Tuesday, April 26, 2016

കിണർ തുന്നുമ്പോൾ / ബൈജു മണിയങ്കാല


കത്രിക കൊണ്ട്
ജലം മുറിച്ചു
ഒരാൾ
ഒരു കിണർ
വെട്ടി തുന്നുന്നു

മീനിന്റെ വാലിന്റെ ആകൃതിയിൽ
മുറിച്ച
തിളങ്ങുന്നകത്രികയുടെ
പാറുന്ന പതാക
എത്ര കുറച്ചിട്ടും
പാകമാകാത്ത
തൊണ്ടയുടെ
ദാഹം
മൺവെട്ടിയിൽ ഒതുങ്ങാത്ത
ഒരുകുടംമണ്ണിന്റെ
അരക്കെട്ട്
അതിൽ പതിഞ്ഞിരിക്കുന്ന
വരണ്ട വിരലുകൾ
വിണ്ടുകീറിയ കാലുകളുടെ
പാടുകൾ
ഞെട്ടിൽ നിൽക്കുന്ന
മാങ്ങയിൽ
ഇറക്കി കൊടുക്കുന്ന
ഒരുകുല ആഴം
കുഴിക്കുന്തോറും
ഇളകിവരുന്ന
മാമ്പൂക്കൾ
മുല്ലപ്പൂമൊട്ടിന്റെ
കെട്ടിയ മാലയുടെ
മണം
കുഴിക്കുന്തോരും
അഴിക്കാനാവാത്ത വിധം
മുറുകുന്ന ഉറവയുടെ
കുരുക്ക്
ഒരു ദാഹത്തിനും പാകമാകാത്ത
കഴുത്ത്
ഉയരത്തിലേയ്ക്ക്
പിരിഞ്ഞുകയറുന്ന കയർ
ഒരുവശം കാണാതെ പോയത് കൊണ്ട്
കിണറ്റിൽ
ഉയരപ്പെടുത്താനാവാത്ത
ആകാശം
പകുതിയ്ക്ക് വെച്ച് മുറിച്ച
മൊട്ടുകൾ;
ഇതളുകൾ കൂടുതൽ വെച്ച്
താമരയാവുന്ന
നഗ്നത
വിരിഞ്ഞു പോകാതെ മൊട്ടിന്
വെയ്ക്കാൻ
വിട്ടു പോയ ബട്ടൺസ്
വെച്ച് പൂർത്തിയാകാത്ത
കിണറിന് ആരോ
കപ്പി തുന്നുന്നു...
---------------------------------------

Monday, April 25, 2016

ഫോസിലുകളുടെ വീട് / ഡോണ മയൂര


വീടുവയ്ക്കുമ്പോളുറപ്പിച്ചു
മുൻ‌വശത്തെ കട്ടിളയും
കതകുമെന്റെ വക.
ആശാരി കൃത്യമായി രണ്ടും
സമയാസമയം
പണിതു ഘടിപ്പിച്ചു,
ഒരു മനുഷ്യന്റെ വീതിയിൽ
വിജാഗിരി വയ്ക്കാൻ പറ്റുന്ന
ആർഭാടത്തിലൊരേറ്റയൊന്ന്!
പുതുമോടികളഴിഞ്ഞു
പോയതിനു ശേഷം
കതകിനും കട്ടിളയ്ക്കുമിടയിൽ
അകത്തേക്കോ പുറത്തേക്കോ
എന്നുറപ്പിക്കാനാവാതെ
ജീവിതമതിൽ ചാരിവച്ചു.
വാലില്ലാത്ത ഫോസിലുകൾ
കണ്ടെത്തിയപ്പോൾ
വാലുമുറിഞ്ഞ
പല്ലിയുടെതാണെന്ന്
പുതിയ താമസക്കാരും
തിരിച്ചറിഞ്ഞു.

-----------------------------

കണ്ടുമുട്ടൽ / സച്ചിദാനന്ദന്‍


മുപ്പതുവർഷം കഴിഞ്ഞ്
കണ്ടുമുട്ടിയാലും
പുരുഷന് തന്റെ
ആദ്യകാമുകിയെ
തിരിച്ചറിയാനാവും

ഏറെ പുതുക്കിപ്പണിതിട്ടും
താൻ പണ്ടു പാർത്തിരുന്ന
ഗ്രാമത്തിലെ വീട് തിരിച്ചറിയും
പോലെ.

കെട്ടിടങ്ങളും ആരവങ്ങളും
നിറഞ്ഞുകഴിഞ്ഞിട്ടും
ഒരിക്കൽ പൂക്കളാൽ മൂടിയിരുന്ന
കുന്നിൻപുറത്തിന്റെ
വിജനത തിരിച്ചറിയുംപോലെ.

വാലൻപുഴു തിന്നുതീർത്ത
സ്കൂൾ ഗ്രൂപ്പ്ഫോട്ടോയിൽ
താൻ നിന്നിരുന്ന സ്ഥാനം
ഓർത്തെടുക്കും പോലെ
അയാൾ ആദ്യസമാഗമം
പുന:സൃഷ്ടിക്കാൻ ശ്രമിക്കുന്നു
അയാളുടെ ഉള്ളിൽ ഒരുത്സവം
നടക്കുന്നു.

പക്ഷേ, മേളം മതിൽക്കെട്ടിനു
പുറത്തുവരുന്നതേയില്ല.
നെഞ്ചിൽ അവളുടെ
ശിരസു ചേർത്തുപിടിച്ച്
താൻ മുപ്പതാണ്ടു നടത്തിയ
യാത്രകളുടെ മുഴുവൻ
ശബ്ദങ്ങളും
അവളെ കേൾപ്പിക്കണമെന്ന്
അയാൾക്കുണ്ട്.

അവളുടെ സ്വർഗ്ഗങ്ങളും
നരകങ്ങളും
മണത്തും സ്പർശിച്ചും
അറിയണമെന്നും.

പക്ഷേ അവർക്കിടയിൽ
ഇപ്പോൾ ഒരു കടലുണ്ട്.

കാലം അവളിൽ ചെയ്ത
കൊത്തുപണികൾ ശ്രദ്ധിച്ച്
സ്വരത്തിൽ വൈരാഗ്യം വരുത്തി
അയാൾ ചോദിക്കുന്നു:
‘സുഖമല്ലേ?’
ജീവിതം അയാളെ
കീറിമുറിച്ചതു ശ്രദ്ധിച്ച്
അവൾ പ്രതിവചിക്കുന്നു:
‘അതെ.’

ശവപ്പെട്ടിക്കുള്ളിൽ കിടന്ന്
രണ്ടു ജഡങ്ങൾ അന്യോന്യം
സംവദിക്കാൻ ശ്രമിക്കും പോലെ
അവർക്കു ശ്വാസം മുട്ടുന്നു.

മീതേ മണ്ണിന്റെയും
പാറകളുടെയും
വൃക്ഷങ്ങളുടെയും ഭാരം
താങ്ങാനാകാതെ
അവർ അകന്നകന്നു പോകുന്നു

അവർക്കിടയിലെ
കടൽമാത്രം
ബാക്കിയാവുന്നു.
-----------------------------------

പ്രണയമഴ / ഗിരിജ പതേക്കര


കണ്ണിലെ വെളിച്ചത്തിൽ
മഴവില്ലുതിരവേ,
കവിളിലെ തിളക്കത്തിൽ
മുത്തുപൊഴിയവേ,
ചുണ്ടിലൊരു രാഗം
ചേക്കേറാനെത്തവേ,
മാറിൽ കുഞ്ഞോളങ്ങളിളകവേ,
അന്നൊരുനാൾ
ഞാൻ വയസ്സറിയിച്ചു.
കണ്ണിലുറങ്ങുന്നു
കറുത്ത വാവെന്നും
കവിളിൽ വീണടിയുന്നു
കാർമേഘങ്ങളെന്നും
ഉടലിൽ കൂടണയാൻ
വെമ്പുന്നു വേനലെന്നും
വറ്റുന്നു പുഴയെന്നും
എപ്പോഴുമോർമ്മിപ്പിച്ച്
ഇന്ന് നിങ്ങളെന്നെ
എന്റെ വയസ്സറിയിക്കുന്നു.
പ്രണയത്തിന്റെ പെരുമഴയിൽ
കുതിരുന്നവളുടെ ഉള്ളിൽനിന്നും
വസന്തമൊരിക്കലും
പടിയിറങ്ങില്ലെന്ന്
നിങ്ങൾക്കറിയില്ലല്ലോ,
അല്ലെ?

------------------------------

വൈകുന്നേരത്തെ വീട് / ആര്‍.സംഗീത


ഇറങ്ങി പോവുമ്പോഴുള്ള വീടല്ല
തിരികെ വരുമ്പോൾ
എന്തൊക്കെയോ പറയാൻ
വെമ്പിനില്ക്കുന്ന
മുഖഭാവമാണ് അതിന്
ഗേറ്റ് തുറക്കുമ്പോഴേ
വെയിൽ തിന്ന്‌ പാതിയാക്കിയ
മുറ്റത്തിന്റെ മുരളൽ
ഒരുലോകം ഉള്ളിലൊതുക്കിയ
താക്കോൽപഴുതിന്റെ ഗർവ്
മറുപടി കാത്ത വിളികൾ
കോണുകളിൽതട്ടി
ചിലന്തി പശയിൽ കുരുങ്ങിക്കിടന്നു
ഓർമ്മപ്പെടുത്തലുകളുടെ
ഈറകെട്ടിയ മണം
ചൂടാറിയ അസ്വസ്ഥതകൾക്കുമേൽ
പാട ചൂടിയ ചായ..
അടുക്കി വയ്ക്കുന്നതൊക്കെ
അലങ്കോലപ്പെടുത്തുന്ന
എന്തോ ഒന്ന് അവിടെയുണ്ടെന്ന്
തോന്നിപ്പിക്കന്ന പോലെ
ഒപ്പമുണ്ടായിട്ടും തീരെ അവഗണിക്കപ്പെട്ട
ജീവിതത്തിന്റെ
ചിത്രപ്രദർശനം ചുവരിൽ
കവിഞ്ഞൊഴുകലിൽ
പടരുന്ന തണുപ്പിൽ
ഒരു പുഴയുണ്ടെന്നും
തിരതല്ലലുകളുടെ കിതപ്പ്
കടലിന്റെ കരുതലാണെന്നും
വീണ്ടെടുക്കലുകൾ
ചിപ്പിയുടെ മൗനമാണെന്നും
അതിനറിയാം..
വേരുകളിലൂടെ തിരികെപോവാൻ
കൊതിക്കുന്ന തണുപ്പ്
ഓരോവീടും ബാക്കി വയ്ക്കുന്നു....

------------------------------------------

വിക്ക് / സച്ചിദാനന്ദന്‍


വിക്ക് വൈകല്യമല്ല
ഒരു സംസാര രീതിയാണ്.
വാക്കിനും അർത്ഥത്തിനുമിടയ്ക്കു വരുന്ന
ചില മൌനങ്ങളെയാണ്
നാം വിക്കെന്നു വിളിക്കുന്നത്.
വാക്കിനും പ്രവൃത്തിക്കുമിടയ്ക്കുള്ള മൌനങ്ങളെ
മുടന്തെന്നു വിലിക്കുമ്പോലെതന്നെ.
ഭാഷയ്ക്കു മുമ്പാണോ വിക്കുണ്ടായത്
അതോ ഭാഷ്യ്ക്കു ശേഷമോ?
ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്. ?
അതോ സ്വയം ഒരു ഭാഷയോ:
ഈ ചോദ്യങ്ങൾക്കു മുമ്പിൽ
ഭാഷാശാസ്ത്രജ്ഞർ വിക്കുന്നു.
ഓരോ കുറി വിക്കുമ്പോഴും നാം
അർത്ഥങ്ങളുടെ ദൈവത്തത്തിന്
ഒരു ബലി നൽകുകയാണ്
ഒരു ജനത ഒന്നിച്ചു വിക്കുമ്പോൾ
അവരുടെ മാതൃഭാഷ വിക്കാകുന്നു
ഇപ്പോ‍ാൾ നമ്മുടേതെന്ന പോലെ
മനുഷ്യനെ സൃഷ്ടിച്ചപ്പോൾ
ദൈവവും വിക്കിയിരിക്കണം
അതുക്കൊണ്ടാണ് മനുഷ്യരുടേ
എല്ലാ വാക്കുകളും ദുരൂഹമായത്
അതുകൊണ്ടാണ് മനുഷ്യരുടെ
പ്രാർത്ഥനകൾ മുതൽ കല്പനകൾവരെ
എല്ല്ലാം വിക്കുന്നത്.
കവിതയെപ്പോലെ .

---------------------------------------

Friday, April 22, 2016

മഷിത്തുള്ളി / ഡോണ മയൂര


ഞങ്ങളുടെ വീട്ടിൽ നിന്ന്
സ്കൂളിലേക്കും
കോളേജിലേക്കും പോയ
കുട്ടികളൊന്നും തിരിച്ചുവന്നില്ല.

അദൃശ്യരായി
പോയിവരാനറിയുന്ന
ചിലർമാത്രം
മടങ്ങി വന്നപ്പോഴാണ്
ഇത് സംഭവിച്ചത്.
വീട്ടുകാരറിഞ്ഞില്ല
അവർ കാത്തിരിപ്പെന്ന
ലോഹക്കൂടിനുള്ളിലായിരുന്നു,
ക്ഷമയുള്ള ലോഹത്തെ
ലോകത്തിനുരുക്കാൻ കഴിയില്ല.
നാട്ടുകാരറിഞ്ഞില്ല
അദ്ധ്യാപകരറിഞ്ഞില്ല
അദൃശ്യമാ‍ായൊരു ലോകം തീർത്ത്
അതിനുള്ളിൽ അവർ
അവരെയടച്ചിട്ടിരിക്കയായിരുന്നു.
വിവരമറിഞ്ഞ
സഹപാഠികളിലൊരാൾ
വീട്ടിലേക്ക് വന്നു.
ഉള്ളം കാലുകളിൽ നിന്നും
ചോരയുതിർന്ന് വഴിനീളെ
പൂവുകൾ ചുവന്നിരുന്നു.
ക്യാൻസർ വന്ന്
നാവു മുറിക്കേണ്ടി വന്ന
പൂച്ചയുമൊന്നിച്ച്
ഞങ്ങൾ രണ്ടു പേരും
നിറങ്ങളെ ഒന്നിച്ച്
ചവിട്ടി കുഴച്ചിരുട്ടാക്കുന്ന
ചിലരെ ഇതിനകം
തിരിച്ചറിഞ്ഞിരുന്നു.
രാത്രി കതകിൽ മുട്ട് കേട്ടു,
തണ്ടും തടിയുമുള്ള
നാലുപേർ കയറി വന്നു.
മൂന്നുനാളായി
ലഘുഭക്ഷണം പോലും
കഴിക്കാത്ത ഞങ്ങളോട്
ലഘു ലേഖകളൊന്നും
ചുണ്ടപ്പൂവിട്ട കണ്ണുകൾ ചോദിച്ചില്ല.
മാവോയിസ്റ്റാണോന്ന് ചോദിച്ചു.
നാവില്ലാത്തത്
നഖങ്ങൾ നീളാനൊരു
പോരാ‍യ്മയാവില്ലെന്ന്
പൂച്ച ചൊടിച്ചു.
അടങ്ങടങ്ങെന്നൊരൊച്ച
ഉള്ളിലടക്കിയത്
പൂച്ചയുടെ ആറാമിന്ദ്രിയത്തിലെത്തി
തിരിച്ചു വന്നു.
ചുമരിലെ പെയിന്റിങ്ങ് നോക്കി
നാലാളും പുരികങ്ങളിളക്കി.
ചുമരിലെ പെയിന്റ് നോക്കി
മുസ്ലിമാണോന്ന് ചോദിച്ചു.
പേരു കേട്ടാൽ
ക്രിസ്ത്യാനിയാണോന്ന്
ഇതിനു മുൻപ്
പലരും ചോദിച്ചിട്ടുണ്ടെന്ന്
മറുപടി കൊടുത്തു.
ഏഴുപേരും ചൊടിച്ചു.
പേരു കൊണ്ട്
ജാതിയും മതവുമറിയാൻ
കഴിയാത്ത നാളിതെന്നവർ
നാലുപേരും ചൊടിച്ചു.
ഞങ്ങളുടെ നിറം നോക്കി
ജാതി ചോദിച്ചു.
ഞങ്ങൾ മൂന്നുപേരും
വീണ്ടും ചൊടിച്ചു.
അതു പറഞ്ഞാൽ
അറയ്ക്കുമെന്ന്
ഞങ്ങൾക്കറിയുമായിരുന്നു.
അവരുടെ ഉള്ളിൽ പോയ
പൂച്ചരോമങ്ങൾ അത്രമേൽ
പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
അവരുടെ ചൂണ്ടുവിരൽ
കാഞ്ചിയിൽ മടങ്ങി.
വെടിയിൽ
ചുമര് പച്ചയ്ക്ക് തുളഞ്ഞു.
അതിൽ നിന്നൊരു ചീള്
മേശപ്പുറത്തേക്ക് തെറിച്ചു.
മഷിക്കുപ്പിയിലെ വിള്ളലിൽ നിന്നും
ചുവന്ന മഷിയൊഴുകി
മേശമേൽ പടർന്ന്
രക്തബന്ധത്തേക്കാൾ
ദൃഢതയേറിയതാണ്
മഷിബന്ധമെന്നെഴുതിയ
കടലാസും കുതിർത്ത്
ഉണങ്ങാൻ വിസമ്മതിച്ച്
മനുഷ്യാകൃതിയിൽ
നിലത്തുമ്മവച്ച് കിടന്നു.
മൂന്നാം നാൾ ഞങ്ങൾ
മടങ്ങി വന്നു,
കുട്ടികൾക്കൊപ്പം.
മടങ്ങി വന്നതിന്റെ
നാലാം നാൾ
ദൈവത്തിന്റെ
ഏഴാം നാളായിരുന്നു.
വിശ്രമത്തിലായിരുന്ന ദൈവം
ഉൽ‌പ്പത്തിയെ പറ്റി
ഉപന്യാസമെഴുതിക്കൊണ്ടിരുന്ന
കുട്ടിയുടെ കടലാസിൽ ഒളിച്ചിരുന്നു,
മനുഷ്യദൈവങ്ങൾ
കാവലാളുകളുടെ വരിയായി.
ഞങ്ങളതിന്മേൽ
മഷിയായി പടർന്നു.
----------------------------

Thursday, April 21, 2016

പഴയ മാവ് / മാധവിക്കുട്ടി

ഒരു അമ്മയുടെ വയറ്റിലെ
ചമയങ്ങള്‍ എല്ലാം
കത്തികൊണ്ട്
അവര്‍ ചുരണ്ടിയെടുത്തു.
ഈ അടഞ്ഞ ഗുഹാമുഖത്ത്
ഇനി ഒരു ആലിബാബയും
മന്ത്രം ഉച്ചരിക്കുകയില്ല.
ഇതിന്റെ ഇരുണ്ട വിഷാദത്തില്‍
ഒരു പടക്കുതിരയും കുളമ്പടിക്കുകയില്ല.
എന്നാല്‍,
ഓ, എന്തിനാണവര്‍ ആ പഴയ മാവ്
മുറിച്ച് താഴെയിട്ടത്?
സ്വപ്‌നങ്ങളുടെ നനഞ്ഞ വലകള്‍
ഞാന്‍ ഉണക്കാനിട്ടത്
അവിടെയായിരുന്നുവല്ലോ.
ഇനി, എന്റെ തോണിക്ക്
മീന്‍പിടുത്തത്തിന് പോകാനാവില്ല.
എന്റെ ഭാവിയുടെ കായലുകളില്‍
മരണം വിളര്‍പ്പിച്ച മത്സ്യങ്ങള്‍
പൊന്തിക്കിടക്കുന്നു.

---------------------------------- 

ഞാന്‍ എന്റെ ഗ്ലാസിനോട് സംസാരിക്കുന്നു / സച്ചിദാനന്ദന്‍


തണുത്തുറഞ്ഞ നിലാവുപോലെ
പടരുന്ന മൂടല്‍മഞ്ഞില്‍
ചീവീടുകളുടെ താഴ്വരയില്‍
ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു.
ഈ ഗൗളിക്ക് മലയാളം മനസ്സിലാകാത്തതുകൊണ്ട്
ഞാന്‍ ബഹുഭാഷാജ്ഞാനിയായ
എന്റെ ഗ്ലാസിനോടു സംസാരിക്കുന്നു.
അതെന്നെ നോക്കി കണ്ണിറുക്കി പറയുന്നു:
'നിന്റെ സമയമടുത്തു.'
'നിന്റെയും' എന്ന് തിരിച്ചു പറഞ്ഞ്
അത് താഴെയിട്ടുടയ്ക്കാനുള്ള ആവേശം
ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു; പകരം
ഞാനതിനെ ചുണ്ടോടടുപ്പിക്കുന്നു,
ഒരു കാമുകിയെ എന്ന പോലെ.
ലഹരിയില്‍ ഞാന്‍ ഏകാന്തത മറക്കുന്നു.
'ആനന്ദ്രേ..' ഉല്ലാസ് കഷല്‍കര്‍
ഭൈരവിയില്‍ ഒരു അഭംഗ് പാടുന്നു
പിറകില്‍ ഞാന്‍ ഭാവിയുടെ
വാദ്യങ്ങള്‍ കേള്‍ക്കുന്നു, മരണം
വര്‍ത്തമാനത്തില്‍ മാത്രമേ ഉള്ളൂ
എന്ന് ഉറപ്പു നല്‍കിക്കൊണ്ട്.
ഞാന്‍ അകത്തു നിന്ന് പൂട്ടിയിരുന്ന വാതില്‍
തള്ളിത്തുറന്നു കാറ്റും മഴയും നീയും
അകത്തു കടന്നു വരുന്നു, നീ എന്റെ
മടിയില്‍ വന്നിരിക്കുന്നു,
ഒരു വീണയെ എന്ന പോലെ
ഞാന്‍ നിന്നെ മീട്ടുന്നു, യെമന്‍ കല്യാണിയില്‍.
ഇനി ഇടിമിന്നലിനോ മൃത്യുവിനോ
എന്നെ ഭയപ്പെടുത്താനാവില്ല, നിന്റെ
പ്രണയത്തില്‍ ഞാന്‍ വീണ്ടും വീണ്ടും
ഉയിര്‍ക്കൊള്ളും, താഴത്തെ ആ പേരില്ലാതെ
ചുകന്ന പൂവിനെ തുടുപ്പിക്കുന്ന സൂര്യനെപ്പോലെ.
സെറ്റിയില്‍ ഇരുന്ന മാര്‍ലണ്‍ ജെയിംസിന്റെ
നോവല്‍ താനേ തുറക്കുന്നു. കൊലചെയ്യപ്പെട്ട
ബോബ് മാര്‍ളി അതില്‍ നിന്നിറങ്ങി വന്നുപാടുന്നു:
'Get up, stand up, stand up for your rights!'
'പ്രണയിക്കാനുള്ള അവകാശമാണോ?'
നീ ചോദിക്കുന്നു. 'അതെ, അതും ഒരവകാശമാണ്,
പിന്നെ പാടാന്‍, സ്വപ്‌നം കാണാന്‍.
സ്വപ്‌നങ്ങള്‍ക്ക് ഭരണഘടനയില്ല.'
എനിക്കു ജീവിക്കണം, ഭൂമി വീണ്ടും
പച്ചത്തൂവല്‍ കൊണ്ടു മൂടുംവരെ,
ആ തത്ത ഇക്കുറി
പ്രണയത്തിനായി മരിക്കാന്‍ തയ്യാറായ
രാവണന്റെ കഥ പാടും വരെ.
-----------------------------------------------------

പോകൂ പ്രിയപ്പെട്ട പക്ഷീ / ബാലചന്ദ്രന്‍ ചുള്ളിക്കാട്

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്
ആകാശമെല്ലാം നരയ്ക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍ -
ന്നൊരോര്‍മ്മ പോല്‍ പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ..
പോകൂ പ്രിയപ്പെട്ട പക്ഷീ..
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്...
അന്ധ സഞ്ചാരി തന്‍ ഗാനം നിലയ്ക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ
പോകൂ പ്രിയപ്പെട്ട പക്ഷീ...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലയ്ക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ പോകൂ പ്രിയപ്പെട്ട പക്ഷീ..
-------------------------------------------------------

നീയെന്റെ കണ്ണുകളിലേക്കു നോക്കരുത് / മേരി ലില്ലി


നീയെന്റെ കണ്ണുകളിലേക്കു
നോക്കരുത്
അവിടെയെന്നോ ഉറഞ്ഞു
പോയ ഒരു കടലുണ്ട്.

കൺപീലികൾക്കിടയിൽ
വിലാപങ്ങളിൽ ഒഴുകാൻ
മറന്നു പോയ
വേനലിൽ വറ്റാത്ത
ഒരു നദിയുണ്ട്.
ഇരു പോളകൾക്കുമിടയിൽ
സമുദ്രസ്നാനം ചെയ്ത
സൂര്യനും ചന്ദ്രനുമുണ്ട്.
ഇനിയൊരിക്കലും നീയെന്റെ
കൃഷ്ണമണിയിലേക്ക്
ഇതുപോലെ ഉറ്റു നോക്കരുത്.
അവിടെ പ്രണയത്തിന്റെ
ചാരുതയാർന്ന നിന്റെ മുഖമുണ്ട്.
ഒരു നോട്ടത്തിന്റെ നിഴൽ പോലും
നിന്നിൽ പതിയുന്നത്
എനിക്കിഷ്ടമല്ല.
-------------------------------------

Monday, April 18, 2016

ശലഭശിവൻ / ബൈജു മണിയങ്കാല


മഴ
ഇറ്റിറ്റു വീഴുന്ന
തുള്ളികൾ ചേർത്ത്
കല്ലുമാലകൾ കോർക്കുകയായിരുന്നു
ജലം

അടയക്കാ നിറങ്ങളിൽ
വെറ്റില ചവച്ചു ചുവന്ന് നിൽക്കുന്ന
തളിരിലകൾ
ജലപാതയിലൂടെ
ഭാരം പേറി
തോണിയായി
നീങ്ങുന്ന മനസ്സ്
പെയ്ത മഴയുടെ
ശീലം പോലെ
ഒഴുകിപ്പോകുന്ന
ജലം
കാണാതെ പോയ
നീളം തിരഞ്ഞ്
വീതിയിൽ കലങ്ങിയൊഴുകുന്ന
പുഴകൾ
നിശ്ചലത പച്ചകുത്തിയ പായൽ
ഒളിച്ചു മുഖം നോക്കുന്ന കുളങ്ങൾ
വെള്ളം കുടിച്ച പാടുകളിൽ
തെന്നി വീണു കിടക്കുന്ന
മിന്നൽ
കടലിന്റെ
അരക്കെട്ട് പോലെ
പാതിനഗ്നനത
ഉണക്കിയെടുത്തുടുക്കുന്ന
തിരമാലകൾ
അഗ്നിയുടെ
സുതാര്യത കയറിയിറങ്ങിയ
ചിറകുകൾ
വെറുതെ എടുത്തുടുത്ത് പറക്കുന്ന
തുമ്പികൾ
പൂന്തോട്ടത്തിലേയ്ക്കിറങ്ങും
മുമ്പ്
അച്ചടിച്ച പൂക്കൾ നോക്കുന്ന
ചെടികൾ
അവ പലപല നിറങ്ങളിൽ
പൂക്കുന്ന വായനശാലകൾ
ഒരേസമയം
നൂലും സൂചിയുമായി
വാക്കും പ്രവർത്തിയും കോർക്കുന്ന
തുന്നൽ
നിറയെ നിറങ്ങളിൽ
പൂത്ത് വിടർന്നു നിൽക്കുന്ന
പൂക്കളുടെ മൊട്ട് തിരിഞ്ഞ്
ചെടികളുടെ ഇന്നലെകളിൽ കൂടി
നിലാവിനെ പോലെ
തുളുമ്പുന്ന നമ്മൾ
വസന്തമെഴുതി
തെറ്റിച്ച തെറ്റിന്
വിരിയാത്ത പൂക്കളുടെ
മൊട്ടുകൾക്ക്
കേട്ടെഴുത്തിട്ടു
കൊടുക്കുന്നു
മരിച്ച മനുഷ്യരെ
ആരും കാണാതെ
സമയമാക്കി മാറ്റുന്ന
പൂക്കൾ
അത് കണ്ടെഴുതുന്ന ഘടികാരങ്ങൾ       
ഢമരുകം മറിഞ്ഞ്
നിലയില്ലാതെ കാലം
ഒഴുകുന്ന വഴി
അവിടെ വന്ന്
നിലയില്ലാതെ
നിൽക്കുന്ന
സമയം
ഒറ്റ മൊട്ടിനെ നൃത്തം പഠിപ്പിച്ച്
ലോകമായ് വിരിയിച്ച്
നോക്കിന്റെ സർപ്പമില്ലാതെ
വാക്കിന്റെ ഗംഗയാക്കി
അവൻ ....
ശലഭശിവൻ !
---------------------------------

Tuesday, April 12, 2016

ആടുകള്‍ /ഇടശ്ശേരി ഗോവിന്ദന്‍ നായര്‍


രാവിലെക്കറന്നെടു-
ത്തെങ്ങളെ വിടുന്നൂ നീ;
കാവിലോ പറമ്പിലോ
മേഞ്ഞുനില്‍ക്കുന്നൂ ഞങ്ങള്‍.
അന്തിയില്‍ ശ്രാന്തങ്ങളാ-
യാല പൂകുന്നൂ വീണ്ടും,
മോന്തുന്നൂ നിന്‍ ദാക്ഷിണ്യ
പൂരമാം കുളിര്‍നീരം.
മംഗളക്കുരുന്നുകള്‍
വര്‍ദ്ധിക്കും വത്സങ്ങളില്‍
ഞങ്ങളെക്കാളും ദൃഡ-
വത്സലം നിന്നുള്‍ത്തലം.
അറിവൂ,നിന്നെപ്പേടി-
ച്ചെങ്ങളെത്തീണ്ടുന്നീലാ
ദുരമൂത്തവയായ
ഹിംസ്രങ്ങള്‍,സാഹസ്രങ്ങള്‍...
അല്ലലി,ലുണ്ടായാലും
ക്ഷണഭംഗുര,മേവം
അല്ലിലും പകലിലും
ഞങ്ങള്‍ക്കിങ്ങലംഭാവം.
ഭദ്രമാമിപ്പറ്റത്തിന്‍
ബോധത്തില്‍ പക്ഷേ,ദൃഡ-
മുദ്രിതമൊരു കൂര്‍മു-
ള്ളിന്‍റെ കുത്സിതദുഃഖം:
ഞങ്ങളെപ്പോറ്റുന്നു നീ
പാലിനും രോമത്തിനും
തന്നെയ,ല്ലതോ പിന്നെ
ത്തോലിനും മാംസത്തിനും! 

---------------------------------

Sunday, April 10, 2016

യാത്രക്കുറിപ്പ് / കുരീപ്പുഴ ശ്രീകുമാർ



ആയിരം ശിഖയുള്ള മിന്നൽ
മാനത്തിന്റെ നാവിൽ നി-
ന്നഗ്നിമുഹൂർത്തം തൊടുക്കവേ
പായുന്ന വണ്ടിയിൽ
പാതാളയാത്രയിൽ
പേടിക്കൊടിയും പിടിച്ചുനിൽക്കുന്നു ഞാൻ
പിന്നിലെത്താവളം
തേടിപ്പറക്കുന്നു
കൊന്നയും
കാഞ്ഞിരക്കാടും
മനുഷ്യരും.
സൂചിതറച്ച മനസ്സിന്റെ വിങ്ങലിൽ
ആമുഖമില്ലാതെറിഞ്ഞു തരുന്നു ഞാൻ
ആഴിക്കൊരിന്ദ്രധനുസ്സിന്റെ പുസ്തകം
നീയിതിൻ വാക്കിലെയുപ്പു രുചിക്കുക
പേരിട്ടെടുത്തു പഠിച്ചു കത്തിക്കുക
ചാരം നദിക്കും സുഹൃത്തിനും വിത്തിനും
നേരറിയിച്ച നേരത്തിനും നൽകുക .
-----------------------------------------

Friday, April 8, 2016

ഇരുട്ടടി / എസ് . കലേഷ്‌


അതിര്‌ കേറി പനറ്റിയ പിടയുടെ വിരലുകള്‍
കൈച്ചുറ്റികയ്ക്ക് ചതച്ചുവിട്ടു.

തട്ടിന്‍പുറത്തെ പെട്ടീല്‍ കെണിഞ്ഞ എലിയെ
വെള്ളത്തില്‍ കുമിളകളാക്കി പൊട്ടിച്ച്
അതിരേലെറിഞ്ഞു.
അതിനെ, പിന്തുടര്‍ന്നിഴഞ്ഞ ചേരയെ
മണ്ണെണ്ണ കുടഞ്ഞ് പൊളളിക്കുകയും
ചെയ്തതോടെ ഇരുട്ട് വീണു.
മഴപൊട്ടി.
മണ്ണില്‍ മുളച്ചുവന്ന ഈയലുകള്‍ക്ക് മുഖംനോക്കാന്‍
ചെമ്പുചെരുവത്തില്‍ വെള്ളമൊഴിച്ച് വിളക്കുകുത്തി
കണ്ണാടിയുണ്ടാക്കി ഇറയത്തുവെച്ചു.
അവയതില്‍ മുഖംനോക്കി കിടന്നു പിടഞ്ഞു.
ഈയലുകള്‍ക്കു പിറകേവന്നു പല്ലികള്‍.
അതിന്റെ പൊളിഞ്ഞ ഉടലുകള്‍
തിണ്ണേല്‍ മുറിഞ്ഞ വാലുകള്‍ തെരഞ്ഞു
മഴ കനത്തതോടെ
അതിരുമാന്താന്‍ തോന്നി.
തൂമ്പയെടുത്ത് ഈടിക്കലേക്ക് നടന്നു.
മഴ കനത്തുകനത്തു വന്നു
തെറിയും കരുത്തും കൂട്ടി അതിരുകല്ലിളക്കി
അത് നാട്ടാനൊരു കുഴി കുത്തുമ്പോള്‍
തലയ്ക്ക് മേലെ ഒരൊച്ച കേട്ടു:
'പണിക്കേനേ, തരവഴി കാണിക്കല്ലേ, പണിക്കേനേ'
ഇരുട്ടിന്റെ നിറമുള്ള ഒരുത്തി ചില്ലേലിരുന്നാടുന്നു.
ആ ചില്ലകള്‍ മണ്ണോളം കുനിഞ്ഞുടന്‍ തലപ്പിലേക്ക് നിവരുന്നു.
അവിടന്നുവരെ അങ്ങനൊരു മരമില്ല, എന്നാലന്ന് ആ
മരമുണ്ട്.
ഇറയത്തേക്ക് തിരിച്ചുകേറുമ്പോള്‍
തൊണ്ടയില്‍ വേനലായി.
മുറ്റത്തെ കിണറ്റീന്ന് കോരിയെടുത്ത വെള്ളം
കുമിളകള്‍ പൊട്ടി വെട്ടിത്തിളച്ചു
അന്നേരം, കാലുകള്‍ക്കിടയിലൂടെ
പൊള്ളിയടര്‍ന്ന തോലുമായ്
ചേരകള്‍ ചെന്തീയായി.
ചിറകുമുറിഞ്ഞ ഈയലുകള്‍
ചെമ്പുചരുവത്തിലെ
നാളത്തിനെ വെല്ലുവിളിച്ചു പറന്നുകളിച്ചു.
കൈതൊടുന്നയിടമെല്ലാം
പല്ലിമുട്ടകള്‍ വിരിഞ്ഞു
പാമ്പിന്‍കുഞ്ഞുങ്ങള്‍ നാവുനീട്ടി.
കാര്യം തിരിഞ്ഞു.
മറ്റൊന്നും ആലോചിച്ചില്ല.
അലക്കുകല്ലിലേക്ക് കാലുകള്‍ പൊക്കിവെച്ച്
പത്തുവിരലുകളും
കൈച്ചുറ്റികയ്ക്ക് അടിച്ചുപരത്തി
പുലരുംവരേയിരുന്ന് നിലവിളിച്ചു.
-------------------------------------------

അറിയില്ല / ബക്കർ മേത്തല


ജലാശയത്തിൽ മുങ്ങിത്താഴുന്ന
ഒരു നക്ഷത്രത്തെ
രാപ്പാടി തന്റെ പാട്ടുകൾ കൊണ്ട്
ഉയിർപ്പിച്ചത്
ഏതു കാട്ടുപൂക്കളോട് ചേർക്കാനാണ്?

കരിഞ്ഞ മാംസത്തിന്റെ
മണം വഹിച്ചു വരുന്ന കാറ്റിനെ
ഒരു കാട്ടുമാക്കാൻ
മൂക്കു വിടർത്തി വലിച്ചു കേറ്റുന്നത്
ഏതു പിശാചിന് മന്ത്രം ഉരുക്കഴിക്കാനാണ് ?
രക്തത്തെക്കുറിച്ച്
ഒരു കിളിയെഴുതുന്ന കവിതയിലേക്ക്
സൂര്യൻ എത്തിനോക്കുന്നത്
എന്തിനാണ്?
സുഗന്ധം കൊണ്ട്
തന്റെ പ്രണയം പ്രഖ്യാപിക്കുന്ന
ഒരു നിറമില്ലാപ്പൂവിനോട്
ചിറകൊടിഞ്ഞ വണ്ടുകൾ
പറയുന്നതെന്താണ്?
അറിയില്ല കൂട്ടരേ
അറിയില്ല.
------------------------------------------

മുറ്റത്തെ തുളസി/ ഇടപ്പള്ളി രാഘവൻ പിള്ള


മന്ദിരാങ്കണം തന്നിൽ മഞ്ജുകൽത്തറയ്ക്കുള്ളിൽ
മന്ദമാരുതാശ്ലേഷമേറ്റുകൊണ്ടാടീടുന്ന

മംഗളേ, വ്യന്ദേ, ദേവീ, മംഗളം; ഭവതിയെൻ
മങ്ങിടും മനസ്സിനു മാറേറ്റമേറ്റീടുന്നു

ഉണ്ടു ഞങ്ങളിൽച്ചിലഭാരതീയാദർശത്തിൻ
തുണ്ടുകളിനി,യെന്നാലൊന്നതു നീ താനല്ലേ ?

കുന്ദാദിലതകളും നന്ദനോദ്യാനത്തിലെ
മന്ദാരദാരുക്കളും മന്ദരാം തവ മുമ്പിൽ;

എത്രയോ ജന്മം പാഴിൽ പോക്കി നീ, നീയായിട്ടി-
ങ്ങെത്തുവാനെന്ന കാര്യമോർക്കുന്നീലവർ തെല്ലും!

പ്രാണവായുവിങ്ങേറ്റം നിന്നിലപ്പാശ്ചാത്യർക്കു
കാണുവാൻ കഴിവാർന്ന കാലത്തിൻ മുമ്പ് തന്നെ

കീർത്തനം ചെയ്തു പോന്നു താവകമാഹാത്മ്യത്തെ-
ക്കീർത്തനീയന്മാരെന്റെ പൂർവ്വികർ പുണ്യാത്മാക്കൾ

മാനസം കുളിർപ്പിക്കും സൂനമോ സുഗന്ധമോ
തേനൊലിപ്പഴങ്ങളോ നിന്നിലി,ല്ലെന്താണതിൽ ?

താവകദലങ്ങളും കൂടവേ വരിഷ്ഠമാം
പൂവുകളായിട്ടല്ലേ ചൊൽവതെ,ന്തതിശ്രേഷ്ഠം ?

പിച്ചകവല്ലി നിത്യം നിന്നെയങ്ങിടയ്ക്കിടെ-
പ്പുച്ഛമായ് നോക്കിക്കൊണ്ടു പുഞ്ചിരിതൂകുന്നുണ്ടാം

അംഗസൗഭാഗ്യം , പക്ഷേ, തെല്ലു തേ കുറഞ്ഞാലു-
മെങ്ങിനെവയ്ക്കുണ്ടാം ദേവി തൻ മനശ്ശുദ്ധി !

നിൻ ഗളം കാഴ്ച്ചവച്ചിട്ടീശ്വരസമ്പ്രീതിയെ
ഞങ്ങളീ നിക്യഷ്ടന്മാർ നാൾക്ക് നാൾ തേടീടുന്നു;

തെല്ലുമില്ലിതിൽത്തെറ്റീബ്ഭാരതാരാമത്തിലെ-
പ്പുല്ലുകൾപോലും പോക്കീ ജീവിതം പരാർഥമായ്;

സ്വാർത്ഥതപ്പിശാചിതൻ ത്യഷ്ണയെക്കെടുത്തുവാൻ
ചോർത്തിടും നരാധമർ സോദരഹ്യദ്രക്തവും !

നന്നിതു; തവ നാമ്പുനുള്ളിയങ്ങെടുത്താലു-
മൊന്നിനു രണ്ടായിട്ടു നാളേ നീയേന്തീടുന്നു;

തങ്കരങ്ങളാൽ നിന്നിൽ തങ്കനീരാളം ചാർത്തും
പങ്കജരമണൻ പോയ് സിന്ധുവിൽപ്പതിക്കുമ്പോൾ

കായസംശംദ്ധിചെയ്തു നിർമ്മല വസ്ത്രം ചാർത്തി
കാർകുഴൽ ചീകിക്കെട്ടിക്കാഞ്ചനസുമം ചൂടി

ലോലമോഹനമായ ഫാലദേശത്തിൻ മധ്യേ
ചാലവേ വിഭൂതിയാൽ നേരിയ കുറിയിട്ടു

പിഞ്ചിളം പ്രായം തന്നിൽ മുത്തശ്ശി ചൊല്ലിക്കേട്ട
നെഞ്ചകം കുളിർത്തിടും കീർത്തനം പാടിപ്പാടി

എത്തിടും നിന്നന്തികേ കൈത്തലംതന്നിൽ കത്തും
കൈത്തിരിയേന്തിക്കൊണ്ടെന്നുത്തമവധൂടിയാൾ

മങ്കയാളതു നിൻ പാദപങ്കജേവച്ചു
കങ്കണാരവം ചിന്നും തൻ കരം രണ്ടും കൂപ്പും

അന്യനു ലഭിക്കയില്ലീദ്യശം ഭാഗ്യം; പാർത്താൽ
ധന്യ നീ, നിന്നോടെനിക്കുണ്ടു, തെല്ലഭ്യസൂയ !
------------------------------------------------------
 

Tuesday, April 5, 2016

അമ്മയ്ക്കു വയ്യായ വന്നാൽ / അനാമിക ഹസിത



         
അമ്മയ്ക്കു വയ്യായ വന്നാൽ,

      സൂര്യനു മുൻപേയെണീറ്റ്
      വായിട്ടലയ്ക്കുന്ന റേഡിയോ
      മൗനപ്രാർത്ഥനയിൽ മുഴുകും.

      അനുസരണക്കേടിനു ലൈസൻസുകിട്ടിയ
      കരിയിലപ്പെണ്ണുങ്ങളെ നോക്കി
      ചൂല് പുരികങ്ങളെ ചുളിച്ചൊടിക്കും.

      പുട്ടുകുറ്റിയും ഇഡ്ഡലിച്ചെമ്പും ചപ്പാത്തിപ്പലകയും
      താടിക്കു കൈയും കൊടുത്ത്
      ഇരുന്നേടത്തു വേരു മുളപ്പിയ്ക്കും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      പതിവുപറ്റുകാരായ
      അണ്ണാറക്കുട്ടനും
      കാക്കയും കുഞ്ഞിക്കിളികളും
      മതിൽമുകളിലെ ഊട്ടുപുരയിൽ
      ഈച്ചയാട്ടിത്തോൽക്കും.

      ഒളിച്ചുകളി ശീലമാക്കിയ
      എന്റെ പേനയും അച്ഛന്റെ കണ്ണടയും
      ആജ്ഞകൾ ആത്മഹത്യ ചെയ്തതറിഞ്ഞ്
      ഉടമസ്ഥർക്കു മുൻപിൽ
      ഹാജർ കൊടുക്കും.

      എട്ടുമണിയ്ക്ക്
      ചോറും കൂട്ടാനും കുത്തി വിഴുങ്ങി
      മേശപ്പുറത്ത് പ്രത്യക്ഷപ്പെടാറുള്ള
      ഇരട്ടപ്പാത്രങ്ങൾ
      ഒരുമിച്ചുപവാസമനുഷ്ഠിയ്ക്കും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      എന്റെ യൂണിഫോമിനേയും
      അച്ഛന്റെ ഷർട്ടിനേയും
      കെട്ടിപ്പിടിച്ചുമ്മ വെയ്ക്കാൻ
      ചുളിവുകൾ മത്സരിക്കും.

      കൺമുൻപിൽ പെട്ടാലും അറിയാതെ തൊട്ടാലും
      ഉടനുയരുന്ന
      നൂറ്റിയിരുപത് ഡെസിബെൽ ശബ്ദത്തിന്റെ
      മുതലാളിയെക്കാണാതെ
      പാറ്റ, എട്ടുകാലിക്കുടുംബങ്ങൾ
      കണ്ണീരു വാർക്കും.

      പൂവായി വിരിഞ്ഞും
      മരമായി വളർന്നും
      വേരായി പടർന്നും
      വിലസുന്ന
      അമ്മക്കുട്ടിയുടെ ടീച്ചർനേരങ്ങളെ വിഴുങ്ങാൻ
      ഓസിലേഷനും പിബ്ലോക്കും കോംപ്ലക്‌സ് നമ്പേഴ്‌സും
      കൈകോർത്തിറങ്ങും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      ചവിട്ടുകളേറ്റു വാങ്ങി ചറപറക്കോലത്തിലായ തറയോട്,
      കുളിപ്പിച്ചു കണ്ണെഴുതി പൊട്ടു തൊടീപ്പിക്കാത്തതിനു മുഖം വീർപ്പിക്കും.

      ഇന്നലെ വരെ അംബാനിമാരായിരുന്ന ടെറസിലെ
      വെണ്ടയും തക്കാളിയും വഴുതനയും
      റേഷൻ കാർഡിൽ പേരു  ചേർക്കാനോടും.

      അടുക്കളയില കൂമ്പും.

      ഇട്ടു മാറിയ തുണികൾ ഇൻസ്റ്റലേഷനുകളായി പരിണമിക്കും.

      പിന്നെ,
      രാത്രിയിലെത്താറുള്ള കാമുകിയെക്കാണാതെ
      ഷെൽഫുകളിൽ കാത്തു മുഷിഞ്ഞ പുസ്തകച്ചെക്കന്മാർ നെടുവീർപ്പിടും.

ഇതെല്ലാം കണ്ടു നിൽക്കാനാവാത്തത്രയും
ലോലഹൃദയരായതു കൊണ്ടാണ്,
സ്വന്തം തടി പോലും നോക്കാതെ
മൊത്തമായും ചില്ലറയായും
ഉള്ള വയ്യായകളെ മുഴുവൻ ഏറ്റെടുക്കാൻ
ഞാനും അച്ഛനും മുന്നോട്ടു വരുന്നത്.
----------------------------------------------------------

Monday, April 4, 2016

ഒൻ‌പതാം സ്വർ‌ഗ്ഗം / ഡോണ മയൂര


അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെ എന്ന് ചോദിക്കരുത്,
നിന്നെ ഓർത്തുകൊണ്ടെന്നും
സ്നേഹിച്ചുകൊണ്ടെന്നുമെല്ലാം
നമ്മൾ മാത്രം അറിഞ്ഞാൽ മതി)
ഉറുമ്പുകൾ വന്നു.

നിന്നോട് പറയാൻ
കരുതിവച്ചിരുന്ന വരിയിൽ നിന്നും
ഒരു വാക്ക്
അവരുടെ വഴിയിലലേക്ക് വീണു.

ഉറുമ്പുകൾ അത് വായിച്ചു,
തിരിച്ച് പോയി.

അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെയെന്ന്
നീ വീണ്ടും ചോദിക്കും,
ഒന്നുമറിയാത്തപോലെ
അത്രതന്നെ നിഷ്കളങ്കമായി
ഞാനന്നേരം കേട്ടില്ലെന്ന് നടിക്കും)
ഉറുമ്പുകൾ പിന്നെയും വന്നു.

നേരത്തെ വീണ വാക്കിൽ നിന്നും
ഒരക്ഷരം കാലുകൊണ്ട് തട്ടി
അവരുടെ വഴിക്ക് മുന്നിലേക്കിട്ടു.

അക്ഷരം വായിച്ച് തല ഉയർത്തി
നമ്മളെയൊന്ന് നോക്കി
ഉറുമ്പുകൾ തിരിച്ച് പോയി.

അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെയെന്ന്
നീ ചോദിക്കും മുന്നേ
ഞാനൊരുറുമ്പിനെ പോലെ
നിന്റെ ചുണ്ടിൽ കടിക്കും.)
ആ ഉറുമ്പ് വന്നു.

നമ്മുടെകൈയ്യിൽ
ഒരക്ഷരവും ബാക്കിയില്ല.

നമ്മളന്നേരം ഉടൽപോലുമില്ലാതെ
ഒൻപതാം സ്വർഗ്ഗത്തിലുമായിരുന്നു!  ·  
----------------------------------------

കാറ്റ് / ദ്രുപദ് ഗൗതം


1
അയ്യോ, മാവേ,
നിന്നോടൊരോന്ന്
മിണ്ടിയിരുന്ന്
നേരം പോയതറിഞ്ഞില്ല
ഒരുപാടുണ്ട് പണികൾ
പാടിച്ചെരുവിലെ
എല്ലാ വീടുകളുടെയും
മുറ്റമടിയ്ക്കണം ,
പണിക്കിറങ്ങുംമുൻപ്
അമ്മച്ചിപ്ലാവിന്
ഒരുമ്മകൊടുക്കണം
ഉബ്രിക്കുന്നിലെ
മഴയെ കൂട്ടിക്കൊണ്ടുവന്ന്
എല്ലാ മരങ്ങളേയും
കുളിപ്പിക്കണം ,
കരയും മുമ്പ് അവരുടെ
തല തോർത്തികൊടുക്കണം.
2
എല്ലാ
തെങ്ങനുജത്തിമാരുടെയും
മുടിചീകിക്കൊടുക്കണം ,
അപ്പുപ്പന്
പത്രം മറിച്ചു കൊടുക്കണം ,
കിടപ്പു മുറിയിലെ മടുപ്പെല്ലാം
കുടഞ്ഞു വിരിക്കണം.
ഇലവീടുകളുടെ
എല്ലാ വാതിലുകളും
ശരിക്കടഞ്ഞിട്ടുണ്ടോയെന്ന്
ഉന്തിനോക്കണം.
അനാഥരായ ഞാറ്റിൻകുഞ്ഞുങ്ങളുടെ
കണ്ണീർ തുടയ്ക്കണം ,
അവരെ പാടിയുറക്കാൻ
പുതിയൊരു താരാട്ട്
പഠിച്ചെടുക്കണം.
ഇടയ്ക്ക് തളരുമ്പോൾ
ഒരു ഇരിപ്പിടമനുവദിക്കാൻ
കരിയിലകളുടെ ജാഥ നയിക്കണം.
3
മുറ്റത്താറാനിട്ട
തുണിയെല്ലാം
മടക്കിവയ്ക്കണം.
വിളക്കി ൻ നാളത്തെ
തുള്ളൽ പഠിപ്പിയ്ക്കണം
അടുക്കളയിൽ
തീ
ഊതിക്കൊടുക്കണം.
പിന്നെ ,
നിന്ന്
തീപിടിക്കുമ്പോൾ
മാവേ ,
നിന്നെ കെട്ടിപ്പിടിച്ചൊരു
മഴ നനയണം.

--------------------------------

Sunday, April 3, 2016

കഥാശേഷം / ബാലചന്ദ്രന്‍ ചുള്ളിക്കാട്


പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തില്‍
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

വൃന്ദാവനത്തില്‍
അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിച്ചു.
------------------------------------------------------------

ആകാശമേ...ഞാനും / നഫീസത്ത് ബീവി


ആകാശത്തോട്
ഒരു വല്ലാത്ത പ്രണയമാണെനിക്ക്.
ഒഴുകി നടന്നു കൂട്ടുകൂടുന്ന
വെണ്‍മേഘങ്ങള്‍ക്കൊപ്പം
ആന കളിക്കാന്‍
ആ പഞ്ഞിമെത്തയില്‍
ഉരുണ്ടൊന്നുറങ്ങാന്‍
പരന്നൊഴുകുന്ന നീലത്തടാകത്തില്‍
ആര്‍ത്തൊന്നു മദിക്കാന്‍
ആയിരം കാന്താരി പൂത്തിറങ്ങുന്ന
വസന്തകാലത്തിന്‍റെ പൂവാടിയില്‍
രാക്കുയിലായ് വീണമീട്ടാന്‍
കണ്ണു കുത്തിപ്പൊട്ടിച്ചാലും
കാഴ്ച തെളിയാത്ത
കനത്ത കറുത്ത രാവിന്‍
ഇരുട്ടിന്നൊപ്പം അലയാന്‍
കണ്ണീര്‍തടങ്ങളെ
ഗര്‍ഭത്തില്‍ ആവാഹിച്ച്
ഭൂമിയെ കെട്ടിപ്പുണരാന്‍
ആകാശമേ....
മാനം പോകാതെ
മാനം ആകണം എനിക്കും.
----------------------------------

പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ / വി.എം ഗിരിജ


പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍
എങ്ങനെയാവുമാപ്പാര്‍ക്കില്‍?
എല്ലാ വിളക്കുമണഞ്ഞാലീപ്പാതിര
എങ്ങനെയാവുമീ നാട്ടില്‍?
നട്ടുച്ചനേരത്തു കണ്ട പാടങ്ങളില്‍
പുറ്റുപോല്‍ പൊന്തും ഇരുട്ടില്‍
എത്രയുണ്ടാവും തണുപ്പിന്‍റെ കൈപറ്റി-
പ്പച്ച പടര്‍ന്നതിന്നോര്‍മ്മ?
കാറു പോകാത്തീത്തവിട്ടു പാതയ്ക്കെല്ലാ-
മേതോ ചിറകു മുളയ്ക്കും.
വീണുകിടക്കും നിലാവു കുടിക്കുവാന്‍
ആടും നിഴലുകള്‍ നോക്കും.
പെണ്ണുങ്ങള്‍ കാലുവെക്കാത്തതാം പാതിരാ-
ക്കുന്നിലെന്താവും അന്നേരം?
പാലകളില്‍പ്പൂ വിരിയുമോ?
നക്ഷത്രമാലകളാടുമോ മീതേ?
കള്ളുകുടിയന്മാര്‍ വീണുകിടക്കുന്ന കല്ലുവഴികളും കൂടെ
നിന്നു മുരളുന്ന വാലാട്ടിനായയും-
എന്നൊന്നു കാണും ഒറ്റയ്ക്ക്?
------------------------------------------------------- 

പുഴയുടെ കാലം / എ.അയ്യപ്പന്‍


സ്നേഹിക്കുന്നതിനുമുമ്പ്
നീ കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കു കരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണമാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു
എനിക്കു മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.
-------------------------------------

Saturday, April 2, 2016

ഞാനൊരു ഗൂഢാലോചനക്കാരിയാണ് / ചിത്തിര കുസുമൻ

ഞാനൊരു ഗൂഢാലോചനക്കാരിയാണ് , 
ഇരിക്കുന്ന ഇരിപ്പിലൊക്കെ
നടക്കുന്ന നടപ്പിലൊക്കെ
കിടക്കുന്ന കിടപ്പിലൊക്കെ
അതിഗൂഢവും വിചിത്രവുമായ എത്രയെത്രയോ ആലോചനകളിൽ നിന്നാണ്
ഇങ്ങോട്ട് വായെന്ന് ഞാനെന്നെ വലിച്ചുപുറത്തേക്കിടുന്നത് !

ആടുന്ന രണ്ടു ജോഡി കാലുകളെ താഴെനിന്ന് മേലേക്കാലോചിച്ച്
ഇറങ്ങേണ്ട ബസ്സ്റ്റോപ്പ് കഴിഞ്ഞുപോയതുപോലെ,

പത്രങ്ങളിൽ മുഖം മറഞ്ഞും നിയമപാലകരാൽ ചുറ്റപ്പെട്ടും പിന്നെക്കാണാതായ
വിലങ്ങുവെച്ചിരുന്ന, മെലിഞ്ഞു വെളുത്ത രണ്ടു കൈത്തണ്ടകളെവിടെയാകുമെന്നോർത്ത്
വായിച്ചിരുന്ന പുസ്തകത്തിന്റെ പേജ്നമ്പർ മറന്നുപോയതുപോലെ,

വായോളം കൊണ്ടുവന്ന ചോറുരുള
കഴിക്കും മുൻപ് ചുറ്റും നോക്കണം എന്ന് പലവട്ടം തോന്നിയ പോലെ ,

സാറ സാറയെന്ന് രണ്ടുവട്ടം പ്രസവിക്കണമെന്ന് ,
എന്നിട്ട് അവൾക്ക് നാളെയൊന്നുമാകല്ലേയെന്ന് കരഞ്ഞുപോയതു പോലെ ,

ഉരുകിത്തിളക്കുന്ന ടാർ റോഡുകൾ മുഴുവൻ
ഏതു വയൽ , ഏതു പുഴ, ഏതു കുന്നു നിരത്തിയതാകുമെന്ന്
ഉച്ചി പൊള്ളിച്ച് നടന്നു തീർക്കുന്നതു പോലെ

അങ്ങനെ കേട്ടതുകൊണ്ട്
അങ്ങേരുടെ ഓരോ ഫോട്ടോയും ഫോട്ടൊഷോപ്പ് ചെയ്തതാണോയെന്ന്
പേർത്തും പേർത്തും നോക്കിപ്പോകുന്നതു പോലെ

ആസിഡ് വീണു പൊള്ളിയതാണോയെന്ന്
ഇടയ്ക്കു മുഖമൊന്നു തൊട്ടുനോക്കിപ്പോയതു പോലെ ,

രാജ്യാതിർത്തികൾക്കപ്പുറത്ത്
ശരീരവും മുഖവുമാകെമൂടിയൊരുത്തി
ഇന്നേരമോരോന്നു കുത്തിക്കുറിക്കുന്നുണ്ടാകുമോയെന്ന് ,
സങ്കടപ്പെടണ്ടയെന്ന് അവളോട്‌ പറയണമെന്ന് തോന്നിയ പോലെ ...

നിങ്ങളറിയുന്നുണ്ടോ പക്ഷേ ?
ഈ നാട്ടിൽ അതിഗൂഢമായിങ്ങനെ പലതുമാലോചിച്ചു പോകുന്നത്
ഞാനൊരാളല്ല .
ചിന്തകളുടെയും സ്നേഹത്തിന്റെയും ഗ്ലോബൽ വലകൾ
എവിടെയൊക്കെയോ നെയ്തു കൊണ്ടിരിക്കുന്നുണ്ട് .
അവ പരസ്പരം കൂട്ടിത്തൊടുന്ന നേരത്തിന്
ആകാശവും ഭൂമിയും സാക്ഷികളാകും ,
അന്ന്
നിങ്ങൾ പലപേരിൽ വിളിക്കുന്ന ദൈവങ്ങൾ
ഞങ്ങളോടൊത്ത് മരങ്ങൾ നടാൻ വരും .
അതിന്റെ തണലിനെക്കുറിച്ച്
ഞങ്ങൾ ഒരുമിച്ചു പാട്ടുകൾ പാടും.
അതിന്റെ വേരുകൾ ശേഖരിക്കാനിരിക്കുന്ന ജലത്തെക്കുറിച്ച്
ഞങ്ങളുടെ കുഞ്ഞുങ്ങൾ സ്വപ്നം കാണും .
അതിനു മേലെക്കൂടുകളിൽ വിരിയാനിരിക്കുന്ന മുട്ടകളിലെ
കിളിയൊച്ചകളിൽ നിങ്ങൾക്ക് ചെവികളടഞ്ഞു പോകും.
കറുപ്പും വെളുപ്പും തവിട്ടും നിറമുള്ള കൈകൾ
പരസ്പരം കോർത്തുവെച്ച് ഞങ്ങളൊരു ചിത്രം വരയ്ക്കും,
അതിൽ പക്ഷേ , നിങ്ങളുണ്ടാവുകയില്ല .
നിശ്ചയം .


തെണ്ടി / ആറ്റൂര്‍ രവിവര്‍മ്മ


അവൻ ആരുടെയും സ്നേഹത്തെപ്പറ്റി പറഞ്ഞില്ല
ക്രൂരതയുടെ സ്വാർത്ഥത്തെപ്പറ്റി പറഞ്ഞു
പ്രണയത്തെപ്പറ്റി പറഞ്ഞില്ല
മരണത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു
പുലരിയിൽ കൂകിയുണർന്നില്ല
പാതിരാക്കൂമനായി മൂളി.
മധുരമുണ്ടായിരുന്നില്ല നാവിൽ
കയ്പ്പായിരുന്നു തൊണ്ടയിൽ
പാറ പിളർക്കുന്ന മഴുകൊണ്ട്
ആകാശം പണിയാനാവില്ല
പാതാളം തുരന്നു.
പൂക്കളിൽനിന്നു തേനുണ്ടില്ല
വിഷമായിരുന്നു പാനീയം.
തോടായിരുന്നു പാത്രം
തോലായിരുന്നു ഉട
തലയ്ക്കോളമായിരുന്നു
ചോടുവച്ചേടം ചുടലയായിരുന്നു
നോട്ടത്തിൽ തീയ്യായിരുന്നു
സുന്ദരനായിരുന്നു അവൻ .
------------------------------------------

ഏറെയുണ്ടെന്‍ തോട്ടത്തില്‍ / സച്ചിദാനന്ദന്‍


ഏറെയുണ്ടെന്‍ തോട്ടത്തില്‍
പൂവുകളതിലേറ്റം
മോഹനമേതെന്നു ഞാ-
നെങ്ങിനെ ചൊല്ലും തോഴി?
നല്ലതു പനീനീരെ-
ന്നോതുകില്‍ പിണങ്ങുമേ
മുല്ല,യെന്നെപ്പോല്‍ ശുഭ്ര-
യാരെന്നു കലഹിക്കും
സുന്ദരി ജമന്തിയെ-
ന്നൊന്നുരിയാടിപ്പോയാല്‍
ചെമ്പകം തന്‍ പൊന്‍മേനീ
കണിച്ചു രോഷം കൊള്ളും
മന്ദാരം മനോഹരീ-
യെന്നു ചൊല്ലുകില്‍ തുമ്പ
തന്ടെ കൊച്ചരീപ്പല്ലു
കടിച്ചു കോപം കാട്ടും
പട്ടുപോലിതളുള്ള
താമര തന്നേ നന്നെ-
ന്നൊക്കുകില്ലോ താന്‍,
ചെമ്പരത്തി തന്‍ നിറം മാറും
ശംഖുപുഷ്പത്തെ സ്തുതീ-
ച്ചീടുകില്‍ കാശിത്തുമ്പ
ശണ്ഠകൂടിടും പല
വര്‍ണത്തില്‍ കൊടി നാട്ടി
ഏറെയുണ്ടെന്‍ തോട്ടത്തില്‍
പൂവുകളതൊക്കെയും
മോഹനം,പക്ഷേ നിന്നോ-
ടൊക്കുകില്ലൊരു പൂവും...
-------------------------------

പൂക്കളായി വിവർത്തനം ചെയ്യൂ എന്ന് മുറിവുകൾ / സെറീന



യുദ്ധം തകർത്തുകളഞ്ഞ തെരുവിലൂടെ നടന്നിട്ടുണ്ടോ ,
യുദ്ധമെന്ന് പറയാനാവില്ല ,
അശരണമായ സ്വപ്നങ്ങളുടെയും
കുടിയൊഴിക്കപ്പെട്ട പ്രതീക്ഷകുളുടെയും
നഗരത്തിലേക്ക് അപ്രതീക്ഷിതമായി
വെടിയുണ്ടകൾ പായിച്ച് പാഞ്ഞു പോയ
ഒരു മഹാ വിപത്തിന് ശേഷം
ആ തെരുവിലൂടെ നടന്നിട്ടുണ്ടോ ?

ചോരയുടെ മണമുള്ള വാക്കുകൾ വേണ്ടെന്ന്
വെളുത്ത കൊടിയുയർത്തുന്നു
പ്രണയത്തിന്റെ രാജ്യം ,
മുറിവുകളിൽ നിന്നും പൂക്കളായി
വിവർത്തനം ചെയ്യാവുന്ന വാക്കുകളെ
തിരഞ്ഞു തിരഞ്ഞു ഞാനുറങ്ങിപ്പോയി
വിചിത്രമായ മേഘ  ലിപികളുടെ
കൈയ്യെഴുത്തു താളുകളുമായി ആകാശം .
അവ മറിച്ചു നോക്കി നോക്കി,
ആകെ ചിതറിപ്പോയ ഉടലിൽ നിന്നും
ഓർമ്മയുടെ അവസാന മുദ്ര കണ്ടെത്തും പോലെ
ഒരു  നക്ഷത്രത്തെയെങ്കിലും
എടുത്തു വെയ്ക്കാനെന്ന പോലെ കാറ്റ് ..

കലാപത്തിനു ശേഷം വരുന്ന ആദ്യത്തെ
രാത്രി പോലെ ,
ആര് , എവിടെയൊക്കെ എന്നറിയാതെ
തുറന്നു കിടക്കുന്നു, നിറയെ തുള വീണ
ചുവരുകളുമായി വീടുകൾ
ഇത്ര കാലവും നമ്മൾ
പരസ്പരം കാത്തിരിക്കുകയായിരുന്നോ
വഴികൾ അതിർത്തികളായി
വിഭജിക്കപ്പെട്ട ഈ തെരുവിൽ ?
------------------------------------------------------