Friday, January 27, 2017

മുറിയാത്ത യാത്രകള്‍ / ആര്യാഗോപി


കരിഞ്ചാത്തിക്കൊടുങ്കാറ്റ്
കരള്‍ക്കൊത്തിപ്പറിക്കുന്ന
കരിക്കാലത്തുടയോന്റെ
കരിനാക്കില്‍ വിറകൊള്ളു-
ന്നുടയാത്ത പാപവാക്യം.
കരിന്തേളിന്‍ വിഷക്കുത്തി-
ലുണരാത്ത വേദപാഠം
കരിങ്കണ്ണാലുഴിയാത്തൊ-
രുയിരാര്‍ന്ന ഭേദമന്ത്രം.
കരിങ്കാട്ടിലലഞ്ഞേറെ-
ക്കടമ്പകള്‍ കടക്കാതെ
തലവരച്ചുരുള്‍ നീക്കി
പരമാര്‍ത്ഥം തെരയാതെ
കരിമണ്ണിന്‍ കലത്തിലെ
ചുഴിനീന്തി കടക്കാതെ
അടിമപ്പൊയ്മുഖം കോട്ടി
ചിരിതുപ്പിച്ചോരയൊപ്പി
കരിങ്കാലിന്‍ പെരുംമന്തിന്‍
പഴുത്തിറ്റും വ്രണപ്പാട്
പലവട്ടം പൊതിഞ്ഞേറെ-
പ്പരിമളം തളിച്ചിട്ടും
പരിഭ്രമപ്പാമരന്റെ
പുറംപൂച്ചിന്‍ മിനുക്കത്തില്‍
കടംകൊണ്ട പടവാളിന്‍
തിളക്കത്തില്‍,
 നിലപാടിന്‍ പ്രവചനം
പിഴച്ചുവോ? ഫലിച്ചുവോ?
വഴിതെറ്റിപ്പലവട്ടം
മുറിഞ്ഞയാത്രകള്‍ക്കിനി
കുഴല്‍വിളിപ്പെരുമ്പറയ്ക്ക-
കമ്പടി ക്ഷണിയ്ക്കായ്ക !!
--------------------------------------------

Friday, January 20, 2017

ഒറ്റ വെട്ടിന് തിരകള്‍ നീക്കിയ കടല്‍ /ദ്രുപദ് ഗൗതം


തൊട്ടും തോണ്ടിയും 
തന്നെയാവും തുടക്കം
ഒരു അടുക്കളയുടെ സെല്‍ഫി
നിങ്ങള്‍ കണ്ടിട്ടുണ്ടോ...?
വരച്ചുവച്ചതുപോലെ
അതൊരു കടലാണ്.
മുറിച്ചുനീന്താനാവാത്തത്
ഒരു നീന്തലും കരപറ്റാത്തത്ര
ആഴമുള്ള പിടച്ചിലുകള്‍ 
അതില്‍ ഞൊറിഞ്ഞുഞൊറിഞ്ഞുവച്ചിരിയ്ക്കും
എന്നാല്‍,
ചിറകഴിച്ചുവച്ചൊരാകാശം
അതില്‍
നീന്തിനീന്തിനീലിയ്ക്കുന്നത്
സൂക്ഷിച്ചുനോക്കിയാല്‍ കാണാം
യാത്രയ്ക്കിടയില്‍
മുന്നറിയിപ്പില്ലാതെ
റദ്ദാക്കപ്പെടുന്ന
തീവണ്ടിയാണ്
അതിന്റെയിഷ്ടങ്ങള്‍
വീടിന്റെ ഒച്ചയിലേയ്ക്ക്
ഒരീച്ചപോലും കയറും മുമ്പേ
കിളിയൊച്ചകള്‍ ഒക്കത്തെടുത്ത്,
വെളിച്ചം കുന്നിറങ്ങിവരും മുമ്പേ
അത്ര തിളക്കമില്ലാത്ത
ഒരു വരിയിലേയ്ക്ക്
തന്നെത്തന്നെ കൊളുത്തിവച്ചിരിയ്ക്കും
അത്.
ഒരു കട്ടന്‍കാപ്പിയില്‍
അത് വീടിന്റെയുറക്കം
അലിയിച്ചുകളയും
ഇരുളിന്റെ
വക്കുകള്‍ വെട്ടിയെടുത്ത്
അതൊരു
പകലിനെത്തുന്നിയെടുക്കും.
പിന്നെ,
പതിവുകള്‍ ഉപ്പിലിട്ട
കാന്താരിനീറ്റലില്‍
അച്ചാറുപോലെ
പാകപ്പെടും.
വാക്കിനെ
കവിതയിലേയ്‌ക്കെന്നപോലെ
സങ്കടത്തുള്ളികളെ
കൂട്ടുകറിയിലേയ്ക്ക്! ചേര്‍ത്തിളയ്ക്കിവയ്ക്കും.
ചില,ഇഷ്ടങ്ങളെ
തിളപ്പിച്ച്
പാലൊഴിച്ച്
ചായയെന്നപോലെ
നീട്ടിയൊഴിച്ചാറ്റിവയ്ക്കും
എപ്പോഴും ഒച്ചവയ്ക്കുന്ന
പഴയ മിക്‌സിക്ക്
ഇടയ്ക്ക് ചവയ്ക്കാന്‍
എന്തെങ്കിലുമിട്ടുകൊടുക്കും
കാടിയും
കഞ്ഞിവെള്ളവും തൂവിപ്പോയവറ്റും
മാത്രം കൊടുത്ത്
ജീവിതത്തെയൊന്നു കറന്നുനോക്കാം
എന്ന സാധ്യതയിലേയ്ക്ക്
ഇടയ്‌ക്കൊന്നിറങ്ങിപോകും.
ഇതിനിടയ്ക്ക് തുളുമ്പിയ
കുഞ്ഞിക്കലത്തെ മറക്കും.
സങ്കടത്തുള്ളികളെയെല്ലാം
വിറകുപോലെകീറി
അടുക്കി അടുക്കി വയ്ക്കും
പിന്നെ
അടുപ്പുപോലെ
പുകഞ്ഞുകൊണ്ടിരിയ്ക്കും
എങ്കിലും,
ഒരു ചിരി
ചുമരിലെ
ഓര്‍മ്മച്ചിത്രത്തിന്റെ മുമ്പിലെന്നപോലെ
എപ്പോഴും
തെളിച്ചുവച്ചിരിയ്ക്കും
വിശപ്പിനെ
കൊളുന്തുപോലെ നുള്ളുന്ന
സമരങ്ങള്‍ക്കിടയിലും
ഒട്ടും രസമായിരിയ്ക്കില്ല
അതിന്റെ പുറംകാഴ്ചകള്‍.
ഇതിനിടയ്‌ക്കെപ്പോഴോ
വെളിയിലിറങ്ങിപ്പോയ
ഒരച്ചാറുമണം
ആടിയാടിക്കയറിവരും.
വാക്കുകളുടെ സാമ്പാറില്‍നിന്നും
അപ്പോള്‍
ബുദ്ധന്റെ മുഖമുള്ള
ഒരു മുരിങ്ങാക്കോല്‍ മാത്രം
തിരക്കിട്ടിറങ്ങിപ്പോകും
അപ്പോഴേയ്ക്കും,അതിന്റെ
പപ്പടംപോലെ പൊള്ളിച്ച
കിനാവുകളെല്ലാം
പൊടിഞ്ഞുപോയിരിയ്ക്കും
എത്രയടച്ചുവച്ചാലും
ഒറ്റത്തിളപ്പിന്
മൂടിതെറിയ്ക്കുന്ന
നിശ്വാസത്തില്‍
വെന്തുവെന്തിരിയ്ക്കും
എന്നും
അടുക്കള.
കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.
നിലാവിന്റെ
വെളിച്ചെണ്ണയുറ്റിച്ച്
ചൂടോടെ
അതടച്ചുവയ്ക്കുന്നു
രാത്രി.

കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.
---------------------------------------------
(അമ്പത്തേഴാമത് സ്‌കൂള്‍ കലോത്സവത്തിൽ 
ഒന്നാം സ്ഥാനം നേടിയ കവിത )

Thursday, January 19, 2017

അകത്തെ കാളി / അമ്മു ദീപ


പട്ടുടുത്ത്‌
പൊട്ടു തൊട്ട്‌
പൊന്നു ചൂടി
പൂവു മൂടി
അകത്തെ ഇരുട്ടറയിലിരുന്ന
കാളി കൊതിച്ചു,
ഒരു വെളിച്ചപ്പാടായി
ജനിച്ചിരുന്നെങ്കിൽ...
ചന്ദനച്ചാർത്തും
നിറമാലയുമായി
ചമഞ്ഞൊരുങ്ങി മടുത്തു.
പൂജാരിയുടെ
നടതുറപ്പുകളിൽ മാത്രം
പുറം ലോകം കണ്ടു.
അറവിട്ടാൽ
ആറാട്ടുകാവ്‌ !
എഴുന്നള്ളത്തുകൾക്കൊക്കെയും
തുണ നിന്നു പുരുഷാരം.
നട്ടുച്ചയിലും
നിലവിളക്കിൻ തിരി
നിത്യപൂജകളാൽ
കൂച്ചുവിലങ്ങ്‌.
ഇനി വയ്യാ
മണികെട്ടിയ ശ്രീകോവിലിൻ വാതിൽ
പതിയെ തുറന്ന്
പുറത്തു കടക്കണം.
രൗദ്രമെങ്കിലും
കുലീനമീ ശിലാമൗനം
കുടഞ്ഞെറിയണം.
ആത്മബോധത്തിന്റെ നടയ്ക്കൽ
വാളും ചിലമ്പുമൂരിവെച്ച്‌
ഒരിക്കൽ
ഒരിക്കലെങ്കിലും
ഉടലെറിഞ്ഞ്‌
ഒന്നുറഞ്ഞു തുള്ളണം.
-----------------------------------------------------

Sunday, January 1, 2017

വേദം / യൂസഫലി കേച്ചേരി


ഉമ്മ വിളമ്പിയ ചോറിന്നു മുൻപിൽ ഞാൻ
ചുമ്മാ മുഖംകറുപ്പിച്ചിരുന്നു
ഉപ്പേരിയില്ല ,കറിയില്ല ,മീനില്ല
പപ്പടം 'വട്ട'ത്തിലാണുതാനും
ചോറ്റുപാത്രത്തിന്റെ പൊട്ടുപോലുള്ളൊരു
ചോന്നുള്ളിച്ചമ്മന്തി - അത്രമാത്രം
ദേഷ്യം കുറച്ചല്ല വന്നതെനിക്കപ്പോൾ,
ദേഹമൊട്ടാകെ വിറച്ചിരുന്നു .
വല്ലാതെയില്ല വിശപ്പെനിക്കെങ്കിലും
വല്ലായ്മയുണ്ടെന്നു ഞാൻ നടിച്ചു
ഉണ്ണാൻ തുടങ്ങിയാൽ വിണ്ണുന്നൊരുണ്ണിയാ -
യെണ്ണുമാറുണ്ടന്നെൻ വീട്ടിലെന്നെ .
എങ്കിലും തീൻമേശ വിട്ടു പരിഭവി -
ച്ചെങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു .
പൊട്ടലും ചീറ്റലുമായി ഞാൻ വീടിന്റെ
പിൻപുറത്തേയ്ക്കൊന്നു പാളിനോക്കി .
അപ്പോൾ ഞാൻ കണ്ടു വടക്കിനി മുറ്റത്തൊ -
രാൾക്കൂട്ടം , പാവങ്ങളെന്നയൽക്കാർ
കൂടിയിരിക്കയാണുമ്മയവർക്കൊക്കെ
ചൂടുള്ള കഞ്ഞി പകർന്നിടുന്നു .
ഓടിക്കളിക്കുന്നുണ്ടാ 'പഷ്ണി 'ക്കഞ്ഞിയി -
ലോരോ നെടിയരിവറ്റു മാത്രം .

അന്നൊക്കെയെൻ നാട്ടിൽ ഭൂരി ജനങ്ങൾക്കും
അന്നമൊരു സ്വപ്നമായിരുന്നു
ആംഗലവാഴ്ചയും യുദ്ധക്കെടുതിയും
ആകെയെൻ ഗ്രാമം തകർത്തിരുന്നു .

തന്തമാർ ,തള്ളമാർ ,കുട്ടികളന്യോന്യം
തള്ളിമാറ്റുന്നു , കലമ്പിടുന്നു
ഒട്ടു ചിലർ കഞ്ഞി മോന്തി പിരിയുന്നു
മറ്റും പലർ വന്നു ചേർന്നിടുന്നു .
അമ്പാർന്നു കഞ്ഞി വിളമ്പുവാൻ മുറ്റത്തു
കുമ്പിട്ടു നിൽപ്പത്തിനുള്ളിൽ ,ദൂരെ
എന്നെക്കണ്ടുമ്മയരികിലെത്തി ചൊല്ലി:
''നന്നേ തിരക്കായിരുന്നു മോനേ
പറ്റീല മീൻകറിയുണ്ടാക്കാൻ ; ഇക്കണ്ട
പട്ടിണിക്കാർക്കൊക്കെ കഞ്ഞി വേണ്ടേ ?
വിണ്ണുവാൻ നിൽക്കാതെ ചമ്മന്തിച്ചോറുണ്ടെ -
ന്നുണ്ണി പോ ,നേരമായ് ബെല്ലടിക്കാൻ
നാലുമണി വിട്ടു നീ വരുമ്പോഴേക്കും
അയിലച്ചാറുണ്ടാക്കി വെച്ചിടാം ഞാൻ .''
ഇത്രയും ചൊല്ലി പിരിഞ്ഞുപോയുമ്മ ,എ -
ന്നുൾത്തട്ടിൻ കാപട്യം വെന്തെരിഞ്ഞു .
ഉണ്ണാവ്രതവുമായന്യരെയൂട്ടുന്നൊ -
രെന്നുമ്മതൻ യജ്ഞം കണ്ടു നിൽക്കെ
നീറുമെന്നുള്ളം കുറുകീ : പഴയരി -
ച്ചോറെനിക്കുണ്ടല്ലോ വേണ്ടുവോളം ;
പഞ്ഞക്കെടുതിയിൽ നീറുവോർ വറ്റില്ലാ -
ക്കഞ്ഞിക്കിരന്നു വലഞ്ഞിടുമ്പോൾ !
പിന്നെ ഞാൻ വൈകിയി ,ല്ലെന്നുടെ ചോറുമാ -
യുമ്മതൻ പിന്നിൽ പതുങ്ങിയെത്തി
ഉള്ളലിഞ്ഞോതിനേൻ :
''എൻ ചോറുമാ കഞ്ഞി -
വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ .''
പൊട്ടിക്കരഞ്ഞുമ്മ മാറോടു ചേർത്തെന്നെ -
കെട്ടിപ്പിടിച്ചു വിതുമ്പി മെല്ലെ :
''ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ ,മാ -
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പൈയ്ക്കുന്ന പള്ളയ്ക്കിരതേടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനെ .''
-----------------------------------------------