Saturday, January 30, 2016

മടിച്ചി / ജയദേവ് നയനാർ


വാക്കുകൾ കൊണ്ടുള്ള
വാർക്കപ്പണിക്ക് വന്നവൾ
ഓർമകൾ അഴിച്ചുടുക്കുന്നത്
എന്തിനാണെന്നാണ്.
ഉപയോഗിച്ചു പഴകിയ
ഉടൽ തന്നെയാണ്.
അയയിൽ കിടന്നുണങ്ങി
നിറം പിണങ്ങിപ്പോയ
ഏതോ തിടുക്കമാണ്
വാരിവലിച്ചുചുറ്റിയത്.
പിഞ്ഞിപ്പോയ ഓർമ
അവളോട് പണിക്കിടെ
പറയുന്നുണ്ടാവും.
അവളത് പതുക്കെ
മൂളിക്കേൾക്കുന്നുണ്ട്.
എപ്പോഴൊക്കെയോ നമ്മൾ
ജീവിച്ചിരുന്നെന്ന നുണ
വിശ്വസിച്ചിരുന്ന കാലത്ത്
ശ്വസിച്ചിരുന്ന ഒരു കവിൾ
ജീവിതത്തെക്കുറിച്ച്
പറയുന്നുണ്ട്. അതിന്റെ
ഞെട്ടലിൽ അവൾ
മൂളിക്കേട്ടു പോകാൻ
മറക്കുന്നുണ്ട്.
എപ്പൊഴൊക്കെയോ നമ്മൾ
മരിച്ചു പോയിരുന്ന കാലത്ത്
തിരിച്ചറിയാതെ പോയ
ഒരു അടയാളത്തെക്കുറിച്ചോർത്ത്
വാർക്കയ്ക്കിടയിൽ
ഇറങ്ങി വരുമ്പോൾ
കാലിടറുന്നുണ്ട്.
വാർക്കപ്പണിക്കിടയിൽ
ഓർമകളിച്ചടുക്കുന്നവൾ
ഒരു വാക്ക് കൊണ്ടു പോലും
ഇക്കാലമത്രയും ഒരു
കൂര പോലും വച്ചില്ലെന്ന് .
ഒരു വാക്കിനകത്തുമിന്നേവരെ
കിടന്നിട്ടില്ലെന്ന് .
ആകാശത്തിന്റെ
വാർക്കപ്പണിക്കാരി.

--------------------------

No comments:

Post a Comment