Monday, April 25, 2016

വൈകുന്നേരത്തെ വീട് / ആര്‍.സംഗീത


ഇറങ്ങി പോവുമ്പോഴുള്ള വീടല്ല
തിരികെ വരുമ്പോൾ
എന്തൊക്കെയോ പറയാൻ
വെമ്പിനില്ക്കുന്ന
മുഖഭാവമാണ് അതിന്
ഗേറ്റ് തുറക്കുമ്പോഴേ
വെയിൽ തിന്ന്‌ പാതിയാക്കിയ
മുറ്റത്തിന്റെ മുരളൽ
ഒരുലോകം ഉള്ളിലൊതുക്കിയ
താക്കോൽപഴുതിന്റെ ഗർവ്
മറുപടി കാത്ത വിളികൾ
കോണുകളിൽതട്ടി
ചിലന്തി പശയിൽ കുരുങ്ങിക്കിടന്നു
ഓർമ്മപ്പെടുത്തലുകളുടെ
ഈറകെട്ടിയ മണം
ചൂടാറിയ അസ്വസ്ഥതകൾക്കുമേൽ
പാട ചൂടിയ ചായ..
അടുക്കി വയ്ക്കുന്നതൊക്കെ
അലങ്കോലപ്പെടുത്തുന്ന
എന്തോ ഒന്ന് അവിടെയുണ്ടെന്ന്
തോന്നിപ്പിക്കന്ന പോലെ
ഒപ്പമുണ്ടായിട്ടും തീരെ അവഗണിക്കപ്പെട്ട
ജീവിതത്തിന്റെ
ചിത്രപ്രദർശനം ചുവരിൽ
കവിഞ്ഞൊഴുകലിൽ
പടരുന്ന തണുപ്പിൽ
ഒരു പുഴയുണ്ടെന്നും
തിരതല്ലലുകളുടെ കിതപ്പ്
കടലിന്റെ കരുതലാണെന്നും
വീണ്ടെടുക്കലുകൾ
ചിപ്പിയുടെ മൗനമാണെന്നും
അതിനറിയാം..
വേരുകളിലൂടെ തിരികെപോവാൻ
കൊതിക്കുന്ന തണുപ്പ്
ഓരോവീടും ബാക്കി വയ്ക്കുന്നു....

------------------------------------------

No comments:

Post a Comment