Wednesday, December 15, 2021

മണ്ഡോദരി/ജിസ ജോസ്

രാവണാ,

എന്നോളം
 പ്രണയിക്കപ്പെട്ടവൾ,
എൻ്റത്രയും
ഓമനിക്കപ്പട്ടവൾ
മറ്റാരുമില്ലെന്ന് 
അശോകവനികയിൽ 
വെച്ചിന്നലെ ഞാൻ
 വാക്കുകളില്ലാതെ
ജാനകിയോടു പറഞ്ഞു. 
എന്നെ നോക്കിയ 
അവളുടെ  കണ്ണുകളിൽ
സത്യമായും 
രാവണാ,അസൂയ 
തുളുമ്പുന്നുണ്ടായിരുന്നു.

പ്രണയം പൂത്തു മറിയുന്ന
നിമിഷങ്ങളിൽ
എന്നെ നോക്കുമ്പോൾ 
 നിനക്ക്
ഇരുപതു കണ്ണുകൾ!
അന്നേരം
എന്നെ പുണരാൻ മാത്രം
 ഇരുപതു കൈകൾ!
എന്നെ നുണയാൻ
പത്തു ചുണ്ടുകൾ!

ഇരുപതു കണ്ണുകൾ
കൊണ്ടു സദാ
 പരിലാളിക്കപ്പെടുന്ന
എന്നെ ഒരുത്തനും
 കവർന്നു കൊണ്ടുപോകില്ലെന്നു
ഞാനവളോടു മന്ത്രിച്ചു.
ആരെങ്കിലുമതിനു
തുനിഞ്ഞാൽ,
ഏതു മായാവിമാനത്തിൽ
കയറ്റിയാലും 
ഇരുപതു കരങ്ങളവനെ
തടയുമെന്നു
പറയുമ്പോൾ
അവളുടെ കണ്ണുകൾ
നിരാശയാൽ നിറഞ്ഞു. 

നീയെപ്പോഴെങ്കിലും
പത്തു ചുണ്ടുകൾ കൊണ്ടു
ചുംബിക്കപ്പെട്ടിട്ടുണ്ടോ? 
ഞാനവളോടു ചോദിച്ചു.
പ്രണയമദം തുളുമ്പുന്ന
പത്തു ചുണ്ടുകൾ ?
ഒന്നു മൃദുവായി ,
മറ്റൊന്നു 
ചെറുക്ഷതമേൽപ്പിച്ച് 
ഇനിയൊന്ന് 
ചുണ്ടുകൾക്കുള്ളിലേക്കു നുഴഞ്ഞ്  ,
പിന്നൊന്ന്
താംബൂല നീരുറ്റിയെടുക്കും വിധം
ആഴത്തിൽ....
ഒരേ നിമിഷം
പത്തു വിധത്തിൽ 
ചുംബിക്കപ്പെടുമ്പോൾ
സ്വർഗ്ഗത്തിൻ്റെ 
വാതിൽക്കലെത്തുകയാണെന്ന്
നിനക്കറിയുമോ? 
ജാനകി തളർന്നു
കാതുകൾ പൊത്തി.

ഒരേ നിമിഷം
പത്തുവിധം എന്നെ
വാസനിക്കുന്നത്
ഇരുപതുവിധം എൻ്റെ
കൂജിതങ്ങൾ കേൾക്കുന്നത്,
ഇരുപതു കണ്ണുകൾ കൊണ്ടും 
കണ്ടു തീരാതെ എന്നെ
പിന്നെയും 
കോരിക്കുടിക്കുന്നത് ..
ജാനകിയുടെ ഉടൽ
വിറക്കുകയും അവൾ 
സഹിക്കാനാവാതെ 
കുമ്പിട്ടിരിക്കുകയും ചെയ്തു.

അതു കൊണ്ട് ,
ഇരുപതു കൈകൾ
ഇരുപതുവിധം എൻ്റെ
ഉടലിനെ 
ലാളിക്കുന്നതിനെപ്പറ്റി
ഞാൻ വർണിച്ചില്ല. 
പറഞ്ഞിരുന്നെങ്കിൽ 
അവൾ  
പൊട്ടിത്തെറിച്ചേനെ!.

പക്ഷേ 
എന്നെയാണു 
നഷ്ടപ്പെട്ടതെങ്കിൽ
കാണാതായതിൻ്റെ
പിറ്റേനിമിഷം  അവൻ
പ്രണയം നിറഞ്ഞ
ഒറ്റ ഹൃദയം കൊണ്ടു
എന്നെ കണ്ടെത്തി
അപ്പോൾത്തന്നെ
വീണ്ടെടുത്തേനെ
എന്നു മാത്രം പറഞ്ഞു. 
അതിനവന്
ഇരുപതു കൈകൾ വേണ്ട ,
പത്തുതലകളും വേണ്ട.
പ്രണയം മാത്രം മതി.

അന്നേരം രാവണാ 
 അവൾ 
ചേലത്തുമ്പു 
വായിൽത്തിരുകി 
ആർത്തു കരഞ്ഞു.

Tuesday, October 26, 2021

മാരക സ്മാരകങ്ങൾ/ഷാജു.വി.വി



സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്‍റ്
സുമേഷിനു മാത്രം കാണാനാവില്ല.
അയാൾക്കു മാത്രമതിൽ 
കളിക്കാനാവില്ല.

എന്തതിശയമാണ്,
എന്തക്രമമാണ്!

ഫൈനലായിരുന്നു,
തോനെ ആൾക്കാരുണ്ടായിരുന്നു.
ഉത്സവംപോലായിരുന്നു.

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റിൽ
കളിക്കാനാവുമെങ്കിൽ ബൂട്ടുമിട്ടു
ആറാം നമ്പരിൽ അയാൾ ഇറങ്ങിയേനെ.

കാണാനാവുമെങ്കിൽ 
കപ്പലണ്ടിയും കൊറിച്ചു
അയാളത് രസം പിടിച്ചു കണ്ടേനെ!

സുമേഷിന്റെ അച്ഛൻ കണാരേട്ടൻ 
മുൻവരിയിൽ തന്നെയുണ്ട്.
കൂട്ടുകാര്‍ ഉണ്ട്.
ബന്ധക്കാരും നാട്ടുകാരുമുണ്ട്.
എം എൽ എ ഉണ്ട്
സഖാക്കളുണ്ട്
അവരെല്ലാം ആര്‍പ്പു വിളിക്കുന്നുണ്ട്.

കണാരേട്ടൻമാത്രം 
ഒരു തവണ സുമേഷിനെ
ഓര്‍മ്മ വന്നപ്പോൾ 
ശരീരത്തിലേക്ക് പടര്‍ന്ന ആവേശത്തെ
ഔചിത്യപൂര്‍വ്വം
അടക്കിയിരുത്തി.

ഈ മൈതാനത്തിന്‍റെ തൊട്ടപ്രത്തുള്ള
കണ്ടത്തിൽ വച്ചാണ് 
പത്താളുകൾ 
വെട്ടിയും കുത്തിയും
സുമേഷിനെ അനശ്വരനാക്കിയത്.

നല്ല പന്തുകളിക്കാരനായ സുമേഷ്
മുക്കാലും അറ്റ കയ്യും വീശി
മരണവും കൊണ്ട് കുറെ ഓടിയതാണ്.

നോട്ട്ബുക്കിലെ ചുവന്ന വരപോലെ
ഓടിയ വഴിക്കെല്ലാം
ചോര വീണിരുന്നു.
ചുവപ്പൻ വര വരയ്ക്കുന്ന
ജറ്റ് വിമാനമായിരുന്നു
അന്നേദിവസം സുമേഷ്.

വീട്ടിലന്ന് മുത്തപ്പൻ തെയ്യമുണ്ടായിരുന്നു.
കള്ള് വാങ്ങാൻ പുറപ്പെട്ട,
എകെജി യെയും 
പാരീസ് ഹോട്ടലിലെ ബിരിയാണിയെയും
ലാലേട്ടനെയും 
ലയണ്‍ മെസ്സിയെയും
ജയചന്ദ്രനെയും ആരാധിക്കുന്ന,
അയ്യപ്പ സ്വാമിയോട്
അധിക മമതയുണ്ടായിരുന്ന,
പെഴ്സിൽ മിനിയുടെയും മോളുടെയും ഫോട്ടോ
എന്നും കൊണ്ടു നടക്കുന്ന,
കിലുക്കം മുപ്പത്തേഴു തവണ കണ്ട,
‘’അനുരാഗഗാനംപോലെ...’’
കേൾക്കുമ്പോഴെല്ലാം
കോരിത്തരിച്ചു
പനി പിടിക്കാറുണ്ടായിരുന്ന
സുമേഷ് എന്ന മുപ്പതുകാരൻ
വീട്ടിൽനിന്നിറങ്ങി 
പതിനേഴു മിനിട്ടുകൾക്കകം
അനശ്വരനും
രക്തസാക്ഷിയുമായി!

എന്തതിശയമാണ്,
എത്ര സ്വാഭാവികമാണ്.

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ്
സുമേഷിനു മാത്രം കാണാനാവില്ല.

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറിൽ
സുമേഷിനു മാത്രം
ബസ് കാത്തു നിൽക്കാനാവില്ല.

എന്തതിശയമാണ്.
എന്തക്രമമാണ്!

സുമേഷ് അനുസ്മരണച്ചടങ്ങിൽ 
സംസാരിക്കാനാകുമായിരുന്നുവെങ്കിൽ
സുമേഷ് എന്താവും 
സംസാരിക്കുക?

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റിൽ
ഏതു പൊസിഷനിലാവും 
അയാൾ കളിക്കുക?

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടറിന്‍റെ
ഭാരം താങ്ങവയ്യാത്തത് കൊണ്ട്
അയാളുടെ അമ്മ 
പിന്നീട് ബസ്സ് കേറിയിട്ടേയില്ല.

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടര്‍
ജാതി മത രാഷ്ട്രീയ
മനുഷ്യ തിര്യക് ഭേദമന്യേ
എല്ലാവര്‍ക്കും 
തണൽ നൽകുന്ന വൃക്ഷമായിരുന്നു.

ആ ഷെൽട്ടറിന്റെ അഭയത്തിൽ
പതിമൂന്നു പ്രണയങ്ങൾ 
ഇതിനകം പൂത്തു കായ്ച്ചിട്ടുണ്ട്
എത്ര സൃഷ്ട്യുന്മുഖമാണ് 
ആ കാത്തുനിൽപ്പ് കേന്ദ്രം!

സുമേഷിന്റെ സ്മരണാഖേദമില്ലാതെ
കാണാൻ കഴിയുംവിധം
സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ്
അയാളിൽ നിന്നും 
ഒന്നോ രണ്ടോ ആണ്ടുകൾകൊണ്ട്
മുക്തി നേടിയിരുന്നു.

സുമേഷ് പൊയ്പ്പോയപ്പോൾ
കിട്ടിയ സഹകരണ ബാങ്കിലെ 
പണിയും കഴിഞ്ഞ്
മടങ്ങും വഴി
മൈതാനത്തിലെ ആരവം കേട്ടപ്പോൾ
മിനി, പത്തു കളിക്കാര്‍ ചേര്‍ന്ന് 
അയാളെ അനശ്വരനാക്കുംനേരം
ഉണ്ടായ ആരവം ഓര്‍ത്തു പോയി.

അന്നേരം കളി കാണാൻ തിടുക്കത്തിൽ
നടക്കുന്നതിനിടെ 
അയൽപക്കത്തെ രമണി
‘’മിനീ നീ വെരുന്നില്ലേ പന്ത് കളി കാണാൻ”
എന്ന് നിര്‍മ്മലമായി ചോദിച്ച് 
അന്തര്‍ധാനം ചെയ്തു.

എന്തതിശയമാണ്.
എന്തക്രമമാണ്
എത്ര സ്വാഭാവികമാണ്!

കാവ്യഗുണ്ട /ഷീജ വക്കം




തരളമായ് പൂമൊട്ടുതിർക്കുന്നു
പ്ലാവിൻ്റെ 
മുകളിൽ നിന്നിത്തിളിൻ
കൈക്കുടന്ന.
മണലാകെ മൂടുന്നു പ്ലാവില, 
കാലൊന്നു വഴുതിപ്പതിക്കുന്നു
തേൻവരിക്ക.

കവിത തൻ കുഞ്ഞാടു  
കെട്ടുപൊട്ടിച്ചെൻ്റെ - 
യിളവെയിൽമുറ്റത്തു
തുള്ളി നിൽക്കെ, 
അലിവൊട്ടുമില്ലാതെ
യതു നോക്കിയുമ്മറ - 
പ്പടിമേലിരിക്കുന്നു കാവ്യഗുണ്ട.

അറിയില്ല തൻ തോന്നലല്ലാതെ
മറ്റേതു നിയമവും
കുഞ്ഞാടിനന്നുമിന്നും,
മതിമറന്നോടുന്ന താളമേളങ്ങളെ- 
ക്കലിയോടെ നോക്കുന്നു
കാവ്യഗുണ്ട.

അലകടൽ, ഞെട്ടോടിറുത്തു
വെച്ചാലതിൻ 
തിരയിതൾ തുള്ളിയിറ്റുന്ന താളം ,
ധമനിയിൽ തുള്ളിക്കുതിച്ചു 
പായുന്ന  കാട്ടരുവിയിൽ
വെള്ളം മറിഞ്ഞ താളം,

മലരുന്ന ശോകപ്പരപ്പിനങ്ങേപ്പുറം
വിടരുമാമ്പൽപ്പൂവുലഞ്ഞ താളം ! 
കലരുന്നിതിൻ മിടിപ്പിൽ,
പ്ലാവിലക്കാട്ടിൽ 
വിഹരിപ്പു പ്രാചീനകാവ്യജീവി ! 

മുളവേലി കെട്ടിയീ
പുൽത്തൊട്ടിയിൽ നിന്നു 
പുതുകാവ്യസിദ്ധാന്തമൂട്ടിയൂട്ടി, 
നിയമാവലിയ്ക്കൊത്തു
കാലനക്കാനെത്ര 
അരുമകൾക്കായ്
പാഠമേകി ഗുണ്ട!

വഴി തെളിയ്ക്കാൻ പാവമാട്ടിൻകിടാങ്ങൾ
ക്കൊരിടയപ്രമാണി തൻ 
കൂട്ടു വേണ്ടേ?
കവിത തൻ പുൽമേടു
നഷ്ടമായാലെന്തു 
വളരുവാനാക്കൈത്തലോടൽ പോരേ?

മഴ വീണ നീർച്ചാലൊഴുക്കു 
പോൽ ഭാഷ തൻ 
തെളിനീരു ദാഹിച്ചലഞ്ഞൊരാടേ, 
വെറുതെയൊന്നേതിലത്തുമ്പും കടിക്കുന്ന
ചപലതേ,നീയെന്തറിഞ്ഞു കാവ്യം?

അരയിൽ നിന്നൂരും കഠാരിയാൽ പാവമെൻ
ഹൃദയതാളത്തെയരിഞ്ഞു വീഴ്ത്തി, 
അരുതു മേലാലെന്നു കണ്ണുചോപ്പിക്കുന്നു
പടിമേലിരിക്കുന്ന കാവ്യഗുണ്ട .

മണലാകെയിത്തിളിൻ 
പൂക്കൾ, പിടയ്ക്കുന്നു
പലതായറുത്തിട്ട കാവ്യമാംസം.

ലഘുവെണ്ണി ഗുരുവെണ്ണി
യതു തൂക്കിനോക്കുന്നു
പരമാധികാരിയായ് കാവ്യഗുണ്ട.

ക്ഷണമാത്ര മിന്നി
പ്പൊലിഞ്ഞു പോയാലു
മില്ലൊരു ദുഃഖം; 
ഈ ശപ്തകാവ്യജൻമം,
ഇരുൾ ചാറുമേതോ
പ്രപഞ്ചതീരങ്ങളിൽ
തല നനഞ്ഞോടും
കുരുന്നുതാരം!

Wednesday, October 13, 2021

ലളിതമായ തിയറി/സുധീർ രാജ്

ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .

ഇന്നലെ ലൂമിനൻസിന്റെ പ്രൊഫസറായ 
മിന്നാമിനുങ്ങു വന്നിരുന്നു .
പടിഞ്ഞാറേ പാടത്തായിരുന്നു അവതരണം .
മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു 
നശ്വരത അനശ്വരത എന്നിങ്ങനെയുള്ള അശരീരികളിലും 
ലേസർഷോയിലും അസ്വസ്ഥനായ ഒരു തവള 
പ്രൊഫസറെ അവസാനിപ്പിച്ചു .

പൊടുന്നനെ തോട്ടിൽ
ഒരു കൂറ്റൻ മിന്നാമിനുങ്ങു മരം പ്രത്യക്ഷപ്പെട്ടു .
തീപിടിച്ച പായ്ക്കപ്പൽ പോലെ 
രാത്രിക്ക് കുറുകെ അങ്ങോട്ടുമിങ്ങോട്ടും പായാൻ തുടങ്ങി .
അതിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന 
മിന്നാമിനുങ്ങുകൾക്കെന്തു 
സംഭവിക്കുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ .

മുകളിൽ മിന്നുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ള 
ഗഹനമായ തത്വമാണ് ഇപ്പോൾ 
കമ്പിത്തിരി മാതിരി വെളിച്ചപ്പെട്ടത് .
ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .


Saturday, September 25, 2021

തെളിവ്/വീരാൻകുട്ടി

നിന്റെ ജീവിതത്തിനു തെളിവുകളുണ്ട്
സ്കൂൾ രജിസ്റ്ററിൽ
ഒ പി ചീട്ടിൽ 
ഹോട്ടലിലെ റിസപ്ഷൻ ബുക്കിൽ
തീവണ്ടി റിസർവേഷൻ ചാർട്ടിൽ
പിറന്ന മണ്ണു കാക്കാനുള്ള സമരത്തിനിടെ 
പിടിക്കപ്പെട്ടവരുടെ ലോക്കപ് രേഖയിൽ
പുസ്തകത്തിലെ
കത്താതെ ബാക്കിയായ താളിൽ
നീതി തിരഞ്ഞുപോയ ഒരാളുടെ കാൽപാടുകളിൽ 
എല്ലാം നഷ്ടമായവരുടെ അവശേഷിക്കുന്ന സ്വപ്നത്തിൽ. 

രാജ്യസ്നേഹികൾ ആവശ്യപ്പെട്ട രേഖകളിലൊന്നും 
നിന്റെ പേര് ഇല്ലാതെ പോയതെന്ത്?
കൈമാറിക്കിട്ടാത്ത ഭൂമിയുടെ കൈവശവകാശ പത്രികയിൽ
നീ പിറക്കുംമുമ്പുള്ള ജനസംഖ്യാപട്ടികയിൽ
ഒന്നിലും.

അനധികൃത താമസത്തിന്റെ പേരിൽ 
രാജ്യദ്രോഹം ചാർത്തപ്പെട്ടവരുടെ ലിസ്റ്റിലാണ് 
അവസാനം നീ ഉണ്ടായിരുന്നത്
പിന്നീട് ഒരു വിവരവുമില്ല.

മണ്ണിനു പക്ഷെ എല്ലാം ഓർമ്മ കാണും 
നിന്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പയുടെ തോളിൽ 
നുകംകൊണ്ട തഴമ്പ് ഉണ്ടായിരുന്നത്,
ഉപ്പയുടെ ഉപ്പ
ചരക്കു തീവണ്ടിയിലെ 
അടഞ്ഞ വാഗണിൽ ശ്വാസംമുട്ടി മരിച്ചത്,
ഉപ്പയെ 
അതിർത്തികടത്താനെന്നും പറഞ്ഞ് കൊണ്ടുപോയത്..

മണ്ണ് മറക്കില്ല-
വീണ വിയർപ്പിനെ,
കുഴഞ്ഞ ചോരയെ,
അവസാനശ്വാസത്തിനു തൊട്ടുമുമ്പത്തെ 
നിലവിളിയോടൊപ്പം വീണ കണ്ണീരിനെ
പെറ്റുവീണ, 
ഉമ്മയും ഉമ്മാമമാരുമുറങ്ങുന്ന,
ആ മണ്ണോടു ചേരാനുള്ള 
നിന്റെ ഉടലിന്റെ ഒസ്യത്തിനെ.

എടുത്തു വച്ചിട്ടുണ്ട് ഞങ്ങൾ
നീ തിരിച്ചുവരികയാണെങ്കിൽ
അധികൃതർക്കു തെളിവു നല്കാനായി 
ഒരുരുള 
ആ മണ്ണിൽനിന്നും.

കണ്ണാടി/കല്പറ്റ നാരായണൻ

നിഴൽ പിടിച്ചു നിർത്തുന്ന  ഈ രാക്ഷസിയെ
വീട്ടുചുമരിൽ തറച്ചതെന്തിന്?
ഇപ്പോൾ എന്തിനും ഏതിനും
ഈ മൂദേവിയെ മുഖം കാട്ടണം
പുറത്തിറങ്ങാൻ ആദ്യം
അവളുടെ ദേഹപരിശോധന കഴിയണം
കാണുന്ന കാണുന്ന മുഖങ്ങളെല്ലാം
അവൾ ചപ്പിയതിനാൽ ചോര വറ്റിയ മുഖങ്ങൾ 

അവളിൽ
ആണിനും പെണ്ണിനും ഒരേ ഭ്രമം.
കള്ളനും പോലീസിനും ഒരേ തഞ്ചം

പെൺകുട്ടികൾ വീട്ടിലാരുമില്ലാത്തപ്പോൾ
ഓടി അവൾക്കരികിലെത്തും
കാത്തിരുത്തിയതിന് ക്ഷമ ചോദിക്കും
കൊഞ്ഞനം കാട്ടും
പോടീ പ്രാന്തത്തീയെന്ന് തൊഴിക്കാനായും
തന്നോടാരും കാട്ടാത്ത വാത്സല്യം 
തന്നോട് കാട്ടും
ആരെന്നെ നിന്നെപ്പോലെ കണ്ടിട്ടുണ്ട്
എന്ന് കണ്ണീർ പൊഴിയ്ക്കും
ആൺകുട്ടികൾ
കണ്ണാടി ഭൂതക്കണ്ണാടിയാക്കി
പെട്ടെന്ന് വലുതായ താടിമീശകളിൽക്കയറി
അടുക്കളയിൽ ചെന്ന്
അമ്മയെ അധികാരസ്വരത്തിൽ ശകാരിക്കും. 

കാൽ നിലത്തു കുത്താത്ത
സുന്ദരയക്ഷിയാണവൾ
താളം തെറ്റിക്കുന്ന കടാക്ഷം 

അവളുടെ മുഖസ്തുതിയിൽ
മയങ്ങാത്തവരില്ല
കണ്ണാടി കാണുന്തോറും തന്നുടെ മുഖമേറ്റം
നന്നെന്നേ നിരുപിക്കൂ എത്രയും വിരൂപരും.
അവളിൽ വയസ്സൻ മധ്യവയസ്കൻ
മധ്യവയസ്ക്കൻ യുവാവ്
ആസന്ന യൗവ്വനൻ നിറയവ്വനൻ 
ദു:ഖിത കൂടുതൽ ദുഃഖി
രോഗി കൂടുതൽ പരവശ
ആത്മനിന്ദിത  കൂടുതൽ വിരൂപ
സന്തുഷ്ടൻ മഹാസുന്ദരനും.
കണ്ണാടി നോക്കി വാങ്ങാനാവില്ല
കണ്ണാടിയിൽ നോക്കിപ്പോവും. 

ആത്മാരാധകർ
മുങ്ങിച്ചാവുന്ന തടാകം.
ഏകാന്തത പീലി വിരിച്ചാടുന്നത്
കണ്ണാടിയിലെ  വിജനവീഥിയിൽ 
ആളുകൾ സ്വാർത്ഥത മുടങ്ങാതെ പരിശീലിക്കന്നത്
മറുപുറം കൊട്ടിയടച്ച ഈ സ്വകാര്യമുറിയിൽ
കണ്ണാടിയിൽ ഇന്നോളം എന്നെയല്ലാതെ
' മറ്റൊരാളേയും ഞാൻ കണ്ടീല ' 

ഒരുവളെ പിടിക്കാൻ
അവളെത്തന്നെ ഇര കോർക്കണമെന്ന്
ഈ രാക്ഷസിക്കറിയാം.
തന്നെ കീർത്തിച്ചവന് തുണ പോയി
പലരുടെ കീർത്തനങ്ങളനുഭവിച്ച്
ഇരമ്പി വന്ന തീവണ്ടിയുടെ മുന്നിൽ
തൊഴുകൈയോടെ നിന്ന പെൺകുട്ടി
ദിവസ്സവും രാവിലെ എത്ര നേരമാണ്
അനുഗ്രഹത്തിനായി ഇവളുടെ മുന്നിൽ നിന്നത്?

ആപത്തിലേക്ക് തള്ളി വിടാനീ
കൂട്ടിക്കൊടുപ്പുകാരിക്ക് പ്രത്യേക സിദ്ധി.
തുണിക്കടയിൽ, 
ആഭരണശാലയിൽ,
ഹോട്ടലിൽ, മാളിൽ
ഏത് വ്യാപാരശാലയിലാണ്
ജാതി മത വർണ്ണ വർഗ്ഗദേദങ്ങളില്ലാത്ത
ഈ മൂർത്തിയില്ലാത്തത്? 

കണ്ണാടി
ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ 
ബെസ്റ്റ് സെല്ലർ
ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള
നിത്യപാരായണഗ്രന്ഥം
ബൈബിളിനേക്കാൾ
സ്തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം.
                  

Wednesday, September 15, 2021

അപസര്‍പ്പകം/ടി.പി.വിനോദ്

ഒരു ജീവിതത്തിന്റെ
നിശ്ശബ്ദത
അതിനെ
തൊട്ടുഴിഞ്ഞിരുന്നത്
വിരലടയാളമായി
ബാക്കിയുണ്ടാകും.

തിരകള്‍ കൊണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത
കടലിന്റെ ഏകാന്തത പോലെ
അതിന്
ഓര്‍മ്മകളുടെ
കണ്ടാലറിയാവുന്ന
നിറങ്ങളുണ്ടാകും.

എടുത്തുമാറ്റാന്‍
മറന്നുപോയ
ഒരുപാട്
മണങ്ങളുണ്ടാകും,
അതിനെ
ഏതകല‍ത്തിലേക്കും
ഒറ്റുകൊടുക്കുന്നതായി...

പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ
തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ്.


തൊടൽ/റഫീക്ക് അഹമ്മദ്

ഏറ്റവും ഗാഢമായി
കെട്ടിപ്പുണരേണ്ടതിനായാണ്
പാമ്പുകൾ കൈകാലുകൾ പോലും
ഉപേക്ഷിച്ചത്.
അതിനാല് തന്നെയാവാം ചിലന്തിക്ക്
എട്ടുകാലുകൾ ഉണ്ടായത്.

മേഘങ്ങളെ
തൊടണമെന്നില്ലായിരുന്നെങ്കിൽ
പർവ്വതങ്ങൾ ഒരിക്കലും
മണ്ണിൽ നിന്ന് ഉയരുകയില്ലായിരുന്നു.
ഭൂമിയെ മഴയായ് വന്ന്
തൊടാനല്ലെങ്കിൽ പിന്നെ
ജലം ഇങ്ങനെ നീറിനീറി
നീരാവി ആവേണ്ടതില്ലായിരുന്നല്ലോ.

ഒന്നോർത്താൽ എല്ലാം തൊടലാണ്.
തൊടൽ മാത്രം.
അക്ഷരം കൊണ്ട് വാക്കിനെ
വാക്കുകൊണ്ട് അർത്ഥത്തെ
കണ്ണുകൊണ്ട് കാഴ്ചയെ
മൂക്കുകൊണ്ട് ഗന്ധത്തെ
ഓർമ്മകൊണ്ട് ജീവിതത്തെ.
എന്നിട്ടും നീ നീട്ടിയ കൈ തൊടാതെ
ഞാൻ തല കുനിച്ചു.

താഴെ
കുഞ്ഞുമൂക്കുകൾ മുട്ടിച്ച്
അരിച്ചുപോകുന്ന എറുമ്പുകളുടെ
നിരയ്ക്ക്
ഒരു കൊഞ്ഞനംകുത്തലിന്റെ ആകൃതി ഉണ്ടോ?

Wednesday, June 9, 2021

ദ്വീപുകൾ/വിജയലക്ഷ്മി

വൃദ്ധനും വൃദ്ധയും ഒറ്റയ്ക്കു രണ്ടു പേർ
കൊത്തിപ്പെറുക്കുന്നു കഞ്ഞിയിൽ, വറ്റിനു
തപ്പും കരണ്ടിയോ തട്ടിമുട്ടി, താള-
മൊട്ടുമേ ചേരാതപസ്വരം - തെറ്റുന്ന
ഹൃത്താളമാണ്, വനത്തിന്നയച്ചൊരു
പുത്രന്നു - പാവം-വയറ്റുതീയാളുമോ?
രക്ഷസ്സു തിന്നുമോ? യാഗരക്ഷയ്ക്കിടെ?

വൃദ്ധനും വൃദ്ധയും- ദ്വീപുകൾ! സ്രാവുകൾ
കൊത്തിപ്പറിച്ച മകരമത്സ്യത്തിന്റെ-
യസ്ഥിയും കൊണ്ടയാൾ തീരത്തടുത്തതും
ചെറ്റക്കുടിൽ പൂകി വീണതും, തൻ വലം
കൈപ്പടത്തിൽ മുഖം ചേർത്തു ബോധം കെട്ട
സ്വപ്നത്തിൽ സിംഹമോഹങ്ങൾ വിടർത്തതും
നൂറാം വയസ്സിനു മുമ്പെപ്പോഴോ- അറു-
ന്നൂറാം വയസ്സിനും മുമ്പോ? വിരൽമറ-
ന്നെണ്ണം പിടിച്ച നാൾ പോലും കളഞ്ഞു പോയ്.

എന്തൊരു നീളമായുസ്സിന്- മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ..!

വൃദ്ധനും വൃദ്ധയും-ദ്വീപുകൾ! തീരത്തു
മുക്കുവർ തോണിയേറ്റുമ്പോൾ കടൽ കണ്ടു
മുഗ്ധയായ് നിന്ന വല്ലാത്ത കാലത്തിന്റെ
മുത്തും കളഞ്ഞുപോയെന്നോ, വെയിൽ വീണ
മുക്കുവർ, ഉപ്പു തിളങ്ങുന്ന പേശികൾ-
സ്വപ്നങ്ങളിൽ മത്സ്യകന്യകയായതും
എത്ര പെരുംതിര വന്നു പൊയ്പ്പോയതും
എത്ര രാക്കാറ്റുകൾ കോച്ചി വിറച്ചവൾ
വൃദ്ധനെക്കാത്തന്നു പാതിരാക്കണ്ണുമായ്
എത്തിയില്ലെന്നുറങ്ങാതെ പിന്നിട്ടതും
എത്തുകില്ലെന്നുറപ്പിച്ചുപേക്ഷിച്ചതും!

എന്തൊരു നീളമായുസ്സിന്, മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ!

വൃദ്ധനും വൃദ്ധയും-ശ്വാസകോശത്തിനെ
ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന കാണാക്കയ്യു
കുത്തിപ്പിടിക്കുന്ന നേരവും കാത്തവർ,
ഒട്ടുചുമന്ന കുടങ്ങളെന്നേ വീണു
പൊട്ടിത്തകർന്നും ജലം ചോർന്നു വറ്റിയും.

ഒറ്റയ്ക്കിരിപ്പൂ മരക്കൊത്തുകൾ പോലെ
ഒട്ടും തിരിച്ചു നടക്കുവാനാവാതെ.

Friday, June 4, 2021

ഞങ്ങളുടെ പെണ്ണുങ്ങൾ/സുധീർ രാജ്

ഞങ്ങളുടെ പെണ്ണുങ്ങൾക്ക് വ്യാകരണമില്ലായിരുന്നു
മഞ്ജരിയിലവർ ചിരിച്ചില്ല
ശ്ലഥകാകളിയിലവർ കരഞ്ഞില്ല

കൊയ്ത്തിന്
എരിയുന്ന വയറുമായി
കായലിൽ വള്ളത്തിൽ പോകുമ്പോൾ
പാടിയ പാട്ടിൽ നതോന്നതയില്ലായിരുന്നു .
(കതിരു തേടുന്ന കിളിയൊരെണ്ണം
കായലിന്റെ ചങ്കു തുറന്നു
പുറത്തുവന്നവർക്കു ചുറ്റും പാറി ).

മെതിക്കളത്തിലും കുപ്പമാടത്തിലും
അനുഷ്ടുപ്പും ഛന്ദസ്സുമില്ലാത്ത
കല്ലടുപ്പിലവർ കനവിന്റെ തീപൂട്ടി .

വറുതിമുട്ടിയാലും പൊട്ടാത്ത മണ്കലങ്ങളിലവർ
പോലത്തെക്കുമുഴിയരിക്കഞ്ഞിയും വെച്ചു.

പീലിവിടർത്തും കർക്കിടകക്കേകയിലവർ നനഞ്ഞില്ല
ഉറുമ്പിട്ടിട്ടു പോയ കണ്ണൻ ചിരട്ടയിലവർ
ഇറ്റു വെയിലു കടം വാങ്ങി വിത്തുകുത്തിയരിയാക്കി
കള്ളക്കർക്കിടകത്തെ നാണിപ്പിച്ചു .

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവരുടെ പ്രണയം പ്രണയമേയല്ലായിരുന്നു
ജീവിതമായിരുന്നു

അവന്റെ തലയരിയുമ്പോഴുയരും
തലയവളുടേതായിരുന്നു .
അവന്റെ നെഞ്ചു പിളരുമ്പോളുരുകും
നെഞ്ചവളുടേതായിരുന്നു .
അവന്റെ നട്ടെല്ലു പൊട്ടുമ്പോഴതിൽ
പിണഞ്ഞു പൊന്തുന്ന നട്ടെല്ലവളുടേതായിരുന്നു .
അവന്റെ മണ്ണുടലിലേക്കിറ്റിറ്റു വീഴും
വേർപ്പുമുമിനീരുമുപ്പും കുഴച്ചിട്ട
ആദിമമാമിണചേരലിൻ
മാംസ പേശികളവളുടെ പ്രണയമായിരുന്നു .

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവർ പ്രണയ കഥകളോ
കവിതകളോയെഴുതിയില്ല.
മന്ദാക്രാന്തയിലലസമലസം
വിലാസനൃത്തമൊന്നുമാടിയില്ല.

ഞങ്ങളുടെ പെണ്ണുങ്ങളോരോന്നും
പ്രകൃതിയുടെ നൃത്തമായിരുന്നു .

ചരിത്രമെന്ന ചെളിയിലേക്ക് നോക്കൂ
ഭൂമിയുടെ ഭാരത്താലിടിഞ്ഞ ചുമലുകളുമായവൾ
നടന്നു കുഴിഞ്ഞ പാടുകൾ
തനിയെ നൃത്തമാടുന്നത് കാണൂ .

മണ്ണിലേക്ക് കാതോർക്കൂ
തലമുറകളുടെ കുതിഞരമ്പിലൂടെയവളുടെ
ചോര കുതിച്ചു പായുന്നത് കേൾക്കൂ.

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവരുടെ പാട്ടുകളോ
സരളമായി മുളങ്കാട് വരച്ചിട്ട
കാറ്റിന്റെ കുമ്മിയടി.

തുലാമഴ പിളർന്നിട്ടയാകാശത്തിൻ
ഒരിയ്ക്കലുമൊടുങ്ങാത്ത രണഭേരി.

കോടമഞ്ഞിനെക്കാൾ തണുത്ത്
നെഞ്ചിലേക്കാഴ്ന്നിറങ്ങും
മരണംപോലെ വിറങ്ങലിക്കും
നോവിന്റെയുറവകൾ.

ഞങ്ങളുടെ പെണ്ണുങ്ങൾ,
മണ്ണിലേക്കാഴ്ന്നിറങ്ങിയവർ
വിണ്ണിലേക്ക് നിവർന്നു നിന്നു.

ഭൂമിയിലവർ നട്ട ഞാറുകൾ
ആകാശം മുട്ടുമാശകളായപ്പോൾ
കടയോടുചേർത്ത്
പലരു കൊയ്തപ്പോഴുമവർ
കരഞ്ഞില്ല കുനിഞ്ഞില്ല കുതിർന്നില്ല .

തലമൂടുന്ന പുതിയകാലത്തിൻ
പെയ്ത്തുവെള്ളത്തിൽ കുതിച്ചു പൊന്തുന്ന
കതിരു പോലവർ വിരിഞ്ഞു .

ഞങ്ങളുടെ പെണ്ണുങ്ങൾ ,
ആണും പെണ്ണും കുഞ്ഞും കുടിയും
നാടും മേടും കാറ്റും മഴയും
പാട്ടും പോരാട്ടവുമാട്ടവും
ജനനവും മരണവും പ്രണയവും വലിച്ചെടുത്തു
ഭൂമിയേ മൂടുമിരുൾക്കൂടാരം ഭേദിച്ചു
പ്രകാശത്തിലേക്ക് കുതിച്ചു പായുന്ന
മണ്ണുചുട്ടെടുത്തു ചോരയും നീരും വിയർപ്പും
കനിവുമിറ്റുന്നയക്ഷരം.

ഞങ്ങളുടെ പെണ്ണുങ്ങൾ ....
വ്യാകരണമില്ലാത്ത ഞങ്ങളുടെ പെണ്ണുങ്ങൾ..

Wednesday, June 2, 2021

നദി/വിഷ്ണു പ്രസാദ്

സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

Sunday, May 30, 2021

..../ലിഖിത ദാസ്

ചില മനുഷ്യരിലെത്തുമ്പോൾ 
ഞാൻ വിയർത്തുപോവാറുണ്ട്.
സ്നേഹമേ...യെന്ന് 
അരുമയോടെ വിളിച്ച് 
പ്രേമത്തിന്റെ ചൂളക്കളങ്ങളിലേയ്ക്ക് 
അവരെന്നെ കയറ്റിയിരുത്തും.
ഇഷ്ടികച്ചുവരിന്റെ തണുവിൽ
ഞാനങ്ങനെ പുതഞ്ഞിരിക്കും.
പിന്നെ പതുക്കെയവർ 
എന്റെ ഹൃദയത്തിന്റെ 
ഏറ്റവും പ്രാചീനമായൊരു 
മുറിവിലേയ്ക്ക് ഊതിത്തുടങ്ങും..
തണുവിലേയ്ക്ക് ചൂടെരിഞ്ഞു കേറും. 
ഉടലു പുകഞ്ഞുനീറും
വിയർത്തുവിയർത്ത് 
കാലുവെന്ത് ശ്വാസം വിലങ്ങി 
ഞാനങ്ങനെ വീണുപോവും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ
വല്ലാതെ തണുത്തുപോവും.
ഉള്ളംകയ്യിലെ ഒടുവിലത്തെ ചൂടും 
പങ്കിട്ടു കൊടുത്താലും
കെട്ടും തെളിഞ്ഞും പ്രതീക്ഷയുടെ 
ഒരു കൽക്കണ്ടക്കഷ്ണം പോലും 
എനിയ്ക്കു വേണ്ടി 
കയ്യിൽ കരുതാത്തവർ.
ഒരിക്കലുമവസാനിക്കാത്ത
സ്നേഹരാഹിത്യത്തിന്റെ 
മഞ്ഞുപർവ്വതങ്ങളിൽ കിടന്ന് 
ഞാനാ നിമിഷം 
മരിച്ചുപോകാൻ ആഗ്രഹിക്കും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ 
സ്വപ്നമാണ്..
ഒരു ചിറക്...
നൂറുനൂറാകാശവില്ലുകൾ
എന്നിലേയ്ക്കൊരു കടൽപ്പാത.
അവൻ ഷെഹ്റിയാർ - 
ഞാൻ തുന്നുന്ന കഥകളിലേയ്ക്ക്
ചേർന്നുകിടന്ന് 
അയാളെന്റെ കൈപിടിച്ച്
പച്ചയുള്ള അകക്കാടുകളിലേയ്ക്ക് 
കൊണ്ടുപോവും.
കവിളിൽ നിലാപ്പൊടി
ഉടലിൽ മഞ്ഞനക്ഷത്രത്തരികൾ
അയാൾക്ക് ലോകത്തിലെ 
ആദ്യപൂവിന്റെ മണം.
ഞാൻ ആദിയിലെ 
ആദ്യത്തെ മധുരപ്പഴം.
തണുത്ത വള്ളിച്ചുറ്റുകൾ.
സ്വപ്നമാണ്.. സ്വപ്നമാണ്..
ഉണർവ്വിൽ എനിയ്ക്കെന്നെ 
കെട്ടിപ്പിടിയ്ക്കണമെന്ന് -
ഉറക്കെ കരയണമെന്ന് തോന്നും.

ചില മനുഷ്യരെയെനിയ്ക്ക് 
കാഞ്ഞിരം പോലെ കയ്ക്കാറുണ്ട്.
അയാളുടെ മുതുകിൽ ഞാൻ 
ഇരുട്ടെന്ന് പച്ചകുത്തും.
ചതഞ്ഞ പൂക്കൾ കൊണ്ടും
ഒഴിഞ്ഞ ഹൃദയം കൊണ്ടും മാത്രം
അയാളെന്റെ കൈ പിടിച്ച്
പാർപ്പൊഴിഞ്ഞൊരു തുരുത്തിലേയ്ക്ക് 
കടത്തിക്കൊണ്ടുപോവും.
എനിയ്ക്കുമയാൾക്കുമിടയിൽ
പാതിചത്തൊരു കിളിയുടെ 
തുറന്ന ചുണ്ടുകൾ.. 
ഒഴിഞ്ഞ കൂട്..
ശവംതീനിയുറുമ്പുകൾ..
ചാവുവിളിയൊച്ചകൾ.
ശൂന്യമായ ചുണ്ടുകളിൽ
എനിയ്ക്കയാളെയപ്പോൾ 
കയ്പ്പു രുചിയ്ക്കും...ചവർക്കും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ 
ഞാൻ മരിച്ചു പോവാറുണ്ട്.
തോറ്റ സൈന്യാധിപന്റെ 
മുഖമാണയാൾക്ക്.
നിറയെ മുറിപ്പാടുകൾ.. ചാലുകൾ.
നിരായുധനായ ആ മനുഷ്യനെന്റെ
കാൽക്കൽ കുനിഞ്ഞിരിക്കും - 
ചുംബിക്കും.
എന്റെ മടിയിലേയ്ക്ക് തലപൂഴ്ത്തി
വാക്കുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ 
അയാളിടറും‌‌...
തളർന്നുറങ്ങും.
അയാളുടെ ഉടലിലെനിയ്ക്ക് 
പാൽമണം ശ്വസിക്കും.
ആ  മനുഷ്യനിലേയ്ക്കെത്തുമ്പോൾ മാത്രം
അയാളോടുള്ള  സ്നേഹത്തിൽ വീണ് 
ഞാൻ മരിച്ചുപോയേക്കും. 
തീർച്ചയായും മരിച്ചുപോയേക്കും.
നോക്കൂ...
എത്ര സ്വസ്ഥമായാണ് ഞാനപ്പോൾ
ഉറങ്ങുന്നത്..!

Thursday, May 27, 2021

മരണപുസ്തകം/വീരാൻകുട്ടി

മുഖപുസ്തകത്താളിൽ, 
എവിടെയോ കണ്ടുമറന്നയാളിൻ്റെ ഫോട്ടോ 
കണ്ണിൽപെട്ടതും
മരിച്ചുപോയതാകുമോ എന്ന നടുക്കം മായുംമുമ്പ്
ചുവടെയെഴുതിയത് കാണുന്നു:
പിറന്നാളുമ്മകൾ!

കല്യാണഫോട്ടോ ആണ്
കുഞ്ഞായിരുന്നപ്പോളെടുത്തതാണ്
താരത്തോടൊത്തുള്ളതാണ്
സമ്മാനം വാങ്ങിക്കുന്നതാണ്
കവിത ഉച്ചത്തിൽ ചൊല്ലുന്നതാണ്
ജാഥയ്ക്ക് മുന്നിൽ നിന്നതാണ്
ഷാപ്പുകറി തൊട്ടുകൂട്ടുന്നതാണ്
ഇണയോടൊപ്പം കടൽ കാണുന്നതാണ്
പിരിഞ്ഞതിൻ്റെ ആഘോഷമാണ്
കണ്ണടച്ചു പാടുന്നതാണ്
ഒറ്റയ്ക്ക് ദൂരം താണ്ടി മടങ്ങുന്നതാണ്...

മരണം കണ്ടുപിടിക്കും മുമ്പത്തെ
മനുഷ്യൻ്റെ 
കൂസലില്ലായ്മയിൽ
തിളങ്ങിയിരുന്നു മുഖമോരോന്നും,
മരിക്കാത്ത കാമനകളുടെ ത്രസിപ്പിൽ
തുടുത്തിരുന്നു.

ഇപ്പോൾ
അവരുടെയെല്ലാം ഫോട്ടോ മുഖപുസ്തകത്തിൽ കാണുമ്പോൾ
പിറന്നാൾ ,
വിവാഹ വാർഷികം
എന്നെല്ലാം വിചാരിച്ച് 
'ഇനിയുമീവിധം സുഖമായിരുന്നാലും' എന്ന്
മനസാ ആശംസിച്ചു തീരുംമുമ്പ്
ചുവടെ കാണുന്നു:
ആദരാഞ്ജലികൾ!
വിശ്വാസം വരാതെ 
പല പല ഫോട്ടോയിലുടെ 
വിരൽ നീങ്ങി നീങ്ങിപ്പോകുമ്പോൾ എല്ലാറ്റിലും തെളിയുന്നത്:
ഈ ചിരി ഇനിയില്ല
ആ വെളിച്ചവും പൊലിഞ്ഞു
പ്രണാമം
വിട!

അതിലൊന്നിൽ
സ്വന്തം മുഖവും കാണാനിടവന്ന പേക്കിനാവിൽ 
ഞെട്ടിയുണർന്ന് 
വിറയലോടെ
അടച്ചു വയ്ക്കുന്നു
മരണപുസ്തകം.

Thursday, May 20, 2021

അകലത്തിന്റെ ശീലം/ടി.പി.വിനോദ്

ആ നഷ്ടം
എനിക്കൊരു സ്ഥലമാണ്

ഇടയ്ക്കിടയ്ക്ക്
ആരോടും പറയാതെ
എന്നോടു പോലുംആലോചിക്കാതെ
അവിടേക്ക് പോയി
അൽപമകലെ നിന്ന്
പാത്തും പതുങ്ങിയും
നോക്കിക്കണ്ട്
തിരിച്ചു വരാറുണ്ട്

അങ്ങോട്ടേക്കും
തിരിച്ചുമുള്ള വഴി
എപ്പോഴും ഓർമ്മ  നിൽക്കാനുള്ള
ഒരു വ്യായാമമാണ്
മൊത്തത്തിലുള്ള എന്റെ ജീവിതമെന്ന്
വേറെ ചിലപ്പോൾ എനിക്ക് തോന്നും,
പാത്തും പതുങ്ങിയും
അൽപം അകന്നു നിന്നും

ഏത് നഷ്ടം എന്നത് പ്രസക്തമല്ല
നിർണയിക്കാനോ
നിർവ്വചിക്കാനോ പറ്റാത്ത
അകലത്തിലുള്ള
വേറെയൊരു സ്ഥലമാണ്
അപ്രസക്തി.


പക്ഷികളുടെ രാഷ്ട്രം /സച്ചിദാനന്ദൻ

പക്ഷികളുടെ രാഷ്ട്രത്തിന്
അതിര്‍ത്തികളില്ല. ഭരണഘടനയും.
പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ്
കവികള്‍ ഉള്‍പ്പെടെ.
ചിറകാണ് അതിന്റെ കൊടി.

മൈന കുയിലിനോട് ശബ്ദത്തിന്റെ
കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
അഥവാ കൊക്ക് കാക്കയെ
നിറത്തിന്റെ പേരില്‍ ആട്ടിയോടിക്കുന്നത്?
കൂമന്‍ മൂളുന്നത്  മയിലിനോടുള്ള
അസൂയ കൊണ്ടല്ല തന്നെ.

ഒട്ടകപ്പക്ഷിയോ പെന്‍ഗ്വിനോ തങ്ങള്‍ക്കു
പറക്കാനാവില്ല എന്ന് എപ്പോഴെങ്കിലും
പരാതി പറഞ്ഞിട്ടുണ്ടോ?

പിറക്കുമ്പോഴേ അവര്‍ ആകാശവുമായി
സംസാരിച്ചു തുടങ്ങുന്നു
മേഘങ്ങളും മഴവില്ലുകളും ഇറങ്ങിവന്ന്
അവരെ  തലോടുന്നു; ചിലപ്പോള്‍ അവര്‍
തങ്ങളുടെ നിറങ്ങള്‍ പക്ഷികള്‍ക്ക് കൊടുക്കുന്നു,
മേഘം പ്രാവിനോ മഴവില്ല്
പഞ്ചവര്‍ണ്ണക്കിളിക്കോ എന്ന പോലെ.

സൂര്യനും ചന്ദ്രനുമിടയിലിരുന്നാണ്
അവര്‍ സ്വപ്നം കാണുന്നത്. അപ്പോള്‍ ആകാശം
നക്ഷത്രങ്ങളും മാലാഖമാരും കൊണ്ടു നിറയുന്നു.

അവര്‍ ഇരുട്ടിലും കാണുന്നു, യക്ഷികളോടും
ഗന്ധര്‍വന്മാരോടും സല്ലപിക്കുന്നു.
ഭൂമിയിലേക്ക് അവര്‍ ഇറങ്ങിവരുന്നത്
പുല്ലുകളെ ആശ്വസിപ്പിക്കാനോ പൂവുകളെ
പാടി വിരിയിക്കാനോ മാത്രമാണ്.
അവര്‍ തിന്നുന്ന പഴങ്ങളും പുഴുക്കളും
അവരുടെ മുട്ടയില്‍ നിന്ന് കുഞ്ഞിച്ചിറകുകളുമായി
വിരിഞ്ഞിറങ്ങുന്നു.  

ഞാന്‍ ഒരു ദിവസം പക്ഷിയായി ജീവിച്ചു നോക്കി.
എനിക്കു രാഷ്ട്രം നഷ്ടപ്പെട്ടു.

രാഷ്ട്രം ഒരു കൂടാണ്. അത് തീറ്റ തരുന്നു.
ആദ്യം നിങ്ങളുടെ പാട്ടിനുവേണ്ടി;
പാട്ട് അതിന്നു പിടിക്കാതാവുമ്പോള്‍
നിങ്ങളുടെ  മാംസത്തിനു വേണ്ടി.
__________________________________
             

Tuesday, February 9, 2021

കാവേരി/ചിത്ര.കെ.പി

ലോകം മുഴുവൻ 
മയങ്ങിക്കിടക്കുമ്പോൾ
ഒരാൾ മറ്റൊരാളിലേക്ക് 
ഇറ്റ് വീഴുമ്പോലെ 
ഒരുവൾ കീശയിൽ 
കല്ലുകൾ നിറച്ച് 
നദിയുടെ 
ആഴങ്ങളിലേക്കിറങ്ങുന്നു. 

ജലത്തിന്റെ ആസക്തിയിലേക്ക്
തുറസ്സുകളിലേക്ക്
നിശബ്‌ദതയിലേക്ക് 
ഉതിർന്ന് 
ഉടയാടകൾ
ഉടൽപ്പെരുക്കങ്ങൾ. 

നൂറ്റാണ്ടുകളുടെ ഒഴുക്കിനെ 
കൊരുക്കുന്ന 
പായൽമണം മുടിക്കെട്ടിൽ. 
ചുണ്ടിൽ, കടലേറി വന്നൊരു 
ചുംബനത്തിന്റെ ഉപ്പ്. 

കാതിൽ, ആഴത്തിലേക്ക് 
കൂപ്പ് കുത്തുന്ന 
കുട്ടിക്കാലുകളുടെ ആർപ്പ്; 
പല ദേശങ്ങളുടെ ചിറകടി. 
പാതിയടഞ്ഞ കണ്ണുകളിൽ 
രാത്രി നനയാനിറങ്ങുന്ന 
നാട്ടുമനുഷ്യരുടെ നിഴൽ. 

ജലവൃക്ഷങ്ങളുടെ 
ശ്വാസവേരുകൾ, വിരലുകൾ. 
ഒഴുക്കിൽ അവ തീർക്കുന്ന 
നിലയ്ക്കാത്ത നീലവരകൾ. 

ഉടലിന്റെ തുറവികളിൽ 
ജലജീവികളുടെ അനക്കം; 
ഹൃദയത്തിലെ 
ജലകന്യകയുടെ സ്വപ്നത്തിൽ
മണ്ണാൽ ഉരുവപ്പെട്ട 
ഒരുവനോടുള്ള ഉരുക്കം. 

ഉണർച്ചയിൽ, നദി, 
ഉപേക്ഷിക്കപ്പെട്ട മൺവീട്; 
വേനൽ വിയർത്ത് കിടക്കുന്ന 
ഇഷ്ടികച്ചൂള. 

പുല്ല് തേടി വന്ന 
കാലികൾ മാത്രം 
വരിവരിയായി 
നടന്നു പോകുന്നു, 
കൈയിൽ വടിയും 
കണ്ണിൽ കാലവും 
പേറുന്ന ഒരു വൃദ്ധനോടൊപ്പം, 
ഓർമ്മയിൽ ജലമുള്ള 
ഈ നദിയിലൂടെ.

മീൻ, കടൽ/ആശാലത

മൊബൈലെടുത്തു
മീനിനെ വരച്ചു.
മീനിനു താമസിക്കാൻ വെള്ളം വരച്ചു.
വെള്ളത്തിലുപ്പുലയിപ്പിച്ച് കടലാക്കി
കടലിങ്ങനെ സ്ക്രീനിലാടിത്തിമിർത്തു

ഞാൻ വന്നോട്ടെ?
ഉപ്പു ചുവയ്ക്കുന്ന കടലേ,
മീനുകൾ പായുന്ന കടലേ,
ഞാൻ വരട്ടെ? എന്ന്
കടലിനോടു ചോദിച്ചു.

കടൽ വരാൻ പറഞ്ഞില്ല.
വരണ്ടെന്നും. 
ചുമ്മാതെ അലച്ചോണ്ടിരുന്നു.
പിന്നെ ഞാനും ഒന്നും ചോദിച്ചില്ല
പകരം ചങ്ങാതിയുടെ ചിത്രം വരച്ചു
എന്നിട്ട്
എത്ര കാലമായി തമ്മിൽ കണ്ടിട്ടെന്നുമ്മ വെച്ച്
കൈകോർത്തു പിടിച്ച് 
കടലിലേക്കെടുത്തു ചാടി.

ഇരുട്ട് വലവീശിയിട്ടിരുന്നു.
വലയിൽ നക്ഷത്രങ്ങൾ കുടുങ്ങിക്കിടന്നിരുന്നു.
അതും നോക്കിക്കൊണ്ട് 
ഞങ്ങൾ ആഴക്കടലിലേക്കു നീന്തി

കടലൊരു പ്രതീതി പോലെ കിടന്നു
ഈ കാണുന്ന ചെറുമീൻ തുള്ളിയോട്ടങ്ങൾ
വെള്ളിമീൻ ചാട്ടങ്ങൾ
പിന്നാലെ പായുന്ന കൊമ്പൻ സ്രാവുകൾ -
ഒക്കെ കൈക്കുള്ളിൽ നിൽക്കാത്ത
നിഴൽച്ചിത്രം പോലെ 

എന്നിട്ടും എന്നെ കോർത്തു പിടിച്ച് അവൻ 
കുറുകെയും നീളത്തിലും നീന്തി
അവനെ കോർത്തു പിടിച്ച് ഞാനും. 
നിലാവിൽ
ആടകളഴിഞ്ഞ ഉടലുകളായി
പലതരം കടൽ ജീവികളുടെ രൂപമെടുത്ത്
അർമ്മാദിച്ചു
ഉന്മാദികളായി ഇണയെടുത്തു
പ്രണയത്തിൻ്റെ വന്യമുരൾച്ചകൾ
കടലിനു പുറത്ത് 
സ്ക്രീനിൻ്റെ അപ്പുറത്തേക്ക് 
തെറിച്ചു വീണു കൊണ്ടിരുന്നു

ഒരുപക്ഷേ
ഇത് ഭൂമിയിലെ അവസാനത്തെ കടലായിരിക്കും.
അവസാനത്തെ 
പ്രണയമുരൾച്ചകളാവും
അവസാനത്തെ 
മീൻതിളക്കങ്ങളുമാവും.

സമയം അഴിഞ്ഞു തീരും.
രണ്ടു ജരാനരകളായി ഞങ്ങൾ കരക്കടിഞ്ഞേക്കും.
ഒക്കെ തീർന്നു പോകും,
തീർന്നു പോകുമെന്ന് പേടിച്ച്
ഞങ്ങളതിനെ പല്ലു തൊടാതെ
നാരങ്ങാ മിട്ടായി പോലെ
 മെല്ലെ മെല്ലെ
അലിയിച്ചലിയിച്ചെടുക്കുന്നു.

പൊടുന്നനെ 
ഓ എൻ്റെ പ്രതീതീ എന്ന്
സൈറൺ മുഴങ്ങി
ഓ എൻ്റെ പ്രതീതീ എന്ന്
സമയം പെരുമ്പറയടിച്ചു

വരച്ച മീനുകളും
കടൽച്ചിത്രങ്ങളും
തിരകളും
മറഞ്ഞു പോയ 
ഒരു വിരിപ്പിൽ
ഞാൻ കണ്ണു തുറന്ന്
ഒറ്റക്കു തുഴഞ്ഞുകൊണ്ടെത്തുന്നു

കരയിലേക്ക്
കടൽ കണ്ടിട്ടേയില്ലാത്ത
കരയിലേക്ക്.

Monday, February 8, 2021

തലക്കെട്ടിലും.../ഡോണ മയൂര


അരികിലില്ലെന്ന 
ബോധമാണ്
വഴിയരികിൽ 
കാണുന്നവരിൽ
നിന്നെ 
തെളിച്ചെടുക്കുന്ന 
താളം.

ഏതൊരുവന്റെ 
മിഴികളിൽ കണ്ടു, 
മിന്നായം 
നിന്നിലെന്നതു പോലെ
ഞാൻ  
എന്നെയിന്നലെ. 

ഏതൊരുവളുടെ
ഒച്ചയിൽ 
തെളിഞ്ഞു
നിന്റെയെന്നതു പോലെ
പതിയെ 
ഞ്ഞു 
പടരുന്നൊരൊച്ച. 

അന്യരുടെ 
ചുണ്ടുകളെ
നിന്റെയെന്നതുപോലെ
നോക്കുമ്പോളവർ
തിരിഞ്ഞു 
ചരിഞ്ഞു 
നോക്കും കഴുത്തിലും 
നിന്നെ കണ്ടു. 

പൂവുകൾക്ക് 
നിന്റെ മുഖം

കാറ്റിന് 
നിന്റെ ഗന്ധം

ഇലകളോ
എന്റെ നീയേയെന്നുരഞ്ഞ്
തുമ്പത്തിരുത്തി 
തുമ്പിയാക്കുന്നു. 

അരികിലില്ലെന്ന 
ബോധമാണ്
വഴിയരികിൽ 
കാണുന്നവയിലെല്ലാം
നിന്നെ 
തെളിച്ചെടുക്കുന്ന 
താളം.

Thursday, February 4, 2021

ഞെട്ടൽ /നിരഞ്ജന്‍

ഒഴിഞ്ഞ പാൽപ്പൊടിട്ടിന്നിൽ
ഉറുമ്പുപൊടിപ്പാക്കറ്റൊ-
ഴിച്ചുവെച്ചത്
തുറന്നു കാണുമ്പോലെ

പഴുത്ത മാമ്പഴം 
മുറിക്കുമ്പോഴതിൽ
കറുത്ത പുഴുവൊന്ന് 
തലയുയർത്തുമ്പോലെ

ഇടത്തോട്ടിൻഡിക്കേറ്റർ
തെളിച്ചൊരോട്ടോറിക്ഷ
പൊടുന്നനെ മുന്നിൽ
വലത്തോട്ടൊടിക്കുമ്പോലെ

അകത്തുള്ളതു വേറെ
ഉള്ളിലിരിപ്പുകൾ വേറെ
പോകും വഴികളും വേറെ
ഇടക്കു ഞെട്ടിക്കും ചിലർ !

 

Wednesday, February 3, 2021

തകരച്ചെണ്ട / കല്പറ്റ നാരായണൻ

ദാവീദ്
എന്റെയടുത്ത് വന്നിരുന്നു
ബാത് ഷേബ
അതാ മതിലിനപ്പുറത്ത് നിന്ന് അങ്ങയെ വിളിക്കുന്നു,
പോയിട്ട് പിന്നെ വരൂ
ദാവീദ് പോയില്ല.
വിളിച്ച് വിളിച്ച് തൊണ്ട പാെട്ടട്ടെ
അന്വേഷിച്ചന്വേഷിച്ച്
അന്വേഷണങ്ങള്‍ ഉണങ്ങിപ്പോകട്ടെ
അയാള്‍ തന്നെ എന്നിലേക്ക്
ചേര്‍ത്തു കൊണ്ടിരുന്നു.

അലക്‌സാണ്ടര്‍
എന്റെയടുത്തു വരാന്‍
സമയം കണ്ടിരുന്നു.
വെറും മുപ്പത്തേഴ് കൊല്ലത്തെ
തിരക്കേറിയ ജീവിതം
ഓരോ നിമിഷത്തിന്റേയും ദൈര്‍ഘ്യം
ദിവസത്തോളമാക്കി.
നിനക്കൊപ്പം കഴിയുമ്പോള്‍
യുഗങ്ങള്‍ക്കൊപ്പം കഴിയുമ്പോലെ .
എന്നെ മോചിപ്പിക്കൂ,
സമയം എന്നോടിരന്നുകൊണ്ടിരുന്നു.

സിദ്ധാര്‍ത്ഥനെ
പിന്തിരിപ്പിക്കാന്‍
എന്നെയാണയച്ചത്.
അതുവരെയാരും
പാേകാത്ത വഴിയിലൂടെ
തനിച്ച് പോകുകയായിരുന്നു അയാള്‍.
എനിക്കയാളോട് അനുകമ്പ താേന്നി
ഒച്ചയുയര്‍ത്തി വിളിക്കാതെ
ശരീരം കൊണ്ട് വിളിക്കാതെ
ഞാന്‍ മടങ്ങി.
അന്ന് ഞാന്‍ തനിച്ച് കിടന്നു.
പുറത്ത് നിലാവുണ്ടെന്ന്
അന്നാണ് ഞാന്‍ കണ്ടത്.

അവസാനത്തെ രാജാവും
എന്റെയടുത്ത് വന്നിരുന്നു.
അയാള്‍ തിരിച്ചു പോകും വരെ
രാജ്യം അക്ഷമമായി.
ഒച്ചയും ബഹളവും.
കിടക്കയില്‍ നിന്ന് തലയുയര്‍ത്തി
ഞാന്‍ ചോദിച്ചു; എന്താണ്‌കോലാഹലം
എന്റെ രതിയുടെ ചിട്ടവട്ടങ്ങളാണ്
അയാള്‍ എന്നിലേക്ക് താണു.
 
നിറ കൈകളുമായി
ഇന്നു വന്നയാള്‍
എന്റെ മുഖം കയ്യിലെടുത്ത്
എന്നോട് പറഞ്ഞു.
മുമ്പ് വന്നവരാരും നിനക്കായി
എന്നോളം ത്യജിച്ചില്ല.
കേള്‍ക്കുന്നില്ലേ
കര്‍ണ്ണശൂലങ്ങളായ നിലവിളികള്‍
വാവിട്ട് കരയുകയാണ്
തെരുവുകള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍
കിടന്നിടത്തു നിന്ന്
ജാലകം ഞാന്‍ ചേര്‍ത്തടച്ചു.
എനിക്ക് ത്രാണിയില്ല
ഇത്രയും സുഖം താങ്ങുവാന്‍.

ഒരിക്കല്‍
നിന്റെ പിതാവ്
എന്റെയടുത്ത് വന്നിരുന്നു.
കൂടെയുണ്ടായിരുന്ന
നിനക്കൊന്നും മനസ്സിലാവില്ലെന്ന്
ഞങ്ങള്‍ ധരിച്ചു.
അന്നാണ്
മൂന്നു വയസ്സിന്റെമാത്രം വലുപ്പമുള്ള നീ
ചീറിക്കരഞ്ഞ്
രാജ്യത്തെ ചില്ലുവാതിലുകളാെക്കെ
പൊട്ടിച്ചത്.
എനിക്ക് നിന്നോട്
മാപ്പു പറയണമെന്നുണ്ടായിരുന്നു.
എല്ലാറ്റിനും.

മണ്ണിര/പവിത്രന്‍ തീക്കുനി

ആഞ്ഞുവീശുമ്പോള്‍
കാറ്റിന്നറിയില്ല
അടര്‍ന്നും വേരറ്റും
വീഴുന്നവയുടെ
വേദനകള്‍

തിമിര്‍ത്തു പെയ്യുമ്പോള്‍
മഴയ്ക്കറിയില്ല
ചോര്‍ന്നൊലിക്കുന്നതിന്‍റെയും
നനഞ്ഞു വിറയ്ക്കുന്നതിന്‍റെയും
നിസ്സഹായതകള്‍

കത്തിനില്‍ക്കുമ്പോള്‍
വെയിലിന്നറിയില്ല
ഉണങ്ങിക്കരിയുന്നവയുടെ
ഉള്‍ഞരക്കങ്ങള്‍

പക്ഷെ
വേര്‍പിരിയുമ്പോള്‍
പ്രണയങ്ങള്‍ക്കറിയാം

രണ്ടായി മുറിഞ്ഞിട്ടും
മരിച്ചിട്ടില്ലെന്ന് വിശ്വസിപ്പിക്കുന്ന
മണ്ണിരകളുടെ
ജീവിതം!