Saturday, April 2, 2016

ഏറെയുണ്ടെന്‍ തോട്ടത്തില്‍ / സച്ചിദാനന്ദന്‍


ഏറെയുണ്ടെന്‍ തോട്ടത്തില്‍
പൂവുകളതിലേറ്റം
മോഹനമേതെന്നു ഞാ-
നെങ്ങിനെ ചൊല്ലും തോഴി?
നല്ലതു പനീനീരെ-
ന്നോതുകില്‍ പിണങ്ങുമേ
മുല്ല,യെന്നെപ്പോല്‍ ശുഭ്ര-
യാരെന്നു കലഹിക്കും
സുന്ദരി ജമന്തിയെ-
ന്നൊന്നുരിയാടിപ്പോയാല്‍
ചെമ്പകം തന്‍ പൊന്‍മേനീ
കണിച്ചു രോഷം കൊള്ളും
മന്ദാരം മനോഹരീ-
യെന്നു ചൊല്ലുകില്‍ തുമ്പ
തന്ടെ കൊച്ചരീപ്പല്ലു
കടിച്ചു കോപം കാട്ടും
പട്ടുപോലിതളുള്ള
താമര തന്നേ നന്നെ-
ന്നൊക്കുകില്ലോ താന്‍,
ചെമ്പരത്തി തന്‍ നിറം മാറും
ശംഖുപുഷ്പത്തെ സ്തുതീ-
ച്ചീടുകില്‍ കാശിത്തുമ്പ
ശണ്ഠകൂടിടും പല
വര്‍ണത്തില്‍ കൊടി നാട്ടി
ഏറെയുണ്ടെന്‍ തോട്ടത്തില്‍
പൂവുകളതൊക്കെയും
മോഹനം,പക്ഷേ നിന്നോ-
ടൊക്കുകില്ലൊരു പൂവും...
-------------------------------

No comments:

Post a Comment