Friday, January 27, 2017

മുറിയാത്ത യാത്രകള്‍ / ആര്യാഗോപി


കരിഞ്ചാത്തിക്കൊടുങ്കാറ്റ്
കരള്‍ക്കൊത്തിപ്പറിക്കുന്ന
കരിക്കാലത്തുടയോന്റെ
കരിനാക്കില്‍ വിറകൊള്ളു-
ന്നുടയാത്ത പാപവാക്യം.
കരിന്തേളിന്‍ വിഷക്കുത്തി-
ലുണരാത്ത വേദപാഠം
കരിങ്കണ്ണാലുഴിയാത്തൊ-
രുയിരാര്‍ന്ന ഭേദമന്ത്രം.
കരിങ്കാട്ടിലലഞ്ഞേറെ-
ക്കടമ്പകള്‍ കടക്കാതെ
തലവരച്ചുരുള്‍ നീക്കി
പരമാര്‍ത്ഥം തെരയാതെ
കരിമണ്ണിന്‍ കലത്തിലെ
ചുഴിനീന്തി കടക്കാതെ
അടിമപ്പൊയ്മുഖം കോട്ടി
ചിരിതുപ്പിച്ചോരയൊപ്പി
കരിങ്കാലിന്‍ പെരുംമന്തിന്‍
പഴുത്തിറ്റും വ്രണപ്പാട്
പലവട്ടം പൊതിഞ്ഞേറെ-
പ്പരിമളം തളിച്ചിട്ടും
പരിഭ്രമപ്പാമരന്റെ
പുറംപൂച്ചിന്‍ മിനുക്കത്തില്‍
കടംകൊണ്ട പടവാളിന്‍
തിളക്കത്തില്‍,
 നിലപാടിന്‍ പ്രവചനം
പിഴച്ചുവോ? ഫലിച്ചുവോ?
വഴിതെറ്റിപ്പലവട്ടം
മുറിഞ്ഞയാത്രകള്‍ക്കിനി
കുഴല്‍വിളിപ്പെരുമ്പറയ്ക്ക-
കമ്പടി ക്ഷണിയ്ക്കായ്ക !!
--------------------------------------------

No comments:

Post a Comment