Monday, April 18, 2016

ശലഭശിവൻ / ബൈജു മണിയങ്കാല


മഴ
ഇറ്റിറ്റു വീഴുന്ന
തുള്ളികൾ ചേർത്ത്
കല്ലുമാലകൾ കോർക്കുകയായിരുന്നു
ജലം

അടയക്കാ നിറങ്ങളിൽ
വെറ്റില ചവച്ചു ചുവന്ന് നിൽക്കുന്ന
തളിരിലകൾ
ജലപാതയിലൂടെ
ഭാരം പേറി
തോണിയായി
നീങ്ങുന്ന മനസ്സ്
പെയ്ത മഴയുടെ
ശീലം പോലെ
ഒഴുകിപ്പോകുന്ന
ജലം
കാണാതെ പോയ
നീളം തിരഞ്ഞ്
വീതിയിൽ കലങ്ങിയൊഴുകുന്ന
പുഴകൾ
നിശ്ചലത പച്ചകുത്തിയ പായൽ
ഒളിച്ചു മുഖം നോക്കുന്ന കുളങ്ങൾ
വെള്ളം കുടിച്ച പാടുകളിൽ
തെന്നി വീണു കിടക്കുന്ന
മിന്നൽ
കടലിന്റെ
അരക്കെട്ട് പോലെ
പാതിനഗ്നനത
ഉണക്കിയെടുത്തുടുക്കുന്ന
തിരമാലകൾ
അഗ്നിയുടെ
സുതാര്യത കയറിയിറങ്ങിയ
ചിറകുകൾ
വെറുതെ എടുത്തുടുത്ത് പറക്കുന്ന
തുമ്പികൾ
പൂന്തോട്ടത്തിലേയ്ക്കിറങ്ങും
മുമ്പ്
അച്ചടിച്ച പൂക്കൾ നോക്കുന്ന
ചെടികൾ
അവ പലപല നിറങ്ങളിൽ
പൂക്കുന്ന വായനശാലകൾ
ഒരേസമയം
നൂലും സൂചിയുമായി
വാക്കും പ്രവർത്തിയും കോർക്കുന്ന
തുന്നൽ
നിറയെ നിറങ്ങളിൽ
പൂത്ത് വിടർന്നു നിൽക്കുന്ന
പൂക്കളുടെ മൊട്ട് തിരിഞ്ഞ്
ചെടികളുടെ ഇന്നലെകളിൽ കൂടി
നിലാവിനെ പോലെ
തുളുമ്പുന്ന നമ്മൾ
വസന്തമെഴുതി
തെറ്റിച്ച തെറ്റിന്
വിരിയാത്ത പൂക്കളുടെ
മൊട്ടുകൾക്ക്
കേട്ടെഴുത്തിട്ടു
കൊടുക്കുന്നു
മരിച്ച മനുഷ്യരെ
ആരും കാണാതെ
സമയമാക്കി മാറ്റുന്ന
പൂക്കൾ
അത് കണ്ടെഴുതുന്ന ഘടികാരങ്ങൾ       
ഢമരുകം മറിഞ്ഞ്
നിലയില്ലാതെ കാലം
ഒഴുകുന്ന വഴി
അവിടെ വന്ന്
നിലയില്ലാതെ
നിൽക്കുന്ന
സമയം
ഒറ്റ മൊട്ടിനെ നൃത്തം പഠിപ്പിച്ച്
ലോകമായ് വിരിയിച്ച്
നോക്കിന്റെ സർപ്പമില്ലാതെ
വാക്കിന്റെ ഗംഗയാക്കി
അവൻ ....
ശലഭശിവൻ !
---------------------------------

No comments:

Post a Comment