Thursday, January 28, 2016

നിവേദിത / ജയദേവ് നയനാർ


ഒരുവൾ തനിച്ചുവരും.
വളഞ്ഞതെല്ലാം
നിവർത്താമെന്ന് പറഞ്ഞ്.
തട്ടിൻപുറത്തെ ആ
മഴവില്ലെടുത്തു കൊടുത്തേക്ക്.
അതിന്റെ നിറങ്ങളെല്ലാം
അഴിച്ചുവച്ചേക്കണം.
നിറങ്ങളുടെ വളവും
നിവർത്തിക്കളയും.
ചുവപ്പിനെ നിവർത്തി
ചോര കക്കിക്കളയും.
പച്ച, നീല ,വയലറ്റ് .
നിറത്തെ പിന്നെയൊരിക്കലും
നിറമല്ലാതാക്കിക്കളയും.
പിന്നെ നിനക്ക്
നീല നിറത്തിൽ
കരയാനായില്ലെന്നു വരും.
പിന്നെ നിനക്ക്
ചുവന്ന നിറത്തിൽ
വിയർക്കാനായില്ലെന്നു വരും.
നീ വെറും വെള്ള വിയർക്കും.
നീ വെറും കറുപ്പ് ഓർക്കും.
മുറ്റത്തിരുന്നു പണിയാമെന്ന്
ആ ഒരുവൾ പറയും.
മുറ്റം മടക്കിയെടുത്ത്
അകത്തു വച്ചേക്ക്
മുറ്റം കാണാനില്ലെന്നോ
മറ്റോ പറഞ്ഞേക്ക്.
വിശ്വസിച്ചേക്കും.
ഇടയ്ക്കിടയ്ക്ക് ദാഹിക്കുന്നു
എന്നു പറഞ്ഞു വരും.
കിണർ അതിന്റെ
വീട്ടിൽ പോയെന്നോ
മറ്റോ അഭിനയിച്ചേക്ക്.
പണിതു പണിത്
നടുനിവർത്തണമെന്നാവും.
കിടപ്പുമുറി ഉറക്കത്തിനൊപ്പം
ഒളിച്ചോടിയെന്നോ മറ്റോ
കരഞ്ഞു കാണിക്ക്.
.
കാറ്റേ, പലവട്ടം
പറഞ്ഞിട്ടുണ്ട്.
ഹുക്ക് പൊട്ടുന്ന
ബ്ലൗസ് പാടില്ലെന്ന് .
ഒരു തോർത്തെങ്കിലും
കുറുകെയിടണമെന്ന് .
--------------------------

No comments:

Post a Comment