Thursday, January 19, 2017

അകത്തെ കാളി / അമ്മു ദീപ


പട്ടുടുത്ത്‌
പൊട്ടു തൊട്ട്‌
പൊന്നു ചൂടി
പൂവു മൂടി
അകത്തെ ഇരുട്ടറയിലിരുന്ന
കാളി കൊതിച്ചു,
ഒരു വെളിച്ചപ്പാടായി
ജനിച്ചിരുന്നെങ്കിൽ...
ചന്ദനച്ചാർത്തും
നിറമാലയുമായി
ചമഞ്ഞൊരുങ്ങി മടുത്തു.
പൂജാരിയുടെ
നടതുറപ്പുകളിൽ മാത്രം
പുറം ലോകം കണ്ടു.
അറവിട്ടാൽ
ആറാട്ടുകാവ്‌ !
എഴുന്നള്ളത്തുകൾക്കൊക്കെയും
തുണ നിന്നു പുരുഷാരം.
നട്ടുച്ചയിലും
നിലവിളക്കിൻ തിരി
നിത്യപൂജകളാൽ
കൂച്ചുവിലങ്ങ്‌.
ഇനി വയ്യാ
മണികെട്ടിയ ശ്രീകോവിലിൻ വാതിൽ
പതിയെ തുറന്ന്
പുറത്തു കടക്കണം.
രൗദ്രമെങ്കിലും
കുലീനമീ ശിലാമൗനം
കുടഞ്ഞെറിയണം.
ആത്മബോധത്തിന്റെ നടയ്ക്കൽ
വാളും ചിലമ്പുമൂരിവെച്ച്‌
ഒരിക്കൽ
ഒരിക്കലെങ്കിലും
ഉടലെറിഞ്ഞ്‌
ഒന്നുറഞ്ഞു തുള്ളണം.
-----------------------------------------------------

No comments:

Post a Comment