Saturday, January 30, 2016

റീ ഷൂട്ട് / ബൈജു മണിയങ്കാല


നീങ്ങിയിട്ടില്ലിവിടുന്നു
നീ കയറിപോയ വണ്ടിയുടെ
ജാലകങ്ങൾ

ചലിച്ചിട്ടില്ലിവിടുന്നു
നീ കാൽ വെച്ച് കയറി പോയ
കൊലുസ്സിട്ട വാതിൽപടിയും
തിരിച്ചു നടക്കുന്നുമില്ല ഞാൻ
ഏകനായി തിരികെ
വീടെത്തിയിട്ടും
കണ്ടുമുട്ടുന്നുണ്ടാവും
നിന്റെ തിരിഞ്ഞു നോട്ടവും
എന്റെ വിടപറയലും
തമ്മിൽ
ആ വൈകുന്നേരങ്ങളിൽ
വൈകുന്നേരത്തിന്റെ സെറ്റ്
പോക്കുവെയിലിലിട്ട്
നമ്മുടെ വിരഹം
അതേ പോലെ
പുനർനിർമ്മിക്കുന്നുണ്ടാവും
ഓരോ ദിവസവും
എടുത്ത ടേക്ക്
ശരിയാവാത്തത് പോലെ
ആ സീൻ
റീ ഷൂട്ട്‌ ചെയ്യപ്പെടുന്നുണ്ട്
നമ്മുടെ മനസ്സിൽ
ഓരോ നിമിഷവും .…
-------------------------------

മടിച്ചി / ജയദേവ് നയനാർ


വാക്കുകൾ കൊണ്ടുള്ള
വാർക്കപ്പണിക്ക് വന്നവൾ
ഓർമകൾ അഴിച്ചുടുക്കുന്നത്
എന്തിനാണെന്നാണ്.
ഉപയോഗിച്ചു പഴകിയ
ഉടൽ തന്നെയാണ്.
അയയിൽ കിടന്നുണങ്ങി
നിറം പിണങ്ങിപ്പോയ
ഏതോ തിടുക്കമാണ്
വാരിവലിച്ചുചുറ്റിയത്.
പിഞ്ഞിപ്പോയ ഓർമ
അവളോട് പണിക്കിടെ
പറയുന്നുണ്ടാവും.
അവളത് പതുക്കെ
മൂളിക്കേൾക്കുന്നുണ്ട്.
എപ്പോഴൊക്കെയോ നമ്മൾ
ജീവിച്ചിരുന്നെന്ന നുണ
വിശ്വസിച്ചിരുന്ന കാലത്ത്
ശ്വസിച്ചിരുന്ന ഒരു കവിൾ
ജീവിതത്തെക്കുറിച്ച്
പറയുന്നുണ്ട്. അതിന്റെ
ഞെട്ടലിൽ അവൾ
മൂളിക്കേട്ടു പോകാൻ
മറക്കുന്നുണ്ട്.
എപ്പൊഴൊക്കെയോ നമ്മൾ
മരിച്ചു പോയിരുന്ന കാലത്ത്
തിരിച്ചറിയാതെ പോയ
ഒരു അടയാളത്തെക്കുറിച്ചോർത്ത്
വാർക്കയ്ക്കിടയിൽ
ഇറങ്ങി വരുമ്പോൾ
കാലിടറുന്നുണ്ട്.
വാർക്കപ്പണിക്കിടയിൽ
ഓർമകളിച്ചടുക്കുന്നവൾ
ഒരു വാക്ക് കൊണ്ടു പോലും
ഇക്കാലമത്രയും ഒരു
കൂര പോലും വച്ചില്ലെന്ന് .
ഒരു വാക്കിനകത്തുമിന്നേവരെ
കിടന്നിട്ടില്ലെന്ന് .
ആകാശത്തിന്റെ
വാർക്കപ്പണിക്കാരി.

--------------------------

Friday, January 29, 2016

തൊണ്ടയിലെ ഈ മുള്ള് / ജയദേവ് നയനാർ


വാതില്‍ക്കല്‍
മുഖമൊളിപ്പിക്കുന്നത്
ആരുമാവാം, പക്ഷെ
കാറ്റെന്നെപറയാവൂ.
മനസിലേക്കൊരു
വിരല്‍ നീട്ടുന്നത് മരണമാവാം, പക്ഷെ
ഓര്‍മയെന്നെ പറയാവൂ.
കരളിലേക്കൊരു
മൂര്‍ച്ചയിറക്കുണ്ട്
കാലമാവാം, പക്ഷെ
കാമമെന്നേ പറയാവൂ.

കൊറ്റിയുടെ മുഖമെന്നു
മനസിലുണ്ടിപ്പോള്‍.
വരിഞ്ഞുമുറുകിയ
ഒരു മീന്‍കുഞ്ഞ്
തൊണ്ടയില്‍ പരതുന്നു.

കഴുത്തില്‍ കയര്‍ മുറുകിയ
ഒരുപുഴയുടെ ശബ്ദവിലാപം
തൊണ്ടയിലിഴയുന്നു, പക്ഷെ,
മുള്ളെന്നെ പറയാവൂ.

ആകാശത്ത് ആര്‍ക്കോ
വേണ്ടിയൊരു വെടിയൊച്ച.
'അരുത് കാട്ടാളാ'
എന്നേ പറയാവൂ.

അകത്തെന്നുമെന്തോ
മുറിയുന്നു, പക്ഷെ
ആത്മഗതമെന്നെ പറയാവൂ.

വരും വരുമൊരു നാളൊരു
കുറുനരി എന്നെ
സമാധാനിക്കാവൂ..
----------------------------

വീട് / സുബിൻ അമ്പിത്തറയിൽ


ജോലിക്ക് പോകാൻ
തിരക്കിട്ട് നിരത്തിലിറങ്ങുമ്പോൾ
പിന്നിൽ എന്നേം നോക്കി
ഇളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും വീട് .

ഒരു തൊഴിലിനും പോകാതെ
സദാ സമയം മുറ്റത്തിങ്ങനെ
കുത്തിയിരിക്കുന്ന വീടിനെ
നാലെണ്ണം പറയാനോങ്ങും .

വൈകുന്നേരം ഇങ്ങോട്ട് തന്നെ
വരണമെന്നത് ഓർക്കുമ്പോൾ
ഒന്നും പറയാതെ
തിരിച്ചൊരു ഇളി കൊടുത്തിട്ട്
ഞാനെൻറെ വേലയ്ക്ക് പോകും .

പളളിപ്പറമ്പിൽ പൊറുതിക്ക്
പോയതിൽ പിന്നെ
അപ്പനും അമ്മേം തിരിച്ച് വന്നിട്ടില്ല .
അവിടെയാകുമ്പോ
പണിക്കൊന്നും പോകാതെ
സുഖാമായ് കിടന്നുറങ്ങിയാ മതിയല്ലോ .

വീടിനെ പൂട്ടിയിട്ടേച്ചാ ഞാനിപ്പോ
എവിടെങ്കിലുമൊക്കെ പോകുന്നത് .
തീനും കുടിയും ഹോട്ടലീന്നാക്കിയേ പിന്നെ
വീടിനും ആകെയൊരു ക്ഷീണം വന്നിട്ടുണ്ട് .

വല്ലപ്പോഴും അടുക്കള വഴി വരാറുളള
കളളി പൂച്ചയും ഇപ്പോ വരാറില്ല
ഒന്ന് പ്രണയിക്കാനോ ,
മിണ്ടാനോ പറയാനോ
തൊട്ടടുത്തെങ്ങും മറ്റൊരു
വീടുപോലുമില്ലാത്ത
വീടിൻറെ പകലുകളെ ചിന്തിക്കുമ്പോൾ
എൻറെ അവസ്ഥ എത്ര ഭേദമെന്നോർക്കും.

രാത്രി വന്ന് ഏകാന്തതയുടെ
വലിയ കറുത്ത പുതപ്പിട്ട്
എന്നേം വീടിനേം പുതപ്പിക്കും .
എനിക്കപ്പോ വീടിനെ
കെട്ടിപ്പിടിച്ച് കരയാൻ തോന്നും .

നേരം വെളുക്കുമ്പോൾ കാണാം
മുറ്റമാകെ നനഞ്ഞ് കിടക്കുന്നത് .
എനിക്കറിയാം
മഴയൊന്നും പെയ്തിട്ടില്ലെന്നും
രാത്രിയിൽ വീടെന്നെ
കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ടാകുമെന്നും.
---------------------------------------------

പ്രതിദ്ധ്വനി /കവിയൂർ ബാലൻ


ചരിത്രത്തിൽ
വഴി തെറ്റി നടക്കുന്നവർക്കൊരു ചരിത്രമുണ്ട്‌
തുടരെത്തുടരെ പ്രസവിക്കുന്ന പെണ്ണാണവൾ.

കാന്താരി കടിച്ചും
കണ്ണീരു കുടിച്ചും
മരിച്ചു തീർക്കുന്നു.
താഴ്‌വാരങ്ങളിൽ നിന്ന്
മലയുടെ ഉച്ചിയിലേക്ക്‌
ജലം കയറിപ്പോകുന്ന
ചില സന്ദർഭങ്ങൾ.
മത്സ്യം തോണി തുഴഞ്ഞു വന്ന്
മുക്കുവനെ പരതുന്ന
ചില വിശേഷങ്ങൾ.

അക്ഷരം രക്തം വറ്റിച്ച ചിതലുകൾ
പുസ്തകങ്ങളിൽ നിന്നിറങ്ങി വന്ന്
പറ്റം തിരിഞ്ഞ്‌
ലോകം നോക്കുമ്പോൾ
മഞ്ചാടി കളിക്കാൻ കുട്ടികളെത്തുന്ന
രോമാഞ്ചമുണ്ട്‌ കാത്തു നിൽക്കാൻ.

ഒരിക്കലും ഉദിക്കാത്ത പകൽ ഇല്ലെന്നപോലെ
ഒരിക്കലുമസ്തമിക്കാത്ത രാത്രിയുമില്ല.
പൂക്കൾ പൊറുതി മുട്ടാത്ത പ്രഭാതങ്ങൾ
പക്ഷികളെ കാത്തിരിക്കുന്ന
സായന്തനത്തിന്റെ കൂടുകൾ.

കിതയ്ക്കുന്ന നെഞ്ച്‌
വിറയ്ക്കുന്ന വിരൽ.
ഉണ്മകളിലൊളിയിരിക്കുന്നു
തുറന്ന കണ്ണുകൾ.
-------------------------------------------------

മടിച്ചി / ആര്‍.സംഗീത


ഈ അമ്മച്ചിക്ക്‌ ഈയെടെ
തീരെ മടിയാണെന്നേ...!
.
പണ്ടാരുന്നേല്‍
നേരം മുട്ടേലിഴയാന്‍
തുടങ്ങുന്നതിനു മുന്നേ
പാത്രങ്ങളോട് പരദൂഷണം
പറയാന്‍ തുടങ്ങും..
ഒരു കടുപ്പന്‍
ചക്കര കാപ്പിയില്‍
അപ്പന്‍റെ കൂര്‍ക്കംവലി
ആറ്റി അലിയിച്ചു കളയും..
എരിച്ച് തുള്ളുന്ന
എട്ടു മണി നേരത്തെ
ശകലംഉപ്പും പുളീം
ചേര്‍ത്തരച്ചു
ചോറും പൊതീല്
വച്ച് തരും...!
വാശി പിടിച്ചു
മുഖം വീര്‍പ്പിച്ച
ഒരു കുഞ്ഞു കാറ്റിനെ
ഒക്കത്ത് എടുത്ത്
വെട്ടം തോട്ട് വക്കിലൂടെ
കേറി വരുമ്പോ
മുറ്റത്തെ കരിയിലകള്‍
അടിച്ചു കളയും..!
നാല് മണി വെയില്‍
തുളച്ച പാടത്തൂടെ
പകലൊച്ചകളെ ബാഗിലാക്കി
ഇല്ലിമുള്‍ വേലി
ചാടിക്കേറി കിതച്ചെത്തുമ്പോ
" ഈ ചെറുക്കനിത്
എന്തിന്‍റെ സൂക്കേടാന്ന്" പറഞ്ഞു
കോന്തല കൊണ്ട്
ഉച്ചി തോര്‍ത്തി
ഉമ്മ വച്ച് പൊള്ളിക്കും..!
എന്ന് മുതലാണ്‌ അമ്മച്ചി
തൊഴുത്തിന്‍റെ വടക്ക്
ചാമ്പച്ചോട്ടില്
ഒരു പുതപ്പും പുതച്ച്
ഒരേ ഒറക്കം തൊടങ്ങിയത്... ?
അപ്പറത്തെ റോസിച്ചേച്ചി
ചെലപ്പോ
ചുട്ടരച്ച ചമ്മന്തിയുണ്ടാക്കി
വേലിക്ക് മോളിലൂടെ നീട്ടും.
" അമ്മച്ചി കാണാതെ
കൊണ്ടക്കോ" ന്ന് പറേം
അപ്പൊ
ചേച്ചീടെ കണ്ണ് വല്ലാണ്ട് നിറയും
എന്‍റേം... !

Thursday, January 28, 2016

വയസ്സ് / മാധവിക്കുട്ടി


ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.
----------------------------------------------------

നീലിമയോട് / പവിത്രന്‍ തീക്കുനി


നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
കൂട്ടികിഴിച്ചിട്ട വര്‍ണ്ണങ്ങളിലൊക്കയും
ഉണ്ടായിരുന്നു നീ

ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
പച്ചമുളകല്ലി കുത്തിചതച്ചതില് ‍ പോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍
പാട്ടുപാടി നീ എന്റെ സിരകള്‍ തോറും
കാട്ടു തീ നിറച്ചിട്ട നാളുകള്‍
പച്ചയില്‍ കത്തുന്ന സ്വപ്നങ്ങള്‍ കൊണ്ടെന്റെ
നെഞ്ചിലുന്മാദം വരച്ചിട്ട വേളകള്‍
മായുന്ന സന്ധ്യകള്‍ നെഞ്ചേറ്റി
മയ്യഴികുന്നിന്റ ചെരുവിലൊന്നിച്ച നേരങ്ങള്‍
സങ്കടചീന്തുകള്‍ ചങ്കില്‍ തറച്ചെന്റെ സങ്കല്‍പ്പം
നീയായ് മാറിയ മാത്രകള്‍
വാക്കുകള്‍ക്കിടയില്‍ ചതഞ്ഞ ചങ്ങാതി
വന്നു നമുക്കൂര്‍ജ്ജം പകര്‍ന്ന നൊടികള്‍
കൊലമൊമ്പനലറി വന്നാലും
അന്ന് തെല്ലും കുലുങ്ങാതെ നിന്ന മനസ്സുകള്‍
സ്നേഹിച്ചിരിയ്ക്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹിച്ചിരിയ്ക്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹമല്ലാതെയെനതുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന ്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാൻ
ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്‍ഷിച്ചുവോ
അമൂര്‍ത്ത ബിംബങ്ങള്‍
രക്തം കുടഞ്ഞിട്ട് പലരും ഇറങ്ങി
കണ്ണീര്‍ കഥകള്‍ കുറിച്ചിട്ട പടികളില്‍
സ്നേഹസ ങ്കല്‍പ്പങ്ങള്‍ ചിക്കിചികഞ്ഞു നാം
സംഗമോല്ലാസം തീര്‍ത്ത സായന്തനങ്ങൾ
കൂട്ടിമുട്ടുന്ന നേരങ്ങളില്‍
പരസ്പരം വിട്ടുപോകല്ലെയെന്ന് മിഴികള്‍
നിശബ്ദം അലറിപറഞ്ഞ നട്ടുച്ചകള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശവസന്തങ്ങള്‍
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങന
എന്നിട്ടുമെന്തേ നീലിമേ..
നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ
ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ച് നനക്കുന്നതിങ്ങന
നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍ .
-------------------------------------------------------

ഭൂമിയാഴം പി ഓ / ജയദേവ് നയനാർ


ഒരു പൂവിതളിൽ
ഒളിച്ചുതാമസിക്കുന്നതിനിടെ.
തൊട്ടടുത്ത പച്ചിലക്കൊപ്പം
പൂവ് ഒളിച്ചോടിയതാണ്.
ഒരു പൂവിന്റെ ഇലയുടെ
അനിവാര്യ വിധിയെന്നും മറ്റും
മരങ്ങൾ കരഞ്ഞു നിൽക്കെ
എന്നെ ഞാനല്ലാതെ മറ്റാര്
തിരഞ്ഞു കണ്ടുപിടിക്കുമെന്ന്
ഓർത്തതല്ലാതെ.
.
ഒരു പെണ്ണുടലിൽ
അവൾ പോലുമറിയാതെ
ഒരർബുദ കോശമായി
വളർന്നുതിമിർക്കുന്നതിനിടെ .
കൈത്തണ്ടഞരമ്പിൽ കുത്തിയ
കുഴൽക്കിണറിൽ നിന്ന്
ചോര വാർന്നുവാർന്നാണ്.
ഇടതു മുലയ്ക്കടിയിൽ നിന്ന്
മരണക്കുറിപ്പ് കണ്ടെടുത്ത്
വായിക്കപ്പെടുന്നതിനിടെ .
എന്നെ ഞാനല്ലാതെ മറ്റാര്
ഒളിച്ചു കടത്തുമെന്ന്,
വായിക്കപ്പെടാതെ പോകണമെന്ന് ,
ഓർത്തതല്ലാതെ.
.
ഓരോ കാലത്തും
ഞാനെന്ന തോന്നലായിരുന്നു
എന്റെ മേൽവിലാസം .

---------------------------------------

നിവേദിത / ജയദേവ് നയനാർ


ഒരുവൾ തനിച്ചുവരും.
വളഞ്ഞതെല്ലാം
നിവർത്താമെന്ന് പറഞ്ഞ്.
തട്ടിൻപുറത്തെ ആ
മഴവില്ലെടുത്തു കൊടുത്തേക്ക്.
അതിന്റെ നിറങ്ങളെല്ലാം
അഴിച്ചുവച്ചേക്കണം.
നിറങ്ങളുടെ വളവും
നിവർത്തിക്കളയും.
ചുവപ്പിനെ നിവർത്തി
ചോര കക്കിക്കളയും.
പച്ച, നീല ,വയലറ്റ് .
നിറത്തെ പിന്നെയൊരിക്കലും
നിറമല്ലാതാക്കിക്കളയും.
പിന്നെ നിനക്ക്
നീല നിറത്തിൽ
കരയാനായില്ലെന്നു വരും.
പിന്നെ നിനക്ക്
ചുവന്ന നിറത്തിൽ
വിയർക്കാനായില്ലെന്നു വരും.
നീ വെറും വെള്ള വിയർക്കും.
നീ വെറും കറുപ്പ് ഓർക്കും.
മുറ്റത്തിരുന്നു പണിയാമെന്ന്
ആ ഒരുവൾ പറയും.
മുറ്റം മടക്കിയെടുത്ത്
അകത്തു വച്ചേക്ക്
മുറ്റം കാണാനില്ലെന്നോ
മറ്റോ പറഞ്ഞേക്ക്.
വിശ്വസിച്ചേക്കും.
ഇടയ്ക്കിടയ്ക്ക് ദാഹിക്കുന്നു
എന്നു പറഞ്ഞു വരും.
കിണർ അതിന്റെ
വീട്ടിൽ പോയെന്നോ
മറ്റോ അഭിനയിച്ചേക്ക്.
പണിതു പണിത്
നടുനിവർത്തണമെന്നാവും.
കിടപ്പുമുറി ഉറക്കത്തിനൊപ്പം
ഒളിച്ചോടിയെന്നോ മറ്റോ
കരഞ്ഞു കാണിക്ക്.
.
കാറ്റേ, പലവട്ടം
പറഞ്ഞിട്ടുണ്ട്.
ഹുക്ക് പൊട്ടുന്ന
ബ്ലൗസ് പാടില്ലെന്ന് .
ഒരു തോർത്തെങ്കിലും
കുറുകെയിടണമെന്ന് .
--------------------------

Wednesday, January 27, 2016

ഷെയിം / സനൽകുമാർ ശശിധരൻ


സത്യമായിട്ടും
മുപ്പതു വയസ്സു കഴിഞ്ഞു
എന്ന് പറയാൻ
എനിക്ക്‌ ലജ്ജയുണ്ട്‌.

ഞാനിതുവരെ
ഒരു കഠാര
കൈ കൊണ്ട്‌ തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്‌
നേരിട്ട്‌ കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിനു
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാസംഗം
ചെയ്യുന്നതിനെപ്പറ്റി
ഗൗരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാൻ
അവസരം കിട്ടിയിട്ടുമില്ല.
എന്തിനേറെ പറയുന്നു
മറിഞ്ഞു പോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു
മാർക്കറ്റിലോ
സന്നിഹിതനായിരിക്കാൻ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത്‌ !
അനുഭവശൂന്യം..
------------------------------------

ഒടുവിൽ പൂത്ത മരങ്ങളേ / സെറീന


സര്‍ജിക്കല്‍ ബ്ലേഡിന്റെ
മൂര്‍ച്ചയുള്ള നിശബ്ദതയിൽ
ഓര്‍മ്മ, പച്ച ഞരമ്പുകള്‍ തെളിയുന്ന
കൈത്തണ്ടയായി
കവിളില്‍ ചേര്‍ന്നിരിക്കുന്നു .

ഒരാൾക്കും വന്നെത്താനാവാത്ത
ചരിവുകളുള്ള ഹൃദയ സ്തൂപികയുടെ
ഉച്ചിയിൽ , ഒരൊറ്റ ബിന്ദുവിൽ
കുടുങ്ങി പറക്കുന്നു
എന്റെ ശ്വാസമെന്ന പതാക !
അദൃശ്യമായ കാറ്റുകളെ പോലെ
ഉള്ളിൽ കനത്ത ഉന്മാദവുമായി
ഇരുൾ മുറിച്ച് പാഞ്ഞു വരുന്നുണ്ട്
ഒരേകാന്തതയുടെ പെരുക്കം
വേരടക്കം പറിഞ്ഞു പോയേക്കുമെന്ന്
എനിക്കുറപ്പുള്ള മരങ്ങളേ
മരണത്തിനു തൊട്ടു മുൻപിങ്ങനെ
പൂത്തു ചൊരിയുന്നതെന്തിന് ! ( 2013 )
------------------------------------------

Tuesday, January 26, 2016

അത്രയും /റഫീക്ക് അഹമ്മദ്



നിന്നോളം നീറിയിട്ടില്ലൊരു വേദന
നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിധ്യമായുസ്ഥലികളെ...

നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..
നിന്നോളമത്ര പരിചിതമല്ലെനി
ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..
നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
പൌര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..
നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
മിന്നോളമെത്തിയിട്ടില്ലൊരു വേനലും.
------------------------------------------

Friday, January 15, 2016

ഏകാന്തത ഒരു പെർഫോമിംഗ് ആർട്ട് / സെറീന


ഈ കളി കാണാൻ ചുറ്റും നിരന്നിരിയ്ക്കുന്നത്
ഒരുകൂട്ടം പെണ്‍കുട്ടികളാണ്
അവർക്കെല്ലാം ഒരേ മുഖച്ഛായ
ഒരുവളുടെ തന്നെ ഉള്ളിൽ നിന്ന്
ഇറങ്ങി വന്നവരാകയാൽ
ഒരേ ഇരുപ്പ് .
വരുംകാലത്തെ പേറാനെന്ന പോലെ
കുനിഞ്ഞ ചുമലുകൾ
പരിഹാസം കൂടുതൽ ഇരുണ്ടാതാക്കിയ തൊലി
കൗതുകങ്ങൾ വിടരാത്തത് കൊണ്ട്
ഇടുങ്ങിപ്പോയ കണ്ണുകൾ
ഒരു ഭംഗിയുമില്ലാത്ത മൂക്ക്
ഇവരാണ് കാണികൾ .

ബട്ടനുകൾക്കിടയിലായി മുഷിഞ്ഞ
അടിയുടുപ്പ് കാണുംവിധം വാ പിളർത്തിയ
മുറുകിയ സ്കൂളുടുപ്പിൽ
തെരുപ്പിടിച്ചു ഇരിക്കുന്നു ഒരുവൾ
സ്കൂളിലേയ്ക്കുള്ള വഴിയിൽ
കുന്നിറങ്ങിയോടി തോട് കടക്കുമ്പോൾ
തൊടാൻ മറന്ന ഇലവു മരത്തെയോർത്തു
തിരികെ ഓടുന്ന പ്രാന്തിൽ
പാതിരാവിലും കെടാത്ത
മണ്ണെണ്ണ വിളക്കിന്റെ
തീയ്ക്കു കുറുകെ പായിച്ച
ചൂണ്ടു വിരൽ പൊള്ളലിൽ
കുട്ടിക്കാലം എത്ര വലിയ കുറ്റമാണെന്ന്
കൈകെട്ടി തല കുനിച്ചേല്ക്കുന്നു ,
ആ ഇരുപ്പിലും മറ്റൊരുവൾ
വിറകു പുരയിൽ
രഹസ്യമായി ഉണക്കാനിട്ട തീണ്ടാരി തുണി പോലെ
സ്വയം കഴുകിയുണക്കിയും
ആരും കാണാതെയെടുത്തു വെച്ചും
വീണ്ടും ചോര നനച്ചു ജീവിതമെന്ന് ഉറപ്പിച്ചും
പലതായ ഒരുവൾ.
ഒരേ മുഖമുള്ള
ഒരേ പേടിയുള്ള
ഒരേ കരച്ചിലുള്ള
ഒരുവളായ അവർ
അവരാണ് കാണികൾ
അവരെയിങ്ങനെ നോക്കിനിന്നാൽ
ഓർമ്മയുടെ ഇരുട്ടറയിൽ കളി പിഴയ്ക്കും ,
മതി ,
ഇനി ചിലങ്ക കെട്ടൂ
ഏറ്റവും മോഹനമായി വിടർത്താവുന്ന
പാവാട ഞൊറികളിൽ മൂന്നാല് മണികൾ കൂടി
കോർത്തിടൂ ,
വിരലറ്റങ്ങളിലെ ചോപ്പ്
ചത്ത ചോര പോലെ കടുത്ത് ,
തൊടാൻ കാത്തിരുന്നു മരിച്ചതിന്റെ
അടയാളമാവണം.
നോവ്‌ പോലെ കടുപ്പിച്ച്
കണ്ണുകളിൽ കരി പടർത്തൂ
ഏറിയേറി വരുന്ന തുടിയ്ക്കൊപ്പം
ചടുലമായി ഹൃദയം പറയുന്നത് മാത്രം കേൾക്കൂ
ഒച്ച കേൾപ്പിക്കാതെ പതിഞ്ഞു നടന്നവളുടെ
ചിലമ്പൊച്ച കേട്ട്
മുഖം കുനിഞ്ഞും ഒഴിഞ്ഞു നിന്നും ശീലിച്ചവളെ,
രഹസ്യങ്ങളിൽ മാത്രം തളിർത്തവളെ
ഭൂതാവിഷ്ടയായി കണ്ട് ,
അമ്പരന്നിരിയ്ക്കുന്ന പെണ്‍കിടാങ്ങളുടെ
നടുവിലേയ്ക്കാ മേശ വന്നു വീഴണം
മുറുകുന്ന താളത്തിനൊപ്പം
അപ്പോഴും തുടരണം
വായുവിൽ രണ്ടു കാലുകളുടെ നൃത്തം.
-------------------------------------------------

Thursday, January 14, 2016

സ്മാരകം /വീരാന്‍കുട്ടി


അപ്പൂപ്പന്‍ താടിയുടെ പറക്കത്തെ
വിനീതമായ ഒരു ശ്രമമായി കാണണം
ചിറകുകളില്ല
ദേശാന്തരം വിധിച്ചിട്ടില്ല
ആകാശവും സ്വന്തമല്ല
എന്നിട്ടും അതു പറക്കുന്നു
കുഞ്ഞിനെ എന്നപോലെ
വിത്തിനെ മടിയില്‍ വച്ച്.
'അതു കാണും സ്വപ്നത്തിലെ
മരത്തിന്‍റെ തണലില്‍
നാളെയൊരാള്‍ വന്നിളവേല്‍ക്കും'
എന്ന കവിത അതിനറിയില്ല
അറിവില്ലായ്മയുടെ ഭാരക്കുറവില്‍
അതു പറക്കുന്നു.
അതിനെ പക്ഷി എന്നു വിളിക്കാതിരിക്കാന്‍
നാം കാണിക്കുന്ന കരുണയില്‍
അതു കുറച്ചുകൂടി ദൂരം പോയേക്കും
ധീരമെങ്കിലും എളിയ അതിന്‍റെ ശ്രമം
വീണുപോകുന്നിടത്ത്
സ്മാരകമായി
ഉയര്‍ന്നു വന്നേക്കും
ആരുമറിയാതെ
നാളെ ഒരു മരം.
----------------------------------------------

Thursday, January 7, 2016

മിന്നാമിനുങ്ങ്‌ / പി നാരായണക്കുറുപ്പ്‌


ഞെക്കുവിളക്കും കാണിച്ചിങ്ങനെ
ദിക്കും ചുറ്റി നടക്കുവതാരോ?

കാച്ചിലുവള്ളിത്തളിരില തിന്നാന്‍
രാത്രിയിലെത്തിയ കള്ളന്മാരോ?
നക്ഷത്രങ്ങടെയടുപ്പില്‍നിന്നും
തീക്കനല്‍ വാരിനടക്കുന്നോരോ?
വരു വരു മിന്നാമിനുങ്ങുകാരേ
വന്ദനമുണ്ടേ,സുഖമാണല്ലോ.
നിരന്ന നിങ്ങടെ ചന്തം കാണാന്‍
വരുന്നു ഞാനൊരു വിളക്കുമായി.
റാന്തല്‍വിളക്കു തെളിഞ്ഞപ്പോളാ
പന്തം മുഴുവന്‍ കാണാതായേ!
അയ്യോ സൂര്യനുദിച്ചാലിതുപോല്‍
അണഞ്ഞുപോമേ നക്ഷത്രങ്ങള്‍!
-------------------------------------

Tuesday, January 5, 2016

'ആകാശ മിഠായി' / കൽപ്പറ്റ നാരായണൻ


കൂട്ടുകാരന്റെ മകളുടെ പേര്
മഴയാണെന്നറിഞ്ഞപ്പോൾ
മനസ്സ് തെളിഞ്ഞു
സാറാമ്മായുടെയും കേശവൻനായരുടെയും
സങ്കടം
വൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ

വംശ മുദ്രയില്ലാത്ത
ജാതി മുദ്രയില്ലാത്ത
ജീവജാതികൾക്കെല്ലാം മീതെ
തുല്യമായ ഉത്സാഹത്തോടെ
പെയ്തിറങ്ങുന്ന മഴ
ആദ്യമായൊരുവളുടെ പേരായിരിക്കുന്നു
മഴ പോലെ നല്ലൊരു പേര്
എത്രകാലം കൂടിയിട്ടാണ്‌
ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്?
കുഞ്ഞായിരിക്കുമ്പോഴേ
അവൾക്കു പേരായി
മഴയ്ക്കുമുണ്ടാകില്ലേ കൊതി
വീടായി കുടുംബമായി കഴിയാൻ
നാട്ടിലെത്താനും വീട്ടിലെത്താനും
ഓർമ്മിപ്പിക്കുന്ന ചുമതല
കാലങ്ങളായി വഹിക്കുന്നതല്ലേ,
അടച്ചിട്ട വാതിലിനു പിന്നിൽ
ജന്മത്തിനു പിന്നിൽ എന്ന പോലെ
ഏറെ കാലം ക്ഷമയറ്റ് നിന്നതല്ലേ,
പഴുത് കിട്ടിയപ്പോഴൊക്കെ
അകത്ത് കയറി നോക്കിയതല്ലേ.
ഇനി മഴ
കുട ചൂടി
കൈയ്യിൽ പുസ്തകങ്ങളുമായി
മുറ്റത്ത്‌നിന്നേ അമ്മേ എന്ന് വിളിച്ച്
വീട്ടിൽ കയറിച്ചെല്ലും
പൂച്ചയും അമ്മയും
വാതിൽ തുറന്ന്
അവളെ അകത്തേക്ക് കൂട്ടും.
മഴ
മഴയായപ്പോൾ
എവിടെയെല്ലാം എത്തി?
തോട് ചാടിക്കടന്ന് മഴ വരുന്നു
മഴ ചമ്രം പടിഞ്ഞിരിക്കുന്നു
മഴ ചോറുതിന്നുന്നു
മഴ കൈ കഴുകുന്നു
മഴ മഴയത്ത് തുള്ളിച്ചാടുന്നു
ഓട്ടോയിൽ കയറുന്ന,
ഓടിത്തുടങ്ങിയ ബസ്‌ പിടിക്കാനാകാതെ
മുഖം വീർപ്പിച്ച് മടങ്ങി വരുന്ന
വെച്ച് കുത്തിയതിന്റെ വേദന മാറും വരെ
കുമ്പിട്ടിരിക്കുന്ന
ക്ലാസ്സിലടങ്ങിയിരിക്കാത്ത
ചിരിച്ച് കുഴയുന്ന
പ്രേമിക്കുന്ന
കൊട്ടുവായിടുന്ന
ഉച്ചയായിട്ടും മൂടിപ്പുതച്ചുറങ്ങുന്ന മഴ.
മഴയ്ക്ക്
മാറാത്ത ജലദോഷമുണ്ടെങ്കിൽ
പേരിന്റെ ദോഷമാണെന്നു പറയുമോ വൈദ്യർ?
ചോർച്ചയടച്ചിട്ടെന്താ
മഴ വീടിനകത്തല്ലേ
എന്ന് കളിയാക്കുമോ പ്ലംബർ?
എണ്‍പതെഴുപത് വർഷം നീളുന്ന മഴ
എന്നാരെങ്കിലും മൂക്കത്ത് വിരൽവെക്കില്ലേ?
ഓ, മഴയെത്തി
എന്ന് ചിരിച്ചാർക്കില്ലേ മഴയുടെ സഹപാഠികൾ
(മണ്ണ ട്ടയും തവളയും കാറ്റും ഇലയുമായിരുന്നു
മുൻപ്അവളുടെ സഹപാഠികൾ)
ഒരു വീട്ടിൽ മാത്രം മഴ
എന്ന് പിറുപിറുക്കുമോ അയൽപക്കം?
നശിച്ച മഴ എന്ന് ശപിക്കുമോ
കുശുമ്പും കുന്നായ്മയും?
മഴ എന്ന് കേട്ട പാതി കേൾക്കാത്ത പാതി
ആരെങ്കിലും കുട നിവർത്തില്ലേ?
അവളാക്കുട
ചിരിച്ചു തള്ളുമോ?
മഴേ,
നീ വെയിലിന്റെ കൂടെയോ
കാറ്റിന്റെ കൂടെയോ
മിന്നലിന്റെ കൂടെയോ
ഉലയുന്ന മരങ്ങളുടെ കൂടെയോ
പ്രായമാകുമ്പോൾ പോകുക?
പ്രായമേറുന്തോറും
മഴയ്ക്ക് മഴയെ ഇഷ്ടമല്ലാതാകുമോ?
പെണ്ണിന് മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാൻ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്
അല്പം കൊണ്ടും മടുക്കുന്ന പേര്
എത്ര നല്ല പേരുകളാണ്
ആ പേരുകാർ മാത്രമായി
അവരുണ്ടാക്കുന്ന നീരസം മാത്രമായി മാറുന്നത്
മഴേ,
നീയങ്ങനെയാവരുതേ.
--------------------------------------------------

ജാനകീ, പോരൂ / സച്ചിദാനന്ദന്‍


സന്ധ്യ ചായുകയാവും
ലങ്കയിലിപ്പോള്‍, ഭൂവിന്‍
സംഗീതമെല്ലാമൊറ്റ
രാക്കിളിയുടെ ചുണ്ടില്‍
വന്നലിയികയാവും
മല്ലികാ സുഗന്ധത്തില്‍.
മന്തകാന്തിയാം ശരത്-
ചന്ദ്രനു കീഴേ കടല്‍
പൊന്നുരുക്കുകയാവും,
പോര്‍നിലങ്ങളില്‍ മഴ
പെയ്യുകയാവും നിണം
മായ്,ച്ചെന്‍റെ പ്രിയ ജനം
പിന്നെയും തുമ്പപ്പൂക്കള്‍
സ്വപ്നം കാണുകയാവും.
ഇങ്ങു ഞാനേകാന്തത്തില്‍
വന്നിരിക്കുകയാണ്
ഖിന്നനായ്, ഇത് സ്വര്‍ഗ-
മെന്നു വിശ്വസിക്കുവാന്‍
വയ്യാതെ, നീയില്ലാതെ,
ലങ്ക തന്‍ കാറ്റില്ലാതെ .
ജാനകി, നീറിദ്ദഹി-
ക്കുന്നു ഞാന്‍ താഴത്തു നിന്‍
പാതിരാ കണക്കുള്ള
സാന്ദ്ര കുന്തള ഭാരം
മോഹന ഹിമാചല
സാനു പോലുള്ളാച്ചുമല്‍-
മേലഴിച്ചിട്ടാ മുഖം
ലങ്കയെത്തിളക്കുവാന്‍
മേഘങ്ങള്‍ക്കിടയ്ക്കെത്തും
പൂര്‍ണചന്ദ്രനെപ്പോലെ
നീയുയര്‍ത്തുമ്പോള്‍, നെറ്റി-
ത്തട്ടിനു കീഴില്‍ നീല-
നീലയാം മിഴികള്‍ തന്‍
സാഗരമിരമ്പുമ്പോള്‍
രാഗത്താല്‍ വിടര്‍ന്ന നി-
ന്നരുണാധരങ്ങളെ-
യീറനാക്കുവാനെന്‍റെ
ചുണ്ടുകള്‍ തരിക്കുന്നു
പ്രേമ പൂജതന്‍ തീഷ്ണ
കര്‍പ്പൂരഗന്ധം പേറു-
മാ മലകളില്‍ മല-
യാനിലനെപ്പോല്‍ വീശി
ഏലത്തിന്‍ രുചി പേറും
നാവിനാലുണര്‍ത്തുവാന്‍
ക്ഷീരവും നക്ഷത്രവും
ശൈശവ സ്മൃതികളും
എന്‍ കരാംഗുലീ ലീല
കൊണ്ടുനിന്നുദരത്തിന്‍
പൊന്‍ വയലിന്മേല്‍ തൃഷ്ണാ
പുളകം വിതയ്ക്കുവാന്‍
പൂക്കിലയുടെ മദം
പൂണ്ട നിന്‍ തുടകളെ
വാക്കിനാല്‍ സ്പര്‍ശത്തിനാല്‍
നിര്‍വാണപഥമാക്കാന്‍
ഹാ, വിറയ്ക്കുകയാണെന്‍
മേനിയിതസഹ്യമാം
പ്രേമത്തിന്‍ ഗ്രീഷ്മോഗ്രമാം
നിര്‍ന്നിദ്ര ജ്വരത്തിനാല്‍.
പോരിക ഹേ,വൈദേഹി,
പുലരിയിളംതെന്നല്‍
പോല്‍ നീണ്ട വിരലിനാല്‍
നീ തുറക്കുകീ വാതില്‍
കേവലം പാഴ്പ്പേച്ചിന്ന്‍
കാതോര്‍ത്ത് ക്രൂരം നിന്നെ-
ത്തീയിന്ന് വിധിച്ചവ-
നല്ലിന്ന്‍ വിളിക്കുന്നു
ഹേ, പവിത്രേ, നീയിനി-
ത്തേടേണ്ട, വരില്ലൊറ്റ-
യ്ക്കാ വിജനമാം വന-
മമ്മയാകുവാന്‍, നിന്‍റെ
കാടുകള്‍ പിളരില്ല
താരതന്‍ ആക്രന്ദനം.
ഊര്‍മ്മിളയുടെ ദീര്‍ഘ-
ശ്വാസവും ശംബൂകന്‍റെ
ദ്വീപില്‍ നിന്‍ പുമാന്‍ കൊന്ന
വീരരാം നിശാചരര്‍
തന്‍ യുവ വിധവകള്‍
വാനരികളുമൊത്തു
വ്യോമഭേദിയായ് കേഴു-
മാരവങ്ങളും, ഒരു
വാലില്‍ നിന്നുയരുന്ന
തീയില്‍ വീണടിയുമ്പോള്‍
കിളിയും പൂവും കാവും
ഭൂമിയെ വിളിച്ചാര്‍ത്തു
കേണിടുമൊലികളും,
കേവലമിവിടത്ത്തില്‍
ഇലമേല്‍ മഞ്ഞിന്‍തുള്ളി
പോലെ ലോലമായ്‌ വീഴു-
മെന്‍ രാഗ മൃദുമന്ത്രം ,
കേവലം വിദൂരമാം
വിപിന ജലപാതം
പോല്‍ നിരന്തരമെന്‍റെ
സ്വര്‍ണവീണതന്‍ നാദം.
കേവലം രതോന്മാദ
മൂര്‍ച്ഛയാലാവിഷ്ടര്‍ നാം
കാമികള്‍ പറക്കുമ്പോ-
ഴുതിര്‍ക്കും കളകളം.
ആര്‍ ജിതന്‍? പരാജിതന്‍?
ആര്‍ രാഗി, ആര്‍ വൈരാഗി?
ആര്‍, പ്രണയികളല്ലാ-
താരാണു പ്രണയത്തിന്‍
നീതിയും നിയമവും
നിര്‍മിച്ചു നടത്തേണ്ടോര്‍?
ഹാ, ജയിച്ചുവോ രാമന്‍
ഭൂമിപുത്രി നീ താണു-
പോയ ശൂന്യത്തെപ്പുണര്‍-
ന്നീടുവാന്‍ കൈ നീട്ടുമ്പോള്‍?
രാമബാണത്താല്‍ പിള-
രാത്തൊരെന്‍ ദൃഢ സ്വപ്ന
വീര്യത്താലണുവണു-
വായി ഞാന്‍ സ്വര്‍ലോകത്തി-
ലീവിധമെന്നപ്പുന:
സൃഷ്ടിച്ചു ജയിക്കുമ്പോള്‍?
പോരിക സീതേ, വേണ്ട
ഇനിയപ്പതിവൃതാ
ഭീകര ജന്മം ! ഞാനു-
ണ്ടിവിടെയനശ്വര-
പ്രേമമൂര്‍ത്തിയായ്,പറ-
കമ്മയോടെനിക്കായ് നീ
പേറിടും രാഗം, പോരു-
കീ വിശാലമാം ഹൃത്തി-
ലേറെയാണിടം, ഇതു
നിറഞ്ഞില്ലൊരു സ്ത്രീയാല്‍.
വീഴട്ടെന്‍ ചെവികളി-
ലൊക്കെയും നടരാജ-
നാടിടും ചിലങ്ക പോല്‍
നിന്‍ ചിരിയുടെ ശബ്ദം.
ഞാനലിയട്ടേ നിന്‍റെ-
യമ്ലത്തില്‍! വിഷം കുടി-
ച്ചോളെ! നിന്‍ കിനാവിന്‍റെ
കനല്‍ നൃത്തത്തില്‍, രൂക്ഷേ!

---------------------------------