Tuesday, April 26, 2016

കിണർ തുന്നുമ്പോൾ / ബൈജു മണിയങ്കാല


കത്രിക കൊണ്ട്
ജലം മുറിച്ചു
ഒരാൾ
ഒരു കിണർ
വെട്ടി തുന്നുന്നു

മീനിന്റെ വാലിന്റെ ആകൃതിയിൽ
മുറിച്ച
തിളങ്ങുന്നകത്രികയുടെ
പാറുന്ന പതാക
എത്ര കുറച്ചിട്ടും
പാകമാകാത്ത
തൊണ്ടയുടെ
ദാഹം
മൺവെട്ടിയിൽ ഒതുങ്ങാത്ത
ഒരുകുടംമണ്ണിന്റെ
അരക്കെട്ട്
അതിൽ പതിഞ്ഞിരിക്കുന്ന
വരണ്ട വിരലുകൾ
വിണ്ടുകീറിയ കാലുകളുടെ
പാടുകൾ
ഞെട്ടിൽ നിൽക്കുന്ന
മാങ്ങയിൽ
ഇറക്കി കൊടുക്കുന്ന
ഒരുകുല ആഴം
കുഴിക്കുന്തോറും
ഇളകിവരുന്ന
മാമ്പൂക്കൾ
മുല്ലപ്പൂമൊട്ടിന്റെ
കെട്ടിയ മാലയുടെ
മണം
കുഴിക്കുന്തോരും
അഴിക്കാനാവാത്ത വിധം
മുറുകുന്ന ഉറവയുടെ
കുരുക്ക്
ഒരു ദാഹത്തിനും പാകമാകാത്ത
കഴുത്ത്
ഉയരത്തിലേയ്ക്ക്
പിരിഞ്ഞുകയറുന്ന കയർ
ഒരുവശം കാണാതെ പോയത് കൊണ്ട്
കിണറ്റിൽ
ഉയരപ്പെടുത്താനാവാത്ത
ആകാശം
പകുതിയ്ക്ക് വെച്ച് മുറിച്ച
മൊട്ടുകൾ;
ഇതളുകൾ കൂടുതൽ വെച്ച്
താമരയാവുന്ന
നഗ്നത
വിരിഞ്ഞു പോകാതെ മൊട്ടിന്
വെയ്ക്കാൻ
വിട്ടു പോയ ബട്ടൺസ്
വെച്ച് പൂർത്തിയാകാത്ത
കിണറിന് ആരോ
കപ്പി തുന്നുന്നു...
---------------------------------------

No comments:

Post a Comment