Friday, January 29, 2016

വീട് / സുബിൻ അമ്പിത്തറയിൽ


ജോലിക്ക് പോകാൻ
തിരക്കിട്ട് നിരത്തിലിറങ്ങുമ്പോൾ
പിന്നിൽ എന്നേം നോക്കി
ഇളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും വീട് .

ഒരു തൊഴിലിനും പോകാതെ
സദാ സമയം മുറ്റത്തിങ്ങനെ
കുത്തിയിരിക്കുന്ന വീടിനെ
നാലെണ്ണം പറയാനോങ്ങും .

വൈകുന്നേരം ഇങ്ങോട്ട് തന്നെ
വരണമെന്നത് ഓർക്കുമ്പോൾ
ഒന്നും പറയാതെ
തിരിച്ചൊരു ഇളി കൊടുത്തിട്ട്
ഞാനെൻറെ വേലയ്ക്ക് പോകും .

പളളിപ്പറമ്പിൽ പൊറുതിക്ക്
പോയതിൽ പിന്നെ
അപ്പനും അമ്മേം തിരിച്ച് വന്നിട്ടില്ല .
അവിടെയാകുമ്പോ
പണിക്കൊന്നും പോകാതെ
സുഖാമായ് കിടന്നുറങ്ങിയാ മതിയല്ലോ .

വീടിനെ പൂട്ടിയിട്ടേച്ചാ ഞാനിപ്പോ
എവിടെങ്കിലുമൊക്കെ പോകുന്നത് .
തീനും കുടിയും ഹോട്ടലീന്നാക്കിയേ പിന്നെ
വീടിനും ആകെയൊരു ക്ഷീണം വന്നിട്ടുണ്ട് .

വല്ലപ്പോഴും അടുക്കള വഴി വരാറുളള
കളളി പൂച്ചയും ഇപ്പോ വരാറില്ല
ഒന്ന് പ്രണയിക്കാനോ ,
മിണ്ടാനോ പറയാനോ
തൊട്ടടുത്തെങ്ങും മറ്റൊരു
വീടുപോലുമില്ലാത്ത
വീടിൻറെ പകലുകളെ ചിന്തിക്കുമ്പോൾ
എൻറെ അവസ്ഥ എത്ര ഭേദമെന്നോർക്കും.

രാത്രി വന്ന് ഏകാന്തതയുടെ
വലിയ കറുത്ത പുതപ്പിട്ട്
എന്നേം വീടിനേം പുതപ്പിക്കും .
എനിക്കപ്പോ വീടിനെ
കെട്ടിപ്പിടിച്ച് കരയാൻ തോന്നും .

നേരം വെളുക്കുമ്പോൾ കാണാം
മുറ്റമാകെ നനഞ്ഞ് കിടക്കുന്നത് .
എനിക്കറിയാം
മഴയൊന്നും പെയ്തിട്ടില്ലെന്നും
രാത്രിയിൽ വീടെന്നെ
കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ടാകുമെന്നും.
---------------------------------------------

No comments:

Post a Comment