകുന്ന വൃക്ഷമായിരുന്നു.

ആ ഷെൽട്ടറിന്റെ അഭയത്തിൽ
പതിമൂന്നു പ്രണയങ്ങൾ 
ഇതിനകം പൂത്തു കായ്ച്ചിട്ടുണ്ട്
എത്ര സൃഷ്ട്യുന്മുഖമാണ് 
ആ കാത്തുനിൽപ്പ് കേന്ദ്രം!

സുമേഷിന്റെ സ്മരണാഖേദമില്ലാതെ
കാണാൻ കഴിയുംവിധം
സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ്
അയാളിൽ നിന്നും 
ഒന്നോ രണ്ടോ ആണ്ടുകൾകൊണ്ട്
മുക്തി നേടിയിരുന്നു.

സുമേഷ് പൊയ്പ്പോയപ്പോൾ
കിട്ടിയ സഹകരണ ബാങ്കിലെ 
പണിയും കഴിഞ്ഞ്
മടങ്ങും വഴി
മൈതാനത്തിലെ ആരവം കേട്ടപ്പോൾ
മിനി, പത്തു കളിക്കാര്‍ ചേര്‍ന്ന് 
അയാളെ അനശ്വരനാക്കുംനേരം
ഉണ്ടായ ആരവം ഓര്‍ത്തു പോയി.

അന്നേരം കളി കാണാൻ തിടുക്കത്തിൽ
നടക്കുന്നതിനിടെ 
അയൽപക്കത്തെ രമണി
‘’മിനീ നീ വെരുന്നില്ലേ പന്ത് കളി കാണാൻ”
എന്ന് നിര്‍മ്മലമായി ചോദിച്ച് 
അന്തര്‍ധാനം ചെയ്തു.

എന്തതിശയമാണ്.
എന്തക്രമമാണ്
എത്ര സ്വാഭാവികമാണ്!

കാവ്യഗുണ്ട /ഷീജ വക്കം




തരളമായ് പൂമൊട്ടുതിർക്കുന്നു
പ്ലാവിൻ്റെ 
മുകളിൽ നിന്നിത്തിളിൻ
കൈക്കുടന്ന.
മണലാകെ മൂടുന്നു പ്ലാവില, 
കാലൊന്നു വഴുതിപ്പതിക്കുന്നു
തേൻവരിക്ക.

കവിത തൻ കുഞ്ഞാടു  
കെട്ടുപൊട്ടിച്ചെൻ്റെ - 
യിളവെയിൽമുറ്റത്തു
തുള്ളി നിൽക്കെ, 
അലിവൊട്ടുമില്ലാതെ
യതു നോക്കിയുമ്മറ - 
പ്പടിമേലിരിക്കുന്നു കാവ്യഗുണ്ട.

അറിയില്ല തൻ തോന്നലല്ലാതെ
മറ്റേതു നിയമവും
കുഞ്ഞാടിനന്നുമിന്നും,
മതിമറന്നോടുന്ന താളമേളങ്ങളെ- 
ക്കലിയോടെ നോക്കുന്നു
കാവ്യഗുണ്ട.

അലകടൽ, ഞെട്ടോടിറുത്തു
വെച്ചാലതിൻ 
തിരയിതൾ തുള്ളിയിറ്റുന്ന താളം ,
ധമനിയിൽ തുള്ളിക്കുതിച്ചു 
പായുന്ന  കാട്ടരുവിയിൽ
വെള്ളം മറിഞ്ഞ താളം,

മലരുന്ന ശോകപ്പരപ്പിനങ്ങേപ്പുറം
വിടരുമാമ്പൽപ്പൂവുലഞ്ഞ താളം ! 
കലരുന്നിതിൻ മിടിപ്പിൽ,
പ്ലാവിലക്കാട്ടിൽ 
വിഹരിപ്പു പ്രാചീനകാവ്യജീവി ! 

മുളവേലി കെട്ടിയീ
പുൽത്തൊട്ടിയിൽ നിന്നു 
പുതുകാവ്യസിദ്ധാന്തമൂട്ടിയൂട്ടി, 
നിയമാവലിയ്ക്കൊത്തു
കാലനക്കാനെത്ര 
അരുമകൾക്കായ്
പാഠമേകി ഗുണ്ട!

വഴി തെളിയ്ക്കാൻ പാവമാട്ടിൻകിടാങ്ങൾ
ക്കൊരിടയപ്രമാണി തൻ 
കൂട്ടു വേണ്ടേ?
കവിത തൻ പുൽമേടു
നഷ്ടമായാലെന്തു 
വളരുവാനാക്കൈത്തലോടൽ പോരേ?

മഴ വീണ നീർച്ചാലൊഴുക്കു 
പോൽ ഭാഷ തൻ 
തെളിനീരു ദാഹിച്ചലഞ്ഞൊരാടേ, 
വെറുതെയൊന്നേതിലത്തുമ്പും കടിക്കുന്ന
ചപലതേ,നീയെന്തറിഞ്ഞു കാവ്യം?

അരയിൽ നിന്നൂരും കഠാരിയാൽ പാവമെൻ
ഹൃദയതാളത്തെയരിഞ്ഞു വീഴ്ത്തി, 
അരുതു മേലാലെന്നു കണ്ണുചോപ്പിക്കുന്നു
പടിമേലിരിക്കുന്ന കാവ്യഗുണ്ട .

മണലാകെയിത്തിളിൻ 
പൂക്കൾ, പിടയ്ക്കുന്നു
പലതായറുത്തിട്ട കാവ്യമാംസം.

ലഘുവെണ്ണി ഗുരുവെണ്ണി
യതു തൂക്കിനോക്കുന്നു
പരമാധികാരിയായ് കാവ്യഗുണ്ട.

ക്ഷണമാത്ര മിന്നി
പ്പൊലിഞ്ഞു പോയാലു
മില്ലൊരു ദുഃഖം; 
ഈ ശപ്തകാവ്യജൻമം,
ഇരുൾ ചാറുമേതോ
പ്രപഞ്ചതീരങ്ങളിൽ
തല നനഞ്ഞോടും
കുരുന്നുതാരം!

Wednesday, October 13, 2021

ലളിതമായ തിയറി/സുധീർ രാജ്

ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .

ഇന്നലെ ലൂമിനൻസിന്റെ പ്രൊഫസറായ 
മിന്നാമിനുങ്ങു വന്നിരുന്നു .
പടിഞ്ഞാറേ പാടത്തായിരുന്നു അവതരണം .
മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു 
നശ്വരത അനശ്വരത എന്നിങ്ങനെയുള്ള അശരീരികളിലും 
ലേസർഷോയിലും അസ്വസ്ഥനായ ഒരു തവള 
പ്രൊഫസറെ അവസാനിപ്പിച്ചു .

പൊടുന്നനെ തോട്ടിൽ
ഒരു കൂറ്റൻ മിന്നാമിനുങ്ങു മരം പ്രത്യക്ഷപ്പെട്ടു .
തീപിടിച്ച പായ്ക്കപ്പൽ പോലെ 
രാത്രിക്ക് കുറുകെ അങ്ങോട്ടുമിങ്ങോട്ടും പായാൻ തുടങ്ങി .
അതിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന 
മിന്നാമിനുങ്ങുകൾക്കെന്തു 
സംഭവിക്കുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ .

മുകളിൽ മിന്നുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ള 
ഗഹനമായ തത്വമാണ് ഇപ്പോൾ 
കമ്പിത്തിരി മാതിരി വെളിച്ചപ്പെട്ടത് .
ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .