Monday, April 4, 2016

ഒൻ‌പതാം സ്വർ‌ഗ്ഗം / ഡോണ മയൂര


അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെ എന്ന് ചോദിക്കരുത്,
നിന്നെ ഓർത്തുകൊണ്ടെന്നും
സ്നേഹിച്ചുകൊണ്ടെന്നുമെല്ലാം
നമ്മൾ മാത്രം അറിഞ്ഞാൽ മതി)
ഉറുമ്പുകൾ വന്നു.

നിന്നോട് പറയാൻ
കരുതിവച്ചിരുന്ന വരിയിൽ നിന്നും
ഒരു വാക്ക്
അവരുടെ വഴിയിലലേക്ക് വീണു.

ഉറുമ്പുകൾ അത് വായിച്ചു,
തിരിച്ച് പോയി.

അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെയെന്ന്
നീ വീണ്ടും ചോദിക്കും,
ഒന്നുമറിയാത്തപോലെ
അത്രതന്നെ നിഷ്കളങ്കമായി
ഞാനന്നേരം കേട്ടില്ലെന്ന് നടിക്കും)
ഉറുമ്പുകൾ പിന്നെയും വന്നു.

നേരത്തെ വീണ വാക്കിൽ നിന്നും
ഒരക്ഷരം കാലുകൊണ്ട് തട്ടി
അവരുടെ വഴിക്ക് മുന്നിലേക്കിട്ടു.

അക്ഷരം വായിച്ച് തല ഉയർത്തി
നമ്മളെയൊന്ന് നോക്കി
ഉറുമ്പുകൾ തിരിച്ച് പോയി.

അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെയെന്ന്
നീ ചോദിക്കും മുന്നേ
ഞാനൊരുറുമ്പിനെ പോലെ
നിന്റെ ചുണ്ടിൽ കടിക്കും.)
ആ ഉറുമ്പ് വന്നു.

നമ്മുടെകൈയ്യിൽ
ഒരക്ഷരവും ബാക്കിയില്ല.

നമ്മളന്നേരം ഉടൽപോലുമില്ലാതെ
ഒൻപതാം സ്വർഗ്ഗത്തിലുമായിരുന്നു!  ·  
----------------------------------------

No comments:

Post a Comment