Monday, April 25, 2016

വിക്ക് / സച്ചിദാനന്ദന്‍


വിക്ക് വൈകല്യമല്ല
ഒരു സംസാര രീതിയാണ്.
വാക്കിനും അർത്ഥത്തിനുമിടയ്ക്കു വരുന്ന
ചില മൌനങ്ങളെയാണ്
നാം വിക്കെന്നു വിളിക്കുന്നത്.
വാക്കിനും പ്രവൃത്തിക്കുമിടയ്ക്കുള്ള മൌനങ്ങളെ
മുടന്തെന്നു വിലിക്കുമ്പോലെതന്നെ.
ഭാഷയ്ക്കു മുമ്പാണോ വിക്കുണ്ടായത്
അതോ ഭാഷ്യ്ക്കു ശേഷമോ?
ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്. ?
അതോ സ്വയം ഒരു ഭാഷയോ:
ഈ ചോദ്യങ്ങൾക്കു മുമ്പിൽ
ഭാഷാശാസ്ത്രജ്ഞർ വിക്കുന്നു.
ഓരോ കുറി വിക്കുമ്പോഴും നാം
അർത്ഥങ്ങളുടെ ദൈവത്തത്തിന്
ഒരു ബലി നൽകുകയാണ്
ഒരു ജനത ഒന്നിച്ചു വിക്കുമ്പോൾ
അവരുടെ മാതൃഭാഷ വിക്കാകുന്നു
ഇപ്പോ‍ാൾ നമ്മുടേതെന്ന പോലെ
മനുഷ്യനെ സൃഷ്ടിച്ചപ്പോൾ
ദൈവവും വിക്കിയിരിക്കണം
അതുക്കൊണ്ടാണ് മനുഷ്യരുടേ
എല്ലാ വാക്കുകളും ദുരൂഹമായത്
അതുകൊണ്ടാണ് മനുഷ്യരുടെ
പ്രാർത്ഥനകൾ മുതൽ കല്പനകൾവരെ
എല്ല്ലാം വിക്കുന്നത്.
കവിതയെപ്പോലെ .

---------------------------------------

No comments:

Post a Comment